‘മൈഡിയര്‍ കുട്ടിച്ചാത്തനും ഊഹാപോഹങ്ങളും’
എ.കെ സൈബർ എഴുതുന്നു
ചലച്ചിത്രാനുഭവം എന്നത് ഇരുപതാം നൂറ്റാണ്ട് മുതൽ മനുഷ്യരാശിയുടെ ഒരു പ്രധാന ഘടകമാണ്. സാഹിത്യവും സംഗീതവും പോലെ മനുഷ്യരുടെ ഭാവനയെ, അവബോധത്തെ ഒക്കെ സ്വാധീനിച്ച പ്രധാനപ്പെട്ട ഒരു മാധ്യമമാണ് ചലച്ചിത്രവും അതിന്റെ പരിണാമങ്ങളുമെല്ലാം. നിശബ്ദ- ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ തുടങ്ങി ഇന്ന് OTT റിലീസ് വരെ എത്തിനിൽക്കുന്ന സുദീർഘമായ ഒരു നാൾവഴിയുണ്ട് സിനിമയ്ക്ക്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരേടാണ് 3D സിനിമകളുടേത്. ഒരുപക്ഷേ ഏറ്റവും കൂടുതൽ ചർച്ചകൾക്ക്, തർക്കങ്ങൾക്ക് വിധേയമായിട്ടുള്ള ഒന്നാണ് 3D ടെക്‌നോളജിയുടെ പ്രവേശനം.
‘ചലച്ചിത്രാനുഭവം’ എന്ന നോഷനെ തന്നെ വിപ്ലവകാരമായി മാറ്റിമറിച്ച ഈ സംഗതി മലയാള സിനിമയിലും ചർച്ചാ വിഷയമായിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിലെ ആദ്യ 3D സിനിമയായ ‘മൈ ഡിയര്‍ കുട്ടിച്ചാത്ത’നെക്കുറിച്ചുള്ളത്. അതുകൊണ്ടു തന്നെ മൈഡിയര്‍ കുട്ടിച്ചാത്തനുപയോഗിച്ച 3D സാങ്കേതികവിദ്യയെ കുറിച്ച് വിശദമാക്കുന്നത് തെറ്റിദ്ധാരണകള്‍ മാറ്റാന്‍ പ്രയോജനപ്പെടുമെന്ന് കരുതുന്നു.
ആദ്യം 3D സിനിമയുടെ ടെക്നോളജിയെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ ചുരുക്കി പറയാം.
നമ്മള്‍ സാധാരണ കാണുന്ന സിനിമ 2D (ദ്വിമാനം) ആണ്. അതിന് നീളം, വീതി എന്നിങ്ങനെ രണ്ട് ഡയമെന്‍ഷന്‍ മാത്രമേയുള്ളൂ. എന്നാല്‍ 3D സിനിമയില്‍ മൂന്നാമതൊരു ഡയമന്‍ഷന്‍ കൂടിയുണ്ട്; ആഴം. നിത്യ ജീവിതത്തില്‍ ത്രിമാന വീക്ഷണം സാധ്യമാകണമെങ്കില്‍ രണ്ട് കണ്ണുകള്‍ കൂടിയേ തീരൂ. രണ്ട് കണ്ണിലും ലഭിക്കുന്ന ഇമേജിലുള്ള വ്യത്യാസത്തെ വിശകലനം ചെയ്താണ് തലച്ചോര്‍ നമുക്ക് ത്രിമാന ദൃശ്യാനുഭവം സാധ്യമാക്കുന്നത് (ഒരു കണ്ണ് മാത്രമുള്ളയാള്‍ക്ക് 3D കാഴ്ച അനുഭവിക്കാനാവില്ല, ജീവിതത്തിലും സിനിമയിലും. സാധാരണക്കാരില്‍ തന്നെ 10% പേര്‍ക്ക് 3D ശരിയായി അനുഭവിക്കാന്‍ കഴിയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൃദ്ധരില്‍ പലര്‍ക്കും വാര്‍ദ്ധക്യ സഹജമായ കാഴ്ചാ പ്രശ്നങ്ങളാല്‍ 3D ശരിക്കും ആസ്വദിക്കാന്‍ കഴിയാറില്ല).
