സൂപ്പി പറഞ്ഞ കഥയും ചെയ്ത പണിയും
എന്റെ റൂം മേറ്റായിരുന്നു സൂപ്പിക്ക . ഒരു ‘ഓഫീസ് ബോയ്’ ആയി ജോലി ചെയ്യുന്ന അദ്ദേഹം മുപ്പതോളം പേര്‍ താമസിക്കുന്ന ഞങ്ങളുടെ വില്ലയിലെ ‘ശുചീകരണ വകുപ്പു’ മന്ത്രികൂടിയാണ്. പാവം, നിരുപദ്രവകാരി, ശുദ്ധ ഗതിക്കാരന്‍ തുടങ്ങിയ ഭേദപ്പെട്ട എല്ലാ ഗുണവിശേഷണങ്ങളും മൂപ്പര്‍ക്ക് ചേരും. ഫലിതം പറയാന്‍ ആളിത്തിരി സമര്‍ഥനാണ്.
ഒരുപാട് സ്ഥിരം ശ്രോതാക്കളുണ്ട് സൂപ്പിക്കക്ക്. പ്രവാസിയുടെ ടെന്‍ഷന്‍ കുറക്കുന്ന സിദ്ധൌഷധം സുലൈമാനിയാണെന്ന് വാദിക്കുന്നവരുണ്ടാവും. പക്ഷേ, സൂപ്പിക്കയെ കേള്‍ക്കലാണ് ടെന്‍ഷന്‍ പോകാനുള്ള നമ്പര്‍ വണ്‍ മരുന്ന് എന്നാണ്ഞങ്ങള്‍ വില്ലാവാസികളുടെ പക്ഷം.
സൂപ്പിക്കയുടെ തമാശകള്‍ അധികവും ശ്ലീലത്തിന്റെ വിപരീതപദ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തേണ്ട് വയായതു കൊണ്ട് അവയെ കുറിച്ച് കൂടുതല്‍ വിശദീകരണം ശരിയാവില്ല. അക്കൂട്ടത്തിലെ നന്നേ ചെറിയ ഒരു സാമ്പിള്‍ മാത്രം പറയാം..
മൊബൈലില്‍ ഭാര്യയുമായി സംസാരിച്ച് എന്തോ ആലോചിച്ചു കിടക്കുന്ന സൂപ്പിക്കയോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചു: ‘എന്തു പറ്റി.. വല്ലാത്ത ഒരു ക്ഷീണം പോലെ ..?
ഉടനടി വന്നു മറുപടി :
‘രണ്ട് റിയാലിന് ഭാര്യയുമായി ഒന്നു ബന്ധപ്പെട്ടു. അതിന്റെ ക്ഷീണാ..’
പുതിയപുതിയ വിറ്റുകള്‍ സാന്ദര്‍ഭികമായി ചുട്ടെടുക്കാന്‍ അസാമാന്യ കഴിവുണ്ടായിരുന്നു സൂപ്പിക്കക്ക്.
ഞങ്ങള്‍ അന്തേവാസികള്‍ മൂന്ന് വിഭാഗക്കാരാണ്.
ഒന്ന്: വരേണ്യ വര്‍ഗം എന്ന് ഞങ്ങള്‍ അസൂയമൂത്ത് വിളിക്കുന്ന ‘വൈറ്റ് കോളേഴ്സ് സിംഗിള്‍ ഷിഫ്റ്റുകാര്‍ .
രണ്ട്: മധ്യവര്‍ഗവക്താക്കള്‍ ആന്റ് നൂണ്‍ ടൈം സ്ലീപ്പേഴ്സ് .
മൂന്ന്: ശമ്പളംകൊണ്ട് പിന്നോക്കം നില്‍ക്കുകയും ജോലി കൊണ്ട് മുന്നോക്കം നില്‍ക്കുകയും ചെയ്യുന്ന ‘ലോ ക്ളാസ്സ് ബൂഫിയ – ബഖാല ജീവനക്കാര്‍ ..
