പ്രിയങ്കരനായ സുഹൃത്തേ, സുഖമാണെന്ന് കരുതുന്നു.
പ്രവാസ ജീവിതത്തിനിടെ ഞാന്‍ നിനക്കയക്കുന്ന ഒന്നാമത്തെയും ഒരു പക്ഷേ, അവസാനത്തെയും കുറിമാനമായിരിക്കുമിത്. അതു കൊണ്ടു തന്നെ നീ അത്ഭുതം കൂറുന്നത് സങ്കല്പിക്കാനെനിക്കാകും. ഇന്റര്‍നെറ്റിന്റെയും ഐ ഫോണിന്റെയും മറ്റ് പേരറിഞ്ഞുകൂടാത്ത കാക്കത്തൊള്ളായിരം അത്യന്താധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുടെയും നടപ്പു കാലത്ത് പേനയും കടലാസുമുപയോഗിച്ചുള്ള നീണ്ട കത്തെഴുത്തു സാഹസത്തിന് ഞാനെന്തിനു മുതിര്‍ന്നു എന്ന് സംശയമുണ്ടാകാം. അതിന് വ്യക്തമായ കാരണമുണ്ട്, അതാണ് പറയാന്‍ പോകുന്നത്.
പതിന്നാല് വര്‍ഷം നീണ്ടു നിന്ന സാമാന്യം സുദീര്‍ഘമായ പ്രവാസ ജീവിതത്തിന് അന്ത്യം കുറിച്ചു കൊണ്ട് ഞാന്‍ നാട്ടില്‍ സ്ഥിര താമസമാക്കാന്‍ പോകുന്നു. അടുത്ത മാസം ആദ്യത്തോടെ നാട്ടിലെത്താനാണ് പരിപാടി. ഏതു പ്രവാസിയുടെയും സ്വപ്നങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന അഭിലാഷമാണ് നാട്ടില്‍ തിരിച്ചെത്തി സ്വന്തബന്ധങ്ങള്‍ക്ക് നടുവില്‍ കഴിഞ്ഞു കൂടുക എന്നത്. എന്നാല്‍ അത്തരമൊരഭിലാഷം തീവ്രമായി കൂടെ കൊണ്ടു നടന്നിരുന്ന ആളായിരുന്നില്ല ഞാനെന്ന് നിനക്കറിയാമല്ലോ. അറബികള്‍ പിടിച്ചു പുറത്താക്കുന്നതു വരെ ഞാന്‍, എല്ലാവരും പറയുന്നതു പോലെ, ഈ മരുഭൂമിയില്‍ തന്നെ കഷ്ടപ്പെട്ട് കഴിഞ്ഞു കൂടുമെന്ന് അന്നൊരു ദിവസം ഫോണിലൂടെ പറഞ്ഞത് നിനക്കോര്മയുണ്ടാകുമല്ലോ. എന്നാല്‍ ഞാന്‍ നിലപാട് മാറ്റിയിരിക്കുന്നു; അതിനുള്ള സാഹചര്യം വന്നു കൂടി എന്ന് പറയുന്നതായിരിക്കും ശരി. അല്ലെങ്കിലും നാം പ്രതീക്ഷിക്കുന്നത് പോലെയും ആഗ്രഹിക്കുന്നത് പോലെയും ലോകം ആയി വരാറില്ലല്ലോ, നാമോരോന്ന് കണക്കു കൂട്ടുന്നു, വിധി അതെല്ലാം കൊളമാക്കുന്നു എന്നു പറഞ്ഞതാരാണ്? എനിക്ക് നല്ല ഓര്‍മയില്ല. സ്വപ്നങ്ങളുടെ പുഴകളെല്ലാം വറ്റിപ്പോവുകയും മോഹങ്ങളുടെ മലകളെല്ലാം നിരപ്പാക്കപ്പെടുകയും ചെയ്യുന്ന മാന്ദ്യ കാലത്ത് ഇനി ഇവിടെ ഭാവിയില്ലെന്ന തിരിച്ചറിവാണ് ഉള്ളതെല്ലാം പെറുക്കിക്കെട്ടി നാട്ടിലേക്ക് കെട്ടിയെഴുന്നെള്ളാന്‍ എന്നെ പ്രരിപ്പിച്ചത്. നാട്ടിലെത്തിയിട്ട് എന്ത് എന്നല്ലേ? ഒരിക്കലും നഷ്ടം വരാനിടയില്ലാത്ത ഒരു ബിസിനസ് തുടങ്ങനാണ് പരിപാടി. അതേ സുഹൃത്തേ ഞാന്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നു. അല്ല പിന്നെ, എനിക്ക് ഭ്രാന്തുണ്ടോ ആഗോള മാന്ദ്യത്തിന്റെ നടപ്പു കാലത്ത് കഷ്ടപ്പെട്ടു നേടിയ സമ്പാദ്യം മറ്റു ബിസിനസ്സുകളില്‍ നിക്ഷേപിക്കാന്‍? രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നാരോ പറഞ്ഞിട്ടില്ലേ?
