വാഗാ അതിര്‍ത്തിയേയും അവിടുത്തെ കൗതുക കാഴ്ചകളേയും വെറുമൊരു ടൂറിസ്റ്റിന്റെ കണ്ണിലൂടെ മാത്രം നമുക്ക് നോക്കിക്കാണാന്‍ ആവില്ല. ഓരോ ഇന്ത്യക്കാരനും അവന്റെ ദേശത്തോടും അതിര്‍ത്തിയോടും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഇഷ്ടവും സ്നേഹവും പകര്‍ന്നു നല്കുന്ന ഒരവസ്മരണീയ അനുഭവമാണ് വാഗ. അതൊരു വിനോദക്കാഴ്ച മാത്രമല്ല, അതിനുമപ്പുറമുള്ള ചിലതാണ്. ഇന്ത്യക്കാരെപ്പോലെ തന്നെ പാക്കിസ്ഥാനികള്‍ക്കും അവരുടെ ദേശാഭിമാനത്തിന്റെ കൊടിയടയാളമാണ് വാഗ. വാഗയില്‍ ഒരു വൈകുന്നേരം ചിലവഴിച്ചു കഴിഞ്ഞാല്‍ ജീവിതത്തിലൊരിക്കലും ആ സായന്തനത്തെ മറക്കാന്‍ കഴിയില്ല. ഓര്‍മയുടെ ഓളങ്ങളില്‍ വാഗ തെന്നിക്കളിച്ചു കൊണ്ടേയിരിക്കും. ആയിരം കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ഇന്ത്യ പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളിലേക്കുമുള്ള ഏക പ്രവേശന കവാടമാണ് വാഗ. അതിര്‍ത്തികളിലെ ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും വാര്‍ത്തകളും റിപ്പോര്‍ട്ടുകളും നിരന്തരം നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ഇരു രാജ്യത്തേയും പട്ടാളക്കാര്‍ നേര്‍ക്ക് നേരെ നിന്ന് കായികാഭ്യാസങ്ങള്‍ നടത്തുന്നതും അവസാനം കൈ കൊടുത്ത് പിരിയുന്നതും വാഗയില്‍ മാത്രം കാണുന്ന ദൃശ്യമാണ്. വാഗ ഒരതിര്‍ത്തി മാത്രമല്ല. അതൊരു അനുഭവവും വികാരവും കൂടിയാണ്.
അമൃത്സറില് നിന്നും ചരിത്ര പ്രസിദ്ധമായ ഗ്രാന്‍ഡ് ട്രങ്ക് റോഡിലൂടെയാണ് വാഗയിലേക്കുള്ള ഞങ്ങളുടെ യാത്ര. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ലാഹോറിലേക്കാണ് ഈ റോഡ് പോകുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു രാജകീയ പാതയാണ്. (NH 1) ഏഷ്യയിലെ തന്നെ ഏറ്റവും പഴയതും നീളം കൂടിയതുമായ പാതകളിലൊന്ന്. ബംഗ്ളാദേശിലെ ചിറ്റഗോംഗില്‍ നിന്ന് തുടങ്ങി ഇന്ത്യയിലൂടെയും പാക്കിസ്ഥാനിലൂടെയും കടന്ന് അഫ്ഘാനിസ്ഥാനിലെ കാബൂളിലെത്തുന്ന ഈ മഹാപാത ചരിത്രത്തിന്റെ നിര്‍ണായകമായ നാള്‍വഴികള്‍ക്കും ഐതിഹാസികമായ തേരോട്ടങ്ങള്‍ക്കും ഏറെ സാക്ഷ്യം വഹിച്ചതാണ്. മൗര്യ സാമ്രാജ്യ കാലഘട്ടത്തില്‍ തുടങ്ങി ഷേര്‍ഷയുടെയും മുഗളന്മാരുടെയും ബ്രിട്ടീഷുകാരുടെയും കാലത്തിലൂടെ രൂപം കൊണ്ട് വികസിച്ച പാത.. പതിനാറാം നൂറ്റാണ്ടില്‍ ഷേര്‍ഷ സൂറിയാണ് തന്റെ ജന്മഭൂമിയെ തലസ്ഥാനമായ ആഗ്രയുമായി ബന്ധിപ്പിക്കുന്നതിന് ഈ പാതയെ നവീകരിച്ചത്. പിന്നീട് വന്ന മുഗള്‍ ചക്രവര്‍ത്തിമാര്‍ അവരുടെ സാമ്രാജ്വത്തിന്റെ വ്യാപനത്തിനനുസരിച്ച് ഈ പാതയെ അതിര്‍ത്തികളിലേക്ക് വീണ്ടും നീട്ടി. ഖൈബര്‍ ചുരവും കടന്ന് അത് കാബൂളില്‍ തൊട്ടു. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഈ മഹാപാത പൂര്‍ണമായും ആധുനികവത്കരിക്കപ്പെട്ടു. രഥയാത്രകള്‍, അധിനിവേശങ്ങള്‍, മഹായുദ്ധങ്ങള്‍.. നിര്‍ണായകമായ എത്രയെത്ര ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് ഞങ്ങളുടെ കാര്‍ കുതിച്ചു പായുന്ന ഈ വീഥി സാക്ഷ്യം വഹിച്ചിട്ടുണ്ടാവണം. വാഗയിലേക്കുള്ള യാത്രയിലുടനീളം ചരിത്രത്തിന്റെ കുളമ്പടികള്‍ ഞങ്ങളെ അനുഗമിക്കുന്നതായി തോന്നി. ഷേര്‍ഷയുടെയും അക്ബറിന്റെയും കുതിരപ്പടയാളികള്‍ ആരവങ്ങളുയര്‍ത്തി കടന്നു പോകുന്നതായി ഒരു തോന്നല്‍.. ഗോതമ്പ് ചാക്കുകള്‍ നിറച്ചു വെച്ച കാളവണ്ടിയില്‍ മീര്‍ താക്കി മീറിന്റെ ഗസല്‍ വരികള്‍ ഈണത്തില്‍ പാടി ഒരു കര്ഷകന് കടന്നു പോയത് പോലെ…
രത്തന്‍ സിംഗിനൊപ്പം
അതിര്‍ത്തിയിലെ ബങ്കറിനുള്ളില്‍
കത്തുന്ന വെയില്.. നല്ല വിശപ്പുണ്ട്. പുറപ്പെടുന്നതിന് മുമ്പ് തന്നെ ഉച്ച ഭക്ഷണം തയ്യാറാക്കി വണ്ടിയില്‍ വെച്ചിട്ടുണ്ട്. പക്ഷേ ഒന്നിച്ചിരുന്ന് കഴിക്കാന്‍ സൗകര്യപ്രദമായ ഒരു സ്ഥലം കാണുന്നേയില്ല.. റോഡിനിരുവശവും നോക്കെത്താ ദൂരത്തോളം വിജനമായ ഗോതമ്പ് വയലുകള്‍.. ഇടയ്ക്കു ചില പട്ടാള പോസ്റ്റുകള്‍.. പരിശോധനകള്‍.. ചുട്ടു പൊള്ളുന്ന ചൂട്.. വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു. രണ്ടു മണിയായിത്തുടങ്ങി.. അതിനിടെ വാഗ എന്ന് ബോര്‍ഡ് കണ്ടു. ഗ്രാമാതിര്ത്തിയാണ്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഇനി അല്പദൂരം മാത്രമേയുള്ളൂ. കുറച്ചു കൂടി മുന്നോട്ട് പോയപ്പോള്‍ തണല്‍ വൃക്ഷങ്ങളുള്ള ഇരിടം കണ്ടു. വണ്ടി നിര്‍ത്തി ഭക്ഷണം കഴിച്ചു. ദൂരെ കാണുന്ന കമ്പി വേലി ചൂണ്ടിക്കാട്ടി ഡ്രൈവര്‍ രത്തന്‍ സിംഗ് പറഞ്ഞു. അതിനപ്പുറം പാക്കിസ്ഥാനാണ്. എന്റെ ഉള്ളൊന്ന് കാളി.. അതിര്‍ത്തിയിലാണ് ഇരിക്കുന്നത്. . വല്ല ബോംബും വരുമോ?.. വിളറി വെളുത്ത എന്റെ മുഖം കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു. പേടിക്കാനില്ല.. ഇവിടെ അങ്ങിനെ കുഴപ്പമൊന്നുമുള്ള സ്ഥലമല്ല. രത്തന്‍ സിംഗിന് ഈ പ്രദേശങ്ങള്‍ പരിചിതമാണ്. എക്സ് മിലിട്ടറിയാണ് അദ്ദേഹം. എന്നെ ഒന്ന് കൂടി ഞെട്ടിക്കാനാണോ എന്നറിയില്ല. ഞങ്ങള്‍ ഇരുന്നതിന്റെ തൊട്ടപ്പുറത്തെ കിടങ്ങ് ചൂണ്ടിക്കാട്ടി പറഞ്ഞു. പട്ടാള ബങ്കര്‍ ആണത്. സൈനികര്‍ ഒളിച്ചിരിക്കുന്ന സ്ഥലം. അദ്ദേഹം അവിടെ പോയി നോക്കിയ ശേഷം എന്നെ അങ്ങോട്ട് വിളിച്ചു. ഞാന്‍ മടിച്ചു നിന്നപ്പോള്‍ പറഞ്ഞു. ആജാവോ ഭായ്.. ഡറോ മത്.. കോയി ഭി നഹി ഇദര്‍.. ആ ധൈര്യത്തില്‍ അദ്ദേഹത്തോടൊപ്പം ഞാനും ബങ്കറില്‍ ഇറങ്ങി. നാലഞ്ച് പേര്‍ക്ക് സുഖമായി ഒളിച്ചിരിക്കാവുന്ന കിടങ്ങാണ്. ഇഷ്ടിക കൊണ്ട് കെട്ടിയുണ്ടാക്കിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഇത്തരം കിടങ്ങുകളിലെല്ലാം സൈനികര്‍ തോക്കുമായി കാവലുണ്ടാകും. ഞാന്‍ ബങ്കറില്‍ നിന്ന് പുറത്തേക്ക് കടന്നതും പെട്ടെന്നൊരു വെടി പൊട്ടി. ഞെട്ടിത്തെറിച്ചു ഞാന്‍ പിറകിലേക്ക് ചാടി.. രത്തന്‍ സിംഗ് പൊട്ടിച്ചിരിക്കുന്നു. റോഡിലൂടെ പോകുന്ന കാറിന്റെ ടയര്‍ പൊട്ടിയതാണ്.
