Raj Govind

ചരിത്രം പതിഞ്ഞ ‘സെല്ലുലോയ്ഡ്’

Decrease Font Size Increase Font Size Text Size Print This Page

1

കമല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ആണ് ‘സെല്ലുലോയ്ഡ്’ .പ്രതീക്ഷിച്ചത് പോലെ ചിത്രം ഒട്ടും തന്നെ നിരാശപ്പെത്തിയില്ല. ഇതിനോടകം തന്നെ പലരും വാനോളം പുകഴ്ത്തിയ ഈ ചിത്രത്തെ വീണ്ടും പുകഴ്ത്തി ഞാന്‍ ബോര്‍ ആക്കുന്നില്ല. കുറ്റം പറഞ്ഞു ഓവര്‍ ആക്കുന്നുമില്ല.ചിത്രത്തില്‍ ഞാന്‍ ശ്രദ്ധിച്ച ചില കാര്യങ്ങള്‍ നിങ്ങളോടൊപ്പം പങ്കു വെയ്ക്കുക മാത്രം ആണ് ഇവിടെ .അത് കൊണ്ട് തന്നെ ഇതിനെ ഒരു റിവ്യൂ എന്ന് വിളിക്കാമോ ആവോ!

ഒരേ രീതിയിലുള്ള റിവ്യൂ എഴുത്ത് എന്നെ തന്നെ മടുപ്പിച്ച് തുടങ്ങിയത് കൊണ്ട് തന്നെ ആണ് ഇങ്ങനെ ഒരു സാഹസത്തിനു മുതിരുന്നത്.ദയവായി ചിത്രം കണ്ടവര്‍ മാത്രം തുടര്‍ന്ന് വായിക്കുക. SPOILER ALERT!

♦കഥാപാത്രത്തെ കേന്ദ്രീകരിക്കാതെ ‘വിഗതകുമാരന്‍’ എന്ന സിനിമയെ കേന്ദ്രീകരിച്ച് കഥ പറയാന്‍ ആണ് കമല്‍ ശ്രമിച്ചത്.ശരിക്കും ഇതിലെ നായകന്‍ പ്രിത്വിരാജും അല്ല ശ്രീനിവാസനും അല്ല.വിഗതകുമാരന്‍ എന്ന ചലച്ചിത്രം ആണ്.അത് കൊണ്ട് തന്നെ ചിത്രം ആരംഭിക്കുന്നത് ജെ.സി.ഡാനിയല്‍ സിനിമ എടുക്കാന്‍ വേണ്ടി ഫാല്‍ക്കെയെ കാണാന്‍ പോകുന്നത് തൊട്ടാണ്. (ആദ്യം വിഗതകുമാരന്റെ പ്രിന്‍റ് നശിക്കുന്നതു ടൈറ്റിലിന് മുന്‍പ് കാണിക്കുന്നുണ്ട്).

♦ചിത്രത്തിന്‍റെ തിരക്കഥയ്ക്ക് നോണ്‍ ലീനിയാരിറ്റി ഒന്നും അവകാശപ്പെടാന്‍ ആകില്ല എങ്കിലും സാധാരണ ഈ ശ്രേണിയില്‍ പെടുന്ന ചിത്രങ്ങളില്‍ കണ്ടു വരുന്ന ക്ലീഷേ ആയ “തിരിച്ചറിയല്‍-അന്വേഷണം -കണ്ടുമുട്ടല്‍” എന്ന സ്ഥിരം സംഗതി ഒരല്‍പം വ്യത്യസ്തമായി അവതരിപ്പിച്ചു.ചിത്രം നമ്മളെ കൂട്ടി കൊണ്ട് പോകുന്നത് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ സംഭവങ്ങള്‍ നടന്ന കാലഘട്ടങ്ങളിലേയ്ക്കാണ് -

  1. ആദ്യ ചലച്ചിത്രമായ വിഗതകുമാരന്റെ പിറവി
  2. മലയാളത്തിന്‍റെ ആദ്യ ദേശീയ അവാര്‍ഡ് (ചെലങ്ങാട്ട് ഗോപാലകൃഷ്ണന്‍റെ (ശ്രീനിവാസന്‍) അന്വേഷണം ഇവിടെ നിന്നും ആരംഭിക്കുന്നു)
  3. മലയാളത്തിന്റെ ആദ്യ ശബ്ദ ചിത്രം.
  4. 2000 .സിനിമയെ ജനം ആഘോഷമാക്കി മാറ്റുന്ന സമയം.(നരസിംഹത്തിന്റെ റിലീസ്).

