രാജേഷ് ശിവ
‘ഭീമന്റെ വഴി’ സമൂഹത്തിൽ എവിടെയും കാണാൻ സാധിക്കുന്ന ഒരു പ്രശ്നത്തെ വളരെ മനോഹരമായും കയ്യടക്കത്തോടെയും കൈകാര്യം ചെയ്തിരിക്കുന്നു. മറ്റൊന്നുമല്ല..നമുക്കേവർക്കും പരിചിതമായ വഴിപ്രശ്നം. ഒരുപക്ഷെ ജീവിതത്തിൽ എപ്പോഴെങ്കിലും ഏതെങ്കിലും തരത്തിൽ വഴിപ്രശ്നം അഭിമുഖീകരിക്കാത്തവർ ആയി ആരും തന്നെ കാണില്ല എന്നുവേണം പറയാൻ . വഴിയില്ലാത്തവന് അതിന്റെ പ്രശ്നം, സ്ഥലമുള്ളവന് വിട്ടുകൊടുക്കാൻ വിഷമം. കാലക്രമത്തിൽ മനുഷ്യന്റെ ജീവിതനിലവാരത്തിന്റെ മാറ്റം കാരണം കാൽനടയ്ക്കുള്ള അവകാശം എന്ന നിലയിൽ നിന്നും വഴിപ്രശ്നം കാറ് ഓടിക്കാനുള്ള അവകാശത്തിലേക്കു വികസിച്ചിരിക്കുന്നു. വീടിന്റെ വാതിൽക്കൽ കാറും ഓട്ടോയും വരുന്നതുകൊണ്ടുള്ള പ്രയോജനം പലതാണ്. ഒന്ന് യാത്രാസൗകര്യം, രണ്ടു സ്ഥലത്തിന്റെ അടിസ്ഥാനവിലയിൽ ഉണ്ടാകുന്ന വർദ്ധന. ഒരർത്ഥത്തിൽ വഴിയുടെ വീതി കൂടുമ്പോൾ പല ഭൂമി ഉടമകൾക്കും ലോട്ടറി അടിച്ച സാഹചര്യമാണ് വന്നുചേരുന്നത്. അങ്ങനെയൊരു വഴിപ്രശ്നത്തെ നർമ്മത്തിൽ ചലിച്ചുകൊണ്ടു , എന്നാൽ മറ്റനവധി കാര്യങ്ങളും അതിലൂടെ പറഞ്ഞുപോകുകയാണ് ഭീമൻ കണ്ടെത്തുന്ന വഴിയിലൂടെ. ഈ വഴിയിൽ നിങ്ങൾ പുറമെ കാണാത്ത ഒരുപാട് ഘടകങ്ങൾ കൂടി വീടുവച്ചു താമസിക്കുന്നു. അത് കഥാപാത്രങ്ങളുടെ കൂടി മനസ്സിൽ ആണെന്ന വ്യത്യാസം മാത്രം.
തമാശ എന്ന സിനിമയ്ക്ക് ശേഷം അഷ്‌റഫ് ഹംസ സംവഹണം ചെയ്ത സിനിമയാണ് ഭീമന്റെ വഴി. ചെമ്പൻ വിനോദ് ആണ് ഇതിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഇതിൽ ക്യാമറ നിർവഹിച്ചിരിക്കുന്ന ഗിരീഷ് ഗംഗാധരനെ നിങ്ങൾ അറിയും അങ്കമാലി ഡയറീസിൽ ഗുണ്ടകൾക്കൊപ്പവും ജെല്ലിക്കെട്ടിൽ പോത്തിനും വെകിളിപിടിച്ച മനുഷ്യർക്കും ഒപ്പവും ക്യാമറയുമായി ഓടിയ പുള്ളിയാണ് . പിന്നെങ്ങനെ നന്നാകാതിരിക്കും ?
ഈ വഴിപ്രശ്നത്തിൽ വഴിയിലേക്ക് വന്നുചേരുന്ന അനവധി ഘടകങ്ങൾ കൂടിയുണ്ട്. അവയെ വഴിപ്രശ്നം, സദാചാരം, സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ എന്നിങ്ങനെ പലതരത്തിൽ വിഭജിക്കാവുന്നതാണ്. ഇതിലെ കഥാപാത്രങ്ങൾ പലരും ദ്വന്ദ്വമായ സ്വഭാവ ഘടനയിൽ അധിഷ്ഠിതമാണ്. കാരണം ഒരാളിൽ തന്നെ രണ്ടുപേർ ജീവിക്കുകയാണ്. എന്നാൽ ഒന്ന് വച്ച് മറ്റൊന്നിനെ താരതമ്യം ചെയ്യാൻ ആകില്ല .
