Rajesh shiva
New wind entertainment ന്റെ ബാനറിൽ pgs Sooraj തിരക്കഥയും സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം ആണ് BEYOND THE END . സഫ്ദർ ഹാഷ്മി, നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കലബുര്‍ഗി, ഗൌരി ലങ്കേഷ്, പെരുമാൾ മുരുഗൻ, എംഎഫ് ഹുസ്സൈൻ, കെ എസ് ഭഗവാൻ , തസ്ലിമ നസ്രിൻ … എന്നിവർക്ക് ആദരം അർപ്പിച്ചുകൊണ്ട് തുടങ്ങുന്ന ഈ ഹ്രസ്വചിത്രം, അതുകൊണ്ടുതന്നെ അവിടെ അതിന്റെ ഉള്ളടക്ക രാഷ്ട്രീയം എന്താണെന്നു വെളിപ്പെടുത്തുന്നുണ്ട്. കാലഘട്ടം സാക്ഷ്യംവഹിക്കുന്ന ഫാസിസ്റ്റ് അശ്വമേധങ്ങളെ തടഞ്ഞുനിർത്താൻ ആകുന്നത് കലയ്ക്കും സാഹിത്യത്തിനും മാത്രമാണെന്നും പേനയ്ക്കും ക്യാമറയ്ക്കും ഏതൊരു ആയുധത്തേക്കാളും മൂർച്ചയും കൃത്യതയും ഉണ്ടെന്നും മറ്റാരേക്കാളും തിരിച്ചറിയുന്നത് ഫാസിസ്റ്റുകൾ തന്നെയാണ്. അതിനാൽ അവർ ഹിറ്റ്ലിസ്റ്റുകൾ തയ്യാറാക്കുമ്പോൾ കലാകാരന്മാർക്ക് അതിൽ പ്രഥമസ്ഥാനം നൽകി ‘ആദരിക്കാൻ’ മടികാണിക്കാറില്ല. ലോക ചരിത്രത്തിന്റെ ഗതിവിഗതികൾ പരിശോധിച്ചാൽ എവിടെയും ഇതുതന്നെയായിരുന്നു അവസ്ഥ. മതഭരണമോ ഏകാധിപത്യ-സ്വേച്ഛാധിപത്യ ഭരണമോ ജനാധിപത്യ ഭരണമോ എന്നൊന്നും വ്യത്യാസമില്ലാതെ ഭരണകൂടങ്ങളും സംഘടനകളും അവരിൽ ഉണർന്നിരിക്കുന്ന ഫാസിസ്റ്റ് തത്വങ്ങൾ കൊണ്ട് കലാകാരന്മാരെ ക്രൂശിച്ച ചരിത്രമേ ഉള്ളൂ.
BEYOND THE END ബൂലോകം ടീവി ഒടിടിയിൽ ആസ്വദിക്കാം
എന്നാൽ ഒന്നിനും തോല്പിക്കാനാകാത്ത അനിഷേധ്യശക്തിയായി കലയും സാഹിത്യവും ഇവിടെ വിജയിച്ചുകൊണ്ടേയിരിക്കുന്നു. പേനയേന്തുന്നവൻ വീണാലും മറ്റൊരുവൻ അതേ പേനയെ ബാറ്റൺ ആയി ഏറ്റെടുത്തു ഒരു റിലേ ഓട്ടം പോലെ കാലത്തിന്റെ ഫിനിഷിങ് പോയിന്റിലേക്കു പോരാട്ടവീര്യവുമായി അവനിലെ അക്ഷരങ്ങൾ പായുകയാണ്. ക്യാമറകൾ തല്ലിത്തകർക്കപ്പെട്ടാലും അതിലേക്ക് ഫോക്കസ് ചെയ്തു നിൽക്കുന്ന ഒരായിരം ക്യാമറകൾ ആ സത്യത്തെ ലോകത്തോട് വിളിച്ചുപറയുക തന്നെ ചെയ്യും. ഭൂഖണ്ഡങ്ങളിൽ നിന്നും പുരോഗമനസ്സുകളുടെ ഐക്യദാർഢ്യങ്ങൾ ആ സത്യത്തെ വലംവച്ചു പറക്കും. വാക്കുകളുടെയും ദൃശ്യങ്ങളുടെയും മൂർച്ചയിൽ ഫാസിസം അനുദിനം ചോദ്യംചെയ്യപ്പെട്ടു കൊണ്ടേയിരിക്കും.