വാഗ അതിര്‍ത്തിയിലെത്തിയപ്പോള്‍ അവിടെ വലിയ ക്യൂ കാണുന്നുണ്ട്. ടിക്കറ്റിന് വേണ്ടിയുള്ള ക്യൂവാണ്. ഇരു രാജ്യങ്ങളുടെയും സൈനിക പരേഡ് നടക്കുന്ന ഭാഗത്തേക്ക് പ്രവേശനം ടിക്കറ്റ് മൂലമാണ്. കര്‍ശനമായ പരിശോധനക്ക് ശേഷമാണ് ആളുകളെ കടത്തി വിടുന്നത്. ഞങ്ങളും ക്യൂ നിന്ന് ടിക്കറ്റ് വാങ്ങിച്ചു. വില്ലേജ് അതിര്‍ത്തിയിലെ സൈനിക ചൂണ്ടു പലകകള്‍ ഇവിടെ നിന്ന് കാണാം. ലാഹോറിലേക്ക് ഇരുപത്തിരണ്ടു കിലോമീറ്ററാണ് ദൂരം. അമൃത്സറിലേക്കു മുപ്പത്തിരണ്ട്. കൃത്യം നാല് മണിക്ക് അതിര്‍ത്തിയിലേക്കുള്ള ഗേറ്റ് തുറന്നു. ഇരുവശവും കുതിരപ്പടയാളികളുടെ അകമ്പടിയോടെ പുല്ല് വിരിച്ച പാതയിലൂടെ ഉള്ളിലേക്ക് കുറച്ച് നടന്നപ്പോള്‍ ഒരു വലിയ ഗ്യാലറി കണ്ടു. അവിടെയാണ് സൈനിക അഭ്യാസങ്ങളും അതിര്‍ത്തിയിലെ പ്രത്യേക ചടങ്ങുകളും നടക്കുന്നത്. ഗ്യാലറിയില്‍ ഇരുന്നു സുഖമായി വീക്ഷിക്കാം. ഇന്ത്യയുടെ അതിര്‍ത്തിക്കിപ്പുറത്ത് ഇന്ത്യന്‍ ഗ്യാലറി. അപ്പുറത്ത് പാക്കിസ്ഥാന് ഗ്യാലറി. നടുവില്‍ ഒരു മതിലും ചെറിയ ഗേറ്റും. പാക്കിസ്ഥാനും ഇന്ത്യക്കും വെവ്വേറെ ഗേറ്റുകളാണ്. ആ ഗേറ്റുകള്‍ക്കിടയില്‍ ഏതാനും അടി ഒഴിഞ്ഞ ഭാഗമുണ്ട്. നോ മാന്‍സ് ലാന്‍ഡ് ആയിരിക്കണമത്. അവിടെയാണ് കൊടി മരമുള്ളത്. ഒരു ഭാഗത്തെ കൊടിമരത്തില്‍ ഇന്ത്യയുടെ പതാക. മറുഭാഗത്ത് പാക്കിസ്ഥാന്റേത്.
ടിക്കറ്റിന് വേണ്ടിയുള്ള നീണ്ട ക്യൂ
പാക്കിസ്ഥാന് ഗ്യാലറിയും ബാബ് ആസാദിയും ദൂരെ കാണാം.
