Akshay Lal
പൊന്നിയിൽ സെൽവൻ സിനിമ റിലീസാകുന്നത് ഇപ്പോഴാണെങ്കിലും അത് തമിഴ്ജനതയുടെ രക്തത്തിലേക്ക് അലിഞ്ഞുചേര്‍ന്നിട്ട് ഏഴ് പതിറ്റാണ്ടോളമായി. കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ നോവലിന്റെ മികവും ജനപ്രീതിയും കാരണം എംജിആര്‍ ആണ് പൊന്നിയില്‍ സെല്‍വന്‍ ചിത്രമാക്കാന്‍ ആദ്യം ശ്രമിച്ചത്. പിന്നീട് ആ സ്വപ്നം സംവിധായകന്‍ മണിരത്‌നത്തിലേക്ക് എത്തിയെങ്കിലും പൊന്നിയിന്‍ സെല്‍വന്‍ ബാലികേറാമലയായി തുടര്‍ന്നു. എംജിആര്‍-ജെമിനി ഗണേശന്‍ എന്നിങ്ങനെ ആരംഭിച്ച പൊന്നിയിന്‍ സെല്‍വന്റെ സ്റ്റാര്‍കാസ്റ്റില്‍ കാലക്രമേണ രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, മഹേഷ്ബാബു എന്നിങ്ങനെ പേരുകള്‍ മാറി മാറി വന്നു.
വര്‍ഷങ്ങളായി ആരാലും സാധിക്കാതിരുന്നത് ഒടുവില്‍ മണിരത്‌നം യാഥാര്‍ത്ഥ്യമാക്കി മാറ്റിയപ്പോള്‍ താരനിര വീണ്ടും പുതുക്കപ്പെട്ടു. കരുത്തുറ്റ കഥാപാത്രങ്ങളാല്‍ സമ്പന്നമായ ഇതിഹാസകഥയുടെ ചലച്ചിത്രാവിഷ്‌കാരത്തിലെ ഓരോ ഫ്രെയിമിലും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളെ കാണാമെന്ന് ചുരുക്കം, നമ്മളിലെ സിനിമാ പ്രേമിക്ക് ഇതില്‍പ്പരം എന്താണ് വേണ്ടത്!
മഹാഭാരതവും, രാമായണവും പോലെയൊന്ന് എന്ന തരത്തില്‍ ഉപമിക്കാന്‍ സാധിക്കുന്ന സൃഷ്ടിയാണ് കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വന്‍. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്വീകാര്യത ഒട്ടും നഷ്ടപ്പെടാത്ത ഈ നോവലിനെ സംവിധായകന്‍ മണിരത്‌നം എങ്ങനെയാണ് സിനിമയാക്കിയതെന്ന ജിജ്ഞാസ തീയേറ്ററിലെത്തുന്ന ഭൂരിഭാഗം പ്രേക്ഷകരിലും ഉണ്ടാകും. കഥയുടെ മഹിമയും, സംവിധായകനോടുള്ള വിശ്വാസവും, മികച്ച അഭിനേതാക്കളുടെ നിരയും, പ്രതിഭാശാലികളായ സാങ്കേതിക പ്രവര്‍ത്തകരുടെ സാന്നിധ്യവും, വലിയ ക്യാന്‍വാസിന് അനുസരിച്ചുള്ള നിര്‍മ്മാണ നിലവാരവും എല്ലാം പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിട്ടുണ്ട്. നോവലിനോട് നീതി പുലര്‍ത്തുന്നതിനേക്കാളും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുക എന്നതാണ് സിനിമയ്ക്ക് നേരിടാനുള്ള ഏറ്റവും വലിയ വെല്ലുവിളി. തുടക്കം മുതല്‍ അവസാനം വരെ നിറസാന്നിധ്യമായി നിന്ന് കഥയെ നയിക്കുന്നത് കാര്‍ത്തി അവതരിപ്പിക്കുന്ന വന്തിയതേവനാണ്. പ്രണയവും, സിംഹാസനത്തിനായി നടക്കുന്ന ഗൂഢാലോചനകളും, ചിലരുടെ പ്രതികാരങ്ങളും അടക്കം ഒട്ടേറെ കാര്യങ്ങള്‍ കഥയുടെ ഭാഗമാകുന്നുണ്ട്.
