ഇളംനീല ഇന്‍ലന്‍ഡ് നാലായി മടക്കി നിവര്‍ത്തി അയാള് കത്തെഴുതാന് ഇരുന്നു. പേനയില് മഷി നിറച്ചു. കൈത്തലം ചലിച്ചുതുടങ്ങി.
“പ്രിയപ്പെട്ട അമ്മക്കു,
കുറച്ചുനാളിനുശേഷം ഇന്നേ കത്തെഴുതാന് ഒഴിവുകിട്ടിയുള്ളൂ. എന്റെ തിരക്കുകള് അറിയാമല്ലോ. നാട്ടില്‍നിന്നു എത്തിയ ദിവസംതന്നെ കമ്പനി ഹുബ്ലിയിലേക്കു അയച്ചു. റെയില്‍വേയുടെ പുതിയ പ്രോജക്ട് തുടങ്ങുന്നതിനു മുന്നോടിയായുള്ള ഒരു സന്ദര്ശനം. തിരിച്ചെത്തിയപ്പോള് പ്രതീക്ഷിക്കാത്ത മറ്റു ചില ജോലിത്തിരക്കുകളും. കത്തെഴുതണം എന്ന ആഗ്രഹം അങ്ങിനെ നീണ്ടുപോയി. അമ്മ പരിഭവിക്കില്ലെന്നു കരുതുന്നു.
ഞാന് കഴിഞ്ഞതവണ നാട്ടില് വന്നപ്പോള് ഇവിടെ റൂം മാറുന്നകാര്യം പറഞ്ഞിരുന്നില്ലേ. അതു ഭംഗിയായി നടന്നു. പുതിയവീട് ഞാന് മുമ്പു താമസിച്ച വീടിനു അടുത്തുതന്നെയാണ്. ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ ഏറ്റവും മുകളിലെ മുറി. എന്റെ റൂമിനുതാഴെയുള്ള നിലകളില് ആകെ ആറു കുടുംബങ്ങളുണ്ട്. എല്ലാവരും അന്യദേശക്കാര്. മലയാളികള് ആരുമില്ല. കന്നഡയും തമിഴും അക്കംപക്കം (വല്യമ്മ മദ്രാസിലായിരുന്നപ്പോള് അമ്മക്കു എഴുതാറുള്ള കത്തുകളിലെ ചില വാക്കുകള് എനിക്കു ഇപ്പോഴും ഓര്‍മ്മയുണ്ട്) അറിയാവുന്നതിനാല് വലിയ ബുദ്ധിമുട്ടില്ലാതെ എല്ലാം മാനേജ് ചെയ്യുന്നു.
പിന്നെ ഞാനൊരു പ്രധാനകാര്യം പറയാന് പോവുകയാണ്. അമ്മ പരിഭ്രമിക്കരുത്. കാരണം എന്നെ സംബന്ധിച്ചിടത്തോളം ഇത് നിസാര സംഗതിയാണ്. ഞാനിപ്പോള് താമസിക്കുനത് നാലു നിലകളുള്ള ഫ്ലാറ്റിന്റെ ഏറ്റവും മുകളിലെ നിലയിലാണെന്നു പറഞ്ഞല്ലോ. പക്ഷേ ഇതിനെ ശരിക്കും ഒരു നില എന്നുവിളിക്കാന് പറ്റില്ല. കാരണം ടെറസില് പുതുതായി പണിത, ചെറിയ ഹാളും അത്രതന്നെ വലുപ്പമുള്ള ബെഡ്‌റൂമും കിച്ചണും മാത്രമുള്ള കൊച്ചുവീടാണിത്. ഇവിടെ മുമ്പ് താമസിച്ചിരുന്നത് അടുത്തുള്ള സ്‌കൂളില് പഠിപ്പിച്ചിരുന്ന ടീച്ചറാണ്. അവിവാഹിതയായ ഒരു മുപ്പതുകാരി. വടക്കന് കര്‍ണാടകയില് എവിടെയോ ആണ് അവരുടെ വീട്. ഇവിടെ അധികം ബന്ധങ്ങള് ഇല്ലായിരുന്നത്രെ. മൂന്നുമാസം മുമ്പ് ആ ചെറുപ്പക്കാരി ടീച്ചര് ടെറസിലുള്ള ഈ മുറിയിലെ ഫാനില് തൂങ്ങിമരിച്ചു. ഉടുത്തിരുന്ന ഷാളിലാണ് തൂങ്ങിയത്. കാരണം ആര്‍ക്കുമറിയില്ല. പ്രണയനൈരാശ്യമോ അതുപോലുള്ള മറ്റെന്തെങ്കിലുമോ ആകാം. അതെന്തിങ്കിലുമാകട്ടെ. ഞാന് പറയാന് വന്നത് ഇതാണ്. ഞാന് താമസിക്കുന്നതും കിടന്നുറങ്ങുന്നതും ആ ചെറുപ്പക്കാരി തൂങ്ങിമരിച്ച അതേ മുറിയിലാണമ്മേ. രാത്രിയില് ഫാന് കറങ്ങുമ്പോള് എന്റെമനസ്സില് ചെറിയ പേടി ഇല്ലായെന്നല്ല. പക്ഷേ അമ്മക്കറിയാമല്ലോ കൌമാരകാലത്തു ഞാന് നിരീശ്വരവാദിയായിരുന്നെന്ന കാര്യം. അത്തരം പ്രവൃത്തികളുമായി ഇപ്പോള് ബന്ധമില്ലെങ്കിലും അന്നത്തെ ചില ചിന്തകള് എന്നില് ഇപ്പോഴുമുണ്ട്. അവയുടെ ബലത്തില് ഈ മുറിയില് പിടിച്ചുനില്‍ക്കാന് ബുദ്ധിമുട്ടില്ല“
എഴുത്തു ഇത്രയുമെത്തിയപ്പോള് അയാളുടെ പിന്നില് ഒരു യുവതിയുടെ ചിരി ഉയര്‍ന്നു. പക്ഷേ അതു ഗൌനിക്കാതെ അയാള് എഴുത്ത് തുടര്‍ന്നു.
