Job Lonappan (Job Master) സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘CHATHRA the student’ .CHATHRA എന്നത് ഒരു സംസ്കൃതവാക്കാണ് . വിദ്യാർത്ഥി എന്നാണു അർത്ഥം . മാതാ -പിതാ-ഗുരു-ദൈവം എന്ന് ഉദ്‌ഘോഷിക്കുന്നൊരു സംസ്കാരമാണ് ഇന്ത്യയുടേത്. അറിവിന്റെ ദീപത്തെ മനസ്സിൽ കൊളുത്തി അജ്ഞാനത്തിന്റെ അന്ധകാരത്തെ കെടുത്തുന്ന അധ്യാപകർ, ഗുരുക്കന്മാർ നമ്മുടെ ഏവരുടെയും ജീവിതത്തിലും അനവധി ഉണ്ടായിട്ടുണ്ട്. ഒരുപക്ഷെ അവർ പകർന്നു നൽകിയ ദീപത്തിന്റെ വെളിച്ചവും പേറിയാണ് ലോകത്തിന്റെ ഏറ്റവും ഉന്നത സ്ഥാനങ്ങളിൽ വരെ നമ്മൾ എത്തിയിട്ടുള്ളത്. അമ്മയ്ക്കും അച്ഛനും നമ്മിൽ ചെലുത്താൻ കഴിയുന്ന സ്വാധീനത്തിനു തുല്യമായ ഒരു സ്വാധീനം അധ്യാപകർക്ക് നമ്മിൽ ചെലുത്താൻ സാധിക്കുന്നു. എന്നാൽ വലിയ സിംഹാസങ്ങളിൽ നമ്മൾ അമരുമ്പോൾ… നമ്മെ പഠിപ്പിച്ച അധ്യാപകരിൽ ചിലരുടെ കഷ്ടതകൾ ഒരിക്കലെങ്കിലും അറിയാൻ ശ്രമിച്ചിട്ടുണ്ടോ ? സ്നേഹത്തിന്റെ ഒരു ഗുരുദക്ഷിണയെങ്കിലും അവരുടെ മനസറിഞ്ഞു നമ്മൾ കൊടുത്തിട്ടുണ്ടോ ? നിങ്ങൾ സ്വയമൊന്നു ചോദിച്ചു നോക്കൂ.

ഇതൊക്കെ പറയുമ്പോൾ നിങ്ങൾ ചിന്തിക്കുമായിരിക്കാം സ്‌കൂൾ അധ്യാപകർക്കും കോളേജ് അധ്യാപകർക്കുമൊക്കെ ശമ്പളവും പെൻഷനും ഉണ്ട്..ഒരുപക്ഷെ സമൂഹത്തിൽ കോവിഡ് കാലത്തുപോലും ജോലിചെയ്യാതെ സുഖമായി ജീവിക്കാൻ സാധിച്ച ഒരു വിഭാഗം അവരായിരിക്കും. അവരിൽ ചിലരുടെ തന്നെ സ്വാർത്ഥതയുടെ കഥകളും നാം പത്രങ്ങളിൽ വായിച്ചിട്ടുണ്ടാകും. അതൊക്കെ മറന്നേക്കൂ…
നിങ്ങൾ ഓർത്തെടുക്കേണ്ടത് ..നിങ്ങളെ ഏതെങ്കിലുമൊരു കല പഠിപ്പിച്ച, നിങ്ങളെ ഏതെങ്കിലും ഒരു വിദ്യ പഠിപ്പിച്ച, നിങ്ങളെ ഏതെങ്കിലും ഒരു അഭ്യാസം പഠിപ്പിച്ച, അല്ലെങ്കിൽ നിങ്ങള്ക്ക് ട്യൂഷൻ എടുത്ത അധ്യാപകരെയാണ്. അവർക്കു സർക്കാർ ശമ്പളമോ പെൻഷനോ ഒന്നുമില്ല. അവർ ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തിൽ ഒറ്റപ്പെടുകയോ അവഗണന അനുഭവിക്കുകയോ ചെയ്യുന്നവർ ആയിരിക്കാം. നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും മത്സരങ്ങളുടെ ലോകത്തു പിന്തള്ളപ്പെട്ടുപോയവർ ആയിരിക്കാം. അവരെയാണ് നമ്മൾ ഓർക്കേണ്ടതും.
