ചാക്കോ വധക്കേസിലെ മാപ്പ് സാക്ഷിയായ ചാവക്കാട്ടുകാരൻ ഷാഹു
മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ഒരു വർഷം കൂടി കഴിഞ്ഞാൽ 40 വർഷം പൂർത്തിയാകുന്ന ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കൂട്ടാളിയായിരുന്നു ചാവക്കാട്/ ബ്ലാങ്ങാട്/തൊട്ടാപ്പ് സ്വദേശി ചിന്നക്കല്‍ ഷാഹു. കേസിൽ മാപ്പ് സാക്ഷിയായ ഷാഹു ഇപ്പോൾ മത്സ്യവില്‍പ്പന നടത്തിയാണ് ഉപജീവനം കഴിക്കുന്നത്. കുറുപ്പ് ജോലി ചെയ്തിരുന്ന അബുദാബി/ മറൈന്‍ ഓപ്പറേറ്റിങ് കമ്പനിയായ ADMA OPCO യിലെ ഓഫീസ് ബോയ് ആയിരുന്നു ഷാഹു. അങ്ങിനെ ഇരിക്കുമ്പോഴാണ് ഇവരുടെ കമ്പനി ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കംതുടങ്ങിയത്.
ജോലി ഇല്ലാതായാൽ വരുമാനമാര്‍ഗം ഇല്ലാതാകുമെന്ന ചിന്തയില്‍ പുതിയ മാര്‍ഗങ്ങള്‍ തേടുമ്പോഴാണ് ഒരു ഇംഗ്ലീഷ് ഡിറ്റക്ടീവ് മാഗസിനില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഒരാളെ കൊന്ന് കാറിലിരുത്തി കത്തിച്ച സംഭവം കുറുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. അബുദാബിയില്‍ ഈ മാതൃകയില്‍ കൊലപാതകം നടത്തിയാല്‍ പിടിക്കപ്പെടാനുള്ള സാധ്യത മനസിലാക്കി കുറുപ്പ് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു.തുടർന്ന് കുറുപ്പ് തന്റെ വിശ്വസ്തനായിരുന്ന ഷാഹുവിനോട് ഇക്കാര്യം പറഞ്ഞു. കൂടെ നിന്നാൽ 25,000 രൂപ നൽകാമെന്നും വാഗ്ദാനം നൽകി. ജോലിയിലെ അസ്ഥിരതയും അസംതൃപ്തിയും ഒപ്പം ഒരു വലിയ തുക കൈയില്‍ കിട്ടും. അങ്ങിനെ ആ നാലാം ക്ലാസ്സുകാരൻ ഷാഹുവും ആ പദ്ധതിയില്‍ പങ്കാളിയായി. ഈ സമയത്ത് അമ്പലപ്പുഴയില്‍ കുറുപ്പ് വീടുപണിയും തുടങ്ങിയിരുന്നു.
അക്കാലത്ത് കുറുപ്പിനും ഭാര്യയ്ക്കും കൂടി അബുദാബിയില്‍ മാസം 60,000 രൂപ ശമ്പളം ലഭിച്ചിരുന്നു. എന്നാൽ ഇവരുടെ ആഡംബര ജീവിതം കാരണം മിച്ചം വെക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. ഭാര്യയുടെ നാട്ടിലുള്ള സഹോദരീഭര്‍ത്താവ് ഭാസ്‌കരപിള്ളക്ക് തന്റെ പദ്ധതി വിശദമാക്കി കുറുപ്പ് കത്തയച്ചു. പഴയൊരു കാര്‍ വാങ്ങണമെന്നും മെഡിക്കല്‍ കോളജിലെ പരിചയക്കാരന്‍ മുഖേന ഒരു മൃതദേഹം സംഘടിപ്പിക്കണമെന്നും കുറുപ്പ് ഭാസ്‌കര പിള്ളയോടു പറഞ്ഞു. പിള്ള 8000 രൂപക്ക് പഴയൊരു അംബാസഡര്‍ കാര്‍ വാങ്ങി. തുടർന്ന് അമ്മക്ക് രോഗം കൂടുതലാണെന്ന് കാണിച്ച് നാട്ടില്‍നിന്നു കുറുപ്പിന്റെ കമ്പിനിയിലേക്ക് കമ്പിയടിച്ചു.
