ബൈജൂസ് കേരളത്തിൽ തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഡെവലപ്പ്മെന്റ് സെന്റർ അടച്ചു പൂട്ടാൻ തീരുമാനം എടുത്തു . 170 സ്ഥിരം സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരോട് രാജി വെക്കാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടു. കേരളത്തിൽ ബൈജുസ് ന്റെ പ്രവർത്തനം നിർത്തുന്നതിനാൽ രാജി വെക്കുക, ഇല്ലെങ്കിൽ പുറത്താക്കാൻ നിർബന്ധിതരാകും എന്ന് എല്ലാവർക്കും ഈ മെയിൽ കൊടുത്തു. നിലവില്‍ ഓഫ് ലൈനിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി അധ്യാപന നിയമനത്തിനുള്ള ഒരുക്കത്തിലാണ് കമ്പനി.ജോലി നഷ്ടമാകുന്ന 170 യുവ എഞ്ചിനീയർമാർ അവരെ പുറത്താക്കുന്ന അനീതിയിൽ സാക്ഷാൽ ശിവൻകുട്ടിയോട് പരാതി പറഞ്ഞു കൊണ്ട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും ശിവൻകുട്ടി ഇടപെടും എന്ന് ഉറപ്പിച്ചു പറഞ്ഞു എന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ അക്കാര്യത്തിൽ ചില തീരുമാനങ്ങൾ ആയതാണ് അറിയാൻ അകഴിഞ്ഞത്.
1) ഒക്ടോബറിലെ ശമ്പളം കൃത്യ സമയത്ത് , നവംബർ ഒന്നാം തിയതി ലഭിക്കും
2) മൂന്ന് മാസത്തെ ശമ്പളം ( നവംബർ/ഡിസംബർ/ജനുവരി) നഷ്ട പരിഹാരം ആയി ലഭിക്കും
3) earned ലീവ് എല്ലാം എൻ കാഷ് ചെയ്തു ലഭിക്കും
4) അർഹമായ വേരിയബിൽ പേ അർഹമായ എല്ലാവർക്കും ലഭിക്കും
കമ്പനിയുടെ കേരളത്തിലെ ഏക ഡവലപ്‌മെന്റ് കേന്ദ്രത്തില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .ടെക്‌നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിങ്ങിലാണ് ബൈജൂസ് ഡെവലപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 170ലേറെ ജീവനക്കാരാണ് ഇവിടെയുള്ളത്. രാജി നല്‍കാന്‍ ഇവരില്‍ കമ്പനി സമ്മര്‍ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.രാജ്യത്തെല്ലായിടത്തുനിന്നുമായി 2500 ജീവനക്കാരെ പിരിച്ചുവിടാനാണ് ബൈജൂസ് ഒരുങ്ങുന്നത് എന്നാണ് സൂചന. ആപ്പില്‍നിന്നു മാറി ഓഫ്‌ലൈന്‍ ട്യൂഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബൈജൂസിന്റെ പരിപാടി. ഇതിനായി അധ്യാപകരെ നിയമിച്ചുവരികയാണ്. അതേസമയം നോട്ടീസ് പോലും ഇല്ലാതെ ആപ്പ് ഡെവലപ്‌മെന്റ് ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് ഐടി രംഗത്തുള്ളവര്‍ പറയുന്നു.
