Love
നിങ്ങൾ പ്രണയതിരസ്കാരം അനുഭവിക്കുന്ന വ്യക്തിയാണോ ?
നാമേറെ ഇഷ്ടപ്പെട്ടുപോയ ഒരാളോട് പ്രണയാഭ്യർത്ഥന നടത്തുമ്പോൾ അവർ നമ്മുടെ പ്രതീക്ഷകൾക്കു തികച്ചും വിരുദ്ധമായി പ്രതികരിച്ചെന്നിരിക്കാം. ആ പ്രണയാഭ്യർത്ഥന
443 total views

fasil shajahan
പ്രണയ തിരസ്കാരങ്ങൾ !
നാമേറെ ഇഷ്ടപ്പെട്ടുപോയ ഒരാളോട് പ്രണയാഭ്യർത്ഥന നടത്തുമ്പോൾ അവർ നമ്മുടെ പ്രതീക്ഷകൾക്കു തികച്ചും വിരുദ്ധമായി പ്രതികരിച്ചെന്നിരിക്കാം. ആ പ്രണയാഭ്യർത്ഥന തിരസ്കരിച്ചെന്നു വരാം. പ്രണയാഭ്യർത്ഥന നടത്തിയ വ്യക്തിയുടെ അയോഗ്യത കൊണ്ടാവണമെന്നില്ല അങ്ങനെ സംഭവിക്കുന്നത്. ഒരു പ്രണയാഭ്യർത്ഥനയോട് എങ്ങനെ പ്രതികരിക്കണം എന്നത് എക്കാലത്തെയും ഏറ്റവും ബുദ്ധിമുട്ടേറിയ വിഷയമാണ്.സഖാവ് എന്ന ഈയിടെ വൈറലായ കവിത കേട്ടും ചൊല്ലിയും പൊട്ടിക്കരഞ്ഞ നിരവധി ഹൃദയങ്ങളുണ്ട്.
“പ്രേമമായിരുന്നെന്നിൽ സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാൻ
വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ
ചങ്കിലെ പെണ്ണായ് പിറന്നിടും…
വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ
ചങ്കിലെ പെണ്ണായ് പിറന്നിടും…”
എന്തിനാണ് അവർ പൊട്ടിക്കരഞ്ഞത്?
ഒരു പ്രത്യേക കാലത്ത്/പ്രായത്തിൽ/ അവസ്ഥയിൽ തിരിച്ചറിയാൻ കഴിയാതെ പോയതോ തിരസ്കരിച്ചതോ ആയ നഷ്ടപ്രണയത്തെ കുറിച്ച് ഓർത്താണവർ പൊട്ടിക്കരഞ്ഞത്. ഒരു പെൺകുട്ടിക്ക് ആദ്യമായി ഒരു പ്രണയാഭ്യർത്ഥന ലഭിച്ചത് ഒമ്പതാമത്തെ വയസ്സിൽ ഒരു ഫോൺ കോളിലൂടെ ആയിരുന്നു. അച്ഛനാണ് ഫോൺ എടുത്തത്. വലിയ പൊട്ടിത്തെറികൾക്ക് ആ സംഭവം കാരണമായി. ആ കുട്ടി ഭയന്നു പോയി. പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ പ്രണയാഭ്യർത്ഥനകളോടും അവർ തികഞ്ഞ തിരസ്കാരമാണ് പുലർത്തിയത്.
ഇങ്ങനെ മനസ്സുകളിൽ മുറിവ് പറ്റിയ ഒരാളോടാവാം നാം പ്രണയാഭ്യർത്ഥന നടത്തുന്നത്. നാം അവരുടെ തിരസ്കാരമേ കാണുന്നുള്ളൂ, അവർ അങ്ങനെയായിത്തീർന്ന വഴികളെ കുറിച്ചു നാം അറിയുന്നില്ല.
മെസഞ്ചറുകളിൽ പ്രണയാഭ്യർത്ഥന നടത്തിയവരുടെ സ്ക്രീൻഷോട്ടുകൾ എടുത്തു ഫേസ്ബുക്കിൽ പബ്ലിഷ് ചെയ്തവരെ പലപ്പോഴും നിങ്ങൾ കണ്ടിട്ടുണ്ടാവും. അവരിൽ രണ്ടു വിഭാഗമുണ്ട്.
ഒന്നാമത്തെ വിഭാഗം അതൊരു ശല്യമായതുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടു ചെയ്യുന്നവരാണ്. പക്ഷേ മറ്റൊരു കൂട്ടർ ഒരു പ്രണയാഭ്യർത്ഥനയെ എങ്ങനെ സ്വീകരിക്കണം എന്ന് നിശ്ചയമില്ലാത്തതു കൊണ്ട് അങ്ങനെ ചെയ്യുന്നവരാണ്. അല്ലാതെ അവർ പ്രണയം ആഗ്രഹിക്കാത്തവരായതു കൊണ്ടല്ല. പ്രണയാഭ്യർത്ഥനകൾ വരുമ്പോർ അവർക്ക് ശ്വാസം മുട്ടലും വെറുപ്പും അനുഭവപ്പെടുന്നു. ആ നൈമിഷിക ഫ്രസ്റ്റ്വേഷനിൽ അവരത് പബ്ലിക്കിനോട് വിളിച്ചു പറയുന്നു.
അതേ മാനസിക നിലയുള്ളവർ അവർക്കു ചുറ്റിലും ഒത്തുകൂടി പതിതനെ/പതിതയെ തള്ളിപ്പറയുമ്പോൾ അനുഭസ്ഥന്/അനുഭവസ്ഥയ്ക്ക് ആശ്വാസം ലഭിക്കുന്നു. എന്നാൽ ശരിയായ അർത്ഥത്തിൽ എടുത്തു പരിശോധിച്ചാൽ അവർ പ്രണയവിരോധികളല്ല എന്നു മനസ്സിലാവും. പ്രണയവൈകല്യമാണ് അവർ അവർ പോലുമറിയാതെ സ്വയം വെളിപ്പെടുത്തുന്നത്.
ഇങ്ങനെ ഏതൊരു തരത്തിലും തലത്തിലും ഉള്ള പ്രണയാഭ്യർത്ഥനകളോടും ചിലർ നെഗറ്റീവായി പ്രതികരിക്കുന്നതിനു മുകളിൽ പറഞ്ഞതു കൂടാതെ വേറെയും കാരണങ്ങൾ ഉണ്ട്. നിലവിൽ കനത്ത പ്രണയരാഹിത്യം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിക്ക്, ആ വാക്കിനോടു തന്നെ വെറുപ്പു തോന്നിത്തുടങ്ങിയിട്ടുണ്ടാവാം. അവർ മുമ്പ് അങ്ങനെ ആയിരുന്നില്ല. ഇപ്പോൾ അങ്ങനെ ആയതാണ്. ഭാവിയിൽ അവർ മാറിക്കൂടായ്കയുമില്ല. നിലവിൽ അവർക്ക് പ്രണയം എന്ന വാക്ക് കേൾക്കുന്നതു പോലും ഇഷ്ടമില്ല എന്നേയുള്ളൂ.
ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി, പ്രണയം ഏറെ ആഗ്രഹിച്ചിട്ടും പ്രണയാഭ്യർത്ഥനകളോട് തികച്ചും നെഗറ്റീവായി പ്രതികരിക്കുന്നവരുണ്ട്. ഇതിന്റെ കാരണം അപ്രതീക്ഷിതങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നു.അപ്രതീക്ഷിതമായത് എന്ത് സംഭവിക്കുമ്പോഴും മനുഷ്യരുടെ ആദ്യഭാവം ഞെട്ടൽ ആണ്. ആ ഞെട്ടലിന്റെ വെപ്രാളത്തിൽ അവരെന്തൊക്കെയോ വിളിച്ചു പറയും. പിന്നീട്, ഛെ വേണ്ടിയില്ലായിരുന്നു എന്നു പരിതപിക്കും. അങ്ങനെയുള്ള കൂട്ടരാണിവർ.
