സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ് മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….
എന്റെ ആൽബം- 72
(ഗോപിനാഥ് മുരിയാട്)
തക്ഷശില യുടെ വർക്ക് കഴിഞ്ഞു.. ഓണം റിലീസ് ആണ് ചിത്രം. ഇനി അടുത്തൊന്നും വർക്ക് ഇല്ല. വൈകുന്നേരം റൂമിൽ വന്നപ്പോൾ അഴക് ചോദിച്ചു..
“ഓണത്തുക്ക് ഊരുക്ക് പോരിയാ..”
സത്യത്തിൽ ഞാനും അപ്പോഴാണ് അതേ പറ്റി ചിന്തിച്ചത്. നാട്ടിൽ നിന്ന് പോന്നീട്ടു കുറേ നാൾ ആയി. ഇടക്ക് ” മരിജുവാനാ “യുടെ ചർച്ചകൾക്കായി എറണാകുളത്ത് മാസങ്ങളോളം ഉണ്ടായിരുന്നെങ്കിലും വീട്ടിൽ പോയിരുന്നില്ല.എന്റെ ടെലി ഫിലിം ന്റെ വർക്ക് കാക്കനാട് വികാസ വാണിയിൽ നടക്കുമ്പോൾ ദിവസങ്ങളോളം ഞാൻ എറണാകുളത്ത് ഉണ്ടായിരുന്നെങ്കിലും വീട്ടിൽ പോകാൻ എന്തോ തോന്നിയില്ല. ട്രെയിനിൽ എറണാകുളത്തേക്ക് പോകുമ്പോൾ വെറുതേ വീട്ടിലേക്ക് ഒന്ന് ശ്രദ്ദിക്കും.മിക്കവാറും ആരെയും മുറ്റത്ത് കാണാറില്ല.( തൃശൂർ നിന്ന് തെക്കോട്ട് പോകുന്നട്രെയിൻ എല്ലാം പാസ്സ് ചെയ്യുന്നത് എന്റെ വീടിന് മുന്നിലൂടെ തന്നെ. റെയിൽവേ ട്രാക്ക് നോട് ചേർന്നാണ് എന്റെ വീട്.).അമ്മയുടെ കത്ത് ഇടയ്ക്കൊക്കെ വരാറുണ്ട്.
.” അടുത്ത മാസം വിഷു ആണ്,/.ഓണം ആണ്,/കുന്ന ത്തൃക്കോവ് അമ്പലത്തിൽ ഷഷ്ടി ആണ്./ പൂവശ്ശേരി കാവിൽ താലപ്പൊലി ആണ്.. ഇത്തവണ എങ്കിലും നിനക്ക് വരാൻ പറ്റോ.. എത്ര നാളായി വന്നീട്ട്.. മുത്തച്ഛന് പ്രായം ആയി.. ഇപ്പോൾ എങ്ങോട്ടും പോവാറില്ല.. അനിയത്തി തിരുപ്പതിയിൽ നിന്നും വന്നപ്പോ നിന്റെ കാര്യം ചോദിച്ചു.. നീ അവർക്കും കത്തൊന്നും അയക്കാറില്ലല്ലോ..”
ഒന്നിനും മറുപടി അയക്കാറില്ല. അഥവാ അയച്ചാൽ തന്നെ രണ്ടു വരി മാത്രം..
“ഇവിടെ സുഖം തന്നെ.. ഇപ്പോൾ വരാൻ പറ്റില്ല..
ഷൂട്ടിംഗ് ന്റെ തിരക്ക് ആണ്.. എല്ലാവർക്കും സുഖം തന്നെ എന്ന് കരുതുന്നു..”
തീർന്നു.. കൂടുതൽ ഒന്നും എഴുതാറില്ല.. കുറ്റബോധം ഉണ്ട്.. സിനിമയിൽ വന്ന ശേഷം കുടുംബത്തിന് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞീട്ടില്ല.. അച്ഛനും മുത്തച്ചനും പ്രായം ആയി.അമ്മയും സഹോദരിമാരും അമ്മാമൻമാരുടെ സംരക്ഷണയിൽ ആണ്. 11 വർഷം ആയി കോടംബക്കത്ത് വന്നീട്ട്.. ഇന്നല്ലെങ്കിൽ നാളെ രക്ഷപ്പെടും എന്ന പ്രതീക്ഷ മാത്രം ബാക്കി..