ഒറ്റ സിനിമയായി ഒരുക്കാന്‍ കഴിയാത്തതിനാല്‍ മണിരത്നം പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളാക്കിയത് വളരെ നന്നായി, അതുകൊണ്ട് കഥയിലെ വിശദാംശങ്ങള്‍ ഒട്ടും നഷ്ടപ്പെട്ടില്ല. ഇളങ്കോ കുമാരവേല്‍ എഴുതിയ തിരക്കഥ നോവല്‍ സിനിമയാകുമ്പോഴുള്ള പ്രശ്‌നങ്ങളെ സമര്‍ത്ഥമായി നേരിട്ടിട്ടുണ്ട്. രംഗങ്ങള്‍ നാടകീയമാക്കാതെ കൂടുതല്‍ റിയലസ്റ്റിക്കായി മാറ്റാന്‍ ബി ജയമോഹന്‍ എഴുതിയ സംഭാഷണങ്ങളും സംവിധായകനെ സഹായിച്ചു. കഥാപാത്രങ്ങളെ ശരിയായ കാലഘട്ടങ്ങളില്‍ പ്രതിഷ്ഠിക്കുന്നതില്‍ സംഭാഷണങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന പദങ്ങള്‍ക്കും, പ്രയോഗങ്ങള്‍ക്കും, താരങ്ങളുടെ ഉച്ഛാരണത്തിനും ഒക്കെ വലിയ പങ്കുണ്ട്.
സത്യത്തില്‍ പൊന്നിയില്‍ സെല്‍വന്റെ കഥയേയും കഥാപാത്രങ്ങളേയും പരിചയമുള്ളവര്‍ക്കാണ് ചിത്രം അത്ഭുതമായി മാറുന്നത്. അല്ലാത്ത പ്രേക്ഷകര്‍ക്ക് ഒരുപക്ഷേ ചെറിയ ഇഴച്ചില്‍ അനുഭവപ്പെട്ടേക്കാം. പ്രത്യേകിച്ചും യുദ്ധരംഗങ്ങളൊക്കെ കാണാനായി മാത്രം കാത്തിരുന്നവര്‍ക്ക്. കഥയുടെ ഭാഗമായി നിരവധി യുദ്ധങ്ങളും, ഏറ്റുമുട്ടലുകളും കടന്നുവരുമെങ്കിലും ചിത്രത്തില്‍ അതിനായി കൂടുതല്‍ സമയം ചെലവഴിച്ചിട്ടില്ല. റിയലസ്റ്റിക്കായാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫ് ചെയ്തതെങ്കിലും ആ ഘടകം സിനിമയിലെ വലിയൊരു കുറവായി മാറിയിട്ടുണ്ട്. ചോഴ കാലഘട്ടത്തിലെ വീരപുരുഷന്മാൻ എന്ന് കേൾക്കുമ്പോഴേ മനസ്സിൽ തെളിയുന്ന ശരീരഘടനയോ, മെയ്യടക്കമോ, ആയോധനകലയിലെ പാടവമോ സ്ക്രീനിൽ കാണാനായില്ല. ബാഹുബലി പോലെ അതിമാനുഷികരായൊന്നും കഥാപാത്രങ്ങളെ അവതരിപ്പിക്കണം എന്നല്ല ഉദ്ദേശിക്കുന്നത്. ഒരു സാധാരണക്കാരൻ വാൾ എടുത്ത് യുദ്ധത്തിനിറങ്ങുന്നത് പോലെയാകില്ലല്ലോ ഒരു യോദ്ധാവിന്റെ നീക്കങ്ങൾ. കരികാലന്റേയും, അരുൺമൊഴിയുടേയും വീരസാഹസങ്ങൾ കാണിക്കുമ്പോൾ സംവിധായകൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു.
