വിഖ്യാത ചലച്ചിത്രകാരൻ അടൂരിന്റെ മറ്റൊരു ഉത്തമമായ സൃഷ്ടിയാണ് അനന്തരം. മമ്മുട്ടി, അശോകൻ, ശോഭന എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അക്കൊല്ലത്തെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ഉൾപ്പെടെ ലഭിച്ച ഈ ചിത്രം ആത്മഗതസ്വഭാവം പുലർത്തുന്ന കഥപറച്ചിലിലൂടെയാണ് ചലിക്കുന്നത്. ദീപു കിഴുത്താനിയുടെ ഈ പോസ്റ്റ് ആ ചലച്ചിത്രത്തെ കൂടുതൽ മനോഹരവും മിഴിവുറ്റതുമാക്കി ഇത്രയും കാലത്തിനു ശേഷവും നമ്മുടെ മുന്നിൽ പ്രദർശനത്തിന് വയ്ക്കുന്നു. വായിക്കാം…
ദീപു കിഴുത്താനി
അനന്തരം അജയൻ്റെ ജാലകത്തിന് പുറത്ത് മഴ ആർത്തലച്ചു പെയ്തു…
അവൻ്റെ മുറിയുടെ തൊട്ടപ്പുറത്തെ വരാന്തയിൽ നശിച്ച ഉഷ്ണത്തെ പ്രാകി കിണറ്റിൽ നിന്നും കോരിയെടുത്ത തെളിനീർ ആർത്തിയോടെ കുടിച്ചു തീർക്കുകയായിരുന്നു ഡ്രൈവർ മത്തായി’യപ്പോൾ…
എൻ്റെ സിനിമാനുഭവങ്ങളിൽ ഇന്നെനിക്ക് സംസാരിക്കാനുള്ളത് അടൂരിന്റെ “അനന്തര”ത്തെപ്പറ്റിയാണ്..
ആദ്യമേ പറയട്ടെ ഇതൊരു അടൂർ സിനിമയാണ്…
അവിടെ നിങ്ങൾ കണ്ടുശീലിച്ച മിക്കതും ഇവിടെയുമുണ്ട്…
പല സിനിമകളിലേയും കഥാപാത്രങ്ങളെ ഞാൻ എൻ്റെ യഥാർത്ഥജീവിതത്തിൽ കണ്ടുമുട്ടിയിട്ടുണ്ട്..
ജീവിതത്തിൻ്റെ പരിസരങ്ങളിൽ പരിചയപ്പെട്ട പലരേയും സിനിമകളിലും കണ്ടുമുട്ടിയിട്ടുണ്ട്…
വേഷം, സംസാരം, രൂപസാദൃശ്യം.. പെരുമാറ്റത്തിലെ സാമ്യത ഇത്തരുണത്തിൽ ഏതെങ്കിലുമൊന്നിലോ, ഒന്നിലധികം സാമ്യതകളിലോ ചേർത്തു വയ്ക്കാൻ കഴിയുന്ന നിരവധി കഥാപാത്രങ്ങൾ നിങ്ങളുടെ ജീവിത പരിസരങ്ങളിലൂടെയും കടന്നു പോയിട്ടുണ്ടാകും, ഇല്ലേ??
