ajin krishna

അന്തമില്ലാത്ത യാത്രകള്‍……

Decrease Font Size Increase Font Size Text Size Print This Page

(കുറച്ചു കാലം മുന്‍പ് നടന്ന സംഭവമാണ്, ഇതിലെ പലരും ഇന്ന് എന്റെ ഓഫീസിലെ എസി യുടെ തണുപ്പ് സഹിക്കാന്‍ ഇല്ല. പിന്നെ ഒരു മുന്നറിയിപ്പായി ഞാന്‍ എഴുതുന്നതില്‍ പലതും ചളികള്‍ ആയിട്ട് തോന്നിയേക്കാം, സ്വാഭാവികം മാത്രം, കാരണം, ഞാന്‍ ഒരു മലയാളിയാണ്)

കിടിലന്‍ ടൈറ്റില്‍, അല്ലെ? എന്താ, ല്ലേ ടോ.. എന്നെ കൊണ്ട് പണ്ട് തൊട്ടേ ഒരു രക്ഷയും ഇല്ല. ഇടയ്ക്കിടയ്ക്ക് സാഹിത്യത്തിന്റെ അന്തരാത്മാവ് തേടി ഞാന്‍ ഭ്രാന്തമായ വഴികളിലുടെ സഞ്ചരിക്കാറുണ്ട്. അനന്തമായ ഇരുട്ടിന്റെ കല്ലും മുള്ളും നിറഞ്ഞ പാതകളിലൂടെ നഗ്‌നപാദനായി ഞാന്‍ സഞ്ചരിക്കാറുണ്ട്, ഒരിക്കലും കണ്ടു പിടിക്കാന്‍ സാധ്യതയില്ലാത്ത ‘ഞാന്‍’ എന്ന പദത്തിന്റെ പൂര്‍ണമായ അര്‍ഥം തേടി ഞാന്‍ നടക്കാറുണ്ട്. ‘സൊ വാട്ട് ഈസ് ദി പോയിന്റ്, യു ആര്‍ കമിംഗ് ടു?’ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ എനിക്ക് ഉത്തരം മുട്ടി പോകും. ഇത് കണ്ടെങ്കിലും ആര്‍ക്കെങ്കിലും അലിവു തോന്നി ‘ടാ, നീ തരക്കേടില്ലാതെ, അല്ല, നന്നായി എഴുതുന്നുണ്ടല്ലോ, ഈ പത്രത്തിന്റെ മെയിന്‍ എഡിറ്റര്‍ ആയിക്കോ’ എന്നൊക്കെ പറഞ്ഞു കിട്ടിയാലോ? ആഹ, ഞാന്‍ തകര്‍ക്കും.

സ്വപ്‌നങ്ങള്‍ കാണൂ, കാണുന്ന സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കൂ, അവ ആകാശത്തില്‍ ഉയര്‍ന്നു പറക്കട്ടെ.. എന്റെ വായില്‍ നിന്നുതിര്‍ന്ന മുത്ത് മണികളല്ല, ഏതോ ഒരുവന്റെ ഫോര്‍വാര്‍ഡട് എസ് എം എസ് തര്‍ജമ ചെയ്തതാണ്. ഇതില്‍ എനിക്ക് മനസ്സിലാകാഞ്ഞതു ഈ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയാല്‍ അവ എങ്ങോട്ടെങ്കിലും ഒക്കെ പറന്നങ്ങു പോയാലോ? പിന്നെ ആ സ്വപ്നം വീണ്ടും വരണം എന്നില്ലല്ലോ. ചളി ആയിട്ട് തോന്നിയോ? ലോകത്തിന്റെ ഒരു പോക്ക്… വെറുതെ ഇരിക്കുന്നവര്‍ എന്തെങ്കിലും അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പെടടയ്ക്കുകയാ. അതില്‍ സംശയം ഉന്നയിക്കുന്നവര്‍ ചളീസ്, ല്ലേ? എന്തേലും ആയികൊട്ടെ, ഇനിയിപ്പോ ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ട് പ്രശ്‌നങ്ങള്‍ വേണ്ട.

