സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 44
(ഗോപിനാഥ് മുരിയാട്)
ശരറാന്തൽ തിരി താണു…. സിനിമാലോകം കേൾക്കാത്ത ഗാനങ്ങളുടെ ഓർമ്മക്ക്…..
ആദ്യമായി പൂവച്ചൽ ഖാദർ എന്ന പേര് ഞാൻ ശ്രദ്ധിക്കുന്നത് “കായലും കയറും “എന്ന K. S. ഗോപാലകൃഷ്ണൻ ചിത്രം കാണുമ്പോൾ ആണ്.
“ശരരാന്തൽ തിരി താണു “,
“ചിത്തിര തോണിയിൽ അക്കരെ പോവാൻ “, “കടക്കണ്ണിൽ ഒരു കടൽ കണ്ടു ‘, “രാമായണത്തിലെ ദുഃഖം ” തുടങ്ങി എല്ലാ പാട്ടുകളും അന്ന് ഹിറ്റ് ആയിരുന്നു എന്ന് മാത്രം അല്ല, പുതുമുഖം ആയ പൂവച്ചൽ ഖാദർ എന്ന ഗാനരചയിതാവ് അതോടെ മലയാളസിനിമയിലെ അവിഭാജ്യഘടകം ആയി മാറി.. അവിടുന്ന് ഇങ്ങോട്ട്
ഐ.വി. ശശി ചിത്രങ്ങളിൽ A. T. ഉമ്മറിന്റെ സംഗീതത്തിൽ അദ്ദേഹത്തിന്റെ ഒരുപാട് ഗാനങ്ങൾ നാം കേട്ടു.
അദ്ദേഹത്തിന്റെ ഗാനങ്ങളെ പറ്റി ഇതിനകം ധാരാളം കുറിപ്പുകൾ നിങ്ങൾ എല്ലാവരും വായിച്ചു കാണും.
അത് കൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തെ പറ്റി പറയാൻ ഉള്ളത് വ്യക്തിപരമായി ഞാൻ അദ്ദേഹത്തെ അടുത്തറിയാൻ ഇടയാക്കിയ രണ്ടു ചിത്രങ്ങളെ കുറിച്ചാണ്.
ആദ്യമായി ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത് 1990ൽ ആണ്. ഫെബ്രുവരിയിലോ മാർച്ചിലോ ആണെന്നാണ് എന്റെ ഓർമ.” ബ്യൂട്ടി പാലസ്” എന്ന ചെറിയൊരു ചിത്രത്തിന്റ റെക്കോർഡിങ്ങിനായി അദ്ദേഹം ചെന്നൈയിൽ, കോടംബക്കത്തുള്ള 24 ഔർസ് ലോഡ്ജിൽ വന്ന സമയം. ഞാൻ ആയിരുന്നു ചിത്രത്തിന്റ സ്ക്രിപ്റ്റ് റൈറ്ററും അസോസിയേറ്റ് ഡയറക്ടറും. വിജയൻ കരോട്ട് എഴുതിയ ആ കഥയുടെ തിരക്കഥ, സംഭാഷണം എഴുതാൻ എനിക്കും ആ ലോഡ്ജിൽ തന്നെയാണ് റൂം എടുത്തു തന്നിരുന്നത്.
ഒരു ദിവസം സംവിധായകൻ ആയ V. G. അമ്പലം എന്ന തമിഴ് എഡിറ്റർ എന്റെ റൂമിൽ വന്ന് പറഞ്ഞു.
“ഗോപി സാർ, നാളേക്ക് കേരളയിൽ നിന്ന് പൂവച്ചൽ ഖാദർ സാർ വരുവാങ്കേ. നീങ്കെ താൻ സോങ് സിറ്റുവേഷൻ എല്ലാം സൊല്ലി കൊടുക്കണം.”