തൃശൂരിലെ കല്ലേറ്റുംകര ഗ്രാമത്തിൽ സ്നേഹനഗർ കോളനി എന്ന ഭാഗം അഭിമുഖീകരിക്കുന്ന വഴിപ്രശ്നം അനവധി കഥാപാത്രങ്ങൾ സ്വന്തം ജീവിതത്തിൽ കണ്ടെത്തുന്ന വഴികളിലൂടെ കൂടി സഞ്ചരിക്കുകയാണ്.
കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സഞ്ജു ഭീമൻ എന്ന കഥാപാത്രം വഴിക്കുവേണ്ടി നടത്തുന്ന പ്രയത്നങ്ങൾ ആണ് സിനിമയുടെ അടിസ്ഥാനകഥ . റെയിൽ വേ പാളത്തോട് ചേർന്നുകിടക്കുന്ന പ്രസ്തുത സ്ഥലത്തു അനവധി വീടുകൾ തിങ്ങിനിറഞ്ഞ് സ്ഥിതിചെയ്യുന്നു എങ്കിലും കഷ്ടിച്ചൊരു ഇരുചക്രവാഹനം കടന്നുപോകാൻ മാത്രം വീതിയുള്ള വഴിമാത്രമേയുള്ളൂ. ഒരിക്കൽ ഭീമന്റെ അമ്മയെ (Shiny Sarah)ആശുപത്രിയിലിലേക്കു കൊണ്ടുപോകാൻ ഭീമനും നാട്ടുകാരും പെടാപാട് പെട്ടു. വീടുകളുടെ മതില് ചാടിക്കടന്നാണ് രോഗിണിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്. ആ ഒരു സംഭവം ഭീമനിൽ വഴിയുടെ ആവശ്യകതയെ കുറിച്ചുള്ള ബോധം മുളയ്ക്കുകയും നാട്ടുകാരെയും കൂട്ടി രണ്ടുംകല്പിച്ചു ഇറങ്ങിപുറപ്പെടുകയും ചെയുന്നു. വഴിക്കു വേണ്ടിയുള്ള ഭീമന്റെ വഴികളിൽ അനവധി തടസങ്ങളാണ് വഴിമുടക്കുന്നത്. അവയെ സീരിയസായും നർമ്മത്തിൽ കലർത്തിയും അവതരിപ്പിച്ചിരിക്കുന്നു സിനിമയിലുടനീളം.
ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും
ഈയൊരു വിഷയത്തെ മഹാഭാരതത്തിന്റെ വ്യൂവിൽ നോക്കികണ്ടിരുന്നെങ്കിൽ കുറച്ചുകൂടി രസകരമായേനെ എന്ന് കണ്ടപ്പോൾ തോന്നി. എന്നാൽ കഥ അതല്ല. ദ്രൗപതിക്കു വേണ്ടി കല്യാണസൗഗന്ധികം തിരഞ്ഞുപോയ ഭീമന് തടസമാകുന്നത് ഹനുമാന്റെ വാലാണ് . ഹനുമാന്റെ വാൽ ഭീമന് സ്വന്തം ശക്തിയെ കുറിച്ചുള്ള അഹംബോധങ്ങളെ ശമിപ്പിക്കാനുള്ള തിരിച്ചറിവാകുന്നിടത്താണ് ആ കഥയുടെ പ്രസക്തി വരുന്നത്. ഇവിടെ ഭീമൻ കുഞ്ചാക്കോ ബോബൻ അഭിനയിച്ച മറ്റു കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തനാണ്. കാരണം ഭീമൻ ഒരാളല്ല. ഒരു പൊതുപ്രശ്നത്തിൽ ഇടപെടുമ്പോഴും പുറമെ സൗമ്യനായി കാണപ്പെടുമ്പോഴും ഭീമൻ വഹിക്കുന്നൊരു അപരവ്യക്തിത്വമുണ്ട്. ദ്രൗപതിയിലോ ഹിഡുംബിയിലോ ഒതുങ്ങാത്ത ലൈംഗികതയുടെ സ്വാതന്ത്ര്യം ഭീമൻ മനസ്സിൽ ചിന്നംവിളിച്ചു ആഘോഷിക്കുകയാണ്. പ്രണയത്തിനും വിവാഹത്തിനും പിടികൊടുക്കാതെ ഗദ ചുഴറ്റി അവൻ സമൂഹത്തിന്റെ അതിർവരമ്പുകൾ പൊളിച്ചടുക്കുകയാണ്. ഇവിടെ ഭീമൻ പാട്രിയാർക്കിയുടെ വക്താവൊന്നും അല്ല. അയാൾക്ക് സമാന്തരമായി ഭീമന്റെ വഴിയിൽ പെണ്ണുങ്ങളും സ്വാതന്ത്ര്യത്തോടെ തന്നെ സഞ്ചരിക്കുന്നുണ്ട്.
