Featured
സ്നേഹപൂര്‍വ്വം ഖലീല്‍ ജിബ്രാന്.!
ജിബ്രാന്, അങ്ങയെ എനിക്കറിയാം, എന്നാല്‍ എന്നെ അങ്ങേക്കറിയുകയില്ലെന്നുമറിയാം. എന്നാല്‍ ആശയ വിനിമയങ്ങളിലൂടെയാണല്ലോ ഒരു പുതിയ സൌഹ്രുദ് ബന്ധം ഉടലെടുക്കുന്നത്. അങ്ങേക്ക് ഞാന്‍ ഒരു നല്ല സുഹ്രുത്താവില്ലായിരിക്കാം, എന്നാല്‍ എനിക്ക് അങ്ങ് എന്നും പ്രിയപ്പെട്ടവന് തന്നെ. അങ്ങയുടെ സ്നേഹ നിര്‍ഭരമായ ഭാവനകളില്‍ വിരിഞ്ഞ തത്വശാസ്ത്രങ്ങളാണെന്നെ ഈ ഒരു എഴുത്തിന് പ്രേരിപ്പിക്കുന്നത്. നിശബ്ദതയുടെ ലോകത്ത് അങ്ങേക്ക് ശാന്തിയും സമാധാനവും നേരുന്നു.
221 total views


Khalil Gibran Paining on LOVE
ജിബ്രാന്, അങ്ങയെ എനിക്കറിയാം, എന്നാല്‍ എന്നെ അങ്ങേക്കറിയുകയില്ലെന്നുമറിയാം. എന്നാല്‍ ആശയ വിനിമയങ്ങളിലൂടെയാണല്ലോ ഒരു പുതിയ സൌഹ്രുദ് ബന്ധം ഉടലെടുക്കുന്നത്. അങ്ങേക്ക് ഞാന്‍ ഒരു നല്ല സുഹ്രുത്താവില്ലായിരിക്കാം, എന്നാല്‍ എനിക്ക് അങ്ങ് എന്നും പ്രിയപ്പെട്ടവന് തന്നെ. അങ്ങയുടെ സ്നേഹ നിര്‍ഭരമായ ഭാവനകളില്‍ വിരിഞ്ഞ തത്വശാസ്ത്രങ്ങളാണെന്നെ ഈ ഒരു എഴുത്തിന് പ്രേരിപ്പിക്കുന്നത്. നിശബ്ദതയുടെ ലോകത്ത് അങ്ങേക്ക് ശാന്തിയും സമാധാനവും നേരുന്നു.
അങ്ങയെ പറ്റി പലരും പറയുന്നു, അങ്ങ് കള്ള സത്യങ്ങളുടെ പ്രവാചകനാണെന്ന്, അങ്ങയുടെ സ്നേഹാക്ഷരങ്ങളില്‍ കപടതയുടെ മുഖം മൂടിയാണെന്ന്. എന്നാല്‍ ഞാന്‍ പറയുന്നു, അങ്ങ് മഹത്തായ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ തത്വജ്ഞാനിയും പ്രവാചകനും തന്നെ. അങ്ങയുടെ തത്വശാസ്ത്രങ്ങള്‍ക്ക് ഇന്നും നഷ്ടമാവാത്ത മൂല്യങ്ങള്‍ തന്നെയാണ് അങ്ങ് സത്യത്തിന്റെ പ്രവാചകനാണെന്ന എന്റെ ചിന്തക്ക് ആധാരം.
കടുത്ത ദാരിദ്ര്യത്തിന് ഫലമായി ബാല്യത്തില്‍ ഔപചാരിക വിദ്യഭ്യാസം ലഭിക്കാതെ പോയിട്ടും അങ്ങ് അന്താരാഷ്ട്ര നിയമങ്ങളും മത ചരിത്രങ്ങളും സംഗീതവും അല്‍ഹിക്മ യില്‍ നിന്നു അഭ്യസിച്ചത് അങ്ങേക്ക് അറിവിനോടുള്ള അടങ്ങാത്ത അഭിനിവേഷത്തിന്റെ ലക്ഷ്യ പൂര്‍ത്തീകരണമായി ഞാന്‍ മനസിലാകുന്നു.ആ ലക്ഷ്യ ബോധം തന്നെയാവണം ലോകത്തിന്റെ നെറുകയില്‍ സ്വന്തം കൈപ്പടയില്‍ സ്നേഹത്തിന്റെ ചിത്രം വരച്ചിട്ട് മറഞ്ഞ് പോയ മഹാനെന്ന ഖ്യാതിക്ക് അങ്ങയെ അര്‍ഹനാക്കിയത്.
