ഏപ്രില്‍ 19 – കഥ
ഇത്രയും ഞാന്‍ ആലോസരപ്പെടാനുണ്ടായ കാരണം ആലോചിച്ചപ്പോള്‍ തന്നെ ഹൃദയം പിടഞ്ഞു. ആ സംഭവങ്ങള്‍ ഓരോന്നായി മനസ്സില്‍ തെളിഞ്ഞു.
88 total views

കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്നിട്ടും ഉറക്കം മാത്രം വന്നില്ല. ജീവിതത്തിലൊരുപാടു പ്രതിസന്ധികള്‍ നേരിട്ടിടുണ്ട്. അന്നൊന്നും അവയെന്റെ ഉറക്കത്തെ ബാധിച്ചിട്ടില്ല. പക്ഷെ ഇന്ന് അറിയാതെ ഞാന്‍ ഉദ്വേഗത്തിന് അടിമയാകുന്നു. ഇത്രയും ഞാന്‍ ആലോസരപ്പെടാനുണ്ടായ കാരണം ആലോചിച്ചപ്പോള്‍ തന്നെ ഹൃദയം പിടഞ്ഞു…… ആ സംഭവങ്ങള്‍ ഓരോന്നായി മനസ്സില്‍ തെളിഞ്ഞു…..
പരീക്ഷാ കാലം പരിചയുമെടുത്തു മുന്പില് വന്നു നിക്കുന്നു. അഹങ്കാരം കാട്ടി ഇന്നുവരെ കളഞ്ഞത് 3 സെമെസ്ടര്‍..; ലാബും തിയറിയും ഇടിത്തീയായി വന്നപ്പോള്‍ വീണത് 8 സപ്ലികള്‍..; വീട്ടുകാര്‍ക്കിന്നും ഞാന്‍ ‘ഓള് ക്ലിയര്‍’ മകന് ആണല്ലോ! ഈ കള്ളങ്ങള്‍ എല്ലാം കൂടി എവിടെ കൊണ്ടുപോയി പൂഴ്ത്തുമെന്നറിയാതെ ഞാനുമിടയ്ക്കു പകച്ചു നിക്കാറുണ്ട്. ഈ സെം കൂടി കഴിഞ്ഞാലത് 16 എത്തുമെന്നുറപ്പിച്ചൊരു നെടു വീര്‍പ്പിടുമ്പോള്‍ അച്ഛന്റെ ഫോണ്‍ വന്നു. കുറ്റബോധം നിറഞ്ഞ മനസുമായി ആ ഫോണ്‍ എടുക്കുമ്പോളെന്റെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.
“മോനെ, എന്തൊക്കെ ഉണ്ട് വിശേഷം?” അച്ഛന്റെ സ്നേഹം നിറഞ്ഞ ശബ്ദം മറുതലക്കല്‍ മുഴങ്ങി.
“ഒന്നൂല, വെറുതെ ഇരിക്കുന്നു… അച്ഛന് ടിക്കറ്റ് ബുക്ക് ചെയ്തോ?”
“ചെയ്തു. അടുത്ത ആഴ്ച. ഏപ്രില്‍ 11. മോന് വരില്ലെ വിഷൂന്?”
“വരാം അച്ഛാ. ബട്ട് എനിക്ക് ഒരു പ്രാക്ടികല് എക്സാം ഉണ്ട് 17th. അത് കാരണം ചിലപ്പോള്‍ വരില്ലാരിക്കും. എങ്കിലും ഞാന്‍ നോക്കാം. അച്ഛന്റെ കൂടെ വിഷു ആഘൊഷിക്കാന് കിട്ടുന്ന ചാന്‍സല്ലെ, മിസ്സ് ആക്കുന്നില്ല.”
“വന്നു വിഷു കൂടിയിട്ട് മോന് തിരിച്ചു പോക്കോ. വരണം കേട്ടോ. പിന്നെ മോന് എന്താ വേണ്ടത് അച്ഛന് വരുമ്പോള്‍.?”
“ഞാന്‍ അച്ഛനോട് പറയാന്‍ ഇരിക്കുവാരുന്നു. ഇപ്പോള്‍ ഇറങ്ങിയ ഒരു മൊബൈല്‍ ഉണ്ട് നോക്കിയ 5310. അത് വേണം. കൂടാതെ അതിനു ഒരു ബ്ലൂ ടൂത്ത് ഹെഡ് സെറ്റും.”