ഛായാമുഖി എന്നൊരു ഒരു കണ്ണാടിയെ കുറിച്ച് കേട്ടിട്ടിട്ടില്ലേ ?. ആ കണ്ണാടിയിൽ നോക്കിയാൽ കാണുന്നത് നോക്കുന്ന ആളുടെ പ്രതിബിംബമല്ല , മറിച്ച് നോക്കുന്നയാൾ ഹൃദയംകൊണ്ട് പ്രണയിക്കുന്ന ആളുടെ മുഖമാണ് തെളിയുക. വനവാസ കാലത്താണ് ഭീമൻ ഹിഡുംബിയെ കാണുന്നതും, ഇരുവരും അടുക്കുന്നതും. ഹിഡുംബി തന്റെ കയ്യിലുള്ള ഛായാമുഖി ഭീമന് നല്കുന്നു . ഭീമൻ അതിൽ നോക്കുമ്പോൾ അതിൽ തന്റെ രൂപം തെളിയുമെന്നു ഹിഡുംബി കരുതി . എന്നാൽ ഹിഡുംബി അതിൽ കണ്ടത് ദ്രൗപദിയുടെ രൂപം ആയിരുന്നു. ആകെ തകർന്നു പോയ അവൾ ഒരു വാക്കുപോലും പറയാതെ പ്രണയനഷ്ടത്തോടെ കാട്ടിലേക്ക് ഓടി മറയുന്നു. ഛായാമുഖി നമ്മെ പഠിപ്പിക്കുന്നത് , നമ്മെ സ്നേഹിക്കുന്നവർക്ക് തന്നെയാണോ നമ്മൾ ആ സ്നേഹം തിരികെ കൊടുക്കുന്നത് എന്ന ചോദ്യമാണ്.
ഇവിടെ സഞ്ജു എന്ന ഭീമൻ തന്റെ മധുപാനവും ലൈംഗിക സ്വാതന്ത്ര്യവും ആഘോഷിക്കുമ്പോൾ തന്നെ ഒരു സ്ത്രീയ്ക്കും പിടികൊടുക്കാത്തൊരു ഛായാമുഖി അയാളുടെ മനസ്സിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അയാളെ പ്രണയിക്കുന്ന പെണ്ണുങ്ങൾക്കെല്ലാം തന്നെ ആ കണ്ണാടിയിൽ തങ്ങളുടെ മുഖം കാണാൻ സാധിക്കുന്നില്ല. അയാളുടെ ലൈംഗീകതയുടെ ആഘോഷങ്ങൾക്ക് വേണ്ടിയുള്ളവ മാത്രമാണ് തങ്ങളെന്ന ചിന്ത ബ്ലെസ്സിക്കും കിന്നരിക്കും ഉണ്ടാകുമ്പോൾ തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാകുന്നത് പ്രേക്ഷകർക്ക് കൂടിയാണ്. ഒരുവേള ബ്ലെസി പറയുന്നുമുണ്ട് , കൊടുക്കുന്ന പ്രണയം തിരിച്ചുകിട്ടാത്ത അവസ്ഥയെ കുറിച്ച്. പക്ഷെ ഓരോ പ്രണയനഷ്ടങ്ങളും ഭീമനെ ഒന്ന് ഉലയ്ക്കുന്നുണ്ട്. ഒരുപക്ഷെ മുഖമില്ലാത്ത ഒരു ദ്രൗപതി അയാളുടെ ഉപബോധമനസിന്റെ സിംഹാസനത്തിൽ അചഞ്ചലമായി പ്രതിഷ്ഠിക്കപ്പെട്ടതുകൊണ്ടാകാം. എന്നാൽ അതിലേക്കുള്ള വഴി , ഇവിടത്തെ വഴി തന്നെ ആകുമ്പോൾ ഛായാമുഖിയിൽ കാണുന്നത് ഒരു വഴിയുടെ മാത്രം പ്രതിബിംബമാകുന്നു. അതെ ഭീമന്റെ മനസ്സിൽ വഴിമാത്രമാണ്.