ഏകനായിരിക്കാന്‍ അങ്ങ് ഇഷ്ടപ്പെട്ടത് ലോകത്തിന്റെ നെറുകയില്‍ സ്വന്തം പേര് തങ്ക ലിപികളില്‍ കുറിക്കുന്നതെങ്ങനെയെന്ന് ചിന്തിക്കുവാനായിരുന്നുവോ?. പ്രക്രുതി രമണീയതയുടെ ഏറ്റവും നല്ല വര്‍ണ്ണനകള്‍ അങ്ങേക്ക് ലോകത്തിന് നല്കുവാന് കഴിഞ്ഞത് ഈ ഏകാന്തതയിലെ അസ്വാദനങ്ങളിലൂടെയോ?
മനസില്‍ തോന്നുന്നതെല്ലാം ഭയമില്ലാതെ വിളിച്ച് പറയുവാന്‍ ധൈര്യം കാണിച്ച അങ്ങ് ഒരു ചിത്രകാരനായിരിക്കെ ചിത്രകലയിലെ ആധുനികപ്രവണതകള്‍ അന്വേഷിക്കാന്‍ ശ്രദ്ദിച്ച മഹാനായി തിളങ്ങി.അപ്പോള്‍ തന്നെ ആധുനിക ചിത്രകലയെ ഭ്രാന്തന് വിപ്ലവം എന്ന് വിശേഷിപ്പിക്കാന്‍ അങ്ങ് കാണിച്ച ധൈര്യം എന്നെ അല്‍ഭുതപ്പെടുത്തി. പാരീസിലും ലെബണോണിലും പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളിലും അവസാനം ലോകത്തില്‍ മുഴുവനും സ്വന്തം വ്യക്തിത്വത്തിന്റെ പ്രതിച്ചായ പതിപ്പിച്ച് പ്രശസ്തനായ അങ്ങയെ വിളിക്കാന്‍ മഹാന് എന്ന വാക്കില്‍ കുറഞ്ഞതൊന്നും എന്റെ നിഘണ്ടുവിലില്ല.
സ്ഥാപന വല്ക്കരിക്കപ്പെട്ട മതങ്ങളെ നിരാകരിക്കുന്നവരോട് പ്രത്യേക ബഹുമാനമുണ്ടായിരുന്ന അങ്ങ് യഥാര്‍ഥ യേശുവില്‍ ആക്രുഷ്ടനായതില്‍ അല്‍ഭുതം തോന്നേണ്ട കാര്യമില്ലല്ലോ. നസ്രത്തിലെ യേശു യഥാര്‍ത്ഥ ക്രിസ്തുമതത്തിലെ യേശുവിനെ കാണുമ്പോള്‍ പറയുമെന്ന് അങ്ങ് എഴുതിയ ഈ വരികള്‍ എന്നാല്‍ എന്നെ തെല്ലല്‍ഭുതപ്പെടുത്തുകയുണ്ടായി. ‘ സുഹ്രുത്തെ നമുക്കൊരിക്കലും പൊരുത്തപ്പെടാനാവില്ലെന്ന് തോന്നുന്നു‘. ഒരു ജനതയോട് ഗൌരവ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന സത്യം ഉറക്കെ വിളിച്ച് പറയുവാന്‍ അങ്ങ് കാണിച്ച ധൈര്യത്തിന് മറ്റെന്ത് ഉദാഹരണമാണ് എനിക്ക് ആവശ്യം.
അങ്ങയുടെ ഓരോ വരികളും ചിന്താ മധുരവും വര്‍ണ്ണനാ ചാതുരിയും നിറഞ്ഞതായിരുന്നു. മനുഷ്യത്വത്തെക്കുറിച്ച് അങ്ങെഴുതിയ വരികളെ വെല്ലുന്ന ഒരു വരി ഞാന്‍ വേറെ എവിടെയും വായിച്ചതായി ഓര്‍ക്കുന്നില്ല, മനുഷ്യത്വത്തെ അങ്ങ് സ്ത്രീയക്കി ചിത്രീകരിച്ചപ്പോള്‍ അത് പുരുഷനായിരുന്നെങ്കില്‍ എങ്ങനെയാവുമെന്ന് കൂടി അങ്ങ് ചിന്തിച്ചത് ഈ വരിയില്‍ മനോഹരമായി എഴുതിയത് അങ്ങയുടെ പ്രതിഭാ വൈഭവത്തിന് തെളിവാണ്.
