Entertainment
ദേവയുടെ ബിജിഎമ്മിന്റെ അകമ്പടിയോടെ ‘സൂപ്പർ സ്റ്റാർ രജനി’ എന്ന ടൈറ്റിൽ കാർഡ് സ്ക്രീനിൽ കണ്ട് തുടങ്ങിയിട്ട് ഇന്ന് 30 വർഷം

Bineesh K Achuthan
മലൈ ഡാ ….. അണ്ണാമലൈ …..
ദേവയുടെ BGM – ന്റെ അകമ്പടിയോടെ ” SUPER STAR RAJNI ” എന്ന ടൈറ്റിൽ കാർഡ് സ്ക്രീനിൽ കണ്ട് തുടങ്ങിയിട്ട് ഇന്ന് 30 വർഷം തികയുന്നു. സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ കരിയറിലെ നാഴികക്കല്ലായ അണ്ണാമലൈ റിലീസായിട്ട് ഇത് 30-ാം വാർഷികം. ആക്ഷൻ ഹീറോയിൽ നിന്നും രജനീകാന്തിനെ മാസ് ഹീറോയാക്കി മാറ്റിയ അണ്ണാമലൈ……കമൽ ഹാസന്റെ അപൂർവ്വ സഹോദരങ്ങളുടെ കളക്ഷൻ റെക്കോർഡ് ഭേദിച്ച് ഇൻഡസ്ട്രി ഹിറ്റായി മാറിയ അണ്ണാമലൈ……. (അപൂർവ്വ സഹോദരങ്ങളുടെ 2 കോടി ഫുട് ഫാൾ എന്ന റെക്കോഡ് കഴിഞ്ഞ 33 വർഷമായി അഭേദ്യമായി തുടരുന്നു). തന്റെ സുദീർഘമായ കരിയറിൽ ഭൂരിപക്ഷം ചിത്രങ്ങളും ടൈറ്റിൽ റോളിൽ അഭിനയിച്ച രജനിക്ക്, അതൊരു ട്രെന്റാക്കി മാറ്റാനിടയാക്കിയത് അണ്ണാമലൈ മുതലായിരുന്നു. പിന്നീട് ചന്ദ്രമുഖി, കുസേലൻ, പേട്ട, ദർബാർ തുടങ്ങി അപൂർവ്വം ചിത്രങ്ങളിൽ മാത്രമാണ് രജനി ടൈറ്റിൽ റോൾ ചെയ്യാത്തത്.
സംവിധായകനും രജനീകാന്തിന്റെ ഗോഡ് ഫാദറുമായ കെ.ബാലചന്ദറിന്റെ കവിതാലയ പ്രൊഡക്ഷൻസാണ് അണ്ണാമലൈ നിർമ്മിച്ചത്. വസന്ത് സംവിധാനം ചെയ്യാനിരുന്ന ഈ ചിത്രം അവസാന നിമിഷം സുരേഷ് കൃഷ്ണയിലേക്ക് എത്തുകയായിരുന്നു. അണ്ണാമലൈയുടെ കളക്ഷൻ റെക്കോർഡ് 3 വർഷങ്ങൾക്കപ്പുറം തിരുത്തിക്കുറിക്കുന്നത് രജനീകാന്ത് – സുരേഷ് കൃഷ്ണ കൂട്ടുകെട്ടിന്റെ തന്നെ ബാഷയാണ്. ഖുദ്ഗാർസ് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണ് അണ്ണാമലൈ. JEFFREY ARCHER – ന്റെ 1979 – ൽ പ്രസിദ്ധീകൃതമായ കായേൻ & ആബേൽ എന്ന നോവലാണ് ഈ ചിത്രത്തിന്റെ മൂലകഥ.