എന്തായാലും ഇത്തവണ ഓണത്തിന് നാട്ടിൽ പോകുക തന്നെ. ടിക്കറ്റ് രഘു വിനെ വിളിച്ച് മദ്രാസ് – ആലപ്പുഴ ട്രെയിനിൽ ഇരിങ്ങാലക്കുടക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്യാൻ ഏർപ്പാട് ചെയ്തു.(അന്ന് മദ്രാസ് സിനിമാക്കാർക്ക് നാട്ടിലേക്ക് വരാനും പോകാനും ഒക്കെ ടിക്കറ്റ് ഏർപ്പാടാക്കി കൊടുക്കാൻ രഘു, ഡോൾഫിൻ ട്രാവൽസ് രാജ, സയനോറ ട്രാവെൽസ് വിജയേട്ടൻ ഇങ്ങനെ കുറച്ചുപേർ ഉണ്ടായിരുന്നു. സയനോറ ട്രാവെൽസ് സെവൻ ആർട്സ് മോഹൻ എന്ന മലയാളസിനിമയിലെ സീനിയർ പ്രൊഡക്ഷൻ കൺട്രോളറുടെ കൂടെ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു )
Goodluck തിയേറ്ററിൽ തക്ഷശീല യുടെ പ്രീവ്യൂ കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഞാൻ നാട്ടിലേക്ക് വണ്ടി കയറി..നാട്ടിൽ ചെന്ന് ഗ്രാമീണവീഥി കളിലൂടെ ഓട്ടോയിൽ (അതോ ടാക്സിയിലോ ) വീട്ടിലേക്കു പോകുമ്പോൾ ഗൃഹാതുരത്വത്തിന്റെ ചിതലരിച്ച ഒരുപാട് ഓർമ്മകൾ മനസ്സിൽ ഉയിർത്തെണീറ്റു.. ഞാൻ ബാല്യവും കൗമാരവും ഓടി തളർന്നവഴികൾ. എത്രയോ വട്ടം വീട്ടിൽ അറിയാതെ കല്ലേറ്റുംകര ബാബുവിലും കൊടകര വൃന്ദാവനിലും, ദ്വാരകയിലും അമ്പാടിയിലും, ഇരിങ്ങാലക്കുട പ്രഭാതിലും കോന്നിയിലും, ചാലക്കുടി K. M. V. യിലും അക്കരയിലും സഖിയിലും പിന്നെ സുരഭിയിലും ഒക്കെ ഞാൻ എന്റെ ആദ്യപ്രണയിനിയെ കാണാൻ തലങ്ങും വിലങ്ങും ഓടിയിട്ടുണ്ട്. രാത്രി വീട്ടിൽ നിന്നും പുറത്ത് പോകാൻ അനുവാദം ഇല്ലാത്തതിനാൽ മാറ്റിനിക്കാണ് ഏറെയും പോകാറ്.. (മോർണിംഗ് ഷോ, നൂൺ ഷോകൾ അന്ന് ഈ തിയേറ്ററുകളിൽ പതിവില്ല ) ചില സിനിമകൾ കഴിയുമ്പോൾ ആറു മണി കഴിയും.. (അന്ന് ഇടക്കൊക്കെ കറണ്ട് പോയി പടം നിർത്തും.10-15 മിനിറ്റ് ഒക്കെ കഴിഞ്ഞാവും വീണ്ടും പടം തുടങ്ങുക )
ഓടി ചെന്ന് ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ വീട്ടിന് അടുത്തേക്കുള്ള ബസ് ഒന്നും കാണില്ല. അവസാനം ബസ് കിട്ടി അതിൽ കയറിയാൽ സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കും. ( കൂടൽ മാണിക്യം ഭരതൻ ആണ് മുഖ്യ ആശ്രയം.ഞാൻ വീട്ടിൽ എത്തുന്നതിന് മുമ്പ് മുത്തച്ഛൻ വീട്ടിൽ എത്തരുത്.അതാണ് പ്രാർത്ഥന ).
സ്കൂൾ ടീച്ചർ ആയി റിട്ടയർ ആയ ശേഷവും നാട്ടിലെ കോ ഓപ്പറേറ്റീവ് സൊസൈറ്റി, വായന ശാല, ഖാദി സൊസൈറ്റി ഇങ്ങനെ ഒരുപാട് പൊതു പ്രവർത്തനങ്ങളിൽ ബിസി ആയിരുന്നു അദ്ദേഹം.( .പലപ്പോഴും ഇത്തരം സിനിമകൾ ക്ക് ശേഷം ഉള്ള എന്റെ തിരിച്ചു വരവ് സംഘർഷഭരിതം ആയിരുന്നു.. നെഞ്ചിടിപ്പ് അതിന്റെ ഉച്ചസ്ഥായിയിലാവുന്നത് പലപ്പോഴും ഞാൻ തിരിച്ചറിഞ്ഞു..) അപൂർവം അവസരങ്ങളിലേ കൂടൽ മാണിക്യ സ്വാമി എന്നെ കൈവിട്ടിട്ടുള്ളൂ. പക്ഷേ അങ്ങനെ വിട്ടപ്പോൾ ഒക്കെ വീട്ടിൽ ചീറ്റലും പുകയും ഉണ്ടായി. അടിയുടെ സ്വാദ് ഞാൻ അറിഞ്ഞു. പക്ഷേ എന്റെ ഈ പ്രണയിനിക്ക് വേണ്ടിയുള്ള എല്ലാ വേദനയും എനിക്ക് അമൃതായിരുന്നു..
