mini

വേലിയില്‍ വിളയാടും പാമ്പ്‌

Decrease Font Size Increase Font Size Text Size Print This Page

വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച് സാമ്പാറില്‍ ചേര്‍ത്തപ്പോള്‍, ചട്ടിയില്‍നിന്ന് ‘ശ്ശ്’ വന്ന നേരത്താണ് ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ടത്. ഉച്ചഭക്ഷണനേരത്ത് വീട്ടില്‍ വരുന്നത് ആരാണെന്നറിയാനായി വരാന്തയില്‍ വന്നപ്പോള്‍ ഞാന്‍ കണ്ടു;

…ഒരു ചെറുപ്പക്കാരി,,,

അനായാസം ഗെയ്റ്റ് തള്ളിത്തുറന്ന് മുറ്റത്തുകൂടി നടന്ന്വന്ന അവള്‍, ഒരക്ഷരവും പറയാതെ നോട്ട്ബുക്കില്‍നിന്നും ഒരു കാര്‍ഡ്എടുത്ത് എന്റെ നേരെ നീട്ടി.

ആ കാര്‍ഡ് വായിക്കുന്നതിനു മുന്‍പ് അവളെ ഞാനൊന്ന് നോക്കി, ഏതാണ്ട് ഇരുപത് വയസ്സ് പ്രായം തോന്നുമെങ്കിലും, പട്ടിണികൊണ്ടായിരിക്കണം വളര്‍ച്ച തീരെയില്ല. കീറിയ സാരി ചുറ്റിയിട്ട് അതിന്റെ അറ്റം തലയില്‍ പുതച്ചിരിക്കുന്നു. വലതുചുമലില്‍ തൂങ്ങുന്ന ഒരു ബാഗും ഇടതുകൈയില്‍ പ്ലാസ്റ്റിക്ക് സഞ്ചിയും;

ശരിക്കും ഒരു അണ്ണാച്ചിപ്പെണ്ണ്,

അവള്‍ ഭിക്ഷാടനത്തിനായി വന്നതാണ്.

കാര്‍ഡ് വായിക്കാതെ അവളെ നോക്കുന്നതുകൊണ്ടാവണം ചിലമ്പുന്ന ഒച്ചയില്‍ അവള്‍ പറയാന്‍ തുടങ്ങി,

‘അമ്മാ, എങ്ക ഊരിലെ പൂരാ വരുമൈ, നാന്‍ മട്ടും താന്‍ തപ്പിച്ചത്; അമ്മ, അപ്പ, അക്ക, എല്ലാരുമേ ചത്തുപോയാച്ച്’

അതുകേട്ടപ്പോള്‍ ആ മുഷിഞ്ഞ കാര്‍ഡ് ഞാന്‍ വായിച്ചു,

‘മാന്യരെ,

സുന്ദരപുരം എന്ന ഗ്രാമത്തില്‍ ഏതാനും വര്‍ഷങ്ങളായി മഴപെയ്യാത്തതിനാല്‍ കൃഷിയും കന്നുകാലികളും നശിച്ചുപോയിരിക്കുന്നു. അവിടെയുള്ള അനേകം ആളുകള്‍ പട്ടിണികൊണ്ട് മരിക്കുകയും കൊള്ളക്കാര്‍ വന്ന് വീടുകള്‍ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. രക്ഷപ്പെട്ടവര്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ അലയുകയാണ്. ഈ കാര്‍ഡുമായി വരുന്ന വ്യക്തിക്ക് താങ്കളാല്‍ കഴിയുന്ന സഹായം നല്‍കണമെന്ന് അപേക്ഷിക്കുന്നു.

ദൈവം നിങ്ങളെ സഹായിക്കും.

… സംഭാവനകള്‍ പണമായും വസ്ത്രങ്ങളായും നല്‍കാം’

കാര്‍ഡ് വായിച്ചപ്പോള്‍ എനിക്കാകെ സംശയം;

‘ഈ കൊള്ളക്കാര്‍,,,?’