“അമ്മ ഇപ്പോള് പറയാന് പോകുന്നതെന്താണെന്നു എനിക്കറിയാം. ഉടനെ ഇവിടെ മറ്റൊരു റൂം കണ്ടത്താന് ബുദ്ധിമുട്ടാണമ്മേ. ഈ മുറിയാണെങ്കില് ആരും താമസിക്കാന് തയ്യാറാകാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. മുമ്പ് താമസിച്ചിരുന്ന ചെറുപ്പക്കാരിയില്നിന്നു വാങ്ങിയതിന്റെ പകുതി വാടകക്കാണ് ഞാന് താമസിക്കുന്നത്. വീടിന്റെ ഉടമസ്ഥന് ആരെങ്കിലും താമസിക്കാന് തയ്യാറായി വരുന്നതും കാത്തിരിപ്പായിരുന്നു. ഞാന് അദ്ദേഹത്തെകണ്ടു ആവശ്യം അറിയിച്ചപ്പോള് അയാളുടെ മുഖത്തു എന്തു സന്തോഷമായിരുന്നെന്നോ. അടുത്ത നിമിഷം ആശ്ചര്യത്തോടെ എന്നോട് ചോദിക്കുകയും ചെയ്തു. ഒരാള് തൂങ്ങിമരിച്ച വീടാണെന്നു അറിയാമോ എന്ന്. ഞാന് അധികം ദൂരെയല്ല താമസിക്കുന്നതെന്നു പറഞ്ഞപ്പോള് അദ്ദേഹത്തിനു പിന്നേയും വിസ്‌മയം. ഏറ്റവും ഒടുവിലാണ് പ്രതീക്ഷിച്ച ചോദ്യം ഉടമസ്ഥന് ചോദിച്ചത്. അതായത് എനിക്കു ദൈവവിശ്വാസമുണ്ടോ എന്ന്. ഞാനെന്തു മറുപടിയായിരിക്കും കൊടുത്തിരിക്കുക എന്നു അമ്മക്കറിയാമല്ലോ.
അപ്പോള് ഞാന് നിര്‍ത്തുകയാണ്. ഉടനെ ഈ മുറിയില്നിന്നു മാറാന് എനിക്കു പ്ലാനില്ല അമ്മേ. ചെറുപ്പക്കാരിയുടെ പ്രേതവുമായി ഞാന് പ്രേമത്തിലാകുമോ എന്നൊന്നും ഭയക്കേണ്ട. പ്രേമിക്കാനുള്ള മാനസികാവസ്ഥ എനിക്കില്ലെന്നു അറിയാമല്ലോ. ചേട്ടനോടും ഏട്ടത്തിയോടൂം കുഞ്ഞനോടും അന്വേഷണങ്ങള് പറയുക. ഈ എഴുത്ത് അച്ഛന്റെ അടുത്തിരുന്നാണ് അമ്മ വായിക്കുകയെന്ന് എനിക്കറിയാം. അച്ഛന് നരച്ച താടിയില് ചൊറിഞ്ഞു ചിരിക്കുന്നതും എനിക്കിപ്പോള് കാണാം.
അപ്പോള് ഞാന് നിറുത്തുന്നു.
സ്നേഹത്തോടെ
അമ്മയുടെ …..“
എഴുതിയത് ഒരാവര്‍ത്തികൂടി വായിച്ചു അയാള് ഇന്‍ലന്‍ഡ് നാലായി മടക്കി. പുറത്തു മേല്‍വിലാസം എഴുതി. ചുണ്ടില് ചൂണ്ടുവിരല് ഓടിച്ചു തുപ്പല് കാര്‍ഡിന്റെ ഓരത്തുതേച്ചു. എല്ലാം ഭദ്രമെന്നു ഉറപ്പുവരുത്തി മേശപ്പുറത്തിട്ടു കത്തിന്‍മേല് പേന വിലങ്ങനെ വച്ചു. തുടര്‍ന്നു ജനലിനുനേരെ നോക്കി പറഞ്ഞു.
“കഴിഞ്ഞു”
അയാള്‍ക്കു പുറംതിരിഞ്ഞു, ജനാലക്കു അഭിമുഖമായി ഒരു യുവതി നിന്നിരുന്നു. അയാളുടെ അറിയിപ്പു അവരില് പ്രത്യേകിച്ചു പ്രതികരണങ്ങളൊന്നും ഉണ്ടാക്കിയില്ല. ആകാശത്തു പറന്നു നടക്കുന്ന നക്ഷത്രങ്ങളിലായിരുന്നു അവരുടെ ശ്രദ്ധ. നിയോണ് ബള്‍ബുപോലെ മങ്ങി പ്രകാശിക്കുന്ന നീലകണ്ണുകള് ആകാശസീമയിലുള്ള എന്തോ ഒന്നിനെ ഉറ്റുനോക്കുകയായിരുന്നു. കണ്ണിമയനക്കാതെ ശില സമാനമുള്ള നില്‍പ്പ്. അതു ഏറെനേരം നീണ്ടു. മൂകതയില് അസ്വസ്ഥനായി അയാള് ചുമച്ചു. അപ്പോള് യുവതി തലതിരിക്കാതെ അയാളെ കയ്യാട്ടി വിളിച്ചു.
“നീ കണ്ടോ അപ്പുറത്തെ ടെറസില് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ആ ചെറുപ്പക്കാരനെ“
യുവതിയുടെ തോളിനുമുകളിലൂടെ അയാള് എത്തിച്ചുനോക്കി. സ്നേഹിതയുടെ പൊക്കത്തെപ്പറ്റി അപ്പോഴാണ് ബോധവാനായത്. എല്ലാ കൌമാരക്കാര്‍ക്കും പൊക്കംവക്കുന്ന പ്രായത്തിനുശേഷവും യുവതിക്കു പൊക്കം വച്ചിരിക്കണം. അല്ലാതെ ഇത്രയും ഉയരം വരാന് ന്യായമില്ല.