നിനക്കത്ഭുതമായിരിക്കും, കാരണം ചുറ്റുവട്ടത്തുള്ള കാര്യം പോലും നീയറിയുക പത്രം വായിച്ചായിരുന്നുവല്ലോ സന്തം കണ്ണുകൊണ്ട് കണ്ട കാര്യം പോലും നീ വിശ്വസിക്കണമെങ്കില്‍ അത് പത്രത്തിലടിച്ചു വരണം. എനിക്കാണെങ്കില്‍ അതൊട്ടും പിടിച്ചിരുന്നുമില്ല. രാഷ്ട്രീയ പാര്‍ട്ടികളെ മുഴുവന്‍ കഠിനമായി ഞാന്‍ വെറുത്തിരുന്നു. രാഷ്ട്രീയക്കാര്‍ മുഴുക്കെ കള്ളന്മാരാണെന്നും ആ കള്ളന്മാരുടെ വിവരങ്ങളാണ് പത്രത്തിലുടനീളം ചിതറിക്കിടക്കുന്നത് എന്നുമായിരുന്നു എന്റെ തിയറി; ഇന്നും എന്റെ നിലപാടില്‍ മാറ്റമൊന്നുമില്ല.ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലാതിരുന്നിട്ടും രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുന്നത് നിനക്ക് സഹിക്കുമായിരുന്നില്ല. താന്‍ ഒരു രാഷ്ട്രീയ ജീവിയാണ്, രാഷ്ട്രീയവും അധികാര (കക്ഷി) രാഷ്ട്രീയവും രണ്ടാണ് എന്നോ മറ്റോ ആയിരുന്നു നീ അതിന് പറഞ്ഞിരുന്ന ന്യായം. രാഷ്ട്രീയം മാറ്റി നിര്‍ത്തിയാല്‍ പിന്നെ മനുഷ്യ ജീവിതം തന്നെ വ്യര്‍ത്ഥമാണ് എന്നുവരെ കയ്യും കലാശവും കാട്ടി നീ വാദിച്ചിരുന്നത് കേള്‍ക്കുമ്പോള്‍ ഞാന്‍ ചിരി അടക്കാന്‍ പ്രയാസപ്പെട്ടിരുന്നു. തര്‍ക്കം ചൂടുപിടിച്ച ഒരു വൈകുന്നേരം പാതിയൊഴിഞ്ഞ കട്ടന്‍ ചായയുടെ ഗ്ളാസുയര്‍ത്തി ഈ കട്ടന്‍ ചായയില്‍ പോലും രാഷ്ട്രീയമുണ്ട് എന്ന് പറഞ്ഞ് വലിയ ശബ്ദത്തോടെ അത് മേശപ്പുറത്ത് വെച്ചത് ഞാന്‍ നന്നായി ഓര്‍ക്കുന്നു. ഗ്ളാസിന്റെ വിളുമ്പില്‍ വിശ്രമിക്കുകയായിരുന്ന ഒരീച്ച തല്‍ക്ഷണം പറന്നു പോയതും ഞാനോര്‍ക്കുന്നു.