മണിരത്‌നം എന്ന സംവിധായകന്റെ ഭാവനാപരമായ ഉള്‍ക്കാഴ്ചയെ എത്ര അഭിനന്ദിച്ചാലും കൂടുതലാകില്ല. സംവിധായകന്റെ കയ്യടക്കവും ദീര്‍ഘവീക്ഷണവും കവിതപോലെ ഒഴുകുന്ന ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളിലും തിരിച്ചറിയാനാകും. കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയ രീതികളും, കഥാപാത്രങ്ങള്‍ തമ്മിലുള്ള ആത്മബന്ധങ്ങളും- സംഘര്‍ഷങ്ങളും ബോധ്യപ്പെടുത്തുന്ന രംഗങ്ങളും, യുദ്ധരംഗങ്ങളും -എല്ലാം വളരെ മികവോടെയാണ് സംവിധായകന്‍ വെളളിത്തിരയിലേക്ക് എത്തിച്ചത്. ഇത്രയും അധികം താരങ്ങളേയും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേയും, ആനയും കുതിരയും അടക്കമുള്ള മൃഗങ്ങളേയും, സാങ്കേതിക പ്രവര്‍ത്തകരേയും ഏകോപിപ്പിച്ച് ചിത്രീകരണം നടത്തുകയെന്നത് നമുക്ക് ഊഹിക്കാനാകുന്നതിലും സങ്കീര്‍ണ്ണമായ ജോലിയാണ്. അതും സിജിഐ- വിഎഫ്എക്‌സ് ടെക്‌നോളജികളുടെ ഉപയോഗം കഴിവതും കുറച്ച് പരമാവധി റിയലസ്റ്റിക്കായി സിനിമ ഒരുക്കിയ സംവിധായകനെ പ്രശംസിക്കാന്‍ വിശേഷണങ്ങളൊന്നും പര്യാപ്തമാകുന്നില്ല. അത്രമേല്‍ പരിശ്രമവും കഠിനാദ്ധ്വാനവും സംവിധായകന്റേയും, അഭിനേതാക്കളുടേയും, മറ്റ് പ്രവര്‍ത്തകരുടേയും ഭാഗത്തുനിന്നും ഉണ്ടായതുകൊണ്ടാണ് ഇതിഹാസത്തിന് ചേരുന്ന വിധം പൊന്നിയില്‍ സെല്‍വന്‍ തീയേറ്ററില്‍ ഗംഭീര അനുഭവം നല്‍കുന്നത്.
ചിത്രത്തിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളൊക്കെ ശക്തമായി എഴുതപ്പെട്ടതായതിനാല്‍ അഭിനേതാക്കള്‍ക്കെല്ലാം തങ്ങളുടെ വ്യക്തിമുദ്ര ചാര്‍ത്താന്‍ അവസരം ലഭിച്ചിട്ടുണ്ട്. ചിലര്‍ക്ക് ആദ്യ ഭാഗത്തില്‍ ചെറിയ സ്‌പേസാണ് ലഭിച്ചതെങ്കിലും, അവര്‍ക്ക് രണ്ടാം ഭാഗത്തില്‍ കൂടുതല്‍ തിളങ്ങാനാകും. ഓരോ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ആരാധകരുണ്ടെങ്കിലും, എന്നെ കൂടുതൽ ആകര്‍ഷിച്ചത് വന്തിയതേവനാണ്. അത് ഒരുപക്ഷേ കാർത്തി എന്ന നടന്റെ മേലുള്ള എന്റെ Subjectivity കൊണ്ടുമാകാം. ആ character എനിക്ക് കൂടുതൽ ഉള്ളോട് ചേർന്നിരുന്ന പോലെ തോന്നി. സിനിമയിലെ മികച്ച പ്രകടനങ്ങളിലൊന്ന് ഉറപ്പായും കാര്‍ത്തിയുടേതാണ്. ആദിത്യ കരികാലനായെത്തിയ വിക്രവും തന്നിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചടുപ്പിക്കുന്നുണ്ട്. വിവിധ മാനങ്ങളുള്ള ആ കഥാപാത്രത്തെ വിക്രമിനായി എഴുതിവച്ചതുപോലെയാണ് അനുഭവപ്പെട്ടത്. ആദിത്യ കരികാലന് കൂടുതല്‍ ആരാധകരെ ലഭിക്കുമെന്നത് ഉറപ്പിക്കാം. നന്ദിനിയേക്കുറിച്ച് പാര്‍ത്ഥിബനോട് പറയുന്ന ഭാഗത്തും, കുന്ദവൈയുമായുള്ള കൂടിക്കാഴ്ചയിലുമാണ് വിക്രം മനംകവരുന്നത്.