‘അമ്മാ, തിരുട്ട് കൂട്ടം എല്ലാം തിരുടിയാച്ച്,,, എന്‍ അക്കാ മുനിയമ്മാവെ തിരുട്ട് കൂട്ടം കൊന്നാച്ച്’

ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി,,,

തിരുട്ടുഗ്രാമത്തിലെ തിരുടന്മാര്‍ മലയാളക്കരയില്‍ വന്ന്, വീട്ടിലും ബാങ്ക് ലോക്കറിലും പൂട്ടിവെച്ചതിനാല്‍ പൂത്ത്‌പൊങ്ങിവരുന്ന, പൊന്നും പണവും കൊള്ളയടിച്ച് കൊണ്ടുപോകാറുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തക്കാരായ തമിഴന്മാരെയും ആക്രമിക്കാറുണ്ടെന്ന് ആദ്യമായാണ് കേള്‍ക്കുന്നത്.

അതും ഒരു തമിഴത്തിയുടെ നാവില്‍നിന്ന്;,,,

…പാവം,,,

അവളുടെ കഥനകഥ കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ദയയും സഹാനുഭൂതിയും ഉണര്‍ന്നു. ഭാവിജീവിതത്തില്‍ അവള്‍ അനുഭവിക്കാനിടയുള്ള പീഡനപരമ്പരകള്‍ എന്റെ തലച്ചോറിലൂടെ ഫ്‌ലാഷ് ചെയ്തു. അവളെ സഹായിക്കാന്‍ കെല്പുള്ള അനേകം ആളുകള്‍ ഈ ലോകത്തുണ്ടാവാം,,,

…പെട്ടെന്ന്, വളരെപെട്ടെന്ന് ഒരു ചിന്ത എന്നിലേക്ക്, കടന്നുവന്നു,

… അങ്ങനെയുള്ള ആ ഒരാള്‍ ഞാന്‍ തന്നെ ആയാലോ? എന്തുകൊണ്ട് എനിക്ക്, അവളെ സഹായിച്ചുകൂടാ?

…ഒരു മനുഷ്യജീവിയെ പ്രത്യേകിച്ച് ഒരു പെണ്‍കുട്ടിയെ സഹായിച്ചാല്‍ ലഭിക്കാനിടയുള്ള പുണ്യവും പ്രശസ്തിയും ഞാന്‍ ഓര്‍ത്തുനോക്കി.

ഇതാണ് അവസരം, ഇങ്ങനെയൊരു പുണ്യകര്‍മ്മം ചെയ്യാനാവണം, റീട്ടയേര്‍ഡ് അദ്ധ്യാപികയായ എന്റെ മുന്നില്‍ ദൈവം ഇവളെ എത്തിച്ചത്. വിദേശത്ത് ജോലിയുള്ള മക്കള്‍ രണ്ട്‌പേരും കല്ല്യാണം കഴിച്ച് കുടുംബസമേതം ജോലിസ്ഥലത്ത് താമസമാക്കിയതോടെ ഇടയ്ക്കിടെയുള്ള ഫോണ്‍ വിളികള്‍ മാത്രമാണ് ഇത്തിരി ആശ്വാസം. കൊച്ചുമക്കളുടെ കൊഞ്ചലുകള്‍ മൊബൈലിലൂടെ കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് അപ്പൂപ്പനും അമ്മൂമ്മയും. ‘ആയകാലത്ത് കുട്ടികളെ പഠിപ്പിച്ചതുകൊണ്ട്, അച്ഛനും അമ്മയും സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ വാങ്ങി സുഖമായി ജീവിച്ചുകൊള്ളും’, എന്ന് മക്കള്‍ക്കറിയാം. അതിനിടയില്‍ ഒരു സഹജീവിയെ, അതും ഒരു പെണ്‍കുട്ടിയെ സഹായിക്കാന്‍ ലഭ്യമാകുന്ന സുവര്‍ണ്ണാവസരം എന്തിന് പാഴാക്കണം??,,,

കാര്‍ഡ് അവള്‍ക്ക് നല്‍കിയശേഷം ഞാന്‍ അവളോട് ചോദിച്ചു,

‘നിന്റെ പേരെന്താ?’

‘എന്‍പേര് മണിയമ്മ,,’

എനിക്ക് ആ പേര് പിടിച്ചില്ല, ഇത്തിരിപ്പോന്ന പെണ്ണിന് പേരിന്റെ കൂടെ അമ്മ; ഞാന്‍ പറഞ്ഞു,

‘മണിക്കുട്ടി എന്ന് ഞാന്‍ വിളിക്കാം, നീ ഇവിടെ നില്‍ക്കുന്നോ?’