അപ്പുറത്തെ ടെറസ്സില് ഉലാര്‍ത്തുന്ന ചെറുപ്പക്കാരനെ അയാള്‍ക്കു പരിചയമുണ്ടായിരുന്നു. യുവതി തുടര്‍ന്നു.
“ഞാന് മരിക്കുന്നതിനുമുമ്പു ഈ ജനലിനരുകില് കസേരയിട്ടു കുട്ടികള്‍ക്കു പിറ്റേന്നത്തേക്കുള്ള പാഠഭാഗങ്ങള് തയ്യാറാക്കുമ്പോള് അവനെ പതിവായി കാണുമായിരുന്നു“
“ആരെ അദ്ദേഹത്തെയോ!” അയാള് ആശ്ചര്യത്തോടെ ചോദിച്ചു.
“നിനക്കെന്താ ഞാന് പറയുന്നതില് വിശ്വാസം വരുന്നില്ലേ?”
അയാള് മറുപടി പറഞ്ഞില്ല. യുവതിയുടെ മുഖത്തുനിന്നു നോട്ടം പിന്‍വലിച്ചു അപ്പുറത്തെ ടെറസ്സിലേക്കു വീണ്ടും നോക്കി. രണ്ടു ബില്‍ഡിങ്ങുകളും അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. ടെറസുകളാണെങ്കില് മുട്ടിയുരസിയാണ് നില്‍ക്കുന്നത്. ഒരു കെട്ടിടത്തില്നിന്നു അനായാസം അടുത്തുള്ള കെട്ടിടത്തിലേക്കു പോകാം. പടികള് കയറുന്നപോലെ അനായാസം അതിനു സാധിക്കും. ഈ നഗരത്തിലെ ഭൂരിഭാഗം ജനവാസകേന്ദ്രങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. നേര്‍ത്ത അതിരിനാല് വേര്‍തിരിക്കപ്പെട്ടവര്. എന്നാല് മനസ്സുകൊണ്ടു വളരെ അകന്നവരും.
യുവതി ചൂണ്ടിക്കാണിച്ച യുവാവിനെ അയാള്‍ക്കു പണ്ടേ അറിയാമായിരുന്നു. അഞ്ചുകൊല്ലം മുമ്പ് ഈ നഗരത്തില് എത്തിയ നാള് മുതല് ആ ചെറുപ്പക്കാരനെ കാണുന്നതാണ്. ആരും കൂടെയില്ലാതെ ഒറ്റക്കു താമസിക്കുന്ന സുമുഖന്. വെളുപ്പിനു നീലനിറമുള്ള അയഞ്ഞ പാന്റ്സും ടീഷര്‍ട്ടുമിട്ട് ജോഗിങ്ങിനു പോയി മടങ്ങിവരുന്നത് ഗേറ്റിനരുകില് പത്രം മറിച്ചുനോക്കി പല്ലുതേച്ചുകൊണ്ടിരിക്കുമ്പോള് അയാള് എന്നും കാണാറുണ്ട്. ചെറുപ്പക്കാരന്റെ ദൈനംദിനകാര്യങ്ങള് കിറുകൃത്യമാണ്. രാവിലെ എട്ടരക്കു തോളില് ‘ഐബിഎം” ലേബലുള്ള ലാപ്‌ടോപ് തൂക്കി ഇറങ്ങും. കൃത്യം ഏഴിനു തിരിച്ചെത്തും. പിന്നെ പുറത്തുകാണില്ല.
അയാള് തിരികെ കസേരയില് വന്നിരുന്നു അലക്ഷ്യമായി പറഞ്ഞു. “ആ ചെറുപ്പക്കാരന് രാത്രി പുറത്തിറങ്ങാറില്ലെന്നാണ് ഞാന് കരുതിയിരുന്നത്?”
അയാളുടെ സ്വരത്തില് കീഴടങ്ങലിന്റെ ധ്വനിയുണ്ടായിരുന്നു. ഇത്രനാളും കണ്ടുപരിചയിച്ച ഒരുവന്റെ അറിയാത്ത പതിവുചര്യകളെപ്പറ്റി മറ്റൊരാള് പറയുമ്പോള് ഒന്നു തര്‍ക്കിക്കാന്പോലും കഴിയാത്തതിന്റെ കുണ്ഠിത്തം.
“അത് അങ്ങിനെയല്ല. അവന് എന്നും രാത്രി പത്തരയോടെ ടെറസില് വരും. വെറുതെ നടക്കാന്. പക്ഷേ അവനതു വെറുമൊരു നടത്തമല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. നടക്കുന്നത് സ്വബോധത്തോടെയാണോ എന്നുപോലും സംശയമുണ്ട്. കാരണം എവിടെയെങ്കിലും എന്തെങ്കിലും ശബ്ദങ്ങളുണ്ടായാലോ അടുത്തുള്ള ടെറസ്സില് ആരെങ്കിലും വന്നുകയറിയാലോ അവനില് യാതൊരു ഭാവഭേദവുമുണ്ടാകില്ല. ഒന്നും ശ്രദ്ധിക്കാതെ ഈ ലോകത്തില് താന് മാത്രമേയുള്ളൂവെന്ന മട്ടില് തലങ്ങുംവിലങ്ങും നടക്കും“
വിവരണം അത്രയുമായപ്പോള് അയാള് യുവതിയെ കൂര്‍പ്പിച്ചുനോക്കി. ആ നോട്ടം കൊണ്ടെന്താണ് ഉദ്ദേശിക്കുന്നതെന്നു യുവതിക്കു മനസ്സിലായി.