ഇക്കൂട്ടത്തില്‍ രണ്ട്, മൂന്ന് കാറ്റഗറിയില്‍പ്പെട്ടവര്‍ക്കാണ് സൂപ്പിക്കയെ കൂടുതല്‍ ആസ്വദിക്കാനുള്ള സൌഭാഗ്യമുണ്ടാവുക. ഒറ്റ ഷിഫ്റ്റുകാര്‍ നേരത്തേ കൂര്‍ക്കംവലി ആരംഭിക്കേണ്ടവരായതിനാലും നേരത്തേ അത് അവസാനിപ്പിക്കേണ്ടവരായതിനാലും സൂപ്പിക്കയുടെ കഥകേട്ട് സുയ്പ്പാവാനൊന്നും അവരെ കിട്ടില്ല. മാത്രവുമല്ല; സൂപ്പിക്ക ജോലി കഴിഞ്ഞെത്തുമ്പോഴേക്കും രാത്രി സൂചി പതിനൊന്നിന്റെ സ്റ്റേഷന്‍ വിട്ടിരിക്കും.
ആയിരത്തൊന്ന് രാവുകള്‍ എന്ന പ്രസിദ്ധമായ മെഗാസീരിയല്‍ നൈറ്റ് സ്റ്റോറി നടന്നത് രാത്രിയിലായതു കൊണ്ടാവണം രാക്കഥകള്‍ക്ക് രാത്രിയുടെ രണ്ടാംയാമമാണ് പ്രൈംടൈമായി നിജപ്പെടുത്തിയിരിക്കുന്നത്.
സൂപ്പിക്ക കഥപറയല്‍ തുടരുകയും ചൂടുള്ള വിറ്റുകള്‍ വിറ്റഴിക്കുകയും കേള്‍വിക്കാര്‍ കൂടിക്കൊണ്ടിരിക്കുകയും ചെയ്യവേ, രണ്ടു മാസത്തെ ലീവിന് ഇതെഴുതുന്നയാള്‍ നാട്ടിലേക്ക്.
അല്പ സ്വല്പം സാഹിത്യത്തിന്റെ അസ്ക്യതയും വായനയുടെ ജ്വരവും ബാധിച്ച ഒരാളെന്ന നിലക്ക് എന്നത്തേയും സമ്പാദ്യമായ കുറേ പുസ്തകങ്ങള്‍ ഒരു നിധിപോലെ സൂക്ഷിച്ചു പോരുന്നുണ്ടയിരുന്നു.
പൌലോ കൊയ്ലോവിന്റെ ‘ആല്‍ക്കമിസ്റ്റ്’ മുതല്‍ കെ.പി.കേശവമേനോന്റെ ‘നാം മുന്നോട്ട്’ വരെയും മുകുന്ദന്‍, സക്കറിയ, കക്കട്ടില്‍, മാധവിക്കുട്ടി വരെയുമുള്ള ഒരു ചെറിയശേഖരം. പോരാത്തതിന് വീണ്ടും വായിക്കാന്‍ മാറ്റിവച്ച കുറെ ആനുകാലികങ്ങളും.
വായന വേണ്ടവിധം നടക്കുകയില്ലെങ്കിലും വായിക്കാന്‍ കൊള്ളാവുന്ന ചില പുസ്തകങ്ങളൊക്കെ കയ്യിലുണ്ട് എന്ന് ഒരു അഹങ്കാരമായിരുന്നു എന്റെ ഉള്ളില്‍ . കൂട്ടത്തില്‍ ‘സ്പേയ്സ്ഫില്ലു’ ചെയ്യാന്‍ മറ്റൊന്നുമില്ലാത്തതുകൊണ്ടോ, എഴിതിത്തെളിയുന്നെങ്കില്‍ അങ്ങു തെളിയട്ടേ, എന്ന പത്രാധിപരുടെ കൃപാ കടാക്ഷം കൊണ്ടോ പലപ്പോഴായി അച്ചടിമഷി പുരളാന്‍ ഭാഗ്യം സിദ്ധിച്ച ചില ‘സാധനങ്ങളുമുണ്ട് .’ - സത്യം പറഞ്ഞാല്‍ ഒരു പുസ്തക സമാഹാരം ഇറക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ടാണ് ഇതൊക്കെയിങ്ങനെ ‘പൂച്ച കുഞ്ഞുങ്ങളെ എന്ന പോലെ’ കൂടെ കൊണ്ടു നടക്കുന്നത്.