എന്റെ ചോദ്യം കേട്ട് അവള്‍ അവിശ്വസനീയമായ ഒരു നോട്ടം എന്നിലേക്കെറിഞ്ഞു,

‘അമ്മ എന്ന കേക്കറീങ്കോ? എനക്ക് രൊമ്പ സന്തോഷം’

കൈപിടിച്ച് അവളെ വീട്ടിനകത്തേക്ക് ആനയിക്കുമ്പോള്‍ വലതുകാല്‍ വെച്ച് കയറ്റാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അകത്തു കയറിയ അവളെ നേരെ അടുക്കളയിലേക്ക് പ്രവേശിപ്പിച്ച നേരത്ത്, വീട്ടിനകത്തുള്ള ഓരോ വസ്തുക്കളിലും ഒരു കുട്ടിയുടെ കുസൃതിയോടെ അവളുടെ കണ്ണുകള്‍ പതിയാന്‍ തുടങ്ങി.

പക്ഷെ,,, അവള്‍ക്ക് ചുറ്റുമുള്ള അസഹനീയമായ ഒരു ഗന്ധം, ഞാനാകെ വല്ലാതായി;

ഇതിനെയാണോ ഇനി കൂടെ താമസിപ്പിച്ച് പോറ്റാന്‍ തീരുമാനിച്ചത്. ഞാനവളെ നേരെ കുളിമുറിയിലേക്ക് നടത്തിയിട്ട് കുളിക്കാന്‍ പറഞ്ഞു,

‘നീ പോയി കുളിച്ചേച്ച് വാ,,,’

‘അമ്മ എന്ന ശൊല്ലറീങ്കോ? എനക്ക് തെരിയലൈ’

ജനിച്ചിട്ടിതുവരെ കുളിക്കാത്ത ഇവളുടെ ഭാഷയില്‍ കുളിക്കുന്നതിന് എന്തായിരിക്കും പറയുന്നത്? ഞാന്‍ ടേപ്പ് തുറന്ന് വെള്ളം ബക്കറ്റില്‍ ഒഴിച്ച് കുളിയുടെ ആക്ള്‍ഷന്‍ കാണിച്ചു. പിന്നെ സോപ്പും തോര്‍ത്തും കൊടുത്തപ്പോള്‍ കാര്യം മനസ്സിലാക്കിയ അവള്‍ സാരി അഴിക്കാന്‍ തുടങ്ങി. അപ്പോഴുണ്ടായ ദുര്‍ഗന്ധം സഹിക്കാനാവാതെ പെട്ടെന്ന് ഞാന്‍ പുറത്തിറങ്ങി.

നേരെ അടുക്കളയില്‍ വന്ന് രണ്ട് പ്ലെയിറ്റില്‍ ചോറും കറിയും വിളമ്പി. വിശപ്പിന്റെ വിളി വരുന്ന ഉച്ചനേരമാണല്ലൊ; ഡൈനിംങ്ങ്‌ടേബിളില്‍ ഭക്ഷണവും വെച്ച് ഏതാനും മിനുട്ടുകള്‍ അവളെ കാത്തിരുന്നു. ബന്ധുവീട്ടില്‍ വിവാഹത്തിന് പോയ ഭര്‍ത്താവ് വീട്ടിലെത്താന്‍ വൈകുമെന്ന കാര്യം ഉറപ്പാണ്.

ബാത്ത്‌റൂമില്‍ നിന്ന് പുറത്തുവന്ന അവള്‍ ഒരു കൊച്ചുസുന്ദരി ആയി മാറിയിട്ടുണ്ട്. മണ്ണിന്റെ നിറം മാറിയപ്പോള്‍ മുഖം ചുവന്ന് തുടുത്തിരിക്കയാണ്. അവളുടെ വിടര്‍ന്ന കണ്ണുകളില്‍ നോക്കിയിരിക്കെ പെട്ടെന്ന് ഞാന്‍ മുഖം തിരിച്ചു,

ആ നാറ്റം,,,

ഓ,,, അവളുടെ ഡ്രസ്സ് പഴയത് തന്നെയാണല്ലൊ, അതില്‍നിന്നാവണം,,,

ഞാന്‍ ഷെല്‍ഫ് തുറന്ന് ഒരു മാക്‌സി എടുത്തു; എന്നാല്‍ പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നപോലെ മകളുടെ പഴയ ചൂരിദാര്‍സെറ്റ് എടുത്ത് അവള്‍ക്ക് നല്‍കി. പിന്നെ പൌഡര്‍, കണ്മഷി, പൊട്ട് തുടങ്ങിയവയും.