അപ്പോള്‍ ചിരി അടക്കുമെങ്കിലും പിന്നീട് ഒറ്റക്കാകുമ്പോള്‍ നിന്റെ വാദത്തിന്റെ ബാലിശതയോര്ത്ത് ഞാന്‍ ഉറക്കെത്തന്നെ ചിരിക്കുമായിരുന്നു. പലപ്പോഴും മുഖമടക്കി ഒരു താങ്ങു താങ്ങാന്‍ തോന്നിയിട്ടുണ്ട്. രണ്ടു പേര്ക്കിടയില് തല്ലും പിടിയുമുണ്ടാകുമ്പോള് പൊതുവേ ദുര്‍ബലന്റെ പക്ഷത്തേ, പ്രത്യേകിച്ച് താല്പര്യങ്ങളൊന്നുമില്ലെങ്കില്, ജനം നില്ക്കൂ. സൈക്കിളും ബൈക്കും കൂട്ടിയിടിച്ചാല്‍ ജനം സൈക്കിള്‍ യാത്രക്കാരനൊപ്പം നില്ക്കും; ന്യായം ആരുടെ പക്ഷത്താണെങ്കിലും. ബൈക്കും കാറും തമ്മില്‍ പ്രശ്നമുണ്ടായാല്‍ അവര്‍ ബൈക്കുകാരന്റെ കൂടെ നില്ക്കും ഇനി കാറും ബസുമാണെങ്കിലോ അവരുടെ പിന്തുണ കാറിനൊപ്പമായിരിക്കും. പിന്തുണകളുടെ ലോക ചരിത്രം ഇതായിരിക്കേ, നീയുമായി വക്കാണമുണ്ടാക്കി താല്‍ക്കാലിക ദ്വേഷ്യത്തിന് നിനക്കിട്ട് രണ്ട് താങ്ങി ജനങ്ങളെ മുഴുവന്‍ നിന്റെ പക്ഷത്തു നിര്‍ത്താന്‍ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല.
രാഷ്ട്രീയ പാര്‍ട്ടികളോടുള്ള എന്റെ നിലപാട് ഇന്നും പഴയതു തന്നെയാണ്; ഒരു വകക്കു കൊള്ളാത്ത സാധനങ്ങള്‍. പിന്നെന്തേ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍? അതാണ് വരാനിരിക്കുന്ന കാലത്ത് രാജ്യത്ത് ലാഭകരമായ ബിസിനസ്സ് എന്നത് തന്നെയാണ് അതിനു കാരണം. കുറഞ്ഞ മുതല്‍ മുടക്ക്; മികച്ച ലാഭം. ഇത് ആകര്‍ഷകമായ മുദ്രാവാക്യം തന്നെയല്ലേ? ഒരു പാര്‍ട്ടിയുണ്ടാക്കുക ഇപ്പോള്‍ പ്രയാസമുള്ള പണിയല്ല. മുമ്പൊക്കെ നേതാക്കളും പ്രവര്‍ത്തകരും ബുദ്ധിജീവികളും പ്രസംഗകരും ആവശ്യമായത്ര അളവില്‍ നിര്‍ബന്ധമായിരുന്നു ഓരോ പാര്‍ട്ടിക്കും വളര്‍ന്നു വരാന്‍. ഇപ്പോള്‍ അതിന്റെയൊന്നും ആവശ്യമില്ല. ആശയങ്ങളും മുദ്രാവാക്യങ്ങളുമെല്ലാം ഒരു പബ്ളിക് റിലേഷന്‍സ് കമ്പനിയെ ഏല്‍പ്പിച്ചാല്‍ ഭംഗിയായി ഉണ്ടാക്കിത്തരും. അല്ലെങ്കിലും, നമ്മുടെ, സോറി എന്റെ പാര്‍ട്ടിയില്‍ കൂടുതല്‍ ആളുകളെയൊന്നും പ്രതീക്ഷിക്കുന്നുമില്ല. ഒരു കാറില്‍ ഉള്‍ക്കൊള്ളാവുന്ന അംഗങ്ങളേ പദ്ധതിയിലിരിക്കുന്ന പാര്‍ട്ടിയില്‍ ആകെയുണ്ടാകൂ. അങ്ങനെയാവുമ്പോള്‍ പാര്‍ട്ടിയിലെ എല്ലാ അംഗങ്ങളെയും സ്ഥാനമാനങ്ങള്‍ നല്കി ഒരു പരിധി വരെ തൃപ്തരാക്കാം. പിരിവെടുക്കാനും പങ്കിട്ടെടുക്കാനും ഏറ്റവും നല്ലതും അതു തന്നെ.
