mann - manaf27@gmail.com

ആ അമ്മ – കഥ

Decrease Font Size Increase Font Size Text Size Print This Page

പാതിരാത്രി 2 മണി.. കോരിച്ചൊരിയുന്ന മഴ..
റെയില്‍വേ സ്‌റ്റേ ഷന് അടുത്തുള്ള ആ ഓടിട്ട വീടിനെ വിറപ്പിച്ചു കൊണ്ട് എക്‌സ്പ്രസ്സ് ട്രെയിന്‍ ആ സ്‌റ്റേഷനില്‍ നിര്‍ത്താതെ പോയി…
പതിവുപോലെ അയാള്‍ ഉറക്കം ഞെട്ടി എഴുന്നേറ്റു.. പിന്നെ വെള്ളം എടുത്തു കുടിച്ചു വീണ്ടും കിടന്നു..
”യെ മോനീ.. നപീ ബിഷടെ പോടചി.. രാപ്‌സി… അസേനെ.. കേനേം ബസതെ.. മോനീ..”

നാശം..! ആരാണാവോ പാതിരാത്രി കിടന്നു കൂവുന്നത്… കമ്പിളി തലവഴി മൂടിയിട്ടും ശബ്ദം അലോസരപ്പെടുത്തുന്നു..
”യെ മോനീ.. നപീ ബിഷടെ പോടചി.. രാപ്‌സി… അസേനെ.. കേനേം ബസതെ.. മോനീ..”
ശ്ശെടാ.. ഇത് വല്യ ശല്യമായല്ലോ..!
അയാള്‍ എഴുന്നേറ്റു ജനാല തുറന്നു നോക്കി.. തെരുവ് വിലക്കിന് താഴെ ,മഴ നനഞ്ഞു ഒരു സ്ത്രീയാണ് വിളിച്ചു പറയുന്നത്.. അയാള്‍ അത് നോക്കി നിന്നു.. അല്പം കഴിഞ്ഞതും ആ സ്ത്രീ നടന്നകന്നു..അയാള്‍ കിടന്നുറങ്ങി..ആ വാക്കുകള്‍ മനസ്സില്‍ പതിഞ്ഞിരുന്നു..

രാവിലെ ഗോവിന്ദന്റെ ചായക്കടയില്‍ ചായ മോത്തിക്കുടിക്കവേ മെമ്പര്‍ ദിവാകരന്‍ ധൃതിയില്‍ വരുന്നു..
”എവിടെയാ ഗോവിന്ദാ ശവം..?”
”ആ രമണീടെ പീടിക തിണ്ണയിലാ”
ദിവാകരന്‍ അങ്ങോട്ടേക്ക് പോയി..
”ആരാ ചേട്ടാ മരിച്ചേ..?”
” ഇന്നലെ വൈകീട്ടത്തെ ട്രെയിനില്‍ ഒരു പ്രാന്തിതള്ള വന്നിരുന്നു… അത് രാവിലെ ചത്തു..ഇന്നലെ മൊത്തം മഴയത്തായിരുന്നു നടപ്പ്.. പനി പിടിച്ചു ചത്തതാ മാഷേ ..”
അയാള്‍ അങ്ങോട്ടേക്ക് നടന്നു…
തലേന്ന് കണ്ട സ്ത്രീ മരിച്ചു കിടക്കുന്നു..തൊട്ടടുത്തു ചോറ്റു പാത്രം.. വലതു കയ്യില്‍ ചോറ് ഉരുള… നന്നായി മുഷിഞ്ഞിട്ടുണ്ടെങ്കിലും വിലകൂടിയ പട്ടു സാരിയാണ് വേഷം.. അല്‍പ്പം നരച്ച മുടിയുള്ള, ഉയര്‍ന്ന കുടുംബത്തിലെ സ്ത്രീയുടെ മുഖമാണ് അവര്‍ക്ക്..

പോലിസ് വന്നു.. നിസ്സാരമായി പായില്‍ പൊതിഞ്ഞു കൊണ്ടുപോയി ദഹിപ്പിച്ചു..
അന്ന് വൈകീട്ട് പെയ്ത മഴയത്ത് അയാള്‍ ചിന്തിച്ചു.
ആ സ്ത്രീ ആരാണ്..?
പ്രസവിച്ചയുടനെ തന്നെ വലിച്ചെറിഞ്ഞു പോയ സ്ത്രീ അവരായിരിക്കുമോ..? ആ ക്രൂര മുഖം അവര്‍ക്കുണ്ടോ?
ഇല്ല..
ഇന്നലെ രാത്രി അവരോടു സംസാരിക്കാന്‍ ശ്രമിക്കണമായിരുന്നു..എങ്കില്‍ അവര്‍ മരിക്കില്ലായിരുന്നു..
എങ്കിലുകള്‍ വെറും മണ്ടത്തരമാണ് ..എങ്കിലും ..!
അന്നുരാത്രി അയാള്‍ ഒരു സ്വപ്നം കണ്ടു..
മഴയത്ത് ആ സ്ത്രീ പൊട്ടിക്കരയുന്നു… പൊട്ടിച്ചിരിക്കുന്നു… പിന്നെ ചോറ് നീട്ടുന്നു..

