
കൊച്ചി: പെരുമ്പാവൂരിൽ പകൽവെളിച്ചത്തിൽ പരസ്യമായി ലഹരി ഉപയോഗിക്കുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട യുവാക്കൾക്കും, അതിന്മേൽ ഉടനടി കടുത്ത നടപടിയെടുത്ത കേരള പൊലീസിനും കൈയടിയുമായി നടൻ ഉണ്ണി മുകുന്ദൻ. പെരുമ്പാവൂരിലെ ലഹരി മാഫിയക്കെതിരെ സർക്കാർ നടത്തുന്ന ശക്തമായ നടപടികളെ അഭിനന്ദിച്ച താരം, 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ പൊലീസ് നടത്തുന്ന വ്യാപക പരിശോധനകളും അറസ്റ്റുകളും സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നതെന്നും വ്യക്തമാക്കി.
'പെരുമ്പാവൂര്‍ സ്റ്റോറീസ്' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന വിഡിയോ കേരള പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് ഉണ്ണി മുകുന്ദന്‍ നേരത്തെ പങ്കുവെച്ചിരുന്നു. നടന്റെ പോസ്റ്റ് വൈറലായതോടെ പൊലീസിന്റെ ഐടി സെൽ ഉൾപ്പെടെയുള്ള വിഭാഗങ്ങൾ അതിവേഗം രംഗത്തിറങ്ങുകയും കടുത്ത നടപടികളിലേക്ക് കടക്കുകയുമായിരുന്നു.
ഉണ്ണി മുകന്ദന്റെ കുറിപ്പിന്റെ പൂർണ രൂപം:
ഞാൻ പെരുമ്പാവൂരിൽ വർദ്ധിച്ചുവരുന്ന ലഹരിമരുന്നിന്റെ വിപത്തിനും സംഘടിത മയക്കുമരുന്ന് ശൃംഖലകൾക്കുമെതിരെ നിലവിൽ സ്വീകരിച്ചുവരുന്ന നിർണ്ണായക നടപടികൾക്ക് കേരള സർക്കാരിനോടും, പ്രത്യേകിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനോടും ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയോടും എന്റെ ആത്മാർത്ഥമായ നന്ദിയും കടപ്പാടും അറിയിക്കാൻ ആഗ്രഹിക്കുന്നു.
'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ കേരള പൊലീസ് നടത്തിവരുന്ന ശക്തമായ പരിശോധനകൾ വലിയ രീതിയിലുള്ള അറസ്റ്റുകളിലേക്ക് നയിക്കുകയും, ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. അതിലുപരി, നമ്മുടെ സമൂഹത്തെ സംരക്ഷിക്കുന്നതിനും ഭാവിതലമുറയ്ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ഭരണകൂടവും നിയമപാലകരും എത്രത്തോളം പ്രതിജ്ഞാബദ്ധരാണെന്ന് ഇത് തെളിയിക്കുന്നു.
മയക്കുമരുന്ന് ഉപയോഗത്തിന്റെ അവിടുത്തെ യഥാർത്ഥ അവസ്ഥ ദൃശ്യങ്ങളിൽ പകർത്തി പൊതുജനശ്രദ്ധയിൽ കൊണ്ടുവരാൻ ധൈര്യം കാണിച്ച ആ ചെറുപ്പക്കാരെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു. ഓൺലൈനിൽ അവർ പങ്കുവെച്ച ആ വിഡിയോയിലൂടെയാണ് ഞാൻ ഈ പ്രശ്നത്തെക്കുറിച്ച് അറിയുന്നത്; തുടർന്ന് ഞാനത് കേരള പൊലീസിന് കൈമാറുകയായിരുന്നു. ഈ വിഷയത്തിൽ വളരെ പെട്ടെന്ന് തന്നെ ഇടപെട്ട പൊലീസ് വകുപ്പിനെയും അതിന്റെ ഐടി സെല്ലിനെയും ഞാൻ അഭിനന്ദിക്കുന്നു. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ആദ്യഘട്ടത്തിൽ അവർ കാണിച്ച വേഗത മാത്രമല്ല, മറിച്ച് ആദ്യത്തെ അറസ്റ്റുകളിൽ മാത്രം ഒതുങ്ങാതെ ഈ ലഹരിവിരുദ്ധ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ അവർ കാണിക്കുന്ന നിശ്ചയദാർഢ്യമാണ്.
