Featured
സമനിലതെറ്റുന്നത് സമൂഹത്തിന്… പരമ്പര ഭാഗം – 1
25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെയെത്തിയിട്ടും ഇന്നും വീടണയാനാകാത്ത 30 പേര് കുതിരവട്ടം ആശുപത്രിയില്‍ കഴിയുന്നുണ്ടെന്ന് പറയുന്നു ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സോഷ്യല്‍ വര്‍ക്കറായിരുന്ന അജിത കുമാരി. ഒരു മാസം മുമ്പ് വരെ ഇവര്‍ കോഴിക്കോടായിരുന്നു. ഈ രോഗികളുടെ ബന്ധുക്കളെയെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു. എന്നിട്ടും ജീവിത കാലം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഈ പാവങ്ങള്‍. കാത്തിരുന്ന് കാത്തിരുന്ന് ആരെയും കാണാതെ മരിച്ചൊടുങ്ങുന്നു.
106 total views

ആന്ധ്രാ പ്രദേശുകാരനായിരുന്ന വെങ്കിടേശ്വപ്പയുടെ ജീവിതം കൊണ്ട് ആര്‍ക്കുമൊരു പ്രയോജനവും ഉണ്ടായിരുന്നില്ല. തെരുവിന് പോലും ഭാരമായിരുന്നു ആ ജീവിതം. 2012 ആഗസ്റ്റ് ആറിന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടും വരെ ബീഹാറുകാരനായിരുന്ന സത്നാം സിംഗിന്റെ ജീവിതവും അങ്ങനെ തന്നെയായിരുന്നിരിക്കണം. എന്നാല്‍ മരണാനന്തരം അവരുടെ കഥയാകെ മാറി. പ്രതികരിക്കാനും പ്രതിഷേധിക്കാനും ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കാനും രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും പാഞ്ഞെത്തി.
പേരൂര്‍ക്കട ആശുപത്രിയെ മാനസികരോഗികളുടെ ശവപ്പറമ്പാക്കി മാറ്റുന്നുവെന്ന് നിയമസഭയില്‍ ഭരണകക്ഷിയിലെ എം എല്‍ എ തന്നെ പൊട്ടിത്തെറിച്ചു. രായ്ക്കുരാമാനം ആശുപത്രി സൂപ്രണ്ടിനെ നാടുകടത്തി. കടുത്ത മാനസിക രോഗമുള്ളവര്‍ക്കായി ഏകാംഗ സെല്‍ പണികഴിപ്പിക്കാന്‍ വകുപ്പ് മന്ത്രിയുടെ ഉത്തരവ് പാഞ്ഞു. സെല്ലില്‍ സി സി ക്യാമറ സ്ഥാപിക്കാന്‍ കരാറിലൊപ്പിട്ടു.
കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കിടന്ന് പിടഞ്ഞു തീര്‍ന്ന ആദ്യ രക്തസാക്ഷികളായിരുന്നില്ല സത്നാംസിംഗും വെങ്കിടേശ്വപ്പയും. മുമ്പും ഇരകളും വേട്ടക്കാരും ഉണ്ടായിട്ടുണ്ട്. ഉണ്ടായികൊണ്ടുമിരിക്കുന്നു. സത്നാം സിംഗിന്റെ കൊലപാതകത്തിന് ശേഷം അതേ മാസം കൃഷ്ണന് എന്നയാളും പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചു. അത് അധികമാരും അറിഞ്ഞില്ല.