”യെ മോനീ.. നപീ ബിഷടെ പോടചി.. രാപ്‌സി… അസേനെ.. കേനേം ബസതെ.. മോനീ..”

അയാള്‍ ഞെട്ടി എഴുന്നേറ്റതും എക്‌സ്പ്രസ്സ് ട്രെയിന്‍ കടന്നു പോയി..

രാവിലെ ആ തെരുവ് വിളക്കിനു അടുത്ത് ചെന്ന് നോക്കിയ അയാള്‍ക്ക് തൊട്ടടുത്ത കുറ്റിക്കാട്ടില്‍ നിന്ന് ഒരു കവര്‍ കിട്ടി.. അതില്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ വിസിറ്റിംഗ് കാര്‍ഡും പഴയ കുടുംബ ഫോട്ടോയും.. മാലാഖയെ പോലെ സുന്ദരിയായ ആ സ്ത്രീയും ഭര്‍ത്താവും 9 വയസ്സ് തോന്നിക്കുന്ന മകനും.. കാര്‍ഡിലെ അഡ്രെസ്സ് കൊല്‍കത്തയിലാണ്..
പോലീസിനു കൊടുത്താലോ..?
”വെറുതെയാ മാഷെ.. അവരത് കീറി ദൂരെ ഏറിയും.. ആര്‍ക്കാ ബംഗാളില്‍ പോയി അന്വേഷിക്കാന്‍ സമയം..?
ഗോവിന്ദന്‍ പറഞ്ഞത് സത്യം..

” മായെ, നിന്റെ പനി മാറിയോ..? മരുന്ന് സമയത്ത് കഴിക്കണം.. വെറുതെ ഓരോന്നു ചിന്തിച്ചു മനസ്സ് വിഷമിപ്പിക്കരുത്…ഞാനെന്നും നിന്റെ ഒപ്പമുണ്ട്.. അത് മറക്കരുത്.. കൊല്‍ക്കത്ത വരെ ഒന്ന് പോവുകയാണ്.. എല്ലാം പിന്നീടു പറയാം… എന്ന്.. നിന്റെതു മാത്രമായവന്‍”
ആ എസ്.എം. എസ്. അയാള്‍ മായയ്ക്ക് അയച്ചു.. ഭര്‍ത്താവ് ജോലിക്ക് പോയാലുടന്‍ അവള്‍ മൊബൈല്‍ ഓണ്‍ ചെയ്തു അത് വായിക്കും.. മറുപടി അയച്ച് ഫോണ്‍ ഓഫ് ചെയ്യും.. വിവാഹ ദിവസം തന്നെ നോക്കി പുഞ്ചിരിച്ച അവളുടെ മുഖത്തെ വേദന… അതിപ്പോഴും…മുന്നില്‍…. കാണുന്നു..
എങ്കിലും നമ്മളെ ഓര്‍ക്കാന്‍ ഒരാള്‍ ഉണ്ടെന്നത് എത്രമാത്രം ആശ്വാസമാണ്..!