അതിര്‍ത്തി രേഖയിലുള്ള ഇരുമ്പ് ഗേറ്റ് കടന്ന് പാക്കിസ്ഥാന് ഭാഗത്ത് അല്പം മാറി ഒരു വലിയ കോണ്‍ക്രീറ്റ് ഗേറ്റുണ്ട്. ബാബ് ആസാദി എന്ന് അതിനു മുകളില്‍ എഴുതി വെച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭാഗത്തും സമാനമായ ഒരു കോണ്‍ക്രീറ്റ് ഗേറ്റ്. ഇന്ത്യ എന്ന് വലിയ അക്ഷരത്തില്‍ എഴുതി വെച്ചിട്ടുണ്ട്. ഈ കോണ്‍ക്രീറ്റ് ഗേറ്റുകള്‍ക്കും അതിര്‍ത്തി രേഖക്കും ഇടയിലുള്ള ഭാഗത്താണ് രണ്ടു രാജ്യങ്ങളുടെയും പട്ടാളക്കാരുടെ ചടങ്ങുകള്‍ നടക്കുന്നത്. ഇതിനകം ഇന്ത്യന്‍ ഭാഗത്തെ ഗ്യാലറി ഏതാണ്ട് നിറഞ്ഞു കഴിഞ്ഞു. പാക്കിസ്ഥാന് ഭാഗത്ത് ആളുകള്‍ കുറവാണ്. ചടങ്ങുകള്‍ ആരംഭിക്കാന്‍ പോവുകയാണ്. പാക്കിസ്ഥാന് ഭാഗത്ത് നിന്ന് ആരവങ്ങള്‍ കേള്‍ക്കാം.. ജിയേ ജിയേ പാക്കിസ്ഥാന് വിളികള്‍ .. അതിനിടയില്‍ തക്ബീറുകള്‍.. ഇന്ത്യന്‍ ഭാഗത്ത് ജയ് ഭാരത് വിളികള്‍.. വന്ദേ മാതരം ഉച്ചത്തില്‍ ആലപിക്കുന്നവര്‍.. ശബ്ദ മുഖരിതമായ അന്തരീക്ഷം.. രണ്ട് രാജ്യക്കാര്‍.. അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തും സ്വന്തം ദേശത്തിന് വേണ്ടി ശബ്ദമുയര്‍ത്തുകയാണ്. പെടുന്നനെയാണ് പടുകൂറ്റന്‍ സൗണ്ട് ക്യാബിനുകളില്‍ നിന്നും ആവേശമുണര്‍ത്തുന്ന ആ ഗാനമുയര്‍ന്നത്..
യേ ദേശ് ഹേ വീര്‍ ജവാനോം കാ….
അല്‍ബേലോം കാ മസ്താനോം കാ..
ഇഷ് ദേശ് കാ യാരോം ക്യാ കെഹ്നാ..
മുഹമ്മദ് റഫിയുടെ അനശ്വര ശബ്ദം.. ആ ശബ്ദ വീചികള്‍ ഗ്യാലറികളില്‍ ഒരു വിദ്യുത് തരംഗം പ്രവഹിപ്പിച്ചത് പോലെ… ആര്‍പ്പ് വിളികളോടെ ഒരു പറ്റം കുട്ടികളും സ്ത്രീകളും ഗ്യാലറിയില്‍ നിന്ന് താഴോട്ടിറങ്ങിയോടുന്നു.. പിന്നെ ആ പാട്ടിനൊപ്പിച്ച നൃത്തമാണ്.. ദിലീപ് കുമാറും വൈജയന്തി മാലയും ബാംഗ്ര നൃത്തത്തിന്റെ ചുവടുകളുമായി അവര്‍ക്കൊപ്പമുള്ളത് പോലെ.. ഗ്യാലറി മൊത്തം ഇളകിയാടുന്നു. റഫിയുടെയും ബല്ബീറിന്റെയും ഓരോ വരികളും ഇന്ത്യയെന്ന വികാരത്തെ കത്തിജ്വലിപ്പിക്കുകയായിരുന്നു എന്ന് പറയാം.. ഒരു ഗാനം കേട്ടിട്ട് ഇത് പോലെ രോമ കൂപങ്ങള്‍ എഴുന്നേറ്റു നിന്ന സന്ദര്‍ഭം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.. ആ സമയത്തിന്റെയും സ്ഥലത്തിന്റെയും പ്രത്യേകത, ഒപ്പം പാക്കിസ്ഥാന് ഭാഗത്ത് നിന്ന് കേട്ട ചില എതിര് ആരവങ്ങള്‍.. മറ്റൊരു സമയത്തും സന്ദര്ഭത്തിലുമായിരുന്നെങ്കില് ഈ ഗാനം ഇത്ര വികാരം ഉണര്ത്തുമായിരുന്നില്ല. പാട്ട് കഴിഞ്ഞതോടെ കുട്ടികള്‍ തിരിച്ച് ഗ്യാലറിയിലേക്ക് കയറി.. തലയില്‍ ഒരു പ്രത്യേക തൊപ്പി ധരിച്ച ഒരു പട്ടാള