രാമനാട്ടുകരയിലെ ചന്ദ്രനും കാഞ്ഞങ്ങാട്ടെ അരവിന്ദും കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ രക്തസാക്ഷികളായിരുന്നു. അടുത്ത രക്തസാക്ഷികളാകാന്‍ ഒരുങ്ങിയിരിക്കുന്നവരോ നൂറുകണക്കിനുണ്ട്. 30 വര്‍ഷത്തിനിടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രണ്ട് കൊലപാതകങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ഇ മുകുന്ദന് പറയുന്നത്. പക്ഷേ, ദുരൂഹ മരണങ്ങളും ആത്മഹത്യകളും ഉണ്ടാകുന്നുണ്ട്. രോഗികള്‍ തമ്മിലും ജീവനക്കാരും രോഗികളും തമ്മിലും സംഘര്‍ഷങ്ങള്‍ പതിവാണ്. തൃശൂരും തിരുവനന്തപുരത്തുമുള്ള മനസികാരോഗ്യ കേന്ദ്രങ്ങളിലെല്ലാം ഇതാവര്‍ത്തിക്കുന്നു. തല തല്ലിയുടച്ചും ചെവി കടിച്ചുപറിച്ചും അക്രമാസക്തരാകുന്നവര്‍ വരുത്തിത്തീര്‍ക്കുന്ന പരുക്കുകള്‍ അനവധി. അങ്ങനെ മരണപ്പെട്ടവരും ഉണ്ട്. ഇതൊന്നുമില്ലാതിരിക്കുകയുമില്ല ഇത്തരം സ്ഥാപനങ്ങളില്‍. പ്രത്യേകിച്ചും ജീവനക്കാരുടെ എണ്ണം മരുന്നിന് മാത്രം ഉള്ളിടത്ത്.
രോഗികളില്‍ നിന്ന് ആശുപത്രി ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുന്നതും പതിവ്. പേരൂര്‍ക്കടയില്‍ ദിവസവും രണ്ടോ മൂന്നോ ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുന്നതായി ആശുപത്രി അധികൃതര്‍. രോഗികളുടെ അക്രമത്തില്‍ കൈ ഒടിഞ്ഞവരും കാലൊടിഞ്ഞവരും കണ്ണ് തകര്‍ന്നവരും ഉണ്ടിവിടെ. ഇവരുടെ പരുക്കിനെത്തുടര്‍ന്ന് പലപ്പോഴും ലീവ് നല്‍കേണ്ടി വരുന്നു. അപ്പോഴും ജീവനക്കാരുടെ കുറവ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. സൂപ്രണ്ടിനെ നാട് കടത്തിയും ഡെപ്യൂട്ടി സൂപ്രണ്ടിന്റെ തസ്തിക പറിച്ച് നട്ടും അധികൃതര്‍ ഇത്രയൊക്കെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായ ഈ സ്ഥാപനത്തില്‍ പുതിയൊരു ജീവനക്കാരനെപോലും നിയമിച്ചിട്ടില്ല.
കോഴിക്കോട് കേന്ദ്രത്തില്‍ ഇടക്കിടെ രോഗികള്‍ ആത്മഹത്യ ചെയ്യുന്നതായി ഡോ. അബ്ദുല്‍ സാദിഖിന്റെ സാക്ഷ്യം. പക്ഷേ ജീവനക്കാര്‍ക്ക് നിസ്സഹായരായിരിക്കാനേ സാധിക്കുന്നുള്ളൂ. സംവിധാനങ്ങളുടെ അപര്യാപ്തത അത്രയും സ്ഫോടനാത്മകമാണ്. വേറെന്ത് ചെയ്യും? അദ്ദേഹം ചോദിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ എപ്പോഴും എന്തും സംഭവിക്കാം. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ആര്‍ക്കാണ് ആകാംക്ഷയുള്ളത്? ഇനി ഒരു ഭൂകമ്പമുണ്ടാകുമ്പോള്‍ മാത്രം പൊട്ടിത്തെറിച്ചാല്‍ മതിയാകുമല്ലോ രാഷ്ട്രീയക്കാര്‍ക്കും ഭരണക്കാര്‍ക്കും.