ഇനി, സർക്കാർ സർവീസിൽ ഉള്ളവരോ റിട്ടയർ ആയവരോ തന്നെ ആയിക്കോട്ടെ… അവർക്കു സാമ്പത്തിക പരാധീനതകൾ ഉണ്ടാകില്ലായിരിക്കാം. എന്നാൽ ഒറ്റപ്പെടൽ എന്ന അവസ്ഥ ആരെയും കാത്തിരിക്കുന്ന ദുരന്തമാണ്. അവരുടെ ദുരവസ്ഥയിൽ ആവശ്യമുള്ളതിനെ നൽകി അവർക്കൊരു തണലാകുക തന്നെയാണ് ഏറ്റവും വലിയ ഗുരുദക്ഷിണ
അത്തരമൊരു അധ്യാപികയും വിദ്യാർത്ഥിനിയും തമ്മിലുള്ള ബന്ധമാണ് ഈ ഷോർട്ട് ഫിലിം പറയുന്നത്. ഒരേസമയം ഊഷ്മളവും ആർദ്രവുമായ അവരുടെ ബന്ധത്തിൽ ആസ്വാദകരുടെ മനസുകളും കണ്ണുകളും നിറഞ്ഞേക്കാം. ഒരു നൃത്താധ്യാപികയാണ് പ്രധാനകഥാപാത്രം. കാലത്തിന്റെ മലവെള്ളപ്പാച്ചിലിൽ ഏതോ തുരുത്തിൽ ചെന്നടിഞ്ഞ ജീവിതം. കോവിഡ് കൂടി വന്നപ്പോൾ ജീവിതം കൂടുതൽ ദുസ്സഹമായി. തറവാട് വിൽക്കാൻ മാത്രം ഫോൺ ചെയുന്ന ബന്ധുക്കൾ കൂടിയായപ്പോൾ ടീച്ചറുടെ ജീവിതം ഒറ്റപ്പെട്ടതുമായി. ഇഷ്ടദേവനോട് തന്റെ പരിഭവങ്ങൾ അയവിറക്കുമ്പോൾ ആണ് വിദേശത്തു നേഴ്സ് ആയി ജോലിചെയുന്ന തന്റെ പൂർവ്വവിദ്യാർത്ഥിയുടെ ഫോൺ വരുന്നതും ടീച്ചർ അവളോട് സംസാരിക്കുന്നതും.
അവർ കാലഘട്ടത്തിന്റെ ഭീകരതയെ കുറിച്ച് സംസാരിക്കുകയാണ്.. അവർ ശ്വാസം കിട്ടാത്ത മനുഷ്യരുടെ ദൈന്യതകൾ പറഞ്ഞു സങ്കടപ്പെടുകയാണ്. എന്നാൽ ഈ സങ്കടങ്ങൾക്കും പരസ്പര കുശലാന്വേഷണങ്ങൾക്കും ടീച്ചറുടെ ദുരിതങ്ങൾ അകറ്റാൻ സാധിക്കുമോ ? സാധിക്കും. അവിടെയാണ് അധ്യാപികയുടെ മനസ്സറിയുന്ന ഒരു വിദ്യാർത്ഥിനിയുടെ സ്നേഹം ഒരു കുടപോലെ അവർക്കു തണലാകുന്നത്.
