കാശ്മീര്‍ യാത്രക്കിടയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച സ്ഥലം ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. ഗുല്‍മാര്‍ഗ്. ശ്രീനഗറില്‍ നിന്നും ഏതാണ്ട് അമ്പത് കിലോമീറ്റര്‍ ദൂരം. ഗുല്‍മാര്‍ഗ് എന്നാല്‍ പൂക്കളുടെ താഴ്വാരം എന്നാണര്‍ത്ഥം. പേരിന്റെ അര്‍ത്ഥവും ആ പേര് വഹിക്കുന്ന ആളുടെയോ / വസ്തുവിന്റെയോ പ്രകൃതവും തമ്മില്‍ വളരെ അപൂര്‍വമായി മാത്രമേ ഒത്തു പോകാറുള്ളൂ. (ബഷീര്‍ എന്ന പദത്തിന് അറബിയില്‍ സന്തോഷ വാര്‍ത്തകള്‍ പറയുന്നവന് എന്നാണര്‍ത്ഥം!!). അതുപോലുള്ള ഒരു പേരല്ല ഗുല്‍മാര്‍ഗിന്റെത്. എല്ലാ അര്‍ത്ഥത്തിലും പൂക്കളുടെ പുല്‍മേട് തന്നെ.
(‘ദാല്‍ തടാകത്തിലെ രണ്ടു രാത്രികള്‍’ എന്ന പേരില്‍ ഒരു പോസ്റ്റ് ഇതിനു മുമ്പ് എഴുതിയിരുന്നു. ചിലരെങ്കിലും അത് വായിച്ചു കാണുമെന്നു കരുതുന്നു. അതിന്റെ തുടര്‍ച്ചയായി ഈ പോസ്റ്റിനെ കണ്ടാല്‍ മതി). തലേ ദിവസം ദാല്‍ തടാകത്തിലെ ഹൗസ് ബോട്ടില്‍ അന്തിയുറങ്ങിയതിന്റെയും വെയില് മൂക്കുന്നത് വരെ തടാകത്തില്‍ കറങ്ങിയതിന്റെയും ആവേശം ഒട്ടും ചോര്‍ന്ന് പോകാതെയാണ് ഗുല്‍മാര്‍ഗിലേക്കുള്ള യാത്ര ഞങ്ങള്‍ തുടങ്ങിയത്. മഞ്ഞു മൂടിയ ഹിമാലയ നിരകളുടെ മുകളിലേക്കാണ് പോകുന്നത്. അതും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോപ്പ് വേയിലൂടെ കേബിള്‍ കാറില്‍ വേണം പര്‍വത മുകളിലെത്താന്‍ !!. ഓര്‍ക്കുമ്പോള്‍ ത്രില്ലടിക്കുന്നുണ്ട്.
ശ്രീനഗറില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ വിശന്ന് തുടങ്ങിയിട്ടുണ്ട്. ‘സിറ്റിയില്‍ നിന്ന് ഭക്ഷണം കഴിക്കേണ്ട, വഴിയില്‍ മലനിരകളുടെ പ്രാന്ത പ്രദേശത്ത് ഹോട്ടലുകള്‍ ഉണ്ട്. അവിടെ നിന്ന് കഴിക്കുന്നതാണ് നല്ലത്’ െ്രെഡവര്‍ രത്തന്‍ സിംഗ് അഭിപ്രായപ്പെട്ടു. വളരെ കുറച്ചേ സംസാരിക്കുകയുള്ളൂവെങ്കിലും രത്തന്‍ സിംഗ് പറയുന്നത് കിടുകിടിലന് അഭിപ്രായങ്ങളായിരിക്കും. ഒരു റിട്ടയേഡ് പട്ടാളക്കാരന്റെ മനസ്സല്ല, കൗതുകിയായ ഒരു ടൂറിസ്റ്റിന്റെ മനസ്സാണ് അയാള്‍ക്കുള്ളത്. സിറ്റിയിലെ ഹോട്ടലുകളില്‍ നിന്ന് നാം എത്രയെത്ര ഭക്ഷണങ്ങള്‍ കഴിച്ചിരിക്കുന്നു. പക്ഷേ ഏതെങ്കിലും ഗ്രാമപ്രദേശത്തെ ഓല മേഞ്ഞ കൊച്ചു ചായക്കടകളില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ ഓര്‍മകളേ പലപ്പോഴും മനസ്സില്‍ ബാക്കി നില്‍ക്കാറുള്ളൂ. അതുകൊണ്ട് തന്നെ ഭക്ഷണം അല്പം വൈകിയാലും വേണ്ടിയില്ല, സര്‍ദാര്‍ജിയുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.
