ശ്രീധരേട്ടാ… ഒരു ജനസമൂഹം ജീവിക്കുന്നത് / ചലിക്കുന്നത് അടിത്തട്ട് മനുഷ്യരിലൂടെയാണ്, അതാണ് നിങ്ങളറിയാതെ പോയത്
ഇ ശ്രീധരനോട് ബഹുമാനക്കുറവില്ല. അനൽപ്പമായ സഹതാപമുണ്ട് താനും. അദ്ദേഹത്തോട് മാത്രമല്ല ജീവിതത്തിന്റെ പച്ചകളെയും വസന്തങ്ങളെയും മറന്ന് സ്വന്തം കർത്തവ്യത്തിലും
157 total views

കവി Aar Sangeethaയുടെ കുറിപ്പ്
ഇ ശ്രീധരനോട് ബഹുമാനക്കുറവില്ല. അനൽപ്പമായ സഹതാപമുണ്ട് താനും. അദ്ദേഹത്തോട് മാത്രമല്ല ജീവിതത്തിന്റെ പച്ചകളെയും വസന്തങ്ങളെയും മറന്ന് സ്വന്തം കർത്തവ്യത്തിലും തൊഴിൽ മേഖലയിലും എല്ലുമുറിയെ പണിയെടുത്തിട്ട് ഒടുവിൽ നിലതെറ്റി പടുകുഴിയിൽ വീണ എല്ലാവരോടും. ഇത്തരം അനേകം സീനിയർ സിറ്റിസൺസ് എന്റെ കുടുംബത്തിലും നാട്ടുകാരിലും പരിചയക്കാരിലുമുണ്ട്.
ഇവരുടെ പ്രശ്നം എന്താണെന്നറിയാമോ? ഇവർക്ക് തങ്ങളുടെ ജോലിയിൽ indepth expertise ഉണ്ടായിരിക്കും. നല്ല ഡോക്ടറോ എഞ്ചിനീയറോ അക്കാഡമീഷ്യനോ ടെക്നോക്രാറ്റൊ ശാസ്ത്രജ്ഞനോ ഒക്കെ ആയിരിക്കും. ആ സ്കില്ലുകൾ നേടിക്കൊടുക്കുന്ന ജനപ്രിയതയും സമ്മതിയും ഉണ്ടായിരിക്കുകയും ചെയ്യും. പക്ഷേ തങ്ങളുടെ വിഷയത്തിന് വെളിയിൽ ഒരു ക്രൈസിസ് സമയത്തു സ്റ്റേറ്റ് മെഷീനറി നേരിടുന്ന വെല്ലുവിളികളും, നിയമനിർമ്മാണ മെക്കാനിസത്തിൽ സംഭവിച്ചേക്കാവുന്ന പാളിച്ചകളും സാധ്യതകളും എന്നിവയിലൊക്കെ തീർത്തും അജ്ഞരായിരിക്കും. ഇക്കൂട്ടർ പൊതു പങ്കാളിത്തം വേണ്ട അഭിപ്രായ രൂപീകരണങ്ങളിൽ പങ്കെടുക്കാതീരിക്കുകയും സ്വന്തം കണ്ണാടിമാളികകളിൽ രാജാപാർട്ട് വേഷധാരികളായ് തുടരുകയും ചെയ്യും.
വായനയും നിരീക്ഷണവും അവശ്യം വേണ്ടതും തന്റെ നിലപാടുകളെ തന്നോട് തന്നെ നിരന്തരം ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ ഗുണിച്ചും ഹരിച്ചും ശരിയെന്ന് വീണ്ടും അടിവരയിടേണ്ട അടിസ്ഥാന രാഷ്ട്രീയ വിദ്യാഭ്യാസം ഇവർ പരിശീലിക്കുന്നുമില്ല . രാഷ്ട്രീയമെന്നത് നിരന്തര മനുഷ്യ സമ്പർക്കം കൊണ്ടും സംവാദങ്ങൾ കൊണ്ടും ഇടപെടലുകൾ കൊണ്ടും തിരുത്തലുകൾ കൊണ്ടും സജീവമായി നിർത്തേണ്ട സ്പേസ് ആണെന്ന് മനസ്സിലാക്കുന്നുമില്ല ( എല്ലാവരും അങ്ങനെയാണെന്നല്ല. വലിയൊരു വിഭാഗം അങ്ങനെയുണ്ട്. പത്രം വായിക്കാത്ത അധ്യാപകരെ കണ്ടു പരിചയമുണ്ട് )
ഇത്തരക്കാർ തൊഴിൽ കാലാവധി കഴിഞ്ഞു പെൻഷൻ പറ്റി വിശ്രമജീവിതത്തിലേക്ക് കടക്കുമ്പോൾ അവരെ പൊതിയുന്ന ചില ഈച്ചകളുണ്ട്. അവരുടെ കാല് തൊട്ടു വണങ്ങിയും പണ്ട് പുലിയായിരുന്ന കാലത്തെ വീര കൃത്യങ്ങൾ ഓർമ്മിപ്പിച്ചും, നമ്മൾ ഒന്നിച്ചു നിന്നാലേ അടുത്ത തലമുറയെ രക്ഷിക്കാനാവു എന്ന് പടുപാട്ട് പാടിയും, ബഹുമാനിച്ചു ബഹുമാനിച്ചു സാറില്ലാതെ ഞങ്ങള്ക്കാര് എന്ന വ്യാജസ്തുതികൾ നടത്തിയും അവരെ സ്വയം ഐരാവതങ്ങൾ എന്ന് തോന്നിപ്പിക്കും. പാവങ്ങൾ അതിൽ വീഴും. ( വിശ്വാസത്തെ കൂട്ട് പിടിച്ചുള്ള തള്ളുകൾ വേറെ )
നിരന്തര സ്വയം വിമർശനവും സാമൂഹ്യ നിരീക്ഷണവും ജനസമ്പർക്കവും സർവോപരി ഉറച്ച രാഷ്ട്രീയബോധ്യങ്ങളും ഉള്ള ഒരാൾക്കേ ഇത്തരം കുഴത്തൂലുകാരെ ഒഴിവാക്കി സ്വയം തെളിയിക്കാൻ കഴിയൂ. ഇത്തരം അനേകം പേരെ കണ്ട് അതിശയിച്ചു പോയിട്ടുണ്ട്. വിദ്യാർഥികളെ ചരിത്രവും സാഹിത്യവും പഠിപ്പിച്ചവർ ഇന്ത്യ ഹിന്ദുരാജ്യമാണെന്നു പറയുന്ന പ്രത്യയശാസ്ത്ര പ്രചാരകരായി മാറുന്നത്
മനുഷ്യ ശരീരങ്ങളെ തുറന്നു കണ്ടിട്ടുള്ളവർ ജാതി ചോദിച്ചു ആളുകളെ വേർതിരിക്കുന്നത് .അതുകൊണ്ട് ശ്രീധരന്മാരോട് കാലുഷ്യമില്ല.
അവരറിയാതെ പോകുന്നത് -ഒരു ജനസമൂഹം ജീവിക്കുന്നത് / ചലിക്കുന്നത് അടിത്തട്ട് മനുഷ്യരിലൂടെയാണ്. അവരെ ബാധിക്കുന്നതെന്തും രാഷ്ട്രീയമാണ്.ഒരു സുപ്രഭാതത്തിൽ അതിനെ അഡ്രസ് ചെയ്യാനിറങ്ങുമ്പോൾ മിനിമം മര്യാദ എങ്കിലും കാണിക്കണം .അറിവല്ല തിരിച്ചറിവാണ് മുഖ്യം
158 total views, 1 views today
