cinema
ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 12
(ഗോപിനാഥ് മുരിയാട്)
Ideal beach resort..
ബ്യൂട്ടി പാലസിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 28 1990 നാണ് ആരംഭിച്ചത്. മാർച്ച് 15 ന് ഷൂട്ടിംഗ് പാക്ക് അപ്പ് ആയി. കഴിഞ്ഞ എപ്പിസോഡിൽ സൂചിപ്പിച്ച സംഭവങ്ങക്ക് ശേഷം ഞാൻ പിന്നെ കാര്യമായ ഇടപെടലുകൾക്കൊന്നും ശ്രമിച്ചില്ല. അവരുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് രംഗങ്ങൾ ചിത്രീകരിക്കാം എന്ന് ഞാനും കരുതി.എങ്കിലും ഒരു ദിവസം ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം ഉണ്ടായി.രവിചന്ദറിന് ചിത്രീകരിക്കാൻ പോകുന്ന സീനിന്റെ ഡയലോഗ് പറഞ്ഞു കൊടുക്കുകയായിരുന്നു ഞാൻ..
“ശീലവതിയും സാവിത്രിയും ആയി ജീവിക്കാമെന്ന് കരുതിയോ “എന്നോ മറ്റോ ആണ് ഡയലോഗ്.
രവി സാർ എന്നെ അടുത്തേയ്ക്ക് വിളിച്ചു.
“തമ്പി എന്നത്?? ഷീലാവതിയും സാവിത്രിയുമാ??”
(തമിഴിൽ ശീലാവതി പ്രോനൗൻസ് ചെയ്യാൻ ബുദ്ധിമുട്ടാണ്. ശീല പറഞ്ഞു വരുമ്പോൾ ഷീലയാവും. വഴി അവർ പറയുന്നത് അറിയാമല്ലോ..)
ഞാൻ സംഭവം വിശദീകരിച്ചു.
“ശീലവതി സീതയും സാവിത്രിയും പോലെ
പുരാണത്തിലെ ഒരു കഥാപത്രമാണ്. പതിവ്രതാ സങ്കല്പം..”
“ഓ, അപ്പിടിന്നാ സീതയും സാവിത്രയും വെച്ചുകലാം ഇല്ലിയാ ”
എനിക്ക് സംഗതി പിടികിട്ടി.പുള്ളിക്ക് നമ്മുടെ ഷീലാമ്മയുടെ ഓർമ വന്നു കാണണം. അങ്ങനെ ഞാൻ ആ ഡയലോഗ് തിരുത്തി.
“സീതയും സാവിത്രിയും ആയി….”
എന്ന് മാറ്റിയാണ് പുള്ളി ആ സീനിൽ ഡയലോഗ് പറഞ്ഞത്.
ഇതിനിടയിൽ കൂട്ടത്തിൽ ഒരു പെൺകുട്ടിക്ക് എന്നോട് എന്തോ ഒരു പന്തികേട് പോലെ.. എനിക്കാണെങ്കിൽ ഷൂട്ടിംഗിന്റെ തിരക്കിനിടയിൽ കാര്യമായി മൈൻഡ് ചെയ്യാൻ ഒരു വഴിയും ഇല്ല. എങ്കിലും സമയം കിട്ടുമ്പോൾ ഒക്കെ അവൾ എന്നോട് മിണ്ടാനും ബ്രേക്ക് സമയങ്ങളിൽ ചുറ്റിപറ്റി നിൽക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. സംഗതി കുഴപ്പം ആവുമോ എന്ന് ഭയം ഉണ്ടായിരുന്നെങ്കിലും മനസ്സിൽ എന്തോ ഒരു കുളിരുപോലെ !!
അമ്പലം നിർദ്ദേശിച്ചത് പോലെ പിന്നീടുള്ള ബെഡ്റൂം സീനിൽ നിന്നെല്ലാം ഞാൻ ഒഴിഞ്ഞു മാറി.എന്തെങ്കിലും ചെയ്യട്ടെ എന്ന് കരുതി. ഒരുകണക്കിന് മാർച്ച് 15- ന് ഷൂട്ടിംഗ് തീർത്തു.എല്ലാ സെറ്റിലെയും പോലെ പാക്കപ്പ് ആയപ്പോഴേക്കും സാമ്പത്തിക ഞെരുക്കവും ശരിക്കുണ്ടായിരുന്നു.അന്ന് രാത്രി തന്നെ എല്ലാവരും പോകാം എന്ന് തീരുമാനമായി.അമ്പലം എന്നോട് സ്വകാര്യം ആയി പറഞ്ഞു.