മറ്റൊരു വിഭാഗം ഉള്ളത്, ഇങ്ങനെയൊരു ആഗ്രഹം തന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്നത് അറിയാതെ പോകുന്നവരാണ്. പ്രണയം എന്ന അവസ്ഥയെ കുറിച്ചോ അതിന്റെ ആഴത്തെ കുറിച്ചോ അവർ ബോധവാൻമാരായിരിക്കില്ല. രസകരമാണ് അവരുടെ കാര്യം. എന്തിനാണ് നമ്മൾ പ്രണയിക്കുന്നത്, അതെന്താ പരിപാടി എന്നൊക്കെ സെൻസ് ലെസ് ആയി അവർ ചോദിച്ചു കളയും. എന്താണിതിനു കാരണം?
നമ്മുടെ ശീലവും കൂടിയാണ് പ്രണയം എന്നതാണ് ഇതിനുള്ള മറുപടി. ഒരു കുഞ്ഞു ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. പതിനെട്ടു തരം വിളമ്പിയ ഒരു ഓണസദ്യയോ, കഞ്ഞി പയർ ചമ്മന്തി കോമ്പിനേഷനോ ഒരു യൂറോപ്പുകാരനു നൽകി നോക്കൂ, അവൻ മുഖം തിരിഞ്ഞു നിൽക്കും. കാരണം അവനത് ശീലിച്ചിട്ടില്ല. മുമ്പ് അനുഭവിച്ചിട്ടില്ല. കേട്ടിട്ടില്ല.
ഇതു പ്രണയത്തിനും ബാധകമാണ്. അതൊരു പ്രത്യേകമായ മാനസിക തലമാണ്. അതിലൂടെ സഞ്ചരിക്കാത്തവർക്ക്, ആ തലം അനുഭവിക്കാൻ കഴിയാത്തവർക്ക് ഇതെന്താ പരിപാടി എന്നു മനസ്സിലാവില്ല. ആ പാവം മോഹൻലാൽ എന്തിനാണ് ആ വളഞ്ഞ ഷോൾഡറും വെച്ച് ശോഭനയുടെ കയ്യും പിടിച്ച് പാട്ടും പാടി മരങ്ങൾക്കിടയിലൂടെ ഓടുന്നതെന്നു മനസ്സിലാവില്ല.
പ്രണയകവിതകളുടെ ചുവട്ടിൽ ആളുകൾ തുരുതുരെ കമന്റുകളിടുമ്പോൾ ഇത്തരക്കാർ പറയും, ഇതെല്ലാം ഉടായിപ്പാണ്, തട്ടിപ്പാണ്, ആളുകളെ പറ്റിക്കലാണ്, ഇവർക്കൊക്കെ ഭ്രാന്താണ് എന്നൊക്കെ.
അവരങ്ങനെ വിമർശിക്കുന്നത് ആത്മാർത്ഥമായാണ്. കാരണം അവരതു ശീലിച്ചിട്ടില്ല. ആ തലത്തിലൂടെ സഞ്ചരിക്കാൻ ഭൂതകാലം അവർക്ക് അവസരമൊരുക്കിക്കൊടുത്തിട്ടില്ല. മെഹ്ദി ഹസൻ സിത്താറിലിരുന്നു വിരഹഗാനം പാടുമ്പോൾ ഇയാൾക്കിതെന്തിന്റെ പിരാന്താണ് എന്നവർ ചോദിച്ചെന്നിരിക്കും. ഇങ്ങനെയുള്ളവരും പ്രണയാഭ്യർത്ഥനകളോട് പുറംതിരിഞ്ഞു നിൽക്കാം.
മറ്റൊരു കൂട്ടർ “ഇമേജുകളുടെ തടവറയിൽ” ജീവിക്കുന്നവരാണ്. അറിയപ്പെടുന്ന ഒരു എഴുത്തുകാരൻ തനിക്കു ലഭിച്ച പ്രണയാഭ്യർത്ഥനയെ കുറിച്ച് ഒരിക്കൽ എന്നോടു പറയുന്നുണ്ട്.
“വെറുതെ നമ്മുടെ വില പോകും” എന്നു പറഞ്ഞാണ് അദ്ദേഹം ഏറെ ആഗ്രഹിക്കുന്ന തന്റെ പ്രണയാഭിവാഞ്ചയെ തിരസ്കാരത്തിലിടുന്നത്.