രണ്ടാം പകുതിയിലാണ് എത്തുന്നതെങ്കിലും അരുണ്‍മൊഴി വര്‍മ്മനായി ജയംരവിയും തിളങ്ങി. പൊന്നിയില്‍ സെല്‍വന്റെ സരളമായ സ്വഭാവവും, പോരാളിയായുള്ള ഭാവങ്ങളും നടന്‍ ഭംഗിയായി പകര്‍ന്നാടി. അതിശക്തമായ സ്ത്രീകഥാപാത്രങ്ങളും പൊന്നിയിന്‍ സെല്‍വന്റെ പ്രത്യേകതയാണ്. ഐശ്വര്യ റായിയുടെ നന്ദിനിയും, തൃഷയുടെ കുന്ദവൈയും, ഐശ്വര്യ ലക്ഷ്മിയുടെ പൂങ്കുഴലിയും ഒന്നിനൊന്ന് മെച്ചമായി നില്‍ക്കുന്നുണ്ട്. ആഴ്വാര്‍ക്കടിയന്‍ നമ്പിയായി എത്തിയ ജയറാമും ചിത്രത്തിലെ കഥാപാത്രങ്ങളില്‍ മുഖ്യ ആകര്‍ഷണമാണ്. ലിസ്റ്റ് ഇവിടെയൊന്നും തീരുന്നില്ല.. വാനതിയെ അവതരിപ്പിച്ച ശോഭിത ധൂലിപാല, പെരിയ പഴുവേട്ടരായരെ അവതരിപ്പിച്ച ശരത് കുമാര്‍, ചിന്ന പഴുവേട്ടരായരെ അവതരിപ്പിച്ച പാര്‍ത്ഥിബന്‍, സുന്ദര ചോഴനായെത്തിയ പ്രകാശ് രാജ്, മധുരാന്തക ഉത്തമ ചോഴനായെത്തിയ റഹ്‌മാന്‍, പ്രഭു, വിക്രം പ്രഭു തുടങ്ങിയ ഓരോ താരങ്ങളും മികച്ച രീതിയില്‍ അവരുടെ കഥാപാത്രങ്ങളെ പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. ഈ വേഷങ്ങളിലൊക്കെ മറ്റാരേയും ഇനി സങ്കല്‍പ്പിക്കാനാകില്ലെന്ന് തിരിച്ചറിയുമ്പോഴാണ് പൊന്നിയിന്‍ സെല്‍വനിലെ കാസ്റ്റിംഗ് എത്ര കൃത്യമായിരുന്നെന്ന് മനസ്സിലാകുന്നത്.
പിഎസ് 1 -ന് കരുത്തേകിയ നിര്‍ണ്ണായ ഘടകമാണ് എആര്‍ റഹ്‌മാന്റെ സംഗീതം. റഹ്‌മാന്‍ തന്നെ പാടിയ ‘പൊന്നി നദി’ എന്ന ഗാനമാണ് പ്രേക്ഷകശ്രദ്ധ നേടിയതെങ്കിലും, എനിക്ക് കൂടുതൽ വശ്യമായി അനുഭവപ്പെട്ടത് ‘അലൈകടൽ’ എന്ന ഗാനമാണ്. ആ ഗാനം ശരിക്കും ഒരു hangover ഉണ്ടാക്കി. റഹ്‌മാന്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന് വളരെ യോജിച്ചതാണ്. ക്യാന്‍വാസിന്റെ വലിപ്പവും, സംവിധായകന്റെ ലക്ഷ്യവും ശരിയായി മനസ്സിലാക്കി ഛായാഗ്രഹണം നിര്‍വ്വഹിച്ച രവിവര്‍മ്മനേയും ചിത്രത്തിന്റെ നെടുംതൂണായി കാണേണ്ടതുണ്ട്. എ ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗും, തോട്ട ധരണിയുടെ നേതൃത്വത്തിലുള്ള ആര്‍ട്ട് വര്‍ക്കുകളും എല്ലാം ചിത്രത്തില്‍ മികച്ചു നില്‍ക്കുന്ന ഘടകങ്ങളാണ്. ഇത്തരം ചിത്രങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. അതുകൊണ്ട് ഉറപ്പായും തീയേറ്റര്‍ അനുഭവം നഷ്ടപ്പെടുത്തരുത്. രണ്ട് ഭാഗങ്ങളും ഒരേ സമയം ചിത്രീകരിച്ചതിനാല്‍ രസച്ചരട് മുറിയാതെ കഥയുടെ തുടര്‍ച്ച ആസ്വദിക്കാന്‍ കഴിയും, അതിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല.