ഡോക്ടർ ഗംഗ എസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
കൊവിഡ് കാലത്ത് പലരും കുഴഞ്ഞു വീണു മരിയ്ക്കുന്നു എന്ന് വായിക്കുന്നു, കേൾക്കുന്നു.
അവരിൽ ചിലർക്ക് എങ്കിലും തിരിച്ചറിയപ്പെടാത്ത, കൊവിടിതര ഹാർട്ട് അറ്റാക്ക് ഉണ്ടായിരിയ്ക്കാം.
ആശുപത്രിയിലും ലാബിലും പോകലും പരിശോധനകളും പലരും കൊറോണയേ പേടിച്ച് മാറ്റി വച്ചിരുന്നു. അതോടൊപ്പം മരുന്ന് കൃത്യമായി കഴിയ്ക്കലും,ഭക്ഷണം നിയന്ത്രണം, വ്യായാമം എല്ലാം ക്രമം തെറ്റിയിരിക്കുന്നു.
ജിമ്മിലെ പരിശീലകൻ കുഴഞ്ഞു വീണ് മരിച്ചു എന്നൊരു വാർത്ത കുറച്ചു ദിവസം മുൻപ് കണ്ടു.
ഇപ്പോൾ കണ്ട ഒരു വീഡിയോ 30 കളിൽ ഉള്ള ഒരാൾ വിവാഹ വിഡിയോ എടുത്ത് കൊണ്ട് നിൽക്കുമ്പോൾ കുഴഞ്ഞ് വീണ് മരിയ്ക്കുന്നതാണ്.
ഇപ്പോൾ അറ്റാക്കിന് പ്രായ പരിധി ഇല്ല. 30 കളിൽ ഉള്ള ചെറുപ്പക്കാരിൽ വരെ ഉണ്ടാകുന്നുണ്ട്.
എല്ലാം കൂടി നോക്കുമ്പോൾ , ഹൃദയത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം എന്ന് തന്നെയാണ് പറയാനുള്ളത്.
Cardiology യും cardiothoracic surgery യും ചേർന്ന സൂപ്പർ സ്‌പെഷ്യലിറ്റി വിഭാഗത്തിലെ അതി ബൃഹത്തായ ഒരു വിഷയം ആണ് ഹാർട്ട് അറ്റാക്ക് എങ്കിലും, സാധാരണക്കാർക്ക് അറിയേണ്ട ചില അടിസ്ഥാന വിവരങ്ങൾ മാത്രം ,എനിയ്ക്ക് അറിയുന്നത്, ചിലത് ഇവിടെ ഉൾക്കൊള്ളിച്ചിരിയ്ക്കുന്നു.
87 – 88 കാലം.
ഞാൻ കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ R M O ആയി ജോലി ചെയ്തിരുന്ന സമയം. പ്രാക്ടീസ് തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല.
ആശുപത്രിയിൽ തന്നെ താമസം.
ഒരിയ്ക്കൽ സന്ധ്യയ്ക്ക് ഒരു രോഗി 45 -50 വയസ്സ് തോന്നും, കാഷ്വാലിറ്റിയിലേക്ക് നടന്നു വന്നു.
അയാൾക്ക് ആകെ ക്ഷീണം ഉണ്ട്. വയറെരിച്ചിൽ പോലെ തോന്നുന്നു. ഗ്യാസ് ആവും എന്ന് ആൾ തന്നെ പറഞ്ഞു. മുതുകിൽ എന്തോ ഭാരം വച്ചിരിയ്ക്കും പോലെ തോന്നുന്നു. എല്ലാം കൂടി ആകപ്പാടെ ഒരു അസ്വസ്ഥത. രോഗി കുറച്ചു ദൂരം നടന്നാണ് വന്നത്. നേരിയതായി കിതയ്ക്കുന്നുണ്ട്.
യഥാർത്ഥത്തിൽ എന്താണ് പ്രശ്നമെന്ന് ആൾക്ക് പറയാൻ കിട്ടുന്നില്ല.
ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ട്. അതിന് മരുന്ന് മുടങ്ങാതെ കഴിക്കുന്നു. ഇൻസുലിൻ എടുക്കുന്നുണ്ട്. ഭക്ഷണം സാധാരണ പോലെ കഴിച്ചു. തലേന്ന് ഷുഗർ നോക്കി നോർമൽ.
നോക്കുമ്പോൾ ബിപി നേരിയതായി കൂടിയിട്ടുണ്ട്. Heart rate കൂടിയിട്ടുണ്ട്. അത് ടെൻഷൻ കൊണ്ടും ആവാം.
അതല്ലാതെ, അയാൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു. അതാണ് ശ്രദ്ധിച്ചത്. ഒരു പരിഭ്രമം മുഖത്തുണ്ട്. തിരിച്ചറിയാനാവാത്ത എന്തോ ഒന്ന് അയാളെ അലട്ടുന്നുണ്ട്.
നെഞ്ചു വേദന ഇല്ലെങ്കിലും ഉടനെ
ഇസിജി എടുത്തു.
ഇസിജിയിൽ ഞാൻ അത്ര വിദഗ്ദ്ധ ആയിരുന്നില്ലെങ്കിലും, മുൻപ് അയാൾക്ക് അറ്റാക്ക് വന്നിട്ടുണ്ട് എന്ന് മനസിലായി. (അത് അയാൾക്ക് അറിയില്ല. .) സൈലന്റ് അറ്റാക്ക് ആവാം.
അതൊഴിച്ചാൽ ഇസിജി ഏറെക്കുറെ നോർമൽ ആയിരുന്നു. എങ്കിലും അതിൽ ചില സംശയങ്ങൾ ഉണ്ടായി.
വേദന ഇല്ലാഞ്ഞത്, ഇല്ലാത്തത് അയാൾ പ്രമേഹ രോഗി ആയത് കൊണ്ട് ആവും.
ഞങ്ങളുടെ ആശുപത്രിയിൽ അന്നേരത്ത് കാർഡിയോളജിസ്റ്റ് പോയിട്ട് ഫിസിഷ്യൻ പോലുമില്ല. ആകെ ഉള്ള ഫിസിഷ്യൻ ദൂരെ ആണ്. സംശയം തീർക്കാൻ ഇന്നത്തെ പോലെ വാട്സ്ആപ്പോ മെസ്സഞ്ചർ സൗകര്യമോ ഇല്ല. മൊബൈൽ ഫോണില്ല.
ഫിസിഷ്യനെ അല്ലെങ്കിൽ കാർഡിയോളജിസ്റ്റിനെ കാണാൻ വടകരയോ കോഴിക്കോടോ പോകണം.
രോഗിയുടെ കൂടെ വന്നായാളിനോട് എത്രയും പെട്ടെന്ന് വടകര ആശുപത്രിയിൽ പോകാൻ നിർദേശിച്ചു. ആംബുലൻസിൽ 20 മിനിട്ട് കൊണ്ട് അവിടെ എത്തും. ഒട്ടും സമയം വൈകരുത്.
അപ്പോഴത്തെ അവസ്ഥയിൽ അയാൾക്ക് തല്ക്കാലം ഉള്ള മരുന്നല്ല ആവശ്യം, നെഞ്ചുവേദന ഇല്ല. എന്നിട്ടും sorbitrate 5mg നാവിനടിയിൽ വയ്ക്കാൻ കൊടുത്തു. (അതയാൾ വച്ചോ എന്നറിയില്ല )
ഹാർട്ട് അറ്റാക്ക് ആണെങ്കിൽ അതിന്റെ വ്യാപ്തി എത്ര എന്ന് കണ്ടുപിടിക്കുക ആണ് ഏറ്റവും അത്യാവശ്യം. അതോടൊപ്പം അതിന്റെ ചികിത്സയും തുടങ്ങുക..
എന്ത് കൊണ്ടോ അയാൾക്ക് ഉടനെ ഏത് നിമിഷം വേണമെങ്കിലും കടുത്ത ഒരു അറ്റാക്ക് (massive myocardial infarction ) ഉണ്ടാവാം എന്ന് ഒരു നെഗറ്റീവ് തോന്നൽ.
