dileepnair

ഒളിഞ്ഞു നോക്കുന്നവര്‍…..

Decrease Font Size Increase Font Size Text Size Print This Page

മനം മടുപ്പിക്കുന്ന ആശുപത്രി മുറിയുടെ അതെ ഗന്ധം.
കണ്ണുനീരും കറുത്തു പോയ മോഹങ്ങളും പെയ്തു പോയ ഇരുണ്ട, നീണ്ടൊരിടനാഴി.
ആ നിറം മങ്ങിയ ചുവരുകള്‍ക്കിടയില്‍,
നിന്നും ഇരുന്നും,
അവളൊഴിച്ച് എല്ലാവരും കാത്തിരുന്നത് ഒരേ ഒരു വാക്കു മാത്രമായിരുന്നു.
“മരിച്ചു…”

മങ്ങിയ ജനല്‍ച്ചില്ലുകള്‍, നരച്ച കര്‍ട്ടന്‍,
തൊട്ടപ്പുറത്ത് തിരിഞ്ഞു കിടന്നുറങ്ങുന്ന കാലഹരണപ്പെട്ട ഭാര്യ.
ഒരു കട്ടിലും പുതപ്പും അനുവദിയ്കുന്നത്രയും അകന്നു കഴിയുന്ന രണ്ടു ജീവിതങ്ങള്‍….
ഒളിഞ്ഞു നോക്കുന്നവര്‍ കണ്ടതതുമാത്രമായിരുന്നു.

എല്ലാം കഴിഞ്ഞു, എങ്കിലും
അവളുടെ മുഖത്തുള്ള നിശബ്ധതക്ക് ഇരുട്ടിന്റെ ഗന്ധമാണിപ്പോഴും…..
കുറെ ബില്ലുകളും, കൂട്ടത്തില്‍ വെള്ളത്തുണിയില്‍ ഭംഗിയായി പൊതിഞ്ഞ ഒരു സമ്മാനപ്പൊതിയും.
നാഥനുണ്ടായ നാളുകളുടെ വിവാഹ സമ്മാനം….

ജനാലയ്കപ്പുറം,

റോഡില്‍ നിറയെ വാഹനങ്ങള്‍,
വല്ലാത്ത ശബ്ദം.
അവയോടുള്ള വെറുപ്പും അയാളെഴുതിയത് അവളുടെ കണക്കിലായിരുന്നു.
ഓര്‍ക്കാന്‍ കഴിയുന്ന എല്ലാ കാരണങ്ങളുടെയും വെറുപ്പുസഞ്ചി അയാളവളെ ഏല്‍പ്പിച്ചിരുന്നു…
ഒന്നിച്ചിരുന്നു കത്തിച്ചു തീ കായാന്‍….

“ഒരു കണക്കില്‍ പറഞ്ഞാല്‍ നന്നായി….
അധികം കിടക്കാതെ അങ്ങ് പോയല്ലോ”
“അല്ലെങ്കിലും അവര്‍ തമ്മില്‍ അത്ര ചേര്‍ചയില്‍ ഒന്നുമായിരുന്നില്ല”
മറ്റെന്തും പോലെ തന്നെ, നാട്ടുകാര്‍ ഇതും ഏറ്റെടുത്തിരിക്കുന്നു.

അതെ, ഒക്കെ ശരിയാണ്….
നിങ്ങള്‍ക്കിതും മറ്റൊരു തമാശ മാത്രം….
കുറച്ചു നേരം കഴിഞ്ഞു ചിരിച്ചു തുപ്പിക്കളയാനുള്ള വക….
അവള്‍ക്കോ?
മരണത്തിനിപ്പോള്‍ രംഗബോധം കൈവന്നിരിക്കുന്നു.
ഒരു നല്ല കോമാളിയുടെ വേഷം അത് നന്നായാടി തീര്‍ത്തിരിക്കുന്നു…

പാവം, അതറിഞ്ഞിരിക്കില്ല,
കംബിളിപ്പുതപ്പിന്റെ ഇഴകളെക്കാള്‍ അടുത്താണ് അവരുടെ മനസ്സുകള്‍ ഉറങ്ങിയതെന്ന്,
രാത്രിയുടെ അപ്പത്തില്‍ വെറുപ്പ്‌ ഭാണ്ടത്തിന്റെ ചൂടിനൊപ്പം സ്നേഹത്തിന്റെ തേന്‍ പുരണ്ടിരുന്നെന്ന്‌…..