സംസ്ഥാനത്ത് മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ എണ്ണം മൂന്ന് ശതമാനം വരുന്നു. ഏകദേശം ഒമ്പത് ലക്ഷത്തോളം മനുഷ്യര്‍. പ്രത്യക്ഷമായും പരോക്ഷമായും അന്‍പത് ലക്ഷത്തോളം ആളുകള്‍ ഈ പ്രശ്നത്തിന്റെ ദുരിതം പേറേണ്ടി വരുന്നുണ്ടെന്നാണ് കേരളത്തില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏകാംഗ കമ്മീഷന് എം കെ ജയരാജ് പറയുന്നത്. എന്നാല്‍ അദ്ദേഹമിത് സാക്ഷ്യപ്പെടുത്തുന്നത് കേരളത്തില്‍ പ്രായത്തിനൊപ്പം മനസ്സെത്താത്ത കുട്ടികളെ പഠിപ്പിക്കുന്ന നാനൂറോളം സ്ഥാപനങ്ങളില്‍ തെളിവെടുപ്പ് നടത്തിയ ശേഷമാണ്. ഇതിലെവിടെയും മനസ്സിന്റെ സമനിലത്തെറ്റി ചിത്തഭ്രമത്തിന്റെ തടവറകളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരുടെ നിലവിളികളില്ല. അവരുടെ കണ്ണീരും കാത്തിരിപ്പും വേദനയും വേവലാതികളും പങ്ക് വെക്കപ്പെടുന്നില്ല.
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്റ്റാഫ് പാറ്റേണ്‍ പുനര്‍ നിര്‍ണയിക്കണമെന്നും ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തണമെന്നുമുള്ള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പ്രായമുണ്ട്. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി കമ്മീഷനെ നിയോഗിക്കണമെന്ന അത്യാവശ്യത്തിനും അത്ര തന്നെ വയസ്സുണ്ട്. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി ഈ ആവശ്യം നിരന്തരം ഉയര്‍ത്തിയിട്ടും അധികൃതര്‍ ചൊവിക്കൊള്ളുന്നില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗത്തിലെ അസി പ്രൊഫസറുമായ ഡോ. കെ പി ജയപ്രകാശ് ആരോപിക്കുന്നു.
തിരുവന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഈയിടെ ഉണ്ടായ രണ്ട് മരണങ്ങളും നടന്നത് ഫോറന്‍സിക് വിഭാഗത്തിലാണ്. അസൗകര്യങ്ങളുടെ നടുവിലാണ് ഈ വാര്‍ഡ്. ”രാത്രി സമയങ്ങളില്‍ ഇവിടെ ഡ്യൂട്ടിക്ക് ഒരു സ്റ്റാഫ് നഴ്സ് മാത്രമാണുണ്ടാകുക. ഫോറന്‍സിക് വാര്‍ഡിലേതടക്കമുള്ള ഡ്യൂട്ടി ഇവരൊറ്റക്ക് ചെയ്യണം. എങ്ങനെ ഒരാള്‍ക്ക് ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയും? പത്ത് പേര് ചേര്‍ന്നെടുക്കേണ്ട ഭാരം ഒരാളുടെ ചുമലില്‍ കയറ്റിവെച്ചാല്‍ എന്തു സംഭവിക്കും. അതാണ് ഇവിടെയും സംഭവിച്ചത്.” അദ്ദേഹം പറയുന്നു.
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ മാത്രം 592 രോഗികളുണ്ട്. 474 പേരെ പാര്‍പ്പിക്കാനുള്ള സംവിധാനത്തിലാണ് ഇത്രയും രോഗികള്‍ ഞെങ്ങിഞെരുങ്ങി കഴിയുന്നത്. ഇവിടെയും ഏതെങ്കിലുമൊരു രോഗി അക്രമാസക്തനായി അത്യാഹിതം സംഭവിക്കേണ്ടി വരും ഏര്‍പ്പെടുത്താന്‍ പോകുന്ന സംവിധാനങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് ആലോചിക്കാനെങ്കിലും. കേരളത്തിലെ മൂന്ന് പ്രധാന സര്‍ക്കാര്‍ ആതുരാലങ്ങളില്‍ മാത്രം 1450 രോഗികള്‍ ഉണ്ട്. ഏറ്റവും കൂടുതലുള്ളത് കോഴിക്കോട് തന്നെ; 592 പേര്. രണ്ടാമത് തിരവനന്തപുരം പേരൂര്‍ക്കടയിലും. 500നുമുകളില്‍. 450 രോഗികളെ പാര്‍പ്പിക്കാനുള്ള സംവിധാനമുണ്ടെന്നാണ് പറയുന്നത്. തൃശൂരിലെ പടിഞ്ഞാറേക്കോട്ടയില്‍ 350 രോഗികളാണുള്ളത്.