♦ഇടവേളയ്ക്ക് ശേഷം കഥ പറയാന്‍ വേണ്ടി സംവിധായകന്‍ വോയിസ് ഓവര്‍ തെരഞ്ഞെടുത്തു.കഥ പറയാനുള്ള ഏറ്റവും നല്ല ടൂള്‍ എന്ന് പറയുന്നതാവും ശരി.എങ്കിലും ചിത്രത്തിന്‍റെ ശ്രീലങ്കയിലെ ഷൂട്ടിങ്ങിനെ പറ്റിയൊന്നും കൂടുതല്‍ ആയി ഒന്നും പറയുന്നില്ല.ഡാനിയലിന്റെ മദ്രാസ്‌ ജീവിതവും, മറ്റു സ്ഥലങ്ങളിലെ വിഗതകുമാരന്റെ പ്രദര്‍ശനങ്ങളും ഒക്കെ വെറും ഡയലോഗില്‍ ഒതുക്കി.എന്നാല്‍ ഡാനിയലിന്റെ dentist ആയുള്ള ജീവിതത്തിനു കൂടുതല്‍ പ്രാധാന്യവും കൊടുക്കുകയും ചെയ്തു.

♦ചിത്രത്തില്‍ ചിലപ്പോഴെങ്കിലും അതിനാടകീയത കടന്നു കൂടി.ഉദാഹരണത്തിനു ഡാനിയലിന്റെ മരണ സമയത്തെ ജാനറ്റിന്റെ (മംമ്ത) സംഭാഷണം,റോസമ്മയുടെ ചിത്രീകരണവേളയിലെ ചില അനുഭവങ്ങള്‍,തുടങ്ങിയവ.എങ്കിലും റോസമ്മയുടെ നിഷ്കളങ്കതയും നിസ്സഹായതയും ഹൃദയസ്പര്‍ശി ആയിരുന്നു.

♦കഥാപാത്രങ്ങളുടെ സംഭാഷണശൈലിയില്‍ ഒരു ഒഴുക്ക് ഇല്ലായിരുന്നു.ഒരു കൃതൃമത്വം അനുഭവപ്പെട്ടു.കൂടാതെ ശൈലി ഇടയ്ക്കിടെ മാറി കൊണ്ടിരുന്നു,പ്രത്യേകിച്ച് മമതയുടേത്.അതെ സമയം പ്രിത്വിരാജ് വളരെ തന്മയത്തത്തോട് കൂടി തന്നെ തന്റെ കഥാപാത്രം കൈ കാര്യം ചെയ്തു.

♦ചിത്രത്തിന്റെ കലാസംവിധായകനും മേക്ക്-അപ്പ് മാനും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.വൃദ്ധനായ ജെ.സി.ഡിയുടെ മേക്ക്-അപ്പ് ശരിക്കും വിസ്മയിപ്പിച്ചു.

♦ചിത്രത്തിന്റെ തുടക്കത്തില്‍ പഴയ ബോംബെ നഗരം കാണിക്കുന്ന ഷോട്ടില്‍ ക്രോമ കീയിംഗ് കൊടുത്തത് നല്ല ബോര്‍ ആയി.പ്രിത്വിരാജ്-ശ്രീനിവാസന്‍ എന്നിവര്‍ വാഹനത്തില്‍ പോകുന്ന സീനിന്റെ അവസ്ഥയും ഇത് തന്നെ.

♦സംവിധായകന്‍ അക്കാലത്തെ ജാതി വ്യവസ്ഥയെ ശരിക്കും വിമര്‍ശിച്ചു.അത് രണ്ടാം പകുതിയിലും തുടര്‍ന്നപ്പോള്‍ ജെ.സി.ഡി അവഗണിക്കപ്പെടുന്ന അവസ്ഥയെ ശരിയായ രീതിയില്‍ പ്രേക്ഷകരില്‍ എത്തിക്കാന്‍ കഴിഞ്ഞോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.ചെലങ്ങാട്ട് ഗോപാലകൃഷ്ണന്‍ പിന്നീട് കല്ലെക്ടറെ കാണാന്‍ പോകുമ്പോഴും മുഴച്ച് നില്‍ക്കുന്നത് ജാതി വിഷയം തന്നെ ആണ്.അതിനാല്‍ ആകാം അദ്ദേഹം ബോധപൂര്‍വം “മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു” എന്ന ഗാനം ഉള്‍പ്പെടുത്തിയത്.

♦യാഥാര്‍ഥ്യത്തില്‍ നിന്നും വ്യതിചലിക്കാതെ വാണിജ്യ സിനിമയുടെ ചേരുവകള്‍ ചേര്‍ക്കാതെ സത്യസന്ധമായി തന്നെ ആണ് മലയാള സിനിമയുടെ പിതാവിന്റെ ജീവിതം കമല്‍ എന്ന സംവിധായകന്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചത്.കമലിന് അഭിമാനിക്കാം ഈ ചിത്രത്തിന്റെ ഹൃദയമിടിപ്പിനു കാരണം ആയതിനു!തീര്‍ച്ചയായും എല്ലാ മലയാള സിനിമാ പ്രേമികളും കാണേണ്ട ചിത്രം!