അങ്ങിനെ കുറുപ്പും ഷാഹുവും 1984 ജനുവരി 6 ആം തിയതി തിരുവനന്തപുരത്ത് വിമാനമിറങ്ങി. തിരുവനന്തപുരത്തുനിന്ന് വീട്ടിലേക്കുള്ള യാത്രയില്‍ അവര്‍ പദ്ധതി പ്ലാന്‍ ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്ന് കുറുപ്പിനോട് സാമ്യം തോന്നുന്ന മൃതദേഹം സംഘടിപ്പിക്കാനായി ആദ്യനീക്കം. മോർച്ചറി കാവൽക്കാരനായ മധു കുറുപ്പിന്റെ സഹോദരീ ഭർത്താവായിരുന്നു. മൃതദേഹം സംഘടിപ്പിച്ചു കൊടുക്കാമെന്ന് മധു ഏറ്റു. തുടർന്ന് ജനുവരി 14 ആം തിയതി കുറുപ്പിന്റെ കാറിൽ പൊന്നപ്പനും ഭാസ്‌കരപിള്ളയും ഷാഹുവും മെഡിക്കൽ കോളജിൽ എത്തി. എന്നാൽ അവിടെ ഇപ്പോൾ കാവൽ ശക്തമാണെന്നും മൃതദേഹം എടുക്കാൻ കഴിയില്ലെന്നും മധു അവരെ അറിയിച്ചു. മോര്‍ച്ചറിയില്‍നിന്ന് അനാഥ ശവം കിട്ടില്ലെന്ന് ഉറപ്പായതോടെ സെമിത്തേരിയില്‍നിന്നു ശവം കുഴിച്ചെടുക്കാന്‍ ആലോചിച്ചെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചു. പിന്നീട് ആരെയെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താമെന്ന ആശയം കുറുപ്പ് മുന്നോട്ടുവച്ചത്.
അങ്ങിനെ 1984 ജനുവരി 21 പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ചെങ്ങന്നൂരിലെത്തിയ ഷാഹുവിനെയും കൊണ്ട് ഡ്രൈവര്‍ പൊന്നപ്പനും ഭാസ്‌കര പിള്ളയും കരുവാറ്റയിലെത്തി. കുറുപ്പ് അമ്പലപ്പുഴയിലെ വീട്ടില്‍ പോയ ശേഷം രാത്രി എട്ടോടെ കരുവാറ്റയിലെത്തി. ഭക്ഷണവും മദ്യവും കഴിച്ചശേഷം പത്തോടെ ഇവർ ആളെ തേടി പുറപ്പെട്ടു. പൊന്നപ്പന്‍ കെ.എല്‍.വൈ. 5959 കാറില്‍ ഡ്രൈവര്‍ സീറ്റിലും ഭാസ്‌കര പിള്ളയും ഷാഹുവും പിന്നിലുമായി ഇരുന്നു. കെ.എല്‍.ക്യു. 7831 കാറില്‍ കുറുപ്പ് പിന്നാലെയും. തെക്കോട്ട് ഓച്ചിറവരെ പോയിട്ടും ആരെയും കിട്ടാതെ അവര്‍ ആലപ്പുഴയിലേക്കു തിരിച്ചു. അപ്പോഴാണ് കരുവാറ്റയ്ക്കു സമീപം ഹരി തിയേറ്ററിനു മുന്നില്‍ ഫിലിം റെപ്രസെന്ററ്റീവ് ചാക്കോ എന്ന തങ്കച്ചൻ ലിഫ്റ്റ് ചോദിക്കുന്നത്.