തിരുവനന്തപുരം കേന്ദ്രം നിര്‍ത്തുമ്പോള്‍ ജീവനക്കാര്‍ക്കു ബംഗളൂരുവിലേക്കു മാറാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ടെന്നും വക്താവ് അറിയിച്ചു.നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന മൂല്യമുള്ള എഡ്യൂട്ടെക് സ്റ്റാർട്ടപ്പ് ആണ് ബൈജു രവീന്ദ്രൻ സ്ഥാപിച്ച ബൈജൂസ് തിങ്ക് ആൻഡ് ലേൺ എന്ന സ്ഥാപനം. നിലവിൽ ഇതിന് ധനസഹായം നൽകുന്നത് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള ചാന്‍ സക്കര്‍ബര്‍ഗിന്റെയും , ടൈഗർ ഗ്ലോബൽ ജനറൽ അറ്റ്ലാൻഡിക്, തുടങ്ങിയ സ്ഥാപനങ്ങളാണ്. നിലവിലെ സാഹചര്യം അനുസരിച്ച് കമ്പനി തിരുവനന്തപുരം ടെക്നോപാർക്കിലുള്ള ബ്രാഞ്ചിലെ ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്
ലോകകപ്പ് ഫുട്‌ബോൾ മത്സരസത്തിന് സ്പോണ്സര് ആകാൻ ബൈജു ആപ്പിന് കാശുണ്ട്,സ്വന്തം സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന തൊഴിലാളിക്ക് ശമ്പളം നൽകാൻ കാശില്ല…!ഇതെന്ത് ഉടായിപ്പാണ് ബൈജൂസ്കാരാ.ഈ ബൈജൂസ് ആപ്പ് പഠനാവശ്യത്തിനായി എടുത്ത മിക്കവാറും പേരുടെ കൈ പൊള്ളിയിട്ടുണ്ട്, അതൊന്നും പോരാഞ്ഞിട്ടാണ് ഇപ്പൊ അവിടെ പണിയെടുക്കുന്ന തൊഴിലാളികളെയും പിരിച്ചു വിടുന്നത്. ബൈജു’സ് തിരുവനന്തപുരം ടെക്നൊപാർക്കിലെ പ്രവർത്തനം അവസാനിപ്പിച്ച് 170 ജീവനക്കാർക്ക് യാതൊരു നഷ്ടപരിഹാരവും / ശമ്പളവും നൽകാതെ മുങ്ങാൻ ശ്രമം നടത്തി വരികയായിരുന്നൂ. അതായത് അവർക്ക് തോന്നുമ്പോൾ പണിക്ക് എടുക്കാം, തോന്നുമ്പോൾ വാലും ചുരുട്ടി മിണ്ടാതെ പൊയ്ക്കോണം.ഇതെന്ത് നീതിയാണ് ബൈജൂസ്.മുമ്പ് 22 ബില്യൺ വാലുവേഷൻ ഉണ്ടായിരുന്ന ബൈജൂസ് ഇപ്പോൾ നേർ പകുതിയായി 10 – 12 ബില്യൺ ഡോളറായി കുറഞ്ഞിരിക്കുന്നു. സ്വപ്നത്തിൽ മാത്രം ഉള്ള വാലുവേഷൻ യഥാർത്ഥമായി വരുമ്പോൾ പണം കിട്ടണമെങ്കിൽ സാമ്പത്തിക യഥാർത്ഥം മനസ്സിലാക്കേണ്ടി വരും, വാങ്ങുന്നവർ പറയുന്ന വിലക്ക് വിൽക്കേണ്ടി വരും.
പൂർണ്ണമായും വിൽക്കില്ല മറിച്ച് 10 -20% share വിൽ ക്കേണ്ടി വരും, ആവശ്യമുള്ള പണം കണ്ടെത്താൻ.അടുത്ത മൂന്നു വർഷം തുടരണമെങ്കിൽ ചുരുങ്ങി യത് 3 ബില്യൺ/ 24000 കോടി രൂപയെങ്കിലും ഇവർക്ക് വേണം ഇല്ലെങ്കിൽ ഉണ്ടാക്കിയത് എല്ലാം തന്നെ നഷ്ടപ്പെടും. 23ന്നു കൊടുക്കേണ്ട പണം കൊടുക്കാൻ പറ്റില്ല എന്നുള്ളത് ഏകദേശം ഉറപ്പാണ്. എങ്കിൽ പോലും കിട്ടേണ്ടവർ ഇതിൻറെ പേരിൽ കേസ് കൊടുക്കാൻ സാധ്യതയില്ല. പുതിയ ഇൻവെസ്റ്റേഴ്സ് UAE യിൽ രണ്ട് കൂട്ടരും, ഖത്തറിൽ ഒരു ഇൻവെസ്റ്ററും. ഇവരി ൽ താൽപര്യം അറിയിച്ചിട്ടുണ്ട്. ബൈജൂസ് പറയുന്ന വില ഇവർ വാങ്ങാൻ തയ്യാറാവുകയില്ല. പുതിയ വാലുവേഷൻ 10 ബില്യൺ എന്നത് വീണ്ടും പണം കൊടുക്കേണ്ടിവരുമ്പോൾ കുറയും. ചുരുക്ക ത്തിൽ 60% ത്തിൽ കൂടുതൽ ഡിസ്കൗണ്ടിൽ കൊടുത്താ ൽ മാത്രമേ Byjus നിലനിൽക്കാൻ പറ്റുകയുള്ളൂ. ബൈജുവിന് വളരെയധികം പ്രയത്നിക്കേണ്ടി വരും ഒരു പുതിയ രീതിയിൽ ഇതിനെ പുനർ നിർമ്മാണം ചെയ്യാൻ. മുമ്പ് തുടങ്ങിയ രീതി ഒരിക്കലും പറ്റില്ല എന്ന് അവർക്ക് തന്നെ ബോധ്യമായി കഴിഞ്ഞു.