പാര്‍ട്ടിയുണ്ടാക്കാന്‍ വലിയ കഴിവും ചെലവുമൊന്നും ആവശ്യമില്ല. ആകെക്കൂടി വേണ്ടത്, പണ്ട് ചര്‍ച്ചില്‍ സായിവ് പറഞ്ഞതു പോലെ, വരാനിരിക്കുന്ന ഇരുപത്തി അഞ്ച് വര്‍ഷ കാലത്ത് ലോകത്തെന്ത് നടക്കുമെന്ന് കൃത്യമായി പ്രവചിക്കാനുള്ള കഴിവാണ്; ആ ഇരുപത്തി അഞ്ച് വര്‍ഷം കഴിഞ്ഞതിനു ശേഷം എന്തു കൊണ്ട് താന്‍ പ്രവചിച്ച പോലെയൊന്നും നടന്നില്ല എന്നതിന് വ്യക്തമായ കാരണങ്ങള്‍ നിരത്താനുള്ള സാമര്‍ഥ്യവും.
അപ്പൊപ്പിന്നെ വോട്ടാരു ചെയ്യും? സുഹൃത്തേ, ഇപ്പോള്‍ ആരും സ്വന്തമായി അണികളെ ഉണ്ടാക്കിയെടുക്കാറില്ല. അറിഞ്ഞ കാലം മുതല്‍ അണികളെ സൃഷ്ടിക്കാനായി പ്രക്ഷോഭങ്ങളും സമരങ്ങളും നടത്താന്‍ പാടുപെട്ടിരുന്ന പാര്‍ട്ടികളെല്ലാം പല മാര്‍ഗങ്ങളുമുപയോഗിച്ച് അവരെയെല്ലാം പിരിച്ചയക്കുന്ന തിരക്കിലാണ്. പിന്നെ, പാര്‍ട്ടികള്‍ പിറവി കൊള്ളുന്നത് നമ്മുടെ നാട്ടിലെ സ്ഥിരം പരിപാടിയാണല്ലോ. അവയുടെ ഉപമ അമീബയുടേതാകുന്നു; ഒരോ അമീബയും വളര്‍ന്ന് ഏകകോശ പരിധി വിടുമ്പോള്‍ പുതിയ അമീബ ജന്മം കൊള്ളുന്നു.
ശ്രദ്ധിച്ചു കേട്ടോളൂ, ഇതാണ് ഞങ്ങളുടെ, സോറി എന്റെ പരിപാടി: വോട്ടു വില്‍പ്പനക്കായി ഓരോ സമുദായ സംഘടനകളും പീടിക തുറന്നു വെക്കുന്ന സമയമാണിത്. വോട്ടു ബാങ്കുകള്‍ എന്നാണ് പ്രാദേശിക ഭാഷയില്‍ ഇവ വ്യവഹരിക്കപ്പെടുക. അരമനകളും കാമനകളും മുഴുവനകളും മര്‍ക്കസുകളും ആസ്ഥാനങ്ങളും മാത്രം കയറിയിറങ്ങിയാല്‍ മതി ചില്ലറ വോട്ടുകളൊക്കെ ഒപ്പിക്കാന്‍. അതോടെ പ്രശ്നം കുറേ തീര്‍ന്നു കിട്ടി. ഉദാഹരണമായി, മുതലാളി, പണിക്കര്‍, മുസ്ല്യാര്‍, തിരുമേനി.. അങ്ങനെ ഓരോ കടകളാണുണ്ടാവുക. നാം, സോറി, ഞങ്ങള്‍ അവരെ സമീപിക്കുന്നു, വിലയുറപ്പിക്കുന്നു, കച്ചവടമാക്കുന്നു, തീര്‍ന്നു. വിപ്ളവ പാര്‍ട്ടികള്‍ പോലും ഇപ്പോള്‍ പ്രയോഗിക്കുന്ന രീതി ഇതാണ്. അതിനിടെ, ഈ കുത്തകാവകാശികള്‍ പറഞ്ഞേടത്തൊന്നും അവരുടെ ആളുകളാണെന്ന് വിശ്വസിക്കപ്പെടുന്നവര്‍ വോട്ട് ചെയ്തതിന് ചരിത്രരേഖകള്‍ അവശേഷിക്കുന്നില്ലെന്ന് പാര്‍ട്ടിക്കു വേണ്ടി മുദ്രാവാക്യം എഴുതാന്‍ ഞങ്ങള്‍ വാടകക്കെടുത്ത ബുദ്ധി ജീവി (ഞങ്ങളുടെ പാര്‍ട്ടിയില്‍ ബുദ്ധിയുണ്ടെന്ന് അവകാശപ്പെട്ട ഒരേയൊരു ജീവി) ഇന്നലെ വിളിച്ചു പറഞ്ഞു. അവരുടെ ഉപമ എട്ടുകാലിയുടേതാണ്; എട്ടുകാലി മമ്മൂഞ്ഞിന്റെ. (പുതിയ ഗവണ്മെന്റ് പിറന്നാപ്പിന്നെ ഞങ്ങളുടെ വോട്ടുകള്‍ കൊണ്ടാണ് ഈ മുന്നണി അധികാരത്തില്‍ വന്നതെന്ന് ഓരോരുത്തരും അവകാശപ്പെടും.) പകരം വോട്ടു കച്ചവടത്തിലൂടെ കോടികള്‍ കൊയ്ത മഹിത പാരമ്പര്യത്തിനുടമകളായ വിശുദ്ധപ്പാര്ട്ടിയെ സമീപിച്ചാല്‍ മതി എന്നദ്ദേഹം അറിയിച്ചു കഴിഞ്ഞു. കച്ചവടമുറപ്പിക്കാനുള്ള സംഖ്യയൊക്കെ ഞാന്‍ ഒപ്പിച്ചു വെച്ചിട്ടുണ്ട്. ഞാനൊറ്റക്കല്ല, മുതല്‍ മുടക്കാന്‍ തയ്യാറുള്ള വേറെ ചിലര്‍ കൂടി എന്റെ പാര്ട്ണര്മാരായുണ്ട്.