എന്നാൽ അടൂരിൻ്റെ കഥാപാത്രങ്ങളെ പോലെ സംസാരിക്കുന്ന ഒരു മനുഷ്യനെയും ഇന്നോളം ഞാൻ കണ്ടുമുട്ടിയിട്ടില്ല…☺
ഇവൻ അല്ലെങ്കിൽ ഇവളെൻ്റെ ആരോ ആണെന്നോ, അതുമല്ലെങ്കിൽ സ്വയം താൻ തന്നെയാണ് തിരശീലയിലെന്ന് കരുതാൻ തക്കവണ്ണം, അടൂരിൻ്റെ കഥാപാത്രങ്ങളോട് ഒരു പ്രേക്ഷകന് അത്രമേൽ താദാത്മ്യം പ്രാപിക്കാൻ കഴിയുന്നതിൻ്റെ തൊട്ടടുത്ത നിമിഷത്തിൽ തന്നെ, ഈ സംസാരിക്കുന്നത് താനല്ലെന്നും,
പകരം, തൻ്റെ ചിന്ത മറ്റാരോ പങ്കു വയ്ക്കുകയാണെന്ന അപരിചിതത്വത്തിലേക്ക് പ്രേക്ഷകനെ എത്തിക്കാൻ പര്യാപ്തമാണ്
നാടകീയമായ ഈ സംഭാഷണങ്ങളും കഥാപാത്രങ്ങളുടെ നാടകീയമായ ചലനങ്ങളും എന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം..😌
പലപ്പോഴും രാമലീലയിലെ രാമൻ കുട്ടിയുടെ വാക്കുകൾ കടമെടുത്ത് സംവിധായകനോട് ഞാൻ ചോദിക്കാനാഗ്രഹിച്ചിട്ടുണ്ട്..
: എന്തോ, ‘അവാർഡ് പടം തന്നെയാകണമാകണമെന്ന് അടൂർ സാറിന് നിർബന്ധമുള്ളത് പോലെ…😇
(സിനിമയിലുടനീളം നിറഞ്ഞു നിൽക്കുന്ന നാടകീയത സിനിമയെ സമീപിക്കുന്നതിൽ നിങ്ങളെയെങ്ങിനെയാണ് സ്വാധീനിച്ചിട്ടുള്ളത് എന്ന് കമൻറ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ…)
ഇനി നമുക്ക് സിനിമയിലേക്ക് വരാം…
ഇത് അജയൻ്റെ കഥയാണ്,
അനാഥനായി(?) ജനിച്ച്, ഒരുതരത്തിൽ വീടെന്നു വിളിക്കാവുന്ന മറ്റൊനാഥാലയത്തിലേക്ക് പറിച്ചു നടപ്പെട്ട അജയൻ്റെ കഥ..
ആ വീട്ടിൽ അവൻ്റെ വളർത്തച്ഛനും മൂന്ന് ജോലിക്കാരും കൂടെയുണ്ടായിരുന്നിട്ടും, ആൾക്കൂട്ടത്തിൽ തനിയെ എന്ന് പറയുന്നത് പോലെ അവിടെയും അവന് ഏകാന്തതയായിരുന്നു കൂട്ട്…
അവനെ മാത്രം സന്ദർശിക്കുന്ന യക്ഷിയും, മറ്റാരെയും ഈറനാക്കാതെ അവന് വേണ്ടി മാത്രം പെയ്യുന്ന മഴയും മാത്രമായിരുന്നു ചിലപ്പോഴെങ്കിലും അവനു കൂട്ടായിരുന്നത്… ..
അവന്റെ ഭ്രമാത്മകവും വികാരഭരിതവുമായ ചിന്തകളിലൂടെ
ആ ഒറ്റവാതിൽകോട്ടയായ അജയൻ്റെ മനസിലേക്ക് പ്രേക്ഷകൻ നടത്തുന്ന യാത്രയാണ് അനന്തരം..
പേര് പോലെ ഒറ്റ വാതിൽ മാത്രമുള്ള ആ കോട്ടയിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്കൊരു താക്കോൽ ആവശ്യമുണ്ട്..
ആ താക്കോലിൻ്റെ പേരാണ് നളിനി..
പ്രാഥമികമായി ഈ സിനിമയെ രണ്ടു ഘട്ടങ്ങളായി തിരിക്കാം.
നളിനിക്ക് മുമ്പും അവൾക്ക് ശേഷവും.
സിനിമയെ മാത്രമല്ലട്ടോ അജയൻ്റെ ജീവിതത്തേയും…
ഞാനോർത്തു പോകുന്നത് ഞാൻ കുഞ്ഞായിരുന്ന കാലത്ത് ഞങ്ങളുടെ നാട്ടിൽ ഒരു ചെറിയ തിയറ്റർ ഉണ്ടായിരുന്നു…
മേനക.
