സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 68.
(ഗോപിനാഥ് മുരിയാട്)
വീണ്ടും ചെറിയ ഒരു ഇടവേള വേണ്ടി വന്നു. പ്രീയ സുഹൃത്തുക്കൾ ക്ഷമിക്കുക. ജീവിതത്തിലെ മറ്റൊരു നിർണായകമായ വേഷം കെട്ടിയാടാൻ ഉള്ള ഒരുക്കങ്ങൾ അണിയറയിൽ അതിവേഗം ഒരുങ്ങി കൊണ്ടിരിക്കുന്നു.. എന്തായാലും അധികം വൈകാതെതന്നെ അതും നിങ്ങളോട് പറയാം. തല്ക്കാലം
നമുക്ക് ” പുന്നാര'”ത്തിന് ശേഷം ഉള്ള സിനിമാനുഭവങ്ങളിലേക്ക് തിരിച്ചു പോകാം.
ഞാൻ കാണുന്ന ആദ്യത്തെ വടക്കൻ പാട്ട് സിനിമ “ആരോമലുണ്ണി ” ആണെന്ന് തോന്നുന്നു. അതിന് ശേഷം “കണ്ണപ്പനുണ്ണി “, “പാലാട്ട് കുഞ്ഞിക്കണ്ണൻ, തച്ചോളി അമ്പു, മാമാങ്കം (നസിർ സാർ, കെ. ആർ. വിജയ ജോഡി അഭിനയിച്ചപഴയ നവോദയ ചിത്രം ), ഇങ്ങനെയുള്ള വടക്കൻ പാട്ട് ചിത്രങ്ങൾ എല്ലാം തന്നെ ഞാനും എന്റെ തലമുറയിൽ ഉള്ളവരും ആസ്വദിച്ചു കണ്ടവയാണ്. കളർ ചിത്രങ്ങൾ ആയിരുന്നു എന്നത് മാത്രം അല്ല വലിയ സെറ്റുകൾ, മനോഹരമായ ഗാനങ്ങൾ, കുതിര, ആന എന്ന് വേണ്ട അക്കാലത്തെ ബ്രഫ്മാണ്ട എന്റർടൈൻമെന്റ് ചിത്രങ്ങൾ എല്ലാം ഇത്തരം ഉദയ, നവോദയ സിനിമകൾ ആയിരുന്നു.
സിനിമയിൽ വന്നതിന് ശേഷം “കടത്തനാടൻ അമ്പാടി ” എന്ന പ്രിയൻ -മോഹൻലാൽ ചിത്രത്തിലും വർക്ക് ചെയ്യാൻ എനിക്ക് സാധിച്ചു.
അത് കൊണ്ട് തന്നെ സെവൻ ആർട്സ് ഫിലിംസ് നിർമിച്ച “തച്ചോളി വർഗീസ് ചേകവർ ” എന്ന രാജീവ് കുമാർ -മോഹൻലാൽ ചിത്രത്തിന്റെ സെൻസർ വർക്ക് ചെയ്യാൻ ഓഫീസിൽ നിന്നും പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ വിളിച്ച പ്പോൾ എനിക്ക് സന്തോഷം ആയി. (സിത്തു പനക്കലും ഈ ചിത്രത്തിൽ വർക്ക് ചെയ്തിട്ടുണ്ട് ).P. ബാലചന്ദ്രൻ -രാജീവ് കുമാർ എന്നിവർ ചേർന്ന് എഴുതിയ കഥക്ക് സ്ക്രീൻപ്ലേ -സംഭാഷണം എഴുതിയത് പി. ബാലചന്ദ്രൻ തന്നെ. (അടുത്ത കാലത്ത് അന്തരിച്ച ബാലേട്ടനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നതും ഈ ചിത്രത്തിന്റെ റീ റെക്കോർഡിങ് വേളയിൽ തന്നെ ). ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചത് ശരത്.(യേശുദാസ്, ചിത്ര എന്നിവർ ക്കൊപ്പം ശ്രീനിവാസൻ എന്ന പുതിയ ഗായകനും ഈ ചിത്രത്തിൽ അരങ്ങേറ്റം കുറിച്ചു. ‘മാലേയം മാറോടലിഞ്ഞു ‘എന്ന ചിത്രയുടെ സൂപ്പർ ഹിറ്റ് ഗാനം ഈ ചിത്രത്തിൽ ആണ്.)