(കഥാഗതിയുമായി ബന്ധമില്ലെങ്കിലും പറയുകയാണ്, നമ്മിലെ ഛായാമുഖി നാം സ്നേഹിക്കുന്നവർക്ക് നൽകുമ്പോൾ അതിൽ മറ്റൊരാളിന്റെ രൂപം തെളിയുന്നത് സഹിക്കാൻ ആകില്ല. ഭീമന്റെ വഴി കാണുന്ന നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതുണ്ട്. നമ്മുടെ ദ്രൗപതി ഛായാമുഖിയിൽ നോക്കുമ്പോൾ അർജുനനെ പോലെ മറ്റൊരാളെങ്കിൽ നമ്മിലെ ഭീമന്മാർ എങ്ങനെ സഹിക്കും അല്ലെ ? ദ്രൗപദിയെ ഏറ്റവുമധികം സ്നേഹിച്ചത് ഭീമനായിരുന്നു എന്ന് ഒരുപക്ഷെ ദ്രൗപദിക്കു അറിയില്ലായിരിക്കാം. ഇതെല്ലാമൊരു പാഠമായി വേണം കരുതാൻ. നമുക്ക് മാത്രമല്ല ഈ സിനിമയിലെ കീചകനായ ഊതമ്പിള്ളി കൊസ്‌തേപ്പിനും Dr. സെഡ്രിക് സൈമണും കൗൺസിലർ റീത്തയ്ക്കും …എല്ലാം. കാരണം തങ്ങളുടെ ദ്രൗപതിമാരും ഭീമന്മാരും തങ്ങളെ സ്നേഹിക്കുന്നില്ല എന്ന തിരിച്ചറിവ് ഉണ്ടായാൽ നമ്മുടെ കണ്ണാടികളിൽ ആരുടെ മുഖമെന്നോർത്തു കുറ്റബോധത്തോടെയും ജാള്യതയോടെയും നെടുവീർപ്പിടുക മാത്രമേ വഴിയുള്ളൂ. )
ഇവിടെ റെയിൽവേ എൻജിനിയർ ആയ കിന്നരിയും അയൽവാസിയായ ബ്ലെസിയും എല്ലാം തന്നെ സഞ്ജുഭീമന്റെ ഹിഡുംബിമാർ ആകുകയാണ് . ഛായാമുഖിയിൽ തങ്ങളുടെ മുഖമില്ലെന്നറിഞ്ഞ അവർ വ്യസനത്തോടെ പിന്തിരിയുകയാണ്. തന്റെ മനസിലെ അദൃശ്യയായ ദ്രൗപദിയെ കൈപിടിച്ച് ആനയിക്കാൻ അയാൾ വഴിയെ മാത്രം സ്നേഹിക്കുകയാണ്. ‘പാഞ്ചാലദേശത്തു’ നിന്നുള്ള വാഹനങ്ങൾ വീടുമുറ്റത്തു നിരനിരയായി പാർക്ക് ചെയ്യാനുള്ള വഴി തേടുകയാണ്. ഹനുമാന്റെ വാലുപോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഭീമന്റെ വഴി മദ്യത്തിന്റെയും ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും ആഘോഷവും കൂടിയാകുന്നു. നമ്മുടെ പൊതുബോധ കല്പനകളെ തിരസ്കരിച്ചുകൊണ്ടു വഴികൾക്കൊപ്പം മനസുകളും വിശാലമാക്കേണ്ടതിന്റെ ആവശ്യകത ഊന്നിയൂന്നി പറയുകയാണ്.
ഭീമന്റെ വഴിയിലെ പെണ്ണുങ്ങൾ
ഭീമന്റെ വഴിയിലെ പെണ്ണുങ്ങൾ എല്ലാം അടിപ്പൊളിയാണ്. സമൂഹം വരച്ചിട്ട ലക്ഷ്മണരേഖകളിൽ ജീവിതം ഹോമിക്കാതെ സ്വച്ഛന്ദമായി വിഹരിക്കുന്നവർ. എന്നാൽ അവരാരും തന്നെ അതിലെ പുരുഷന്മാർ ചെയ്യാത്ത ‘സദാചാരലംഘനങ്ങൾ’ ചെയ്യുന്നവരും അല്ല.