എനിക്ക് സന്തോഷമായി. സിനിമയിൽ വന്നീട്ട് വർഷങ്ങൾ ആയെങ്കിലും ഇത് വരെ വർക്ക് ചെയ്ത പടങ്ങളിൽ ഒന്നും അദ്ദേഹം ആയിരുന്നില്ല ഗാനങ്ങൾ എഴുതിയിരുന്നത്. അത് കൊണ്ട് തന്നെ ‘ശരറാന്തലി’ന്റെ സൃഷ്ടാവിനെ കാണാൻ പോവുന്നു എന്ന വാർത്ത തന്നെ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. അടുത്ത ദിവസം രാവിലെ തന്നെ പുള്ളിക്കാരൻ എത്തി. വന്ന ഉടനെ അമ്പലവും ഞാനും കൂടി അദ്ദേഹത്തിന്റെ മുറിയിൽ ചെന്നു . അമ്പലം അസോസിയേറ്റ് ഡയറക്ടർ എന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തി. നിമിഷങ്ങൾക്കകം തന്റെ സ്വതസിദ്ധമായ വിനയവും നൈർമല്യവും കലർന്ന പെരുമാറ്റം കൊണ്ട് അദ്ദേഹം എന്നെ കീഴടക്കി കളഞ്ഞു.
സോങ് സിറ്റുവേഷൻ പറഞ്ഞു കൊടുക്കാൻ എന്നെ ഏല്പിച്ചശേഷം അമ്പലം പുറത്തേക്ക് പോയി. വലിയ ഒരു ഗാന രചയിതാവിന്റ അടുത്താണ് ഞാൻ കഥ പറഞ്ഞ് ഗാനരംഗങ്ങളുടെ സിറ്റുവേഷൻ വിവരിച്ചു കൊടുക്കേണ്ടത്. ഞാൻ ആണെങ്കിൽ ഒരു തുടക്കക്കാരനും. അതിന്റെതായ എല്ലാ പകപ്പും പതറിച്ചയും എനിക്കുണ്ടായിരുന്നു.
പ്രത്യേകിച്ച് കഥ ഒന്നും ഇല്ലാത്ത ഒരു ബി ഗ്രേഡ് മസാല ചിത്രം ആയിരുന്നു “ബ്യൂട്ടി പാലസ് “. സോങ് സിറ്റുവേഷൻ ആണെങ്കിൽ എല്ലാം ബാർ ഡാൻസ്. അതുകൊണ്ട് തന്നെ കഥ പറയുമ്പോൾ വല്ലാത്ത ഒരു ചമ്മൽ ഉണ്ടായിരുന്നു എനിക്ക്. എന്റെ അവസ്ഥ മനസ്സിൽ ആക്കിയത് കൊണ്ടാവും അദ്ദേഹം എനിക്ക് ധൈര്യം തന്നു, എന്ന് മാത്രം അല്ല അദ്ദേഹത്തിന് ഗാനരംഗത്തിന് വേണ്ട സംഗതികൾ മാത്രം വിശദീകരിച്ചാൽ മതി എന്ന് കൂടി പറഞ്ഞപ്പോൾ എനിക്ക് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി.
3 പാട്ടുകൾ ഉദ്ദേശം രണ്ടു മണിക്കൂറിനുള്ളിൽ തന്നെ അദ്ദേഹം എഴുതി തീർത്തു. പിന്നെ ഞങ്ങൾ രണ്ടു പേരും കൂടി സുബ്ബരായ നഗറിൽ ഉള്ള അർജുനൻ മാസ്റ്ററുടെ വീട്ടിൽ പോയി. പ്രൊഡ്യൂസറുടെ താല്പര്യപ്രകാരം റെക്കോർഡിങ്ങിന് വലിയ പൈസ മുടക്കാൻ ഇല്ലെന്ന് മനസ്സിലാക്കി തന്റെ ശിഷ്യൻ ദിലീപ് തന്നെ കീ ബോർഡിൽ മ്യൂസിക് സെറ്റ് ചെയ്തു തരും എന്ന് അർജുനൻ മാസ്റ്റർ വാക്ക് തന്നു. അതിൻ പ്രകാരം തൊട്ട് അടുത്ത ദിവസം തന്നെ ഭരണി തിയേറ്ററിൽ റെക്കോർഡിങ് പ്ലാൻ ചെയ്തു.