ഓഫീസര്‍ മുന്നോട്ട് വന്നു. ശ്വാസം നിര്‍ത്താതെ നീട്ടി വലിച്ച് ഒരു പ്രത്യേക ശബ്ദമുണ്ടാക്കി. പട്ടാളക്കാര്‍ പരേഡിന് മുമ്പ് ഇത്തരം ശബ്ദമുണ്ടാക്കാറുണ്ട് (Bellowing). അതോടെ എല്ലാവരും നിശ്ശബ്ദരായി. പിന്നീട് യൂണിഫോമില്‍ അല്ലാത്ത ഒരു പട്ടാള ഉദ്യോഗസ്ഥന് മൈക്കെടുത്ത് മുന്നോട്ട് വന്നു. ഉച്ചത്തില്‍ ജയ് ഹിന്ദും വന്ദേ മാതരവും ചൊല്ലി. ജനങ്ങളെക്കൊണ്ട് അതേറ്റു ചൊല്ലിച്ചു. അദ്ദേഹത്തിന്റെ സംസാരവും ശബ്ദവും ഒരു പ്രത്യേക ആവേശമുണര്‍ത്തുന്നതായിരുന്നു. ഇന്ത്യന്‍ ഭാഗത്തെ ചടങ്ങുകളുടെ മുഖ്യ അവതാരകന് അദ്ദേഹമാണ്. ആള്‍കൂട്ടത്തിന്റെ മനസ്സ് കൃത്യമായ പഠിച്ച കൌശലക്കാരനായ ആര്‍മി ഓഫീസറാണ് അദ്ദേഹമെന്നത് ആ ചടങ്ങുകള്‍ അവസാനിച്ചതോടെ മനസ്സിലായി. അത്ര വിദഗ്ദമായാണ് അദ്ദേഹം ഇന്ത്യന്‍ ഭാഗത്തെ ആള്‍കൂട്ടത്തെ കൈകാര്യം ചെയ്തത്. അവരുടെ സിരകളില്‍ ദേശാഭിമാനത്തിന്റെ രക്തം തിളപ്പിച്ചത്.
പെണ്‍കുട്ടിക്ക് പതാക കൈമാറുന്നു.
പാക്കിസ്ഥാന് ഭാഗത്ത് നിന്ന് ആരവങ്ങള്‍ ഉയരുമ്പോള്‍ അതിനേക്കാള്‍ ഉച്ചത്തില്‍ ആരവമുയര്‍ത്താന്‍ അദ്ദേഹം തന്ത്രപൂര്‍വ്വം ഗ്യാലറിയെ പ്രോത്സാഹിപ്പിച്ചു. കുട്ടികളെക്കൊണ്ട് പാട്ടിനൊപ്പിച്ച് നൃത്തം കളിപ്പിച്ചു. ‘മേരെ ദേശ് കി ധര്‍ത്തീ സോനാ ഉഗ്ലേ..” നൃത്ത പ്രധാനമായ ദേശഭക്തി ഗാനങ്ങള്‍ തുടര്‍ച്ചയായി ക്യാബിനിലൂടെ ഒഴുകുന്നുണ്ട്. അതിനിടെ ഷാരൂഖ് ഖാന്റെയും അക്ഷയ് കുമാറിന്റെയും ഡാന്‍സ് നമ്പറുകളും വരുന്നുണ്ട്. അവയിലൊക്കെയും ഇന്ത്യയെന്ന വികാരം ഉണര്‍ത്തുന്ന വരികളുണ്ട്. പാട്ടിനും ഡാന്‍സിനുമിടയില്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ ഗ്യാലറിയില്‍ നിന്ന് വിളിച്ചു വരുത്തി ആ ഓഫീസര്‍ അവളുടെ കയ്യില്‍ ഒരു ഇന്ത്യന്‍ പതാക കൊടുത്തു. ആ പതാകയുമായി ഗേറ്റിലേക്ക് ഓടാന്‍ പറഞ്ഞു. അവള് ആദ്യമൊന്നു പകച്ചു നിന്നു. ഗ്യാലറിയില്‍ നിന്ന് താളത്തിലുള്ള കയ്യടികള്‍ ഉയര്‍ന്നതോടെ അവള് പതിയെ ഓട്ടം തുടങ്ങി.. അതോടെ മിലിട്ടറിയുടെ ബാന്‍ഡ് വാദ്യവും ആരംഭിച്ചു. ഇന്ത്യന്‍ പതാക പാറിപ്പറപ്പിച്ച് അതിര്‍ത്തി രേഖയിലേക്ക് ഓടുന്ന ആ പെണ്‍കുട്ടിയുടെ കാലടികള്ക്കൊപ്പിച്ച് ഗ്യാലറിയില്‍ നിന്ന് താളാത്മകമായ കയ്യടി. ഒരു പ്രത്യേക ആവേശത്തില്‍ ജനങ്ങളെ കോരിത്തരിപ്പിച്ചു നിര്‍ത്തുന്ന ചടങ്ങുകള്‍.. അതിര്‍ത്തിയിലെ ഭടന്റെ കയ്യില്‍ പതാകയേല്പിച്ച് അവള് മടങ്ങി.. കുഞ്ഞിന്റെ അമ്മയാണെന്ന് തോന്നുന്നു അവളെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നു.