കാഴ്ചകള്‍ കണ്ട് പോകാന്‍ പാകത്തില്‍ വളരെ മെല്ലെയാണ് രത്തന്‍ സിംഗ് വണ്ടിയോടിക്കുന്നത്. താഴ്വാരങ്ങളിലെ ചെടികളും പൂക്കളും തഴുകിയെത്തുന്ന കാറ്റിന് പോലും സുഗന്ധമാണ്. പൂത്ത് നില്ക്കുന്ന കടുക് പാടങ്ങളുടെ ഓരത്ത് ഫോട്ടോയെടുക്കാന്‍ വേണ്ടി വണ്ടി നിര്‍ത്തി. കാശ്മീര്‍ ശാന്തമാകുമ്പോള്‍ ഹിന്ദി സിനിമാ ഗാനങ്ങളുടെ ചിത്രീകരണത്തിന് വേണ്ടി സിനിമാക്കാര് എത്താറുള്ള വഴികളാണ് ഇത്.. ഷാരൂഖ് ഖാനും കാജളും സ്ലോ മോഷനില്‍ ഈ പാടത്തു കൂടെ ഓടിയിരിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇതുപോലൊരു മനോഹരഭൂമി സംഘര്‍ഷ ഭരിത മേഖലയായി രൂപാന്തരപ്പെട്ടത് ഇവിടെ ജീവിക്കുന്നവരുടെ മാത്രമല്ല, സഞ്ചാരം ഇഷ്ടപ്പെടുന്ന ലോകത്തെ ഓരോ മനുഷ്യന്റെയും നഷ്ടമാണ്.
വഴിയോരങ്ങളിലെ ഹോട്ടലുകള്‍ കാണുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിക്കും രത്തന്‍ സിംഗ് വണ്ടി നിര്‍ത്തുമെന്ന്. പക്ഷേ പുള്ളി കൂസലില്ലാതെ പോവുകയാണ്. ജേഷ്ഠന് റസാക്കിന്റെ സുഹൃത്ത് കൂടിയാണ് രത്തന്‍ സിംഗ്. എക്സ് മിലിട്ടറിക്കാരന്. കാശ്മീരില്‍ പലയിടത്തും സേവനമനുഷ്ടിച്ചിട്ടിട്ടുണ്ട്. പഞ്ചാബില്‍ നിന്നും ഒരു സ്കോര്‍പിയോ കാറില്‍ റോഡ് മാര്‍ഗമാണ് ഞങ്ങളുടെ ആറംഗ സംഘം വരുന്നത്. അതുകൊണ്ട് വഴികള്‍ കൃത്യമായി പരിചയമുള്ള ഒരാള്‍ കൂടെ വേണം എന്ന ചിന്തയാണ് രത്തന്‍ സിംഗിനെ കൂടെ കൂട്ടാന്‍ പ്രചോദനമായത്. മാത്രമല്ല യാത്ര കാശ്മീരിലേക്കായതിനാല്‍ അല്പസ്വല്പം ഭയം എല്ലാവരിലുമുണ്ട്. കാശ്മീരില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അത്തരത്തിലുള്ളവയാണല്ലോ. കാശ്മീരില്‍ സേവനമനുഷ്ടിച്ച ഒരു പട്ടാളക്കാരന് കൂടെയുള്ളത് യാത്രയിലുടനീളം ഒരു വലിയ അനുഗ്രഹമായിരുന്നു എന്നത് പറയാതെ വയ്യ.