ഉച്ച സമയത്ത് ആ മേനകയ്ക്ക് പുറത്ത് ചെന്നു നിന്നാൽ മാറ്റിനി ചിത്രത്തിൻ്റെ ശബ്ദഘോഷങ്ങൾ അശരീരി പോലെ പുറത്തേക്ക് വരുന്നത് ആസ്വദിക്കാൻ കഴിയുമായിരുന്നു…
പിന്നെയുമേറെക്കാലം കഴിഞ്ഞാണ് ഞാനാദ്യമായി ഒരു സിനിമ അതിനകത്തു കയറി കാണുന്നത്..
ഇവിടെയും ആദ്യ പകുതിയിൽ അജയനെ കുറിച്ചു അജയൻ തന്നെ നമുക്ക് പറഞ്ഞു തന്ന ചിത്രങ്ങളെ നമുക്ക് മുന്നിലുള്ളൂ…
മേനകയിൽ നിന്നും ഞാൻ കേൾക്കാറുള്ള അശരീരി പോലെ അവ്യക്തമായ ചിത്രങ്ങൾ…
അൽപസമയത്തിന് ശേഷം നളിനി നമ്മളോടൊപ്പം എത്തുമ്പോൾ മാത്രമാണ് അജയന്റെ മനസ്സെന്ന മേനകക്കുള്ളിൽ കടന്നു അതിനുള്ളിലെ കാഴ്ച്കൾ പൂർണമായ മിഴിവിൽ നാം തിരിച്ചറിയുന്നുള്ളു….
നളിനി!!!
നളിനിയെപ്പറ്റി എത്ര പറഞ്ഞാലാണ് മതി വരുക…
ഏത് ചിത്രത്തിലാണ് ശോഭന ഏറ്റവും സുന്ദരിയായിരുന്നതെന്നു ഇന്നും എനിക്കുത്തരം കിട്ടാത്ത പ്രഹേളികയാണ്…
അക്കാലത്തെ (ഇക്കാലത്തേയും) ഏതൊരു ചെറുപ്പക്കാരന്റെ ജീവിത പങ്കാളിയെ പറ്റിയുള്ള സങ്കല്പത്തിലും ചേർത്ത് വയ്ക്കാൻ കഴിയുന്ന കഥാപാത്ര സൃഷ്ടിയാണ് നളിനി…
കലകളിൽ പ്രാവീണ്യമുള്ള ഒരു ശാലീന സുന്ദരി, നിങ്ങളെ മാത്രം സ്നേഹിക്കുന്ന നിങ്ങളോടു മാത്രം കാമുകീഭാവത്തിൽ ഇടപെടുന്ന ഒരു പെൺകുട്ടി…
അജയന്റെ അനാഥനെന്ന അസ്തിത്വ ദുഖത്തെ എത്ര മനോഹരമായാണ് അവൾ മായ്ച്ചു കളഞ്ഞത്….💜
കൗമാരത്തിലെ മുതിർന്ന സ്ത്രീകളോടുള്ള പ്രണയം പലർക്കും ഇന്നും പ്രിയമുള്ളൊരു ഫാന്റസി ആയിരിക്കും, ഇപ്പോഴും എന്റെ പ്രിയപ്പെട്ട സങ്കല്പങ്ങളിലൊന്നാണത്…
അത് കൊണ്ട് തന്നെയാണ് അജയന്റെ നഷ്ടം എന്റേത് കൂടിയാകുന്നത്…
അപ്പോൾ എനിക്കവനെ ഇറുകെ ചേർത്ത് പിടിച്ച് കരയണമെന്ന് തോന്നി.. കവിളിലൊരു മുത്തം കൊടുക്കണമെന്നും…
പ്രിയപ്പെട്ട സുധീഷ് എന്ത് ഭംഗിയായാണ് അജയന്റെ ബാല്യകാല നോവുകളെ കുസൃതികളെ എല്ലാം നിങ്ങൾ ചേർത്ത് വച്ചത്….
