അസമയത്ത് തുറന്നുവിട്ട അണക്കെട്ട് പോലെ ആയിരുന്നു അത്. പത്തുവര്‍ഷത്തെ പ്രവാസത്തില്‍ കൂട്ടിവെച്ചത് നാട്ടില്‍ തുറന്ന വ്യവസായത്തിലൂടെ ഒഴുകിപോയി. ഒഴുകി മറഞ്ഞ സമ്പാദ്യത്തോടൊപ്പം ഉറപ്പില്ലാത്ത കുറെ ബന്ധങ്ങളും. അസ്ഥിവാരത്തിന്റെ ബലഹീനത തിരിച്ചറിഞ്ഞ കാലം. നമ്മുടേത് മതില്‍കെട്ടി വേര്‍തിരിച്ച് എന്റെയും നിന്റെയും എന്നാക്കിയ കാലം. ഉപദേശത്തിന്റെ കുന്തമുന ചങ്കിലിറക്കി രസിച്ചവര്ക്കും ഒരു നേരത്തെ ആഹാരം ദാനമായ് നല്കി അപമാനിച്ചവര്‍ക്കും നന്ദി. നിന്ദയും നീതികേടും മറ്റൊരു യാത്രയ്ക്കുള്ള ഇന്ധനമാവുകയുണ്ടായി.
ഒരുമാസം കാലാവധിയുള്ള സന്ദര്‍ശക വിസ നിയന്ത്രണങ്ങള്‍ക്കിടയിലും മൂന്നുമാസമാക്കി നീട്ടിതന്നു വിസ ഓഫീസിലെ പെണ്‍കുട്ടി. ഒഴിഞ്ഞ കീശയുമായി തിരിച്ചെത്തിയവന് കിടക്കാന്‍ ഇടം നിക്ഷേധിച്ചില്ല കൂട്ടുകാരന്. ഒരു നേരത്തെ ആഹാരം ദിവസം മുഴുവനുള്ള ഊര്‍ജ്ജമായി. വീലുകള്‍ കാലുകള്‍ക്ക് വഴിമാറിയപ്പോള്‍ യാത്രകള്‍ക്ക് പണചിലവില്ലാതായി. തീപെയ്യുന്ന വീഥിയില്‍ അനന്തമായ യാത്രകള്‍ക്ക് നീളമേറിയ കാലുകള്‍ തുണനിന്നു. അപേക്ഷകള്‍, ശുപാര്‍ശകള്‍, കൂടിക്കാഴ്ചകള്‍ അന്തിയോളം നീളുന്ന അലച്ചിലില്‍ ചെന്നുപെട്ട ഓഫീസുകളില്‍ പച്ചവെള്ളം സൌജന്യമായിരുന്നു.
വെയിറ്ററായും കോപ്പിറൈറ്ററായും ടൂര്ഗൈഡായും വേഷംപകര്ന്നാടി. ഒരു ദിവസത്തെ പണിയെടുപ്പിച്ച് പിരിച്ചുവിട്ടവര്‍ ജോലിക്കുള്ള വിസ ഇല്ലാത്തവനു കൂലിയും വേണ്ടെന്നു ന്യായംപറഞ്ഞു. വേശ്യാലയത്തില്‍ വര്‍ക്ക്ഔട്ടിനു കയറിയ വ്യഭിചാരസഞ്ചാരിയെ കൂരിരുട്ടത്ത് കാത്തുനിന്നത് പകലന്തിയോളം നാടുകാണിച്ചതിന്റെ കൂലി നഷ്ടപ്പെടാതിരിക്കാനാണ്. മൂന്നുവര്‍ഷം നീളമുള്ള മൂന്നു മാസ്സങ്ങളില്‍ ആകാശത്ത് അമ്പിളിയും നക്ഷത്രങ്ങളും മാഞ്ഞുപോയി. പുതിയ വിസക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടു. വിസ ഓഫീസില്‍ കണ്ടു പരിചയമുള്ള പെണ്‍കുട്ടി സ്ഥലം മാറിപ്പോയി. ഇനി ഒരു രാത്രി മാത്രം.
ഹോങ്കോങ്ങില്‍ പോയാല്‍ വിസ കിട്ടാം, കിട്ടാതേയുമിരിക്കാം. ന്ഷ്ടപ്പെടാന് ഒന്നും ഇല്ലാത്തവന്റെ ചങ്കുറപ്പില്‍ കടംവാങ്ങിയ കീശയുമായി ഹോങ്കോങ്ങില്‍. വിസ്യ്ക്ക് വേണ്ടിയുള്ള ക്യൂവില്‍ തൊട്ടുമുന്നില്‍ നിന്ന ഫിലിപ്പ്യന്‍ പൌരന്റെ അപേക്ഷ നിരസിക്കപ്പെട്ടപ്പോള്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്താനുള്ള ടിക്കറ്റും പണവും ഉണ്ടായിട്ടും അയാളുടെ കണ്ണ് നിറഞ്ഞു. കാലദേശഭാഷാന്തരങ്ങള് വ്യത്യാസമില്ലാതെ നാടിനെയും വീടിനെയും ഭയപ്പെടുന്നവര്‍..! കയ്യില്‍ പണവും ടിക്കറ്റും ഇല്ലാത്തത്തിന്റെ ധൈര്യത്തില്‍ ക്യൂവില്‍ ഉറച്ചു നിന്നു. അപേക്ഷ സ്വീകരിക്കപ്പെട്ടു. ഒരുമാസം കാലാവധിയുള്ള സന്ദര്‍ശക വിസ അടുത്ത ദിവസം ലഭിക്കും.
ഒരു രാത്രി ഹോങ്കോങ്ങില്‍. ഇന്ത്യക്കാര്‍ കൂടുതലുള്ള സ്ഥലത്തു ശവപെട്ടി പോലെ മുറി. മറകെട്ടി തിരിച്ച യൂറോപ്യന്‍ ക്ലോസെറ്റിന്റെ ആര്‍ഭാടം. ടാറിന്റെ നിറമുള്ള റമ്മിന് ഊണിനത്ര വിലയില്ല. ഒറ്റയിരുപ്പിന് വിഴുങ്ങിയ പൈന്റിന്റെ മണമടിച്ച് ഇരുമ്പു കട്ടില് രാത്രിമുഴുവന്‍ തെറിപാട്ടുപാടി.
വിസകിട്ടി ഇറങ്ങിയ നട്ടുച്ചക്ക് സൂര്യന് കനിവുകാട്ടി. നിലാവുപോലെ വെയില്. വിശപ്പ് കീശയോട് സമരസപ്പെട്ടു. രാവും പകലും നീണ്ട യാത്ര തീവണ്ടിയിലും ബസ്സിലും. അകലെ പഴയ ലാവണത്തില്‍ നല്ല വാര്‍ത്തയുമായി ഒരു ഫോണ്‍കോള്‍ കാത്തിരുന്നു.