എന്ത് കൊണ്ടെന്നറിയില്ല അങ്ങനെ തോന്നിയത്. കൊടുങ്കാറ്റിന് മുൻപുള്ള ഒരു ശാന്തത. മരണമടുത്ത ആൾക്കാരിൽ കാണപ്പെടുന്ന ഒരു പ്രത്യേക ഭാവം അയാളിൽ ഉള്ളത് പോലെ തോന്നി. അത് വെറും തോന്നൽ ആവാം. ആധികാരികത ഇല്ലാത്തത് കൊണ്ട് അതിനെ കുറിച്ച് പറയാൻ പറ്റില്ല. അത് വെറും തോന്നൽ മാത്രം എന്ന കാറ്റഗറിയിലേ പെടുത്താൻ പറ്റൂ.
ചില മുഖഭാവങ്ങൾ, ശരീര ഭാഷ, മുതലായ കണ്ടാൽ ആൾ അധികം വൈകാതെ കുഴഞ്ഞു വീഴും ( collapse ) എന്ന് തോന്നും. അത് പലപ്പോഴും ശരിയായിട്ടുണ്ട് താനും.
(മെഡിക്കൽ വിഭാഗം മുഴുവനും ശാസ്ത്രീയമായ തെളിവുകളെ ആശ്രയിച്ചു മാത്രമാണ്. എങ്ങനെ തെളിയിക്കാം എന്ന് ചോദിച്ചാൽ, തെളിവ്, പുസ്തകത്തിൽ നിന്നോ പഠിപ്പിച്ച അധ്യാപകരിൽ നിന്നോ അവരുടെ അനുഭവങ്ങളിൽ നിന്നോ ഉദ്ധരിയ്ക്കാൻ കഴിയണം.
എന്റെ തോന്നലിനു യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്തത് കൊണ്ട് വിശ്വസിക്കാനും വയ്യ.)
ഞങ്ങളുടെ ആശുപത്രിയുടെ അടുത്ത് തന്നെ മറ്റൊരു ആശുപത്രി ഉണ്ട്. അയാളും കൂടെ വന്നവരും വടകരയ്ക്ക് പോകാതെ അങ്ങോട്ട് പോയി. അവിടുത്തെ ഡോക്ടർ ജനറൽ പ്രാക്ടീഷണർ, എന്നേക്കാൾ വളരെ സീനിയർ ആയ, വർഷങ്ങളായി പ്രാക്റ്റീസ് ചെയ്യുന്ന പ്രായം ഉള്ള ആളായിരുന്നു.
ഞങ്ങളുടെ ആശുപത്രി മാനേജർ അവരുടെ പിന്നാലെ പോയി കാര്യങ്ങൾ അന്വേഷിച്ചിട്ട് വന്നു. ആ ഡോക്ടർ നമ്മുടെ രോഗിക്ക് ഇൻജെക്ഷൻ കൊടുത്തു. ഒബ്സെർവഷനിൽ കിടത്തിയിരിക്കുന്നു. വലിയ കുഴപ്പമില്ല. ഡ്രിപ് ഇട്ടിട്ടുണ്ട്. നമ്മുടെ ആൾക്കാർക്ക് പൊതുവെ ഒരിൻജെക്ഷനും ഡ്രിപ്പും (ഐ വി ഫ്ലൂയിഡ് ) കിട്ടിയാൽ സമാധാനമായി, തൃപ്തിയായി.
(ആശുപത്രികൾ തമ്മിൽ ചെറിയ തോതിൽ മത്സരം ഉണ്ട്).
നമ്മുടെ മാനേജരുടെ മുഖത്തു അതൃപ്തി.
നമുക്ക് ഇവിടെ ഒബ്സെർവേഷനിൽ വയ്ക്കാമായിരുന്നു. ഡോക്ടർ (ഞാൻ ) പേടിച്ചിട്ടാണ് . എന്തേലും ബുദ്ധിമുട്ട് കാണുന്നെങ്കിൽ അന്നേരം രോഗിയെ വിട്ടാൽ മതിയായിരുന്നു എന്ന് മാനേജർ പറഞ്ഞു.
