ദേവ് മോഹൻ, വിനായകന്, ഷൈന് ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് സംവിധാനം ചെയ്ത ചിത്രമാണ് പന്ത്രണ്ട്. സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ജയകൃഷ്ണൻ, സോഹൻ സീനുലാൽ, വിനീത് തട്ടിൽ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. തീരദേശ പശ്ചാത്തലത്തിലുള്ള ആക്ഷൻ-ഡ്രാമയാണ് ചിത്രം. ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇടയിലേക്ക് ഒരു അപരിചിതൻ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സിനിമയിൽ ഒരു ഔദ് വിദ്വാന്റെ വേഷത്തിലാണ് ദേവ് മോഹന് എത്തുന്നത്.
ഇപ്പോൾ സംവിധായകൻ ഭദ്രന്റെ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ‘പന്ത്രണ്ടു’ എന്ന സിനിമ സംവിധാനം ചെയ്ത ലിയോ തദ്ദേവൂസ് തന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്ത ആളായിരുന്നു എന്നും ഇപ്പോൾ ശിഷ്യന്റെ ഈ നേട്ടത്തിൽ അഭിമാനിക്കുന്നു എന്നുമാണ് ഭദ്രൻ കുറിക്കുന്നത്. തിയേറ്ററിൽ കാണാത്തതിൽ ദുഖമുണ്ട് എന്നും അദ്ദേഹം എഴുതുന്നു. ഭദ്രന്റെ കുറിപ്പ് വായിക്കാം
ഒരു കുറ്റബോധത്തോടെ അണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്.എന്റെ അസിസ്റ്റന്റ് ആയി മാത്രം വർക്ക് ചെയ്ത ലിയോ തദ്ദേവൂസിന്റെ “പന്ത്രണ്ട് “എന്ന ചിത്രം ഇന്ന് എന്റെ ഹോം തിയേറ്ററിൽ ബാംഗ്ലൂരിലെ എന്റെ മകന്റെ നിർബന്ധത്തിന് വഴങ്ങി കാണുകയുണ്ടായിരുന്നു. എന്റെ ചലച്ചിത്ര ജീവിതത്തിൽ എനിക്ക് അഭിമാനം തോന്നിയ ദിവസം ആയിരുന്നു ഇന്ന്. അത്രയും ചാരുതയോടെ മനോഹരമായി ആവിഷ്കരിച്ച ലിയോക്ക് എന്റെ അഭിനന്ദനങ്ങൾ. തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ നാളെ നാളെ എന്ന് മാറ്റി വെച്ചത് ഒരു വീഴ്ച ആയി പോയതിൽ എനിക്കേറെ ദു:ഖമുണ്ട്. കാണാമെന്നു മനസുറപ്പിച്ചപ്പോൾ തീയേറ്ററുകളിൽ നിന്ന് സിനിമ അപ്രത്യക്ഷമായി.
ഞാൻ ഓർക്കുന്നു, എന്റെ സ്ക്രിപ്റ്റുകളെ അസിസ്റ്റ് ചെയ്ത് ആദ്യസിനിമയിൽ തന്നെ അസോസിയേറ്റ് ആക്കിയതിൽ എന്റെ പ്രൊഡക്ഷൻ ഹൗസിലെ ക്യാമറാമാൻ മുതൽ പ്രൊഡക്ഷൻ മാനേജരിൽ നിന്ന് വരെ എതിർപ്പുകളുടെ ഒരു പ്രവാഹമായിരുന്നു. സിനിമയിൽ ജോലി ചെയ്ത് ഒരു പരിചയം ഇല്ലാത്ത ഒരാളെ അസോസിയേറ്റ് ആക്കിയാൽ എങ്ങനെ ശെരിയാകും. ശെരിയാകും എന്നുള്ള എന്റെ ഉറച്ച ബോധ്യം അവർക്കറിയില്ലല്ലോ.
അതിനെ അതിജീവിക്കാൻ കഴിയാതെ, “ഞാൻ പോകുന്നു സർ ” എന്ന് പറഞ്ഞ് ഹോട്ടൽ മുറിയുടെ വാതിൽ പടിയിൽ ചാരി നിന്ന് വിതുമ്പിയ ലിയോയെ ഞാൻ ഓർക്കുന്നു. “പിടിച്ച് നിക്കണം ആര് എതിർത്താലും, സിനിമ പഠിക്കണമെങ്കിൽ ഈ ആട്ടും തുപ്പും ശകാര വാക്കുകളും ഒക്കെ ഇതിന്റെ കൂടെ പിറവിയാണെന്ന് “അയാളെ ബോധ്യപ്പെടുത്തി. പിന്നെ എന്നോടൊപ്പം അടുത്ത സിനിമ ഉടയോനിലും കൂടെയുണ്ടായിരുന്നു.
സിനിമ എന്ന ജ്വരം ഉപേക്ഷിക്കാതെ പ്രതികൂല സാഹചര്യങ്ങളിൽ ഇൻഡസ്ട്രിയിൽ പിടിച്ചു നിന്നു. എന്റെ വാക്കുകളെ കേൾക്കാതെ വിട്ടുപോയിരുന്നെങ്കിൽ, ഈ സിനിമ ഉണ്ടാകുമായിരുന്നോ? ഒരു പക്ഷേ ഈ ഒരു സിനിമ ഉണ്ടാകാൻ വേണ്ടി ആയിരുന്നു അയാൾ നിലനിന്നത് എന്ന് വേണം കരുതാൻ. “യേശുവും 12 ശിഷ്യന്മാരും” എന്ന വിശ്വപ്രസിദ്ധിയാർജ്ജിച്ച ആ സത്യം, ഒരു contemperory ആയ ഒരു പശ്ചാത്തലത്തിലേക്ക് കൊണ്ടുവന്ന് കടലും കടലിടുക്കുകളും ഒക്കെ കൂട്ടിയിണക്കി തിന്മയിൽ ജീവിച്ചവരെ മാറ്റി മറിച്ച യേശുദേവനെയും ശിഷ്യന്മാരെയും പറയാതെ പറഞ്ഞു.
ഈ സിനിമ തിയേറ്ററിൽ സാമ്പത്തികമായി പരാജയപ്പെട്ടു എന്ന് ലിയോക്ക് തോന്നിയാൽ അത് തെറ്റാണ്.
‘പരാജയം ‘എന്ന വാക്കിന്റെ അവസാനം കിടക്കുന്ന ‘ജയം ‘നാളേക്ക് വേണ്ടി മുന്തി നിൽക്കുന്നു എന്ന് മറക്കണ്ട…..മേലിൽ ഇത്തരം പുതിയ ചിന്തകളുമായി വേണം നിലനിൽക്കാൻ……