അദ്ദേഹത്തിന്റെ തനത് ഭാവത്തേക്കാൾ, ആത്മാവിന്റെ വിളിയേക്കാൾ, സ്വാഭാവികതയുടെ നിഷ്കളങ്കതയേക്കാൾ അദ്ദേഹം പ്രാധാന്യം നൽകുന്നത് അദ്ദേഹത്തിനു ലഭിച്ച സോഷ്യൽ ഇമേജിനാണ്. ഒരുത്തിയെ പ്രണയിച്ചിട്ട് എന്തിന് വെറുതെ എന്റെ വില കളയണം എന്ന് അദ്ദേഹം ചോദിക്കുന്നത് അതുകൊണ്ടാണ്.
പ്രണയതിരസ്കാരക്കാരുടെ പട്ടിക ഇങ്ങനെ നീണ്ടു പോയിക്കൊണ്ടേയിരിക്കും.
മറ്റൊരു കൂട്ടരുള്ളത് സുരക്ഷാഭീതി കൊണ്ടുനടക്കുന്നവരാണ്. തന്റെ പ്രണയമെങ്ങാനും പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന പുകിൽ ഓർക്കുന്നവർ പ്രണയാഭ്യർത്ഥനകളെ വേദനയോടെ ചിതയിലെരിക്കും. അതിന്റെ ഭസ്മം ഹൃദയത്തിൽ നിമജ്ജനം ചെയ്യും. വിശ്വസിക്കാവുന്ന ഒരിടം ലഭിച്ചാലേ അവർ പ്രണയത്തെ കുറിച്ചു തന്നെ ആലോചിക്കൂ.
ഈ വിഭാഗത്തിൽ തന്നെ പെടുന്ന മറ്റൊരു കൂട്ടരാണ് മൂന്നും നാലും മക്കളായവർ. അവരുടെ ഉളളിലെ പ്രണയ ദാഹങ്ങളെ അവർ കുഴിച്ചുമൂടുന്നത് അവരുടെ മക്കളെങ്ങാനുമറിഞ്ഞാലുള്ള സാഹചര്യങ്ങളെ മുൻനിറുത്തിയാണ്. അല്ലാതെ ആഗ്രഹമില്ലാഞ്ഞിട്ടല്ല.
പ്രണയാഭ്യർത്ഥനകളെ തിരസ്കരിക്കുന്ന വേറെയൊരു കൂട്ടരാണ് ശരീരവൈകല്യത്തെ കുറിച്ചോ നിറത്തെ കുറിച്ചോ ശരീര സൗന്ദര്യത്തെകുറിച്ചോ പ്രായാധിക്യത്തെ കുറിച്ചോ വയറു തള്ളിയതിനെക്കുറിച്ചോ ചിന്തിച്ചു കൂട്ടുന്നവർ.
രാഷ്ടീയാതിക്രമങ്ങളിൽ ശരീരശേഷി നഷ്ടപ്പെട്ട ബ്രിട്ടാസ് തന്നെ വിവാഹം കഴിക്കാനാഗ്രഹിച്ചു വന്ന പെൺകുട്ടിയോട് ആദ്യം പ്രകടിപ്പിച്ചത് തിരസ്കാരമായിരുന്നു. പിൽക്കാലത്ത് ആ മഹത്തായ പ്രണയം പൂവണിഞ്ഞതു പിന്നീട് നാം കണ്ടു. തിരസ്കാരമായിരുന്നു അവിടെ വിജയിച്ചിരുന്നത് എങ്കിൽ ആ വിവാഹം നടക്കുമായിരുന്നില്ല.
മറ്റൊരു കൂട്ടരാണ് റിയാലിറ്റിസ്റ്റുകൾ. അവർക്ക് പ്രണയമെന്നാൽ റിസൽറ്റ് ഓറിയെന്റഡ് ആയിരിക്കണം.