എന്നാൽ ബൈജൂസ് ആപ്പിന്റെ ചതിക്കെണിയിൽ വീണ അനവധിപേർ സോഷ്യൽ മീഡിയയിലൂടെ പലപ്പോഴായി പ്രതികരിച്ചിട്ടുണ്ട്. Sadanandan kakkanat അതിലൊരാളാണ്. അദ്ദേഹത്തിന്റെ അനുഭവം വായിക്കാം
ബൈജുസ് ആപ്പിന്റെ ചതിയിൽ വീണതിന്റെ ദുരന്തത്തിലൂടെയാണ് ഞാനും എന്റെ കുടുംബവും കടന്നു പോകുന്നത്. ഈ ആപ്പിനെക്കുറിച്ച് മകൾ പറയുമ്പോൾ അതിന്റെ ഉപയോഗവും പ്രയോജനവും എന്തുമാത്രം ഞങ്ങൾക്ക് ലഭിക്കും എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊ അറിവോ എനിക്കുമില്ല, എന്റെ മിനിക്കും ഇല്ല. മോളുടെ താല്പര്യത്തിന് എതിർപ്പ് പ്രകടിപ്പിക്കാതെ സമ്മതം മൂളുക ആയിരുന്നു. ആകെയുള്ള ഒരു മകൾ പഠിച്ച് ഉന്നതങ്ങളിൽ എത്തണമെന്ന് ഒരു പാവപ്പെട്ട അച്ഛനും അമ്മയും ആഗ്രഹിച്ചതും അതിനു ശ്രമിച്ചതും വലിയൊരു ദുരന്തം വരുത്തുമെന്ന ഭയത്തിലാണ് ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത്.
ബൈജുസ് ആപ്പിനുള്ള മുഴുവൻ പണവും ഒന്നിച്ചു കൊടുക്കാനുള്ള സാമ്പത്തിക ചുറ്റുപാട് ഞങ്ങൾക്ക് ഇല്ല. ആദ്യം കുറച്ചു പണം ഒന്നിച്ചു നൽകി ബാക്കി പണം മാസന്തോറും അടച്ചാൽ മതിയെന്ന് ആ കമ്പനി പറഞ്ഞപ്പോൾ ഞങ്ങൾ തയ്യാറായി. ആകെ നൽകേണ്ടത് അറുപതിനായിരം രൂപയോളം ആണ്. പതിനായിരം രൂപയിൽ താഴെ മാത്രം ഇനി ഞങ്ങൾ അടയ്ക്കാനുള്ളതും.അവർ തന്ന ടാബും കുറച്ചു പുസ്തകങ്ങളും ചേർത്തു വച്ചാൽ ആകെ വില പതിനയ്യായിരം വരില്ല. അത് രണ്ടും തന്നു എന്നതിനപ്പുറം മറ്റൊരു സേവനവും അവരിൽ നിന്ന് ലഭിക്കുകയും ഉണ്ടായില്ല. അതൊന്നും അല്ല ഇപ്പോൾ ഞാൻ പറയുന്ന കാര്യം.
ഫെബ്രുവരി വരെ അടയ്‌ക്കേണ്ട പണം അടച്ചു തീർന്നിട്ടുണ്ട്. എല്ലാ മാസവും കൃത്യമായി തുക ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അവരുടെ അക്കൗണ്ടിലേക്ക് പോയിട്ടുണ്ട്. മാർച്ച് മാസത്തിൽ ഞങ്ങളുടെ അക്കൗണ്ടിൽ പണം ഉണ്ടായിരുന്നുവെങ്കിലും ഏതോ സാങ്കേതിക തകരാർ മൂലം പണം അവരുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല.ബാങ്കിൽ അന്വേഷിച്ചപ്പോൾ അവർ പറയുന്നത് ബൈജുസ് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള തെറ്റ് കാരണം ആണ് ക്രയവിക്രയം നടക്കാതിരുന്നത് എന്നാണ്. ബൈജുസ് പറയുന്നത് തെറ്റ് ബാങ്കിന്റെ ഭാഗത്ത് ആണെന്നാണ്. ഞങ്ങളുടെ ഭാഗത്ത് അല്ല തെറ്റ് എന്ന് ഇതിൽ നിന്നും വ്യക്തമാണ്.