“വേറെ എന്തെങ്കിലും വേണോട കുട്ടാ?”
“വേറെ ഒന്നും വേണ്ട.”
“എങ്കില്‍ ശരി, അച്ഛന് ഡ്യൂട്ടി ടൈം ആയി. മോന് പഠിക്ക്. അച്ഛന് ഇനി വരുന്നതിന് മുന്‍പ് വിളിക്കാം. ബൈ. ഉമ്മ.”
അച്ഛന് ഉമ്മ കൊടുത്തു ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ മനസ്സിലുറപിച്ചു, ലാസ്റ്റ് സെമ്മില്‍ പോയ പ്രാക്ടികല് ഈ സെമ്മില്‍ പൊക്കിയെ അടങ്ങു എന്ന്.
ദിവസങ്ങള്‍ വീണ്ടും കടന്നു പോയി. അച്ഛന് വരും എന്ന് പറഞ്ഞ ഡേ എത്തി. എനിക്ക് എത്താന്‍ പറ്റില്ലെന്ന കാര്യം വീട്ടില്‍ അമ്മയോടും പറഞ്ഞു. അമ്മ പറഞ്ഞു
“അച്ഛനും വരുന്നില്ല”
“അതെന്തു പറ്റി?”
“ടിക്കറ്റ് OK ആയില്ല. വെക്കേഷെന് ടൈം ആയത് കാരണം ഉള്ള തിരക്ക്; ടിക്കെറ്റ് OK ആയില്ല. 19th വരും. മോന് വിഷൂന് വരണം, അതായതു നാളെ തന്നെ തിരിക്കണം.”
“അമ്മേ എനിക്ക് 17th ലാബ് ഉണ്ട്. ”
“എന്നാലും നീ വരണം; വന്നെ പറ്റു.”
“അമ്മ ഇത്രയും പറഞ്ഞതല്ലെ വന്നേക്കാം; ഞാന്‍ കുറച്ചു കഴിഞ്ഞു വിളിക്കാം ഇപ്പോള്‍ തിരക്കാ”
“ശരി” അമ്മയും സംസാരം അവസാനിപിച്ചു.
അടുത്ത ദിവസം തന്നെ ഞാന്‍ നാട്ടിലേക്കുള്ള ട്രെയിന്‍ പിടിച്ചു. രാവിലെ ഏറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തി. നാട്ടിലെ സിം ഇട്ടു ചേട്ടനെ വിളിച്ചു.
“ഡാ, നീ വേഗം വാ. എങ്ങും കറങ്ങി തിരിഞ്ഞു നിക്കരുത്. പിന്നെ കീ ജനാലയ്ക്കു അരുകില്‍ ഉണ്ട്. നീ ബൈക്ക് എടുത്തു വല്യമ്മച്ചിയുടെ വീടിലേക്ക് വരണം.” ചേട്ടന്റെ ആജ്ഞ മറുതലക്കല്‍ മുഴങ്ങി.
“അതെന്താ അവിടെ സ്പെഷ്യല്‍”?”
“അവിടുത്തെ പശു ചത്തു”
“അതിന്റെ 16 ഇന്നാണോ?”
“അല്ല, ഇന്ന് അവിടെ ഒരു പൂജ ഉണ്ട്. അവര്‍ക്ക് എന്തോ ദോഷങ്ങള്‍ ആണ് അത് കാരണമാണ് പശു ചത്തത്. സൊ ദോഷം തീരാന്‍ ഒരു പൂജ. നീ അങ്ങോട്ട് വന്നേക്കണം. താമസിക്കരുത്.”
“ഉം” എന്ന് അനിഷ്ടത്തോടെ ഒന്നിരുത്തി മൂളി ഞാന്‍ ആ സംഭാഷണം അവിടെ അവസാനിപിച്ചു.
വീട്ടില്‍ എത്തി, ഫ്രെഷ് ആയി, ബൈക്ക് എടുത്ത് കൂളിംഗ് ഗ്ലാസും വെച്ച് പറത്തി വല്യമ്മച്ചിയുടെ ഗേറ്റ് കടന്നപ്പോള്‍ തന്നെ പൂജയുടെ മണി അടി ശബ്ദം എന്നെ വരവേറ്റു. എല്ലാരും ഹോമാഗ്നി നോക്കി കണ്ണടച്ച് ഇരുന്നു പ്രാര്‍ത്ഥിക്കുന്നു. ഒരു പശുവിന്റെ പേരില്‍ ഉള്ള അന്ധ വിശ്വാസങ്ങളെന്ന് മനസ്സില്‍ ആലോചിച്ചമ്മയെ നോക്കി. അമ്മ മുന്‍ നിരയില്‍ തന്നെ ഇരിക്കുന്നു. കൂടെ ചേട്ടനും. അവരുടെ പിന്നില്‍ ആയി ഇരുന്ന എന്നെ വല്യമ്മ മുന്നിലേക്ക് ഇരിക്കാന്‍ വിളിച്ചു. അങ്ങനെ ഞാനും മുന്‍ നിരയില്‍ പെട്ടു.
പൂജാരി എന്തൊക്കെയോ ജപിച്ചിട്ടഗ്നിയില്‍ എറിഞ്ഞു കളിക്കുന്നത് ഞാന്‍ കണ്ടു. ചെറിയ ചിരി ഉള്ളില്‍ വന്നെങ്കിലും ശകാരം ഭയന്ന് ചിരി ഉള്ളില്‍ അമര്‍ത്തി. ആ നിശബ്ദത ഭേദിച്ച് തിരുമെനിയുടെ ശബ്ദം മുഴങ്ങി.
“നന്നായി പ്രാര്‍ത്ഥിച്ചു ആ തളികയില്‍ ഇരിക്കുന്ന പൂ എടുത്തു ഞാന്‍ പറയുമ്പോള്‍ അത് അഗ്നിയില്‍ സമര്‍പ്പിക്കുക. രോഗിയുടെ പേരും നക്ഷത്രവും എന്താ?”
“ജനാര്ദ്ദനന് നായര്‍, മകം” ചേട്ടന്റെ മറുപടി എന്റെ നെഞ്ചില്‍ ഒരു വജ്രായുധം പോലെ പതിച്ചു. ഒപ്പം ഒരായിരം ചോദ്യങ്ങളും! എന്റെ അച്ഛന് രോഗിയോ?
പൂജ അവസാനിപിച്ച് തിരുമേനി ദക്ഷിണ വാങ്ങി കൊണ്ട് പറഞ്ഞു.
“ഇനി ഒന്നും പേടിക്കാന്‍ ഇല്ല. ആള് രക്ഷ പെടും. എന്റെ പൂജകള്‍ ഇന്ന് വരെ വെറുതെ ആയിട്ടില്ല.”
30000 രൂപയും വാങ്ങി അയാള്‍ സ്ഥലം വിട്ടു. എന്റെ അടുത്ത് വന്നു ചേട്ടന് എല്ലാം വിശദം ആക്കി. ഏപ്രില്‍ 11 ഫ്ലൈറ്റ്, പക്ഷെ 10th തലചുറ്റി വീണു. ബ്ലഡില്‍ പ്ലേറ്റ്ലെറ്റ് കുറഞ്ഞു പോയിപോലും. എന്റെ തല ചുറ്റുന്ന പോലെ ഒരു തോന്നല്‍; എല്ലാവരുടേം മുന്പില്. കണ്ണുകള്‍ തുളുമ്പാതെ പിടിച്ചു നിന്നു. അടുത്ത ദിവസം വിഷുവിനു കണി കണ്ടത് എന്റെ കണ്ണുകളില്‍ മറ സൃഷ്ടിച്ച കണ്ണുനീര് തുള്ളികളെ ആയിരുന്നു. ഭഗവാന്റെ മുന്നില്‍ കരഞ്ഞു പറഞ്ഞു. മുരുകന് സ്വാമിക്ക് ശയന പ്രദിക്ഷണം ചെയ്തു. അച്ഛന്റെ ജീവന് തിരിച്ചു കിട്ടാന്‍ സ്വന്തം ജീവന് ഓഫര്‍ ചെയ്തു. നിറഞ്ഞ കണ്ണുകളുമായി വീണ്ടും ട്രെയിന്‍ കയറി കോളേജിലേക്ക്.