3D അഥവാ സ്റ്റീരിയോ വിഷന്‍ സാധ്യമാകണമെങ്കില്‍ രണ്ട് കണ്ണുകള്‍ വേണം. അതുകൊണ്ടുതന്നെ 3D സിനിമ (സ്റ്റീരിയോസ്കോപിക് സിനിമ) ഷൂട്ട് ചെയ്യാന്‍ ഇടത്-വലത് കണ്ണിന്‍റെ കാഴ്ചകള്‍ ഒരുമിച്ച് ലഭിക്കാന്‍ രണ്ട് ക്യാമറകള്‍ ചേര്‍ത്തുവച്ച് റിഗ് ചെയ്ത സ്റ്റീരിയോസ്കോപിക് ക്യാമറ യൂണിറ്റുകള്‍ വേണം. അല്ലെങ്കില്‍ ഒരു ക്യാമറയില്‍ തന്നെ രണ്ട് ലെന്‍സുകള്‍ ചേര്‍ത്തുവച്ച 3D Compact ക്യാമറകള്‍ ഉപയോഗിക്കണം. (ചിലരൊക്കെ കരുതും പോലെ 3D-യ്ക്ക് മൂന്ന് ക്യാമറയോ ഒരു ക്യാമറയില്‍ മൂന്ന് ലെൻസോ അല്ല വേണ്ടത്).
3D സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ പല ടെക്നോളജിയുമുണ്ട്. നീലയും ചുവപ്പും നിറത്തിലുള്ള കണ്ണടയുപയോഗിക്കുന്ന അനഗ്ലിഫ് 3D സിസ്റ്റമായിരുന്നു ആദ്യ കാലത്തുണ്ടായിരുന്നത്. 1950-ല്‍ തന്നെ ഇന്ന് നമ്മള്‍ കാണുന്നതരം പാസീവ് 3D സിസ്റ്റം (പോളറൈസ്ഡ് 3ഡി) രൂപം കൊണ്ടിരുന്നു. ഇലക്ട്രോണിക് കണ്ണട ഉപയോഗിക്കുന്ന ആക്ടീവ് 3D, റിയല്‍ഡി (RealD) 3D, ഐമാക്സ് 3D, കണ്ണട വേണ്ടാത്ത ലെന്‍റിക്കുലര്‍ 3D അങ്ങനെ പ്ലേ ബാക്കിനായി പല തരം സിസ്റ്റമുണ്ടെങ്കിലും 3D ഷൂട്ട് ചെയ്യണമെങ്കില്‍ ഇടത്-വലത് കാഴ്ചകള്‍ ഒരുമിച്ച് ചിത്രീകരിക്കാനായി രണ്ട് ക്യാമറകള്‍ ചേര്‍ത്തുവച്ച് ഷൂട്ട് ചെയ്തോ അല്ലെങ്കില്‍ ഒരു ക്യാമറയില്‍ തന്നെ രണ്ട് ലെൻസുകള്‍ ഉപയോഗിച്ച് ഒരു ഫിലിമിലെ സാധാരണ ഫ്രെയിമിന്‍റെ മുകളിലും താഴെയുമായി ഇടത് വലത് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയോ ചെയ്യുന്ന രീതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡിജിറ്റല്‍ സാങ്കേതിക വിദ്യ വന്നതോടെ 2D-യില്‍ ചിത്രീകരിച്ച സിനിമ റോട്ടോസ്കോപ്പി ഉപയോഗിച്ച് 3D-യാക്കുന്ന രീതിയും ആരംഭിച്ചു. ഗ്രാവിറ്റി പോലുള്ള സിനിമകളില്‍ പലയിടത്തും 2D-യില്‍ ചിത്രീകരിച്ച ശേഷം 3D-യിലേയ്ക്ക് കണ്‍വെര്‍ട്ട് ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ അങ്ങനെ 2D-യില്‍ നിന്ന് 3D യാക്കിയ ഒരു സിനിമ ‘ഷോലെ’യാണ്. വലിയ ചെലവും സമയവും ആവശ്യമുള്ള പ്രൊസസ് ആണിത്.
ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും ഹോളിവുഡില്‍ 3D സിനിമകള്‍ തരംഗമാകാറുണ്ട്. 1980-ല്‍ ‘COMIN’ AT YA’ എന്ന സിനിമയുടെ റിലീസോടെ ഹോളിവുഡില്‍ പുതിയ 3D തരംഗം അലയടിച്ചു തുടങ്ങി. അതുവരെ രണ്ട് ക്യാമറകള്‍ അഭിമുഖമായി ചേര്‍ത്തുവച്ച് (PIC – 1) ഷൂട്ട് ചെയ്യുകയായിരുന്നു 3D-യ്ക്ക് വേണ്ടി. ഇങ്ങനെ പടുകൂറ്റന്‍ 3D ക്യാമറ റിഗ് ഉപയോഗിച്ചിരുന്ന സ്ഥാനത്ത് Cris Condon ഡിസൈന്‍ ചെയ്ത സാധാരണ സിനിമാ ക്യാമറയില്‍ തന്നെ ഉപയോഗിക്കാവുന്ന സ്റ്റീരിയോസ്കോപിക് ലെന്‍സ് വന്നതോടെ 3D സിനിമ ഷൂട്ടിംഗ് എളുപ്പമായി. ഒരു ഫിലിം ഫ്രെയിമില്‍ തന്നെ ലെഫ്റ്റ് റൈറ്റ് ഇമേജുകള്‍ Top and Bottom ആയി ഷൂട്ട് ചെയ്യാന്‍ ഈ ക്യാമറയിലൂടെ കഴിയുമായിരുന്നു. നേരത്തെ രണ്ട് ക്യാമറയില്‍ രണ്ട് ഫിലിമുകളിലായി ഷൂട്ട് ചെയ്യുന്ന ഫിലിമുകള്‍ തീയറ്ററില്‍ രണ്ട് പ്രൊജക്ടറുകള്‍ ഉപയോഗിച്ച് ഒരേ സമയം പ്രൊജക്ട് ചെയ്തായിരുന്നു 3D സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. രണ്ട് പ്രൊജക്ടറിന്‍റേയും ടൈമിംഗ് സിങ്ക് ചെയ്യുക ശ്രമകരമായ ജോലിയായിരുന്നു അന്ന്. എന്നാല്‍ സ്പെയിസ് 3D സിസ്റ്റം വന്നതോടുകൂടി 3D പ്രദര്‍ശനത്തിന് ഒരു പ്രൊജക്ടര്‍ മതിയെന്നായി. ഇത് 3D സിനിമയുടെ നിര്‍മ്മാണത്തിലും പ്രദര്‍ശനത്തിലുമുണ്ടായിരുന്ന സങ്കീര്‍ണ്ണത വളരെ കുറച്ചു.