അത്തരമൊരു ചോദ്യം ചെയ്യൽ ആണ് BEYOND THE END -ലൂടെ മാധ്യമപ്രവർത്തകനായ pgs Sooraj നടത്തുന്നത് . ഫാസ്റ്റുകളാൽ വീണുപോയ കലാകാരന്മാരിൽ നിന്ന് ആവാഹിച്ച ഊർജ്ജവും കരുത്തുമാണ് സൂരജിനെ പോലുള്ള കലാകാരന്മുടെ പ്രചോദനം. കല മരിക്കുന്നില്ല. അത് ഒരായിരം പേരിലൂടെ മുന്നോട്ടു തന്നെ പോകും.. ‘ദി ഷോ മസ്റ്റ് ഗോ ഓൺ’ .
ഒരായിരം കുരുന്നുകൾ ചുറ്റും നടക്കുന്ന അനീതികൾ കണ്ടു വളരുന്നുണ്ട്. വളർച്ചയുടെ പരിണാമങ്ങളിൽ അവർ ആയുധമല്ല … കലയാണ് തിരഞ്ഞെടുക്കാൻ പോകുന്നത്. ചോദ്യചിഹ്നങ്ങൾ ആണ് അവരുടെ ആയുധത്തിന്റെ മൂർച്ചയിൽ ആലേഖനം ചെയ്‌തിട്ടുള്ളത്. ഉത്തരങ്ങൾ ഇല്ലാത്തവരോട് ചോദിച്ചുകൊണ്ടേയിരിക്കുക.. എന്തിന് ? എന്തിന് ? ആ ചോദ്യചിഹ്നങ്ങൾ ചൂണ്ടകളെ പോലെ ഫാസിസത്തിന്റെ മസ്തിഷ്കങ്ങൾ കൊളുത്തിവലിക്കുന്ന ചെന്നികുത്തുകളായി മാറിക്കൊണ്ടേയിരിക്കും… അതേ സമയം നീതിബോധത്തിന്റെ കുളിർകാറ്റായി പതിതരുടെ ഹൃദയങ്ങളിൽ ആ കല സുഖം പകരുകയും ചെയ്യും.
Production – New wind entertainment
Screenplay, direction – pgs Sooraj
DOP- Anoop Nair
Editing – Pradeep Shankar
BGM – Anil Gopalan
Assistant director – vijith panavoor
Associate director – sreejith Namboothiri
Cast- Anil Gopalan , master abhirath d Sunil , Sandeep, Vishnu , Viswanathan, s.s Sunil Kumar
Nothing in society is weird before an audience just like art or an artist. It is pity to be an artist who dreads someone’s emotions are often hurt by his creation in a democratic country.
Someone on cradle will be the watchman for creation even on great suppression. If you got hurt from a creation then your emotions are in trouble. Is religion, democratic or social organizations judge our writers or constitution? Whether their hopes are to be established here?
The government owes to give right for an artist to create something according to our constitution. But beyond suppressions art and artists make their journey through new generations and via new paths. Such thoughts are shared through ‘BEYOND THE END.
മുന്നറിയിപ്പ് ( 2017 )എന്ന എന്റെയൊരു (Rajesh shiva) രചന ഐക്യദാർഢ്യമായി ഇതിനോടൊപ്പം ചേർക്കുകയാണ്
സിനിമ തുടങ്ങി,നായകൻ പുകവലിച്ചുകൊണ്ടു മദ്യപിക്കുന്ന രംഗമായി
“നിയമപ്രകാരമുള്ള മുന്നറിയിപ്പ്,
പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം”
അടുത്തസീനിൽ നായിക അക്രമത്തിനിരയാകുന്നു,
“നിയമപ്രകാരമുള്ള മുന്നറിയിപ്പ്,
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ശിക്ഷാർഹമാണ് ”
ആശങ്കയോടെയെങ്കിലും പ്രതിരോധങ്ങൾ കണ്ടു സന്തോഷത്തോടെ അവസാനിച്ച
സിനിമയുടെ രണ്ടാംഭാഗം മറ്റൊരു കാലത്തു മറ്റൊരു തിയേറ്ററിൽ
ആദ്യ സീനിൽ നായകനും നായികയുമായി പ്രണയത്തിലാകുന്നു.