“നിങ്ങള് സംശയിക്കണ്ട. എനിക്കവനെ ഇഷ്ടമായിരുന്നു. കാരണമൊന്നുമില്ലാതെയുള്ള ഒരു പ്രേമം. എന്നും അവനറിയാതെ ഞാനവനെ നിരീക്ഷിക്കുമായിരുന്നു. അവന്റെ ഏകാന്തതയെ ഭന്‍ജിക്കാനായി ചുറ്റുപാടും ആരുമില്ലെന്നു ഉറപ്പുവരുത്തി ഈ മുറിയില്നിന്നു പുറത്തിറങ്ങി വെറുതെ നടക്കുമായിരുന്നു. ക്രമേണ അങ്ങിനെ നടക്കുന്നത് എന്റേയും ശീലമായി. ഇടക്കു മനപ്പൂര്‍വ്വമല്ലെന്ന വിധത്തില് ഞാന് എന്തിലെങ്കിലിലുമൊക്കെ തട്ടും. പക്ഷേ അവനു അതിലൊന്നും ഒരു ഭാവഭേദവും ഉണ്ടാകില്ല. എപ്പോഴും നടപ്പുതന്നെ. ഒരു മണിക്കൂര് എങ്കിലും കഴിയാതെ ടെറസില്നിന്നു പോകാറില്ല. നടത്തത്തിനിടയില് ഒരിക്കല് പോലും ഇരിക്കാന് പാകത്തിനുള്ള പൊക്കമുള്ള ആ അലക്കുകല്ലില് ഇരിക്കുകയുമില്ല. എന്തോ അവന്റെ ഇത്തരം വിചിത്രമായ രീതികള് കൊണ്ടാണെന്നു തോന്നുന്നു എനിക്കു താല്പര്യം തോന്നിയത്. പക്ഷേ ഒരിക്കല് മാത്രമേ അവന് എനിക്കുനേരെ നോക്കിയിട്ടുള്ളൂ”
അയാളില് ജിജ്ഞാസയുണര്‍ന്നു. “എങ്ങിനെയാണ് നീയവന്റെ ശ്രദ്ധയാകര്‍ഷിച്ചത്”
യുവതി നിഷേധാര്‍ത്ഥത്തില് തലയാട്ടി.
“ഞാന് ശ്രദ്ധയാകര്‍ഷിച്ചതല്ല. മറിച്ച് അവന് എന്നോടു സംസാരിക്കുകയാണുണ്ടായത്. ഒരിക്കല് നടന്നു ക്ഷീണിച്ചപ്പോള് ഞാന് ടെറസ്സിന്റെ കൈവരിയില് ഇരുന്നു. തൊട്ടപ്പുറത്തു അവനുണ്ടെന്ന ചിന്ത എന്റെ മനസ്സില് ഇല്ലായിരുന്നു. കാരണം അവനെപ്പോഴും അവന്റെ ലോകത്തുമാത്രമാണ്. പക്ഷേ പിന്നീട് എന്റെതോളില് ഒരു തണുത്തകരം മൃദുവായി സ്പര്‍ശിച്ചപ്പോള് ഞാന് തിരിഞ്ഞുനോക്കി”
“എന്താണ് അവന് നിന്നോടു ചോദിച്ചത്?”
“ഒരു വിചിത്രമായ ചോദ്യം. ആദ്യമെനിക്കു മനസ്സിലായില്ല. കാരണം അതുപോലെയുള്ള ചോദ്യങ്ങള് ആരെങ്കിലും ചോദിക്കുമെന്നു ഞാന് തീരെ കരുതിയിരുന്നില്ല. പ്രതീക്ഷിച്ച ചോദ്യങ്ങളില് ഒന്നും അവന് ചോദിച്ച ചോദ്യമുണ്ടായിരുന്നില്ല. ചോദ്യത്തിലെ പദാവലികള് എന്റെ പദാവലികളില്‍നിന്നു വ്യത്യാസവുമുണ്ടായിരുന്നു“
ഒന്നു നിര്‍ത്തിയിട്ടു യുവതി തുടര്‍ന്നു. “ആകാശത്തുള്ള ഒരുപാട് നക്ഷത്രങ്ങളിലായിരിക്കും മിക്കപ്പോഴും അവന്റെ നോട്ടം പതിഞ്ഞിരിക്കുക. അവയില്‍നിന്നു കണ്ണെടുക്കാതെയാണ് ടെറസിലൂടെയുള്ള നടത്തവും. എന്നോട് സംസാരിച്ചപ്പോഴും ഒരുനിമിഷത്തേക്കു മാത്രമേ അവന് എന്റെ മുഖത്തു നോക്കിയുള്ളൂ. പിന്നെ പതിവുപോലെ ആകാശത്തേക്കു കണ്ണുനട്ടു. അവിടെ അവനൊരു നീലനക്ഷത്രത്തെ കാണുന്നുണ്ടെന്നും അവിടെനിന്നാരോ എന്നെ അങ്ങോട്ടേക്കു വിളിക്കുന്നുണ്ടെന്നുമാണ് അവന് എന്നോടു പറഞ്ഞത്. അതുപറയുമ്പോള് കണ്ണുകള് നീലനിറത്തില് ശോഭിക്കുന്നുണ്ടായിരുന്നു. അവന് ചൂണ്ടിക്കാണിച്ചിടത്തേക്കു നോക്കിയപ്പോള് നീലനിറത്തില് തിളങ്ങുന്ന വലിയൊരു നക്ഷത്രം ഞാന് കാണുകയും ചെയ്തു”
“എന്നിട്ട്” യുവതിയുടെ വിവരണത്തില് അയാള്‍ക്കു രസം പിടിച്ചു
“ഞാന് കണ്ണെടുക്കാതെ ആ നക്ഷത്രത്തെ നോക്കിനിന്നു. വല്ലാത്തൊരു ആകര്‍ഷണശക്തിയായിരുന്നു അതിനു. എത്രനേരം അങ്ങിനെ നിന്നു എന്നറിയില്ല. അവസാനം എപ്പോഴോ തിരിഞ്ഞുനോക്കിയപ്പോള് അവനെ അടുത്ത ടെറസില് കണ്ടില്ല. ദൌത്യം പൂര്‍ത്തിയാക്കി അവന് പോയിരുന്നു”
വളരെനാള് മനസ്സില് പൂരിപ്പിക്കപ്പെടാതെ കിടന്ന, അന്നുവരെ ചോദിച്ചിട്ടില്ലാത്ത ആ ചോദ്യം ചോദിക്കാന് ഇപ്പോഴാണ് പറ്റിയ സന്ദര്‍ഭമെന്നു അയാള്‍ക്കു തോന്നി.