“രംഗ നാഥൻ സാർ റൊമ്പ ടൈറ്റ്. അക്കൗണ്ട് എല്ലാം അപ്പുറം സെറ്റിൽ പണ്ണലാം. ഓക്കേ താനേ..”
ഞാൻ സമ്മതിച്ചു. എങ്ങനെ എങ്കിലും റൂമിൽ എത്തിയാൽ മതി എന്നായിരുന്നു എനിക്ക്.15 ദിവസത്തെ ഡേ ആൻഡ് നൈറ്റ് ഷൂട്ടിംഗ് മൂലം നല്ല ക്ഷീണം ഉണ്ടായിരുന്നു എനിക്ക്. ആർട്ടിസ്റ്റുകളെ എല്ലാം രണ്ടു കാറുകളിൽ ആയി പറഞ്ഞു വിട്ടു. പെൺകുട്ടികളെ എല്ലാം വാനിൽ കയറ്റി. അമ്പലം വീണ്ടും എന്റെ അടുത്ത് വന്നു ചോദിച്ചു.
“നീങ്കെ വടപളനി താനേ തങ്കറീങ്ങെ. ഒബ്ജെക്ഷൻ ഇല്ലാന ഇവങ്കെ കൂടെ പോയിടുങ്കോ. കാർ തിരുപ്പി വർരാത്ക്കു റൊമ്പ ടൈം ആവും.”
ഞാൻ ആലോചിച്ചു. ശരിയാണ്. കാറുകൾ പോയി മഹാബലിപുരത്തു തിരിച്ചെത്താൻ നല്ല സമയം എടുക്കും. എനിക്കാണെങ്കിൽ എത്രയും പെട്ടെന്ന് റൂമിൽ എത്താൻ ധൃതി ആയി. ഇതിനിടയിൽ സംസാരം ശ്രദ്ധിച്ച ചില കുട്ടികൾ വണ്ടിയിൽ നിന്ന് വിളിച്ചു പറഞ്ഞു.
“വാങ്കോ സാർ. നാങ്ക ഉങ്കളെവീട്ടില് വിട്ടിട്ട് പോരേൻ.”
അതിനിടക്ക് എപ്പോഴാ വടപളനി കോവിലിന് എതിരെ ഉള്ള പിള്ളയാർ കോവിൽ തെരുവിൽ ആണ് ഞാൻ താമസം എന്ന് അവർ കണ്ടു പിടിച്ചിരുന്നു.കൂടുതൽ ഒന്നും ആലോചിക്കാതെ ഞാൻ യാത്ര പറഞ്ഞു വാനിന്റെ ഫ്രണ്ട് സീറ്റിൽ കയറി.വീട് എത്തുന്നത് വരെ പെൺപിള്ളേർ എന്നോട് ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.പാട്ടും തമാശകളും ഒക്കെ ആയി വാൻ വടപളനിയിൽ എത്തിയത് അറിഞ്ഞില്ല.
രാം തിയേറ്ററിന് എതിരെ ഉള്ള വഴിയിലേക്ക് എത്തിയപ്പോൾ ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു.
“അടുത്ത ലെഫ്റ്റ് ടേർണിങ്ങിൽ അവസാനം കാണുന്ന വീടിന് മുമ്പിൽ എന്നെ ഇറക്കണേ.”
സ്യൂട്ട്കേസ് എടുത്തു ഇറങ്ങവേ ഞാൻ തിരിഞ്ഞു നോക്കി.
“അപ്പൊ വരട്ടുമാ.. ഇന്ത വീടിനുടെ upstair ല് താൻ നാൻ തൻഗ്രെൻ.”
“അയ്യയൊ, ഇത് ഗീതക്കാ വീട് തന്നെ?”
ഞാൻ നേരത്തെ പറഞ്ഞ പെൺകുട്ടിക്ക് ആശ്ചര്യം.
ഞാൻ അന്ന് താമസിച്ചിരുന്നത് പഴയ ഒരു നൃത്തസംവിധായിക ഗീതാക്കയുടെ വീട്ടിൽ ആയിരുന്നു.
ഞാൻ തലയാട്ടി.
“ശരി സാർ. ഇപ്പോ ലേറ്റ് ആച്. ഇനി നാങ്ക കോവിലേക്ക് വരുമ്പോത് വർറെൻ.ഗുഡ്നൈറ്റ്.”