മാധ്യമങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയെ എങ്ങനെ സ്വീകരിക്കും എന്നതായിരിക്കും നിന്റെ സംശയം. നീ മുമ്പൊരിക്കലെഴുതിയിരുന്നില്ലേ, മീഡിയ ബഹുവചനമാണെന്നോ മറ്റോ? പത്രം വായിച്ച് മാത്രമാണ് നീ ഇപ്പോഴും തീരുമാനമെടുക്കുന്നതെന്നാണെനിക്കു മനസ്സിലാകുന്നത്. മീഡിയ ബഹു വചനവുമല്ല, ദ്വിവചനവുമല്ല; മാഫിയയാണ്, മാഫിയ! ഇറ്റാലിയന്‍ പദമായ മാഫിയ ബഹുവചനമോ ഏകവചനമോ? ആര്‍ക്കറിയാം. നമുക്ക് ഡല്‍ഹിയിലെ മാഡത്തോട് ചോദിക്കാം, ലോകത്തെ ഒമ്പതാമത്തെ ശക്തയായ മാഡം എന്നൊക്കെപ്പറഞ്ഞിരിക്കുന്നുണ്ടല്ലോ. (എതിര് പാര്‍ട്ടിക്കാരായ നേതാക്കള്‍ തമ്മില്‍ പലതു പറയും, പരിഭവമരുതെന്ന് പ്രത്യേകം പറയാനില്ലല്ലോ.) മീഡിയയിലൊരു വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ഇപ്പോഴത്തെ സ്ഥിതിക്ക് ഞങ്ങള്‍ക്ക് വലിയ പ്രയാസം വരില്ല. അവയുടെ ഉപമ തുലാസിന്റെതാകുന്നു. കനം വെക്കുന്നതിനനുസരിച്ച് താഴ്ന്നു തരും. ഒരു തട്ട് എതിര് പാര്ട്ടിക്കാര് കനം വെച്ച് താഴ്ത്തുമ്പോള്‍ മറ്റേ തട്ട് പൊങ്ങും. ഞങ്ങളെ ഇകഴ്ത്താന്‍ എഴുത്താളരുള്ളതു പോലെത്തന്നെ പുകഴ്ത്താനും അവരുണ്ടാകും.