“നീയെന്നോട് ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ എന്തിനാണ് ആത്മഹത്യ ചെയ്തതെന്നു. അതുചെയ്യാന് മാത്രം എന്തെങ്കിലും കാരണങ്ങല് നിനക്കുള്ളതായി എനിക്ക് തോന്നിയിട്ടുമില്ല”
യുവതി പിന്തിരിഞ്ഞു നടന്നു. ജനാലയുടെ അരുകിലെത്തി ആകാശത്തേക്കു വല്ലാത്തഭാവത്തോടെ നോക്കി. അവരുടെ കണ്ണുകളില് നീലനിറം സാവധാനം വ്യാപിക്കുന്നത് അയാള് കണ്ടു.
“നീ നോക്കൂ. ആകാശത്തിന്റെ അങ്ങേ അതിരില് പ്രകാശിച്ചുനില്‍ക്കുന്ന ഒരു നീലനക്ഷത്രത്തെ നിനക്കു കാണാമോ ഇപ്പോള്?”
അയാള് കസേരയില്‍നിന്നു എഴുന്നേറ്റു ജനലിനരുകിലേക്കു വന്നു. അവരുടെ ശരീരങ്ങള് പരസ്പരം ഉരസി. യുവതി ചൂണ്ടിക്കാണിച്ചയിടത്തു അയാള്‍ക്കു ഒരു നക്ഷത്രവും കാണാന് സാധിച്ചില്ല. ബാക്കിയുള്ള ഭാഗങ്ങളിലുള്ള നക്ഷത്രങ്ങള് യുവതി കൈചൂണ്ടിയ ഭാഗത്തേക്കു എന്തുകൊണ്ടോ പോകുന്നില്ലെന്നു മാത്രം മനസ്സിലാക്കി.
“അവിടെ ഒന്നുമില്ലല്ലോ”
യുവതി നിഷേധിച്ചു. “ഉണ്ട്. നക്ഷത്രങ്ങളിലാത്ത ആ ഭാഗത്ത് ഒരു നീലനക്ഷത്രം ഏകയായി നില്‍പ്പുണ്ട്. ആ നക്ഷത്രത്തെ പറ്റി പറയുമ്പോള് ‘ഏക’ എന്ന സ്ത്രീലിംഗം പ്രയോഗിക്കാമോ എന്നെനിക്കറിയില്ല. പക്ഷേ നിസ്സഹായതയെ എന്നില് പലപ്പോഴും അടയാളപ്പെടുത്തുന്നത് സ്ത്രീകളാണ്. ഞാന് കണ്ടിട്ടുള്ള പുരുഷന്മാരില് അധികവും ഏകാകികളായിരുന്നില്ല“
വിഷയത്തില് നിന്നു വ്യതിചലിച്ചു പൊക്കുന്നതായി തോന്നിയതുകൊണ്ടാകാം യുവതി പറച്ചില് നിര്‍ത്തിയിട്ടു വീണ്ടും തുടര്‍ന്നു.
“നക്ഷത്രങ്ങള് ഒഴിഞ്ഞ ആ ഭാഗത്തുനില്‍ക്കുന്ന നീലനക്ഷത്രത്തെ നീ കാണുന്നില്ലേ അല്ലേ?. ഉം കാണാതിരിക്കുന്നതാണ് നല്ലത്. കണ്ടാല്…”
“കണ്ടാല്…?” അയാള് തിരിച്ചുചോദിച്ചു.
“കണ്ടാല് ഒരുപക്ഷേ നീയും എന്നെപ്പോലെ നീലമരണത്തെ ഇഷ്ടപ്പെട്ടേക്കാം”
കേട്ടതു മനസ്സിലാക്കാവാതെ അയാള് മിഴിച്ചുനിന്നു. നീലമരണം!. വാക്യങ്ങളുടെ അര്‍ത്ഥപൂര്‍ണമായ കൂടിച്ചേരലിനെ അപ്രസക്തമാക്കുന്ന ഒന്ന്. അതിനുപക്ഷേ താന് വിചാരിക്കാത്തത്ര അര്‍ത്ഥവ്യാപ്തികളുണ്ടെന്നു അയാള്‍ക്കു തോന്നി. യുവതിയുടെ മുഖത്തു ആ വാചകം ഉരുവിട്ടപ്പോള് വല്ലാത്തൊരു അഭിനിവേശമുണ്ടായിരുന്നു. മരണത്തിന്റെ ലൌകികഭാവമായിരുന്നോ അത് ?
യുവതി വിശദീകരണം തുടര്‍ന്നു.
“അന്ന് ആദ്യമായി ആ നീലനക്ഷത്രത്തെ കണ്ടപ്പോള് എന്റെയുള്ളില് ഒഴിഞ്ഞുകിടന്ന എന്തോ നിറഞ്ഞുകവിയുന്ന പോലെയാണ് തോന്നിയത്. കാലങ്ങളായി തേടിനടന്ന ഒന്നു കണ്ടത്തി അനുഭവിച്ചതിന്റെ ആഹ്ലാദം എന്നില് തിരയടിക്കാന് തുടങ്ങി. അതോടൊപ്പം എന്റെ ദൃഷ്ടികള് നീലയിലേക്കു വഴുതുകയും ചെയ്തു. ആ നിറത്തെ ഇഷ്ടപ്പെട്ടപോലെ മറ്റൊന്നിനേയും ഞാന് ജീവിതത്തില് സ്നേഹിച്ചിട്ടില്ല. എന്റെ കണ്ണുകള് എത്തുന്നതെവിടേയും നീലയായി. കണ്ണാടിയില് എന്റെ പ്രതിബിംബത്തിലെ ഓരോ അവയവവും നീലയായി നിറഭേദം സംഭവിക്കുന്നത് സന്തോഷത്തോടെ ഞാനറിഞ്ഞു. കണ്ണുകള്, നഖങ്ങള്, മുലക്കണ്ണുകള്, നാഭിച്ചുഴി അങ്ങിനെയത് പടരാന് തുടങ്ങി. ഞാനതെല്ലാം വന്യമായ ലഹരിയോടെ നോക്കിക്കണ്ടു. ആസ്വദിച്ചു. ഒടുക്കം ശരീരത്തിന്റെ സകലഭാഗങ്ങളിലും നീലനിറം വ്യാപിച്ചപ്പോള് ഇനിയൊരു ലക്ഷ്യമില്ലെന്നു തോന്നി. കറങ്ങുന്ന നീലപങ്കകളിലേറി ആകാശത്തേക്കുയരാന് തിരുമാനമെടുത്തത് അങ്ങിനെയാണ്“
യുവതി പറഞ്ഞുനിര്‍ത്തി. അയാള് അതൊന്നും വിശ്വസിച്ചില്ല. എന്തോ മതിഭ്രമത്തിനു തന്റെ സുഹൃത്തു വിധേയയായിരിക്കുകയാണെന്നു കരുതി ആശ്വസിച്ചു. ആകാശത്തേക്കു ഇമവെട്ടാതെ നോക്കിനില്‍ക്കുന്ന അവരെ തനിയെവിട്ടു അയാള് ഉറങ്ങാന് കിടന്നു.