എല്ലാം അണിഞ്ഞ് അസ്സല്‍ മണിക്കുട്ടിയായി അവള്‍ മുന്നില്‍ വന്നപ്പോള്‍ എന്റെ മനസ്സില്‍ ആഹ്ലാദം അലയടിക്കാന്‍ തുടങ്ങി. ഞാന്‍ നല്‍കിയ ചോറും കറിയും എടുത്ത് അടുക്കളയുടെ ഒരുവശത്ത് പോയിരുന്ന് കഴിക്കുന്നതിനിടയില്‍ പ്ലാസ്റ്റിക്ക് സഞ്ചി ഒരു മൂലയില്‍ വെച്ചെങ്കിലും ബാഗ് താഴെവെക്കുന്നതേയില്ല.

‘പാവം പെണ്ണ്, ഇത്രയും കാലത്തെ ജീവിതത്തില്‍ എന്തെല്ലാം ദുരന്തങ്ങളായിരിക്കും അവള്‍ അനുഭവിച്ചത്. ഇനിയവള്‍ കഷ്ടപ്പെടരുത്, ഒരു നല്ല ജീവിതം അവള്‍ക്ക് നല്‍കണം. ഒരു നല്ല കാര്യം ചെയ്‌തെന്ന സംതൃപ്തി എനിക്ക് ഉണ്ടാവണം’

വൈകുന്നേരംവരെ ഞാനും മണിക്കുട്ടിയും പലതും പറഞ്ഞു.

എങ്ങനെയെന്നോ?

എന്റെ കാര്യം എന്റെ ഭാഷയിലും അവളുടെ കാര്യം അവളുടെഭാഷയിലും. സത്യം പറഞ്ഞാല്‍ നമുക്ക് രണ്ട്‌പേര്‍ക്കും ഒന്നും മനസ്സിലായില്ല.

അങ്ങനെ ചിരിച്ച് കളിച്ച് ടീവി കാണുന്നതിനിടയില്‍ സുഹൃത്തിന്റെ വീട്ടില്‍ വിവാഹത്തിന് പോയ അദ്ദേഹം വന്നു.

,,,പെട്ടെന്ന് എന്റെ തലയില്‍ ഒരു മിന്നല്‍!!!!

ഇങ്ങനെയൊരു പരദേശിയെ വീട്ടില്‍കയറ്റി കുടിയിരുത്താന്‍ ആരോടും അഭിപ്രായം ചോദിച്ചില്ല, പറഞ്ഞുമില്ല. എല്ലാം സ്വന്തം ഇഷ്ടപ്രകാരം,,,,,

അത്പിന്നെ നല്ലകാര്യം ചെയ്താല്‍ ആരെങ്കിലും എതിര്‍ക്കുമോ?,,,,

വീടിന്റെ ഉമ്മറത്ത് കയറിയ ഭര്‍ത്താവ്, സന്തോഷം ഒളിപ്പിക്കാനാവാത്ത എന്റെ മുഖം കണ്ടപ്പോള്‍ ചോദിച്ചു,

‘എന്താ ടീച്ചറെ പതിവില്ലാതെ ഒരു ചിരി? ഞാനില്ലാത്ത നേരംനോക്കി നിനക്ക് കൂട്ടായി നുണപറയാന്‍ ആരെങ്കിലും ഇവിടെ വന്നോ?’

‘ഇവിടെ ആരെങ്കിലും വന്നാല്‍ മാത്രമാണോ എനിക്ക് സന്തോഷം ലഭിക്കുനത്?’

‘അതുപിന്നെ എനിക്കറിയില്ലെ? ഏകാന്തത ഇഷ്ടപ്പെടാത്തവളല്ലെ നീ; നമ്മുടെ അയല്പക്കത്തുള്ള ആരെങ്കിലും നുണപറയാന്‍ വന്നിരിക്കും?’