അവർ ആലിംഗനബദ്ധരായി ഗാഢചുംബനത്തിലേർപ്പെടുന്നു
രതിയിലേർപ്പെടുന്നു
“നിയമപ്രകാരമുള്ള മുന്നറിയിപ്പ്,
പ്രണയം,
ആലിംഗനം
ചുംബനം,
രതി എന്നിവ
സംസ്കാരത്തിന് ഹാനികരം”
അടുത്ത സീനിൽ അവർ റെസ്റ്റോറന്റിൽ ബീഫ് കഴിക്കുന്നു
“നിയമപ്രകാരമുള്ള മുന്നറിയിപ്പ്,
“ബീഫ് നിങ്ങളുടെ ജീവനു ഹാനികരം”
ആക്രോശങ്ങളോടെയും
വിലാപങ്ങളോടെയും
ഭയപ്പെടുത്തി നീങ്ങിയവസാനിച്ച
ആ സിനിമയുടെ മൂന്നാംഭാഗം
മറ്റൊരുകാലത്തു റിലീസായപ്പോൾ
ദേശീയഗാനത്തോടെ തുടക്കം
“നിയമപ്രകാരമുള്ള മുന്നറിയിപ്പ്,
ദേശീയഗാനത്തെ ബഹുമാനിക്കുന്നത് ശിക്ഷാർഹം ”
ഇലക്ഷൻ രംഗത്തോടെ സിനിമയാരംഭിക്കുന്നു
“നിയമപ്രകാരമുള്ള മുന്നറിയിപ്പ്,
ഭരണഘടനയും ജനാധിപത്യവും
പിന്തുടരുന്നത് ശിക്ഷാർഹം”
സിനിമയിലുടനീളം നിയമപ്രകാരമുള്ള മുന്നറിയിപ്പുകൾ
തുരുതുരാ കടന്നുപോകുന്നു
“കൂട്ടംകൂടുന്നത്
യുക്തിവാദിയാകുന്നത്
ചിന്തിക്കുന്നത്
പ്രതിഷേധിക്കുന്നത്
എഴുതുന്നത്
വായിക്കുന്നത്
വരയ്ക്കുന്നത്
സംസാരിക്കുന്നത്
രാഷ്ട്രത്തിനു ഹാനികരം ”
ഏറ്റവുമൊടുവിൽ
“നിയമപ്രകാരമുള്ള മുന്നറിയിപ്പ്,
സിനിമയെ രാജ്യത്തു നിരോധിച്ചിരിക്കുന്നു”
ഒരക്ഷരം ശബ്ദിക്കാതെ പ്രേക്ഷകർ എഴുന്നേറ്റുനിൽക്കുമ്പോൾ
ഗാനം മുഴങ്ങുന്നു
‘നമസ്തേ സദാ വത്സലേ മാതൃഭൂമേ
ത്വയാ ഹിന്ദുഭൂമേ സുഖം വർദ്ധിതോഹം
മഹാമംഗലേ പുണ്യഭൂമേ…’
“നിയമപ്രകാരമുള്ള മുന്നറിയിപ്പ്,
ഗണഗീതത്തെ ബഹുമാനിക്കാത്തവരെ
രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കുന്നതാണ് ”
അതുകണ്ട് ഇരുന്ന ആരൊക്കെയോ പേടിച്ചുവിറച്ചു ചാടിയെഴുന്നേൽക്കുന്നു
തിയേറ്ററിലെ സ്പീക്കറുകൾ എന്നെന്നേയ്ക്കുമായി നിശബ്ദമായി
പ്രേക്ഷകർ സ്വന്തം സ്പീക്കറുകളും നിശബ്ദമാക്കി
തിയേറ്ററിനു പുറത്തിറങ്ങി
ബാൽക്കണിയിരുന്നവരും താഴെയിരുന്ന ഞങ്ങളും
വെവ്വേറെ വഴികളിലൂടെ പുറത്തേക്കിറങ്ങുമ്പോൾ
എന്റെ കൂടെ സിനിമകാണാൻ കയറിയിട്ട്
ഇരുട്ടത്തു ഏതോ സീനിനിടെ കാണാതായ
ഷാജഹാനെയും ബഷീറിനെയും അലക്സിനെയും തേടി
ഞാൻ അവിടമാകെ അലഞ്ഞുനടന്നു
ഒരായിരം സീസീടീവിക്കണ്ണുകൾ എനിക്കുമേൽ പതിഞ്ഞു,
കമ്പ്യൂട്ടറുകൾ എന്റെ ഡേറ്റകൾ
അരിച്ചുപെറുക്കി ഉത്തരം നൽകി
‘രാജ്യദോഹി’
pgs Sooraj ബൂലോകം ടീവിയോട് സംസാരിക്കുന്നു
“ഞാൻ ആദ്യമായി ചെയ്യുന്നൊരു വർക്ക് ആണ്. ചെറിയ ബഡ്ജറ്റിൽ ഒരു ഷോർട്ട് ഫിലിം ചെയുക എന്നൊരു ആഗ്രഹത്തിന് പുറത്തു രൂപം കണ്ട സൃഷ്ടിയാണ് ബിയോണ്ട് ദി ഏൻഡ്. ഷോർട്ട് ഫിലിം എന്നത് ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നും കലാകാരൻമാർ ചെയ്യുന്നൊരു കാര്യമാണ്. ക്യാമറയും എഡിറ്റിങ്ങും അഭിനേതാക്കളുടെ ചിലവും ഒക്കെ ബുദ്ധിമുട്ടിയാകും ചെയുക. അത്തരം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തുച്ഛമായ എമൗണ്ടിൽ ചെയ്ത വർക്ക് ആണ് ഇത്. വളരെ കുറിച്ച് ആർട്ടിസ്റ്റുകളെ വച്ച് ലിമിറ്റഡ് ലൊക്കേഷനിൽ വച്ച് ചെയ്യാൻ സാധിക്കുന്ന ഒരു ആശയം ഏതെന്നു ആലോചിച്ചു. ആ ആലോചനയിൽ നിന്നാണ് ഇങ്ങനെയൊരു തീമിലേക്കു എത്തിയത്. ഇത് ഏത് കാലഘട്ടത്തിലും പ്രസക്തമായ ആശയമാണ്. 2015 അവസാനത്തിലാണ് ഈ സിനിമ ചെയ്തത്. 2016 -ൽ യുട്യൂബിൽ വന്നു. ആദ്യത്തെ വർക്ക് ആയതുകൊണ്ടുതന്നെ ഇതിൽ പോരായ്മകൾ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. പിന്നെ സബ്ജക്റ്റ് അത്യാവശ്യം കൺവെ ചെയ്തു എന്നേയുള്ളൂ.”

“ഈയൊരു വിഷയം തിരഞ്ഞെടുക്കാനുള്ള കാരണം, ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്ന കലാകാരന്മാരെയും രാഷ്ട്രീയക്കാരെയും സാഹിത്യകാരെയും ഉന്മൂലനം ചെയ്യുന്നൊരു അവസ്ഥയുണ്ട്. അത് ഫാസിസം തന്നെയാണ്. ആ സമയത്താണ് കൽബുർഗി കൊല്ലപ്പെടുന്നത് .അതുപോലെ നരേന്ദ്ര ദബോൽക്കർ കൊല്ലപ്പെടുന്നത് . അതുപോലെ അത്തരം പ്രതികരണങ്ങൾ നടത്തിയിട്ടും ഇന്ത്യയിലെ സാഹചര്യം വച്ചുനോക്കിയാൽ ഭാഗ്യത്തിന് മാത്രം ജീവിച്ചിരിക്കുന്നവർ ഉണ്ട് . തസ്ലീമയെ പോലെയുള്ളവർ, പെരുമാൾ മുരുകനെ പോലുള്ളവർ. ഏതുകാലത്തും പ്രസക്തമായൊരു വിഷയമാണ് , ഫാസിസവും ഫാസിസത്തിനെതയുള്ള പ്രതിരോധങ്ങളും എന്നാണു എനിക്ക് തോന്നിയിട്ട്ള്ളത്.”
“ഒരു ഡ്രീം സീക്വൻസ് പോലെയാണ് ഞാൻ ഇത് പ്ലാൻ ചെയ്‌തത്. ഒരു കലാകാരൻ കടൽത്തീരത്തുകൂടി ഓടുന്നു, അയാളെ കടന്നാക്രമിക്കാൻ വേണ്ടി ഒരുകൂട്ടം ആൾക്കാർ പിറകെ ഓടുന്നു. എന്റെ മനസിലുള്ള വിഷ്വൽ എന്നത് നൂറോളം ആളുകൾ കല്ലും കുറുവടികളും വാളും വടിവാളുകളുമായി ഓടിക്കുന്നതാണ്. അതാണ് ആദ്യം മനസ്സിൽ വന്ന വിഷ്വൽ. പിന്നെയാണ് അതൊരു സിംബോളിക് ആയി ചെയ്തത്. ക്യാമറ നെഞ്ചിൽ വച്ചുകൊണ്ടു ഓടുന്നതായി എടുത്തത്. കാരണം നമ്മുടെ പരിമിതികൾ കാരണം തന്നെ. പല ഫിലിം മേക്കേഴ്‌സിനും അവരുടെ മനസ്സിൽ വരുന്ന ആശയത്തെ അതെപടി പകർത്താൻ സാധിക്കാതെ പോകുന്നത് അതെ പരിമിതികൾ കാരണമാണ് .എന്റെ ആദ്യത്തെ വർക്ക് ആയതുകൊണ്ടുതന്നെ എന്റെ സൗഹൃദ വലയത്തിൽ നിന്നും മൂന്നുനാലുപേരെ സംഘടിപ്പിച്ചുകൊണ്ടു പെട്ടന്നു ചെയ്തൊരു വർക്ക് ആണ്.”
ഇതിൽ ട്രിബ്യുട്ട് അർപ്പിച്ചവരുടെ ലിസ്റ്റിൽ ഒരാളെ കണ്ടില്ല, ഗൗരി ലങ്കേഷ് . പിന്നെയാണ് ശ്രദ്ധിക്കുന്നത് ഈ മൂവി റിലീസ് ആയതിനു ശേഷമാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത് അല്ലെ ?
“അതെ , അവർ കൊല്ലപ്പെടുന്നതിന് ഇതിനു ശേഷമാണ്. ഈ കാലം വല്ലാത്തൊരു കാലമാണ്. ചരിത്രത്തെ തന്നെ തിരുത്തിയെഴുതി അപനിർമ്മിച്ചുകൊണ്ടാണ് ഫാസിസ്റ്റുകളുടെ പോക്ക്. അനുകൂലമല്ലാത്ത മാധ്യമങ്ങളെ നിരോധിക്കുന്നു , പച്ചയായ നുണകൾ പ്രചരിപ്പിക്കുന്നു. ഈ കാലത്താണ് ഇതൊക്കെ ഏറ്റവും പ്രസക്തമായതു. ഇത്തരമൊരു ഷോർട്ട് ഫിലിം ഇറക്കാൻ തന്നെ നമുക്ക് ഭയമാണ്. എവിടെയും അടിച്ചമർത്തലാണ്. റഷ്യയിൽ പുട്ടിൻ എതിരാളികളെ കൊന്നൊടുക്കുന്നു. ചൈനയിൽ പലവിധത്തിൽ സംഭവിക്കുന്നു. അതിന്റെ മറ്റൊരു മുഖം തന്നെയാണ് ഇവിടെയും.”
pgs Sooraj ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”pgs Sooraj” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/02/sooraj-final.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
ഭരണകൂട ഭീകരതയാണ് ലോകത്തെ ഏറ്റവും വലിയ ഫാസിസം. കാരണം അഭയം നൽകേണ്ടവർ തന്നെ ഇരകളെ സൃഷ്ടിക്കുമ്പോൾ…. അല്ലെ ?
“ആ ജനവിഭാഗം അപ്പോൾ ആ രാജ്യത്തു അരാജകത്വത്തിലേക്ക് പോകുന്നു. ചൈന ഭരണകൂട ഭീകരത വിതച്ചാലും ആ രാജ്യം സൈനികമായി അത്രയും സ്ട്രോങ്ങ് ആയതുകൊണ്ടാണ് അരാജത്വത്തിലേക്കു പോകാത്തത്. എന്നാൽ രാജ്യം സുശക്തമല്ലെങ്കിൽ അത് സംഭവിച്ചേയ്ക്കാം അഫ്ഗാനും പാകിസ്ഥാനും ഒക്കെ തന്നെ ഉദാഹരണം. അത്തരമൊരു അവസ്ഥയിലേക്ക് ഇന്ത്യയും എത്തപ്പെടാം. ഇതുമായി ബന്ധപ്പെട്ട് സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അഭിപ്രായം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ തന്നെ ഹിജാബുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ… സ്ത്രീകളുടെ വിഹാഹപ്രായം ഉയർത്തിയ വിഷയം, അത് നല്ല കാര്യം ആണെങ്കിൽ കൂടി ഒരു പ്രത്യകമതവിഭാഗത്തെ ലക്‌ഷ്യം വച്ചുകൊണ്ട് ചെയാൻ പാടില്ല. എല്ലാ രംഗത്തും ഫാസിസം ഉണ്ട്. അതുപോലെ കലാരംഗത്തോടും അസഹിഷ്ണുതകൾ അതി ഭീകരമായി നിലനിൽക്കുന്നു. ‘വിശ്വരൂപം’ സെൻസർബോർഡ് വിഷയങ്ങൾ കത്തിനിൽക്കുന്ന ഇറങ്ങിയ സമയത്താണ് ഈ ഹ്രസ്വചിത്രം ഇറങ്ങുന്നത്.അതിനുശേഷം തലൈവ എന്ന വിജയ് സിനിമയുടെ ചില ഭാഗങ്ങൾ അവർ കട്ട് ചെയുകണ്ടായി. ഹൈന്ദവഭീകരത മാത്രമല്ല… മുസ്‌ലിം ഭീകരതയും സജീവമാണ്. അതുകൊണ്ടാണല്ലോ വിശ്വരൂപം തമിഴ്‌നാട്ടിൽ കളിയ്ക്കാൻ പറ്റാഞ്ഞിട്ടു അദ്ദേഹം എല്ലാം വിറ്റിട്ട് കേരളത്തിലേക്ക് വരുമെന്ന് പറയുന്നത്. ഇപ്പോഴാണെങ്കിൽ ഓടിടി പ്ലാറ്റഫോം സിനിമകളെ പോലും സെൻസറിങ്ങിനു വിധേയമാക്കണം എന്നാണ് അവർ പറയുന്നത്. മുൻപ് അങ്ങനെ ഇല്ലായിരുന്നു. ഇതിനെതിരെ സിനിമാട്ടോഗ്രാഫേഴ്സിന്റെയും സംവിധായകരുടേയുമൊക്കെ അസോസിയേഷനുകൾ പ്രതികരിക്കുന്നുമുണ്ട് . ഈ വിധ അസഹിഷ്ണുതകൾ ജനം വിചാരിച്ചാൽ മാത്രമേ പ്രതിരോധിക്കാൻ സാധിക്കൂ. വരുന്ന തിരഞ്ഞെടുപ്പുകളിലൂടെ ജനം പ്രതികരിച്ചാൽ മാത്രമേ നാനാത്വത്തിൽ ഏകത്വം എന്നത് ഇവിടെ നിലനിൽക്കുകയുള്ളൂ.”
BEYOND THE END ബൂലോകം ടീവി ഒടിടിയിൽ ആസ്വദിക്കാം
സോവിയറ്റ് വിഘടിച്ച കാലത്തു അതിനൊരു പരിഹാരമായി ബ്രിട്ടീഷ് രഞ്ജി അവരോടു പറഞ്ഞത് നിങ്ങൾ ഇന്ത്യയെ കണ്ടു പഠിക്കൂ എന്നതായിരുന്നു. കാരണം ഇന്ത്യ അത്രമാത്രം വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും വഹിക്കുന്ന ഇടമാണ്. എന്നിട്ടും ഒരു കൂരക്കീഴിൽ നിൽക്കുന്നു. അല്ലെ ?