‘കഴുത്തറുക്കപ്പെട്ട പക്ഷിയുടെയടുത്ത് വന്ന് അലമുറയിടുന്ന കൊച്ചു കുട്ടിയാകുന്നു മനുഷ്യത്വം. എന്നാല്‍ ഉണങ്ങിയ ശിഖരങ്ങളെ ഒടിച്ചു കളയുകയും നാറുന്ന മാലിന്യങ്ങളെ തൂത്തു വാരുകയും ചെയ്യുന്ന കൊടുങ്കാറ്റിനു മുമ്പില്‍ ചെന്നു നില്ക്കാന് അതിനു ഭയമാണ്’
‘തലമുറകളുടെ നായകന്മാര്ക്കുവേണ്ടി കരയുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സ്ത്രീയാകുന്നു മനുഷ്യത്വം. മനുഷ്യത്വം ഒരു പുരുഷനായിരുന്നെങ്കില്‍ അവരുടെ പ്രതാപത്തിലും മാഹാത്മ്യത്തിലും അത് ആഹ്ലാദിക്കുമായിരുന്നു’
അങ്ങേക്ക് യേശു ക്രിസ്തുവിനോട് അടങ്ങാത്ത സ്നേഹവും ആരാധനയുമുണ്ടായിരുന്നതായി ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ജീസസ്, ദ സണ്‍ ഓഫ് മാന്‍ എന്ന പുസ്തകത്തിലെ ഓരോ വരികളും അതിന് തെളിവാണ്. ക്രൂശിതനായി നില്ക്കുന്ന യേശുദേവനെ അങ്ങ് വിവരിച്ചത് ഇപ്രകാരമായിരുന്നെന്ന് അങ്ങ ഓര്‍ക്കുന്നുണ്ടാവണമല്ലോ.
‘അങ്ങയുടെ തലയ്ക്കു മുകളിലെ ഈ മുള്‍ക്കിരീടം (പേര്‍ഷ്യന്‍ രാജാവ്) ബഹ്റാമിന്റെ കിരീടത്തേക്കാള്‍ മനോഹരവും പവിത്രവുമാണ്. അങ്ങയുടെ ഉള്ളംകൈകളില്‍ തറച്ച ആണികള്‍ ജുപ്പിറ്റര്‍ ദേവന്റെ ഗഥയേക്കാള്‍ മഹത്തരമാണ്. അങ്ങയുടെ പാദങ്ങളിലെ രക്തകണങ്ങള്‍ അഷ്തറൂത്ത് ദേവിയുടെ താലിയേക്കാള്‍ ഭംഗിയായി വെട്ടിത്തിളങ്ങുന്നു. താങ്കള്‍ക്കു വേണ്ടി വിലപിക്കുന്ന ഈ സാധുക്കള്‍ക്ക് അങ്ങു പൊറുത്തു കൊടുക്കുക; അവര്‍ക്കറിയില്ല എങ്ങനെയാണ് അവരുടെ സ്വന്തം ശരീരത്തിനു വേണ്ടി വിലപിക്കേണ്ടതെന്ന്. അവരോട് പൊറുക്കുക; അവര്‍ക്കറിയില്ല അങ്ങ് മരണത്തെ മരണം കൊണ്ട് കീഴടക്കി എന്ന്’
അങ്ങയുടെ മഹത്തായ ഭാവനയില്‍ വിരിഞ്ഞ തത്വജ്ഞാനിയായ അല്‍ മുസ്തഫ എന്ന പ്രവാചകനിലൂടെ അങ്ങയുടെ സന്ദേഹങ്ങള്‍ക്കും വിചാരങ്ങള്‍ക്കും ദര്‍ശന സാന്ദ്രമായ ആവിഷ്കാരം നല്കിയപ്പോള് ആ പ്രവാചകനെ ലോകം ഇരു കൈകളാല്‍ ഏറ്റു വാങ്ങിയത് അത് ലോകത്തിന്റെ സന്ദേഹങ്ങള്‍ക്കും വിചാരങ്ങള്‍ക്കുമുള്ള മറുപടി ആയി വായിക്കുവാന്‍ സാധിച്ചതിനിലാണെന്ന് നിസംശയം പറയാം. പ്രണയം, വിവാഹം,കുഞ്ഞുങ്ങള്‍.നിയമം, നീതി, ശിക്ഷ,സ്വാതന്ത്ര്യം, ഔദാര്യം, മതം, സുഖം, ദുഖം എന്നിങ്ങനെയുള്ള ആശയങ്ങള്‍ക്ക് ഉപദേശകനായ അല്‍മുസ്തഫ നല്കുന്ന മറുപടികള്‍ ചിന്താധീനവും സത്യസന്ധവുമായിരുന്നു.