ഞാൻ കൈ വീശി അപ്സ്റ്റെയറിലേക്കു കയറവേ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി.വാൻ വളവ് തിരിഞ്ഞു പോകുമ്പോഴും ആ പെൺകുട്ടി പിറകിലേക്ക് നോക്കി കൈ വീശുന്നുണ്ടായിരുന്നു.അടുത്ത ദിവസം തന്നെ എഡിറ്റിംഗ് തുടങ്ങി. അമ്പലം തന്നെ ആയിരുന്നു എഡിറ്റിംഗ്. ഒരാഴ്ചക്കുള്ളിൽ റഫ് എഡിറ്റിംഗ് കഴിഞ്ഞു ഡബ്ബിങ് സ്റ്റേജ് എത്തി. ഡബ്ബിങ് തുടങ്ങാൻ പൈസ ഇല്ല. എനിക്കും പൈസ ഒന്നും തന്നീട്ടില്ല. ഡബ്ബിങ് ആവുമ്പോഴേക്കും പൈസ തരാം എന്നായി രംഗനാഥൻ. ആരോടോ ഫിനാൻസ് ചോദിച്ചീട്ടുണ്ടത്രേ.🤪.ഭാഗ്യത്തിന് അടുത്ത ദിവസം തന്നെ ശശികുമാർ സാറിന്റെ രാജാവാഴ്ച, സിബി മലയിലിന്റെ ഹിസ് ഹൈനെസ്സ് അബ്ദുള്ള, പ്രിയദർശന്റെ കടത്തനാടൻ അമ്പാടി തുടങ്ങിയ പടങ്ങളുടെ സെൻസർ വർക്കുകൾ എന്നെ തേടി വന്നു.
ഒന്ന് രണ്ടു പ്രാവശ്യം അമ്പലത്തിനെ ചെന്ന് കണ്ടെങ്കിലും ഉടൻ പൈസ കിട്ടാൻ സാധ്യത ഒന്നും കണ്ടില്ല. ഡബ്ബിങ് തുടങ്ങാനും പൈസ വേണമല്ലോ. ഞാൻ ആ പടത്തിന്റെ കാര്യം വിട്ടു. ഇതിനിടയിൽ എപ്പോഴോ ബേപ്പൂർ മണി എന്ന ക്യാമറമാനെ ഞാൻ വിജയവാഹിനി സ്റ്റുഡിയോയിൽ വച്ച് പരിചയപ്പെട്ടു. അദ്ദേഹം ഒരു പടം സംവിധാനം ചെയ്യാൻ പോകുന്നു. കൂടെ വർക്ക് ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചതും ഞാൻ ഉടനെ സമ്മതിച്ചു. ബ്യൂട്ടി പാലസ് ഇനി എന്ന് തുടങ്ങും എന്നറിയില്ല.സ്ക്രിപ്റ്റ് വർക്കുകൾ കിട്ടുന്നുണ്ടെങ്കിലും എന്റെ താല്പര്യം സംവിധാനരംഗത്തോട് തന്നെ ആയിരുന്നു.ബേപ്പൂർ മണിയുടെ പടത്തിന്റെ വർക്കിന് പോയ എന്നെ കാത്ത് നിന്നത് ഒരു വലിയ ദുരന്തം ആയിരുന്നു. ആ കഥ നാളെ..
(ബ്യൂട്ടി പാലസ് എങ്ങനെ തീർത്തെന്നോ എപ്പോൾ റിലീസ് ആയെന്നോ ഒന്നും ഞാൻ അറിഞ്ഞില്ല. അടുത്ത നാലഞ്ചു വർഷം അത്രമാത്രം സംഭവവികാസങ്ങളാണ് എന്റെ ജീവിതത്തിൽ ഉണ്ടായത്. ബ്യൂട്ടി പാലസിനെ പറ്റി എഴുതാൻ ആയി ഞാൻ പലപ്പോഴും യൂട്യൂബിൽ സെർച്ച് ചെയ്തെങ്കിലും എനിക്ക് ഈ ചിത്രം കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനെ പറ്റി എഴുതിയ ആദ്യത്തെ എപ്പിസോഡ് വന്ന ദിവസം തന്നെ M3db ഫേസ്ബുക് ഗ്രൂപ്പിലെ സുഹൃത്തുക്കൾ എനിക്ക് അതിന്റെ ലിങ്ക് കമെന്റിലൂടെ അയച്ചു തന്നു. അങ്ങനെ 30 വർഷം മുമ്പ് ഞാൻ ഷൂട്ട് ചെയ്ത ഒരു ചിത്രം അപ്പോൾ ആണ് ഞാൻ ആദ്യമായി കാണുന്നത്.
Thank u Arun ghosh.
Thank u very much M3db)
(തുടരും..)
2,013 total views, 9 views today