റെക്കോർഡിങ് ദിവസം എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ജോൺസൻ മാസ്റ്റർ തന്റെ ഗുരുവായ അർജുനൻ മാസ്റ്ററെ സഹായിക്കാൻ എത്തി. മ്യൂസിക് കണ്ടക്ട് ചെയ്തത് ജോൺസൻ മാസ്റ്റർ ആയിരുന്നു. ഒപ്പം തന്റെ key ബോർഡിൽ നിന്നും എല്ലാ വാദ്യോപകരണങ്ങളുടെയും ശബ്ദവിന്യാസങ്ങൾ പകർന്നു നൽകി മാസ്റ്റർ സൂചിപ്പിച്ച ശിഷ്യൻ ദിലീപും ഉണ്ടായിരുന്നു.
20-22 വയസ്സ് പ്രായം തോന്നിച്ച മീശ ഇല്ലാത്ത ആ ചെറിയ പയ്യൻ അന്നെന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ ചിത്രത്തിലെ മൂന്നു പാട്ടിനും വേണ്ട സംഗീതം അർജുനൻ മാസ്റ്ററുടെ ആവശ്യ പ്രകാരം ഒരുക്കി കൊടുത്തത് ഒരു ഹാഫ് ഡേ കാൾ ഷീറ്റിൽ ആയിരുന്നു എന്നാണ് എന്റെ ഓർമ.
(പിന്നീട് വിശ്വവിഖ്യാതൻആയി മാറിയ A. R. റഹ്‌മാൻ എന്ന മ്യൂസിക് ഡയറക്ടർ ആയിരുന്നു അന്നത്തെ ദിലീപ് ).
പാട്ടുകൾ പാടിയതാണെങ്കിലോ ഭാവഗായകൻ ജയചന്ദ്രനും വാണി ജയറാമും. അന്ന് രാത്രി തന്നെ ഖാദർ ഇക്ക നാട്ടിലേക്ക് തിരിച്ചു പോന്നു. പോകുന്നതിന് മുമ്പ് എപ്പോഴോ ഞാൻ അദ്ദേഹത്തിനോട് ആദ്യമായി സ്ക്രിപ്റ്റ് എഴുതേണ്ടി വന്നത് ഇങ്ങനെ ഒരു മസാല ചിത്രത്തിന് ആയതിന്റെ വിഷമം പങ്കിട്ടു. എന്റെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞ വാക്കുകൾ ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല.
“എന്റെ ഗോപി, അങ്ങനെ ഒന്നും വിചാരിക്കല്ലേ ഇന്നത്തെ പ്രശസ്ത തിരക്കഥകൃത്തും നടനും ആയ ശ്രീനിവാസൻ ആദ്യം സ്ക്രിപ്റ്റ് എഴുതിയത് താൻ ഈ പറഞ്ഞ പോലത്തെ ഒരു ഗ്ലാമർ പടത്തിനായിരുന്നു. അത് കൊണ്ട് എന്താ.. അവസരം വന്നപ്പോൾ അദ്ദേഹം പ്രൂവ് ചെയ്തില്ലേ. അത്രയേ ഉള്ളു..”
അദ്ദേഹം യാത്ര പറഞ്ഞ് പിരിഞ്ഞെങ്കിലും അന്ന് അദ്ദേഹം എനിക്ക് നൽകിയ പോസിറ്റീവ് എനർജി വളരെ വലുതായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ ഒന്ന് തീരുമാനിച്ചിരുന്നു. എന്നെങ്കിലും ഒരു പടം ചെയ്യുന്നെങ്കിൽ അന്ന് ഖാദർ ഇക്കയെ തന്നെ പാട്ട് എഴുതാൻ വിളിക്കണം. വർഷങ്ങൾ കഴിഞ്ഞു. പല ചിത്രങ്ങളും ഇതിനിടയിൽ ഞാൻ വർക്ക് ചെയ്തു.ഒന്നിലും അദ്ദേഹം ആയിരുന്നില്ല ഗാനങ്ങൾ രചിച്ചത്.ഒന്ന് രണ്ടു പടങ്ങൾ സ്വന്തമായി ചെയ്യാനും ഞാൻ ശ്രമങ്ങൾ നടത്തിയെ ങ്കിലും ഒന്നും അങ്ങോട്ട് വിജയിച്ചില്ല.