പ്രാക്ടിക്കല്‍ എക്സാം തീര്‍ന്നു. ഏപ്രില്‍ 19th ഞാന്‍ ഖത്തറിലേക്ക് വിളിച്ചു. കസിന് ഫോണ്‍ എടുത്തു.
“അച്ഛന് കുഴപ്പം ഒന്നും ഇല്ല. നീ പ്രാര്‍ത്ഥിക്ക്. ബോധം വീണല്ലോ. ഇന്ന് ഫുഡും കഴിച്ചു.”
ആ ആശ്വാസ വചനം കേട്ട് ഞാന്‍ വീണ്ടും അമ്പലത്തിലേക്ക് തിരിച്ചു. ഭഗവാന് മുന്നില്‍ വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ചു. 20th രാവിലെ ഫോണ്‍ ശബ്ദിച്ചു. പതിവില്ലാതെ അമ്മാവന്റെ നമ്പര്‍ കണ്ടപ്പോളേ എന്റെ മനസ് തേങ്ങി.
“കൊച്ചു മോനെ, നിന്നെ വിളിക്കാന്‍ വല്യച്ചനും ജിനൂം കൂടി വരുന്നുണ്ട്. മോന് അവരുടെ കൂടെ ഇങ്ങു വരണം. അമ്മക്ക് മോനെ കാണണമെന്ന്.”
“എന്റെ അച്ഛന് പോയി അല്ലെ?”
“അങ്ങനെ അല്ല. നീ എന്താ ഇങ്ങനെ ചിന്തിക്കുന്നത്? ഒരു കുഴപ്പവുമില്ല”
“ഓഹോ, എങ്കില്‍ ഞാന്‍ വരുന്നില്ല. അച്ഛന് നാട്ടില്‍ വന്നിട്ട് വരാം.”
“മോനെ നീ വരണം” അമ്മാവന്റെ ശബ്ദം പതറുന്നത് ഞാന്‍ അറിഞ്ഞു.
“സത്യം പറ, എന്റെ അച്ഛന്…….. ..?” ഞാന്‍ പിടി മുറുക്കി.
“പോയി”
“ഞാന്‍ വരാം” യാന്ത്രികം ആയി ആ സംഭാഷണം അവിടെ അവസാനിപിച്ചു. ജിനു ചേട്ടനും വല്യച്ചനും വേണ്ടി കാത്തിരുന്നു. അവര്‍ എത്തി.
“എന്തിനാ വന്നെ? ഞാന്‍ അങ്ങ് വന്നെനേം” എന്ന ചോദ്യം അവരെ വരവേറ്റു.
മറുപടി പറഞ്ഞത് ജിനു ചേട്ടന് ആയിരുന്നു
“കുഞ്ഞമ്മക്ക് ഭയം! നീ വല്ലതും ചെയ്തു കളയുമോ എന്ന്. അതാ ഞങ്ങളെ വിട്ടത്.”
വേദനയില്‍ കലര്‍ന്ന ചിരി മറുപടി ആയി നല്കി കൊണ്ട് ചോദിച്ചു
“ചേട്ടന്റെ കൈയ്യില്ല് ആ പൂജ നടത്തിയ തിരുമെനിയുടെ നമ്പര്‍ ഉണ്ടോ?”
“ഉണ്ട്, എന്തിനാ ?”
“തരു, എനിക്ക് വിളിച്ചു ഒന്ന് സംസാരിക്കണം”
ചേട്ടന് തന്ന ആ നമ്പര്‍ ഡയല് ചെയുമ്പോള്‍ ഉള്ളില്‍ രോക്ഷം പടരുകയായിരുന്നു.
“ഹലോ” തിരുമേനിയുടെ ശബ്ദം മുഴങ്ങി
“തിരുമേനി ഓര്‍ക്കുന്നുണ്ടോ? കഴിഞ്ഞ ആഴ്ച മാന്നാര്‍ ഒരു പൂജ ചെയ്തത്?”
