bijoykalias

സ്വരൂപത്തിലും സാദൃശ്യത്തിലും.

Decrease Font Size Increase Font Size Text Size Print This Page

ഒരു വലിയ ഇടിമുഴക്കം പോലെയാണ് പ്രധാന ദൂതന് അനുഭവപ്പെട്ടത്.

‘ഇവിടെയും ഇടിമുഴക്കമോ?!!!’

വാള്‍ ഉറയില്‍ നിന്ന് ഊരിക്കൊണ്ട് അയാള്‍ പുറത്തേക്കിറങ്ങി.

പുറത്ത് പരിഭ്രാന്തരായ മാലാഖമാര്‍ ചിറകടിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പാറുന്നുണ്ടായിരുന്നു.മറ്റുള്ളവര്‍ അമ്പരപ്പോടെ ഭയചകിതരായി ഇരുന്നു.

പ്രധാന ദൂതന്‍ഭൂമിയിലേക്ക് നോക്കി.ശബ്ദവും തീഷ്ണ ഗന്ധവും ഭൂവാസികളെയും പരിഭ്രമിപ്പിച്ചിരുന്നു.ലോക രാഷ്ട്രങ്ങളിലെ നേതാക്കന്മാരും ശാസ്ത്രജ്ഞരും അടിയന്തിര ചര്‍ച്ചകള്‍ നടത്തുവാന്‍ ആരംഭിച്ചു.

പ്രധാന ദൂതന്ഒന്നും മനസിലായില്ല. വാള്‍ ഉറയിലിട്ട് അയാള്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് ചെന്നു.

വെണ്‍സിംഹസനത്തില്‍ വെണ്‍പട്ടു നിലയങ്കി ധരിച്ചു വെണ്‍താടിയും ഉഴിഞ്ഞ് അദ്ദേഹം ഇരിക്കുകയായിരുന്നു. പ്രധാന ദൂതനെകണ്ട് അദ്ദേഹം വെണ്മയോടെ ചിരിച്ചു . ആ വെണ്‍ ചിരിയില്‍ ജാള്യം കലര്‍ന്നിട്ടുണ്ടോ എന്ന സംശയം പെട്ടന്ന്! ദൂതന് തോന്നി.എങ്കിലും ദുഷ്ട ചിന്ത മനസ്സിലേക്ക് കടത്തിയ സാത്താനെതിരെ ഗുപ്തമായ ഒരു ഒടിപ്പ്രയോഗം നടത്തി ഭക്തി മനസ്സില്‍ പുനസ്ഥാപിച്ച് പ്രധാന ദൂതന്‍അദ്ദേഹത്തോട് ചോദിച്ചു,

‘അങ്ങ് വല്ല ശബ്ദവും കേട്ടുവോ?’

വെണ്‍ താടിയുമുഴിഞ്ഞു കൊണ്ട് അദ്ദേഹം തിരികെ ദൂതനോട്ചോദിച്ചു,

‘എന്ത് ശബ്ദം?’

മറുപടിയായി ദൂതന്‍പറഞ്ഞു, ‘അല്ല…..ഒന്നൂല്ല….എന്തെങ്കിലും ശബ്ദം……?’

ദൂതന്‍ചോദിച്ചത് കേള്‍ക്കാത്ത ഭാവത്തില്‍ കണ്ണുകളടച്ച് അദ്ദേഹം സ്വര്‍ഗീയ സംഗീതത്തിനു കാതോര്‍ത്തു.

മറുപടി ലഭിക്കാത്തതിനാല്‍ കുറച്ച് കാത്ത് നിന്ന ശേഷം ദൂതന്‍തിരിഞ്ഞു പുറത്തേക്ക് നടന്നു.

‘എടോ’….

പുറകില്‍ നിന്നുള്ള വിളി കേട്ട് പ്രധാന ദൂതന്‍തിരിഞ്ഞു നോക്കി.

കണ്ണുകളടച്ച് കൊണ്ട് തന്നെ വെണ്‍താടിയുമുഴിഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു…

‘നീ പോകുന്ന വഴിക്ക് ആ പാചകക്കാരനെ ഒന്ന് കാണണം.അയാളോട് ഇനി മുതല്‍ കുറച്ചു കാലത്തേക്ക് എനിക്ക് ചക്കക്കുരു വിഭവങ്ങള്‍ വേണ്ട എന്ന് പറഞ്ഞേക്കു.’

പ്രധാന ദൂതന്‍ പാചകപ്പുര ലക്ഷ്യമാക്കി വേഗം നടന്നു.