പിന്നീട് വന്നത് കുതിരപ്പടയാളികള്‍.. അവയ്ക്ക് പിറകെ പ്രത്യേക വേഷം ധരിച്ചെത്തിയ സൈനികര്‍.. ഏല്ലാവരും ബി എസ് എഫ് (Boarder Security Force) ജവാന്മാര്.. അവരുടെ പരേഡ്.. മുട്ട് വളക്കാതെ നെറ്റിയിലേക്ക് കാലുയര്ത്തിക്കൊണ്ടുള്ള പ്രത്യേക സ്റ്റെപ്പുകളും താഴോട്ടുള്ള അമര്‍ത്തിച്ചവിട്ടും. അത് കാണേണ്ടത് തന്നെ. അവര്‍ നേരെ പോയത് ഗേറ്റിലേക്ക്.. ഗേറ്റിന് സമീപത്ത് അവരെത്തിയതും ഇന്ത്യന്‍ ഗേറ്റ് തുറന്നു. അവര്‍ ഗേറ്റ് കടന്ന് അപ്പുറത്തേക്ക് പോകുമോ എന്ന് തോന്നിപ്പോയി. അത്രയും വേഗതയിലാണ് അവരുടെ മാര്‍ച്ച്.. ഉടനെ പാക്കിസ്ഥാന്റെ ഗേറ്റും തുറന്നു. അവിടെ നിന്ന് അവരുടെ സൈനികരും പരേഡുമായി എത്തി. കാക്കിയില്‍ ബി എസ് എഫ്. കടും പച്ചയില്‍ പാക്കിസ്ഥാന് റെയ്ഞ്ചേഴ്സ്.. ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്ക്നേര്‍.. അതിനിടയില്‍ ഒരിന്ത്യന്‍ സൈനികന് മുന്നോട്ട് വന്നു. അതേ പോലെ പാക്കിസ്ഥാനി സൈനികനും. പാക്കിസ്ഥാനി സൈനികന് അതി തീഷ്ണമായ നോട്ടത്തോടെ ഇന്ത്യന്‍ സൈനികന്റെ നേരെ കാലുയര്‍ത്തി തറയില്‍ ആഞ്ഞു ചവിട്ടി. ഇന്ത്യന്‍ സൈനികനാവട്ടെ അതിനേക്കാള്‍ രൂക്ഷമായ നോട്ടത്തോടെ ഒരു പ്രത്യേക ശബ്ദമുയര്‍ത്തി കാല് ഉയര്‍ത്തി തിരിഞ്ഞ് വളഞ്ഞ് തറയില്‍ ആഞ്ഞു ചവിട്ടി. പാക്കിസ്ഥാന് സൈനികന്റെ മൂക്ക് തെറിച്ചു പോകുമോ എന്ന് തോന്നിപ്പോയി. അത്രയും അടുത്ത് കൂടിയാണ് ഇന്ത്യന്‍ സൈനികന്റെ ബൂട്ട് കടന്ന് പോയത്.. ഇരുവശത്തെയും ഗ്യാലറിയില്‍ ശ്വാസ മടക്കിപ്പിടിച്ച് കാണികള്‍.. എന്തും സംഭവിക്കാവുന്ന മുഹൂര്‍ത്തം.. എനിക്ക് നെഞ്ചിടിപ്പ് കൂടി.. നിലത്ത് ആഞ്ഞ് ചവിട്ടിക്കൊണ്ടും നെഞ്ച് വിരിച്ച് പരസ്പരം ആക്രോശിച്ച് കൊണ്ടുമുള്ള ഈ അഭ്യാസം വീണ്ടും ആവര്‍ത്തിച്ചു. പിന്നീടവര്‍ പിന്മാറി.. ശരിക്കും ശ്വാസം വീണത് അപ്പോഴാണ്.
