“നിങ്ങൾ അവളെ തുണികൊണ്ടും മതംകൊണ്ടും പൊതിയുന്നു. മറയ്ക്കാൻ പറ്റുന്ന ശരീരഭാഗങ്ങൾ ഒക്കെയും മറയ്ക്കുന്നു. എന്നിട്ടും അവൾ ബലാത്സംഗത്തിന് ഇരയാകുന്നു. രാജ്യം ‘റേപ്പ് ഇന്ത്യ’ എന്നപേരിൽ അറിയപ്പെടുന്നു. വേണ്ടത് കരുതലല്ല, ബഹുമാനമാണ്”
പൊതിഞ്ഞെടുക്കുന്നത് ജഡത്തെയാണ്. എനിക്കിഷ്ടമുള്ള നിറം പച്ചയെന്നോ, ഇഷ്ടമില്ലാത്ത കറി സാമ്പാറെന്നോ പറയുന്നൊരു ജീവനെ നിങ്ങളതിൽ പ്രതീക്ഷിക്കരുത്. നിങ്ങൾ കൊടുക്കുന്നത് വാങ്ങുന്നു എന്നല്ലാതെ, ഇത് ഞാനല്ല എന്ന തിരിച്ചറിവിൽ സഹികെട്ട് ‘വേണ്ടാ’ എന്നുപറഞ്ഞുപോയാൽ, ‘അതെന്താ’ എന്ന കണ്ണുരുട്ടിയുള്ള ചോദ്യത്തിൽ നിങ്ങൾ പറഞ്ഞു വയ്ക്കുന്നത്, നിങ്ങൾക്ക് തിരഞ്ഞെടുപ്പുകളില്ല എന്നാണ്. ഞങ്ങളുടെ തിരഞ്ഞെടുപ്പുകൾ എന്നാണ്. അതും കടന്ന് ഇഷ്ടങ്ങളെ മുറുകെ പിടിച്ചാൽ, അവൾക്ക് കേൾക്കേണ്ടി വരുന്നത് ‘പിഴച്ചവൾ’ എന്നതിന്റെ പര്യായപദങ്ങൾ മാത്രമാണ്. ആർഷഭാരത സംസ്കാരം, ആഭാസമായി മാറുന്നത് ഇങ്ങനെയൊക്കെയാണെന്ന് ഇനിയെങ്കിലും ചിന്തിച്ചുപോവുക. അവരുടെ ശരീരവും മനസ്സുമാണെന്ന്, നമ്മുടേതല്ലെന്ന്… അത്രയും ചെറുതായെങ്കിലും മനസ്സിലാക്കുക.
മറച്ചുപിടിക്കണം എന്നു വാശി പിടിക്കുമ്പോൾ… മറ്റുള്ളവർക്ക് കാണാൻ പറ്റാത്തതെന്നോ… അത്രയും വൃത്തികേടെന്നോ ഉള്ള തോന്നലാണ് ഒരാളിൽ ഉണ്ടാക്കുന്നത്. പറയുന്നത് മുലയെക്കുറിച്ചോ… യോനിയെക്കുറിച്ചോ അല്ല, കൈകാലുകളെക്കുറിച്ചാണ്… മറ്റുശരീരഭാഗങ്ങളെക്കുറിച്ചാണ്… ചെറുപ്പംമുതൽ കേട്ടു തഴമ്പിച്ചതാണ്, ശീലിച്ചുപോയതാണ്. ജീവിതകാലം മുഴുവൻ ആത്മവിശ്വാസം കെട്ടുനിൽക്കാൻ വേറൊന്നും വേണ്ടല്ലോ. വീട്ടിൽനിന്ന് പുറത്തേക്കും, പുറത്തുനിന്ന് ബെഡ്റൂമിലേക്കും പൊതിഞ്ഞെടുക്കാൻ അവൾ കടയിൽനിന്ന് വാങ്ങുന്ന പൊരുളല്ല. അതുമല്ലെങ്കിൽ, നിങ്ങൾ അടിവരയിട്ടുപോകുന്നത് അവൾ ലൈംഗിക ഉപകരണം മാത്രമാണ് എന്നാണ്. ഒരു ഷഡ്ഢിയോ, ബ്രായോ ഇഷ്ടമുള്ള നിറത്തിൽ, സ്റ്റൈലിൽ തിരഞ്ഞെടുത്ത് ആത്മവിശ്വാസം വളർത്തുന്ന തലമുറയോടാണ് കഴുത്തിറക്കം കൂടിയ, കാലുകൾ കാണുന്ന, തോളുകൾ പ്രദർശിപ്പിക്കുന്ന വസ്ത്രത്തിൽ കാണുമ്പോൾ, ‘അയ്യേ’ എന്ന് നിങ്ങൾ വിളിച്ചുകൂവുന്നത്. സാരി ഉടുത്തതുകൊണ്ടോ, താലി ഇട്ടതുകൊണ്ടോ, സിന്ധുരം ചാർത്തി നടന്നതുകൊണ്ടോ വ്യക്തിത്വമുള്ളവരായി മാറില്ല. ശരീരം മറയ്ക്കുന്നു എന്നല്ലാതെ, അതൊരിക്കലും നിങ്ങളുടെ മനസ്സിനെ…പ്രവർത്തിയെ… നിങ്ങളുടെ വിഷവാക്കുകളെ തടഞ്ഞു നിർത്തുന്നില്ല. അതൊരു പ്രൊട്ടക്റ്റീവ് കവചമല്ല. കർണന്റെ കവചകുണ്ടലങ്ങളല്ല.