അയാള് തളര്‍ന്നിരുന്നു. ശാരീരികമെന്നതിനേക്കാള് മാനസികമായ തളര്‍ച്ച. അവിശ്വസനീയമായ ഒരു കെട്ടുകഥയാണ് കുറച്ചുമുമ്പു വിവരിക്കപ്പെട്ടത്. ഓരോ കെട്ടുകഥയും അതു കേള്‍ക്കുന്ന വ്യക്തിയില് കനത്ത സമ്മര്‍ദ്ദമുണ്ടാക്കുമെന്നു ബോധ്യം വന്നിരിക്കുകയാണ്. അങ്ങിനെ ചിന്തിച്ചു അയാള് സാവധാനം ഉറക്കത്തിലേക്കു വഴുതി. സ്വപ്നങ്ങള് കാണാറില്ലാത്ത അയാളുടെ രാവുകള്‍ക്കു അപവാദമായി അന്നു ആറാമിന്ദ്രിയത്തിനു മുന്നില് നീലനിറമുള്ള കിനാവുകള് ജ്വലിച്ചുയര്‍ന്നു. ആ കിനാവുകളില് നീലനിറമുള്ള നക്ഷത്രം തെളിഞ്ഞു. ആകാശത്തു, മഞ്ഞപ്രകാശം പൊഴിക്കുന്ന ചെറുനക്ഷത്രങ്ങളില്ലാത്ത ഒരിടത്തു, ഏകാകിയെപ്പോലെ നില്‍ക്കുന്ന ഒരു നീലനക്ഷത്രം. അതില്‍നിന്നു താഴോട്ടുവീണ നീലനിറമുള്ള ഒരു വെള്ളത്തുള്ളി വായുവില് തെന്നിപ്പറന്നു കണ്ണില് പതിച്ചപ്പോള് അയാള് ഞെട്ടിയുണര്‍ന്നു. അമ്പരപ്പോടെ ചുറ്റും നോക്കി. ജനലരുകില് നിന്നിരുന്ന യുവതി അവിടെയില്ലായിരുന്നു.
അയാള് എഴുന്നേറ്റു. മണ്‍കൂജയിലെ തണുത്തവെള്ളമെടുത്തു കുടിച്ചു. വീണ്ടും കിടക്കയില് ചായാതെ കതകുതുറന്നു പുറത്തിറങ്ങി. വാതില് ചാരുമ്പോള് അപ്പുറത്തെ ടെറസില് ചെറുപ്പക്കാരനെ കണ്ടു. അപ്പോള് യുവതി പറഞ്ഞതെല്ലാം കെട്ടുകഥയല്ല. ചെറുപ്പക്കാരന് രാത്രികളില് ഉലാര്‍ത്താന് വരാറുണ്ട്. അയാള് കെട്ടിടത്തിന്റെ നേര്‍ത്ത നിലാവുപറ്റി ഒളിച്ചുനിന്നു. സ്നേഹിതയായ യുവതിയെ കാണാന് കുറച്ചു താമസിച്ചു. ചെറുപ്പക്കാരനു മുന്നില് കുറ്റം ചെയ്തവളെപ്പോലെ തലകുനിച്ചു നില്‍ക്കുകയായിരുന്നു അവര്. അയാള്‍ക്കൊന്നും മനസ്സിലായില്ല. അഴിക്കാന് പറ്റാത്ത കുരുക്കുകള്. അവ കൂടുതല് മുറുകിവരികയാണ്. അത്തരം മുറുകലിനു ആക്കംകൂട്ടി യുവതി ഗാഢമായി ചെറുപ്പക്കാരനെ ആലിംഗനം ചെയ്‌തു. ഒരുമെയ്യായി നില്‍ക്കുന്ന ഇരുവര്‍ക്കു ചുറ്റും വര്‍ത്തുളാകൃതിയില് കവചമായി ഒരു നീലരേഖ നിലകൊണ്ടൂ. അയാള് സ്തംബ്‌ധനായി സ്വന്തം താവളത്തിലേക്കു ആമയെപ്പോലെ ഉള്വലിഞ്ഞു. സ്വപ്നങ്ങളില്ലാത്ത നിദ്രമോഹിച്ചു കിടന്നു. ഉറങ്ങി.