2000 ത്തിൽ ആയിരുന്നു വീണ്ടും ഒരു പടം സ്വന്തമായി ചെയ്യാൻ എനിക്ക് അവസരം വന്നത്. ഗുരുവായൂർ ഉള്ള ഒരു രാജീവ് ആണ് ആ പ്രൊജക്റ്റുമായി വന്നത്. വലിയ ബഡ്ജറ്റ് ഒന്നും വേണ്ട എന്ന് പറഞ്ഞത് കൊണ്ട് 2 പെൺകുട്ടികളെ കേന്ദ്രമാക്കിയുള്ള ചെറിയ ഒരു സബ്ജെക്ട് ആണ് ഞാൻ പറഞ്ഞത്. Somnambulism (ഉറക്കത്തിൽ എണീറ്റ് നടക്കുന്ന അസുഖം ) ഒരു പെൺകുട്ടി യുടെ ജീവിതം തകർക്കുന്നതാണ് പ്രമേയം. പടത്തിന് പേരിട്ടു.”നിലാവുണരുമ്പോൾ “.
എഴുതി വന്നപ്പോൾ 5 പാട്ടിനുള്ള സിറ്റുവേഷൻ ഉണ്ട് ചിത്രത്തിൽ. കലാഭവൻ ജോയ് എന്ന പുതുമുഖ സംഗീത സംവിധായകനെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. പാട്ടിന്റെ കാര്യത്തിൽ ഞാൻ പക്ഷേ ഒരു നിബന്ധന വച്ചു. ഗാനങ്ങൾ എഴുതുന്നത് പൂവച്ചൽ ഖാദർ തന്നെയാവണം. ആ സമയത്ത് അദ്ദേഹം അധികം പാട്ടുകൾ എഴുതിയിരുന്നില്ല. പക്ഷേ അതൊന്നും ഞാൻ കാര്യമാക്കിയില്ല. ഗാനങ്ങൾ അദ്ദേഹം എഴുതിയാൽ മതി എന്ന് ഞാൻ തീർത്തു പറഞ്ഞു. ഗാനരചയിതാവ് എന്ന നിലയിലും വ്യക്തി എന്ന നിലയിലും ആ രണ്ടു ദിവസത്തെ പരിചയംകൊണ്ട് തന്നെ അദ്ദേഹം എന്നിൽ വല്ലാത്ത ഒരു സ്വാധീനം ചെലുത്തിയിരുന്നു.തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ വിളിച്ചു ഞാൻ കാര്യം പറഞ്ഞു. ഒരു പുതിയ ഡയറക്ടർ ആണ്. ചെറിയ ഒരു പടം ചെയ്യാൻ ഉള്ള ഒരുക്കത്തിൽ ആണ്. അങ്ങ് തന്നെ വന്ന് എന്റെ പാട്ടുകൾ എഴുതി തരണം. ചാലക്കുടി ആണ് പ്രൊഡ്യൂസറുടെ സ്ഥലം. ഇവിടെ എത്താൻ പറ്റുമോ എന്ന് ചോദിച്ചതും അദ്ദേഹം സമ്മതിച്ചു.
അടുത്ത ദിവസം തന്നെ അദ്ദേഹം ചാലക്കുടിയിലെത്തി. ചാലക്കുടി T. B. യിൽ ആയിരുന്നു അദ്ദേഹത്തിന് റൂം പറഞ്ഞിരുന്നത്. T. B. യിൽ വന്നപ്പോൾ ആണ് അദ്ദേഹം എന്നെ കാണുന്നത്. ഞാൻ പഴയ പരിചയം പുതുക്കി.