ഇതെല്ലാം കൂടി മൂന്ന് നാല് കാര്‍ട്ടണുകളിലാക്കി മാസ്കിംഗ് ടാപ്പ് ചെയ്ത് വലിയ മത്തങ്ങ വലിപ്പത്തില്‍ പേരൊക്കെയെഴുതി ഞങ്ങളുടെ സ്റ്റോര്‍ റൂമില്‍ ഭദ്രമായി വെച്ചാണ് ‘തെങ്ങോലത്തലപ്പിന്റെ സ്വന്തം നാട്ടിലേക്ക്’ സോറി ‘ഹര്‍ത്താലുകളുടെ പറുദീസയിലേക്ക്’ വിമാനം കയറുന്നത്…
ഇനി ‘അളക നന്ദ’യുടെ ഭാഷയില്‍ ഒരു ചെറിയ ഇടവേള.
രണ്ടു മാസത്തെ ‘വിനോദ യാത്ര’ കഴിഞ്ഞ് തിരിച്ചു വന്നതിന്റെ ‘ഹാംഗോവര്‍ ‘ വിട്ടു മാറും മുമ്പ് ‘ഗ്രന്ഥാലയം’ ഒന്നടുക്കിപ്പെറുക്കി വെക്കാനും ആവശ്യമില്ലാത്തവ ഒഴിവാക്കി ‘കറ കളഞ്ഞ ഒരു ശേഖര’മാക്കി മാറ്റാനുമായി ഒരു സേവനവാരത്തിന് ഒരുങ്ങുന്നത് അങ്ങനെയാണ്.
നാട്ടില്‍ ചെന്നപ്പോള്‍ പുസ്തകങ്ങള്‍ക്ക് മാത്രമായി ഒരു ഷെല്‍ഫ് തന്നെ പണിയിച്ചിരുന്നു. ‘എന്റെ ഗ്രന്ഥാലയം’ നാലാള്‍ കാണട്ടെ, എന്ന ദുരുദ്ദേശ്യമായിരുന്നു അതിനു പിന്നില്‍ . ഇപ്പോള്‍ നാട്ടിലൊക്കെ അങ്ങനെയൊരു ഫാഷനുണ്ട്. ഒരക്ഷരം വായിക്കില്ലെങ്കിലും വിശാലമായ
പുസ്തക ഷെല്‍ഫ് ഉണ്ടാവും വീട്ടില്‍ . അതും ഒരു അലങ്കാരമാണ് !
എന്തൊക്കെപ്പറഞ്ഞാലും ഈ പൊങ്ങച്ചത്തിന് ഒരു ഗുണമുണ്ട്. നൂറ് കൊല്ലം ഒരേ ഇരിപ്പ് ഇരുന്നാലും ഒറ്റ പുസ്തകത്തിന്റെയും കവറില്‍പ്പോലും അല്പം പൊടി പുരളില്ല.
ഏതെങ്കിലും ഒരു താളില്‍ ചെറിയ ചുളിവുപോലും വീഴില്ല. കാരണം ഉപയോഗിച്ചാലല്ലേ ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടാവൂ. ഷെല്‍ഫ് എപ്പോഴും സെയ്ഫായിട്ടിരിക്കും..!
മൂത്ത മോളോട് നേരത്തേ പറഞ്ഞ് ശട്ടം കെട്ടിയിരുന്നു. ‘എന്റെ പക്കല്‍ കുറച്ച് പുസ്തകങ്ങളുണ്ട്. അതൊക്കെ ഡോര്‍ ടു ഡോര്‍ ആയി അയച്ചുതരാം. ഈ ഷെല്‍ഫില്‍ അവയൊക്കെ തരം തിരിച്ച് വെക്കണം. വേണമെങ്കില്‍ സുറുമിയെക്കൂടി കൂട്ടിക്കളോണ്ടൂ..’
അത് കേട്ട് ചെറിയ മോള്‍ ഓടിവന്ന് പറഞ്ഞു: കൂടിക്കൊടുക്കുകയൊക്കെ ചെയ്യും ബട്ട്, വെറും ബുക്സ് മാത്രം ഇങ്ങോട്ട് അയക്കരുത്. ഐ വാണ്ട് എ ലാര്‍ജ് സ്നിക്കേഴ്സ് പാക്ക് വിത്ത് ബുക്സ്…’ അഞ്ചാം ക്ളാസ് ഇംഗ്ളീഷ് മീഡിയത്തിന്റെ ഒരു പവറേ..! ഞാന്‍ ഉള്ളില്‍ പറഞ്ഞു. മുട്ടയില്‍ നിന്ന് വിരിഞ്ഞിട്ടില്ല അപ്പോഴേക്കും ചോദിക്കുന്നത് ‘കൈക്കൂലി’ !