പ്രണയ ബന്ധത്തിന്റെ തകര്‍ച്ച മൂലം വിവാഹമെന്ന സമ്പ്രദായത്തെ തന്നെ വെറുത്ത അങ്ങ് സ്ത്രീത്വത്തിന്റെ ഏറ്റവും മഹത്തായ അര്‍ഥം അമ്മയാണെന്ന് എഴുതുകയുണ്ടായി. അമ്മയുടെ മരണത്തില്‍ തകര്‍ന്നു പോയ അങ്ങയുടെ ഈ വാക്കുകള്‍ മാത്രുത്വത്തിന് എഴുതപ്പെട്ട വാക്കുകളില്‍ മനോഹരമായ ഒന്ന് തന്നെ.
‘മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ.അത് പ്രതീക്ഷയും സ്നേഹവും കൊണ്ട് നിര്‍ഭരമായ പദമാകുന്നു;ഹൃദയത്തിന്റെ അഗാധതയില്‍ നിന്നുവരുന്ന മധുരോദാരമായ പദം’.
എന്നിട്ടും എന്തുകൊണ്ടാണ് അങ്ങ് മറവിയെ ഇത്രയധികം സ്നേഹിച്ച് പോയത്? ഓര്‍മ്മകളെ വേദനകളാക്കാന്‍ തുനിഞ്ഞത്? കൊഴിഞ്ഞ് പോയ സ്വപ്നങ്ങളെ അങ്ങ് വല്ലാതെ സ്നേഹിച്ചിരുന്നതായി തോന്നുന്നു. അത് കൊണ്ടായിരിക്കണം അങ്ങ് മറവിയെ പുല്കാന് വെമ്പല്‍ കാണിച്ചത്. അത് കൊണ്ട് തന്നെയായിരിക്കണം അങ്ങേക്ക് ഓര്‍മ്മ കണ്ടുമുട്ടലുകളുടെ ഭാരം നല്‍കുകയും മറവി മോക്ഷം നല്‍കുകയും ചെയ്യുന്നത്. പക്ഷെ എന്റെ ഓര്‍മ്മകളില്‍ നിറയുന്നത് തിളങ്ങുന്ന നക്ഷത്രമായ അങ്ങയുടെ വരികളുടെ സുന്ദരമായ ഓര്‍മ്മകളായതിനാല്‍ മറക്കുവാനാവില്ല, എനിക്ക് ഇന്നലെകളുടെ ഓര്‍മ്മകളെ.
അങ്ങേക്ക് ശാന്തമായ നിദ്ര ആശംസിക്കുന്നു.
സ്നേഹപൂര്‍വ്വം.
ഒരു ആരാധകന്.
———————————————————
ഖലീല്‍ ജിബ്രാന്
ജനനം Gibran Kahlil Gibran bin Mikhael bin Saad 1883 ജനുവരി 6(1883-01-06) Bsharri, Lebanon
മരണം 1931 ഏപ്രിൽ 10 (പ്രായം 48) New York City, United States
തൊഴിൽ Poet, Painter, Sculptor, Writer, Philosopher, Theologian, Visual Artist
ദേശീയത Lebanese
രചനാ സങ്കേതം Poetry, Parable, Short Story
സാഹിത്യ പ്രസ്ഥാനം Mahjar, New York Pen League
പ്രധാന കൃതികള്‍ The Prophet, Nymph of the valley, Broken Wings, Spirits rebellious, Jesus, the son of man, Sand and Foam, the madman.
222 total views, 1 views today