അതിനൊരുദാഹരണം പറയാം. പഞ്ചാബില്‍ നിന്നും ശ്രീനഗറിലേക്കുള്ള യാത്രയില്‍ ജമ്മു പിന്നിട്ട ശേഷം ഉദംപൂര്‍ ജില്ലയുടെ തുടക്കത്തില്‍ ആണെന്ന് തോന്നുന്നു. നന്ദിനി ചുരത്തില്‍ വെച്ച് ഞങ്ങളുടെ വണ്ടിയുടെ ടയര്‍ പഞ്ചറായി. വിജനമായ പ്രദേശം. മരം കോച്ചുന്ന തണുപ്പ്. ഇടയ്ക്കിടെ കടന്നു പോകുന്ന പട്ടാള ട്രക്കുകളല്ലാതെ മറ്റൊന്നും കാണാനില്ല. പത്ത് പട്ടാള ട്രക്കുകള്‍ പോകുമ്പോള്‍ ഒരു സിവിലിയന്‍ വണ്ടി കണ്ടാലായി. വണ്ടി സൈഡാക്കി രത്തന്‍ സിംഗ് സ്റ്റെപ്പിനി മാറ്റുന്ന തിരക്കിലാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനായി ഞങ്ങള്‍ പുറത്തിറങ്ങി നടന്നു. എവിടെ നിന്നോ ചാടിവീണ ഒരു കുരങ്ങന് ഗഫൂറിന്റെ കയ്യിലെ വാട്ടര്‍ ബോട്ടില്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ഞാനാണെങ്കില്‍ ഫോട്ടോയെടുക്കുന്ന തിരക്കിലാണ്. നല്ല പോസ് കിട്ടാന്‍ വേണ്ടി റോഡിന്റെ വക്കത്തെ ഒരു പാറപ്പുറത്ത് കയറി നിന്നു. പൊടുന്നനെ പിറകില്‍ നിന്ന് ഒരു പ്രത്യേക ശബ്ദം. നീട്ടിയുള്ള വിസിലടിയും!!. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പട്ടാളക്കാരന് തോക്ക് ചൂണ്ടി നില്ക്കുന്നു. ആ പാറയിടുക്ക് ഒരു പട്ടാള ബങ്കറാണ്. അവിടെ വെച്ച് ഫോട്ടോയെടുക്കാന്‍ അനുവദിക്കില്ല. എന്റെ ക്യാമറ തരാന്‍ പട്ടാളക്കാരന് ആവശ്യപ്പെട്ടു.
ഈ ശബ്ദവും ബഹളവും കേട്ട് രത്തന്‍ സിംഗ് ഓടിയെത്തി. പട്ടാളക്കാരനുമായി എന്തോ സംസാരിച്ചു. അതോടെ അയാള്‍ കൂളായി. ഇവിടെ വെച്ച് ഫോട്ടോ എടുക്കരുത് എന്ന് സൗമ്യമായി പറഞ്ഞു. പിന്നീട് രത്തന്‍ സിംഗ് പറഞ്ഞു. ഞാന്‍ ഫോട്ടോകള്‍ എടുക്കുമ്പോള്‍ പല പ്രാവശ്യം ആ പട്ടാളക്കാരന് വിസിലടിച്ചിരുന്നുവത്രേ. അതെന്റെ ശ്രദ്ധയില്‍ പെട്ടില്ല എന്ന് മാത്രമല്ല, അയാളിരിക്കുന്ന ബങ്കറിന്റെ മുകളില്‍ കയറി ഫോട്ടോയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍!!.. അതാണ് അയാള്‍ തോക്ക് ചൂണ്ടാന്‍ കാരണം. രത്തന്‍ സിംഗ് കൂടെയുള്ളത് കൊണ്ട് രക്ഷപ്പെട്ടു എന്ന് പറയാമല്ലോ. സംഗതി എന്തായാലും ആ പട്ടാളക്കാരനോട് മനസ്സില്‍ വല്ലാത്ത ബഹുമാനം തോന്നി. വിജനമായ ഈ പ്രദേശത്ത് ഈ കൊടിയ തണുപ്പില്‍ തോക്ക് ചൂണ്ടി രാജ്യത്തിന് കാവല്‍ നില്‍ക്കുകയാണ്. ഇത്തരം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്നത് യാത്രയിലുടനീളം കണ്ടിട്ടുണ്ട്. അതിര്‍ത്തികളിലെ പട്ടാളക്കാര്‍ സ്ത്രീകളോടും മറ്റും കാണിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഏറെ വായിച്ചിട്ടുണ്ട്. പക്ഷേ ഇത്തരം ദുരിതപൂര്‍ണമായ സാഹചര്യങ്ങളില്‍ ജോലിയെടുക്കുന്നവരെക്കുറിച്ചു കൂടി നാം ഓര്‍ക്കേണ്ടതുണ്ട്.