ശരിയാവാം. ചിലപ്പോൾ എനിക്ക് തെറ്റ് പറ്റിയത് ആവാം. എന്നാലും..
പിറ്റേന്ന് രാവിലെ ഡ്യൂട്ടിയ്ക്ക് ചെന്നപ്പോൾ മാനേജർക്ക് നല്ല സന്തോഷം. തലേന്നത്തെ മുഖം കറുപ്പിക്കൽ മാറി.
ആ രോഗി മരിച്ചു പോയത്രേ. അത് കൊണ്ടല്ല ആൾക്ക് സന്തോഷം. ഇവിടെ വച്ചു മരിച്ചെങ്കിൽ അത് ആശുപത്രിയ്ക്ക് പേരുദോഷം ആയേനേ. ജൂനിയർ ഡോക്ടർ ആയ ഞാൻ രോഗനിർണ്ണയം ചെയ്തില്ല എന്നും അനാസ്ഥ കാട്ടി എന്നും ഒക്കെ പരാതി വന്നേനേ.
എപ്പോൾ ആണ് മരിച്ചത്? ഞാൻ നിരാശയോടെ ചോദിച്ചു .
അഡ്മിറ്റ് ആയി ഒന്ന് ഒന്നര മണിക്കൂർ കഴിഞ്ഞ്.
കഷ്ടം.
അയാൾക്ക് വടകര എത്താൻ സമയം ഉണ്ടായിരുന്നു.അല്ലെങ്കിൽ കോഴിക്കോട്. എത്തിയിരുന്നെങ്കിലോ വേണ്ട വിദഗ്ദ്ധ ചികിത്സ കിട്ടിയേനെ. അയാൾക്ക് വിദഗ്ദ്ധ ചികിത്സ കിട്ടിയിരുന്നെങ്കിൽ ?..ഒരു പക്ഷെ മരിയ്ക്കേണ്ടി വരില്ലായിരുന്നു.
അന്ന് ഹാർട്ട് അറ്റാക്കിന് ഇത്രയും വിപുലമായ ചികിത്സയും ടെസ്റ്റുകളും ഒന്നുമില്ല.
crp ( c reactive protein ) ടെസ്റ്റ് , Angiogram, tmt, echo ഒന്നും ഇത്രയും വ്യാപകമായി ഇല്ല. എക്കോ ആണ് പിന്നെയും ഉള്ളത്.
ഇന്നുള്ളത്രയും മെഡിസിനുകളും അന്ന് വ്യാപകമായി ഇല്ല. രക്തം കട്ട പിടിയ്ക്കാതിരിയ്ക്കാനുള്ള Clopilet, ഹൃദരോഗത്തിന് കൂടിയുള്ള atenolol,(metaprolol ഉം propranolol ആണ് അന്ന് ഉപയോഗിച്ചിരുന്നത് ) ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള statins (atorvastatin rosvastatin ), തുടങ്ങി മരുന്നുകൾ അന്ന് വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയിട്ടില്ല.
Angioplasty, ബൈപാസ് ഇല്ല.
എന്നാലും,
അന്നും Sorbitrate, glyceryl tri nitrate ( GTN) ഉണ്ട്. നെഞ്ച് വേദന ഉണ്ടാവുമെങ്കിൽ നാവിനടിയിൽ വയ്ക്കാം. അത് രോഗികൾക്ക് സ്വയം അറിയാം. അവരത് സ്റ്റോക്ക് ചെയ്ത് വയ്ക്കും.
ബിപി കൂടുതൽ ഉണ്ടെങ്കിൽ Nifedipin നാവിനടിയിൽ വയ്ക്കാം.
ആശുപത്രിയിൽ ആണെങ്കിൽ നെഞ്ചുവേദനയ്ക്ക് fortwin+ phenergan ഇൻജെക്ഷൻ കൊടുക്കാം.
ടെൻഷനും ഉത്ഖണ്ഠയും ഉറക്കക്കുറവും ഉണ്ടെങ്കിൽ sedation കൊടുക്കാം .
ഇത്രയും ഒക്കെ ചെയ്യാം.