‘അതൊന്നുമല്ല, മാഷോട് ചോദിക്കാതെ ഞാനൊരുകാര്യം ചെയ്തു; എന്നെ വഴക്കൊന്നും പറയരുത്,,,’

‘ഞാനെന്തിന് വഴക്ക് പറയണം; നീ ചെയ്യുന്നതെല്ലാം നല്ലതാണെന്ന് എനിക്കറിയില്ലെ മോളേ’

ഈ മോളേ എന്നുള്ള വിളി സ്‌നേഹം വന്നാലും ദേഷ്യം വന്നാലും കേള്‍ക്കുന്നതാണ്. പിന്നെ ദേഷ്യം വരുമ്പോള്‍ മോളേ എന്നുള്ളതിനു മുന്നില്‍ മറ്റൊരു നാമം കൂടി ഉണ്ടാവും, എന്ന്മാത്രം.

‘എന്നാല് ഞാനൊരാളെ കാണിച്ച് തരാം’

അകത്ത് കടന്ന് സ്വീകരണമുറിയിലെ തറയിലിരുന്ന് ടീവി കാണുന്ന ആ കൊച്ചുമിടുക്കിയെ കൈപിടിച്ച് പുറത്തിറക്കി അദ്ദേഹത്തിന്റെ മുന്നില്‍ നിര്‍ത്തി.

അത്രയുംനേരം ചിരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മുഖം പെട്ടെന്ന് ഇരുണ്ടു, തുടര്‍ന്നുണ്ടായ ഞെട്ടല്‍ വെളിയില്‍ കാണിക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ വാക്കുകള്‍ പുറത്തുവന്നു,

‘ഇത്,, ഇതാര്?’

‘ഇവളാണ് മണിക്കുട്ടി, ബന്ധുക്കളെല്ലാം മരിച്ച ഇവള്‍ക്ക് ആരുമില്ല. നോട്ടീസുമായി സഹായത്തിന് വന്നതാ. ഞാനിവളെ വളര്‍ത്താന്‍ പോവുകയാണ്’

‘വളര്‍ത്താനോ?’ അദ്ദേഹം ദേഷ്യംകൊണ്ട് വിറച്ചു.

‘അതെ, വയസ്സുകാലത്ത് നമുക്ക് കൂട്ടായിട്ട്,,,’

‘വെറുതെ ഒരോന്ന്, എടുത്ത് തലയില്‍ കയറ്റി വെച്ചാല്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് നിനക്കറിയോ? ഇതെന്താ പട്ടിയോ, പൂച്ചയോ ആണോ,, വഴിയിലുള്ളതിനെ എടുത്ത് വളര്‍ത്താന്‍?’

‘അത്പിന്നെ നമ്മള് ഒറ്റയ്ക്ക് ഇവിടെ കഴിയുമ്പോള്‍; ഒരു അനാഥപെണ്‍കുട്ടിയെ വളര്‍ത്തുന്നത് നല്ലകാര്യമായിട്ടാ എനിക്ക് തോന്നിയത്’

എനിക്കാകെ പ്രയാസമായി, ഇത്രയും വലിയ ഒരു പുണ്യകര്‍മ്മം ചെയ്തിട്ട് കുറ്റപ്പെടുത്തുകയാണ്. പിന്നെ ചോദിച്ച് അനുവാദം വാങ്ങിയില്ലപോലും, പെട്ടെന്ന് മുന്നില്‍ വന്ന ഒരു അനാഥയെ രക്ഷപ്പെടുത്താന്‍ തുനിഞ്ഞ ഞാനെന്തിന് അനുവാദം ചോദിക്കണം? സ്ത്രീക്കും പുരുഷനും തുല്യ അവകാശമല്ലെ, നമ്മുടെ നാട്ടില്‍,,,

‘എന്നാലും നിനക്ക് എന്നോടൊന്ന് ചോദിക്കാമായിരുന്നില്ലെ? അല്ലെങ്കില്‍ നമ്മുടെ മക്കളില്‍ ആരെയെങ്കിലും വിളിച്ച് പറഞ്ഞൂടായിരുന്നോ? ആണായ ഞാനൊരാള്‍ ഇവിടെയുള്ളപ്പോള്‍ ഒരു ചെറുപ്പക്കാരിയെ ഇവിടെ കുടിയിരുത്തിയാല്‍ നാട്ടുകാരെന്ത് പറയുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?’

‘മക്കളോട് ഞാന്‍ പറഞ്ഞോളും, പിന്നെ നിങ്ങളെ എനിക്ക് വിശ്വാസമാ,,,’

‘ആ,, എന്തെങ്കിലും ആയിക്കൊ,, എനിക്ക് നിന്റെ സന്തോഷം മതി’

ചായ കുടിക്കുന്നതിനിടയില്‍ അദ്ദേഹം കൂടുതലൊന്നും സംസാരിച്ചില്ല. അദ്ദേഹത്തിന്റെ സംസാരം കേട്ട് ഭയപ്പെട്ടാവണം മണിക്കുട്ടി അടുക്കളയില്‍നിന്ന് പുറത്തിറങ്ങിയതേ ഇല്ല.

സന്ധ്യവിളക്ക് വെച്ച നേരത്ത് അവള്‍ കൈകൂപ്പി ഒരു കീര്‍ത്തനം ചൊല്ലി.

‘തിരുമുരുകാ ആണ്ടവനെ… ഉലകം കാപ്പവനേ…’

……………..

അനാഥയായ പെണ്‍കുട്ടിക്ക് സനാഥയാണെന്ന തോന്നല്‍ ഉണ്ടായോ? വിളക്കിനു മുന്നില്‍ കൈകൂപ്പിയിട്ട് അവള്‍ ചൊല്ലിയ കീര്‍ത്തനാലാപനം കേട്ടപ്പോള്‍, ഞങ്ങളുടെ വീടിന് പുത്തന്‍ ഐശ്വര്യം കടന്നുവന്നതു പോലെ തോന്നി. ‘അമ്മാ’ എന്ന് അവളുടെ വിളികേട്ട ഞാന്‍ കോള്‍മയിര്‍ കൊണ്ടു. പൂര്‍ണ്ണമനസ്സോടെയല്ലെങ്കിലും ഞാന്‍ ചെയ്ത നല്ലകാര്യം അദ്ദേഹം അംഗീകരിച്ചിരിക്കയാണെന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു.

അത്താഴത്തിനുശേഷം അദ്ദേഹം നേരത്തെ ഉറങ്ങാന്‍ കിടന്നത് എന്നില്‍ അസ്വസ്ഥതയുടെ വിത്തുകള്‍ വിതച്ചു. ഏത് കാര്യവും മനസ്സുതുറന്ന് സംസാരിച്ച് എല്ലാപ്രയാസങ്ങളും ഇറക്കിവെക്കുന്ന ഞങ്ങള്‍ക്കിടയില്‍ മണിക്കുട്ടിയുടെ വരവോടെ ഒരു വിടവ് സൃഷ്ടിച്ചിരിക്കയാണ്. ഒരു ദിവസം പോയിട്ട് ഒരു സെക്കന്റ്‌പോലും മൌനമായിരിക്കാനാവാത്ത എനിക്ക് ആകെ ഒരു വിമ്മിഷ്ടം. ജീവിതത്തില്‍ എപ്പോഴും തോറ്റുകൊടുക്കുന്ന ഞാന്‍ ഇന്നേതായാലും തോല്‍ക്കാന്‍ തയ്യാറല്ല. ഒരു നല്ലകാര്യം ചെയ്യാന്‍ പെര്‍മിഷന്‍ ചോദിക്കണം പോലും!

‘ഉറങ്ങുന്നവര്‍ ഉറങ്ങട്ടെ, വിളിച്ചുണര്‍ത്തി കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കാതെ, ഇന്നെങ്കിലും എനിക്ക് ഉറങ്ങാനാവുമോ എന്നൊന്ന് നോക്കാം’.

അങ്ങനെ ഉറങ്ങാന്‍ കിടന്നപ്പോഴും എന്റെ ചിന്തകള്‍ മുറിക്ക് പുറത്തും വീട്ടിനു പുറത്തും കറങ്ങിനടക്കുകയാണ്. അടുക്കളയോട് തൊട്ടടുത്ത മുറിയാണ് മണിക്കുട്ടിക്ക് കൊടുത്തത്. അവിടെ അവള്‍ സുഖമായി ഉറങ്ങുന്നത് കണ്ടിട്ടാണ് ഇങ്ങോട്ട് വന്നത്. എന്റെ മനസ്സില്‍ പലതരം ചിന്തകള്‍ ഉയരാന്‍ തുടങ്ങി,