ഖുശ്ബുവായിരുന്നു നായിക. ശരത് ബാബു, രാധാ രവി, ടൈഗർ പ്രഭാകർ, ജനകരാജ്, വിനു ചക്രവർത്തി, മനോരമ, രേഖ തുടങ്ങിയ വൻ താരനിരയും അണ്ണാമലൈയിൽ അണിനിരന്നു. രാധാ രവി വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു. കവി പേരരസ് വൈരമുത്തു നായികാനായകൻമാരുടെ പേരിൽ പാട്ട് ഒരുക്കുക വഴി പുതുമ സൃഷ്ടിച്ചു. തെന്നിസൈ തെൻട്രൽ ദേവ ഒരുക്കിയ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടറിലിടം നേടി. ” വന്തേണ്ട പാൽക്കാര “എന്ന എസ്പിബി ആലപിച്ച ഗാനം അക്കാലത്തെ ഗാനമേളകളിൽ ഒഴിച്ചു അവിഭാജ്യ ഘടകമായിരുന്നു. നൃത്ത സംവിധാനം പ്രഭുദേവയായിരുന്നു.
ജയലളിതക്കെതിരായ രജനീകാന്തിന്റെ യുദ്ധപ്രഖ്യാപനമായി മാധ്യമ വ്യാഖ്യാനമുണ്ടായി. ഏകാധിപത്യ വാസനകൾ ഉള്ള ജയലളിതക്ക് ഇതത്ര നിസാരമായി കാണാൻ കഴിഞ്ഞില്ല. രജനിയെ അവർ മനസ്സാ ശത്രുസ്ഥാനത്ത് നിർത്തി.നഗര പരിധിയിൽ സിനിമാ പോസ്റ്ററുകൾ പാടില്ല എന്ന വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടാണ് അണ്ണാമലൈയുടെ റിലീസിനെ അവർ നേരിട്ടത്. ഉർവ്വശി ശാപം ഉപകാരമായി ഭവിച്ചത് പോലെ ഈ നടപടി ചിത്രത്തിന്റെ മൗത് പബ്ലിസിറ്റിയെ പോസിറ്റീവായി സ്വാധീനിച്ചു. ഫെസ്റ്റിവൽ സീസൺ അല്ലാതിരിന്നിട്ടു കൂടി വമ്പൻ ഇനീഷ്യൽ കളക്ഷനോടെ അണ്ണാമലൈ റിലീസ് ചെയ്തു. സ്വന്തം കാര്യം നോക്കി ജീവിക്കുന്ന പാൽക്കാരനായ അണ്ണാമലൈ തന്നെ ബുദ്ധിമുട്ടിക്കാൻ വരുന്ന സ്ഥലം MLA – യോട് പറയുന്ന ഡയലോഗുകളിൽ പ്രേക്ഷകർ രാഷ്ട്രീയ നിറം കണ്ടെത്തി.” നാൻ സൊൽറാതെയും സെയ്യും സൊൽറതും സെയ്യും ” എന്ന ഡയലോഗ് ജയലളിതക്കെതിരായ വെല്ലുവിളിയായാണ് രജനി രസികറും പ്രേക്ഷകരും എന്തിനേറെ പൊതുജനവും മനസിലാക്കിയത്. ഇൻറർവെൽ പഞ്ചിന് ശരത് ബാബുവിനോട് നടത്തുന്ന യുദ്ധപ്രഖ്യാപനത്തിനും മറിച്ചൊരു വ്യാഖ്യാനം ഉണ്ടായില്ല. ഈ ഒളിയമ്പുകൾക്ക് പിന്നിലെ യാഥാർത്യം വരും കാലത്ത് വെളിയിൽ വന്നു. രാഷ്ട്രീയ നിറം കലർന്ന ഡയലോഗുകൾ രജനി ചിത്രങ്ങളുടെ മുഖമുദ്രയായി മാറി. 1996 – ലെ പൊതു തെരഞ്ഞെടുപ്പിൽ തമിഴ് മാനില കോൺഗ്രസിന്റെ ചിഹ്നം സെക്കിൾ ആയിരുന്നു. അണ്ണാമലൈയുടെ വാഹനമായ സൈക്കിൾ എന്നായിരുന്നു കാംപെയ്ൻ. പ്രചാരകർക്ക് തെറ്റിയില്ല ആ ഇലക്ഷനിൽ അണ്ണാമലൈ ആഗ്രഹിച്ച റിസൾട്ടും വന്നു.
മലൈ ഡാ ….. അണ്ണാമലൈ …..
980 total views, 4 views today