അതിനപ്പുറം,
Cardiac icu വിൽ നിരീക്ഷിയ്ക്കാം. അന്ന് കാർഡിയാക് icu സാധാരണ ആശുപത്രികളിൽ ഇല്ല. വെറും icu ആണുള്ളത്.
ഹൃദയ മിടിപ്പ് അസാധാരണമാം വിധം കൂടുതൽ ആവുന്നെങ്കിൽ ( fibrillation, flutter ) അല്ലെങ്കിൽ കാർഡിയാക് അറസ്റ്റ്ലേയ്ക്ക് പോകുകയാണെങ്കിൽ defibrilletar ഉപയോഗിക്കാം.
ഇതിന് എല്ലാം സൗകര്യം അക്കാലത്ത് മെഡിക്കൽ കോളേജ് ഉൾപ്പെടെ വലിയ സൂപ്പർ സ്‌പെഷ്യയാലിറ്റി ആശുപത്രികളിലെ ഉള്ളൂ.
.പറഞ്ഞു വന്നത് ഹാർട്ട് അറ്റാക്കിന് നിർണ്ണായക ലക്ഷണങ്ങൾ ഉണ്ടാവണം എന്നില്ല. നെഞ്ചു വേദന (angina ) കാണില്ല പ്രത്യേകിച്ച് പ്രമേഹം ഉള്ളവർക്ക്.
ഇസിജി നോർമൽ ആയത് കൊണ്ട് ഹൃദയം നോർമൽ എന്ന് ഉറപ്പ് പറയാൻ പറ്റില്ല. എക്കോ, tmt angiogram തുടങ്ങി ടെസ്റ്റുകൾ നടത്തിയാലേ കൃത്യമായി അറിയാൻ സാധിക്കൂ. .
എന്നാലും രോഗിയെ ഒബ്സെർവഷനിൽ . വയ്ക്കണം. ഹാർട്ട് അറ്റാക്ക് സംശയിച്ചു കഴിഞ്ഞാൽ തീരെ ആയാസം പാടില്ല. നടക്കാൻ പാടില്ല. ഡ്രൈവ് ചെയ്യരുത്. പൂർണ്ണ വിശ്രമം ആണ് വേണ്ടത്. ഹൃദയത്തിനും.
നെഞ്ചു വേദന ഉണ്ടായാലും ചിലർ ഗ്യാസ് ആണെന്ന് ധരിച്ചു ഇരിയ്ക്കും.
വയറിന്റെ മുകൾ ഭാഗത്തു വേദന അല്ലെങ്കിൽ എരിച്ചിൽ ചിലപ്പോൾ ഹൃദയത്തിന്റെ inferior wall (താഴെ ഭാഗത്തെ ഹൃദയ ഭിത്തി ) ആയിരിക്കും രക്തയോട്ടം കുറഞ്ഞു പ്രശ്നത്തിൽ ആവുക.
പലരും അത് ഗ്യാസ്, അസിഡിറ്റി (APD acid peptic disease ) അല്ലെങ്കിൽ pancreatitis ( പാൻക്രിയാസ് ഗ്രന്ഥിയുടെ വീക്കം ) ആണെന്ന് കരുതി സ്വയം ചികിൽസിക്കും.
മുതുകിലെ വേദന ഹൃദയത്തിന്റെ posterior wall ( പിൻ ഭാഗത്തെ ഭിത്തി ) ആവും തകരാറിൽ ആയത്. പേശി പിടുത്തം ആണെന്ന് കരുതും ചിലർ. വല്ല ബാമോ തൈലമോ പുരട്ടും.
അതായത് സാധാരണ കാണപ്പെടുന്ന നെഞ്ചിന്റെ ഇടത് വശത്ത് തന്നെ എല്ലായ്‌പോഴും വേദന ഉണ്ടാവണം എന്നില്ല.
ഉയർന്ന രക്തസമ്മർദ്ദം, കൂടിയ അളവിൽ ചീത്ത കൊളസ്‌ട്രോൾ ( hyper cholestreamia ), പ്രമേഹം, ഉണ്ടെങ്കിൽ അതെല്ലാം നിയന്ത്രണത്തിൽ വരണം. ശരീര ഭാരം കൂടാൻ പാടില്ല.