ശ്രീനഗറില്‍ നിന്ന് ഏതാണ്ട് നാല്പത് കിലോമീറ്റര്‍ സഞ്ചരിച്ചു കാണണം. ടംഗ് മാര്‍ഗ് എന്ന സ്ഥലത്ത് ഒരു മലയടിവാരത്തില്‍ ഒരു കൊച്ചു ഹോട്ടലിന്റെ സമീപം രത്തന്‍ സിംഗ് വണ്ടി നിര്‍ത്തി. കരല ച ടുശരല ഞലേെമൗൃമി.േ ഉച്ച സമയത്തും മഞ്ഞു മൂടിക്കെട്ടിയ അന്തരീക്ഷം. ഹോട്ടലിനു മുന്നില്‍ ഒരു കൂറ്റന്‍ നായ കാവലിരിക്കുന്നുണ്ട്. ബാരാമുള്ള ജില്ലയാണ് ഇത്. തീവ്രവാദി ആക്രമണങ്ങളുടെയും സംഘട്ടനങ്ങളുടെയും വാര്‍ത്തകള്‍ക്കിടയില്‍ എപ്പോഴും കേള്‍ക്കാറുള്ള പദമാണ് ബാരാമുള്ള. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഞങ്ങള്‍ പുറത്തിറങ്ങി. കുറച്ച് സമയമെടുക്കും അത് തയ്യാറായി വരാന്‍. താഴ്വാരത്ത് കൊച്ചു വീടുകള്‍ കാണാം. തകര ഷീറ്റ് കൊണ്ട് മറച്ചതു പോലെയുള്ള കൊച്ചു കുടിലുകള്‍. മഞ്ഞ് പെയ്യുന്ന ഈ പ്രദേശത്ത് ഇത്തരം കുടിലുകളില്‍ കഴിയുന്ന പാവം ഗ്രാമീണരുടെ ജീവിതാവസ്ഥകള്‍ ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി. പര്‍വത നിരകകള്‍ക്കപ്പുറത്തു പാക്കിസ്ഥാന്. ഇപ്പുറത്ത് ഇന്ത്യ. അങ്ങിങ്ങായി പട്ടാളത്തിന്റെ ഔട്ട് പോസ്റ്റുകള്‍..
വീടുകളുടെ ഭാഗത്തേക്ക് നോക്കി നില്ക്കുമ്പോള് രണ്ടു പയ്യന്മാര് നടന്നു വരുന്നു. ഞങ്ങള്‍ കുശലമന്വേഷിച്ചു. ഗൈഡായി കൂടെ പോകാന്‍ ടൂറിസ്റ്റുകളെ തേടിയിറങ്ങിയതാണവര്‍. മുന്നൂറ് രൂപ തന്നാല്‍ ഗുല്‍മാര്‍ഗിലെ എല്ലാ സ്ഥലങ്ങളും കാണിച്ചു തരാമെന്ന് രണ്ടു പേരില്‍ ചെറിയ പയ്യന് പറഞ്ഞു. വിശന്ന് വലഞ്ഞ പോലുള്ള അവന്റെ മുഖവും ദയനീയമായ കണ്ണുകളും കണ്ടപ്പോള്‍ പാവം തോന്നി. ഞാന്‍ പേര് ചോദിച്ചു. മുഹമ്മദ് അമീന് കൂലൂ. വീടെവിടെയാണ് എന്ന് ചോദിച്ചപ്പോള്‍ താഴ്വാരയിലെ ഒരു കൊച്ചു കൂരയുടെ ഭാഗത്തേക്ക് കൈചൂണ്ടിക്കാണിച്ചു. എത്രാം ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അവന് എന്റെ കണ്ണിലേക്ക് നോക്കി. മറുപടിയൊന്നും പറഞ്ഞില്ല. വീണ്ടും ചോദിച്ചപ്പോള്‍ സ്കൂളില്‍ പോകുന്നില്ല എന്ന് മാത്രം പറഞ്ഞു. അതെന്തേ എന്ന് ഞാന്‍ വീണ്ടും ചോദിച്ചപ്പോള്‍ ദയനീയമായ മറ്റൊരു നോട്ടം മാത്രമാണ് അവനില്‍ നിന്ന് കിട്ടിയത്. ഞാന്‍ പിന്നീടൊന്നും ചോദിച്ചില്ല. അവന്റെ തോളില്‍ തട്ടി ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോയി. ചൂടുള്ള ചപ്പാത്തിയും കുറുമയും റെഡിയായിട്ടുണ്ട്.