അധികം വൈകാതെ ഇവയൊക്കെ വീട്ടിലെത്തിക്കണം. അങ്ങനെയാണ് വിശാലമായ ഞങ്ങളുടെ സ്വന്തം മുറ്റത്തേക്ക് (എന്ത് ഗള്‍ഫിലും മുറ്റമോ ? അതിശയിക്കണ്ട; ഇത് പുളുവൊന്നുമല്ല) കൊണ്ടു പോയി തരം തിരിക്കല്‍ പരിപാടി ആരംഭിക്കുന്നത്.
ഒന്നൊന്നര മണിക്കൂറെടുത്തിട്ടും ഒരൊറ്റ കാര്‍ട്ടണ്‍ തരം തിരിക്കാനെ കഴിഞ്ഞുള്ളൂ. ബാക്കി നാളെയാകാം; വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞ പൊലെ ‘അള്ളാഹുനിന്റെ ഖജനാവില്‍ സമയം യഥേഷ്ടമുണ്ടല്ലോ’ എന്ന് കരുതി കാര്‍ട്ടണുകളൊക്കെ അവിടെത്തന്നെ അട്ടിയാക്കി വെച്ചാണ് ഉറങ്ങാന്‍ കിടന്നത്.
പിറ്റേന്ന് നേരം വെളുത്ത് ഓഫീസിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത്. എന്റെ പുസ്തകങ്ങളിരിക്കുന്ന സ്ഥലം ജില്ലറ്റ് 3 കൊണ്ട് ഷേവ് ചെയ്ത യുവാവിന്റെ മുഖം പോലെ ക്ലീനായി കിടക്കുന്നു…!
‘പരേതന്‍ തിരിച്ചു വരുന്നു’ എന്ന സലാം കൊടിയത്തൂരിന്റെ ടെലി ഫിലിമില്‍ ഒരു ഗള്‍ഫുകാരന്‍ ഒരാള്‍ക്ക് ഒരു പേന സമ്മാനിക്കുന്നുണ്ട്. ‘ജീവിതത്തിലൊരിക്കലും ഒരുപകാരവുമില്ലാത്ത ഈ സാധനമാണ് ഓനെനിക്ക് ഒലത്തീക്കണ്ത്’ എന്ന് പറഞ്ഞ് ആ പേന അയാളുടെ മുഖത്തേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട്. ആ കഥാപാത്രത്തിന്റെ വംശപരമ്പരയില്‍പ്പെട്ട ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ നാട്ടില്‍ പുസ്തകങ്ങള്‍ കളവ് പോവുകയോ ? വല്ല മൊബൈലോ ഇഖാമയോ ഒക്കെയാണെങ്കില്‍ മനസ്സിലാക്കാം. ഇനി
നായ്ക്കളോ മറ്റോ കടിച്ചു വലിച്ചു കൊണ്ടു പോയോ ?
മനുഷ്യനു പോലും വേണ്ടാത്ത പുസ്തകങ്ങള്‍ മൃഗങ്ങള്‍ക്കെന്തിനാണ്..?
പിന്നെ ഇവയൊക്കെ എവിടെപ്പോയി ? എനിക്കാകെ ആധിയായി.
കാശുകൊടുത്തു വാങ്ങിയ എന്റെ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടാലും നാട്ടിലെ എന്റെ ബുക് ഷെല്‍ഫ് ശൂന്യമായിത്തന്നെ കിടന്നാലും കുഴപ്പമില്ലായിരുന്നു. ഒന്നു കൂടി വായിക്കാമെന്ന കൊതിമൂത്ത് ‘വായിച്ച് തരാ’മെന്ന് പറഞ്ഞ് സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയ എ. പി. ജെ അബ്ദുള്‍ കലാമിന്റെ ‘അഗ്നിച്ചിറകുകളും ‘ എം . പി വീരേന്ദ്രകുമാറിന്റെ ‘രാമന്റെ ദു:ഖവും’ മുഹമ്മദ് അസദിന്റെ ‘മക്കയിലേക്കുള്ള പാത’യും ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’വുമൊക്കെ നഷ്ടപ്പെട്ടാല്‍ അവരോട് ഞാനെന്ത് സമാധാനം പറയും…?