അങ്ങിനെ അവർ ചാക്കോയെ ആലപ്പുഴയില്‍ ഇറക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി. യാത്രയിൽ ഭാസ്‌കരപിള്ള, ചാക്കോയെ മദ്യപിക്കാൻ നിർബന്ധിച്ചുവെങ്കിലും അയാൾ മദ്യപിക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് കാര്‍, ആലപ്പുഴയിലേക്കു പോകുന്നതിനു പകരം പല്ലന റോഡിലേക്കു തിരിരിച്ചു വിട്ടു. വഴി മാറിയെന്ന് ചാക്കോ പറഞ്ഞെങ്കിലും പല്ലനയില്‍ ഒരാളെ കാണാനുണ്ടെന്നും ഉടന്‍ മടങ്ങാമെന്നും ഭാസ്‌കരപിള്ള പറഞ്ഞു. തുടര്‍ന്ന് വഴിയിൽ വെച്ച് ഭീഷണിപ്പെടുത്തി ചാക്കോയെ മദ്യം കഴിപ്പിച്ചു. ഈഥര്‍ കലക്കിയ മദ്യം ഉള്ളിലെത്തിയപ്പോള്‍ ചാക്കോയുടെ ബോധം നഷ്ടമായി. ഷാഹുവും ഭാസ്‌കരപിള്ളയും ചേര്‍ന്ന് ടൗവല്‍ ഉപയോഗിച്ച് കഴുത്തു മുറുക്കി ചാക്കോയെ കൊലപ്പെടുത്തി.
മൃതദേഹം ഭാസ്‌കരപിള്ളയുടെ വീട്ടില്‍ കൊണ്ടുവന്ന് പുറത്തുള്ള ബാത്ത് റൂമിൽ വെച്ച് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. പിന്നീട് മാവേലിക്കര തണ്ണിമുക്ക് വയലില്‍ കൊണ്ടുപോയി കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ചാക്കോയുടെ മൃതദേഹം ഇരുത്തി പെട്രോള്‍ ഒഴിച്ച് വാഹനം കത്തിച്ചു. ഇതിനിടെ പിള്ളക്ക് പൊള്ളലേറ്റു. ഓടി രക്ഷപ്പെടുന്നതിനിടെ ഗ്ലൗസ്, ചെരിപ്പ് എന്നിവ നഷ്ടപ്പെട്ടു. ചാക്കോ ധരിച്ചിരുന്ന അടിവസ്ത്രത്തിന്റെ ചെറിയൊരു ഭാഗം കത്താതെ അവശേഷിച്ചു. ഇതെല്ലാം പോലീസിന് കേസ് തെളിയിക്കാനും കുറുപ്പിന്റെ പദ്ധതി പൊളിയാനും കാരണമായി.
തുടർന്ന് സുകുമാരക്കുറുപ്പ് ഒളിവില്‍ പോയി. പോലീസ് പിടിയിലായ കാർ ഡ്രൈവർ പൊന്നപ്പന്‍, ഭാസ്‌കരന്‍ പിള്ള എന്നിവരെ കോടതി ശിക്ഷിച്ചു. 1984 ജനുവരി 31 ആം തിയതിയാണ് ഷാഹു പോലീസ് പിടിയിലാകുന്നത്. ഫെബ്രുവരി 1 ആം തിയതി ഗൾഫിലേക്ക് തിരിച്ചുപോകാൻ ഇരിക്കുമ്പോഴാണ് ഷാഹു പിടിക്കപ്പെടുന്നത്. അറസ്റ്റിലായ ഇദ്ദേഹം കുറ്റമെല്ലാം സമ്മതിച്ച മാപ്പു സാക്ഷിയായി. ഇദ്ദേഹം പിടുക്കപ്പെടുന്നത്. ഇവർ ഗൾഫിൽ നിന്ന് വന്നപ്പോൾ എമിഗ്രേഷനിൽ പൂരിപ്പിച്ചുകൊടുത്ത കാർഡിലെ കൈ അക്ഷരത്തിൽ നിന്നായിരുന്നു. അന്ന് യാത്ര ചെയ്ത ഒരാൾക്ക് കൂടി കുറുപ്പ് തന്റെ കൈപ്പടയിൽ കാർഡ് പൂരിപ്പിച്ചു കൊടുത്തതായി പോലീസ് കണ്ടെത്തുകയായിരുന്നു. അത് ആരെന്ന അന്വേഷണത്തിനോടുവിലാണ് ഷാഹു പിടിയിലാകുന്നത്. കുറുപ്പിന്റെ ഭാര്യ സരസമ്മയേയും ഇവരുടെ സഹോദരി ഭാസ്‌കരപിള്ളയുടെ ഭാര്യയേയും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.