ആരെങ്കിലും ഈ ചിത്രം കാണാൻ ആഗ്രഹിക്കുന്നു എങ്കിൽ അതിന്റെ നവ്യാനുഭൂതി അവർക്ക് നഷ്ടപ്പെടുത്തരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..
അത് കൊണ്ട് തന്നെ കഥയുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല …
എങ്കിലും കുറച്ചു കാര്യങ്ങൾ കൂടി നിങ്ങളുമായി പങ്കു വയ്ക്കണം എന്നാഗ്രഹിക്കുന്നു…
ചില ചലചിത്രങ്ങൾ അങ്ങിനെയാണ്…
ഒരു കവിത പോലെ…
ഒരു കവിത അതിന്റെ ഏറ്റവും മനോഹരമായ അന്തരാർത്ഥങ്ങളെ അതിനെ തേടി ഉള്ളിലേക്ക് വരുന്നവർക്ക് വേണ്ടി മാത്രം കാത്തുവയ്ക്കുന്ന പോലെ
ഈ ചിത്രവും തേടിയാൽ മാത്രം കണ്ടെത്താവുന്ന ഒരു പിടി ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഒളിച്ചു വച്ചിരിക്കുന്നു…
കവിയൂർ പൊന്നമ്മ അവതരിപ്പിച്ച യോഗിനിയമ്മ എന്ന കഥാപാത്രം അതിനൊരുദാഹരണമാണ്…
ഒട്ടേറെ ബിംബങ്ങളും സൂചകങ്ങളും മാത്രം പ്രേക്ഷകന് മുന്നിലേക്ക് നീട്ടി ഒരു നിധിവേട്ടക്കുള്ള അവസരം ഒരുക്കുന്നുണ്ട് അടൂരിതിൽ…
സ്വാഭാവികമായ രീതിയിൽ രംഗങ്ങളുടെ വിശദാംശങ്ങൾ ചേർത്ത് വയ്ക്കുന്നതിലും അദ്ദേഹം മികവ് പുലർത്തുന്നു…
ഒരുദാഹരണം പറഞ്ഞാൽ വിവാഹത്തിന്റെ പിറ്റേന്ന് മണിയറയിൽ നിന്നും വധു (ശോഭന) പുറത്തേക്ക് വരുന്ന രംഗത്തിൽ അവരുടെ സാരി ഉലഞ്ഞു കിടക്കുന്നതായി കാണാം,
ഒപ്പം വയറിനോട് ചേർന്ന് വെളുത്ത നിറമുള്ള അടിപാവാടയുടെ ചെറിയൊരു ഭാഗവും പുറത്തു കാണുന്നുണ്ട്…
തലേദിവസം അവരുടെ ജീവിതത്തിൽ എന്ത് സംഭവിച്ചിട്ടുണ്ട് എന്ന് പ്രേക്ഷകന് മനസിലാക്കാൻ ഇതിൽ കൂടുതൽ മറ്റെന്താണ് വേണ്ടത്?♥️
ഒരല്പം ഭാവന കൂടി നിങ്ങൾക്കുണ്ടെങ്കിലുണ്ടല്ലോ ൻറെ സാറേ..
ശ്ശൊ, ഞാനായിട്ട് കൂടുതലൊന്നും പറയുന്നില്ല… ☺
നിങ്ങൾക്കോർമ്മയുണ്ടാകും, അന്നത്തെ കാലത്ത് ഇങ്ങനെ ഒരു കാര്യം സംവിധായകന് പ്രേക്ഷകനോട് പറയേണ്ടി വരുമ്പോൾ കരിവള ഉടയുന്നതായോ,
നായികയുടെ നെറ്റിയിൽ പരന്നതോ അല്ലങ്കിൽ നായകൻറെ മുഖത്തു പറ്റിയ സിന്ദൂരമായോ പ്രത്യേകം ഒരു രംഗം തന്നെ അവർ ചേർത്ത് വക്കുന്നത് കാണാം…
എന്നാൽ അടൂരിവിടെ വളരെ സ്വാഭാവികമായി തന്നെ ഈ ഒരു കാര്യം പ്രേക്ഷകനുമായി സംവദിക്കുന്നു…
മറ്റൊന്ന് കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളെ തനിക്ക് ലഭ്യമായ എല്ലാ സാദ്ധ്യതകൾ ഉപയോഗിച്ചും ഏറ്റവും ഫലപ്രദമായ രീതിയിൽ പ്രേക്ഷകനിലേക്കെത്തിക്കാനുള്ള ശ്രമമാണ്…
അവരുടെ ജീവിത സാഹചര്യങ്ങളിലെന്ന പോലെ ജാലകങ്ങൾക്കിടയിലൂടെ ജനൽക്കമ്പികൾക്കു പിന്നിൽ തടവിലാകുന്ന കഥാപാത്രങ്ങൾ..