ദുരിതപൂര്‍ണമാണ് ഇവരുടെ ജീവിതം. ഒറ്റപ്പെടലിന്റെ അസഹ്യമായ വേദനകളുടെ തുരുത്തുകളിലാണവരുടെ ശിഷ്ട കാലം. എല്ലാ അഭയവും നഷ്ടമായവരുടെ ഒടുവിലത്തെ അത്താണി. പക്ഷേ സുരക്ഷിതമാണോ ഈ ജീവിതം? അല്ല തന്നെ. ”കോഴിക്കോട് കേന്ദ്രത്തിലെ 250 പേരെ എങ്കിലും ഇവിടെ താമസിപ്പിക്കേണ്ടവരല്ല. അവര്‍ക്ക് കാര്യമായ അസുഖങ്ങളില്ല. അതിനാല്‍ അവര്‍ക്ക് വേണ്ടത് പുനരധിവാസ കേന്ദ്രങ്ങളാണ്.” ഡോ എന്‍ കെ അബ്ദുല്‍ സാദിഖ് പറയുന്നു.
ഏറ്റവും കൂടുതല്‍ രോഗികള്‍ ജീവിത സായാഹ്നത്തിലേക്ക് കടന്നവരാണ്. വാര്‍ധക്യത്തിലെ അനാഥത്വത്തോട് മാത്രമല്ല ഈ മനസ്സുകള്‍ക്ക് പടവെട്ടേണ്ടത്; മറ്റു രോഗങ്ങളോട് കൂടിയാണ്. മനസ്സിന്റെ സമനില തെറ്റിയവര്‍ക്കൊപ്പം ഒരസുഖമില്ലാത്തവരും ജീവിച്ച്, മരിച്ചേ മതിയാകൂ എന്ന ക്രൂരതയെ കൂടിയാണവര്‍ അഭിമുഖീകരിക്കുന്നത്.
ആശുപത്രി അധികൃതരുടെ അവഗണനയേക്കാള്‍ അവര്‍ പറയുന്നത് ഉറ്റവരും ഉടയവരും കാണിച്ചുകൂട്ടിയ വെറുപ്പിന്റേയും അറപ്പിന്റേയും അറ്റമില്ലാത്ത പീഡനങ്ങളാണ്. എത്ര വേദനാ ജനകമാണ് അവര്‍ കാണിച്ചു കൂട്ടുന്ന അവഹേളനത്തിന്റെ ക്രൂരതകള്‍.
25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെയെത്തിയിട്ടും ഇന്നും വീടണയാനാകാത്ത 30 പേര് കുതിരവട്ടം ആശുപത്രിയില്‍ കഴിയുന്നുണ്ടെന്ന് പറയുന്നു ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സോഷ്യല്‍ വര്‍ക്കറായിരുന്ന അജിത കുമാരി. ഒരു മാസം മുമ്പ് വരെ ഇവര്‍ കോഴിക്കോടായിരുന്നു. ഈ രോഗികളുടെ ബന്ധുക്കളെയെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു. എന്നിട്ടും ജീവിത കാലം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഈ പാവങ്ങള്‍. കാത്തിരുന്ന് കാത്തിരുന്ന് ആരെയും കാണാതെ മരിച്ചൊടുങ്ങുന്നു. മരണാനന്തരം ആ മൃതദേഹം ഒന്ന് കാണാന്‍ പോലും കൂട്ടാക്കാത്തവരും ഉണ്ട് മലയാളികളില്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇതിലപ്പുറമെങ്ങനെയാണ് മനുഷ്യന് തരം താഴാനാകുക? ഇവരുടെ മുഖങ്ങള്‍ തുറന്നു കാണിക്കുന്നത് മലയാളികളുടെ കപടസദാചാരത്തെയാണ്. എന്തുകൊണ്ടാണ് മലയാളികള്‍ മാത്രം മാറാത്തത്? എവിടെയാണ് കുഴപ്പം…
അതെക്കുറിച്ച്….
107 total views, 1 views today