മലയാള സിനിമയിലെ അതികായനായ നവോദയ അപ്പച്ചന്‍റെ മകന്‍ ജിജോ 3D സിനിമയുടെ സാങ്കേതിക വിദ്യയെ കുറിച്ചറിയാന്‍ ഹോളിവുഡില്‍ പോകുന്നത് ഈ സമയത്താണ്. തിരികെ നാട്ടിലെത്തിയ ശേഷം മലയാളത്തില്‍ ഒരു 3D സിനിമ പ്ലാന്‍ ചെയ്ത അദ്ദേഹം സ്റ്റീരിയോഗ്രാഫറായിരുന്ന Cris Condon-നെ ഹോളിവുഡില്‍ നിന്ന് വരുത്തി. ക്രിസിന്‍റെ സ്റ്റീരിയോവിഷന്‍ ലെന്‍സ് ARRI 2 C, Reflex Mitchel എന്നീ ക്യാമറകളില്‍ ഉപയോഗിച്ചു കൊണ്ട് 3D ഷൂട്ട് ആരംഭിച്ചു. മൈഡിയര്‍ കുട്ടിച്ചാത്തന്‍ അങ്ങനെ ആരംഭിക്കുകയാണ്. DOP അശോക് കുമാറും സ്റ്റീരിയോഗ്രാഫറായി David Schmier ഉം. നവോദയയുടെ സ്വന്തം ക്യാമറകളായിരുന്നു അന്ന് ഷൂട്ടിനുപയോഗിച്ചിരുന്നത്; അവയിലേയ്ക്കുപയോഗിച്ച 3D ലെന്‍സുകള്‍ ക്രിസ് കോണ്ടെന്‍റേതും. 35 എം എം സ്റ്റാന്‍റേഡ് ഫിലിം ഫ്രെയിമില്‍ Top and Bottom ആയിട്ടായിരുന്നു കുട്ടിച്ചാത്തന്‍ ഷൂട്ട് ചെയ്തത്. Top പാര്‍ട്ടില്‍ Left Image ഉം Bottom പാര്‍ട്ടില്‍ Right Image ഉം എക്സ്പോസ് ചെയ്യപ്പെട്ടു. ഓരോ പാര്‍ട്ടിന്‍റേയും Aspect Ratio 1:2.35 വീതമായിരുന്നു.
മൈഡിയര്‍ കുട്ടിച്ചാത്തന്‍ പ്രദര്‍ശിപ്പിക്കാനായി വിപുലമായ സംവിധാനമായിരുന്നു നവോദയ ഒരുക്കിയിരുന്നത്. 3D പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിലെ പ്രൊജക്ടറിന് മുന്നില്‍ ഒരു Split Lens ഘടിപ്പിച്ചു. ഈ സ്പ്ലിറ്റ് ലെന്‍സ് Left and Right ഇമേജിനെ വ്യത്യസ്ത പൊളാരിറ്റിയില്ലുള്ള പോളറൈസെര്‍ ഫില്‍റ്റര്‍ വഴി സ്‌ക്രീനിലേക്ക് പ്രൊജക്റ്റ് ചെയ്യും. Silver Screen-ൽ ആണ് പ്രൊജക്ട് ചെയ്യുന്നത്. പ്രത്യേകം തയ്യാറാക്കിയ അലുമനിയം പെയിന്റ് അടിച്ച ഒരു സ്ക്രീൻ തീയറ്ററിലെ സ്ക്രീനിന് മുൻപിൽ ഫിക്സ് ചെയ്യും. അതിനുശേഷം ടെസ്റ്റ് റീല്‍ പ്രദര്‍ശിപ്പിച്ച് 3D അലൈന്‍ ചെയ്തതിന് ശേഷം കറുത്ത തുണിയിട്ട് സ്ക്രീനിന്‍റെ നാല് വശത്തും ആവശ്യാനുസരണം മാസ്ക് ചെയ്യും. പ്രേക്ഷകർ ഉപയോഗിക്കുന്ന 3D ഗ്ലാസും, പ്രൊജക്ടറിന് മുന്നിലെ പോളറൈസര്‍ ഫില്‍ട്ടറും ചിത്രത്തിന്‍റെ തെളിച്ചം കുറയ്ക്കുന്നതിനാല്‍ കൂടുതൽ തെളിച്ചമുള്ള ചിത്രത്തിനുവേണ്ടി സ്ക്രീൻ സൈസ് കുറക്കാറുണ്ട്. വ്യത്യസ്ത പൊളാരിറ്റിയിലുള്ള 3D കണ്ണട ധരിക്കുന്ന പ്രേക്ഷകന്‍ ഇടത് വലത് ഇമേജുകള്‍ അതാത് കണ്ണുകളില്‍ പ്രത്യേകം കാണാന്‍ കഴിയുന്നത് കൊണ്ട് അയാള്‍ക്ക് 3D ദൃശ്യം അനുഭവവേദ്യമാകുന്നു.