ഒരിക്കലും പരസ്പരം കാണാനിടയില്ലാത്ത, ഒന്നിക്കാനിടയില്ലാത്ത, നമ്മൾ പ്രണയിച്ചിട്ട് എന്തു കാര്യമാണ് എന്ന് അവർ ചോദിച്ചു കളയും.
ഇവർ തന്നെ മറുവശത്ത് ഒരിക്കലും ദർശനം സാധ്യമാകാത്ത “മതിലുകളിലെ” ബഷീറിയൻ പ്രണയത്തെ നെഞ്ചിലേറ്റുകയും ചെയ്യും. അഥവാ, അവരിലുമുണ്ട് പ്രണയദാഹം. പക്ഷേ റിയാലിറ്റിയുടെ കശാപ്പുമേശയിൽ അവരതിനെ തിരസ്കരിച്ചു കൊന്നു കളയും എന്നു മാത്രം.
പിന്നെയുള്ള ഒരു കൂട്ടർ ഇത് പാപമെന്ന് കരുതുന്നവരാണ്. അവർ അവരുടെ ഉള്ളിലെ പ്രണയദാഹങ്ങളെ നാളെ ലഭിക്കാനിടയുള്ള ശിക്ഷാവിധികളെ ഭയന്ന് തിരസ്കാരഭാവത്തിലേയ്ക്ക് മൊഴിമാറ്റം നടത്തുന്നു. ഇതര പ്രണയങ്ങളുടെ കശാപ്പുകാരായും അവർ ജൈവിക റോളിൽ പ്രത്യക്ഷപ്പെടുന്നു.
പിന്നെയുമൊരു കൂട്ടരുള്ളത് പ്രണയത്തെ ലൈംഗികതയുമായി മിക്സ് ചെയ്യാൻ താൽപര്യമില്ലാത്തവരാണ്. ഫോണിൽ വിളിക്കുന്നത് ഇഷ്ടമില്ലാത്തവർ. ഫോട്ടോ ചോദിക്കുന്നത് ഇഷ്ടമില്ലാത്തവർ. ഇങ്ങനെ ചില പ്രത്യേക കണ്ടീഷനുകൾ അറിഞ്ഞോ അറിയാതെയോ ആഗ്രഹിക്കുന്നവരും അവർക്കു പറ്റാത്ത പ്രണയങ്ങളെ തൂക്കിലേറ്റാം.
മനുഷ്യരിലെ ഒടുങ്ങാത്ത പ്രണയദാഹങ്ങൾക്ക് മറുകര കണ്ടെത്തിയവരാണ് മറ്റൊരു കൂട്ടർ. അവർക്കു നിലവിൽ സ്വന്തമായി ഒരു കൂൾബാറുണ്ട്. അങ്ങനെയുള്ളവരുടെ മുന്നിൽ ഫലൂദയും ഷാർജാ മിൽക് ഷെയ്ക്കും വാനിലാ കോക്ടെയിലും കാണിച്ചു കൊടുത്തിട്ടു കാര്യമില്ല. അവർ വേണ്ടെന്നേ പറയൂ.
പ്രണയത്തിന്റെ കാമ്പായ “പൈങ്കിളിത്തരം” നഷ്ടപ്പെട്ട ബുജികൾ ആണ് മറ്റൊരു തിരസ്കാര വിഭാഗം. പ്രണയം പൂർണ്ണാർത്ഥത്തിൽ പൈങ്കിളിത്തമാണ്. നിഷ്കളങ്കത്വവും നിർമ്മലവുമാണ്. ടൈറ്റാനിക് സിനിമയിൽ നായകനും നായികയും കപ്പലിൽ നിന്നും വെള്ളത്തിലേയ്ക്ക് തുപ്പിക്കളിക്കുന്നത് അതിനൊരു ഉദാഹരണമാണ്. അവിടെ അവർ കുഞ്ഞുങ്ങളായി മാറുന്നു. അവരെത്തന്നെ അവരോടു മറന്നു പോകുന്നു.
ബുജികൾക്ക് ഇത് അസാധ്യമാണ്. അവർ പ്രണയത്തെ കുറിച്ച് അതിമനോഹരമായി വർണ്ണിച്ചെന്നു വരാം. ഏത് കരിരാവിലും ഒരു ചെറുകസവിഴ തുന്നും കിരണമേ.. എന്നെഴുതാൻ അവർക്കു കഴിഞ്ഞെന്നിരിക്കും.