കലുഷിതമായ മനസിൻ്റെ പശ്ചാത്തലത്തിൽ ഓലേഞ്ഞാലിക്കുരുവികളുടെ കരച്ചിൽ..
(ഇവിടെ ഈ കിളികൾക്ക് ചിലാട്ടികൾ എന്നാണ് പറയുക, പരസ്പരം വഴക്കുണ്ടാക്കുന്ന പോലെ ശബ്ദിക്കുന്ന ഇവ വന്നിരുന്നാൽ വീട്ടിലും വഴക്കുണ്ടാകും എന്ന് പറഞ്ഞു എന്റെ അമ്മയൊക്കെ ഇവയെ ആട്ടുന്നത് ഓർക്കുന്നു..)
അങ്ങിനെ അങ്ങിനെ…
ശ്രദ്ധിച്ചാൽ മനസിലാകും ക്യാമറ മിക്ക സമയത്തും ഒരു പ്രത്യക കോണളവിൽ ആണ് നിലനിർത്തിയിരുന്നത്…
തല താഴ്ത്തി നടക്കുന്ന ഒരാൾ കാണുന്ന കാഴ്ചകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് രംഗക്കഴ്ചയായി അത് മാറുന്നത്…
നമ്മുടെ നായകൻ അജയനെ ശ്രദ്ധിച്ചാലും മനസിലാവും അയാളും തല താഴ്ത്തി നടക്കാൻ ഇഷ്ടപ്പെടുന്നു എന്ന്…
അജയന്റെ കാഴ്ചകൾ അതിന്റെ പൂർണ അർത്ഥത്തിൽ പ്രേക്ഷകനുമായി സംവദിക്കപ്പെടുന്ന മായാജാലമായി അത് രൂപാന്തരപ്പെടുന്നു…
മറ്റൊന്ന് അജയന്റെ ജീവിതവുമായി ഈ തലതാഴ്ത്തലിനു ബന്ധമുണ്ടെന്ന് കാണാം…
ഒട്ടേറെ നഷ്ടങ്ങൾ തകർത്തു കളഞ്ഞ ജീവിതമായിരുന്നു അയാളുടേത്…
അതിനൊരു മാറ്റമുണ്ടാകുന്നത് അയാൾ നളിനിയെ കണ്ടെത്തുന്ന സന്ദർഭത്തിലാണ്.. അപ്പോഴാണ് വീണ്ടും അയാളിൽ പ്രതീക്ഷകൾ മൊട്ടിടുന്നത്..
തലയുയർത്തി നിൽക്കണം എന്ന് അയാൾ ആഗ്രഹിക്കുന്ന നിമിഷങ്ങളിൽ ക്യാമറയും അതിന്റെ വീക്ഷണകോണുകൾ പതിവിനു വിപരീതമായി താഴെ നിന്നും മുകളിലേക്കുയർത്തുന്നുണ്ട്…
പിന്നെ അഭിനേതാക്കൾ അവരെത്ര കൊലകൊമ്പന്മാരായാലും അവർക്കു പിന്നാലെ ക്യാമറ പായുന്ന സമ്പ്രദായം ഇവിടെ പ്രതീക്ഷിക്കേണ്ടതില്ല…
ക്യാമറ അഭിനേതാക്കൾക്ക് പിന്നെയല്ല, അഭിനേതാക്കൾ ക്യാമറക്കു മുന്നിലൂടെയാണ് ഇവിടെ സഞ്ചരിക്കുന്നത്…
അപ്പൊ നിങ്ങൾ ചോദിച്ചേക്കാം “ബാക്കി എല്ലാ പടത്തിലും അഭിനേതാക്കൾ ക്യാമറക്കു പിന്നിലാണോ ഹേ?”…
അങ്ങിനെ അല്ലാ ട്ടോ..