ബ്ലെസി
ഭീമന്റെ അയൽക്കാരിയായ ബ്ലെസിയെ (Vincy Aloshious) തന്നെ എടുക്കാം. ഭീമന്റെ വീട്ടിലെ നിത്യ സന്ദര്ശകനായ അവൾ ഭീമന്റെ ഒരു ഹിഡുംബി തന്നെയാണ്. ഭീമനുമായി സൗഹൃദവും ലൈംഗികബന്ധവും പ്രണയവും പുലർത്തിയിട്ടും ഭീമനിൽ നിന്നും തിരിച്ചുകിട്ടാത്തതിൽ ദുഖിച്ചവൾ. ഭീമനു സ്ത്രീകളോടുള്ള താത്പര്യം കണ്മുന്നിൽ കണ്ടുനിന്നു മനസ്സിലെങ്കിലും ഉരുകേണ്ടിവന്നവൾ . ഭീമനെ കാത്തിരിക്കുന്നത് വ്യർത്ഥമെന്നു മനസിലാക്കിയപ്പോൾ…തനിക്കൊരു ജീവിതവഴി തുറന്നുകിട്ടിയപ്പോൾ ഒരു പാപഭാരത്തിന്റെ തികട്ടലും ഇല്ലാതെ പുഞ്ചിരിയോടെ അതിൽ കയറി രക്ഷപെട്ടവൾ. അല്ലെങ്കിൽ തന്നെ ഭീമനില്ലാത്ത ‘ഇമോഷൻസ്’ അവൾക്കെന്തിനാണ് ? അവന്റെ മനസിലെ ഛായാമുഖിയിൽ തന്റെ രൂപമല്ലെങ്കിൽ അവളെന്തിന് ഇമോഷൻസിന്റെ കൊടുമുടിയിൽ തപസ്സനുഷ്ഠിക്കണം ? ബ്ലെസി ആധുനിക സ്ത്രീകളുടെ പ്രതിനിധി ആകേണ്ടതുണ്ട്. ലൈംഗികതയും പാപബോധവും കന്യകാത്വവും ചാരിത്ര്യവും കൊണ്ട് സ്ത്രീകളെ തളച്ചിടുന്ന സമൂഹത്തിന്റെ മുഖത്തേയ്ക്കുള്ള കാർക്കിച്ചു തുപ്പലാണ് അവൾ. പുരുഷന് നഷ്ടപ്പെടാൻ ഇല്ലാത്തതൊന്നും തനിക്കും ഇല്ലെന്ന ബോധം ഈ നൂറ്റാണ്ടിന്റെ സ്ത്രീകളുടെ സവിശേഷതയാകുന്നു .
കിന്നരി
റെയിൽ വേ എൻജിനിയർ ആയ കർണാടകക്കാരി കിന്നരിയും (Megha Thomas) ഭീമന്റെ വഴിയിലെ ഹിഡുംബിയാണ്. ഭീമനൊപ്പം അടിച്ചുപൊളിക്കാനും ബാറിൽ കയറി ബിയറടിച്ചു ജീവിതത്തെ ആഹ്ളാദിക്കാനും ശ്രമിച്ചവൾ . നീ സെക്സി എന്ന് പറഞ്ഞാൽ ചന്ദ്രഹാസം ഇളക്കിവരുന്ന പെണ്ണുങ്ങളിൽ നിന്നും വ്യത്യസ്ഥയാണവൾ. ഏറ്റവും കൂടുതൽ കിക്ക് എന്തിനാണ് എന്ന കിന്നരിയുടെ ചോദ്യത്തിന് മറുപടിയായി ലിപ്‌ലോക്കിനിടെ സെക്സ് വിത്ത് ആൽക്കഹോൾ എന്ന് ഭീമൻ മറുപടി പറയുമ്പോൾ , സെക്സ് വിത്ത് ലവ് ആണ് തനിക്കെന്നു കിന്നരി പറയുന്നു. ഭീമന്റെ അരാജകബോധങ്ങളുടെ കണ്ണാടിയിൽ തെളിയുന്ന എത്രയോ പേരിൽ ഒരുവൾ ആണ് താനെന്ന ബോധം കിന്നരിയെ സ്വന്തം ഇടങ്ങളിലേക്ക് ഓടിപ്പോകാൻ പ്രേരിപ്പിക്കുന്നു. ബ്ലെസിയെ പോലെ അവളും ഛായാമുഖിയാൽ തഴയപ്പെട്ടവൾ. ബ്ലെസിയുടെ ഭാഷയിൽ പറഞ്ഞാൽ പ്രണയം തിരിച്ചുകിട്ടാത്തവൾ. യാത്രപറച്ചിലിൽ എങ്കിലും തന്നിലേക്ക് ഭീമൻ വരുമെന്ന പ്രതീക്ഷയും നഷ്ടപ്പെട്ടവൾ….