കേരളത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ സുകുമാരക്കുറുപ്പ് സംഭവം
കേരളത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ സുകുമാരക്കുറുപ്പ് സംഭവം നടന്നത് 1984 ജനുവരി 21 ആം തിയതി ആയിരുന്നു.ചുരുക്കി പറഞ്ഞാൽ ചാക്കോ എന്ന മനുഷ്യനെ സുകുമാരക്കുറുപ്പ് കൊന്നു. എന്നിട്ട് ചാക്കോയുടെ ശവശരീരം കത്തിച്ചുകളഞ്ഞു. മരിച്ചത് താനാണെന്ന് വരുത്തി തീർത്ത് തന്റെ പേരിലുള്ള 8 ലക്ഷത്തിന്റെ ഇൻഷുറൻസ് തുക തട്ടിയെടുക്കുകയായിരുന്നു കുറുപ്പിന്റെ ലക്ഷ്യം. അങ്ങനെ തന്റെ മരണശേഷം ഭാര്യക്ക് ലഭിക്കുന്ന ഇൻഷുറൻസ് തുകയുമായി ഭാര്യയുമൊത്ത് എവിടെ എങ്കിലും പോയി ഒളിച്ചു താമസിക്കുക ആയിരുന്നു അയാളുടെ പ്ലാൻ.
അബുദാബിയിൽ മറൈൻ ഓപറേറ്റിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന സുകുമാരക്കുറുപ്പ് ആഡംബര ജീവിതത്തോടുള്ള അമിതമായ താല്പര്യത്തെ തുടർന്നാണ് കേരളം ചരിത്രത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ കൊടുംകുറ്റവാളിയായി മാറിയതെന്നാണ് കണ്ടെത്തൽ.ചെറിയ വരുമാനമുള്ള ജോലിയായിരുന്നെങ്കിലും അധികം വൈകാതെ ഭാര്യ സരസമ്മയെയും കുറുപ്പ് അബുദാബിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് അവർക്കും അവിടെ ജോലി ലഭിച്ചു. നാട്ടിലെത്തുമ്പോൾ ബന്ധുക്കളിൽനിന്ന് അകന്നു ജീവിക്കണമെന്ന ആഗ്രഹവുമായി ഇരുവരും അമ്പലപ്പുഴയ്ക്കു സമീപം പുതിയ വീടിന്റെ നിർമാണവും തുടങ്ങി.