സാമുദായികമോ വര്‍ഗീയമോ പ്രാദേശികമോ ആയ ഏതെങ്കിലും തരത്തിലുള്ള വികാരം ഇളക്കിവിട്ട് മാധ്യമ ശ്രദ്ധ നേടാനാണ് ഇപ്പോഴത്തെ പരിപാടി. സമീപ ഭാവിയലല്ലെങ്കില് പിന്നീട് തീവ്രതയൊക്കെ ഒഴിവാക്കി മിതവാദികളാകാം എന്നാണ് കരുതുന്നത്. മഹാനാകാന്‍ അതൊരു കുറുക്കു വഴികൂടിയാണ്. കടന്നു പോയ വഴിയുലുള്ളതെല്ലാം വെട്ടിപ്പിടിച്ച് ലോകം കീഴടക്കിയ മാസിഡോണിയക്കാരന്‍ അലെക്സാന്‍ഡര്‍, മഹാനായ അലെക്സാന്‍ഡര്‍ ചക്രവര്‍ത്തിയായത് തീവ്രതയും യുദ്ധക്കൊതിയും പാതിവഴിയിലുപേക്ഷിച്ചതു കൊണ്ടാണ്. കൊള്ള നടത്താന്‍ നിനക്കെങ്ങനെ ധൈര്യം വന്നു എന്നാരാഞ്ഞ അലെക്സാന്ഡറോട് കടല്‍ കൊള്ളക്കാരന് പറഞ്ഞില്ലേ, “ഒരു ചെറിയ കപ്പലുമായി കടലില്‍ കൊള്ള നടത്തുന്ന ഞാന്‍ കൊള്ളക്കാരന്; വലിയ സന്നാഹങ്ങളോടെ ലോകം ചുറ്റി കൊള്ള ചെയ്യുന്ന അങ്ങ് ചക്രവര്‍ത്തി.” നൂറു സഹോദരന്മാരെ കൊന്ന അശോകന് മഹാനായ അശോക ചക്രവര്‍ത്തിയായത് ഇതേ നയതന്ത്രമുപയോഗിച്ചാണ്.
നമ്മുടെ മുന്‍ പ്രധാനമന്ത്രി ബഹുമാന്യനായ അടല്‍ജിയുടെ കാര്യം തന്നെയെടുക്കൂ, അദ്ദേഹത്തിന്റെ അത്യന്തം പ്രകോപനപരമായ പ്രസംഗമാണ് 1983 ലെ കുപ്രസിദ്ധമായ നെല്ലി കൂട്ടക്കൊലക്ക് പ്രത്യക്ഷ കാരണമായത്. ആ കടുത്ത നിലപാട് വലിച്ചെറിഞ്ഞു കൊണ്ടാണദ്ദേഹം മിതവാദിയായതും സ്വന്തം പാര്‍ട്ടിയിലെ പരശ്ശതം മിതവാദികളുടെ നേതാവായതും. അദ്ദേഹത്തെ മിതവാദിയെന്നു വിളിക്കണമെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ അമിതവാദികളായ കുറേ പേര് ഉണ്ടായിരിക്കമല്ലോ. നാളിതു വരെ അവരുടെ നേതാവായിരുന്ന ലാല്‍ കിഷന് ആഡ്വാണിക്കാണ് പിന്നീട് മിതവാദികളുടെ നേതാവാകാന്‍ വിധിവശാല്‍ ഭാഗ്യം സിദ്ധിച്ചത്. സ്വന്തം നിലക്കു സൃഷ്ടിച്ചെടുത്ത ചോരക്കളങ്ങള്‍ നീന്തിയാണ് ആഡ്വാണീജി നേതാവായത്. ആ പരിവേഷം വലിച്ചെറിഞ്ഞ് അദ്ദേഹം ഒരു മുഴുമിതവാദിയായിക്കഴിഞ്ഞു. അദ്ദേഹത്തിന് ശേഷം മിതവാദിപ്പട്ടം അണിയാന്‍ പാര്‍ട്ടിയില്‍ കാത്തിരിക്കുന്നത് നരേന്ദ്ര മോദിയാണ്, പിന്നെ തോഗഡിയ. മൂര്‍ച്ചയേറിയ നാവു കൊണ്ട് സ്വന്തം കാലരിഞ്ഞിട്ട ഒരു പക്കാ ഉസ്താദ് എഴുന്നേറ്റു നില്‍ക്കാനാകാതെ പ്രയാസപ്പെട്ടു കഴിഞ്ഞിരുന്ന അവസരത്തില്‍ ഉപയോഗമില്ലാതെ കിടന്നിരുന്ന ഗാന്ധിജിയുടെ വടിയെറിഞ്ഞു കൊടുത്ത് എഴുന്നേല്‍പ്പിച്ച് അദ്ദേഹത്തെ മഹാനാക്കാന്‍ വിപ്ളവപ്പാര്ട്ടികള് തന്നെയുണ്ടായി; പക്ഷേ അദ്ദേഹത്തിന്റെ പഴയ അതിതീവ്ര നിലപാടുകള്‍ വലിച്ചെറിഞ്ഞുവെന്ന് ആണയിട്ടു പറഞ്ഞിട്ടും അതു കൂട്ടാക്കാന്‍ ആരും തയ്യാറാകുന്നില്ല. അതു മാത്രമാണിക്കാര്യത്തിലൊരപവാദം. ചുരുക്കത്തില്‍ വലിച്ചെറിയാന്‍ ഒരു പേനാക്കത്തിയെങ്കിലും കയ്യിലില്ലെങ്കില്‍ നിനക്കൊരിക്കലും മഹാനാകാനൊക്കില്ല; മഹാനാകണോ നിനക്കൊരു കറുത്ത ഭൂതകാലം ഉണ്ടായിരിക്കണം.
നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തൊഴില്‍ പരമായ അസൂയ എന്ന നിലയില്‍ തുടക്കത്തില്‍ ഞങ്ങളെ എതിര്‍ത്തെന്നിരിക്കും, പിന്നെ നിലപാടു മാറ്റും, അതില്‍പ്പിന്നെ മാറ്റിക്കൊണ്ടേയിരിക്കും. അവയുടെ ഉപമ പെണ്ഡുലത്തിന്റേതാകുന്നു; ഈ നിമിഷം ഇവിടെ, അടുത്ത നിമിഷം അവിടെ. ഓരോ നിമിഷവും തരവും സന്ദര്‍ഭവും നോക്കി എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്തു കൊള്ളും. “ബിട്ടന് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല, ഉള്ളത് സ്ഥിരം താല്പര്യങ്ങള് മാത്രമാണ്” എന്ന പഴയ ബ്രട്ടീഷ് വിദേശകാര്യ മന്ത്രി ബെഞ്ചമിന്‍ ഡിസ്രയേലിയുടെ തിരുനാക്കിലൂടെ ഉദീരണം ചെയ്യപ്പെട്ട മഹദ്വചനത്തില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി “രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല” എന്ന പച്ചപ്പാവം ആപ്ത വാക്യമുണ്ടാക്കി സംതൃപ്തരായി നടക്കുകയാണല്ലോ നമ്മുടെ നാട്ടുകാര്‍.
കാര്യമായ പ്രത്യയശാസ്ത്ര ഭാരം ഞങ്ങളുടെ പാര്ട്ടിക്കുണ്ടായിരിക്കില്ല. പ്രത്യയ ശാസ്ത്ര ശൂന്യത പുതിയ പാര്‍ട്ടിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നുമില്ല. വളയാത്തൊരു നട്ടെല്ലും കുനിയാത്തൊരു ശിരസ്സും എന്നൊക്കെ പ്രസംഗിക്കുന്ന നേതാക്കളും ഞങ്ങളുടെ പാര്‍ട്ടിക്കുണ്ടാകില്ല. നട്ടെല്ലിന്റെ ധര്‍മം തന്നെ വളയുക, അതു വഴി ശരീരത്തെ വളക്കുക്കുക എന്നതാണ്. ശിരസ്സ് കുനിയുകയും വേണം; ഇല്ലെങ്കില്‍ ചികിത്സ തേടണം.
പിന്നെ ജനങ്ങളുടെ കാര്യം. അവരുടെ ഓര്‍മ്മ അചിരസ്ഥായിയാണ്, ക്ഷണികമാണ്. പെട്ടെന്ന് എല്ലാം മറക്കും, എന്തും സഹിക്കും. ഒരുവേള അവര്‍ നിസ്സംഗര്‍ പോലുമാണ്. അവരുടെ ഉപമ കഴുതയുടേതാകുന്നു; ഏത് യജമാനന് വന്നാലും ഇപ്പോള്‍ വഹിക്കുന്നതോ അതില്‍ കൂടുതലോ ആയ ഭാരം താന്‍ ചുമക്കേണ്ടി വരുമെന്ന് നന്നായറിയാവുന്ന ഈസോപ്പു കഥയിലെ കഴുതയുടെ. അവര്‍ക്ക് ഞങ്ങളെ സ്വീകരിക്കുവാന്‍ ഒരു പ്രയാസവുമുണ്ടായിരിക്കില്ല. കത്ത് നീട്ടുന്നില്ല. വീട്ടില്‍ എല്ലാവര്ക്കും സുഖമാണെന്ന് കരുതുന്നു. വോട്ട് ചോദിക്കാനായി ഞാന്‍ അവിടെപ്പോകും. തെരഞ്ഞെടുപ്പിന് നീ നാട്ടിലുണ്ടാകില്ലെന്ന് കരുതുന്നു. അതാണ് നല്ലതും.
Comments are closed.