24 ഔർസ് ലോഡ്ജിൽ ഞങ്ങൾ ഒരുമിച്ച് തങ്ങിയ ആ ദിവസത്തെ ഓർമ്മകൾ ഞാൻ അയവിറക്കി.അത്ഭുതം എന്ന് പറയട്ടെ ഞാൻ അന്ന് പറഞ്ഞ കാര്യങ്ങൾ ഒക്കെ അദ്ദേഹത്തിന് നല്ല ഓർമയുണ്ടായിരുന്നു.
പഴയ ശ്രീനിവാസൻ കഥ ഞാൻ അദ്ദേഹത്തെ ഓർമിപ്പിച്ചപ്പോൾ അദ്ദേഹം ചിരിച്ചു.
“സിനിമ അങ്ങനെ ആണ്. അത് മാറിക്കൊണ്ടിരിക്കും. ആത്മാർത്ഥമായി സിനിമയെ സ്നേഹിക്കുന്ന ആരെയും സിനിമ കൈവിടില്ല. ഇതാ ഇപ്പോൾ നിങ്ങളുടെ അവസരം വന്നിരിക്കുന്നു. അത് ശരിക്കും പ്രയോജനപ്പെടുത്തുക..”
പിന്നെ എന്നോട് കഥയെ പറ്റി ചോദിച്ചു. ഞാൻ വിശദമായി തന്നെ കഥ പറഞ്ഞു. ഇത്തവണ പക്ഷേ എനിക്ക് പഴയ പകപ്പൊന്നും ഇല്ലായിരുന്നു. ഒന്ന് എന്റെ സബ്ജക്ടിൽ എനിക്ക് ഉള്ള കോൺഫിഡൻസ്. പിന്നേ ഒരു സുഹൃത്തിനോടെന്ന പോലെ എന്തും തുറന്നു പറയാൻ ഉള്ള സ്വാതന്ത്ര്യം അദ്ദേഹം എനിക്ക് പകർന്നു തന്നത് കൊണ്ട്…
ഞാൻ കഥ പറഞ്ഞു തീർന്നപ്പോൾ അദ്ദേഹം അഭിനന്ദിച്ചു.
“കൊള്ളാം. മനോഹരമായ കഥ. നന്നായി അവതരിപ്പിച്ചാൽ ഇതോടെ താൻ രക്ഷപ്പെടും .5 പാട്ടിന്റെയും സിറ്റുവേഷൻ നന്നായിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടി ചേർത്തു.
1 .ആദ്യത്തെത് രണ്ടു കൂട്ടുകാരികൾ ചേർന്നുള്ള ഒരടിപൊളി സോങ്,(ചിത്ര )
2. ചിത്രയുടെ സ്വരത്തിൽ തന്നെ നായികയുടെ മാനസിക സംഘർഷം വ്യക്തമാക്കുന്ന
ഒരു ഗാനം.
3. ഇതിന്റെ തന്നെ മെയിൽ വെർഷൻ ദാസേട്ടൻ പാടുന്നത്.
4. നായകന്റെ ഒരു oneway പ്രണയം വ്യക്തമാക്കുന്ന ഒരു ഡ്രീം song.(M. G. ശ്രീകുമാർ )
5. ക്യാമ്പസ്സിലെ സുഹൃത്തുക്കൾ ഒരു പബിൽ അടിച്ചു പൊളിക്കുന്ന duet song. (ഉണ്ണികൃഷ്ണൻ, സ്വർണ ലത ).
സിറ്റുവേഷൻ എല്ലാം ഓക്കേയാണെന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് കൂടുതൽ ആത്മ വിശ്വാസം നൽകി.
“അപ്പോൾ നാളെ രാവിലെ കാണാം. ഉച്ചയാവുമ്പോഴേക്കും നമുക്ക് പാട്ടുകൾ റെഡിയാക്കാം. എന്താ?”
ഞാൻ സമ്മതം മൂളി. അദ്ദേഹം ഉറങ്ങാൻ പോവാൻ തയ്യാർ ആയപ്പോൾ പ്രൊഡ്യൂസർമാരിൽ ഒരാൾക്ക് ഒരു സംശയം.