ആഘോഷങ്ങൾക്ക് പണം ചെലവഴിക്കാൻ മടിയില്ലാത്ത കുറുപ്പിന് നാട്ടിലും അബുദാബിയിലും ധാരാളം ആരാധകരുണ്ടായിരുന്നു. അവധിക്ക് കുറുപ്പ് നാട്ടിലെത്തിയാൽ അതു നാടറിയുന്ന ആഘോഷമാകും. പരിചയക്കാർക്കും സ്നേഹിതർക്കും പണവും പാരിതോഷികവും വാരിക്കോരി നൽകിയിരുന്നു. കുറുപ്പിനും ഭാര്യയ്ക്കും കൂടി അക്കാലത്ത് അബുദാബിയിൽ മാസം 60,000 രൂപ ശമ്പളം ലഭിച്ചിരുന്നെന്നു പറയപ്പെടുന്നു. അക്കാലത്ത് ഇത് ഭീമമായ തുകയായിരുന്നെങ്കിലും ആഡംബര ജീവിതത്തോടുള്ള ഭ്രമം കാരണം ഒന്നും മിച്ചമുണ്ടായിരുന്നില്ല. തങ്ങളുടെ വരുമാനവുമായി ഒരു തരത്തിലും ഒത്തുപോകാത്ത തരത്തിലുള്ള ആഡംബരം നിറഞ്ഞ വീട് പണിയാനാണ് കുറുപ്പ് ലക്ഷ്യമാക്കിയിരുന്നത്. പണിതീരാത്ത ആ വീട് അമ്പലപ്പുഴയ്ക്ക് സമീപം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി ഇപ്പോഴും കാടുപിടിച്ചുകിടക്കുന്നുണ്ട്. ജോലി ചെയ്തിരുന്ന കമ്പനി ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം നടത്തുന്നുണ്ടായിരുന്നു. വരുമാന മാർഗം ഇല്ലാതാകുമെന്ന ചിന്തയിൽ പുതിയ മാർഗങ്ങൾ തേടുമ്പോഴാണ് ഒരു ഇംഗ്ലീഷ് ഡിറ്റക്ടീവ് മാഗസിന്‍ കയ്യിൽ കിട്ടിയത്. അതിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഒരാളെ കൊന്ന് കാറിലിരുത്തി കത്തിച്ച സംഭവം കുറുപ്പിന്റെ ചിന്തകളിൽ കുരുങ്ങിക്കിടന്നു. അബുദാബിയിൽ ഈ മാതൃകയിൽ കൊലപാതകം നടത്തിയാൽ പിടിക്കപ്പെടാനുള്ള സാധ്യത കണ്ടാണ് കുറുപ്പ് നാട്ടിലേക്കെത്തി.
തുടർന്ന് മെഡിക്കൽ കോളേജിൽ നിന്ന് ഒരു ശവം സംഘടിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അത് നടക്കാതെ വന്നപ്പോൾ തന്നോളം വലിപ്പവും, രൂപസാദൃശ്യവും ഉള്ള ഒരാളെ കണ്ടെത്തി കൊന്ന് കത്തിക്കാൻ തീരുമാനിച്ചു. ഇതിനായി 1984 ജനുവരി 21 ആം തിയതി സുകുമാരക്കുറുപ്പും, കൂട്ടാളികളും ആലപ്പുഴയിലുടെ കാറിൽ സഞ്ചരിച്ചു. എന്നാൽ 23 കിലോമീറ്റർ കാറിൽ സഞ്ചാരിച്ചുവെങ്കിലും പറ്റിയ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല.
സുകുമാരക്കുറുപ്പും ഭാര്യാ സഹോദരിയുടെ ഭർത്താവ് ഭാസ്കരപിള്ളയും ഡ്രൈവർ പൊന്നപ്പനും ഗൾഫിലെ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവും അടങ്ങിയ ഈ സംഘം അങ്ങിനെ തിരികെ വരുമ്പോൾ കരുവാറ്റ ടിബി ജംഗ്ഷനിൽ ശ്രീഹരി ടാക്കീസിൽ കളക്ഷൻ വിവരങ്ങൾ ശേഖരിക്കാൻ എത്തിയ ഫിലിം റെപ്രസന്റേറ്റീവ് ആലപ്പുഴ സ്വദേശി ചാക്കോയെ ഈ സംഘം കണ്ടു.ഗർഭിണിയായ ഭാര്യ ശാന്തമ്മയ്ക്കരികിൽ എത്താൻ വാഹനം കാത്തുനിൽക്കുന്ന ഇയാളെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് അവർ കാറിൽ കയറ്റി. വഴിക്ക് വെച്ച് ഈതർ കലർത്തിയ ബ്രാണ്ടി ചാക്കോയെ കൊണ്ട് നിർബന്ധിച്ച് കുടിപ്പിച്ച ശേഷം ഒരു തൂവാല എടുത്ത് ചാക്കോയുടെ കഴുത്തിൽ മുറുക്കി ഇവർ കൊന്നു.