ഇപ്പോൾ ഇതാ അന്ന് ഞാൻ സ്വപ്നം കണ്ട സിനിമയിൽ തന്നെ ഞാൻ എത്തി ചേർന്നിരി ക്കുന്നു.ഞാൻ കാണാൻ ആഗ്രഹിച്ച ഒട്ടു മുക്കാൽ സിനിമാ താരങ്ങളെയും സംവിധായകരേയും ഒക്കെ ഞാൻ നിത്യവും കാണാറുണ്ട്. പലരോടും കൂടെ വർക്ക് ചെയ്യാനും സാധിച്ചു. ഇതൊക്കെ ആണെങ്കിലും എന്റെ സ്വപ്നം ഇപ്പോഴും അകലെ തന്നെ.. സ്വന്തമായി ഒരു ചിത്രം.. A film by… അതിനി എന്ന് നടക്കും എന്നും അറിയില്ല..കുറച്ചു കാലം കഴിഞ്ഞു വന്നത് കൊണ്ടാവാം വീട്ടിൽ നല്ല സ്വീകരണം തന്നെ.. അമ്മ പരിഭവങ്ങളുടെ കെട്ടഴിച്ചു..
“വയസ്സ് 34:ആയി.. എല്ലാവരും ചോദിക്കുന്നു എന്താ നീ കല്യാണം കഴിക്കാത്തതെന്ന്.. നിന്റെ പ്രായത്തിൽ ഉള്ളവർ എല്ലാം കല്യാണം കഴിച്ചു കുട്ടികൾ ആയി.. നീ സമ്മതിച്ചാൽ മതി.. പെൺ കുട്ടികളെ ഒക്കെ നമുക്ക് കണ്ടെത്താം..”
ഒന്നും പറഞ്ഞില്ല.. എല്ലാം മൂളി കേട്ടു.. എന്റെ സ്വപ്നം ഇനിയും എത്രയോ അകലെ ആണ്.. ഒരു സിനിമ സ്വന്തം ആയി ചെയ്തീട്ട് മതി വിവാഹം ഒക്കെ. അനിശ്ചിതത്വം നിറഞ്ഞ സിനിമാക്കാരന്റെ ജീവിതത്തിലേക്ക് എന്തിനാണ് ഇനി ഒരു പെൺകുട്ടിയെ കൂടി വെറുതെ വലിച്ചിഴക്കുന്നത്??
ബന്ധുക്കൾ ഒക്കെ പരാതി പറഞ്ഞു..
“നീ എന്താ ഭീഷ്മർ ആവാൻ വല്ല ഉദ്ദേശവും ഉണ്ടോ?? ഇനി മൂക്കിൽ പല്ല് മുളച്ചീട്ട് ആണോ കല്യാണം??”
“ഞാൻ പറയാം.. സമയം ആയില്ല..” ഒരു കണക്കിന് എല്ലാവരെയും ഒഴിവാക്കി വിട്ടു.
അന്ന് വൈകുന്നേരം അമ്മാവന്റെ മകൾ രാജി ഒരാവശ്യ വുമായി വന്നു..
“നാളെ എനിക്ക് തിരുവനന്തപുരത്ത് ഒരു ടെസ്റ്റ് ഉണ്ട്. അച്ഛന് വരാൻ ഒഴിവില്ല.അമ്മേം ഞാനും തന്നെ പോണ്ടേ.. ചേട്ടൻ കൂടി വരുമോ”
ഞാൻ സമ്മതിച്ചു. അടുത്ത ദിവസം ഇരുവരുടെയും കൂടെ തിരുവനന്തപുരതേക്ക്. വൈകുന്നേരം ആയി അവിടെ എത്തിയപ്പോൾ. തമ്പാനൂർ ൽ തന്നെ ഉള്ള ഏതോ ലോഡ്ജിൽ റൂം എടുത്തു. അടുത്ത ദിവസം ആയിരുന്നു ടെസ്റ്റ്.. ടെസ്റ്റ് ഒക്കെ കഴിഞ്ഞപ്പോൾ ശ്രീകുമാറിൽ “No.1.സ്നേഹ തീരം, ബാംഗ്ലൂർ നോർത്ത് ” എന്ന ഫാസിൽ -സത്യൻ അ ന്തിക്കാട് ചിത്രം കളിക്കുന്നു.