അവർ തമ്മിലുള്ള സംഭാഷണത്തിനിടെ ആരോ പുറത്തുവന്നു എന്ന തോന്നലിൽ ടീച്ചർ വാതിൽ തുറന്നപ്പോൾ കാണുന്നതെന്താണ് ? ഉമ്മറത്തു കണ്ടതെന്താണ് ? ആ നന്മയുള്ള അധ്യാപികയുടെ കണ്ണുകൾ നിറഞ്ഞതു എന്തുകൊണ്ടാകും ?
അധ്യാപകരെ സ്നേഹിക്കുന്നവർ ഈ ഷോർട്ട് ഫിലിം കാണുകതന്നെ വേണം… അവരുടെ വിറയാർന്ന കൈകളിൽ നിങ്ങളുടെ കരം ചേർത്ത് , ഞങ്ങളുണ്ട് … എന്ന പിന്തുണയാണ് കാലഘട്ടം നിങ്ങളോടു ആവശ്യപ്പെടുന്നത്. ഈ ഫീൽ ഗുഡ് മൂവി നിങ്ങളുടെ ഹൃദയങ്ങളിൽ കുളിരുകോരിയിടും എന്നതിൽ സംശയമില്ല.
നന്മയും വിദ്യയും പകർന്നു നൽകിയ എല്ലാ ഗുരുക്കൾക്കും ഈ മൂവി ഞങ്ങളും സമർപ്പിക്കുന്നു
അനേകജന്മ സമ്പ്രാപ്ത
കർമ്മബന്ധ വിദാഹിനേ
ആത്മജ്ഞാന പ്രദാനേന
തസ്മൈ ശ്രീ ഗുരവേ നമഃ
vote for chathra
CHATHRA the student സംവിധാനം ചെയ്ത Job Lonappan(ജോബ് മാസ്റ്റർ) ബൂലോകം ടീവിയോട് സംസാരിക്കുന്നു
ഛാത്ര എന്റെ ആദ്യത്തെ വർക്ക് ആണ്. ഞാനൊരു കൊറിയോഗ്രാഫർ ആണ്. ഒരു മുപ്പത്തിയഞ്ചുവർഷമായി ഞാൻ ഈ ഫീൽഡിൽ ഉണ്ട്. കൊറിയോഗ്രാഫി എന്നതും ഒരു ഡയറക്ഷൻ തന്നെയാണല്ലോ. അതിന്റെ മേക്കപ്പ് , ഫീൽഡ്, സബ്ജക്റ്റ്, സംഗീതം ..അങ്ങനെ എല്ലാം നമുക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടിവരുന്നു. അതിൽ നമ്മൾ 2d യിൽ ചെയ്യുന്നൊരു സംഭവം ഫിലിമിലേക്കു വരുമ്പോൾ 3d ആയി ചെയ്യേണ്ടിവരുന്നു എന്നുമാത്രമേ ഉള്ളൂ.
ഛാത്രയെ കുറിച്ച് ജോബ് മാസ്റ്റർ
ലോക് ഡൗണിന്റെ സമയം ആണല്ലോ ആർട്ടിസ്റ്റുകൾക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ സമയം. ഒരു ആർട്ടിസ്റ്റ് ആയതുകൊണ്ടുതന്നെ അതിന്റെ ബുദ്ധിമുട്ടുകൾ എനിക്ക് അറിയാമായിരുന്നു. എന്റെ കമ്മ്യൂണിറ്റിയിൽ ഉള്ളവരുടെയും അവസ്ഥകൾ അറിയാമായിരുന്നു. 35 വർഷത്തിലേറെ ഈ ഫീൽഡിൽ പരിചയം ഉള്ളതുകൊണ്ടുതന്നെ ഞാൻ അനവധി വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 25000 -ലധികം കുട്ടികളെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. അപ്പോൾ അത്രയും ഫാമിലീസിനെയും എനിക്കറിയാമായിരുന്നു.കുറെ വിഷയങ്ങളും നമുക്കറിയാമായിരുന്നു.