ഇന്ന് ഓഫീസില്‍ കമ്പനിയെ പറ്റി പഠിക്കാന്‍ സിംഗപ്പൂരില്‍ നിന്നും കുറച്ചു ആള്‍ക്കാര്‍ വന്നിരുന്നു. കണ്ടാല്‍ അറിയാം, തനി മല്ലൂസ്. പക്ഷെ, ഇരിപ്പും നടപ്പും കണ്ടാല്‍ സായിപ്പന്മാര്‍ തോറ്റു പോകും. സോഷ്യല്‍ മീഡിയയെ കുറിച്ചുള്ള ചര്‍ച്ച വന്നപ്പോള്‍, ഉദാരമതിയായ ഞങ്ങളുടെ സ്വന്തം എച് ആര്‍ മാനേജര്‍, ശ്രീമതി നന്ദിത, എന്നെയും കൂടി വിളിപ്പിച്ചു. ചെന്ന് കയറുമ്പോള്‍ തന്നെ എല്ലാ കഴുകന്‍ കണ്ണുകളും എന്റെ നേര്‍ക്ക്, ഈശ്വരാ , എന്താണാവോ എന്ന് വിചാരിക്കുമ്പോള്‍ ആണ് നന്ദിത മാഡത്തിന്റെ അടുത്ത വെടി, എന്റെ നെഞ്ചത്ത് തന്നെ. ‘ദിസ് ഈസ് അജിന്‍, അവര്‍ സോഷ്യല്‍ മീഡിയ മാനേജര്‍’.

അറിയാതെ എന്റെ വായ തുറന്നു പോയ നിമിഷം. എല്ലാവരുടെയും കണ്ണുകള്‍ പുറത്തു ചാടിയ നിമിഷം, പലരുടെയും ചുണ്ടുകളില്‍ പുച്ഛത്തിന്റെ ചെറിയൊരു ലാഞ്ചന മിന്നി മറഞ്ഞ നിമിഷം. ആ നിമിഷത്തിന്റെ ഒടുക്കത്തില്‍ സിംഗപ്പൂര്‍ സായിപ്പന്മാരുടെ വായില്‍ നിന്ന് അനര്‍ഗള നിര്‍ഗളമായി ആംഗലേയ ഭാഷ പ്രവഹിച്ചു തുടങ്ങി. ഒരു ധൈര്യത്തിന് വേണ്ടി എന്റെ കൈകള്‍ പാന്റിന്റെ പോക്കറ്റിലേക്ക്. അവര്‍ പറയുന്നതിന്റെ ഇടയ്ക്ക് എന്റെ മുഖത്ത് നോക്കുമ്പോള്‍ ‘യാ’ എന്നൊരു ശബ്ദം എന്റെ വായില്‍ നിന്ന് പുറത്തേക്ക്. അങ്ങനെ രണ്ടു മിനിട്ട് ഇടവേളകളില്ലാത്ത സംഭാഷണങ്ങള്‍ക്ക് ശേഷം ഉത്തരം പറയാനുള്ള ഊഴം എന്റേത്.

ജനനീ ജന്മഭുമി, ഇംഗ്ലീഷ് സാമ്രാജ്യം തുലയട്ടെ, എന്ന് രണ്ടു മുദ്രാവാക്യങ്ങള്‍ മനസ്സില്‍ വിളിച്ച്, നമ്മുടെ മാതൃഭാഷയില്‍ ഒരു അലക്കങ്ങു അലക്കി. ഉസ്താദ് ഫ്‌ലാറ്റ് ആകാന്‍ ഇത് ആറാം തമ്പുരാന്‍ അല്ലാത്തത് കൊണ്ട്, മൂന്നു സിംഗപോര്‍ ഉണ്ട കണ്ണുകള്‍ എന്നെ നോക്കി പുറത്തേക്ക് വരുന്നത് ഞാന്‍ കണ്ടു. അതോടെ ഞാന്‍ നിര്‍ത്തി. നമ്മുടെ പ്രിയ നന്ദിത മാഡത്തിന്റെ വക തര്‍ജമ വന്നപ്പോള്‍ തള്ളി വന്ന ഉണ്ട കണ്ണുകള്‍ പിന്‍വലിഞ്ഞു. ‘ഇനി ഒന്നും പറയല്ലേ’ എന്ന തരത്തില്‍ പലയിടത് നിന്നും നോട്ടങ്ങള്‍., അതോടെ എല്ലാവരോടും തല കുലുക്കി പോകാന്‍ അനുവാദം ചോദിച്ചു ഞാന്‍ പുറത്തേക്ക്.

പുറത്തേക്ക് ഇറങ്ങുമ്പോഴും സംശയങ്ങള്‍ അല തല്ലുകയായിരുന്നു മനസ്സില്‍., കണ്ടാല്‍ തികഞ്ഞ മല്ലൂസ്, എന്നിട്ട് മലയാളം കേട്ടപോള്‍ അവനൊക്കെ അല്ഫുതം. അതിലെ പൊക്കം കുറഞ്ഞു കരിഞ്ഞവനെ കണ്ടാല്‍ അറിയാം അവന്റെ പേര് ഇപ്പോള്‍ ആര്‍ എ ജപ്പാന്‍ ആണെന്ന്. കാലത്തിന്റെ പോക്ക്, ഒരു അന്തമില്ലാത്ത പോക്ക് തന്നെ.