“ഉണ്ടല്ലോ”
“പന്ന പുല്ലേ, എന്റെ അച്ഛന് അങ്ങ് രക്ഷപെടും എന്ന് പറഞ്ഞു എന്റെ അമ്മേ പറ്റിച്ചു കാശ് അടിച്ചു മാറ്റാന്‍ പൂജ ചെയ്ത പട്ടി; വിഷമങ്ങള്‍ കൊണ്ട് ആളുകള്‍ അമ്പലത്തില്‍ വന്ന് കണ്ണീര് വാര്‍ക്കുമ്പോള്‍ കുംഭ നിറക്കാന്‍ ഇരയെ കിട്ടി എന്ന് സന്തോഷിച്ച് അവരെ പൂജ, മാങ്ങാ, തേങ്ങ എന്ന് പറഞ്ഞു കൂടിയാല്‍ നിന്റെ മേനി ഞാന്‍ തിരുമ്മി വിടും. കേട്ടോട നായെ….”
ഗണപതിക്ക് തേങ്ങ ഉടക്കുന്ന വ്യഗ്രതയോടെ ആത്മീയ ബിസിനസ്കാരന് ഫോണ്‍ കട്ട് ചെയ്തു. മനസ്സിലെ വിഷമം കടിച്ചമര്‍ത്തി അവര്‍ക്കൊപ്പം വീട്ടിലെത്തി. കരഞ്ഞു തളര്‍ന്ന അമ്മയേയും എന്നെ കണ്ടു വിതുമ്പി പോയ ചേട്ടനേയും കെട്ടിപിടിച്ച് അച്ഛന് അവസാനമായി ഗള്‍ഫില്‍ നിന്നു വരുന്നതും കാത്ത് ഞങ്ങളിരുന്നു. 22 രാവിലെ അച്ഛനെത്തി എയര്‍പോര്‍ട്ടില്‍.; എന്നും അച്ഛനെ വിളിക്കാന്‍ ഞങ്ങള്‍ പോയിരുന്നു. അവസാനമായി വരുമ്പോള്‍ വിളിക്കാന്‍ പോണം എന്ന് ആഗ്രഹിച്ചിട്ടും പോകാന്‍ പറ്റിയില്ല.
‘വെള്ള വണ്ടി’ വീട്ടുമുറ്റത്ത് വന്നുനിന്നു. അതില്‍ നിന്നുമൊരു തടിപ്പെട്ടി പുറത്തേക്കെടുത്തു. അതില്‍ എന്റെ അച്ഛന്.; ആ മുഖം കാണാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടിരുന്നു. എന്നും വരുമ്പോള്‍ നേരെ ബെഡ് റൂമില്‍ ചെന്ന്, കൊണ്ട് വന്ന പെട്ടികള്‍ മക്കളെ കൊണ്ട് തുറപ്പിച്ച് എന്തൊക്കെ കൊണ്ടുവന്നു എന്ന് പറഞ്ഞിരുന്ന അച്ഛന്, ആദ്യം ആയി അകത്തേക്ക് കടക്കാതെ കാര്‍ പോര്‍ച്ചില്‍ വിശ്രമിച്ചു. അച്ഛന്റെ വലതു വശത്ത് ആ നെഞ്ചില്‍ കൈ വെച്ച് ഞാനും ഇരുന്നു. എന്റെ അച്ഛനോട് അത്രയും നാള് ഞാന്‍ മറച്ചു വെച്ച എല്ലാ രഹസ്യങ്ങളും ഞാന്‍ പറഞ്ഞു. പരീക്ഷയില്‍ തോറ്റതും, ഉണ്ടാക്കിയ അടികളും, പുകിലുകളും, പ്രണയ തീവ്രതകളും അടക്കമെല്ലാം ഇറക്കി വെച്ച് അച്ഛന്റെ മുന്നില്‍ ഞാന്‍ കുമ്പസാരിച്ചു. അന്ന് വൈകുന്നേരം അച്ഛന് മക്കള്‍ക്ക് കാണാന്‍ ഒരു പിടി ചാരം മാത്രം ബാക്കി വെച്ച് പരലോകത്തേക്കു മടങ്ങി.
