ലൈംഗിക സത്യസന്ധത : ചില ശിഥില ചിന്തകൾ : Must read
ജയപ്രകാശ് ഭാസ്കരൻ
എട്ടു പത്തു വർഷമായി കാണും , ഞങ്ങൾ കുറച്ചു പേർ ഡ്യൂട്ടി സമയം കഴിഞ്ഞു കൊച്ചു വർത്തമാനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു. കൂട്ടത്തിൽ എൻറെ പ്രിയ ശിഷ്യനും സഹപ്രവർത്തകനുമായ സഞ്ജയനും ഉണ്ട് . അവിടെ ഓരോരുത്തരും അവരവരുടെ ഇഷ്ടങ്ങൾ പറയുകയായിരുന്നു.
രാഷ്ട്രീയവും സ്പോർട്സും സാഹിത്യവും പ്രണയവും ചർച്ച ചെയ്യുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടമെന്ന് ഞാൻ ഒന്ന് കാച്ചി .
ഏറെക്കുറെ എല്ലാവരും ഇതിനോട് ചേർന്ന് നിൽക്കുന്ന ഇഷ്ടങ്ങൾ പങ്കുവെച്ചു . പൊടുന്നനെ ഡ്രൈവർ ബെന്നി പറഞ്ഞു : ‘ എനിക്ക് ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഇഷ്ടമാണ് അതോടൊപ്പം തന്നെ സെക്സും ഇഷ്ടമാണ്.’
ബെന്നിയുടെ തുറന്നു പറച്ചിലിൽ എല്ലാവരും ചിരിച്ചു. പെട്ടെന്ന് ഞാൻ അതിനൊരു താത്വിക മാനം ചമച്ചു :’ ബെന്നിയുടെ ലൈംഗിക സത്യസന്ധത ആപാരമാണ് ! ‘ സഞ്ചയന് ചിരി അടക്കാൻ കഴിഞ്ഞില്ല. പിന്നീട് എന്നെ കാണുമ്പോഴെല്ലാം സഞ്ജയൻ ചോദിക്കും : “സാറേ മറ്റേ സത്യസന്ധതയുടെ പേര് എന്താണ് ! ”
മറ്റൊരിക്കൽ ഓഫീസിൽ , ഔദ്യോഗികമായ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോൾ നാൽപതു കഴിഞ്ഞ ഒരു മുൻ പഞ്ചായത്ത് മെമ്പർ അവിടേയ്ക്ക് കടന്നുവന്നു. കൂടെ ഒരു പെൺകുട്ടിയും ഉണ്ട് .
അവരുടെ ഏതോ കാര്യം സാധിക്കാനാണ് വന്നത്. പെൺകുട്ടി പോയി കഴിഞ്ഞപ്പോൾ . മെമ്പറോട് ഞങ്ങൾ തമാശ രൂപേണ ചോദിച്ചു. എന്തോ മെംബറെ ഇപ്പോൾ പെൺപിള്ളേരുടെ കാര്യത്തിലെ ഇടപെറുള്ളോ ? പൊടുന്നനെ, അവിടെ കൂടി നിൽക്കുന്ന അപരിചിതരെയും , ഇനി മത്സരിച്ചാൽ തനിക്ക് വോട്ട് ചെയ്യേണ്ട ആളുകളെയും അവഗണിച്ചുകൊണ്ട് അയാളും പറഞ്ഞു : ‘ ഓർമ്മവച്ച കാലം മുതൽ ഇതൊക്കെ തന്നെയല്ലേ സാറേ എന്റെ പരിപാടി പെൺപിള്ളേരുടെ പുറകെ നടത്തവും പ്രേമവും , കത്തുകൊടുപ്പും ,ചീത്തവിളി കേൾക്കലും ,കാണിക്കാൻ ഇനി തൊട്ടിത്തരങ്ങൾ വല്ലതും ബാക്കിയുണ്ടോ ! പക്ഷെ, ഇതിപ്പം ന്യായമായ കേസ്സാണ് . ‘
80 കഴിഞ്ഞ കുട്ടിപിള്ള ചേട്ടനും ആറുമുഖുൻ പിള്ള സാറും കൗമാരക്കാരനായ കൃഷ്ണകുമാറും അടങ്ങുന്ന ഞങ്ങളുടെ സൗഹൃദ സദസ്സിൽ പലരും ലൈംഗികമായി ഇഷ്ടങ്ങളും പെർവേഷൻസും തുറന്നുപറയുന്ന സംസ്കാരസമ്പന്നമായ ഒരു അനുഭവത്തെ കുറിച്ച് മുമ്പെഴുതിയിട്ടുണ്ട്. മനുഷ്യന്റെ indomitable passions ൽ ഒന്നായ ലൈംഗികതയുമായി ബന്ധപ്പെട്ട ഇഷ്ടങ്ങളും അബദ്ധങ്ങളും മിസ്സ് അഡ്വഞ്ചേഴ്സും യാതൊരു മടിയുമില്ലാതെ നിസ്സങ്കോചം തുറന്നു പറയാൻ കഴിയുന്ന രാഷ്ട്രീയ നേതാക്കന്മാർ നമുക്ക് വേണം.