എഡിറ്റിംഗ് -വേണുഗോപാൽ, ക്യാമറ -വേണു. മുമ്പ് “പവിത്ര”ത്തിൽ വച്ച് പരിചയപ്പെട്ട ബാലൻ മേനോനും, പുരുഷോത്തമൻ തന്നെ ആയിരുന്നു ഈ ചിത്രത്തിലും അസോസിയേറ്റ്സ്. Prasad 70 mm തിയേറ്ററിൽ ആയിരുന്നു “തച്ചോളി വർഗീസ് ചേകവരുടെ ” റീ റെക്കോർഡിങ്. ചിത്രത്തിൽ അഭിനേതാക്കളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്. മോഹൻലാൽ ന് പുറമേ വിനീത്, നെടുമുടി വേണു, തിലകൻ, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ, കെ. പി. എ. സി. ലളിത, ജഗന്നാഥൻ,മധുപാൽ, കൊല്ലം തുളസി, മോഹൻ ജോസ്, വത്സല മേനോൻ, പ്രസീത തുടങ്ങി ഒരുപാട് താരങ്ങൾ.പ്രശസ്ത ഹിന്ദി നടി ഊർമിള മഡോങ്കർ ആയിരുന്നു നായിക. അതിന് മുമ്പ് ചാണക്യൻ എന്ന നവോദയ ചിത്രത്തിൽ കമലഹാസന്റെ നായിക ആയി ഊർമിള അഭിനയിച്ചിരുന്നു എങ്കിലും പിന്നീട് അവരെ മലയാളത്തിൽ അധികം കണ്ടതായി ഓർമിക്കുന്നില്ല.
95 ൽ റിലീസ് ആയ രാം ഗോപാൽ വർമ യുടെ “രംഗീല “എന്ന സൂപ്പർ ഹിറ്റ് ആമിർ ഖാൻ ചിത്രം ഊർമിളയെ
പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചു. (പക്ഷേ ഞാൻ ഊർമിളയെ ആദ്യമായി ശ്രദ്ദിക്കുന്നത് നസിറുദ്ധീൻ ഷാ, ശബാന ആസ്മി എന്നിവർ പ്രധാന റോളിൽ അഭിനയിച്ച “മാസൂം ” എന്ന ചിത്രത്തിൽ ബാലനടി ആയിട്ടാണ്.ശേഖർ കപൂർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ മലയാളം റീമേക്ക് ആണ് ബാലു മഹേന്ദ്രയുടെ ഓളങ്ങൾ ).
എന്ത് കൊണ്ടോ “തച്ചോളി വർഗീസ് ചേകവർ ” എന്നെ വല്ലാതെ നിരാശപ്പെടുത്തി. ഒരു ക്രൈം ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന സിനിമ ആയിരുന്നെങ്കിലും ചിത്രം എന്ത് കൊണ്ടോ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല.ഒരുപക്ഷെ നമ്മൾ കണ്ടു ശീലിച്ച വടക്കൻ പാട്ട് കഥകളിൽ നിന്നും വ്യത്യസ്തമായ അതിലെ ട്രീറ്റ്മെന്റ് ആയിരിക്കാം അതിന് കാരണം.
ഐ. വി. ശശി -സുരേഷ് ഗോപി ടീം ന്റെ ” ദി സിറ്റി ” ക്ക് പിന്നാലെ വന്ന ഈ ചിത്രവും പരാജയപ്പെട്ടതോടെ സെവൻ ആർട്സ് എന്ന ബാനറിന്റെ സുവർണകാലം മലയാള സിനിമയിൽ അസ്തമിച്ചു എന്ന് പറയാം. (പിന്നീട് ഒരു ഗ്യാപ്പിന് ശേഷം ആണ് ലേലം, പത്രം തുടങ്ങിയ സിനിമകളിലൂടെ സെവൻ ആർട്സ് വീണ്ടും പ്രൊഡക്ഷനിൽ സജീവമാകുന്നത് ).
”തച്ചോളി വർഗീസ് ചേകവർ “ക്ക്ശേഷം ഞാൻ വർക്ക് ചെയ്ത ചിത്രം ജോമോൻ (സാമ്രാജ്യം )കാസിനോ പിക്ചർസ് ന് വേണ്ടി ചെയ്ത “കർമ” ആയിരുന്നു. ജോമോൻ ഐ. വി. ശശി യുടെ സംവിധാനസഹായി ആയിരുന്ന കാലം മുതലേ പരിചയം ഉണ്ട്. അധികം ചിത്രങ്ങളിൽ ഒന്നും അസിസ്റ്റന്റ് ആയി വർക്ക് ചെയ്യാതെ തന്നെ സംവിധായകൻ ആകാൻ ഭാഗ്യം സിദ്ദിച്ചയാൾ ആണ് ജോമോൻ. ആരിഫ ഹസ്സൻ നിർമിച്ച സാമ്രാജ്യം എന്ന ചിത്രത്തിലൂടെ ആണ് ജോമോൻ ആദ്യമായി സംവിധായകൻ ആകുന്നത്.