‘പുസ്തകം കടം വാങ്ങിയാല്‍ തിരിച്ചു കൊടുക്കേണ്ടതില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്. ആ ചൊല്ലിന്റെയൊക്കെ കാലം കഴിഞ്ഞു’ എന്ന് ഓര്‍മ്മപ്പെടുത്തിയിട്ടാണ് അബ്ദുല്ല മുക്കണ്ണി പുസ്തകങ്ങള്‍ തന്നത് തന്നെ… ഇനിയിപ്പോ ഞാനീ പുസ്തകങ്ങളൊക്കെ എവിടെപ്പോയി തിരയാനാണ് പടച്ചോനേ…?
കവിതകള്‍ , കഥകള്‍ , ലേഖനങ്ങള്‍ , അനുഭവങ്ങള്‍ തുടങ്ങി പ്രകാശം കാണാന്‍ ഭാഗ്യം സിദ്ധിച്ച എന്റെ സൃഷ്ടികള്‍ (പ്ളീസ്, മുഖം ചുളിക്കരുത്. കാക്കക്ക് ‘പെണ്‍ കുഞ്ഞും’ പൊന്‍ കുഞ്ഞാണല്ലോ..!) മുഴുവനും അക്കൂട്ടത്തിലുണ്ട്. അതൊക്കെ നഷ്ടപ്പെട്ടാല്‍ പിന്നെ…
ഓര്‍ക്കാന്‍ കൂടി വയ്യ.
അന്നേരം നടുപിളര്‍ന്ന കുഞ്ഞു കണ്ണാടിക്കു മുമ്പില്‍ കുനിഞ്ഞ് നിന്ന് തലയിലെ ‘വെള്ളക്കാരെ’ ‘ആഫ്രിക്കക്കാരാ’ക്കാന്‍ വൃഥാ ശ്രമം നടത്തുന്ന കമ്മുക്കയോട് ഞാന്‍ കാര്യം പറഞ്ഞു.
‘ആര്ക്ക് വേണം ന്റെ ഉസ്മാനേ, പ്പളത്തെ കാലത്തു ബുക്ക്വാളൊക്കെ..’
എത്ര അര്‍ത്ഥഗര്‍ഭമായ അതിസുന്ദരമായ മറുപടി !
ഞാന്‍ നാലുപാടും തിരഞ്ഞു. അലാറം വിളിച്ചുണര്‍ത്തിയ ഉറക്കച്ചടവുമായി കണ്ണു തിരുമ്മി കുളിക്കാ നിറങ്ങുന്നവരോടൊക്കെയും സങ്കടം പറയുകയും അതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എല്ലാവരും ‘ആഹ് ആഹ്.. മാ അദ് രീ..
(അയ്യോ, എനിക്കറിയില്ലേ…) എന്ന് പറഞ്ഞു കൊണ്ടിരുന്നു..
ഒടുവില്‍ നാട്ടുകാരനും അയല്‍ക്കാരനുമായ ജലീലാണ് ആ സംശയം എടുത്തിട്ടത്. ‘നമ്മുടെ സൂപ്പ്യാക്കയെങ്ങാനും ഖുമാമ (വേസ്റ് ബാസ്ക്കറ്റ്) യിലേക്കിട്ടോന്നാവോ…?
ഞാനൊന്ന് ഞെട്ടി..!! അങ്ങനെ സംഭവിക്കാതിരിക്കട്ടേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. അതൊന്നു ക്ളിയര്‍ ചെയ്യാന്‍ എന്തുണ്ട് വഴി ? സൂപ്പിക്ക ഇ
പ്പോള്‍ കൂര്‍ക്കം വലിയുടെ കല്ലാംപാറ കയറ്റം കയറുകയായിരിക്കും.!\
ഞാന്‍ മറ്റൊന്നും ചിന്തിക്കാതെ നേരെ ഓടിയത് ഖുമാമയിലേക്കായിരുന്നു..