“അതെ .. ഞാൻ ഈയിടെ ഒരു തമിഴ് വീഡിയോ കണ്ടു. അതിൽ അവർ പറയുന്നത്..ഇവിടെ ഏതു സംസ്ഥാനമാണ് ഒരുപോലെ ഉള്ളത് ? കേരളം പോലെയല്ല തമിഴ്നാട് , ആന്ധയിൽ പോയാൽ കർണാടകയിൽ പോയാൽ.. എല്ലാം ഒരുപാട് വ്യത്യാസമാണ്. മഹാരാഷ്ട്രയിൽ പോയാൽ അടിമുടി മാറ്റമാണ്. ഓരോന്നും ഓരോ രാജ്യം പോലെയാണ്. അങ്ങനെയുള്ള രാജ്യത്തിൽ മതനിയമങ്ങൾ അടിച്ചേല്പിച്ചാൽ , സിവിൽ കോഡ് അടിച്ചേല്പിച്ചാൽ , ഹിന്ദിവാദം വച്ചുപുലർത്തിയാൽ …അതൊന്നും ശരിയല്ല. ഓരോ സ്ഥലത്തും ഓരോ ഭാഷയെ ആണ് ജനം സ്നേഹിക്കുന്നത്. ഉത്തരേന്ത്യയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല. അവർ കടയിൽ പോയി സാധനം മേടിച്ചാൽ പോലും അവിടെ മതം പറഞ്ഞു അവഹേളിക്കുകയാണ്. പൗരത്വനിയമവുമായി ബന്ധപെട്ട് ഡൽഹിയിൽ മരിച്ചത് പുറത്തുവന്ന കണക്കുകൾ അല്ല. എന്റയൊരു ഡൽഹി സുഹൃത്ത് പറഞ്ഞത് അവിടെയൊരു ഓടയിൽ നിന്ന് 250 -ളം ശവങ്ങളാണ് കണ്ടെടുത്തതത്രെ. അതൊക്കെ കണക്കിൽ പെടാത്തവയാണ്. ഐക്യമുള്ള ഒരു പ്രതിപക്ഷ നിര ഇല്ലാത്തതും വലിയൊരു ഘടകമാണ്.”
ഇതിന്റെ അരങ്ങിലും അണിയറയിലും സഹകരിച്ച കലാകാരൻമാർ ?
“ഇതിന്റെ ക്യാമറ ചെയ്തത് എന്റെ സുഹൃത്ത് അനൂപ് മനോഹർ ആണ്. പുള്ളി അന്ന് സിനിമയിലൊക്കെ അസിസ്റ്റന്റ് ക്യാമറാമാൻ ആയി വർക്ക് ചെയുകയായിരുന്നു. പുള്ളിയുടെ കെയറോഫിൽ ആണ് നമ്മൾ ക്യാമറയൊക്കെ സംഘടിപ്പിച്ചത്. എഡ്യൂട്ടിങ് നിർവഹിച്ചിരിക്കുന്നത് പ്രദീപ് ശങ്കർ ആണ്. പുള്ളി ഒരുപാട് സിനിമ എഡിറ്റ് ചെയ്ത ആളാണ്. മ്യൂസിക് ചെയ്തിരിക്കുന്നത് അനിൽ ഗോപാലൻ എന്ന ആളാണ്. അദ്ദേഹം തന്നെയാണ് അതിൽ ക്യാമറയും കൊണ്ട് ഓടുന്ന സംവിധായകനായി അഭിനയിച്ചിരിക്കുന്നതും. പുള്ളി ‘അവൻ’, ‘ആകാശവാണി’ എന്ന സിനിമയുടെയൊക്കെ മ്യൂസിക് ഡയറക്ടർ ആണ്. പിന്നെ അസിസ്റ്ററൻസ് ആയി എന്റെ സുഹൃത്ത് ശ്രീജിത്ത് നമ്പൂതിരി, വിജിത് പനവൂർ ഒക്കെയാണ്. അതിലെ ആ കൊച്ചുകുട്ടി എന്റെ ചേട്ടന്റെ മകനാണ്.”
*****************************
*********************************