“രാത്രി യല്ലേ നമ്മുടെ ട്രെയിൻ. ഫസ്റ്റ് ഷോക്ക് പോയാലോ നമുക്ക്..”
ഞാൻ രാജിയോടും അമ്മായിയോടും ചോദിച്ചു.
അവർ സമ്മതിച്ചു. അങ്ങനെ അന്ന് വൈകുന്നേരം ഞങ്ങൾ മൂവരും കൂടി “സ്നേഹതീരം “കണ്ടു. എന്തോ ചിത്രം എനിക്ക് അത്ര ഇഷ്ടം ആയില്ല. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ പതിവുള്ള ഗ്രാമീണ നൈർമല്യവും കോമഡിയും ഒന്നും ഈ ചിത്രത്തിൽ ഉണ്ടായില്ല. ഫാസിൽ ചിത്രത്തിൽ പതിവുള്ള സെന്റിമെന്റ്സ് തിരുകി കയറ്റാൻ ശ്രമിച്ചെങ്കിലും അതത്ര ഏറ്റില്ല.. മമ്മൂട്ടിയും പ്രിയ രാമനും ആയിരുന്നു പ്രധാന താരങ്ങൾ.
അന്ന് രാത്രി തന്നെ ഞങ്ങൾ തിരുവനന്തപുരത്ത് നിന്നും തിരിയെ പോന്നു.അടുത്ത ദിവസം ഞാൻ എന്റെ അടുത്ത വീട്ടിൽ പോയി.. അവിടുത്തെ ചേച്ചി എന്റെ കളികൂട്ടുകാരി ആണെന്ന് മാത്രം അല്ല എന്റെ കൗമാരപ്രണയിനിയുടെ സുഹൃത്തും ആണ്.. ഞാൻ വരുമ്പോൾ ഒക്കെ അവരെ ചെന്ന് കാണും. അവളെ പറ്റി അറിയാൻ.. ഒന്നിനും അല്ല.. പ്രണയത്തിന്റെ നോവും മധുരവും ആദ്യമായി അനുഭവഭേദ്യം ആക്കിയവളെ മറക്കുന്നതെങ്ങനെ?? അവൾക്ക് സുഖം ആണെന്ന് അറിഞ്ഞാൽ മാത്രം മതി..അത് അവർക്കും അറിയാം..
“തല മുഴുവൻ പെട്ട ആയല്ലോടാ.. ഇങ്ങനെ പോയാൽ പെണ്ണ് കിട്ടില്ലാട്ടോ.. പറഞ്ഞില്ലാന്നു വേണ്ട..”
എന്നെ കണ്ട ഉടനെ ചേച്ചി തോട്ടി ഇട്ടു..
“വേണ്ട.. ഈ പെട്ട കണ്ടീട്ട് ഇഷ്ടപ്പെടുന്ന പെണ്ണ് മതി..അല്ലെങ്കിൽ തന്നെ മുടി വേണം ന്ന് ആരാ പറഞ്ഞെ പെണ്ണ് കെട്ടാൻ..?”
ഞാൻ കണ്ണ് ഇറുക്കി ചിരിച്ചു..
“ഈ ചെക്കൻ.. കേറി ഇരിക്കെടാ.. നിന്റെ സിനിമാ വിശേഷം ഒക്കെ കേട്ടിട്ട് എത്ര നാളായി?? ”
അത് ശരിയായിരുന്നു. ഞാൻ ചെറുപ്പത്തിൽ കണ്ട സിനിമയുടെ കഥയെല്ലാം അൽപ്പം പൊടിപ്പും തൊങ്ങലും ഒക്കെ ചേർത്ത് ആദ്യം വർണിക്കാറുള്ളത് അവരോടായിരുന്നു.. എന്റെ ആദ്യത്തെ കാണികളും ആരാധകരും അവർ തന്നെ.
“നീ കഥ പറയണ കേട്ടാൽ പിന്നെ സിനിമ കാണണ്ട.. അത്രക്ക് നന്നായിട്ട് പറയാൻ അറിയാം നിനക്ക്..”
അവരുടെ ആ കമന്റ് കൾ ഒക്കെ എനിക്കുള്ള ബൂസ്റ്റ് ആയിരുന്നു..