(ക്ഷമിക്കണം എന്റെ കുറിപ്പില്‍ ഈ ‘സാധനം’ വല്ലാതെ കടന്നു വരുന്നുണ്ട്. നടവഴികളും പാതയോരങ്ങളും പൊതുസ്ഥലങ്ങളുമൊക്കെ തരം പോലെ ഖുമാമയാക്കി മാറ്റുന്ന നമുക്ക് പ്രത്യേക ഖുമാമയെന്തിന്, ചവറ്റു കൊട്ടയെന്തിന്..? അല്ല പിന്നെ.!)
അവിടെ ചെന്നു നോക്കുമ്പോള്‍ ‘പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ ‘ എന്ന പഴയ ഒരു പരസ്യവാചകമാണ് ഓര്‍മ്മ വന്നത്.. ഇന്നലത്തെ വിഴുപ്പൊക്കെ ഇന്നത്തെ സുബഹി വണ്ടിക്ക് എത്തേണ്ടയിടത്ത് എത്തിയിരിക്കുന്നു..!!!
തിരിച്ച് വന്ന് സൂപ്പിക്കയുടെ റൂമിലെത്തുമ്പോള്‍ അദ്ദേഹം കൂര്‍ക്കം വലിയുടെ ടോപ്പ് ഗിയറില്‍ കത്തിച്ച് വിടുകയാണ്. ഇടക്കിടെ മുമ്പേ പോകുന്ന വാഹനത്തെ മറികടക്കാനെന്ന വണ്ണം ഒരു പ്രത്യേക ശബ്ദത്തില്‍ ‘ഹോണടി’ക്കുന്നുമുണ്ട്..!!
ഒരു വിധം കുളിച്ചെന്നു വരുത്തി ഓഫീസിലേക്കോടി..
പുത്രനഷ്ടം, ഭാര്യാനഷ്ടം, മാനനഷ്ടം, ജോലിനഷ്ടം ഇങ്ങനെ കുറേ നഷ്ടങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ, പുസ്തകനഷ്ടം എന്ന ഒരു പുതിയ കഥയിലെ കഥാപാത്രമാകേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല.. എന്റെ മനസ്സിലെ തിരയടങ്ങുന്നില്ല.
ഓഫീസിലെത്തി മൊബൈലിലേക്ക് രണ്ടുമൂന്ന് വട്ടം വിളിച്ചിട്ടും സൂപ്പിക്ക എടുക്കുന്നില്ല. ഒടുവില്‍ നിരന്തരമായ വിളിക്കിടയില്‍ എപ്പോഴോ മൂപ്പര്‍ ഫോണെടുത്തു. മുഖവുരയൊന്നും കൂടാതെ ആകാംക്ഷയുടെ
അങ്ങേ അറ്റത്ത് നിന്ന് ഞാന്‍ ചോദിച്ചു:
‘സൂപ്പ്യാക്കാ ഇന്നലെ മുറ്റത്തുണ്ടായിരുന്ന ആ കാര്‍ട്ടണുകളൊക്കെ എന്തു ചെയ്തു..’?
എന്റെ ചോദ്യം കേട്ട പാടെ സൂപ്പിക്ക ചൂടായി.
‘അതിന്റെ ആളെത്തന്നെ ച്ചും കിട്ടണ്ടത്. ഞാനത് മുയുമനും ഖുമാമീക്ക് കൊണ്ടോയി ഇടാന്‍ എത്തര ബുദ്ധി മുട്ടീന്നറ്യോ ? നാലോ അഞ്ചോ വട്ടായിട്ടാ ഞാനതൊക്കെ അങ്ങട്ടെത്തിച്ചത്. എന്തോര് കനായിരുന്നു… മന്സന് പണിണ്ടാക്കാന്‍ നടക്കും ഓരോരോ ബലാലാള്’
എനിക്ക് സങ്കടമാണോ കരച്ചിലാണോ അരിശമാണോ ഈറയാണോ അതല്ല ഇതെല്ലാം കൂടിച്ചേര്‍ന്ന ഒരു ‘അവിയല്‍ ‘ വികാരമാണോ ഉണ്ടായതെന്ന് ഇപ്പോഴും തീര്‍ച്ചയില്ല.