മലയാള സിനിമ കഴിഞ്ഞ ദശകത്തില്‍ മീശപിരിച്ചും പിരിക്കാതെയുമാടിയ നവഫ്യൂഡല്‍ കെട്ടുകാഴ്ച്ചകളും, അതിനു ശേഷം വന്ന ന്യൂജനറേഷന്‍ അസ്വസ്ഥതകളും കടന്ന് ഇപ്പോള്‍ വീണ്ടും തൊണ്ണൂറുകളിലെ ശൈലിയിലേക്കു തന്നെ തിരിച്ചു പോകുന്നോ എന്നു തോന്നിപ്പിക്കുന്നു സപ്തമ ശ്രീ തസ്‌ക്കരാഃ. പേരു കേള്‍ക്കുമ്പോള്‍ എഴു കള്ളന്മാരുടെ മോഷണ വിരുതുകളുടെ പരമ്പരയാണു സിനിമ എന്നു തോന്നാമെങ്കിലും ചെറിയൊരു വ്യത്യാസമുണ്ട്. പലവിധ കാരണങ്ങളാല്‍ ജയിലിലെത്തപ്പെടുന്ന ഏഴു പേര്‍ അവരില്‍ ചിലരുടെ പൊതു ശത്രുവായ പയസ്സ് മുതലാളിയെന്ന വില്ലനെതിരെ ഒന്നിക്കുന്നതും അയാളോടു പ്രതികാരം ചെയ്യാന്‍ ഒരു വന്‍ മോഷണത്തിനു പദ്ധതിയിടുന്നതും അതു നടപ്പാക്കുന്നതുമാണു കഥ.
നോവല്‍ സാഹിത്യത്തിന്റെ ക്ലാസ്സിക്കല്‍ ഘടന പോലെ ആദ്യ പകുതി കഥാപാത്രങ്ങളെ പരിചയപ്പെടുത്താനും കഥാപരിസരം നിര്‍മ്മിച്ചെടുക്കാനും ഉപയോഗിക്കുകയും, പകുതിയോടെ ഒരു പ്രശ്‌നവും ലക്ഷ്യവും സൃഷ്ടിക്കുകയും അങ്ങനെ പ്ലോട്ട് അതിന്റെ പാരമ്യത്തിലെത്തുകയും, ഒടുവില്‍ എല്ലാവരും പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ക്ലൈമാക്‌സിലേക്കു കഥ പറഞ്ഞു തീര്‍ക്കുകയും ചെയ്യുന്നു.
സിനിമ ഒരിക്കലും കാണികളെ മുഷിപ്പിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ മെച്ചം. സമീപകാലത്തെ ദ്വയാര്‍ത്ഥമിമിക്രി തിരക്കഥകളെ അപേക്ഷിച്ച് ഭേദപ്പെട്ട ചിരി തരുന്ന സിനിമ ആദ്യാവസാനം കാണികളെ രസിപ്പിക്കുന്നുണ്ട്. വെറുതെ രസിപ്പിക്കുന്ന ചിരിക്കപ്പുറം ചിന്തിപ്പിക്കുന്ന വൈജ്ഞാനിക ഹ്യൂമര്‍ ഒന്നുമില്ല എന്നത് ഈ ദരിദ്ര ന്യൂജനറേഷന്‍ കാലത്ത് ഒരു പോരായ്മയേയല്ല.
അതു പോലെ തന്നെ ഒരു എന്റര്‍ട്ടെയ്‌നര്‍ എന്നതിനപ്പുറം സിനിമയില്‍ റിയലിസമോ, സാമൂഹിക നിരീക്ഷണമോ ഒന്നുമില്ല. രണ്ടര മണിക്കൂര്‍ അസ്വസ്ഥതയില്ലാതെ കണ്ടിരിക്കാന്‍ പറ്റുന്ന സിനിമകള്‍ വിരളമായ ഇക്കാലത്ത് എന്റര്‍ട്ടെയ്‌ന്മെന്റും സാമൂഹിക നീരീക്ഷണവും കൂടി ഒരുമിച്ചു പ്രതീക്ഷിക്കുന്നത് അതിമോഹമായിരിക്കും. എന്നിരുന്നാലും ഒളിക്യാമറ വില്‍ക്കുന്ന ഇലക്ട്രോണിക്ക്‌സ് കടയും അതു സോപ്പുപെട്ടിയില്‍ ഘടിപ്പിച്ചു വാങ്ങുന്ന ടീനേജ് പയ്യന്മാരുമൊക്കെ സാമൂഹിക നിരീക്ഷണം തന്നെ.