നാട്ടു വിശേഷങ്ങൾ ഒക്കെ കുറേ നേരം സംസാരിച്ച ശേഷം ഞാനും ചേച്ചിയും തനിച്ചാ യപ്പോൾ ഞാൻ ചേച്ചി യോട് ചോദിച്ചു..
“പിന്നെ.. സുഖം അല്ലെ ചേച്ചി…
വരാറുണ്ടോ?!
ചേച്ചി എന്നെ അർത്ഥ ഗർഭമായി ഒന്ന് നോക്കി..
“ഉം. ഞാൻ വിചാരിക്കായിരുന്നു, എന്താ ഈ ചോദ്യം വരാത്തേന്ന്.. അതറിയാൻ ആണല്ലോ നീ ഇങ്ങോട്ട് വരുന്നത് തന്നെ..”
“പറ ചേച്ചി.. സുഖം അല്ലേ അവൾക്ക്..”
എനിക്ക് നല്ല കുറ്റബോധം ഉണ്ടായിരുന്നു അവളുടെ കാര്യത്തിൽ. വെറുതെ മോഹിപ്പിച്ചു പാവത്തിനെ.. ഒരുപാട് കാലം എനിക്ക് വേണ്ടി കാത്തിരുന്നു.. അവസാനം മറ്റൊരുത്തനു മുമ്പിൽ താലി ചാർത്താൻ തല കുനിക്കുമ്പോൾ ഒന്ന് മാത്രേ ആവശ്യപ്പെട്ടുള്ളൂ അത്രേ..
“ഞാൻ ഒരാളെ സ്നേഹിച്ചിരുന്നു.. സത്യം ആണ്. പക്ഷേ അത് പറഞ്ഞ് എന്നെ ഒരിക്കലും വേദനിപ്പിക്കരുത്.. അത് സമ്മതിച്ചാൽ മാത്രേ ഞാൻ ഈ കല്യാണത്തിന് സമ്മതിക്കൂ”
അയാൾ സമ്മതിച്ചു.. അങ്ങനെ ആണ് അവരുടെ വിവാഹം നടന്നത്.. എല്ലാം ചേച്ചി പറഞ്ഞുള്ള അറിവാണ്..
“അവൾക്ക് സുഖം ആവണം എന്ന് നിനക്ക് ആത്മാർത്ഥമായ ആഗ്രഹം ഉണ്ടെങ്കിൽ നീ വേറെ ആരെയെങ്കിലും വിവാഹം കഴിക്കണം.. കഴിഞ്ഞ
തവണ വന്നപ്പോഴും അവൾ അന്വേഷിച്ചു നിന്റെ കാര്യം. നീ വിവാഹം കഴിക്കാതെ ഇരിക്കുന്നത് അവളെ ഓർത്തീട്ടാന്നാ അവളുടെ വിചാരം..”
“അത് ഞാൻ കഴിഞ്ഞ തവണ വന്നപ്പോഴേ പറഞ്ഞില്ലേ ചേച്ചി. അതൊന്നും അല്ല. ഒരു കല്യാണത്തെ പറ്റി ആലോചിക്കാൻ പറ്റുന്ന അവസ്ഥയിൽ ഒന്നും അല്ല ഞാൻ ഇപ്പോൾ .ഒരു പടം ചെയ്തീട്ട് മാത്രേ എനിക്ക് അതിനെ പറ്റി ചിന്തിക്കാൻ പറ്റൂ..””
ഞാൻ പറഞ്ഞു തീരും മുമ്പേ ചേച്ചി ഇടയിൽ കയറി
“ഓ.. മതി. മതി..ഇത് കോഴിക്ക് മുല വരുന്നത് കാത്തിരിക്കുന്ന കണക്കാക്കാണല്ലോ.. കുറേ ആയി ഞാൻ കേൾക്കുന്നു. നിനക്ക് മനസ്സുണ്ടെങ്കിൽ എവിടുന്നെങ്കിലും ഏതെങ്കിലും ഒരു പെണ്ണിനെ വിളിച്ചിട്ട് വാ.. ഇഷ്ടം പോലെ സുന്ദരിമാർ ഉള്ള സ്ഥലം അല്ലെ സിനിമ.. ഒന്നും ഇല്ലേ ആ പാവത്തിന് ഒരു സമാധാനം ആയിക്കോട്ടെ.”
ഞാൻ എന്ത് പറഞ്ഞു അവരെ മനസ്സിലാക്കും എന്ന് ചിന്തിക്കവേ അവർ തുടർന്നു..