കൊല്‍ക്കത്ത നഗരം..!
എവിടെ അന്വേഷിക്കും..? കുറച്ചു നടന്നപ്പോള്‍ മലയാള സമാജം ഓഫീസ് കണ്ടു.. ഒരു വയസ്സനുണ്ടവിടെ.. വിസിറ്റിംഗ് കാര്‍ഡ് നോക്കി അയാള്‍ പറഞ്ഞു..
”ഇത് വല്യ ടീം താമസിക്കുന്ന ഇടമാ.. കാറില്‍ പോയാലെ അകത്തു കയറ്റൂ..”
ഫോട്ടോ കാണിച്ചതും അയാള്‍ അത്ഭുതപ്പെട്ടു..
അയ്യോ.. ഇത് മേജര്‍ സാബല്ലേ…? എന്റെ കൂടെ പട്ടാളത്തിലായിരുന്നു..അഡ്രസ് വീട്ടില്‍ കാണും.. ഞാന്‍ നോക്കട്ടെ..”
”ഞാന്‍ വെയിറ്റ് ചെയ്യാം..”
” അത് വേണ്ട.. ഒരു കാര്യം ചെയ്യൂ.. നിങ്ങള്‍ വിസിറ്റിംഗ് കാര്‍ഡ് അഡ്രസില്‍ അന്വേഷിച്ചു വാ അപ്പോഴേക്കും ഞാന്‍ പഴയ അഡ്രസില്‍ അന്വേഷിക്കാം.. സമയം ലാഭിക്കാലോ..!”
ഒരു ടാക്‌സി പിടിച്ചു.. കാവല്‍ക്കാരന്‍ വക ചോദ്യം… പിന്നെ പ്രവേശനം… വലിയ ഫ്‌ലാറ്റിലെ ബെല്ലടിച്ചു..
ബര്‍മുടയിട്ട ബുള്‍ഗാന്‍ താടി യുവാവ് വന്നു.. അമേരിക്കന്‍ ശൈലിയില്‍ ചോദ്യം.. യു.പി. സ്‌കൂള്‍ മാഷിന്‍ ഇങ്ക്‌ലീഷില്‍ മറുപടി…
ചുരുക്കി പറഞ്ഞു.. അമ്മ മരിച്ചത് ഒഴികെ..
”ഓ… അമ്മ കേരളം വരെ എത്തിയോ… യൂറോപ്പില്‍ പോകാഞ്ഞത് ഭാഗ്യം..!’ എന്നിട്ടെവിടുണ്ട്..?”
പരിഹാസം സഹിക്കാനായില്ല.. തുറന്നു പറഞ്ഞു..
”മരിച്ചു.. പനി പിടിച്ച്..”
” ഓ.. താങ്ക് ഗോഡ്.. വെറുതെ നരകിക്കേണ്ടല്ലോ..നിങ്ങള്‍ക്കറിയോ മിസ്റ്റര്‍.. നല്ലൊന്നാന്തരം വൃദ്ധ സദനത്തില്‍ ആക്കിയതാ.. ചാടിപ്പോന്നു തെരുവിലൂടെ അലഞ്ഞു എന്നെ നാറ്റിച്ചു… ഇനി ഏതായാലും ആ ശല്യമില്ലല്ലോ..”

പുറത്തേക്ക് വന്ന അയാളുടെ മേക് അപ്പ് ഭാര്യ അതുകേട്ടു സന്തോഷിച്ചു.. ആ സന്തോഷം അവന്‍ സ്വീകരിച്ചു..

തിരികെ വന്നപ്പോള്‍ സമാജക്കാരന്‍ വക കഥയും കേട്ടു..
ആ സ്ത്രീക്ക് കോടികളുടെ സ്വത്തുണ്ടായിരുന്നു.. മേജര്‍ മരിച്ചപ്പോ അവര്‍ എല്ലാം മകന് നല്‍കി.. അവന്‍ അമേരിക്കേല്‍ പോയി കല്യാണോം കഴിച്ചു.. അമ്മയെ ചവിട്ടി പുറത്താക്കി.. ആ പാവം അമ്മേടെ സമനില തെറ്റി..
” ”യെ മോനീ.. നപീ ബിഷടെ പോടചി.. രാപ്‌സി… അസേനെ.. കേനേം ബസതെ.. മോനീ..”

”ഇതിന്റെ .അര്‍ഥം എന്താണ്..?”
”ബംഗാളി .പോലെയുണ്ട്… പക്ഷെ പല ടൈപ്പ് ഭാഷ ഉണ്ട്.. ഇതിന്റെ അര്‍ഥം ഇവിടുത്തെ ബംഗാളി ബോയ്ക്ക് അറിയുമായിരിക്കും.. അവനെ വിളിക്കാം..”

രാത്രി ട്രെയിനിലെ ജനാലയിലൂടെ അടിച്ചു വീട്ടിയ കാറ്റില്‍ അയാളുടെ മുടിയിഴകള്‍ പാറിക്കളിച്ചു.. എന്തോ ഓര്‍ത്തു അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിക്കൊണ്ടിരുന്നു..
പാതിരാത്രി..
കോരിച്ചൊരിയുന്ന മഴയത്ത്…
കയ്യില്‍ ചോറും നീട്ടി ..
ആ അമ്മ പറഞ്ഞ വാക്കുകള്‍………… ….!
”മോനെ… മഴയത്ത് കളിക്കല്ലേ… പനിക്കും.. വാ.. വന്നു ചോറ് തിന്ന്… അമ്മേടെ പോന്നു മോനല്ലേ…വാ…”