അഭിഭാഷക അനില ജയന്റെ സോഷ്യൽ മീഡിയ കുറിപ്പാണു ഇപ്പോൾ ചർച്ചയാകുന്നത്. രണ്ടു ദിവസം മുൻപ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ദിലീപ് കോടതിയോട് പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് അനില ജയന്റെ പോസ്റ്റ്. ദിലീപ് സുപ്രീം കോടതിയോട് പറഞ്ഞ ചില കാര്യങ്ങൾ കേരളത്തിന്റെ പൊതുമനഃസാക്ഷി അറിഞ്ഞിരിക്കേണ്ടതാണെന്നും ഒരു പീഡനക്കേസിന്റെ അന്വേഷണം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കണം എന്ന കേന്ദ്രസർക്കാർ നിർദേശമുള്ള നാട്ടിലാണ് ആറു വർഷമായി എങ്ങുമെത്താതെ നടിയെ ആക്രമിച്ച കേസ് ഇഴഞ്ഞുനീങ്ങുന്നത് എന്നുമാണ് അനില പറയുന്നത്. അനില ജയന്റെ കുറിപ്പ് വായിക്കാം:
**
‘‘നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയെ സമീപിച്ച് ദിലീപ് പറഞ്ഞ നിർണായകമായ ചില കാര്യങ്ങൾ കേരളത്തിന്റെ പൊതുമനഃസാക്ഷി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്.
1. ഒരു പീഡനക്കേസിന്റെ അന്വേഷണം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കണം എന്ന കേന്ദ്രസർക്കാർ നിർദേശമുള്ള രാജ്യമാണ് നമ്മുടേത്. ആ നാട്ടിലാണ് ആറു വർഷമായി എങ്ങുമെത്താതെ നടിയെ ആക്രമിച്ച കേസ് ഇഴഞ്ഞുനീങ്ങുന്നത്. 29.11.2019 ൽ ആറു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശമുണ്ടായിട്ടും ഈ കേസിന്റെ അന്വേഷണം പിന്നെയും ഇഴച്ചുകൊണ്ടുപോയത് 2 വർഷവും 8 മാസവുമാണ്.
2. അന്വേഷിക്കാൻ സമയം കിട്ടാതിരുന്നാൽ സത്യം അറിയാൻ കഴിയുമോ എന്ന് സംശയിക്കുന്നവരുണ്ടെങ്കിൽ ഒരു കാര്യം മനസ്സിലാക്കുക, നാല് തവണയാണ് അന്വേഷണം പൂർത്തിയാക്കാനുള്ള സമയ പരിധി ഹൈക്കോടതി നീട്ടി നൽകിയത്.
3. അന്വേഷണം പൂർത്തിയാക്കാനുള്ള ദിവസത്തിന്റെ തലേന്ന് മറ്റൊരു ഹർജിയുമായി കേസ് വൈകിപ്പിക്കാൻ അതിജീവിത തന്നെ രംഗത്തെത്തി. കോടതിക്ക് മാത്രമറിയാവുന്ന കാര്യങ്ങൾ വച്ച് ഹർജി കൊടുക്കാൻ ഈ വിവരങ്ങൾ അവർക്ക് ആരാണ് ചോർത്തി നൽകുന്നത്? അല്ലെങ്കിൽ തന്നെ അന്വേഷണം പൂർത്തിയാക്കുന്നതിന്റെ തലേന്ന് അങ്ങനെയൊരു ഹർജി നൽകി വീണ്ടും കേസ് വൈകിപ്പിക്കാൻ ഇവർ ശ്രമിക്കുന്നത് എന്തിനാണ്?
4. ഈ കേസിന്റെ ആദ്യ ഘട്ടം മുതൽ അന്നത്തെ ഡിജിപിയായ സെൻകുമാർ പറയുന്നുണ്ട് അന്വേഷണ ഉദ്യോഗസ്ഥ സത്യസന്ധമായല്ല പ്രവർത്തിച്ചതെന്ന്! അത് വ്യക്തമാക്കുന്ന ഗൂഢാലോചനയാണ് പിന്നീട് കണ്ടത്. ദിലീപിന്റെ മുൻഭാര്യക്കുള്ള വ്യക്തി വൈരാഗ്യവും അവർക്ക് അന്വേഷണസംഘതലവയോടുള്ള അടുപ്പവും ഈ കേസിലെ നിർണായക ഗൂഢാലോചനയാണ്.
5. ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന ദൃശ്യങ്ങളിൽ നടി പറയുന്നതും കോടതിയിൽ പ്രോസിക്യൂഷൻ പറയുന്നതും രണ്ട് കാര്യങ്ങളാണ് എന്നുള്ളതാണ്. ബാക്കി വായിക്കുന്നവരുടെ യുക്തിക്കു വിടുന്നു.’’
**
നടിയെ ആക്രമിച്ച കേസില്‍ പ്രതിയും നടനുമായ ദിലീപ് സുപ്രീം കോടതിയില്‍ വളരെ ഗൗരവകരമായ കാര്യങ്ങളാണ് ഉന്നയിച്ചിരുന്നത്.. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ആണ് ദിലീപ് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് സുപ്രീംകോടതിയെ സമീപിച്ചത് . വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം, തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുത് , ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത് തുടങ്ങിയവയാണ് ദിലീപ് സുപ്രീംകോടതിയ്ക്കു മുന്നിൽ ആവശ്യപ്പെടുന്നത്. ഇതുകൂടാതെ അതിജീവിതയ്ക്കും തന്റെ മുൻഭാര്യയ്ക്കും എതിരെ ഗുരുതരമായ ആരോപണങ്ങളും അപേക്ഷയിൽ ദിലീപ് ഉന്നയിക്കുന്നു. മുൻ ഭാര്യയ്ക്ക് ഡിജിപിയുമായുള്ള ബന്ധമാണ് കേസിനാധാരമെന്നാണ് ദിലീപിന്റെ വാദം, നിലവില്‍ ഈ ഉദ്യോഗസ്ഥന്‍ ഡിജിപി റാങ്കിലെന്നും ദിലീപ്. കൂടാതെ സിനിമയിൽ ഒരു വിഭാഗത്തിന് വ്യക്തിപരമായും തൊഴിൽപരമായും തന്നോടുള്ള എതിർപ്പും തന്നെ കേസിൽ പെടുത്താൻ കാരണമായെന്ന് ദിലീപ് പരാതിയിൽ ഉന്നയിക്കുന്നു.