വീണ്ടും പെട്രോൾ വിലകൂട്ടി. തിരുവനന്തപുരത്തു ലിറ്ററിന് 90 ആയിരിക്കുന്നു. കുറേക്കാലമായി തുടരുന്ന കൊള്ളയടി അതിന്റെ ഉച്ചസ്ഥായിയിൽ ആണ്. ചെറിയ വിലവർദ്ധനവുണ്ടായാൽ തന്നെ ദിനംപ്രതി നടക്കുന്ന കൊള്ളയടി അറുപതു -എഴുപത് കോടിയോളം വരുമത്രെ. ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാൻ സർക്കാർ കുത്തകകൾക്ക് ക്വട്ടേഷൻ കൊടുക്കുന്ന നടപടി . ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല. എല്ലാം മോദിയും അമിത്ഷായും എണ്ണക്കമ്പനികളും ചേർന്ന് തീരുമാനിക്കുന്നു.
ജനത്തിന്റെ ചിലവിൽ ഉണ്ടുറങ്ങി ജീവിക്കുന്ന പരാഹ്നഭോജികൾക്കു എന്ത് വിലവർദ്ധനവ്. കുടുംബച്ചിലവുകൾ നോക്കുന്നവർക്കല്ലേ അറിയൂ. ദിവസം 100 രൂപയ്ക്കു പെട്രോൾ അടിച്ചിരുന്നവർക്കു ഇപ്പോൾ അത് പോരാതെ വരുന്നു. ജനങ്ങൾ പൊതുഗതാഗത സൗകര്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. കോവിഡും ലോക് ഡൗണും കൊണ്ട് നെട്ടെല്ലൊടിഞ്ഞ ജനത്തെ നിരന്തരം പ്രഹരിക്കുകയാണ് കേന്ദ്രസർക്കാർ. നികുതി കുറയ്ക്കാൻ ഭാവമില്ലാതെ സംസ്ഥാനസർക്കാറുകൾ കൂടെ കൂടുമ്പോൾ ജനം അധിക ബാധ്യതയാണ് ചുമക്കുന്നത്.
അതിനിടെ കോൺഗ്രസ് ഭരണകാലത്തു എണ്ണവില വർദ്ധനവിനെതിരെ ബിജെപിക്കാർ പ്രതിഷേധിച്ച ചിത്രം വീണ്ടും വൈറലാകുകയാണ്. അധികവും ട്രോള് രൂപത്തിലാണ് എന്നുമാത്രം. അവർ ഭരിച്ചപ്പോൾ വിലകൂട്ടിയപ്പോൾ ഞങ്ങൾ പ്രതിഷേധിച്ചു , ഞങ്ങൾ വിലകൂടുമ്പോൾ നിങ്ങൾ പ്രതിഷേധിച്ചോളൂ എന്ന് ഉത്തരവാദിത്തമില്ലാത്ത മറുപടിയാണ് പൂർവ്വകാല പ്രതിഷേധങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഒരു ബിജെപി നേതാവ് പറഞ്ഞത്. ഇവരുടെ സാമൂഹ്യബോധവും ഉത്തരവാദിത്തവും എങ്ങനെയെന്ന് മനസിലായില്ലേ ?