നായകനായ പൃത്ഥ്വിരാജിനേക്കാള്‍ സ്‌ക്രീന്‍ പ്രസന്‍സ് കൂടുതലുള്ളതും ശ്രദ്ധിക്കപ്പെടുന്നതും അപ്രശസ്തരായ സഹതാരങ്ങളാണ്. കഥാപാത്ര വിന്യാസത്തിലെ ഈ അനിതരസാധാരണ സോഷ്യലിസം തീര്‍ച്ചയായും നല്ലതുതന്നെ എങ്കിലും പ്രചരണ പോസ്റ്ററുകളില്‍ ഇവര്‍ക്കൊന്നും സ്ഥാനമില്ല എന്നതു ശ്രദ്ധേയം.
എടുത്തു പറയേണ്ട ഏറ്റവും വലിയ പോരായ്മ, സഖ്യത്തില്‍ സാഹചര്യവശാല്‍ മാത്രം പങ്കാളികളായ ഓരോരുത്തരുടേയും പ്രത്യേക വൈദഗ്ധ്യങ്ങള്‍ പക്ഷേ മോഷണത്തിന്റെ ഓരോ ഘട്ടത്തില്‍ വളരെ ആവശ്യമായി വരുന്നു എന്നതാണ്. ആവശ്യമുള്ള വിദഗ്ദന്മാരെ ആവശ്യാനുസരണം തസ്‌കര സംഘം കണ്ടെത്തുകയല്ല മറിച്ചു തിരക്കഥാകാരന്‍ വരാനിരിക്കുന്ന ആവശ്യം മുന്‍കൂട്ടി കണ്ടറിഞ്ഞ് ഉചിതമായവരെ തന്നെ കൂട്ടി യോജിപ്പിക്കുന്നു. കഥയില്‍ ചോദ്യമില്ല എന്നൊരു നിയമം പണ്ടാരോ പറഞ്ഞു വച്ചതു കൊണ്ടും ആസ്വാദനത്തിന്റെ സൗകര്യത്തിനായും അതങ്ങ് അവഗണിക്കാം.
പ്ലോട്ടിലെ മറ്റൊരു പ്രധാന പോരായ്മ കള്ളപ്പണം സ്വന്തം ആശുപത്രിക്കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഗുണ്ടാ ബന്ധവസ്സോടെ സേഫില്‍ സൂക്ഷിക്കുന്ന വില്ലന്മാരാണ്. കേരളത്തിലെ പ്രാദേശിക കള്ളപ്പണക്കാര്‍ പോലും സ്വിസ്സ് ബാങ്ക് എക്‌സിക്യൂട്ടീവുകളെ വീട്ടില്‍ വിളിച്ചു വരുത്തി പണമേല്‍പ്പിക്കുന്ന ഇക്കാലത്ത് ഈ ‘ധര്‍മ്മാശുപത്രി’ നിക്ഷേപം അല്‍പം തമാശയായിപ്പോയി. ഇവിടെയും കഥയില്‍ ചോദ്യമില്ല എന്നതു തന്നെ ആശ്വാസം.
സിനിമയുടെ കരുത്ത് അതിന്റെ തിരക്കഥ തന്നെയാണ്. സംവിധാനവും മികച്ച നിലവാരം പുലര്‍ത്തുന്നു. കഥാകഥനം വലിയൊരു ഭാഗം ഒരു കഥപാത്രത്തിന്റെ ആഖ്യാനത്തിലൂടെയാന്. അത് തിരക്കഥയുടെ ന്യൂനതയായി വേണമെങ്കില്‍ ഗണിക്കാമെങ്കിലും, അതിനായി സ്വീകരിച്ചിരിക്കുന്ന കുമ്പസാരം എന്ന മാര്‍ഗ്ഗവും രസികനും യുവാവുമായ അച്ചന്റെ പ്രതികരണങ്ങളും കഥപറച്ചിലില്‍ തമാശ ചേര്‍ക്കാനും കഥ പറച്ചിലിന്റെ ദിശയും വേഗവും സൗകര്യപൂര്‍വ്വം നിയന്ത്രിക്കാനും തിരക്കഥാകാരന് സൗകര്യമുണ്ടാക്കി. ഏതാണ്ട് പ്രാഞ്ചിയേട്ടനിലെ കഥ പറച്ചില്‍ പോലെ. ഇവിടെ വീണ്ടും ഇത്രയും ചെറുപ്പക്കാരനായ അച്ചനു കുമ്പസരിപ്പിക്കാനാവുമോന്നൊക്കെ ചോദിച്ചാല്‍, വീണ്ടും കഥയില്‍ ചോദ്യമില്ല….