Prabi Attupurathu

‘മ’ കൊണ്ടൊരു മത്തായി

Decrease Font Size Increase Font Size Text Size Print This Page

കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ചുങ്കക്കുന്ന് കൊട്ടാരത്തില്‍ കെ.വി. മത്തായി എന്ന മകാരം മത്തായി. മ എന്ന അക്ഷരത്തില്‍ ആരംഭിക്കുന്ന വാക്കുകള്‍ കൊണ്ട് മാത്രം പ്രസംഗങ്ങളും പുസ്തകങ്ങളും എഴുതി ലിംക ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌ കരസ്ഥമാക്കിയ ആളാണ്‌.

1987 മാര്‍ച്ച്‌ 31നു തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ ആണ് ആദ്യമായി പ്രകടനം നടത്തിയത്, പ്രേം നസീറിനു മുന്നില്‍. പിന്നീട് 25 വര്‍ഷത്തോളം ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ മകാരം പ്രകടനം നടത്തി.

അന്തരിച്ച സിനിമ നടന്‍ പത്മശ്രീ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ആണ് മത്തായിക്ക് ‘മ’കാരം മത്തായി എന്നാ പേര് നല്‍കിയത്. 1983 ല്‍ കൊട്ടിയൂരില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെപറ്റി മ കാരം കൊണ്ട് സംസാരിച്ചായിരുന്നു തുടക്കം. അതൊരു പ്രചോദനമായി. പിന്നെ ‘മ’ വിട്ടില്ല. മ എന്ന അക്ഷരത്തിന്റെ മഹനീയതക്ക് 550 ഓളം ഉദാഹരണങ്ങള്‍ നിരത്തി തുടര്‍ച്ചയായി 7 മണിക്കൂര്‍ തുടര്‍ച്ചയായി പ്രസംഗിച്ചതിന് 1993 ലാണ് മത്തായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്. 1997ല്‍ ചാന്‍സിലര്‍ വേള്‍ഡ് ഗിന്നസ് ബുക്കിലും മത്തായി ഇടം പിടിച്ചു.

മകാരത്തില്‍ ആരംഭിക്കുന്ന രണ്ടായിരം വരികളില്‍ തയാറാക്കിയ “മാമലക്ക് മാനഭംഗം” എന്ന ഖണ്ഡകാവ്യം ഉള്‍പ്പെടെ 13 കവിതകള്‍ മത്തായി എഴിതിയിട്ടുണ്ട്. തലശ്ശേരിയുടെ പ്രഥമമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി, മഹാത്മഗാന്ധി, മദര്‍ തെരേസ, മാതാ അമൃതാനന്ദമയി, വൈക്കം മുഹമ്മദ്‌ ബഷീര്‍, മുഹമ്മദ്‌ നബി എന്നിവരുടെ ജീവ ചരിത്രങ്ങള്‍ മകാരത്തില്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്.

“മാമലക്ക് മാനഭംഗം” എന്ന കവിതയില്‍ നിന്ന്

മരമായ മരമാകെ മഴുവാലെ മുറിച്ചിട്ടു
മലയോരം മുടിക്കുന്ന മഠയന്മാരെ
മലകളെ മൊട്ടക്കുന്നായി മാറ്റിടുമീ മഹാപാപം
മരമണ്ടത്തരമെന്നു മനസിലോര്‍ക്കു
മണ്ണിലീര്‍പ്പം മാഞ്ഞിടാതെ
മന്നിടത്തെ മഹത്താക്കും മാമരത്തിന്‍
മഹാത്മ്യത്തെ മറന്നീടല്ലോ
മണ്ണിലെ മൂലകങ്ങളെ മങ്ങീടാതെ കാത്തീടാനും
മണ്ണൊലിപ്പ് തടയാനും മരങ്ങള്‍ മുഖ്യം
മരമില്ലാതായെന്നാകില്‍ മഴയില്ലാതായി മാറും
മഴയില്ലെന്നായാല്‍ മര്‍ത്യകുലം മുടിയും…

കുടിയിറക്കതിനെതിരെ കൊട്ടിയൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 1961 ഓഗസ്റ്റില്‍ നടത്തിയ മാര്‍ച്ചില്‍ ഫാ.വടക്കനും മുന്‍ മന്ത്രി വെല്ലിംഗ്ടണും ഒപ്പം പങ്കെടുത്തിട്ടുള്ള മത്തായി മികച്ചൊരു കര്‍ഷകന്‍ കൂടി ആണ്. തൊടുപുഴയില്‍ നിന്നാണ് മത്തായിയുടെ കുടുംബം കൊട്ടിയൂരിലേക്ക് കുടിയേറിയത്. കൊട്ടാരത്തില്‍ പരേതരായ വര്‍ക്കിബ്രിജിത്ത ദമ്പതികളുടെ മകനാണ്. ഭാര്യ: ഏലിയാമ്മ. മക്കള്‍ മേഴ്‌സി, മനോജ്. മരുമക്കള്‍ ജയ്‌മോന്‍, സോള്‍ജി.