കൗൺസിലർ റീത്ത
കൗൺസിലർ റീത്ത (Divya M Nair) അടിപ്പൊളിയാണ്. ആർജ്ജവമുള്ള പെണ്ണെന്നോക്കെ പറഞ്ഞാൽ അതാണ്. ഒരു കൗൺസിലർ എന്ന നിലക്കുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ നാട്ടുകാർക്കൊപ്പം നിൽക്കുമ്പോൾ തന്നെ തനിക്കു ഇഷ്ടമുള്ളവയൊന്നും വിലക്കി ജീവിക്കുന്നവൾ ആകുന്നില്ല. സ്നേഹനഗർ കോളനിയിലെ യുവാക്കൾക്കൊപ്പം രാത്രിയിൽ മദ്യം കഴിക്കുമ്പോൾ അവൾ ഏതൊരു രാവിലും ആണിന്റെ വഴി തന്നെ പെണ്ണിനും എന്ന് സ്ഥാപിക്കുകയാണ്. യാതൊരു ചമ്മലുംകൂടാതെ ഭീമന്റെ വീട്ടിൽ വച്ച് ഒരു പെഗ് ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ആണിന്റെ സ്വാതന്ത്ര്യബോധങ്ങൾ തങ്ങളുടേതുകൂടിയാക്കിയെന്ന പ്രഖ്യാപനമാണ്. കീചകനായ കൊസ്‌തേപ്പിനെ വാക്കുകൊണ്ടും ശരീരംകൊണ്ടും ചവിട്ടിക്കുഴയ്ക്കുമ്പോൾ അവൾ ശക്തികൊണ്ടും അത് സ്ഥാപിക്കുകയാണ്. Dr. സെഡ്രിക് സൈമണുമായുള്ള പൂർവ്വകാല പ്രണയത്തെ അയാളുടെ ഭാര്യയുടെ കണ്ണുവെട്ടിച്ചു പുറത്തെടുക്കുമ്പോൾ റീത്ത ചവിട്ടിയരയ്ക്കുന്നത് പകൽമാന്യന്മാരായ കൊസ്‌തേപ്പുമാരുടെ സമൂഹത്തെ തന്നെയാണ്.
അഞ്ജു
കരോട്ടക്കാരി അഞ്ജു (Chinnu Chandni) വിന്റെ ഭാഗ്യം എന്താണെന്നു വച്ചാൽ ഹനുമാന്റെ വാലിൽ മുഴച്ചു നിന്ന അവസാനത്തെ വഴിമുടക്കി രോമത്തെ പിഴുതെറിഞ്ഞു അല്ലെങ്കിൽ കൊസ്‌തേപ്പിന്റെ കാലിൽവാരി നിലത്തടിച്ചു എന്നതാണ്. അതിലൂടെ സംഭവിച്ചത് ഭീമന്റെ മനസിലെ ഛായാമുഖിയിൽ അവളുടെ മുഖം തെളിഞ്ഞു . ജീവിതത്തിൽ ആദ്യമായി രൂപഘടനയിലെ സുന്ദരിമാരെ തഴഞ്ഞുകൊണ്ടു ഭീമന് ഒരാളോട് പ്രണയമുണ്ടാകുന്നു. അവൾക്കും ഭീമനോട് ക്രഷ് ഉണ്ടായിരുന്നിരിക്കാം. ഭീമൻ സ്നേഹിച്ച ‘ഭീമന്റെ വഴി’യെ പ്രാവർത്തികമാക്കി കൊടുത്തപ്പോൾ വഴിയുടെ ചിത്രം മാറി കണ്ണാടിയിൽ അവളുടെ ചിത്രമാകുന്നു. ഭീമൻ ആ വഴിയിൽ വച്ച് ദൗപതിയെ വീണ്ടെടുക്കുന്നു. ഒരു അർജുനനും വെല്ലുവിളി സൃഷ്ടിക്കാതെ തന്നെ മാത്രം സ്നേഹിക്കാനൊരു ദ്രൗപതി. ഒരർത്ഥത്തിൽ കല്യാണസൗഗന്ധികം കണ്ടെത്താൻ നടന്ന ഭീമന് വഴി നൽകാൻ കാരണമാകുന്നത് അവൾ തന്നെയാണ്. അവൾക്കു പ്രണയത്തെ കല്യാണസൗഗന്ധികമായി അവൻ തിരിച്ചു നൽകുകയാണ്. ഇനി ഭീമൻ ആ ഛായാമുഖി കണ്ണാടി ഉടച്ചുകളയും എന്നത് തീർച്ചയാണ്.
സീത
ജീവിതത്തോട് ഒറ്റക്ക് പടപൊതി ജീവിക്കുന്ന സീതയും (Jeeva Janardhanan) ഈ സിനിമയിലെ മികച്ച സ്ത്രീ കഥാപാത്രമാണ്. ഏതൊരു വേട്ടക്കാരനാലും വേട്ടയാടപ്പെട്ടേക്കാവുന്ന ഒരുവൾ . ആ അരക്ഷിതാവസ്ഥയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് മഹർഷിക്ക് (Chemban Vinod Jose) അവളോട് അനുരാഗമുണ്ടാകുന്നത്. തന്റെ ആശ്രമ തപോഭൂമിയിലെ സന്യാസിനിയാക്കാൻ അയാൾ കൊതിക്കുന്നത്. മഹർഷി സീതയുടെ വഴികളിലെ ടോർച്ച് വെളിച്ചത്തിൽ നിന്നും സൂര്യപ്രകാശമായി മാറുകയാണ് . നിങ്ങളുടെ യഥാർത്ഥ പേരെന്താണെന്നു സീത മഹര്ഷിയോട് ചോദിക്കുമ്പോൾ രാവണൻ എന്ന് അയാൾ ഉത്തരം നൽകുന്നു. അതെ സീതയെ ഏകാന്തതകളിൽ നിന്നും അരക്ഷിതബോധങ്ങളിൽ നിന്നും തട്ടിക്കൊണ്ടു പോകുന്ന പ്രണയരാവണൻ .