കലാകാരിയായ ഒരു അധ്യാപികയ്ക്ക് നേരിടേണ്ടിവന്ന ചില പ്രശ്നങ്ങൾ… അതിനെ ആസ്പദമാക്കിയിട്ടാണ് ഛാത്ര നമ്മൾ ചെയ്തത്. ഛാത്ര എന്ന സംസ്കൃത വാക്കിന്റെ അർത്ഥം സ്റ്റുഡന്റ് (വിദ്യാർത്ഥി ) എന്നതാണ്. പല അധ്യാപകരും ഒരു പ്രായം ഒക്കെ കഴിയുമ്പോൾ മോശമായ അവസ്ഥയിൽ ആയിരിക്കും. എന്നാലവരുടെ വിദ്യാർത്ഥികൾ പലരും നല്ല നിലയിലും ആയിരിക്കും. അവശനിലയിലായ അധ്യാപകരെ സഹായിക്കാൻ അവരുടെ വിദ്യാർഥികൾ തന്നെ തയ്യാറായിരുന്നെങ്കിൽ വളരെ നന്നായിരിക്കും എന്നൊരു സന്ദേശം ഇതിലുണ്ട്.
അഭിമുഖത്തിന്റെ ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Job Master” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/chathra-final.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
ഛാത്രയിൽ പറയാൻ ശ്രമിച്ചത്
അതോടൊപ്പം തന്നെ ഛാത്രയിൽ നമ്മൾ പറയാൻ ശ്രമിച്ചത് അഭിമാനം എന്നൊരു സംഭവം ആണ്. സ്ത്രീകളുടെ അഭിമാനം എന്നത് അവരുടെ വ്യക്തിത്വം ആണ്. അത് മുറുകെ പിടിക്കുക എന്നത് വളരെ ഗ്രേറ്റ് ആയിട്ടുള്ളൊരു സംഭവമാണ്. അതിനുവേണ്ടി അവൾ ജനിച്ചുവളർന്ന വീട് , അവളുടെ സംസ്കാരം ഇതൊന്നും വിട്ടുപോകാൻ അവൾക്കാകില്ല. അവളുടെ സംസ്കൃതി, അവളുടെ പൈതൃകം…ഇതെല്ലം അവൾ എപ്പോഴും മുറുകെപ്പിടിക്കുന്നു .
ഇതിലെ മറ്റൊരു പ്രത്യേകത ഈ പടത്തിൽ ഒരൊറ്റ കഥാപാത്രമേ ഉള്ളൂ. ഒരാളെ വച്ചിട്ട് രണ്ടുമിനിറ്റ് പോലും പിടിച്ചിരുത്താൻ ആകുന്നില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ പത്തുമിനിറ്റ് ആരെയും ബോറടിപ്പിക്കാതെ ഇരിക്കാൻ എന്നത് നമ്മൾ വളരെ ശ്രമിച്ചിരുന്നു. ഇതിനു പറ്റിയ ഒരു നടിയെ കിട്ടാൻ ഞങ്ങൾക്കു ബുദ്ധിമുട്ടുണ്ടായില്ല.. എനിക്ക് ഒരുപാട് സ്റ്റുഡന്റസ് ഉള്ളതുകൊണ്ടുതന്നെ അതിൽ ഏറ്റവും നല്ലൊരു കലാകാരിയെ കിട്ടുന്നത് വളരെ എളുപ്പമായിരുന്നു.