5 ദിവസം കഴിഞ്ഞു സഞ്ചയനം. അതിന്റെ തലേന്ന് അച്ഛന്റെ പെട്ടികള്‍ ശ്രെധിച്ചു. അതില്‍ from Doha to TVM എന്ന് എഴുതിയിരിക്കുന്നു. അച്ഛന് തന്നെ എല്ലാം പാക്ക് ചെയ്തു സ്വന്തം കൈ പടയില്‍ എഴുതിയിരിക്കുന്നു. B.J Nair എന്ന പേരിനു മുന്പില് Late എന്ന് എഴുതേണ്ട പണി മാത്രമേ സുഹൃത്തുക്കള്‍ക്ക് വന്നുള്ളൂ. മരണത്തില്‍ പോലും ആരെയും ബുദ്ധിമുട്ടിച്ചില്ല എന്റെ അച്ഛന്……..:!; ആ പെട്ടികളില്‍ ഒന്ന് പൊട്ടിച്ചു. അതില്‍ ഒരു മൂലയ്ക്ക് നോക്കിയ 5310 പാക്കറ്റ്! കൊച്ചുമോന് അച്ഛന്റെ അവസാന സമ്മാനം. അതും കെട്ടി പിടിച്ചു പൊട്ടികരയുമ്പോള് മറച്ച് വെച്ച സത്യങ്ങള്‍ കുറ്റബോധം ആയി മനസിനെ പൊള്ളിക്കുന്നത് ഞാന്‍ അറിഞ്ഞു.
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഞാന്‍ ആകുന്ന ജീവന്റെ വിത്തിട്ടടച്ച അച്ഛന്റെ അസ്ഥികള്‍ ഒരു ചെറിയ മങ്കുടത്തില്‍ ഇട്ടടക്കാന്‍ പുത്രന്മാരെ കാലം നിയോഗിച്ച ദിവസം. സഞ്ചയനം എന്ന ദിവസം; ഏപ്രില്‍ 27, തീര്‍ന്ന ഉടന്‍ കോളേജിലേക്ക് ബസ് കയറി. അടുത്ത ദിവസം കോളേജില്‍ എത്തി ഹാള്‍ ടിക്കറ്റ് വാങ്ങി. ഇന്ന് സൂര്യന് അസ്തമിച്ചുദിച്ചാല്‍ എക്സാം. പഠിക്കണം, പഠിച്ചേ പറ്റു. അച്ഛന്റെ സ്നേഹത്തിന് എനിക്ക് തിരികെ നല്കാന് ഈ ഡിഗ്രി എങ്കിലും വേണം. കണ്ണുനീര് തുടച്ച് പഠിക്കാന്‍ ബുക്ക് കൈയ്യില്‍ എടുക്കുമ്പോള്‍ അക്ഷരങ്ങളെ മറച്ചുകൊണ്ട് കണ്ണില്‍ കാര്‍മേഘം പെയ്തിറങ്ങി. പരാജയം സമ്മതിക്കാന്‍ മനസില്ലാതെ പഠിച്ചു. പഠിച്ചു മടുക്കുമ്പോള്‍ കരഞ്ഞും, കരഞ്ഞു മടുക്കുമ്പോള്‍ പഠിച്ചും ആ പരീക്ഷകാലം ഞാന്‍ തീര്‍ത്തു. ഒരു മാസം കൊണ്ട് പരീക്ഷ സീസണ് അവസാനിച്ചു എങ്കിലും എന്റെ കണ്ണിലെ മണ്‍സൂണ്‍ മാത്രം അവസാനിച്ചില്ല.
കണ്ണുകള്‍ മെല്ലെ തുറന്നു. ഇന്നാണ് ജഡ്ജ്മെന്റ് ഡേ. ഇന്ന് വരെ ജീവിതത്തില്‍ ഒരു റിസള്‍ട്ട് അറിയാനും ഞാന്‍ ഇത്രയും അധികം സമ്മര്‍ദം അനുഭവിചിട്ടുണ്ടാകില്ല. നിമിഷങ്ങള്‍ക്ക് മണിക്കൂറിന്റെ വലിപ്പമുണ്ടോ എന്ന് സംശയിച്ച നിമിഷങ്ങള്‍….; ഫോണ്‍ ശബ്ദിച്ചു. മറുതലക്കല്‍ കൂട്ടുകാരന്റെ ശബ്ദം.
“റിസള്‍ട്ട് വന്നു. നീ ഓള് ക്ലിയര്‍”!””””
നന്ദി പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. അച്ഛന്റെ മുഖം സ്ക്രീനില്‍ നിറഞ്ഞു നിക്കുന്ന മൊബൈല്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ഞാന്‍ പറഞ്ഞു
“അച്ഛന് വേണ്ടി; അച്ഛന് വേണ്ടി മാത്രം.”
89 total views, 1 views today