അങ്ങനെ തുറന്നു പറയാൻ കഴിയുന്നിടത്ത് , ഭീഷണിയും വിലപേശലും ബ്ലാക്ക് മെയിലിംഗും വില പോവില്ല. ഒരു രാഷ്ട്രീയ നേതാവ് ഫാൻറസിയിൽ പോലും രമിച്ചു എന്നറിഞ്ഞാൽ അയാളുടെ മാനവും ജീവിതവും നഷ്ടപ്പെടുന്ന സാഹചര്യം മാറണം.പാശ്ചാത്യ രാജ്യങ്ങളിൽ അമ്മ – അച്ഛൻ-മകൾ – മകൻ, ഒരു പോൺ ആർട്ടിസ്റ്റ് ആണെന്ന് അഭിമാനത്തോടെ പറയുന്ന മനുഷ്യരുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഒരു മറയുമില്ലാതെ ലൈംഗികമായ ഇഷ്ടങ്ങളും പെർവ്വേഷൻസും തുറന്നു പറയുകയും ചർച്ച ചെയ്യുകയും ചെയ്യുന്നതും സാമൂഹ്യവിരുദ്ധമല്ലാത്തതും ചൂഷണം അല്ലാത്തതുമായ ലൈംഗിക വിനിമയങ്ങളെ തെറ്റായി കാണാത്തതുമായ ഒരു തുറന്ന സമൂഹമായി നമ്മുടെ സമൂഹം മാറട്ടെ .
മീ റ്റു ആരോപണങ്ങളിൽ പെട്ട് മാധ്യമപ്രവർത്തനം അവസാനിപ്പിക്കും മുമ്പ് ഗൗരിദാസൻ നായർ ഏതാണ്ട് ഇങ്ങനെ എഴുതി:
‘ഇപ്പോഴും പെൺകുട്ടികളെ കാണുമ്പോൾ അവരുടെ മാറിടത്തിലേക്ക് നോക്കാതിരിക്കാൻ എനിക്ക് കഴിയില്ല. എന്നാൽ എൻറെ മകന്റെ ജനറേഷൻ അങ്ങനെയല്ല അവർ സ്വാതന്ത്ര്യത്തോടെ പെൺ സൗഹൃദങ്ങളിൽ ഏർപ്പെടുന്നു ‘.സിനിമയിൽ അഭിനയിക്കാൻ പോയത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ചുള്ളിക്കാട് പറഞ്ഞതും ഏതാണ്ട് ഇങ്ങനെയാണ് : ‘ സിനിമ നടികളെ പ്രാപിക്കാമെന്നുള്ള ആഗ്രഹത്തോടെയാണ് ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയത് , എന്നാൽ ഒരു നടിയും എനിക്ക് വേണ്ടി തുണി അഴിച്ചില്ല ‘
ഒരു പൊതുവേദിയിൽ അതീവ കോമളനായ സി വി ബാലകൃഷ്ണന്റെ അടുത്തിരിക്കുമ്പോൾ മനോഹരമായ വെളുത്ത് നീണ്ട വിരലുകളിൽ ഒന്ന് തൊടാൻ തോന്നിയിട്ടുണ്ട് എന്ന് ഗ്രേസി എഴുതിയതും ഓർക്കുന്നു. സ്വപ്ന പറയുന്നതിൽ കാര്യമുണ്ടെങ്കിൽ ആരോപണ വിധേയരായ നേതാക്കന്മാർ സ്വപ്ന ഒരുപാട് യാതന അനുഭവിച്ച സ്ത്രീയാണെന്ന് പറയുന്നതിന് പകരം , ഇങ്ങനെ പറയാൻ ശ്രമിച്ചാൽ കൊള്ളാമെന്ന് തോന്നുന്നു.
