Anas Stash

നമ്മുടെ നഷ്ടങ്ങള്‍

Decrease Font Size Increase Font Size Text Size Print This Page

കുണുങ്ങി കുണുങ്ങി ചിരിച്ചും കളിച്ചും എയര്‍ ഹോസ്‌റ്റെസ്മാര്‍ നടന്നു വരുന്നുണ്ട്. കുറെ നേരമായി ഞങ്ങള്‍ അവിടെ ,എയര്‍ പോര്‍ട്ടിനു പുറത്തു, സുബൈറിനെയും കാത്തു നില്ക്കാന്‍ തുടങ്ങിയിട്ട്. ഇറങ്ങിയ ഉടനെ അവന്‍ വിളിച്ചിരുന്നു. പാതിയടഞ്ഞ ശബ്ദത്തില്‍ നെഞ്ചിലെ സകല ദുഖങ്ങളും ആര്‍ക്കും പെട്ടെന്ന് മനസ്സിലാവും.
‘ഞാന്‍ ഇവിടെ ഇറങ്ങിയിട്ടുണ്ട്. ലേഗേജ് വന്നിട്ടില്ല…’ വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങിനിന്നു.
‘ ദാ, ഞങ്ങള്‍ ഇവിടെ പുറത്തു നില്‍ക്കുന്നുണ്ട്. നീ വിട്ടിലേക്ക് വിളിച്ചു പറഞ്ഞോ?’
‘ഉം’
ആ മൂളലിനു അത്രയ്ക്ക് ശക്തി ഉണ്ടായിരുന്നില്ല.
‘മോള് ദിയാക്കു കരയുകയാ. അവള്‍ ഇതുവരെ ഒന്നും കഴിച്ചിട്ടില്ലത്രേ. ആരോടും മിണ്ടുന്നുല്ലത്രേ……’ വാക്കുകള്‍ക്കിടയില്‍ ഒരു തേങ്ങല്‍ കടന്നു കയറുന്നത് ഞാനറിഞ്ഞു.
‘നീ ഇങ്ങോട്ട് പോര്. ഞങ്ങള്‍ വഴിയില്‍ തന്നെ നില്‍ക്കുന്നുണ്ട്’
‘ഉം’
ആ വാക്കുകളില്‍ അവന്‍ തേങ്ങി ക്കരയുന്നത് ഞാന്‍ ശരിക്കും അറിഞ്ഞു. എന്റെ കണ്ണുകളിലും നീര്‍ പൊടിയാന്‍ തുടങ്ങി. കണ്ണുകള്‍ ഇറുക്കെ അടച്ചു തുറന്ന് ഞാന്‍ ബാബുവിനെ നോക്കി.
‘എവിടെ എത്തി? ‘മുഖത്ത് നിന്നും കണ്ണെടുക്കാതെ ബാബു ചോദിച്ചു.
‘ലേഗേജ് വന്നിട്ടില്ലെത്രേ. ‘ ഉള്ളിലെ നേരിയ സങ്കടം പോലും അവനെ അറിയിക്കാതെ ഞാന്‍ പറഞ്ഞു.

ട്രോളിയും ഉന്തി അവന്‍ വരുമ്പോള്‍ മുഖത്ത് ഒരല്‍പം പോലും രക്തമയം ഉണ്ടായിരുന്നില്ല. ചുണ്ടില്‍ ഒരു ചെറിയ ചിരി വരുത്തി അവന്‍ ഞങ്ങളെ വല്ലാതെ ഒന്ന് നോക്കി. നാട്ടില്‍ നിന്നു പോരുന്ന ദുഖവും വിഷമവും ആ മുഖത്ത് നിഴലിച്ചു കാണാമായിരുന്നു.
‘സുബൈര്‍, ‘
വിളിച്ചപ്പോള്‍ അവന്‍ മെല്ലെ മുഖമുയര്‍ത്തി ചെറുതായൊന്നു ചിരിച്ചെന്നു വരുത്തി.
കണ്ണുകള്‍ കലങ്ങി ചുമന്നിരുന്നു. കണ്‍കോണുകളില്‍ കണ്ണീര്‍ തുള്ളികള്‍ ഇറ്റിവീഴാന്‍ പാകത്തിന് നില്‍ക്കുന്നുണ്ടായിരുന്നു.

‘ പോരെണ്ടിയിരുന്നില്ല……..’ ലേഗേജ് കാറിലേക്ക് എടുത്തു വെക്കുമ്പോള്‍ സുബൈര്‍ പിരുപിരുക്കുന്നത് ഞാന്‍! കേട്ട ഭാവം നടിച്ചില്ല.
ഞങ്ങള്‍ക്കൊപ്പം നടന്നു വരുമ്പോഴും കാറില്‍ കൂടെ ലേബര്‍ ക്യാമ്പിലേക്ക് പോവുമ്പോഴും അവന്‍ നാട്ടിലെ ചിന്തകളിലാനെന്നു ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. കലങ്ങിയ കണ്ണുകളില്‍ സങ്കടത്തിന്റെയും ദുഖത്തിന്റെയും കണ്ണീര്‍ തുടരെ തുടരെ പൊടിയുമ്പോഴും ചിന്തകളുടെ വേലിയേറ്റം അവന്റെ മുഖത്ത് നിന്നും എനിക്ക് വായിക്കാനായി.

പ്രവാസം ഒരു പറിച്ചു നടലാണ്. നാം ജനിക്കുകയും വളരുകയും ചെയ്ത സ്വന്തം മണ്ണില്‍ നിന്നും മറ്റൊരു മണ്ണിലേക്ക്……. കൂടുതല്‍ വളക്കൂറുള്ള, സൂര്യപ്രകാശം ലഭിക്കുന്ന വളരാന്‍ ആവശ്യമായ സകലതും ലഭിക്കുന്ന പുതിയ ഭൂമിയിലേക്ക്…. നാം വളര്‍ന്നു വന്ന മണ്ണില്‍ ആണ്ടു പോയ ഓരോ വേരുകളും പതിയെ പതിയെ പറിച്ചെടുത്തു നാം, നാം സ്വന്തത്തെ തന്നെ പറിച്ചു നടുകയാണ്. പക്ഷെ, നാം സാമ്പത്തികമായും ഭൌതികമായും വളരുമ്പോഴും അറിയാതെയെങ്കിലും നമ്മുക്കു നഷ്ടപ്പെടുന്ന ചിലതുണ്ട്.
നമ്മെ സ്‌നേഹിച്ച മാതാപിതാക്കള്‍…..
സ്‌നേഹം മാത്രം തന്ന സ്വന്തക്കാര്‍ ………….
നിര്‍ദേശങ്ങള്‍ നല്‍കിയ ഗുരുവര്യര്‍
കൂടെ നിന്ന കളി കൂട്ടുകാര്‍
എല്ലാറ്റിനും പുറമേ…….
ജീവിതം നല്കാന്‍ കൂടെ ഇറങ്ങി വന്ന നമ്മുടെ സ്വന്തം ഭാര്യമാര്‍,
കണ്ടാലും കേട്ടാലും കൊതി തീരാത്ത സ്വന്തം മക്കള്‍, അവരുടെ തമാശകള്‍ ………
അങ്ങനെ ………..അങ്ങനെ…….