ഭക്ഷണ ശേഷം യാത്ര തുടര്‍ന്നു. മഞ്ഞു മൂടിക്കിടക്കുന്ന മലഞ്ചെരുവുകളിലൂടെ ചെങ്കുത്തായ കയറ്റങ്ങള്‍ സ്കോര്‍പ്പിയോ അനായാസമായി കയറുന്നുണ്ട്. ദേവദാരുവും കുത്തനെ വളര്‍ന്നു നില്ക്കുന്ന പൈന്‍ മരങ്ങളുമാണ് റോഡിനിരുവശവും. കൊടും തണുപ്പിനാല്‍ മഞ്ഞുറഞ്ഞ് കിടക്കുന്ന ഗുല്‍മാര്‍ഗില്‍ സ്ഥിരതാമാസക്കാരില്ല എന്നും ടൂറിസ്റ്റുകളെ ആശ്രയിച്ചു കഴിയുന്ന വ്യാപാരികളും റിസോര്‍ട്ടുകകളും മാത്രമേയുള്ളുവെന്നും െ്രെഡവര്‍ രത്തന്‍ സിംഗ് പറഞ്ഞു. മുന്നോട്ട് പോകും തോറും പരിസരങ്ങളിലെ മഞ്ഞു പാളികളുടെ കനവും തോതും വര്‍ദ്ധിച്ചു വന്നു. മൂന്ന് മണിയോടെ ഗുല്‍മാര്‍ഗിലെത്തി. ആകാശം മുട്ടി നില്ക്കുന്ന ഹിമക്കരടികള്‍ പോലെ കൂറ്റന്‍ പര്‍വത നിരകള്‍ മുന്നില്‍. അവയുടെ മുകളിലേക്ക് റോപ്പ് വേയിലൂടെ കേബിള്‍ കാറുകള്‍ ഇഴഞ്ഞു നീങ്ങുന്നു. വിദേശികളും സ്വദേശികളുമായ നിരവധി ടൂറിസ്റ്റുകള്‍.. ചിലര്‍ കുതിരപ്പുറത്ത് സവാരി നടത്തുന്നു. മറ്റു ചിലര്‍ ടീ ഷോപ്പുകളില്‍ നിന്ന് ചൂടുള്ള ചായ നുണയുന്നു. മഞ്ഞു മലയില്‍ കയറണമെങ്കില്‍ അതിനു പ്രത്യേകം റബ്ബര്‍ ഷൂ ധരിക്കണമെന്ന് പയ്യന് മുഹമ്മദ് കൂലൂ പറഞ്ഞു. അവ വാടകയ്ക്ക് നല്കുന്ന കടകളുണ്ട്. അവന് എല്ലാവര്ക്കും കട്ടിയുള്ള റബ്ബര്‍ കാലുറകള്‍ കൊണ്ട് വന്നു.
ഗൊണ്ടോല എന്ന പേരിലാണ് ഈ കേബിള്‍ കാറുകള്‍ വിളിക്കപ്പെടുന്നത്. ജമ്മു കാശ്മീര്‍ ടൂറിസം വകുപ്പ് ഫ്രഞ്ച് കമ്പനിയായ പൊമഗാള്‍സ്കിയുമായി സഹകരിച്ചാണ് പതിനാലായിരം അടി ഉയരത്തിലുള്ള കൊങ്ങ്ഡൂര്‍ പര്‍വത നിരയിലേക്ക് റോപ് വേ നിര്‍മ്മിച്ചത്. ഹിമാലയ നിരകളിലെ അഫര്‍വാത്ത് ഗിരിയുടെ ഭാഗമാണ് കൊങ്ങ്ഡൂര്‍. രണ്ട് സ്റ്റേഷനുകളാണ് ഈ യാത്രയില്‍ ഉള്ളത്. താരതമ്യേന ഉയരം കുറഞ്ഞ ആദ്യ സ്റ്റേഷനില്‍ പോയി തിരിച്ചു വരുവാന്‍ ഒരാള്‍ക്ക് മുന്നൂറ് രൂപയാണ് ഫീസ്. ഏറ്റവും മുകളിലുള്ള രണ്ടാമത്തെ ഹിമപര്‍വതത്തിലേക്ക് അഞ്ഞൂറ് രൂപയും. ഒരു കേബിള്‍ കാറില്‍ മൂന്ന് മുതല്‍ ആറ് പേര്‍ക്ക് വരെ ഇരിക്കാം. മഞ്ഞു മലകള്‍ക്ക് മുകളിലൂടെയുള്ള ആ യാത്ര മറക്കാനാവാത്ത ഒരു അനുഭവമാണ്. ഒരു റോപ്പിലൂടെ ഞങ്ങള്‍ മുകളിലേക്ക് കയറുമ്പോള്‍ മറ്റൊരു റോപ്പിലൂടെ യാത്ര കഴിഞ്ഞ് മടങ്ങുന്ന കാറുകള്‍.. ഗൊണ്ടോലയുടെ ഗ്ലാസ്സിന് മുകളില്‍ ചെറിയ മഞ്ഞു കട്ടകള്‍ വന്നിടിക്കുന്നുണ്ട്. ഏതാണ്ട് പതിനഞ്ച് മിനുട്ട് നേരമെടുത്തു പര്‍വത മുകളിലെത്താന്‍. ഞങ്ങള്‍ ഗൊണ്ടോലയില്‍ നിന്ന് ഇറങ്ങുമ്പോള്‍ നൂറുകണക്കിന് ടൂറിസ്റ്റുകള്‍ അവിടെയുണ്ട്. മഞ്ഞു മലകളില്‍ ഓടിക്കളിക്കുന്നവര്‍.. ഫോട്ടോയെടുക്കുന്നവര്‍. മഞ്ഞു കട്ടകള്‍ പരസ്പരം എറിഞ്ഞു കളിക്കുന്നവര്‍. കുതിര സവാരി, സ്കീയിംഗ്, ഗോള്‍ഫ്, ചൂടുള്ള ഭക്ഷണം തുടങ്ങി എല്ലാം അവിടെയുണ്ട്. കയ്യിലുള്ള കാശിന് അനുസരിച്ച് എന്ത് വേണമെങ്കിലുമാവാം.
നമസ്കാര സമയമായപ്പോള്‍ അതവിടെ വെച്ചു തന്നെ ആകാം എന്ന് തീരുമാനിച്ചു. പക്ഷേ പയ്യന് കൂലൂ ഉടക്കിട്ടു. ‘ഇവിടെയൊന്നും വൃത്തിയുണ്ടാവില്ല’. ‘അത് കുഴപ്പമില്ല. ഉള്ള വൃത്തി മതി’ എന്ന് ലത്തീഫ്ക്ക പറഞ്ഞു. അപ്പോള്‍ ഷൂ ഇട്ടാണോ നമസ്കരിക്കുന്നത് എന്നായി. മൈനസ് ഡിഗ്രീയുള്ള ഈ മഞ്ഞു മലയില്‍ ഷൂ ഊരി നിന്നാല്‍ അഞ്ച് മിനുട്ട് കൊണ്ട് തണുപ്പ് ‘മെഡുല ഒബ്ലംഗേറ്റ’യില്‍ എത്തും. (ഹൈസ്കൂള്‍ ക്ലാസ്സില്‍ പഠിച്ച ബയോളജിയില്‍ ഇപ്പോഴും മങ്ങാതെ നില്‍ക്കുന്നത് ഈ ‘ഒബ്ലംഗേറ്റ’ മാത്രമാണ്). ഇത്തരം സന്ദര്‍ഭങ്ങളില്‍ ഷൂ ഇട്ടു നമസ്കരിക്കാം എന്ന് പറഞ്ഞപ്പോള്‍ ‘മുസല്ല’യില്ലല്ലോ എന്നായി പയ്യന്. ചുരുക്കത്തില്‍ അവന് നമസ്കരിക്കാനുള്ള പരിപാടിയില്ല എന്ന് മനസ്സിലായി. ഞങ്ങളുടെ കയ്യിലുള്ള സാധനങ്ങളെല്ലാം അവനെ ഏല്പിച്ചു നമസ്കരിക്കാന്‍ നിന്നു. നമസ്കാരം തുടങ്ങിയപ്പോഴാണ് എന്റെ മനസ്സിലേക്ക് ഒരു ചിന്ത പാഞ്ഞെത്തിയത്. (എല്ലാ ചിന്തയും പാഞ്ഞെത്താറുള്ളത് അപ്പോഴാണല്ലോ). പയ്യന് സാധനങ്ങളുമായി കടന്നു കളയുമോ? വില കൂടിയ മൊബൈലുകളും ക്യാമറകളുമുണ്ട്. ഉള്ളത് പറയാമല്ലോ നമസ്കാരത്തില്‍ ഞാന്‍ ഇടം കണ്ണിട്ട് നോക്കി. (പടച്ചോന് പൊറുക്കട്ടെ). പയ്യന് പരിസരത്തു തന്നെയുണ്ട്. സുജൂദില്‍ പോയി എഴുന്നേറ്റു കഴിഞ്ഞപ്പോള്‍ അവനെ കാണുന്നില്ല. ഇത് വരെ എടുത്ത ഫോട്ടോകളും ബേഗും മൊബൈലുകളും പണവുമെല്ലാം സ്വാഹ.. ഒരു വിധം നമസ്കാരം കഴിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ പയ്യന് അല്പം പിറകിലായി ഫോട്ടോയെടുത്ത് കൊണ്ടിരിക്കുന്നു. അവന് ഓടി വന്നു എടുത്ത ഫോട്ടോകള്‍ കാണിച്ചു തന്നു. ഞങ്ങള്‍ നമസ്കരിക്കുന്നതിന്റെ വിവിധ ഫോട്ടോകള്‍.. അടുത്തു നിന്നും അകലെ നിന്നും എടുത്തവ. പാവം. വെറുതെ തെറ്റിദ്ധരിച്ചു!!.