പക്ഷേ ഒരു പ്രണയിയോട് പച്ച മലയാളത്തിൽ “ഞാൻ നിന്നെ പ്രേമിക്കുന്നു” എന്നു പറയാൻ അവർക്കു കഴിയില്ല. അവരും നിർമ്മലനിഷ്കളങ്ക പ്രണയാഭ്യർത്ഥനകളെ തിരസ്കരിക്കും. ഒരിക്കലും പൂക്കാത്ത ഒരു മാങ്കോസ്റ്റിൻ മരത്തിൽ അവർ കവിതകൾ തൂക്കിയിടും.
ഇങ്ങനെ പ്രണയാഭ്യർത്ഥനാ തിരസ്കാരങ്ങളുടെ കാരണങ്ങൾ നിരവധിയാണ്. ആത്മവിശ്വാസക്കുറവ്, പ്രണയിതാക്കൾ തമ്മിലുള്ള റേഞ്ചിലുള്ള അന്തരം, വീട്ടിലോ, തൊഴിലിടത്തിലോ മറ്റോ നിലനിൽക്കുന്ന മന: സംഘർ ഷങ്ങൾ, ജോലി നഷ്ടപ്പെടൽ, കടബാധ്യത, മധുരപ്രതികാരം തുടങ്ങി നിരവധി കാരണങ്ങൾ.
മണ്ണാർത്തൊടിയിലെ ജയകൃഷ്ണനെയും ക്ലാരയെയും രാധയെയും ഈയവസരത്തിൽ നമുക്ക് മറക്കാനാവുമോ? അവിടെയുമുണ്ട് തിരസ്കാരത്തിന്റെ പറയാതെ പറയുന്ന പദ്മരാജൻ ഭാവങ്ങൾ!
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് ഈ ലേഖനം ഇവിടെ അവസാനിപ്പിക്കട്ടെ.
പ്രണയത്തിന്റെ അനവധി നിരവധിയായ ഭാവങ്ങൾ പ്രകടിപ്പിക്കാത്ത മനുഷ്യരിൽ അസൂയയും പകയും ഒളിഞ്ഞുനോട്ടവും പരദൂഷണത്വവും സദാചാരബാധയും കൂടുതലായിരിക്കും. അവർ മറ്റുള്ളവരെ മുറിപ്പെടുത്തി സംസാരിക്കുന്നതിൽ മുന്നിലായിരിക്കും.
പാട്ടുകളോടും പകൽകിനാവുകളോടും ജീവജാലങ്ങളോടും അവർക്ക് അനുകമ്പ കുറഞ്ഞിരിരിക്കും. മൃദുലതയും ആർദ്രതയും ദയാവായ്പും വാൽസല്യവും അവരിൽ കുറവായിരിക്കും. ഇങ്ങനെയൊന്നുമല്ലാത്ത ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങളും ഏതോ ഭാവത്തിലുള്ള പ്രണയത്തിൽ തന്നെയാണ്.
വിവാഹപൂർവ്വ / വിവാഹാനന്തര പ്രണയങ്ങളെല്ലാം ഈ എഴുത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിലെ “ശരിതെറ്റുകൾ” മറ്റൊരു വിഷയമാണ്. നമുക്കു ചുറ്റിലും സംഭവിച്ചു കൊണ്ടിരിക്കുന്ന റിയാലിറ്റികളെ മാത്രം അടിസ്ഥാനമാക്കി എഴുതിയതാണ് ഈ എഴുത്ത്.
റിയാലിറ്റികൾ എന്നത് എത്തിക്സുകളോടും ശരി തെറ്റുകളോടും നാട്ടുനടപ്പുകളോടും വിദൂരം പാലിക്കുന്ന ഭൂമിയിലെ യാഥാർത്ഥ്യങ്ങളാണ്. ആ അർത്ഥത്തിൽ മാത്രം ഇതു വായിക്കുക.
444 total views, 1 views today