നോട്ടുകളില്‍ ഒന്നാമനായ ഒരു രൂപയുടെ ഇന്ത്യന്‍ നോട്ടിന് 103-ാം പിറന്നാള്‍.
ഒന്നാം ലോകമഹായുദ്ധകാലത്ത് 1917 നവംബര്‍ 30-നാണ് ആദ്യത്തെ ഒരു രൂപ നോട്ട് ഇറങ്ങിയത്. ചെറിയ മൂല്യത്തിലുള്ള നോട്ടുകളുടെ ആവശ്യകത മനസ്സിലാക്കി ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ പേരിലിറങ്ങിയ ആദ്യ നോട്ടിൽ ജോർജ് അഞ്ചാമൻ രാജാവിന്റെ അര്‍ദ്ധകായ ചിത്രമാണ് അച്ചടിച്ചിരുന്നത്.
1935 ഏപ്രില്‍ ഒന്നിനാണ് നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള അധികാരം ഇന്ത്യന്‍ റിസര്‍വ് ബാങ്കിന് ലഭിച്ചത്. ഇതിനുശേഷം പുറത്തിറങ്ങിയ ഒരു രൂപ നോട്ടില്‍ ഇംഗ്ലിഷ് കൂടാതെ എട്ടു ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരുന്നു.സ്വാതന്ത്ര്യലബ്ധിക്കു ശേഷം ധനകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലായി ഒരു രൂപയുടെ അച്ചടിയും വിതരണവും. 1949-ൽ വീണ്ടും ഒരു രൂപ അച്ചടിച്ചു. അതില്‍ ധനകാര്യ സെക്രട്ടറി കെ. ആർ. കെ. മേനോൻ ഒപ്പിട്ടതായിരുന്നു നോട്ട്. ഈ പുതിയ നോട്ടില്‍ ജോർജ് ആറാമന്റെ തലയ്ക്കു പകരം അശോകസ്തംഭം സ്ഥാനംപിടിച്ചു.
1957-ല്‍ ചുവപ്പ് നിറമുള്ള ഒരു രൂപ നോട്ടിറങ്ങി. കേന്ദ്രസര്‍ക്കാര്‍ നേരിട്ടിറക്കുന്ന ഒരു രൂപ നോട്ടില്‍ ഇതുവരെ 21 ധനകാര്യ സെക്രട്ടറിമാര്‍ ഒപ്പുവച്ചിട്ടുണ്ട്. ശേഷമിറങ്ങിയ ഒരുരൂപ നോട്ടില്‍ ഒരുരൂപാ നാണയത്തിന്റെ ഇരുഭാഗവും മുദ്രണം ചെയ്തിരുന്നു. 1969-ല്‍ ഗാന്ധിജയന്തി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു രൂപാ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തി. 1994-ല്‍ ഒരു രൂപയുടെ അച്ചടി നിലച്ചപ്പോള്‍ മോണ്ടേക് സിംഗ് അലുവാലിയ ഒപ്പിട്ട നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. രണ്ടു ദശകത്തിനു ശേഷമാണ് 2015-ല്‍ വീണ്ടും ഒരു രൂപ അച്ചടിച്ചത്.