ആ ചിത്രം സൂപ്പർ ഹിറ്റ് ആയതോടെ ജോമോൻ മലയാളത്തിലെ തിരക്കേറിയ സംവിധായകൻ ആയി. (സാമ്രാജ്യം ആന്ധ്ര യിൽ ആയിരുന്നു ഇവിടുത്തെക്കാൾ മികച്ച വിജയം കൈവരിച്ചത്.ഇതിനെ തുടർന്ന് കെ. വിശ്വനാഥ്, കോടി രാമകൃഷ്ണ തുടങ്ങിയ തെലുങ്കിലെ പ്രഗത്ബ സംവിധായകർ മമ്മൂട്ടി യെ നായകൻ ആക്കി തെലുങ്കിൽ ചിത്രങ്ങൾ ഒരുക്കി ).തമിഴ് നാട്ടിലും സാമ്രാജ്യം മികച്ച കളക്ഷൻ നേടി. അനശ്വരം, ജാക്ക് പോട്ട്, യാദവം, തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജോമോൻ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു “കർമ്മ “.
T. K. റസാഖ് ആയിരുന്നു സ്ക്രിപ്റ്റ്. I. S. കുണ്ടൂർ, രമേശൻ നായർ എന്നിവർ എഴുതിയ വരികൾക്ക് സംഗീതം നൽകിയത് S. P. വെങ്കിടേഷ്,, ആർട്ട് -ശ്രീനി, നൃത്തം -കല & കുമാർ, അസോസിയേറ്റ് -പദ്മകുമാർ, വിനു ആനന്ദ്, എഡിറ്റിംഗ് – K.നാരായണൻ, ക്യാമറ -ആനന്ദ ക്കുട്ടൻ,തുടങ്ങിയവർ എല്ലാം അണിയറയിൽ.
സുരേഷ് ഗോപി ക്ക് പുറമേ ബിജു മേനോൻ, വിജയകുമാർ, തിലകൻ, രാജൻ പി ദേവ്, രഞ്ജിത ഗീത വിജയൻ, കവിയൂർ പൊന്നമ്മ,സുകുമാരി,മാമു ക്കോയ, N. F. വർഗീസ്, സത്താർ, എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ വെള്ളിത്തിരയിൽ ഉണ്ട്.T. A. റസാഖ് ന്റെ പേരിൽ ആണ് സ്ക്രിപ്റ്റ് എങ്കിലും കഥ തൃശൂൽ, ലാവാറിസ് തുടങ്ങിയ അമിതാഭ് ബച്ചൻ ചിത്രങ്ങളിൽ നിന്നും കടം കൊണ്ടതാണെന്ന് വ്യക്തം.
അമ്മയെ ചതിച്ച് ഗർഭിണിആക്കിയ അച്ഛനോട് പ്രതികാരം ചെയ്യാൻ വർഷങ്ങൾക്ക് ശേഷം മകൻ എത്തുന്നു. കുറേ നാടകീയ രംഗങ്ങൾക്ക് അവസാനം മകനെ അംഗീകരിച്ച് മാപ്പ് ചോദിക്കുന്ന അച്ഛൻ മരണം അടയുന്നതോടെ ചിത്രം അവസാനിക്കുന്നു. തിലകൻ ആണ് ഇവിടെ സുരേഷ് ഗോപിയുടെ അച്ഛൻ ആയി എത്തുന്നത്. (തൃശൂലിൽ സഞ്ജീവ് കുമാറും ലാവാരിസ് ൽ അംജദ് ഖാനും ആണ് ബിഗ് ബി യുടെ അച്ഛൻ ആയി എത്തുന്നത്. രണ്ടു ചിത്രങ്ങളും 80″s ലെ സൂപ്പർ ഹിറ്റുകൾ തന്നെ ).
ഒറിജിനൽ അത് പോലെ തന്നെ റീമേക് ചെയ്തിരുന്നെങ്കിൽ കൂടി ഗംഭീരം ആകുമായിരുന്നു. കമ്മീഷണർ, കാശ്മീരം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ക്ക് ശേഷം എത്തിയ “കർമ്മ” പക്ഷേ ഒരു വിജയം ആയിരുന്നില്ല.ജോമോൻ ഇതിന് ശേഷം സിദ്ധാർത്ഥ, ഉന്നതങ്ങളിൽ,ഭാർഗവ ചരിതം മൂന്നാം ഖണ്ഡം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജോമോൻ സംവിധാനം ചെയ്ത സിനിമകൾ ഒന്നും റിലീസ് ആയിട്ടില്ലെന്ന് തോന്നുന്നു. പഴയ കോടമ്പാക്കം സിനിമാ കാലഘട്ടത്തിലെ സൗഹൃദങ്ങളിൽ എനിക്ക് ഏറെ പ്രിയപ്പെട്ടവർ ആണ് ഐ. വി. ശശി ശിഷ്യൻമാർ ആയ അനിലും(അടിവേരുകൾ ),ജോമോനും, ഷാജൂൺ കാര്യാലും,
M. A. വേണുവും, എല്ലാം. ചെന്നൈ വിട്ടതിന് ശേഷം ജോമോനെ കണ്ടീട്ടില്ല. കോഴിക്കോട് ആണ് സ്വദേശം എന്നറിയാം. ആ നല്ല സുഹൃത്തിന് ആശംസകൾ നേർന്നുകൊണ്ട്..
(തുടരും)