പിന്നെ എങ്ങിനാന്നു വച്ചാല്…
പലപ്പോഴും ഒരു വീടിനുള്ളിലേക്ക് കടന്നു വരികയും പുറത്തേക്ക് പോവുകയും ചെയ്യുന്ന ആളുകളെ ഉമ്മറത്തിരിക്കുന്ന ഗൃഹനാഥൻ എങ്ങിനെ കാണുമോ,
അല്ലെങ്കിൽ അകത്തേക്കും പുറത്തേക്കും പോകുന്ന ആളുകളെ ഗേറ്റിനു വശത്തിരിക്കുന്ന ഒരു കാവൽക്കാരൻ എങ്ങിനെ കാണുമോ ഏറെക്കുറെ അത് പോലെ
അല്ലെങ്കിൽ കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഒരു നാടകം കാണുന്നത് പോലെ വേദിയെന്ന ഫ്രെയിമിലേക്ക് കടന്നു വരികയും കടന്നു പോവുകയും ചെയ്യുന്ന അഭിനേതാക്കൾ…
അതൊരു തരത്തിൽ പരിമിതിയാണെന്നും അഭിപ്രായം ഉയർന്നേക്കാം…
എനിക്ക് മറിച്ചാണ് തോന്നിയത്..
ചിത്രം ക്ലൈമാക്സിനോടടുക്കുന്ന രംഗങ്ങളിലൊന്നിൽ ബോർഡിൽ വലിയൊരു സമവാക്യം എഴുതിയിട്ടിയിട്ട് “Any questions?” എന്ന് ചോദിക്കുന്ന ഒരധ്യാപകനെ കാണിക്കുന്നുണ്ട്…
എന്നാൽ തൊട്ടടുത്ത നിമിഷം പീരീഡ് അവസാനിക്കുന്ന ബെൽ മുഴങ്ങുകയും അയാൾ ഇറങ്ങിപ്പോവുകയുമാണ് ചെയ്യുന്നത്…
അടൂർ ഈ ചിത്രത്തിലൂടെ നമ്മളോടും ചോദിക്കുന്നുണ്ട്, “ഏയ് നിങ്ങൾക്കെന്തെങ്കിലും ചോദിക്കാനുണ്ടോ?”,
പക്ഷേ ചോദ്യങ്ങളുയരുമ്പോഴേക്കും സംവിധായകൻ ഇറങ്ങിപ്പോവുകയും ഉത്തരം സ്വയം കണ്ടെത്താൻ നാം ബാധ്യതപ്പെടുകയും ചെയ്യുന്നു…
എന്റെ പ്രിയപ്പെട്ട മിടുക്കരായ കുട്ടികളേ…
ഇനിയുള്ള ചോദ്യങ്ങൾക്ക് നിങ്ങളും ഉത്തരം സ്വയം കണ്ടെത്തുമെന്ന വിശ്വാസത്തിൽ ഞാനീ കുറിപ്പവസാനിപ്പിക്കട്ടെ…
അജയന്റെ തന്നെ വാക്കുകൾ കടമെടുത്താൽ,
“ഈ കഥയ്ക്ക് (കുറിപ്പിന്) പൂർണത വന്നിട്ടുണ്ടോ എന്നെനിക്കറിയില്ല,
ഓർക്കാത്തതും പറയാത്തതും ബാക്കിയുണ്ടെന്നു തോന്നുന്നു”..
ദീപു
#എൻ്റെ_സിനിമാനുഭവങ്ങൾ