…അവളൊരു പെണ്‍കുട്ടിയല്ലെ? എനിക്ക് എന്റെ ഭര്‍ത്താവിനെ വിശ്വാസമാണെങ്കിലും, മറ്റുള്ള ആളുകള്‍, അതുപോലെ ചിന്തിക്കണമെന്നുണ്ടോ? അവളെ കണ്ടപ്പോള്‍ അല്പം ദയതോന്നിയിട്ട് ജീവിതത്തില്‍ ഒരു നല്ല കാര്യം ചെയ്യാന്‍ തീരുമാനിച്ചിട്ട്ഇപ്പോള്‍, ആകെ ഉറക്കം വരാത്ത അവസ്ഥയായി. കണ്ണടച്ചിട്ടും ഉറക്കം വരാതെ തിരിഞ്ഞുകിടക്കുമ്പോള്‍ തൊട്ടടുത്ത് ഒന്നും അറിയാതെ കിടന്നുറങ്ങുന്ന മാഷെ, സിനിമയില്‍ കാണുന്നതുപോലെ തള്ളി താഴെയിടാന്‍ തോന്നി.

ശ്,,ശ്,,,ശ്,,,ശ്,,,,, ഒരു ശബ്ദം;

ശ്,,,ശ്ശ്,,,ശ്ശ്,,, വീണ്ടും ആ ശബ്ദം ഉയരുകയാണ്, തൊട്ടടുത്ത മുറിയില്‍ നിന്ന്;

ഓ, അത് അവളായിരിക്കും, മണിക്കുട്ടി; ഉറക്കത്തില്‍ വല്ലതും പറയുന്നതാവാം. ഏറെക്കാലം അലഞ്ഞുനടന്ന അവള്‍ മനഃസമാധാനത്തോടെ ഉറങ്ങുന്നതിനിടയില്‍ സ്വപ്നം കണ്ട് സംസാരിച്ചതാവണം,,,

ശ്,,ശ്ശ്,ശ്ശ്,ശ്ശ്,,,,,ശ്ശ്,,, ശബ്ദം വീണ്ടും ഉയരുകയാണ്,,

എല്ലാ മുറികളിലും കടന്ന് ജനാലയും വാതിലും അടച്ചുപൂട്ടിയെന്ന് ഉറപ്പുവരുത്തി ഉറങ്ങാന്‍ കിടന്നതാണ്,, അപ്പോള്‍ ശബ്ദം അവള്‍ ഉറക്കത്തില്‍ സംസാരിക്കുന്നതാവണം. പറയുന്നത് തമിഴില്‍ ആയിരിക്കും,, അബോധമനസ്സില്‍ നാവില്‍ വിളയാടുന്നത് മാതൃഭാഷ ആയിരിക്കുമല്ലൊ!!

ഒന്ന് കേട്ടാലോ??

അദ്ദേഹത്തെ ഉണര്‍ത്താതെ കിടക്കയില്‍ നിന്നെഴുന്നേറ്റ ഞാന്‍, വളര്‍ത്തുപൂച്ചയുടെ മെയ്‌വഴക്കവുമായി, ചിരപരിചിതമായ വഴികളിലൂടെ ആ ഇരുട്ടില്‍ നടന്ന് ഡൈനിംഗ് റൂമിലൂടെ അടുക്കളക്ക് സമീപം എത്തി. അടുക്കളവാതിലിന് ഇടതുവശത്താണ്, ഞാന്‍ അവള്‍ക്കായി മുറി ഒരുക്കിയത്. അതിനകത്ത് ലൈറ്റ് ഓണ്‍ ചെയ്തില്ലെങ്കിലും വെന്റിലേറ്ററിലൂടെ നേര്‍ത്ത വെളിച്ചം ഒഴുകിവരുന്നുണ്ട്; ഒപ്പം അവ്യക്തമായ ശബ്ദവും. എന്നിലെ ജിജ്ഞാസ ഉച്ചസ്ഥായിയിലെത്തി,