പിന്നീട് വീട്ടിലെത്തിച്ച് ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം, അവർ സുകുമാരക്കുറുപ്പിന്റെ ഷർട്ടും ലുങ്കിയും ആ ശരീരത്തിൽ ധരിപ്പിച്ചു. തുടർന്ന് മൃതദേഹം കുറുപ്പിന്റെ കാറിന്റെ ഡിക്കിയിലാക്കി യാത്രയാരംഭിച്ചു. കൊല്ലകടവിൽ എത്തിയപ്പോൾ അവർ ചാക്കോയുടെ ശരീരം എടുത്ത് കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയ ശേഷം സമീപത്തെ നെൽവയലിലേക്ക് തള്ളിവിട്ടു.
അകത്തും പുറത്തും പെട്രോൾ തളിച്ച് കാറിന് തീ കൊടുക്കുകയും ചെയ്തു. തീ ആളിപ്പടർന്നതോടെ കുറുപ്പിന്റെ കാറിൽ കയറി എല്ലാവരും സ്ഥലം വിട്ടു. തീ കൊടുക്കാനുള്ള ശ്രമത്തിനിടെ സംഘത്തിലെ 2 പേർക്ക് പൊള്ളലേറ്റിരുന്നു. അവിടെ ഓടി രക്ഷപ്പെടുമ്പോൾ താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാൻ അവർ ശ്രദ്ധിച്ചുമില്ല. ഇതായിരുന്നു പിന്നീട് കേസിൽ നിർണായക വഴിതിരിവായത്.
ജനുവരി 22 ആം തിയതി പുലർച്ചെ മൂന്നുമണിയോടെ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് – പൈനുമ്മൂട് റോഡിനരുകിൽ വയലിലാണ് ഇവർ ഈ സംഭവം നടത്തിയത്.രാവിലെ പാടത്ത് കത്തികിടന്ന കാറിനെപ്പറ്റി അന്വേഷിക്കാൻ എത്തിയ പോലീസ് സംഘത്തിന് സമീപത്ത് ഗ്ലൗസ് കിടക്കുന്നത് കണ്ടതോടെ ഇത് ഒരു കൊലപാതകം ആണ് എന്ന് മനസിലായി. തുടർന്നുള്ള അനേഷണത്തിൽ കുറുപ്പിന്റ കൂട്ടാളികളെ അറസ്റ്റ് ചെയ്തതോടെ സംഭവം പുറത്ത് വന്നു. മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്നും ചാക്കോ ആണെന്നും.ആ കാർ കത്തിയെരിഞ്ഞ ആ പാടം ഇപ്പോൾ അറിയുന്നത് ചാക്കോപ്പാടം എന്ന പേരിലാണ്. കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഭാസ്കരപിള്ള ഇപ്പോൾ പുലിയൂരിലെ വീട്ടിലുണ്ട്. അതുപോലെ ചാവക്കാട് സ്വദേശി ഷാഹുവും.
കൊലപാതക ശേഷം കുറുപ്പ് ഭൂട്ടാനിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചിരിക്കുന്നുവെങ്കിലും പിന്നീട് വിവരം ഒന്നും ലഭിച്ചില്ല. സംഭവം നടന്നിട്ട് 37 വർഷം കഴിഞ്ഞിട്ടും സുകുമാരക്കുറുപ്പ് ഒരു ചോദ്യചിഹ്നമായി തുടരുന്ന ഈ വേളയിലും ഇയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ 74-75 വയസ്സുണ്ടാകും. ചാക്കോയുടെ മരണശേഷം ജനിച്ച മകൻ ജിതിന്റെ കൂടെ ആലപ്പുഴയിലെ വീട്ടിൽ കഴിയുന്ന ചാക്കോയുടെ ഭാര്യ ശാന്തമ്മ തന്റെ പ്രിയപ്പെട്ടവന്റെ ജീവനെടുത്ത കൊലപാതകക്കേസ് അവസാനിച്ചുകാണാൻ ഇപ്പോഴും കാത്തിരിപ്പു തുടരുകയാണ്.