അതില്‍പിന്നെയുള്ള ദിവസങ്ങളില് യുവതിയെ എവിടേയും കണ്ടില്ല. എല്ലാ രാത്രികളിലും എവിടെനിന്നെന്നറിയാതെ വന്നു ആകാശത്തിലെ നീലനക്ഷത്രത്തെ ഉറ്റുനോക്കി ജനാലക്കമ്പികളില് മുഖം ചേര്‍ത്തുനില്‍ക്കാറുള്ള സ്നേഹിതയുടെ അഭാവം അയാളെ അസ്വസ്ഥനാക്കി. ആലിംഗനബന്ധരായി നില്‍ക്കുന്ന ചെറുപ്പക്കാരന്റേയും യുവതിയുടേയും ചിത്രം മനസ്സില് മായാതെ പതിഞ്ഞിരുന്നു. അതയാളില് സംശയങ്ങള് ഉണര്‍ത്തി. അവള് കൊല്ലപ്പെട്ടിരിക്കുമോ? അടുത്ത നിമിഷത്തില് സ്വന്തം ബുദ്ധിശൂന്യതയില് ലജ്ജിച്ചു. ഒരിക്കല് മരിച്ചവര് വീണ്ടും മരണപ്പെടുന്നതെങ്ങിനെ?.
യുവതിയുടെ അഭാവം സൃഷ്ടിച്ച വിടവു നികത്താന് അയാള് രാത്രികളില് അപ്പുറത്തെ ടെറസില് ചെറുപ്പക്കാരന്റെ വരവു കാത്തിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. ചെറുപ്പക്കാരന് ഉലാര്‍ത്തലിനിറങ്ങുന്ന സമയങ്ങളില് അവിടെ നേര്‍ത്ത നിലാവുമാത്രം പരന്നുകിടന്നു. കുറച്ചുദിവസം ഇതാവര്‍ത്തിച്ചപ്പോള് അയാളും അങ്ങോട്ടു ശ്രദ്ധിക്കാതെയായി. മനസ്സിലെ ഭീതി ഒഴിഞ്ഞു. ചെറുപ്പക്കാരനെപോലെ രാത്രി ഉലാര്‍ത്തലും തുടങ്ങിവച്ചു. അങ്ങിനെ ഉലാര്‍ത്തുമ്പോള് ഒരിക്കല് പോലും യുവതിയോ ചെറുപ്പക്കാരനോ മനസ്സില് വിരുന്നുവന്നില്ല. വരാതിരിക്കാന് പ്രത്യേകിച്ചു ശ്രമങ്ങള് നടത്താതിരുന്നിട്ടും അയാള്‍ക്കതിനു സാധിച്ചു. ചിന്തകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം.
മുറിയിലേക്കാവശ്യമായ ചില സാധനങ്ങള് വാങ്ങാന് അടുത്തുള്ള ഷോപ്പിങ്ങ് മാളിലേക്കിറങ്ങിയ ഒരുദിവസത്തില് അയാള് ആ ചെറുപ്പക്കാരനെ വീണ്ടൂം കാണാനിടയായി. വളരെ കുറച്ചു സാധനങ്ങളേ വാങ്ങാന് ഉണ്ടായിരിക്കുള്ളുവെങ്കിലും ഷോപ്പിങ്ങ് മാളുകളില് കയറുന്നത് അതിനകം ഒരു ശീലമായി മാറിയിരുന്നു. ചെറുകിട കച്ചവടക്കാരില്‍നിന്നു വാങ്ങണമെന്നു അയാളിലെ കമ്മ്യൂണിസ്റ്റ് ബോധം ഉപദേശിക്കുമായിരുന്നെങ്കിലും പലപ്പോഴും അതു അവഗണിച്ചു. നഗരം തന്നില് അരാഷ്ട്രീയത വളര്‍ത്തുന്നുണ്ടെന്നു അയാള് ഭയന്നു. ആ ഭയത്തില് വിചിത്രമാം വിധം ആനന്ദിക്കുകയും ചെയ്തു. ഷോപ്പിങ്ങ് മാളിലെ ടെക്സ്റ്റൈല്‍സ് ഭാഗത്തിലൂടെ നടക്കുമ്പോള് എതിര്‍വശത്തുനിന്നു വന്ന ആരോ തോളില്തട്ടി. അയാള് മുന്‍കൂറായി സോറി പറഞ്ഞു തിരിഞ്ഞുനോക്കി. ഏതാനും നിമിഷത്തേക്കു മാത്രമാണു കണ്ടതെങ്കിലും തിരക്കിട്ടു തിരിഞ്ഞുനടന്നു പോകുന്നത് ആ ചെറുപ്പക്കാരനാണെന്നു മനസ്സിലാക്കാന് ബുദ്ധിമുട്ടുണ്ടായില്ല. പിന്തുടര്‍ന്നാലോ എന്ന ചിന്ത മുളയിലേനുള്ളി. മാളിലെ ചില്ലുജാലകത്തിലൂടെപുറത്തേക്കു നോക്കി. ചെറുപ്പക്കാരന് പാര്‍ക്കിങ്ങ് ഏരിയയില്നിന്നു നീലനിറമുള്ള ബൈക്കിറക്കി പോകുന്നത് സുതാര്യമായ ചില്ലിലൂടെ കണ്ടു.
അന്നു രാത്രിഭക്ഷണം അയാള് വേണ്ടെന്നുവച്ചു. ബെഡില് ചാരികിടക്കുമ്പോഴും ശ്രദ്ധ അപ്പുറത്തെ ടെറസിലേക്കായിരുന്നു. ചെറുപ്പക്കാരന് താമസം നിര്‍ത്തി പോയെന്നായിരുന്നു കുറച്ചുനാള് തുടര്‍ച്ചയായി കാണാതായപ്പോഴുണ്ടായ ധാരണ. യുവതിയുമായുള്ള വിചിത്രമായ ആലിംഗനരംഗം ആ ചിന്തക്കു ആക്കംകൂട്ടി. മരിച്ചുകഴിഞ്ഞ ഒരുവളെ ആലിംഗനം ചെയ്യുകയെന്നാല് എന്താണര്‍ത്ഥം? മരണത്തെ സ്വീകരിക്കുകയെന്നാണോ?. ആലിംഗനബന്ധരായി നിന്നപ്പോള് അവരെ വലയംചെയ്ത നീലവെളിച്ചം എന്താണ് സൂചിപ്പിക്കുന്നത്? അയാളുടെ മനസ്സിലെ ഇത്തരം ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ മറുപടിയായിരുന്നു ചെറുപ്പക്കാരന്റെ തിരോധാനം. ഇപ്പോളിതാ അവന് തിരിച്ചുവന്നിരിക്കുന്നു. ചോദ്യങ്ങള് പുനസ്ഥാപിച്ചുകൊണ്ട്.