ഭീമൻ
ഭീമൻ നമ്മുടെ ചുറ്റിനും ഉള്ളവരുടെ ഒരു പ്രതിനിധിയാണ്. ഇതെഴുതുന്ന എന്നിലുമുണ്ടായിരുന്നു ഒരുകാലത്തു ഭീമന്റെ ആ ശീലങ്ങൾ. സെക്‌സിലും മദ്യത്തിലും ജീവിതം സുഖം കണ്ടെത്തുന്ന ആ പ്രവണത. ജീവിതഭാരങ്ങളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാൻ വയ്യാതെ അപ്പൂപ്പന്താടിയെ പോലെ സഞ്ചരിക്കാനുള്ള അരാജകപ്രവണത. ഭീമൻ നാട്ടുകാർക്ക് മുന്നിൽ സൗമ്യനാകുമ്പോൾ തന്നെ അയാളുടെ മനസ് മറ്റൊന്നാണ്. പെണ്ണും മദ്യവും അയാൾക്ക് ലഹരിയാകുമ്പോൾ ഒരു സൽസ്വഭാവ നായകനെ പ്രതീക്ഷിക്കുന്നവർക്കു തിരിച്ചടിയാകും. ഒരുപക്ഷെ കുഞ്ചാക്കോ ബോബൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായഒരു മുഖമാണ് ഒരു ‘നെഗറ്റിവ്’ ഷെയ്ഡ് ഉള്ള ഭീമൻ. ഒരു നായകന്റെ വീരപരിവേഷങ്ങൾ ഇല്ലാത്ത നായകൻ. ഒരാളെ പോലും തല്ലാത്ത നായകൻ. ഇവിടെ തല്ലു മുഴുവൻ സ്ത്രീകളുടെ സംഭാവനയാണ്. സ്ത്രീകളാണ് അധർമ്മശക്തികളെ തല്ലി ഒതുക്കുന്നതു. അക്കാര്യത്തിലും വേറിട്ടൊരു സമീപനമാണ് ഭീമന്റെ വഴി.
കൊസ്‌തേപ്പ്
ഇതിൽ എടുത്തു പറയേണ്ട കഥാപാത്രമാണ് കൊസ്‌തേപ്പ് . ഒരുപക്ഷെ ഈ സിനിമയിൽ പ്രകടനം കൊണ്ട് മികച്ചു നിൽക്കുന്ന കഥാപാത്രമാണ് കൊസ്‌തേപ്പ് . ജിനു ജോസഫ് കൊസ്‌തേപ്പിനെ അടിപ്പൊളിയാക്കി. ഭീമനെ പോലെ കോസ്‌തേപ്പും നമ്മുടെ ചുറ്റിനുമുണ്ട്. ഒരുപക്ഷെ നാട്ടിന്പുറമെന്നോ നഗരമെന്നോ ഭേദമില്ലാതെ കൊസ്‌തേപ്പുമാർ ഉണ്ട്. വഷളത്തരങ്ങളുടെ ഉസ്താദുമാർ . ജിനുവിന്റെ അഭിനയ ജീവിതത്തിൽ എന്നെന്നും എടുത്തുപറയാവുന്ന കഥാപാത്രമാണ് കൊസ്‌തേപ്പ്. അയാളുടെ ഓരോ ഭാവത്തിലും ഓരോ വാക്കിലും ആ വഷളത്തരവും ഭാവങ്ങളും വ്യംഗ്യാർത്ഥങ്ങളുമുണ്ട്. അതുതന്നെയാണ് ആ നടന്റെ വിജയവും. കൊസ്‌തേപ്പിന്റെ വിജയം, അയാൾ ഒരേ സമയം നമ്മെക്കൊണ്ട് വെറുപ്പിക്കുകയും ചിരിപ്പിക്കുകയും ചെയുന്നു എന്നതാണ്. കൈലി മേലറ്റംവരെ മടക്കികുത്തിയുള്ള ആ വഷളൻ നിൽപ്പിനു തന്നെ കൊടുക്കണം ഒരവാർഡ്.
