ഓൺലൈൻ ഡെസ്ക് Published: June 09, 2026 07:31 PM IST 1 minute Read Link Copied മമത ബാനർജിയും അഭിഷേക് ബാനർജിയും (Photo: DIBYANGSHU SARKAR / AFP) Mail This Article × Follow Us കൊൽക്കത്ത∙ വ്യാജ ഒപ്പുകേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസിന്റെ കൊൽക്കത്തയിലെ പാർട്ടി ഓഫിസിലും ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ കാമാക് സ്ട്രീറ്റിലെ ഓഫിസിലും ക്രൈം ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സിഐഡി) പരിശോധന നടത്തി. സിഐഡിക്ക് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നൽകിയ സമൻസ് മൂന്നാം തവണയും അഭിഷേക് നിരസിച്ചതിന് പിന്നാലെയാണ് റെയ്ഡ്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും താൻ സ്ഥലത്തില്ലെന്നുമാണ് അഭിഷേക് സിഐഡിയെ അറിയിച്ചത്. What you should read next 30 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് റെയ്ഡിനെത്തിയത്. കാളിഘട്ട് സ്റ്റേഷനിലെ പൊലീസുകാരും സിഐഡി സംഘത്തിനൊപ്പമുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വീടിന് സമീപത്തുള്ള തൃണമൂലിന്റെ പാർട്ടി ഓഫിസിലാണ് സംഘം ആദ്യം എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അകത്തുകടക്കാൻ പ്രവർത്തകർ ആദ്യം അനുവദിച്ചില്ല. മമത ബാനർജിയും അഭിഷേക് ബാനർജിയും ഡൽഹിയിലാണെന്നും അവരുടെ അനുമതിയില്ലാതെ അകത്തേക്ക് കടക്കാനാകില്ലെന്നും ടിഎംസി ട്രഷററും മുൻ എംപിയുമായ സുഭാഷിഷ് ചക്രബർത്തി ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ തങ്ങളെ തടയാനാകില്ലെന്ന് സിഐഡി സംഘം അറിയിച്ചു. തുടർന്ന് ഒരു മണിക്കൂറിന് ശേഷം വൈകിട്ട് 4 മണിയോടെയാണ് സംഘം അകത്തേക്ക് പ്രവേശിച്ചത്. മുഴുവൻ നടപടിക്രമവും വിഡിയോയിൽ പകർത്തിയതായാണ് വിവരം. അഭിഷേക് ബാനർജിയുടെ ഓഫിസിൽ പരിശോധനയ്ക്കെത്തിയപ്പോഴും ഉദ്യോഗസ്ഥരെ പ്രവർത്തകര്‍ തടഞ്ഞിരുന്നു. What you should read next എന്താണ് കത്ത് വിവാദം? നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർ ബിമാൻ ബാനർജിയ്ക്ക് അയച്ച കത്തിൽ നിരവധി തൃണമൂൽ എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി ചേർത്തുവെന്നതാണ് കേസ്. മുതിർന്ന ടിഎംസി നേതാവ് സോവൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി നിർദേശിക്കുന്ന കത്തിൽ പല എംഎൽഎമാരുടെയും ഒപ്പ് വ്യാജമാണെന്നും അവരുടെ സമ്മതമില്ലാതെ ചേർത്തതാണെന്നും ആരോപണം ഉയർന്നു. ടിഎംസി എംഎൽഎമാരായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും ഒപ്പിന്റെ ആധികാരികത ചോദ്യം ചെയ്തതോടെയാണു വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇവരുടെ പരാതിയിൽ ബംഗാൾ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) കേസെടുത്ത് അന്വേഷണം തുടങ്ങി. നിയമസഭാ സെക്രട്ടറി പരാതി നൽകിയതോടെ എഫ്ഐആർ റിജിസ്റ്റർ ചെയ്തു. വിവാദ രേഖകളിൽ പേരുള്ള എംഎൽഎമാരുടെ മൊഴിയും ഒപ്പിന്റെ സാംപിളും സിഐഡി ശേഖരിച്ചു. English Summary: CID Raids TMC Offices in Kolkata Over Fake Signature Allegations: The CID conducted searches at the TMC's Kolkata party office and Abhishek Banerjee's office in connection with a fake signature case. This raid follows Abhishek Banerjee's refusal to appear before the CID for the third time regarding the summons. ×