മുന്‍കൂട്ടി പ്ളാന്‍ ചെയ്ത അഭ്യാസങ്ങളാണ് ഇവയെങ്കിലും അസ്വാഭാവികമായ എന്തെങ്കിലും സംഭവിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. പക്ഷേ അവയെല്ലാം നിയന്ത്രണ വിധേയമാക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങളും ഉയര്‍ന്ന സൈനിക മേധാവികളും ഇരുപക്ഷത്തുമുണ്ട്. ഗ്യാലറിയില്‍ കാണികള്‍ നിയന്ത്രണം വിട്ടാലും നിമിഷങ്ങള്‍ക്കുള്ളില്‍ അവ പൂര്‍വ സ്ഥിതിയില്‍ എത്തിക്കാന്‍ സൈനികര്‍ ജാഗരൂകരാണ്. ഇന്ത്യന്‍ ഭാഗത്ത് നിന്ന് പാക്കിസ്ഥാന് ഗ്യാലറിയെ നോക്കി ആക്രോശിക്കുന്നതും ശബ്ദമുണ്ടാക്കുന്നതും സൈനികര്‍ തടയുന്നത് കണ്ടില്ല. അതുപോലെ തിരിച്ചിങ്ങോട്ടും അവിടെ നിന്ന് വരുന്നുണ്ട്. പക്ഷേ അത്തരം ശബ്ദ കോലാഹലങ്ങള്‍ക്കപ്പുറം മറ്റെന്തെങ്കിലും ഉണ്ടായാല്‍ അത് നിയന്ത്രിക്കുന്നതിന് ശക്തമായ സൈനിക സാന്നിധ്യം ഇരുഭാഗത്തുമുണ്ട്. ഈ ഗ്യാലറിയില്‍ നിന്ന് അപ്പുറത്തെ ഗ്യാലറിയിലേക്ക് ഒരു കല്ല് വന്ന് വീണാല്‍ മതി പ്രശ്നങ്ങളുണ്ടാവാന്‍. അതുകൊണ്ട് തന്നെ ഗ്യാലറിയിലെ ചലനങ്ങള്‍ അവര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മൊബൈല്‍ ജാമറുകള്‍ ഉണ്ടെന്ന് തോന്നുന്നു. സിഗ്നല്‍ ലഭിക്കുന്നില്ല. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാവാനിടയുണ്ട്.
കൊടി താഴ്ത്തല്‍ ചടങ്ങ്..
Sunday Plus – Malayalam News 27 April 2014
ചില തടവുകാരുടെ കൈമാറ്റവും യാത്രികര്‍ അതിര്‍ത്തി ക്രോസ് ചെയ്യുന്നതും കണ്ടു. ഇന്ത്യയില്‍ നിന്ന് അങ്ങോട്ടും അവിടെ നിന്ന് ഇങ്ങോട്ടും യാത്രികരുണ്ട്. പട്ടാള മേധാവികള്‍ ചില രേഖകളില്‍ ഒപ്പ് വെക്കുകയും പരസ്പരം കൈമാറുകയും ചെയ്യുന്നു. പിന്നീടാണ് പ്രധാന ചടങ്ങായ പതാക താഴ്ത്തല്‍ നടന്നത്. രണ്ട് വനിതാ ജവാന്മാര് അതിര്‍ത്തി ഗേറ്റിന് അപ്പുറത്തുള്ള കൊടിമരത്തിന്റെ ഭാഗത്തേക്ക് മാര്‍ച്ച് ചെയ്തു. അവര്‍ക്ക് പിറകില്‍ കൃത്യമായ ചുവടുകളോടെ ആറ് ബി എസ് എഫ് ജവാന്മാരും. പാക്കിസ്ഥാന് ഭാഗത്ത് നിന്ന് അത് പോലെ ആറു പേര്.. ഓരോ വിഭാഗവും അവരുടെ പതാകകളെ സല്യൂട്ട് ചെയ്തു. X ആകൃതിയിലാണ് പതാകകള്‍ താഴ്ത്തുന്നത്. ഇന്ത്യന്‍ ഭാഗത്തെ പതാകയുടെ ചരടുകള്‍ റോഡിന് എതിര്‍വശത്തേക്കാണ് വലിച്ചു താഴ്ത്തിയിരിക്കുന്നത്. പാക്കിസ്ഥാന് ഭാഗത്തേത് നേരെ തിരിച്ചും. തുടക്കത്തില്‍ കണ്ടത് പോലെ പരസ്പരം ആക്രോശിക്കുന്ന രൂപത്തില്‍ ശബ്ദമുയര്‍ത്തിക്കൊണ്ടുള്ള ചവിട്ട് അഭ്യാസങ്ങളും ഇതിനിടയില്‍ നടന്നു. ഒരേ സമയം പതാകകള്‍ താഴ്ത്തി. ഇന്ത്യന്‍ പതാകയും പാക്കിസ്ഥാന് പതാകയും ഒരു പ്രത്യേക ബിന്ദുവില്‍ കൂട്ടിമുട്ടുമോ എന്ന് തോന്നി. ഇല്ല. കൃത്യമായ അകലം അവക്കിടയിലുണ്ട്. ഇരുഭാഗത്തെയും ജനങ്ങള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നു. തക്ബീര്‍ ധ്വനികളാണ് പാക്കിസ്ഥാന് ഭാഗത്ത് നിന്ന് കൂടുതല്‍ കേള്‍ക്കുന്നത്. ജയ് ഹിന്ദ് വിളികള്‍ ഇന്ത്യന്‍ ഭാഗത്തും.