മറ്റു കഥാപാത്രങ്ങൾ
ഇതിലെ എല്ലാ കഥാപാത്രങ്ങളും അവരുടെ വേഷങ്ങൾ മനോഹരമാക്കി. എന്നാൽ സുരാജ് വെഞ്ഞാറമ്മൂട് ( കഥാപാത്രം: Manjali Tarseus) ഒരു അനാവശ്യകഥാപാത്രമായി തോന്നി. ചെമ്പൻ വിനോദിന്റെ മഹർഷിയും നസീർ സംക്രാന്തിയുടെ ഗുലാൻ പോളും വക്കീലായി വന്ന ആര്യ സലീമും കൃഷ്ണദാസ് എന്ന ദാസനായി വന്ന ബിനു പപ്പുവും ശബരീഷ് വർമ്മയും ഡോ സെഡ്രിക് സൈമൺ ആയി വന്ന അശ്വിൻ മാത്യുവും ഭീമന്റെ അമ്മയായി വന്ന ഷൈനി സാറയും മണിലാൽ ആയി വന്ന നിർമ്മൽ പാലാഴിയും വേഷങ്ങൾ മനോഹരമാക്കി.
ഭീമന്റെ വഴിയിലെ സൂപ്പർഹീറോ
നിർമ്മൽ പാലാഴിയുടെ മകൻ അവതരിപ്പിച്ച ഒരു വേഷം പറയാതെ പോകുന്നത് ശരിയല്ല. സൂപ്പർ ഹീറോ കഥാപാത്രങ്ങളെ അനുകരിക്കുന്ന ബാലൻ. ഒരുവേള മിന്നലടിക്കാൻ സൂപ്പർമാന്റെ ഡ്രെസുമിട്ട് തുറസായ സ്ഥലത്തു ചെന്ന് നിൽക്കുന്നുണ്ട്. ഓരോ സീനിലും ഓരോ സൂപ്പർ ഹീറോ ആയി ആണ് ആ കഥാപാത്രം വരുന്നത്. പ്രത്യക്ഷത്തിൽ ഇതൊരു തമാശ ആയി തോന്നാമെങ്കിലും നമ്മുടെ വർത്തമാനകാല ബാല്യ കൗമാരങ്ങൾ കടന്നുപോകുന്ന അപകടകരമായാ ഒരു അവസ്ഥയെ കൂടിയാണ് തുറന്ന് കാട്ടുന്നത്. സൂപ്പർ ഹീറോ വേഷങ്ങൾ കണ്ടു അതിനു അഡിക്റ്റായി കെട്ടിടത്തിന് മുകളിൽ നിന്നും പറക്കാൻ ചാടി മരിച്ച അനവധി ബാലന്മാരുള്ള നാടാണ് ഇന്ത്യയും. പോരെങ്കിൽ ഗെയിം ഭ്രാന്തും. ഭീമന്റെ വഴിയിലെ കുട്ടി അത്ര നിഷ്കളങ്കമായി ആസ്വദിക്കാൻ പറ്റിയ ഒന്നല്ല.
നിങ്ങള്ക്ക് ധൈര്യമായി കാണാവുന്ന ഒരു മൂവിയാണിത്. ഒരുപാട് പ്രതീക്ഷയുടെ ഭാരം വച്ചുപുലർത്തരുത് എന്നുമാത്രം. ഇതിലെ ഓരോ കഥാപാത്രങ്ങളും ഓരോ സംഭവങ്ങളും നിങ്ങളുടെ വീട്ടുപരിസരങ്ങളിൽ സജീവമായി നിലനിൽക്കുന്നുണ്ട്. ഭീമന്റെ വഴി നിങ്ങളുടെയും വഴിയാണ്.

Directed by Ashraf Hamza
Produced by Chemban Vinod Jose, Rima Kallingal, Aashiq Abu
Cinematography Girish Gangadharan
Edited by Nizam Kadiry
Music by Vishnu Vijay
Production companies
Chembosky Motion Pictures
OPM Cinemas
Distributed by OPM Cinemas
Release date
3 December 2021
Country India
Language Malayalam
Kunchacko Boban as Sanjeev Shankar a.k.a. Bheeman
Jinu Joseph as Oothampilly Kostheppu
Chemban Vinod Jose as Maharshi
Divya M Nair as Councilor Reetha
Megha Thomas as Kinnari
Naseer Sankranthi as Gulaan Paul
Arya Salim as Advocate
Chinnu Chandni as Anju Chandran
Vincy Aloshious as Blessy Paul
Jeeva Janardhanan as Sita
Suraj Venjaramoodu as Manjali Tarseus
Binu Pappu as Krishnadas (Dasan)
Bhagath Manuel as Oothampilly Caspar
Shabareesh Varma as Vivek Guddali Tachisthu
Ashvin Mathew as Dr. Cedric Simon Athikuntham
Shiny Sarah as Sanju’s Mother
Nirmal Palazhi as Manilal
Anand Bal as Anju’s brother