ഇത്തരം നടപടികൾ നമ്മുടെ നിയമവ്യവസ്ഥയിലും പൊലീസ് സേനയിലും സംസ്ഥാനത്തെ ഭരണസംവിധാനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടും ദൃഢമാക്കുന്നു. ഒരു പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ നമ്മുടെ സർക്കാരും പൊലീസും ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുകയും അതിവേഗം പ്രതികരിക്കുകയും ചെയ്യുന്നത് പൗരന്മാർ എന്ന നിലയിൽ നമുക്ക് നൽകുന്ന ആശ്വാസവും ഉറപ്പും വളരെ വലുതാണ്. നമ്മുടെ ശബ്ദം കേൾക്കുന്നുണ്ടെന്നും അതിന്മേൽ കൃത്യമായ നടപടികൾ ഉണ്ടാകുമെന്നുമുള്ള ആത്മവിശ്വാസം ഇത് വർദ്ധിപ്പിക്കുന്നു.
സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ ഒരു വ്യക്തിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന ചോദ്യം നമ്മൾ പലപ്പോഴും സ്വയം ചോദിക്കാറുണ്ട്. എന്റെ ഉത്തരം ലളിതമാണ്: ആ വ്യക്തി നിങ്ങളായിരിക്കുക. നടപടിയെടുക്കുക. നിങ്ങളുടെ ശബ്ദമുയർത്തുക. മറ്റാരെങ്കിലും അത് ചെയ്യുമെന്ന് കരുതി കാത്തിരിക്കരുത്. സാധാരണക്കാരായ പൗരന്മാർ ഉത്തരവാദിത്വത്തോടെയും ബോധ്യത്തോടെയും പ്രവർത്തിക്കാൻ തീരുമാനിക്കുമ്പോൾ പോസിറ്റീവായ മാറ്റങ്ങൾ അവിടെ ആരംഭിക്കുകയായി.
ഈ പ്രക്രിയയിൽ ഒരു ചെറിയ പങ്കു വഹിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. അതിലുപരി, സോഷ്യൽ മീഡിയയെ വിനോദത്തിനുള്ള ഒരു ഉപാധിയായി മാത്രമല്ല, പൊതുനന്മയ്ക്കുള്ള ഒരു ഉപകരണമായും ഉപയോഗിക്കാൻ തിരഞ്ഞെടുത്ത ആ യുവാക്കളെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. നമ്മളെയെല്ലാം ബാധിക്കുന്ന ഒരു വിഷയം പുറത്തുകൊണ്ടുവരാൻ അവർ വ്യക്തിപരമായ അപകടസാധ്യതകൾ ഏറ്റെടുത്തു, അതിനായി അവർ നമ്മുടെ ബഹുമാനവും അഭിനന്ദനവും അർഹിക്കുന്നുണ്ട്.
നമ്മളെല്ലാവരും മൗനം പാലിക്കുന്നത് കൊണ്ട് മാത്രം നമ്മുടെ ചെറുപ്പക്കാരായ സഹോദരങ്ങളും സഹോദരിമാരും ലഹരിയുടെ ഇരകളായി മാറാൻ പാടില്ല. അടുത്ത തലമുറയുടെ ഭാവി സംരക്ഷിക്കേണ്ടത് ഉത്തരവാദിത്വമുള്ള ഓരോ പൗരന്റെയും കടമയാണ്.
അവസാനമായി, കേരള പൊലീസ് വകുപ്പിന് മുഴുവനായും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒപ്പം ഈ പ്രശ്നം പരിഹരിക്കുന്നതിൽ വലിയ പ്രതിജ്ഞാബദ്ധത കാണിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശ്രീ. ഹാർദിക് മീനയ്ക്ക് എന്റെ പ്രത്യേക നന്ദിയും രേഖപ്പെടുത്തുന്നു.
ഉത്തരവാദിത്വമുള്ള പൗരന്മാരും നിയമപാലകരും സർക്കാരും ഒരേ ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ അർത്ഥവത്തായ മാറ്റങ്ങൾ ഉണ്ടാകുക എന്നത് സാധ്യമാണെന്ന് മാത്രമല്ല, അത് അനിവാര്യവുമാണ് എന്നതിന്റെ ഒരു ഓർമ്മപ്പെടുത്തലാകട്ടെ ഇത്.