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്… എല്ലാവരെയും, ഥപ്പട് കിട്ടിയാലും ചപ്പാത്തി പരത്തി ചുട്ടെടുത്ത് മുട്ടക്കറിയുംവെച്ച് പുരുഷനെ കാത്തിരിക്കുന്നവരെന്ന് ധരിച്ചുപോകരുത്. സമയം വൈകിയതിന്, കരഞ്ഞു ക്ഷമ ചോദിക്കുന്ന സ്ത്രീകളെന്ന് ധരിച്ചുപോകരുത്. ആണിനെ ഊട്ടാൻ മാത്രം ജനിച്ചുപോയവരെന്ന് കരുതരുത്. ആണിനൊപ്പം, അല്ലെങ്കിൽ അതിനേക്കാൾ മുകളിലോ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നവരാണ്. ഒരു കയ്യൊപ്പില്ലാതെ കടന്നുപോകേണ്ട ജീവിതമല്ല തന്റേതെന്ന് ചിന്തിച്ചുപോയവരാണ്. ലോകം കണ്ടവരാണ്. അവരെ കാണുമ്പോൾ, പൊട്ടൻകിണറ്റിലെ തവളയെപോലെ… ഇരുപതാം നൂറ്റാണ്ടിലേക്ക് വണ്ടികിട്ടാത്തവരെപ്പോലെ… വിളിച്ചുകൂവരുത്. കുറച്ചിൽ നമുക്കാണ്.
പിന്നെ, മസാലകഥകൾ വിളമ്പുന്ന ജട്ടി നായരാകരുത് നിങ്ങൾ. കൂടെകിടക്കുന്നതോ, പോകുന്നതോ… അത് ഇണയെ തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്രമാണ്. അതിലിടപെടാതിരിക്കുക എന്നത് മൃഗങ്ങൾപോലും കാണിക്കുന്ന മാന്യതയാണ്. അത്ര പ്രീയപ്പെട്ടവരായാലും അങ്ങനെതന്നെയാണ്. തരംതാഴരുത്, സ്ത്രീ പബ്ലിക് പ്രോപ്പർട്ടി അല്ല. പിറകെ പോകുന്ന ഓൺലൈൻ അച്ഛനാങ്ങളമാരെ… അമ്മപെങ്ങന്മാരെ… വേണ്ടത് കരുതലല്ല, ബഹുമാനമാണ്. ഷാളിട്ട് കൊടുക്കാൻ ഓടരുത്… അത്രേ ഉള്ളൂ.
ബാലികാദിനം കഴിഞ്ഞുപോയിരിക്കുന്നു… ആ ദിവസമെങ്കിലും അവളുടേതായിരുന്നോ? അവനുവേണ്ടി ഉണ്ടാക്കിയ ലോകമായതുകൊണ്ടല്ലേ… നിങ്ങൾ സ്വവർഗാനുരാഗികളെ സ്വീകരിക്കാൻ മടിക്കുന്നത്? ആണത്തത്തിന്റെ ഇടമായതുകൊണ്ടല്ലേ… ട്രാൻസ്ജൻഡറുകളെ തിരസ്കരിക്കുന്നത്? അവന്റെ ഇടമാണ്… മതഗ്രന്ഥങ്ങളിൽ അത് തെളിഞ്ഞുനിൽക്കുന്നുണ്ട്. എഴുത്തുകളിൽ… നിയമങ്ങളിലൊക്കെയും അതുണ്ട്. അത് മനസ്സിലാക്കാൻ പുറംചട്ടകളിൽ അവനുവേണ്ടി എന്ന് പ്രത്യേകം എഴുതി വയ്ക്കേണ്ടതില്ല. അലിഖിത നിയമമാണ്. അവിടെ വ്യക്തികളില്ല. സ്വാതന്ത്ര്യമോ, അവകാശമോ ഇല്ല. ഉള്ളത് അടിമയും ഉടമയുമാണ്.
നബി : സംസ്കാരമുള്ള ദൈവഭയമുള്ള നന്മയുള്ള ലോകമേ… അതല്ലാത്ത പുരോഗമനവാദികളും, നിരീശ്വരവാദികളും കമന്റ്റുകളിൽ ഇത്തരം നന്മകൾ വിതറാറില്ല എന്ന് പറഞ്ഞുകൊള്ളട്ടെ.