,,, ഈ നട്ടപ്പാതിരക്ക് എന്റെ വീട്ടിലെ മുറിയില്‍വെച്ച് നടക്കുന്നത് അറിയണമല്ലൊ? വാതില്‍ അടച്ചതിനാല്‍ ഒളിഞ്ഞുനോട്ടത്തിനുള്ള വഴി ഉയരത്തിലുള്ള ഒരു വെന്റിലേറ്റര്‍ മാത്രമാണ്. സമീപമുള്ള ഒരു ചെയര്‍ ശബ്ദമില്ലാതെ എടുത്ത് ആ വെന്റിലേറ്ററിനു ചുവട്ടില്‍ വെച്ച്, തൊട്ടടുത്തുള്ള ഷെല്‍ഫില്‍ പിടിച്ച് ഡൈനിംഗ് ടേബിളിനു മുകളില്‍ കയറി മേലോട്ട് നോക്കി. ഇപ്പോള്‍ ഒന്നും കാണുന്നില്ലെങ്കിലും ശബ്ദം വ്യക്തമാണ്,

‘അണ്ണാ, നീങ്കള്‍ എന്ന ശൊല്ലറേള്‍?’

ഞാനാകെ ഞെട്ടിത്തരിച്ചു,

അടച്ചുപൂട്ടിയിട്ട് ഒറ്റക്ക് ഉറങ്ങാന്‍ കിടന്ന ഇവളുടെ മുറിയില്‍ എങ്ങെനെ അണ്ണന്‍ കയറിവന്നു???

എനിക്ക് തോന്നിയതാണോ?

ഞാന്‍ ഷെല്‍ഫില്‍ പിടിച്ച് പരമാവധി എത്തിവലിഞ്ഞ് അകത്തേക്ക് നോക്കി,,,…

അവിടെ അവള്‍ മൊബൈലില്‍ സംസാരിക്കുകയാണ്!!! അപ്പോള്‍ ഇതാകെ പുലിവാലായോ? അവളുടെ മുഖം കാണാനാവില്ലെങ്കിലും ബൊബൈലിന്റെ വെളിച്ചം വ്യക്തമാണ്, അവള്‍ ആരോടോ പറയുകയാണ്,

‘നാനിങ്കെ ഇരുക്കുമാട്ടേന്‍, മുടിഞ്ചളവുക്ക് മാലേം വളേം രൂപായും തിരുടിക്കിട്ട് പോയൂടുവേന്‍. അന്ത അയ്യാവേം ആത്താവേം തട്ടിക്കളയും. കൊഞ്ചം നാള്‍ പോഹട്ടും, അണ്ണാവുക്ക് ഇങ്കെ വരറതുക്ക് റൂട്ട് നാന്‍ ശൊല്ലിത്തിരുകിറേന്‍’

നില്‍ക്കുന്നത് മേശപ്പുറത്താണെന്ന ബോധമുള്ളതിനാല്‍ നിശബ്ദമായി ഞാന്‍ താഴെയിറങ്ങി. ആകെ ഒരു വിറയല്‍,,, പോറ്റിവളര്‍ത്താന്‍ കൊതിച്ചത് കാലന്റെ കുരുക്കുമായി വന്നവളെയാണോ? വീട്ടിലുള്ളവരെ തട്ടിക്കളഞ്ഞ്, പൊന്നും പണവും അടിച്ചുമാറ്റി സ്ഥലം വിടാനാണ് അവളുടെ പ്ലാന്‍!!!!

…അല്പനേരം ചിന്തിച്ച്, അവളുടെ മുറിയുടെ വാതില്‍ പുറത്തുനിന്ന് ലോക്ക് ചെയ്യുമ്പോള്‍ ശബ്ദം പുറത്തുവന്നില്ല. തിരിച്ച് ബഡ്‌റൂലേക്ക് നടന്ന് ഉള്ളില്‍ പ്രവേശിച്ചപ്പോള്‍ ആ വാതിലും നന്നായി അടച്ചുപൂട്ടി.

അദ്ദേഹം സുഖമായി ഉറങ്ങുകയാണ്; ഞാന്‍ പോയതും വന്നതും അറിഞ്ഞിട്ടേയില്ല. ശരീരവും മനസ്സും ചേര്‍ന്ന് ആകെ ഒരു വിറയല്‍ കാരണം എന്നില്‍നിന്നും ഉറക്കം അകന്നു മാറിയിരിക്കയാണ്. തലയും തടവിക്കൊണ്ട് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി,

‘നാളെ നേരം പുലര്‍ന്ന് കഴിഞ്ഞാല്‍, ഈ തല കഴുത്തിനുമുകളില്‍ നിലനിര്‍ത്താനായി എന്തെല്ലാം ചെയ്യണം?’