ടീച്ചറമ്മ ആയി അഭിനയിച്ച ലക്ഷ്മി മേനോൻ
ടീച്ചറമ്മ ആയി അഭിനയിച്ച Lakshmi Menon എന്റെ സ്റ്റുഡന്റ് ആണ് . 1992 -93 കാലത്തു സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ വിജയി ആയിരുന്നു. ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ വിളിച്ചപ്പോൾ വളരെ സ്വാഭാവികതയോടെ തന്നെ ആ വേഷം ചെയ്തു. ഇതിൽ സഹകരിച്ച ഒരാൾ പോലും ഞങ്ങളുടെ കൈയിൽ നിന്നും ഒരുരൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല .പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ആയ ശ്രീജ രവി ചേച്ചിയാണ് manju എന്ന വിദ്യാർത്ഥിനിയുടെ voiceover ചെയ്തത്. ചേച്ചി ചെന്നൈയിൽ ആണല്ലോ.. ചേച്ചി മൊബൈലിൽ റെക്കോർഡ് ചെയ്തിട്ട് അയച്ചുതരികയായിരുന്നു. എന്ത് പ്രതിഫലം വേണമെന്ന് ഞാൻ ചോദിച്ചപ്പോൾ, ഒന്നും വേണ്ട ജോബ് ഞാനുമൊരു കലാകാരിയാണ് , എന്റെ ഗുരുക്കന്മാർക്കുള്ള ദക്ഷിണ ആയിട്ട് ഇരിക്കട്ടെ എന്നാണു അവർ പറഞ്ഞത്.
പാളിച്ച പറ്റാതിരിക്കാൻ പ്രാക്ടീസ് ചെയ്തിരുന്നു
എന്റെ ആദ്യത്തെ വർക്ക് ആയതുകൊണ്ട് അതിൽ പാളിച്ച പറ്റാതിരിക്കാൻ രണ്ടാഴ്ച പ്രാക്ടീസ് ചെയ്തിരുന്നു. ഓരോ ഷോട്ടും പ്ലാൻ ചെയ്തു പോസ്റ്റ് ഷൂട്ട് ചെയ്ത് ഒക്കെ നോക്കി… മൊബൈലിലും ഷൂട്ട് ചെയ്തു നോക്കി. ഒരുദിവസം രാവിലെ എട്ടുമണിക്കു തുടങ്ങി വൈകിട്ട് ആറു മണിക്കുള്ളിൽ ഷൂട്ട് ചെയ്തു തീർക്കാൻ സാധിച്ചു. അത്രയും പ്രീ പ്രൊഡക്ഷൻ ആൻഡ് പോസ്റ്റ് പ്രൊഡക്ഷൻ നമ്മൾ നന്നായി ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. നല്ലൊരു അനുഭവമായിരുന്നു ഈ മൂവി. അതിനുശേഷം രണ്ടു മൂവി കൂടി ചെയ്യാൻ സാധിച്ചു. അതും നല്ല അഭിപ്രായമാണ് നേടിയത്.
ഒരു വലിയ സോഷ്യൽ മെസ്സേജ് ആണ് ഈ മൂവി വഴി സാധിച്ചത്
ഒരു വലിയ സോഷ്യൽ മെസ്സേജ് ആണ് ഈ മൂവി വഴി സാധിച്ചത്. കലാകാരന്മാരുടെ, അധ്യാപകരുടെ വിഷയം എന്നതിലുപരി പ്രായമായവരെ അവഗണിക്കരുത് എന്നൊരു സാമൂഹ്യപ്രതിബദ്ധമായ ആശയംകൂടിയാണ് നൽകാൻ സാധിച്ചത്. അവരെ വലിച്ചെറിയരുത്, അവർക്കു അവരുടേതായ ഒരു സ്വത്വം ഉണ്ട് . അതിൽ ഉറച്ചു നിൽക്കാൻ അവരെ സഹായിക്കാൻ നമ്മൾ എല്ലാം പരിശ്രമിക്കണം. ചെറുപ്പക്കാർ ചിന്തിക്കുന്നില്ല..നാളെ അവരും വീണുപോകുന്ന ഒരു അവസ്ഥ വരുമെന്ന്. അതുതന്നെയാണ് ഈ മൂവിയിലൂടെ ഓർമ്മിപ്പിക്കാൻ ശ്രമിച്ചത്.