‘ അവളുടെ മിടുക്കും ഇടപെടലും സൗന്ദര്യവും എന്നെ ഒരുപാട് ആകർഷിച്ചിരുന്നു . സെക്ഷ്ലായ ഒരു ഇഷ്ടവും തോന്നി പോയിരുന്നു. എപ്പോഴൊക്കെയോ അത് പ്രകടിപ്പിച്ചിട്ടും ഉണ്ടാകാം. അവൾക്ക് താല്പര്യമില്ലാത്തതു കൊണ്ടായിരിക്കാം . അത് നടന്നില്ല .’ ഇപ്പോഴും അത്തരം ആസ്പിരിയേഷൻസ് ഒന്നും വിട്ടു പോയിട്ടില്ലാത്ത ഒരു മനുഷ്യനാണ് ഞാൻ ‘
സ്വപ്ന പറയുന്നത് കള്ളമാണെങ്കിൽ മനനനഷ്ടക്കേസു കൊടുക്കണം .ഇതിനു രണ്ടിനും ഇടയിലുള്ള ഏത് സമീപനവും ആത്മ വഞ്ചനയാണ് , കാപട്യമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജോർജ് ബർണാഡ് ഷാ എഴുതിയ ഒരു നാടകത്തിൽ ഇങ്ങനെ രംഗമുണ്ട് – പതിനേഴു കാരിയായ പെൺകുട്ടി എൻപതു കഴിഞ്ഞ മുത്തശ്ശിയോട് ചോദിക്കുന്നു : ‘ മുത്തശ്ശി, നമുക്ക് എത്ര വയസ്സാകുമ്പോൾ നമ്മുടെ മനസ്സിലെ ഈ ഫളർട്ടിംഗ് ചിന്തകൾ അവസാനിക്കും ‘ .മുത്തശ്ശി ചിരിച്ചുകൊണ്ട് ഇങ്ങനെ പറയും : ‘എനിക്കറിഞ്ഞുകൂടാ മോളെ ‘
ഇത് കൂടി ……
കുറച്ചു ദിവസങ്ങൾക്കു മുമ്പ് സ്കൂട്ടർ സർവീസിനു കൊടുത്തിട്ട് , കൊല്ലം പള്ളിമുക്കിൽ നിന്നും ഒരു സ്വകാര്യ ബസ്സിൽ കയറി. ഏറെ കാലത്തിനു ശേഷമായിരുന്നു സ്വകാര്യ ബസ്സിൽ കയറുന്നത്. എല്ലാ സീറ്റുകളിലും പ്ലസ് ടു തലത്തിലെ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് ഇരിക്കുന്നു.അവർ കാതരമായി ഇടപെടുന്നു. എനിക്ക് തൊട്ടു മുമ്പിലെ സീറ്റിൽ ഒരു പയ്യൻ ഒറ്റയ്ക്ക് ഇരിക്കുന്നു. പെൺകുട്ടി സീറ്റിനോട് ചേർന്ന് കമ്പിയിൽ ചാരി ഏതാണ്ടവനെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ നിന്നുകൊണ്ട് വർത്തമാനം പറയുന്നു. സ്റ്റോപ്പിൽ ഇറങ്ങും മുമ്പ് അവൻറെ കയ്യിൽ അവൾ ഒന്ന് അമർത്തി പിടിച്ചു .പെൺകുട്ടി ഇറങ്ങി കഴിഞ്ഞപ്പോൾ പുറകിൽ നിന്നും രണ്ട് ആൺ കുട്ടികൾ ഓടിവന്ന് അവൻറെ അടുത്തിരുന്നു.
അവർ മൊബൈൽ ഫോണിൽ ആ പെൺകുട്ടി സ്കൂളിൽ നിന്നിറങ്ങുമ്പോൾ മുതലുള്ള നിമിഷങ്ങളെല്ലാം ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു . അവസാനം കയ്യിൽ അമർത്തിപ്പിടിച്ചത് പോലും ! ഈ രംഗം സ്വാഭാവികമായും എന്നെ അസ്വസ്ഥനാക്കി. വീട്ടിലെത്തിയപ്പോൾ പ്ലസ് വണ്ണിന് പഠിക്കുന്ന മോളോട് അതിനെക്കുറിച്ച് പറഞ്ഞപ്പോൾ അവൾ പറഞ്ഞു : ‘അച്ഛാ അവനൊക്കെ കഞ്ചാവായിരിക്കും അല്ലെങ്കിൽ സൈക്കോ ആയിരിക്കും. ഞങ്ങടെ സ്കൂളിലെ ബോയിസ് ഒക്കെ ഡീസന്റാണ് ‘
ഏതായാലും അന്ന് നാൻസിയോട് ഇങ്ങനെ പറഞ്ഞു : ‘ ഞാൻ ചില കാര്യങ്ങൾ പരിശീലിക്കാൻ തുടങ്ങിയിരിക്കുന്നു . ഇനി നമ്മുടെ കുഞ്ഞുങ്ങളുടെ ഏറ്റവും സൂക്ഷ്മമായ സ്വകാര്യ നിമിഷങ്ങൾ പ്രചരിപ്പിക്കപ്പെട്ടാൽ പോലും , അത് കാണേണ്ടി വന്നാൽ പോലും , അവർ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് കാണുന്ന ലാഘവത്തോടെ എടുക്കേണ്ടിയിരിക്കുന്നു ‘