വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ജനങ്ങൾക്കു തുറന്നുകൊടുത്തു. വാസ്തവത്തിൽ കൊച്ചി നഗരത്തിലെ ഈ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം കേരളത്തിലെമ്പാടുമായിട്ടാണ് നടന്നത്. പശ്ചാത്തലസൗകര്യ സൃഷ്ടിയിലെ പുതിയൊരു സംസ്കാരത്തിന്റെ വിജയഗാഥയാണ് വൈറ്റിലയും കുണ്ടന്നൂരും.മലയാള മനോരമ ദിനപ്പത്രത്തിലെ ഇന്നത്തെ മുഖപ്രസംഗം ഈ മേൽപ്പാലങ്ങൾ തുറന്നുകൊടുക്കുന്നതു സംബന്ധിച്ചാണ്. അതിന്റെ തലക്കെട്ട് കേരളത്തിനാകെ സുഗമയാത്ര എന്നായത് തീർത്തും അർത്ഥവത്താണ്. കൊച്ചി നഗരത്തിലെ മേൽപ്പാലങ്ങൾക്ക് ഒരുപാടു കാലത്തെ കഥയുണ്ട്. പാലാരിവട്ടം മേൽപ്പാലത്തിന്റെ കഥ ഇവിടെ ആവർത്തിക്കുന്നില്ല. പണമില്ലായ്മയാണ് ഇവ യാഥാർത്ഥ്യമാകുന്നതിനു തടസ്സം നിന്നത്.
പണം ഇല്ലാത്തതിനാൽ പണി നടക്കാതെപോയ കഥ മുഖപ്രസംഗം പറയുന്നുണ്ട്. ഇവിടെയാണ് കിഫ്ബി മുന്നോട്ടുവയ്ക്കുന്ന മാതൃകയുടെ പ്രസക്തി. ഒരു ഡസനെങ്കിലും റെയിൽ മേൽപ്പാലങ്ങൾ ഇതേപോലെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇവയ്ക്കെല്ലാം പണം കണ്ടെത്തുന്നത് കിഫ്ബി വഴിയാണ്. നിത്യനിദാന ചെലവുകൾ നടത്തി തള്ളിനീക്കിയാൽ പോരാ. നാളത്തെ നാടിനുവേണ്ടി മേന്മയുള്ള പശ്ചാത്തലസൗകര്യ സൃഷ്ടിക്ക് നവീനമായ മാർഗ്ഗങ്ങളിലൂടെ വിഭവസമാഹരണം നടത്തിയേ മതിയാകൂവെന്നത് ഈ സർക്കാരിന്റെ നിശ്ചയദാർഡ്യമാണ്. അതാണ് ഒന്നൊന്നായി ഇങ്ങനെ ഫലപ്രാപ്തിയിലെത്തുന്നത്. പണം ഇല്ലാത്തതിനാൽ നിലച്ചുപോയ വൈറ്റിലയ്ക്കും കുണ്ടന്നൂരിനുമടക്കം തടസ്സമില്ലാതെ പണം എത്തിക്കാൻ കഴിയുന്നൂവെന്നതാണ് ഈ മാതൃകയുടെ വിജയം. ഇങ്ങനെ ഏതാണ്ട് അസാധ്യമെന്നു കരുതിയിരുന്ന പശ്ചാത്തലസൗകര്യ സൃഷ്ടിയാണ് കേരളത്തിൽ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്.
18 മാസങ്ങളായിരുന്നു നിശ്ചയിക്കപ്പെട്ട നിർമ്മാണ കാലയളവ്. കൊവിഡുമൂലം കുറച്ചു നീണ്ടെങ്കിലും നമ്മുടെ മുൻകാല അനുഭവങ്ങളെ അപേക്ഷിച്ച് ബഹുദൂരം നാം മുന്നേറിയതിന്റെ കഥയല്ലേ പാലാരിവട്ടവും കുണ്ടന്നൂരും പറയുന്നത്. കൊല്ലം – ആലപ്പുഴ ബൈപ്പാസുകളുടെയും ഇടപ്പള്ളി റെയിൽവേ മേൽപ്പാലത്തിന്റെയുമെല്ലാം അനുഭവം മുന്നിലുള്ള മലയാളിക്ക് ഇതൊരു പുതിയ ആവേശവും പ്രതീക്ഷയുമാണ്.
ഈ പുതിയ രീതിയെ തുറന്ന് അഭിനന്ദിക്കാൻ മടിയുണ്ടെങ്കിലും അവമതിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നതു കുറച്ചു കഷ്ടം തന്നെ. ഒരു പാലം തുറന്നുകൊടുക്കുന്നതിന് ചിട്ടയായ നടപടിക്രമങ്ങളുണ്ട്. അത് പൂർത്തിയാക്കി, ഒരു നിശ്ചിതദിവസം അത് തുറക്കാൻ തീരുമാനിക്കുകയാണ് ചെയ്തത്. ഏതെങ്കിലും തരത്തിലുള്ള കാലതാമസം അതിന് ഉണ്ടായിയെന്ന് ഒരാൾക്കും പറയാൻ കഴിയില്ല. അരാജകവാദികളായ കുറച്ചുപേർ അസംബന്ധം കാണിക്കുന്നതിൽ അത്ഭുതമില്ല. വൈറ്റില മേൽപ്പാലത്തിലൂടെ കണ്ടെയ്നറുകളും മറ്റും കടന്നുപോയാൽ മെട്രോ പാലത്തിൽ തട്ടുമെന്നു പറഞ്ഞ് ഉണ്ടാക്കിയ പുകില് എല്ലാവർക്കും ഓർമ്മയുണ്ടല്ലോ. ഇതിനൊക്കെ നിയതമായ കണക്കുകളും മാനദണ്ഡങ്ങളും ഉണ്ടെന്നത് അരാജകവാദികൾക്ക് വിഷയമേ അല്ല. പക്ഷെ, പരിണതപ്രജ്ഞരായ വ്യക്തികൾ ഈ അരാജകത്വത്തിനു അരുനിൽക്കുന്നത് അത്ഭുതപ്പെടുത്തുന്ന സംഗതിയാണ്.
കേരളത്തിലെ ഈ പുതിയ നിർമ്മാണ സംസ്കാരത്തെയും പശ്ചാത്തലസൗകര്യ സൃഷ്ടിയെയും പ്രോത്സാഹിപ്പിക്കുന്ന രീതി കൈക്കൊണ്ട് ജസ്റ്റിസ് കമാൽ പാഷയെപ്പോലുള്ളവർ തെറ്റ് തിരുത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാക്കിയ പൊതുമരാമത്ത് വകുപ്പിനും കിഫ്ബിക്കും ആർബിഡിസികെയ്ക്കും കെആർഎഫ്ബിയ്ക്കും കരാറുകാർക്കും തൊഴിലാളി സുഹൃത്തുക്കൾക്കും ഞാൻ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.