കുട്ടിച്ചാത്തന്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഓരോ പ്രദര്‍ശനത്തിന് ശേഷവും കണ്ണടകള്‍ അണുവിമുക്തമാക്കാനുള്ള സ്റ്റെറിലൈസ് മെഷീനും നവോദയ തിയറ്ററുകളില്‍ സജ്ജമാക്കിയിരുന്നു. (ഇന്നാകട്ടെ നൂറുപേര്‍ മാറിമാറി ഉപയോഗിച്ച കണ്ണട തന്നെയൊന്ന് പൊടിപോലും തുടയ്ക്കാതെയാണ് തീയറ്ററുകാര്‍ പ്രേക്ഷകന് നല്‍കുന്നത്. നേത്ര രോഗങ്ങള്‍ പകരാന്‍ വേറെങ്ങും പോകേണ്ട).കേരളത്തില്‍ ആദ്യ കാലത്ത് സ്റ്റീരിയോവിഷന്‍ ട്രെയിനിംഗ് കിട്ടിയത് പ്രമുഖ ക്യാമറാമന്‍ കെപി നമ്പ്യാതിരിക്കാണ്. മൈഡിയര്‍ കുട്ടിച്ചാത്തന്‍റെ ആദ്യ വെര്‍ഷനില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. “ജൈ ബേതാള” എന്ന തെലുങ്ക് 3D സിനിമയിലാണ് അദ്ദേഹത്തിന് സ്റ്റീരിയോസ്കോപിക് 3D-യില്‍ പരിശീലനം ലഭിക്കുന്നത്. പിന്നീട് കുട്ടിച്ചാത്തന്‍റെ മലയാളം റിവൈസ്ഡ് വെര്‍ഷന്‍, അതിന്‍റെ ഹിന്ദി വെര്‍ഷന്‍, തമിഴ് വെര്‍ഷന്‍ എന്നിവയില്‍ നമ്പ്യാതിരി സ്റ്റീരിയോഗ്രാഫി ചെയ്തു. കുട്ടിച്ചാത്തന് ശേഷം വന്ന അന്നൈ ഭൂമി, പൗർണമി രാവിൽ, Siva Ka Insaaf തുടങ്ങിയ സിനിമകളിൽ ARRIVISION എന്ന 3D ലെന്‍സ് സിസ്റ്റം ആണ് ഉപയോഗിച്ചത്.
ഡിജിറ്റല്‍ യുഗം സിനിമയെ മാറ്റിമറിച്ചതോടെ ഡിജിറ്റല്‍ 3D യിലും മാറ്റങ്ങള്‍ വന്നു. 2003-ല്‍ ജെയിംസ് ക്യാമറൂണ്‍ രണ്ട് ക്യാമറകള്‍ ചേര്‍ത്തുവച്ച് ഒരു ബീംസ്ലിപ്റ്റര്‍ ഉപയോഗിച്ച് 3D ചിത്രീകരിക്കാവുന്ന തരം റിഗ് രൂപകല്‍പന ചെയ്യുകയുണ്ടായി. അതാണ് ഫ്യൂഷന്‍ 3D ക്യാമറാ സിസ്റ്റം (PIC – 2) ഇപ്പോള്‍ ലോകം മൊത്തവും പൊതുവായി ഈ രീതി ഉപയോഗിച്ചാണ് 3D ഷൂട്ട് ചെയ്യുന്നത്. ഡിജിറ്റല്‍ പ്രൊജക്ഷന്‍ വന്നതോട് കൂടി 3D പ്രദര്‍ശിപ്പിക്കാന്‍ വീണ്ടും രണ്ട് പ്രൊജക്ടറുകള്‍ ഉപയോഗിച്ചു തുടങ്ങി. കൂടുതല്‍ തെളിച്ചത്തിന് വേണ്ടി സ്ക്രീന്‍ സൈസ് കുറയ്ക്കേണ്ട ആവശ്യം ഇപ്പോള്‍ വരുന്നില്ല.