താഴ്ത്തിയ പതാക നാലായി മടക്കി ഇരുകൈകളും നീട്ടി ഒരുയര്‍ന്ന സൈനികോദ്യോഗസ്ഥന് ഏറ്റുവാങ്ങി. പ്രസവിച്ചു വീണ ഒരു കൊച്ചു കുഞ്ഞിനെ സൂക്ഷ്മതയോടെ എടുത്തു കൊണ്ട് പോകുന്ന പോലെ ആ പതാകയും കൊണ്ട് സൈനികര്‍ ഇന്ത്യന്‍ ക്യാമ്പിലേക്ക് മടങ്ങി. വലിയ ശബ്ദത്തോടെ ഗേറ്റുകള്‍ വലിച്ചടക്കുന്നതിനു തൊട്ടു മുമ്പ് ഇന്ത്യന്‍ പട്ടാളക്കാരന് പാക്കിസ്ഥാന് പട്ടാളക്കാരനെ ഹസ്തദാനം ചെയ്തു. ഈ ചടങ്ങുകള്‍ക്കിടയിലെ ആദ്യത്തെതും അവസാനത്തേതുമായ ഹസ്തദാനം. അത് കണ്ട് പലരും കയ്യടിച്ചു. ബ്യൂഗിള്‍ സംഗീതം ഉച്ചത്തില്‍ മുഴങ്ങി. അതിര്‍ത്തിയിലെ ചടങ്ങുകള്‍ അവസാനിക്കുകയാണ്. കാണികള്‍ക്ക് പിരിഞ്ഞു പോകാം. അവരവരുടെ വീടുകളിലേക്ക്.. പക്ഷേ പട്ടാളക്കാര്‍ പോകേണ്ടത് ബാരക്കുകളിലേക്കാണ്. മുള്‍വേലികള്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ട അതിര്‍ത്തികളിലേക്കാണ്. ഗോതമ്പ് പാടങ്ങളുടെ ഓരങ്ങളില്‍ കുഴിച്ചുണ്ടാക്കിയ ഒറ്റപ്പെട്ട ബങ്കറുകളിലേക്കാണ്. ഓരോ ഇന്ത്യക്കാരന്റെയും ജീവനും സ്വത്തിനും ഈ രാജ്യത്തിന്റെ മണ്ണിനും അവര്‍ കാവല്‍ നില്‍ക്കുകയാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ..
ഇന്ത്യന്‍ സേനയോടും അതിലെ ഓരോ ജവാനോടും വല്ലാതെ ഇഷ്ടം തോന്നുന്ന ഒരു മനസ്സാണ് ഓരോ യാത്രികനും വാഗ നല്കുന്ന സമ്മാനം. ചക്രവാളങ്ങള്‍ ചുവപ്പണിഞ്ഞ ആ മൂവന്തി നേരത്ത് ഗ്രാന്‍ഡ് ട്രങ്ക് റോഡിന്റെ വിശാലതയില്‍ ഒരു മൂളിപ്പാട്ടോടെ രത്തന്‍ സിംഗിന്റെ ഡ്രൈവിംഗ്.. അതിര്‍ത്തിയിലെ മുള്ളുവേലികളും ബങ്കറുകളും പതിയെ പതിയെ വിദൂരതയിലേക്ക് പോയ്മറഞ്ഞു.. ഇരുട്ട് പരന്നു തുടങ്ങുന്ന ഗോതമ്പ് പാടങ്ങളുടെ ഓരങ്ങളില്‍ നിന്ന് ഒരു ബാംഗ്ര നൃത്തത്തിന്റെ ആരവം കേള്‍ക്കുന്നുണ്ടോ..
യേ ദേശ് ഹേ വീര്‍ ജവാനോം കാ…
അല്‍ബേലോം കാ മസ്താനോം കാ..
ഇഷ് ദേശ് കാ യാരോം ക്യാ കെഹ്നാ..
യേ ദേശ് ഹെ ദുനിയാ കാ ഗഹനാ..
ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ താഴെ കാണുന്ന ബാനറില്‍ ക്ലിക്ക് ചെയ്യുക
ഏറ്റവും നല്ല ബെസ്റ്റ് ഹോട്ടല്‍ ബുക്കിംഗ് ഡീലുകള്‍ക്കായി ഞങ്ങളുടെ ഹോട്ടല്‍ ബുക്കിംഗ് സൈറ്റ് സന്ദര്‍ശിക്കുക.
Related Posts
വഹ്ബ ക്രെയ്റ്റര്: മരുഭൂമിയിലെ ദൃശ്യവിരുന്നിലേക്കൊരു സാഹസികയാത്ര
ഹിറാ ഗുഹയില്‍ ഒരു രാത്രി
പുലിക്കാട്ട് : ദൃശ്യവിസ്മയങ്ങളുടെ തമിഴ് ഗ്രാമത്തിലേക്ക്