അറ്റാക്ക് വന്നവർക്ക് മരുന്നുകൾ സ്ഥിരം കഴിക്കണം. മുടക്കം പാടില്ല.
കൊളസ്‌ട്രോൾ കുറഞ്ഞു. അത് കൊണ്ട് അതിന്റെ മരുന്ന് statins നിർത്തി എന്ന് ചിലർ പറയാറുണ്ട്.അത് അപകടം ആണ്. അത് നിർത്താൻ പാടുള്ളതല്ല.
ഹൃദയാഘാതം എന്ത് കൊണ്ട് ഇത്രയും പ്രാധാന്യം അർഹിയ്ക്കുന്നു?
ഒരു മനുഷ്യൻ ജനിക്കും മുൻപ് ഭ്രുണാവസ്ഥയിൽ ഏകദേശം 16 ദിവസം പ്രായം ആകുമ്പോൾ തന്നെ ഹൃദയം മിടിയ്ക്കാൻ തുടങ്ങുന്നു. പിന്നെ ഇടവേളകളില്ലാതെ വിശ്രമമില്ലാതെ ഹൃദയം ലബ്ബ് ഡബ്ബ് എന്ന താളത്തിൽ മരണം വരെ പ്രവർത്തിക്കുന്നു.
കുറച്ചു ലളിതമായ anatomy.
ഹൃദയത്തിനു രക്തം സപ്ലൈ ചെയ്യുന്ന coronary arteries (ധമനികൾ ) ആണ്. coronary artery യുടെ പ്രത്യേകത അത് End artery ആണ്. . അതായത് അതിന് വേറെ ബ്രാഞ്ചുകൾ ഇല്ല. കൈവഴികൾ ഇല്ല. നേരേ ഹൃദയത്തിൽ ചെന്നവസാനിക്കുന്നു.
അത്കൊണ്ട് ധമനികൾ അടയുകയോ ചുരുങ്ങുകയോ ചെയ്താൽ ഹൃദയ ഭിത്തികൾക്ക് കിട്ടേണ്ട രക്തത്തിന്റെ സപ്ലൈ കുറയുക, നിലയ്ക്കുക (ischemia infarction) തുടങ്ങി അവസ്ഥകൾ ഉണ്ടാകും. അതിന് മരുന്നുകൾ കൂടാതെ ചിലപ്പോൾ angioplasty അല്ലെങ്കിൽ ബെപാസ്സ് CABG ചെയ്യേണ്ടി വരും.
ഹാർട് അറ്റാക്കിന് ചികിത്സ കൃത്യ സമയത്ത് എടുക്കാതിരിയ്ക്കുകയോ രോഗം അവഗണിക്കുകയോ, മരുന്നുകൾ ഡോക്ടർ നിർദേശിച്ച പ്രകാരം കഴിയ്ക്കാതിരിയ്ക്കുകയോ ചെയ്താൽ അതിനെ തുടർന്ന് പക്ഷാഘാതം (cva) cardiac failure ( ഹൃദയത്തിന്റെ പ്രവർത്തനത്തിൽ തകരാർ ) ഉണ്ടാവാം. Cardiac arrest നും സാധ്യത ഉണ്ട്.
മരുന്നുകൾ, കൃത്യമായി കഴിയ്ക്കുക,
co morbidities ആയ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊഴുപ്പ് അളവിൽ കൂടുക (hyper- cholestremea ) എന്നി അസുഖങ്ങൾ നിയന്ത്രണത്തിൽ നിർത്തുക.
മാനസിക സമ്മർദ്ദം കഴിവതും ഒഴിവാക്കുക, ഡോക്ടറുടെ നിർദേശപ്രകാരം ഉള്ള മിതമായ വ്യായാമം ചെയ്യുക തുടങ്ങിയവ കൊണ്ട് മട്ടുള്ളവരെപ്പോലെ ഹാർട്ട് അറ്റാക്ക് വന്നവർക്കും ഒരു പരിധി വരെ സാധാരണ ജീവിതം നയിക്കാൻ പറ്റും.