“പുള്ളി സേവിക്കുമോ. സാധാരണ എല്ലാ കവികളും എഴുത്തുകാരും മറ്റും അൽപ്പം സേവിക്കുന്ന കൂട്ടത്തിൽ ആണ്.”
ഞാൻ പറഞ്ഞു. “എനിക്കറിയില്ല. താൻ ചോദിക്ക്.’
മനസ്സില്ലാ മനസ്സോടെ പ്രൊഡ്യൂസറുടെ സഹായി ചോദിച്ചു.
“വല്ലതും കുടിക്കാൻ വാങ്ങണോ സാർ ”
അദ്ദേഹം ചിരിച്ചു.
“ഇല്ല. ആ വക ദുശീലം ഒന്നും എനിക്കില്ല.”
ഞങ്ങൾക്ക് അത്ഭുതം ആയി.സിനിമയിൽ ചെന്ന് പെട്ടാൽ ഏത് സൽസ്വഭാവിയും ഈ വക ട്രാപ്പിൽ ചെന്ന് പെടുന്നത് സാധാരണയാണ്. നമുക്ക് താല്പര്യം ഇല്ലെങ്കിലും പല കമ്പനികളിലും ചേരുമ്പോൾ നമ്മൾ അതിന്റെ ഒരു ഭാഗമായി മാറേണ്ടി വരും. എനിക്ക് അത് അനുഭവം ഉണ്ട്. ഞാൻ അത് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
“പ്രലോഭനങ്ങൾ ഒക്കെ പലപ്പോഴും ഉണ്ടാവും. നമുക്ക് അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ ആണ്. ഞാൻ വന്ന കാലത്ത് തന്നെ തീരുമാനിച്ചതാണ്.എന്നെ മാറ്റാൻ ഒരു ശക്തിക്കും പറ്റില്ലെന്ന്. ദാ ഈ നിമിഷം വരെ ഞാൻ അതിൽ വിജയിച്ചു.”
ഞങ്ങൾ അത്ഭുതത്തോടെ അവിശ്വസനീയതോടെ, ആ വാക്കുകൾ കേട്ടുനിന്നു.ഗുഡ് നൈറ്റ് പറഞ്ഞ് അദ്ദേഹം ഉറങ്ങാൻ പോയി.അടുത്ത ദിവസം ഞങ്ങൾ എണീറ്റ് ചെന്നപ്പോഴേ അദ്ദേഹം 5 പാട്ടുകളും എഴുതിയിരുന്നു. വരികൾ ശ്രദ്ധിച്ച ശേഷം രണ്ടോ മൂന്നോ വരികളിൽ എനിക്ക് മാറ്റം വേണമെന്ന് തോന്നിയത് ഞാൻ തുറന്നു പറഞ്ഞു. ഉടനെ അദ്ദേഹം അതെല്ലാം തിരുത്തി വേറെ വരികൾ മാറ്റി എഴുതി തന്നു. ഉച്ചക്ക് മുമ്പേ എല്ലാം ഭംഗിയായി തീർത്ത ശേഷവും അദ്ദേഹം പറഞ്ഞു.
“വരികൾ വീണ്ടും വീണ്ടും മനസ്സിൽ പാടി നോക്കൂ.. എപ്പോഴെങ്കിലും ഏതെങ്കിലും വരികൾ പോരോ എന്നോ മാറ്റണം എന്നോ തോന്നിയാൽ എന്നെ വിളിക്കുക. ഗോപിയുടെ പടം ആണ്.അത് ഭംഗിയാക്കാൻ എന്തൊക്കെ വേണമെങ്കിലും ചെയ്യണം. No compromise..”
വൈകുന്നേരം ചാലക്കുടിയിൽ നിന്നും ബസ്സിൽ കയറി യാത്രയാകുമ്പോഴും അദ്ദേഹം ഓർമിപ്പിച്ചു.
“എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണേ..”