ഏതാണ്ട് രണ്ടു മണിക്കൂറോളം ആ പര്‍വത ശിഖരത്തില്‍ ചിലവഴിച്ച ശേഷം ഞങ്ങള്‍ മടങ്ങി. കാശ്മീരും അവിടത്തെ ജനതയും ആ മണ്ണിന്റെ മനോഹാരിതയും വാക്കുകള്‍ക്ക് അതീതമാണ്. തീവ്രവാദികളുടെ വിളയാട്ടവും പട്ടാളത്തിന്റെ വന്‍ സാന്നിധ്യവുമില്ലാത്ത ഒരു സമാധാന ഭൂമിയായി ഇവിടം മാറിയിരുന്നുവെങ്കിലെന്ന് ഈ മണ്ണിലൂടെ കടന്നു പോകുന്ന ആരും കൊതിച്ചു പോകും. തിരിച്ചു പോരുമ്പോള്‍ ഗൈഡ് പയ്യന് കൂലൂവിനെ അവനെ കയറ്റിയ അതേ സ്ഥലത്ത് തന്നെ (ടംഗ് മാര്‍ഗ്) ഞങ്ങള്‍ ഇറക്കി. അവന് ചോദിച്ചതിലും ഇരുനൂറ് രൂപ അധികം നല്കി. നോട്ടുകള്‍ എണ്ണിനോക്കി അവന് വെളുക്കെ ചിരിച്ചു. പിന്നെ കൈവീശി ഞങ്ങളെ യാത്രയയച്ചു. അങ്ങകലെ താഴ്വരയില് റാന്തല്‍ വിളക്കുകള്‍ മുനിഞ്ഞ് കത്തുന്ന കൊച്ചു കുടിലുകള്‍ പൊട്ടുകള്‍ പോലെ കാണാം. പയ്യന് ആ ഭാഗത്തേക്ക് നടന്ന് പോകുന്നത് കണ്ണില്‍ നിന്ന് മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു. അതിലേതോ ഒരു കുടിലില്‍ അവന് വരുന്നതും കാത്ത് ഒരു കുടുംബം കാത്തിരിക്കുന്നുണ്ടാവണം. ടൂറിസ്റ്റുകളില്‍ നിന്ന് വല്ലപ്പോഴും കിട്ടുന്ന നാണയത്തുട്ടുകളാണല്ലോ അവരില്‍ പലരുടെയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. നേരം ഇരുട്ടിത്തുടങ്ങുന്നുണ്ട്. രാത്രി വൈകുന്നതിന് മുമ്പ് ദാല്‍ തടാകത്തിലെ ഹൗസ് ബോട്ടിലെത്തണം. രത്തന്‍ സിംഗ് വണ്ടിയുടെ സ്പീഡ് കൂട്ടി. കീര്‍ത്തിചക്രയിലെ കശ്മീര്‍ ഗാനം സ്റ്റീരിയോയില്‍ നിന്ന് മെല്ലെ കേള്‍ക്കാം..
ഖുദാ സേ മന്നത്ത് ഹേ മേരി
ലോട്ടാ ദേ ജന്നത്ത് വോ മേരി..