അംഗീകാരങ്ങൾ, സന്തോഷങ്ങൾ, ഭാവി പ്രോജക്റ്റുകൾ
ഞാൻ ഛാത്ര ഫിലിം ഫെസ്റ്റിവൽസിനു ഒന്നും അയച്ചിരുന്നില്ല. ഞാനാദ്യമായി അയച്ചത് ഇപ്പോൾ അവാർഡ് കിട്ടിയ she ഫെസ്റ്റിവലിനാണ്. അതും എന്റെയൊരു സ്റ്റുഡന്റ് ആണ് അതിന്റെ കാര്യങ്ങളൊക്കെ ചെയ്യിച്ചത്. അതിനു അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ട്. മൂന്നുനാല് മൂവി ചെയ്യാനുള്ള സംഭവം ഞാൻ എഴുതി വച്ചിട്ടുണ്ട്. അതിനൊക്കെയുള്ള പ്രചോദനം ഈ അവാർഡിലൂടെ കിട്ടി എന്നതാണ് സത്യം. മൂവിയുടെ സ്ക്രിപ്റ്റിങ് ആണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. എനിക്കറിയില്ല..അത് അവിടെ വരെ എത്തുമെന്ന്. എഴുത്ത് സന്തോഷമുള്ള കാര്യമാണ്. പിന്നെ നൃത്താധ്യാപകൻ ആയതുകൊണ്ടുതന്നെ നമ്മുടെ പുരാണങ്ങളും മിത്തുമായൊക്കെ നന്നായി ഇടപഴകേണ്ടിവന്നിട്ടുണ്ട്. നൃത്താധ്യാപകൻ ആയതുകൊണ്ടുള്ള മറ്റൊരു നേട്ടം, ഒരു കഥാപാത്രത്തിന്റെ സൂക്ഷ്മതലങ്ങളിലേക്കു പോകാനും സാധിച്ചിട്ടുണ്ട്.
**
ഗുരുത്വം വളരെ വിലപ്പെട്ട ഒന്നാണ്. ആ അനുഗ്രഹം നമ്മെ ജീവിതകാലം മുഴുവൻ തുണയ്ക്കും , വാനോളം ഉയർത്തും,എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന സത്യമാണ് . മാതാ പിതാ ഗുരു = ദൈവം . പക്ഷെ , ആ സത്യം പലരും മറക്കുന്നു ,നിസ്സാരമായി കാണുന്നു ……
അതാണ് ഏറ്റവും വലിയ ദുഃഖം . എല്ലാം മാറുമായിരിക്കാം , ഈ കോവിഡ് കാലവും . ഇല്ലെങ്കിൽ ശരണമില്ല .
ഈ ഒരു കുഞ്ഞു ചിത്രം നമ്മുടെയെല്ലാം ഉറങ്ങിക്കിടക്കുന്ന മനസ്സുകളെ ഉണർത്തുമാറാകട്ടെ . പൊടിതട്ടി ശുദ്ധീകരിക്കുകയും ചെയ്യട്ടെ .🙏
CHATHRA the student
CAST
Lakhsmi Menon as Teacher amma
Sreeja Ravi ( manju voiceover)
story , screenplay and direction by Job Master
production : Storyteller House Of Movies ©
project design : Aabel Job
cinematographer : Kannan Monalisa
edit and sound design : Ganesh Marar
background music design : Anoop sankar
background music programmer : Ramu Raj
flautist : Shyam adatt
stills : Santosh Mudra
makeup : radhu lushlife
DI : Chalachithram Film Studio , Cochin
S Raghavendra Varma
Iyappan Ramu
Jaganathan
post production studio : samrddha designs
cine unit : Mayoora Creations
Abhimanyu
Vincent Xavier
Joyal C Jose
RR studio : AUM studios
design : AJDesigns
The sound of Teacher Amma ( Lakshmi Menon ) was recorded using sync sound
STORYTELLER HOUSE OF MOVIES © 2020
CONTACT :
Email : [email protected]
phone no: 9109247117
8921305234