“നിന്നെ സ്നേഹിച്ചു എന്നൊരു കുറ്റം അല്ലെ ആ കുട്ടി ചെയ്തിട്ടുള്ളൂ.. അതും നീ പിന്നാലെ നടന്നു മോഹിപ്പിച്ചിട്ട്… നിനക്ക് വേണ്ടെങ്കിൽ അവൾക്ക് വേണ്ടി എങ്കിലും ഒന്ന് കെട്ടെടാ..ഡയറക്ടർ ആവാത്തോർ ഒന്നും പെണ്ണ് കേട്ടുന്നില്ലേ??””
കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാൻ ചേച്ചിയോട് യാത്ര പറഞ്ഞു പിരിഞ്ഞു
അന്ന് രാത്രി വീണ്ടും ശിവരാത്രി ആയി..
ചേച്ചിയുടെ വാക്കുകൾ എന്റെ ഹൃദയത്തിൽ കനലുകൾ കോരിയിട്ടു… ആ നെരിപ്പോടിൽ ഞാൻ കിടന്നു നീറി…
അടുത്ത ദിവസം രാവിലെ തന്നെ ഞാൻ എറണാകുളത്തേക്ക് തിരിച്ചു. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല. (എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് നേരിടാൻ ഉള്ള ആത്മ ധൈര്യം എനിക്ക് പണ്ടേ കുറവാണ്.. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നിന്ന് ഒളിച്ചോടുന്നതാണ് എന്റെ ഒരു ശീലം.. ഒരുപക്ഷെ അത് തന്നെയായിരിക്കും എന്റെ ജീവിതത്തിലെ പരാജയങ്ങൾക്ക് കാരണം എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.) സുഭാഷ് നെ കാണണം.. ഞങ്ങൾ ഒരുമിച്ചാൽ അവിടെ പിന്നെ സിനിമാ ചർച്ചകളുടെ ഒരു പൂരം ആണ്. അതോടെ ഞാൻ മറ്റെല്ലാം മറക്കും.അത്ര മാത്രം ഒരു ലഹരിയാണ് സിനിമ എനിക്കന്നും ഇന്നും..നാട്ടിൽ വന്നാൽ എറണാകുളത്ത് വരണം എന്ന് സുഭാഷ് പറഞ്ഞിരുന്നു.എറണാകുളത്ത് മറൈൻ ഡ്രൈവ് ൽ ഉള്ള ഗവണ്മെന്റ് ഗസ്റ്റ് ഹൌസിൽ ആണ് സുഭാഷ് റൂം പറഞ്ഞിരുന്നത്. അവിടെ വാടക വളരെ കുറവാണ്. 50 രൂപ യോ മറ്റോ ആണെന്നാണ് എന്റെ ഓർമ.നല്ല ഡബിൾ റൂം ആണ്.. അറ്റാച്ഡ് ബാത്‌റൂം ഉണ്ട്. ഏത് ഹോട്ടലിൽ റൂം എടുത്താലും ഞാൻ ആദ്യം ബാത്‌റൂമിൽ കയറി നോക്കും. അത് വൃത്തി യുള്ളതായിരിക്കണം എന്നും യൂറോപ്യൻ ക്ലോസെറ്റ് വേണം എന്നും എനിക്ക് നിർബന്ധം ആണ്. (91 ൽ സംഭവിച്ച ആക്‌സിഡന്റ് ന് ശേഷം എന്റെ വലതുതുടയിൽ പ്ലേറ്റ് ഇട്ടിരുന്നു. അതിനാൽ തന്നെ വലത് കാൽ മടക്കാൻ ബുദ്ദിമുട്ടാണ് ).
ബാത്റൂം തുറന്നു കണ്ട ഞാൻ ഞെട്ടി പോയി. അതിനകത്തു നിന്നും പുറത്തേക്ക് ഒരു വാതിൽ. ആ വാതിലിലൂടെ പുറത്ത് കടന്നാൽ ഒരു ഇടനാഴി ആണ്. അതിലൂടെ നമുക്ക് ഗസ്റ്റ് ഹൗസിന്റെ മറ്റൊരു ഭാഗത്ത് എത്താം.
“ഇതെന്താ സംഭവം??”
ഞാൻ സുഭാഷ് നോട് അന്വേഷിച്ചു.
സുഭാഷ് പിന്നെ പറയാം എന്ന് ആക്ഷൻ കാണിച്ചു.
അറ്റെൻഡർ പോയപ്പോൾ സുഭാഷ് പറഞ്ഞു.
“ഇവിടെ പുറത്ത് നിന്ന് ആർക്കും അങ്ങനെ റൂം കിട്ടില്ല. എന്റെ ഒരു ഫ്രണ്ട് ന്റെ റെക്കമന്റേഷനിൽ ആണ് നമുക്ക് ഈ റൂം കിട്ടിയത്.. അതും രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാൽ റൂം മാറണം.