കുറച്ചു കഴിഞ്ഞപ്പോള് അയാള് പ്രതീക്ഷിച്ചപോലെ ചെറുപ്പക്കാരന് ടെറസിലേക്കു വന്നു. ആകാശത്തേക്കു ഉറ്റുനോക്കി ഉലാര്‍ത്താന് തുടങ്ങി. അനുബന്ധമായി ടെറസില് നേരിയ നീലവെളിച്ചവും പരന്നു. ഒരുതവണ ആരെയോ പ്രതീക്ഷിച്ചു അയാളുടെ മുറിക്കുനേരെ ചെറുപ്പക്കാരന്റെ നോട്ടമെത്തിയപ്പോള് അയാള് പുറത്തിറങ്ങി. ഷോപ്പിങ്ങ് മാളില് വച്ചുനടന്ന ‘കൂട്ടിമുട്ടലി’നെപ്പറ്റി എന്തെങ്കിലും പറയാനുണ്ടായിരിക്കാം. ഒരു ഖേദപ്രകടനം തീര്‍ച്ചയായും പ്രതീക്ഷിക്കാം. അയാള് അങ്ങിനെ ചിന്തിച്ചു. പക്ഷേ അതൊക്കെ തെറ്റിച്ചു ചെറുപ്പക്കാരന് ഒന്നുംമിണ്ടാതെ പഴയപടി നടന്നതേയുള്ളൂ. ആരെങ്കിലും സമീപത്തുണ്ടെന്ന ഭാവംപോലും കാണിച്ചില്ല. എന്തെങ്കിലും പറയുമെന്നു പ്രതീക്ഷിച്ചു അരമണിക്കൂറോളം അയാള് ടെറസ്സിന്റെ വശത്തിരുന്നു. ഒടുക്കം ചെറുതല്ലാത്ത ഈര്‍ഷ്യയോടെ എഴുന്നേറ്റു തിരിച്ചുനടക്കാന് തുടങ്ങുമ്പോള് പിന്നില്‍നിന്നു അപേക്ഷ.
“നില്‍ക്കൂ…”
ആ സ്വരത്തില് അധികാരികതയുണ്ടായിരുന്നു. അയാള്‍ക്കത് ഇഷ്ടമായില്ലെങ്കിലും അതിനടിമപ്പെട്ടു പോയി. ഒരു പ്രതിമ കണക്കെ എന്തും അനുസരിക്കാന് തയ്യാറായി ചെറുപ്പക്കാരനു മുന്നില്നിന്നു. നീല നിറത്തില് പ്രകാശിക്കുന്ന കണ്ണൂകളില് ഉറ്റുനോക്കി.
“അങ്ങോട്ടു നോക്കൂ. അവിടെനിന്നു താങ്കളെ ആരോ വിളിക്കുന്നു !!”
ആകാശത്തു നക്ഷത്രങ്ങളില്ലാത്ത ഒരിടത്തു ഉജ്വലശോഭയോടെ പ്രകാശിക്കുന്ന ഒരു നീലനക്ഷത്രം. ജനലഴികളില് മുഖംചേര്‍ത്തു യുവതി നോക്കിനില്‍ക്കാറുള്ള നക്ഷത്രം. അതയാളെ മാടിവിളിച്ചു. സൌരയൂഥത്തിലെ അനന്തതയില് നിലകൊള്ളുന്ന പലതും അയാള്‍ക്കു മുന്നില് അനാവരണമായി. അവയിലൂടെ ഒരു അപ്പൂപ്പന്‍താടിയായി ഭാരമില്ലാതെ പറന്നുനടന്നു. യുവതി സൂചിപ്പിച്ചപോലെ എല്ലാം നിറഞ്ഞുകവിയുകയാണ്. കണ്ണിമയനക്കാതെ അയാള് ഏറെനേരം അവിടെനിന്നു. ഒടുക്കം കണ്‍കോണില് നീലരാശി പടര്‍ന്നപ്പോള് തിരിഞ്ഞുനടന്നു. മെത്തയുടെ പതുപതുപ്പില് ഗര്‍ഭപാത്രത്തിലെ ഭ്രൂണസമാനം ചുരുണ്ടുകൂടി. പെരുവിരല് ചപ്പി ഉറങ്ങി. ഉറക്കത്തില് സ്വപ്നങ്ങള് കണ്ടു. നീലനിറമുള്ള നിഴലുകള് സമൃദ്ധമായ സ്വപ്നങ്ങള്. അവ അയാളെ തട്ടിയുണര്‍ത്തി ജനലരുകിലേക്കു ആനയിച്ചു. അവിടെ അയാള് പ്രതിമയായി. അപ്പൂപ്പന്‍താടിയായി. മനസ്സില് വീണ്ടും നിറവിന്റെ സമൃദ്ധി.
പിറ്റേന്നും, അതിനുശേഷമുള്ള ദിനങ്ങളിലും നീലനിറമുള്ള സ്വപ്നങ്ങള് ക്ഷണിക്കാതെയെത്തി. അയാളുടെ ഇന്ദ്രിയങ്ങള്‍ക്കു മുന്നില് നിറഞ്ഞാടി. അപ്പോഴൊക്കെ ജനലരുകില് ഒരു പ്രതിമ അചഞ്ചലം നിലകൊണ്ടു. നീല വ്യാപിക്കുകയായിരുന്നു. ചുറ്റിലും, ശരീരത്തിലും. ഒടുക്കം മുകളില് അതിദ്രുതം തിരിയുന്ന മൂന്നുപങ്കകളിലേക്കും അതു വ്യാപിച്ചു. അതോടെ അയാള് ഒരുക്കങ്ങള് ആരംഭിച്ചു. നീലമരണം അയാളെ മാടിവിളിച്ചു.