ഇതിന്റെ പേരിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ബൈജുസ് കമ്പനി ഞങ്ങളെ മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നെയും മിനിയെയും മകളെയും മാറി മാറി വിളിച്ചാണ് ആക്രമണം. ഞങ്ങൾ ഈ രാജ്യത്തിന്റെ മുഴുവൻ സ്വത്തും കൊള്ളയടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന പോലെയാണ് അവരുടെ ആക്രമണം.
മാനസിക സമ്മർദ്ദം രൂക്ഷമായപ്പോൾ പോലീസിൽ പരാതി കൊടുത്തു. അതിനു ശേഷം പരാതി കൊടുത്തതിന്റെ പേരിലായി ഭീഷണിയും അവഹേളനവും. ഒരു കൂട്ടം ചെന്നായ്ക്കളുടെ ഇടയിൽ കുടുങ്ങിപ്പോയ ഒരു അവസ്ഥയിലാണ് ഞാനും കുടുംബവും. അവർ ഇരുപതോളം പേരാണ് ഞങ്ങളെ മാനസികമായി തകർക്കാൻ ശ്രമിക്കുന്നത്. എന്തിന്റെ പേരിലാണ് ഈ പ്രതികാര നടപടി എന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല.
ഇത്തരം ഒരു കോർപറേറ്റ് ഭീമന് എതിരായി ഞാൻ എവിടെയും പരാതി കൊടുത്തിട്ട് കാര്യമൊന്നും ഇല്ല. കോടതിയെപ്പോലും വിലയ്ക്ക് വാങ്ങാൻ കഴിവുള്ള അവരോട് എന്നെപോലെ ഒരു പാവപ്പെട്ട മനുഷ്യൻ കളിക്കാൻ നിന്നിട്ടും കാര്യമില്ല.അധ്യയന വർഷത്തിന്റെ അവസാനത്തിൽ ഇങ്ങനെ മാനസിക അവഹേളനം നേരിടേണ്ടി വന്ന മകളെ ഇനി കൗൺസിലിംഗിന് വിധേയമാക്കേണ്ട അവസ്ഥയിലേക്ക് എത്തുമോ എന്നാണ് ഞങ്ങളുടെ ഭയം. വളരെ നിസ്സാരമായി പരിഹരിക്കാൻ സാധിക്കുന്ന ഒരു വിഷയത്തെ ബൈജുസ് കമ്പനിയും ബാങ്കും ചേർന്ന് വല്ലാത്ത അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്.
കേസ്സിനൊന്നും നടക്കാനുള്ള സാമ്പത്തിക ചുറ്റുപാടും സൗകര്യങ്ങളും ഞങ്ങൾക്ക് ഇല്ല. ജനങ്ങളുടെ കോടതി വിചാരിച്ചാൽ ഒരു കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കും.അവർക്ക് കൊടുക്കാനുള്ള ബാക്കി പണം ഞങ്ങളുടെ അക്കൗണ്ടിൽ ഉണ്ട്. അത് നിയമപരമായി നൽകാൻ ഞങ്ങൾ തയ്യാറും ആണ്.
ഇത്രയും ദിവസം അവർ ഞങ്ങളോട് ചെയ്തതും ഇപ്പോൾ തുടരുന്നതുമായ മാനസിക പീഡനത്തിന് ഒരു നഷ്ടപരിഹാരവും കിട്ടാൻ പോകുന്നില്ല.മറ്റു മനുഷ്യർ ഇത്തരം ചതിയിൽ പോയി വീഴാതിരിക്കാനാണ് ഞങ്ങളുടെ അനുഭവം പങ്കുവച്ചത്.ഞങ്ങൾക്ക് നീതി നിഷേധിക്കപ്പെടില്ല എന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസം ഉണ്ട്.