ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍നിന്നു തന്റെ ചിത്രമായ ”ഫ്രീഡം ഫൈറ്റ്” പിന്‍വലിക്കുന്നതായി സംവിധായകന് ജിയോ ബേബി. കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയുന്നത് അടൂർ ഗോപാലകൃഷ്ണൻ ആണ് എന്നതിനാലാണ് ജിയോ ബേബി തന്റെ ചിത്രം പിൻവലിക്കുന്നത്. ഡിസംബര്‍ 19 മുതല്‍ 21 വരെയാണ് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
കെ.ആര്. നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സുമായി ബന്ധപ്പെട്ട വിവാദങ്ങൾ തന്നെയാണ് കാരണം. ജാതിവിവേചനവുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന പ്രസ്തുത സ്ഥാപനത്തിന്റെ ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന നിലപാടാണ് അടൂർ ഗോപാലകൃഷ്ണൻ പിന്തുടരുന്നതെന്നും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണ് അടൂർ എന്നതുമാണ് തന്റെ ചിത്രം പിൻവലിക്കാൻ സംവിധായകൻ ജിയോ ബേബിയെ പ്രേരിപ്പിച്ചത്. ജിയോ ബേബിയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ
“ഫ്രീഡം ഫൈറ്റ് സ്വാതന്ത്ര്യ സമരം എന്ന ഞങ്ങളുടെ സിനിമ ഹാപ്പിനസ് ഇന്റര്‍നാഷ്ണല്‍ ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമഹാപ്പിനസ് ഇന്റര്‍നാഷ്ണല്‍ ഫിലിമില്‍ നിന്നും നിന്നും ഞങ്ങള്‍ പിന്‍വലിക്കുകയാണ്. ഇത്ര അധികം ആരോപണങ്ങള്‍ നേരിടുന്ന , കെ.ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന് മേളയുടെ ഉദ്ഘാടകന്‍ ആവുന്നതില്‍ പ്രധിഷേധിച്ചാണ് സിനിമ പിന്‍വലിക്കുന്നത്.സര്‍ക്കാരിന്റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നു.കെ.ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റിയട്ട് ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു.എന്ന് നിര്‍മാതാക്കള്‍, സംവിധായകര്‍.