ഒരാഴ്ച കഴിഞ്ഞു എറണാകുളം മരട് മാർട്ടിൻസ് തിയേറ്ററിൽ ആയിരുന്നു song റെക്കോർഡിങ്. ഖാദർ ഇക്ക റെക്കോർഡിങ്ങിന് വരാം എന്ന് പറഞ്ഞിരുന്നെങ്കിലും അന്ന് അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല. എങ്കിലും റെക്കോഡിങ് ഭംഗിയായി ട്രാക്ക് എടുത്തു കഴിഞ്ഞതും, ചിത്രയുടെ song ചെന്നൈയിൽ ഉള്ള അവരുടെ തിയേറ്ററിൽ പോയി റെക്കോർഡ് ചെയ്തതും,(ഉണ്ണികൃഷ്ണൻ, സ്വർണലത duet ഉം അവിടെ തന്നെയാണ് എടുത്തത്) ദാസേട്ടൻ അമേരിക്കയിൽ ആയതിനാൽ ചെന്നൈയിൽ ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ പോയി ട്രാക്ക് പാടിയത് അദ്ദേഹത്തിന്റെ വീട്ടിൽ എൽപിച്ചു അമേരിക്കയിലേക്ക് അയക്കാൻ വേണ്ട ഏർപ്പാട് ചെയ്തതും, ശ്രീകുമാറിന്റെ ഗാനം ട്രിവാൻഡ്രം പോയി റെക്കോർഡ് ചെയ്തതും എല്ലാം അദ്ദേഹത്തെ വിളിച്ച് അറിയിച്ചിരുന്നു. എപ്പോൾ വിളിച്ചാലും അദ്ദേഹത്തിന്റെ ആത്മ വിശ്വാസം പകരുന്ന വാക്കുകൾ എനിക്ക് അമൃത തുല്യം ആയിരുന്നു.
നിർഭാഗ്യവശാൽ അപ്രതീക്ഷിതമായി ജീവിതത്തിൽ ഏറ്റ ചില തിരിച്ചടികൾ മൂലം ആ ചിത്രം റെക്കോർഡിങ്ങോടെ നിന്ന് പോയി.. അത് കൊണ്ട് തന്നെ പിന്നെ അദ്ദേഹത്തെ ഒരിക്കലും ഞാൻ വിളിച്ചീട്ടില്ല. പരാജിതനായി അദ്ദേഹത്തിന്റെ മുന്നിൽ ചെന്ന് നിൽക്കാൻ എന്തോ എന്റെ ദുരഭിമാനം എന്നെ അനുവദിച്ചില്ല.
ഇന്നലെ (23 ജൂൺ 2021 ആണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത് )ഫേസ്ബുക്കിൽ പൂവച്ചൽ ഖാദർ അത്യാസന്നനിലയിൽ, പ്രാർത്ഥിക്കുക, എന്ന് ആരോ ഇട്ട പോസ്റ്റ് കണ്ടപ്പോൾ അറിയാതെ മനസ്സൊന്നു പിടഞ്ഞു. ഇനി എപ്പോഴെങ്കിലും ഒരു പടം ചെയ്യാൻ ഒരവസരം വന്നാൽ വിളിക്കാൻ അദ്ദേഹം ഉണ്ടാകില്ലേ? പ്രാർത്ഥനയോടെ ആണ് ഇന്നലെ ഉറങ്ങാൻ കിടന്നത്. പക്ഷേ എപ്പോഴത്തെയും പോലെ ഇത്തവണയും എന്റെ പ്രാർത്ഥന ദൈവം ചെവി ക്കൊണ്ടില്ല. ഇന്ന് രാവിലെ ഫോൺ തുറന്നു നോക്കിയപ്പോൾ ആദ്യം കണ്ടത് അദ്ദേഹത്തിന്റെ ചരമവാർത്തയായിരുന്നു.ഇല്ല. ഇനി വിളിക്കാൻ അദ്ദേഹം ഇല്ല.. ആ പുണ്യാത്മാവിന് നിത്യശാന്തിനേരാൻ മാത്രമേ എനിക്കിനി കഴിയൂ..വിട..ബാഷ്പാജ്ഞലികളോടെ..
(തുടരും..)
നിലാവുണരുമ്പോൾ പൂജ, റെക്കോർഡിങ് സ്റ്റിൽസ്..