വേറെ റൂം തരും.. അതും വേറെ ആരുടെയെങ്കിലും പേരിൽ..സർക്കാർ കാര്യങ്ങൾ അങ്ങനെ ഒക്കെ ആണ്..”
“അതല്ല.. ഈ ബാത്‌റൂമിൽ നിന്നും പുറത്തെ ഇടനാഴിയിലേക്കുള്ള വാതിലിന്റെ രഹസ്യം എന്താ?”..
ഞാൻ അക്ഷമനായി. കതകടച്ചു കുറ്റിയിട്ട ശേഷം സുഭാഷ് പറഞ്ഞു..
“എടോ ഇവിടെ അധികവും റൂം എടുക്കുക രാഷ്ട്രീയക്കാർ, വലിയ ഉദ്യോഗസ്ഥർ, M. L. A. മാർ ഇവരൊക്കെ യാണ്. മിക്കവാറും ഏതെങ്കിലും പെണ്ണുങ്ങൾ ഒക്കെ സെറ്റ് അപ്പ് ആയി ഇവരുടെ കൂടെ ഉണ്ടാവും..ഏതെങ്കിലും കാരണവശാൽ സംഗതി പ്രശ്നം ആയാൽ നേരെ കേസ് കെട്ടിനെ ബാത്‌റൂമിലൂടെ പുറത്തേക്ക് അയക്കാൻ ഉള്ള സൂത്രം ആണ് ഈ രഹസ്യ വഴി.”
ഞാൻ ഞെട്ടിപ്പോയി. ഗവണ്മെന്റ് നടത്തുന്ന ഒരു ഗസ്റ്റ് ഹൗസിൽ തന്നെ അവിഹിതത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും റെഡി.. ആനന്ദ ലബ്ധിക്കിനിയെന്ത് വേണം!!!!!
അന്ന് രാത്രി ഷേണായ്സിൽ “മാന്ത്രികം “കാണാൻ പോയി. ആ വർഷത്തെ ഓണം റിലീസ് ആയിരുന്നു തമ്പി കണ്ണന്താനത്തിന്റ ” മാന്ത്രികം “. തമ്പി സാർ ന്റെ “ആ നേരം അൽപ ദൂരം “, രാജാവിന്റെ മകൻ “”ഭൂമിയിലെ രാജാക്കന്മാർ “, വഴിയോരകാഴ്ചകൾ “,എല്ലാം ഞാൻ വർക്ക് ചെയ്ത ചിത്രങ്ങൾ ആണ്.91 ൽ അപകടം പറ്റി ഞാൻ ഒരു വർഷം ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നതോടെ അദ്ദേഹത്തിന്റെ പടങ്ങൾ വേറെ ആരോ എഴുതാൻ തുടങ്ങി. വീണ്ടും അദ്ദേഹത്തെ കോൺടാക്ട് ചെയ്യാനോ പഴയ അടുപ്പം പുതുക്കാനോ എനിക്കും കഴിഞ്ഞില്ല. മനപ്പൂർവം അല്ലായിരുന്നു. തുടർച്ചയായി അസിസ്റ്റന്റ് ഡയറക്ടർ ആയും സ്ക്രിപ്റ്റ് വർക്കുകളും മറ്റുംഎന്നെ തേടി വന്നത് കൊണ്ട് തന്നെ അതിനൊന്നും സമയം കിട്ടിയില്ല എന്നതാണ് വാസ്തവം.മാന്ത്രികം കാണാൻ പോകാൻ മറ്റൊരു കാരണം കൂടി ഉണ്ട്.. ചിത്രത്തിന്റ സ്ക്രിപ്റ്റ് ബാബു പള്ളാശ്ശേരി ആയിരുന്നു. (ബാബു ആദ്യമായി ഒരു സ്ക്രിപ്റ്റ് ഡിസ്കഷന് വേണ്ടി മദ്രാസിൽ വരുന്നത് സംഗീത് ശിവന്റെ “ഡാഡി “ക്ക് വേണ്ടി ആണെന്ന് തോന്നുന്നു). യോദ്ധക്ക് ശേഷം സംഗീത് ഡയറക്റ്റ് ചെയ്ത ഈ അരവിന്ദ് സ്വാമി, സുരേഷ് ഗോപി, ഗൗതമി ചിത്രത്തിൽ അസിസ്റ്റന്റ് ആയിരുന്നു ഞാൻ. മദ്രാസ് പാം ഗ്രോവ് ഹോട്ടലിൽ വച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നത്..(പിന്നീട് കാഞ്ചനം എന്ന ചിത്രത്തിലും ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്‌തീട്ടുണ്ട്)..ഇന്നും ബാബു എന്റെ നല്ല സുഹൃത്ത് തന്നെ.. ഇപ്പോൾ എറണാകുളത്ത് സൗത്ത് ബ്രിഡ്ജ് ന് അരികെ ആയി “, ലുമിനാർ ഫിലിം അക്കാഡമി ” എന്ന പേരിൽ ഒരു സ്ഥാപനം ബാബുവിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്..(ഈ കഴിഞ്ഞ മെയ് ൽ ലുമിനാർ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ഫിലിം സെൻസറിങ് നെ പറ്റി ഒരു ക്ലാസ്സ് എടുക്കാൻ ബാബു എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ അവിടെ പോയിരുന്നു ).
ബാബു ആദ്യമായി ചെയ്യുന്ന മോഹൻലാൽ -തമ്പി കണ്ണന്താനം ചിത്രം എന്നത് കൊണ്ട് തന്നെ അത് .എത്രയും വേഗം കാണണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അത് കൊണ്ട് എറണാകുളത്ത് ചെന്ന ആദ്യ ദിവസം തന്നെ ഞാനും സുഭാഷും കൂടി നൈറ്റ് ഷോ ക്ക് ഷേണായ്സ് ൽ ചെന്നു .. അവിടെ തിങ്ങിക്കൂടിയ ജനങ്ങൾക്കിടയിലൂടെ ഞങ്ങൾ ഓഫീസിൽ എത്തി. (മരി ജുവാനാ ക്ക് സ്ക്രിപ്റ്റ് എഴുതാൻ മുമ്പ് ക്വീൻസ് ഹോട്ടലിൽ തങ്ങിയിരുന്ന 2 മാസത്തോളം കാലം ഞങ്ങൾ ഷേണായ്സ് ൽ പതിവ് സന്ദർശകർ ആയിരുന്നു. സിനിമാക്കാർ എന്ന പരിഗണനയിൽ എപ്പോൾ ചെന്നാലും ഓഫീസിൽ ഉള്ള പോൾ ഏട്ടൻ ഞങ്ങൾക്ക് ടിക്കറ്റ്കൾ നൽകാറുണ്ട് ).
മോഹൻലാൽ ന് പുറമേ പ്രിയ രാമൻ, വിനീത, രഘുവരൻ, ജഗദീഷ്, രാജൻ P. ദേവ് എന്നിവർ ഒക്കെ അഭിനയിച്ച മാന്ത്രികം ഒരു ഔട്ട് ആൻഡ് ഔട്ട് എന്റർടൈൻമെന്റ് ആയിരുന്നു.. തമ്പി introduce ചെയ്ത S. P. വെങ്കിടേഷ് തന്നെ ആയിരുന്നു മ്യൂസിക്. ക്യാമറ – സാലു ജോർജ്, എഡിറ്റിംഗ് -ശ്രീകർ പ്രസാദ്, ആർട്ട് -സാബു സിറിൽ,. ആ വർഷം ഓണത്തിന് ഇറങ്ങിയ ചിത്രങ്ങളിലെ ഏറ്റവും വലിയ പണം വാരിപ്പടം “മാന്ത്രികം “തന്നെ ആയിരുന്നു.രണ്ടു മൂന്നു ദിവസം ഞാനും സുഭാഷും കൂടി എറണാകുളം ഗസ്റ്റ് ഹൗസിൽ സിനിമാ ചർച്ചകളുമായി കഴിഞ്ഞു.. പ്രത്യേകിച്ച് പ്രയോജനങ്ങൾ ഒന്നും ഇല്ലെങ്കിൽ കൂടി സുഭാഷ് മൊത്തുള്ള സിനിമാ ഡിസ്കഷൻസ് എനിക്ക് എപ്പോഴും പുതിയ ഒരു ഊർജം നൽകാറുണ്ട്.സെപ്റ്റംബർ 6- ന് ആയിരുന്നു ആ വർഷം ഓണം.ഓണത്തിന് മൂന്നു നാലു ദിവസം എന്തായാലും വീട്ടിൽ കഴിച്ചു കൂട്ടാം.കുറേ കാലത്തിനു ശേഷം ഓണത്തിന് നാട്ടിൽ വരുന്നതല്ലേ.. 4 ആം തിയ്യതി തന്നെ ഞാൻ സുഭാഷ് നോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു..ആ വർഷത്തെ ഓണം എനിക്ക് മറക്കാൻ പറ്റാത്ത ഓണം തന്നെ ആയിരുന്നു…
(തുടരും)