ഫ്ലാറ്റ് നമ്പര്‍ 13 – വസുന്ധരാ എന്‍ക്ലേവ്
വീട്ടിലേക്കു പോകാന്‍ അയാള്‍ക്ക് തോന്നിയില്ല. കരോള്‍ ബാഗിലുള്ള ജോസഫേട്ടന്റെ കടയില്‍ പോയി എന്തെങ്കിലും കഴിച്ചാലോ എന്ന ചിന്തയില്‍ വണ്ടി തിരിക്കുമ്പോള്‍ കല്യാണി എന്തിനായിരിക്കും വിളിച്ചിരിക്കുക എന്ന് ഒരു നിമിഷം അയാള്‍ ചിന്തിച്ചു.
152 total views, 1 views today

ചില്ലറ കാര്യങ്ങളില്‍ തുടങ്ങിയ അഭിപ്രായവ്യത്യാസങ്ങള്‍ ഒരു വലിയ വഴക്കിലേക്ക് നയിക്കാനും,കല്യാണി ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് അസഹനീയമായി തോന്നാനും തുടങ്ങിയപ്പോള്‍ രഘുനാഥന് ഫ്ലാറ്റ് പൂട്ടി പുറത്തേക്കു നടന്നു.മരിച്ചു കളഞ്ഞാലോ എന്നയാള്‍ക്ക് തോന്നി.
ഈയിടെയായി കല്യാണി ഇങ്ങനെയാണ്.ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കും. ശബ്ദമുയര്‍ത്തും,പാത്രങ്ങളെറിഞ്ഞുടക്കും. സാധാരണയായി അയാള്‍ പ്രതികരിക്കാത്തതിനു മൂന്നു കാര്യങ്ങള്‍ ഉണ്ടായിരുന്നു.ഒന്ന്, രണ്ടു കൈകള്‍ കൂട്ടിയടിച്ചാലെ ശബ്ദം ഉണ്ടാവൂ എന്ന തിരിച്ചറിവ്.രണ്ട്,മിക്കവാറും കല്യാണിയുടെ ഭാഗത്താവും ന്യായം എന്നതു.മൂന്നു അയാള്‍ കല്യാണിയെ അതിരറ്റു സ്നേഹിക്കുന്നത് കൊണ്ട് .
ഡല്‍ഹിയിലുള്ള വസുന്ധരാ എന്‍ക്ലേവിലെ ഒരു ബില്‍ഡിങ്ങില്‍,ഫ്ലാറ്റ് നമ്പര്‍ പതിമ്മൂന്നില്‍ ആയിരുന്നു അവര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി താമസിച്ചിരുന്നത്.ഫ്ലാറ്റ്നമ്പര്‍ പതിമൂന്നു എന്നുള്ളത് പന്ത്രണ്ടു ആക്കാത്തതിനായിരുന്നു പുതിയ വഴക്ക്.കുട്ടികള്‍ ഉണ്ടാകാത്തത് പതിമൂന്നിന്റെ നിര്‍ഭാഗ്യം ആണെന്ന് അവള് പറഞ്ഞു.നാല് വര്‍ഷം മറ്റു പലയിടങ്ങളില്‍ താമസിച്ചിട്ടും ഒന്നും സംഭവിച്ചില്ലല്ലോ എന്നുള്ള അയാളുടെ ചോദ്യമായിരുന്നു വഴക്കിനു തിരി കൊളുത്തിയത്. ഒരു ഫ്ലവര്‍വേസ് പൊട്ടലായിരുന്നു ആദ്യത്തെ അതിന്റെ പ്രതികരണം.
വിവാഹത്തിന് ആറു വര്‍ഷങ്ങള്‍ക്കു ശേഷവും കുട്ടികള്‍ ഉണ്ടാവാത്തതാണ് കല്യാണിയുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ക്കു മൂലകാരണം എന്നറിയാമെങ്കിലും,അതിലുള്ള വിഷമത്തിന്റെ കൂടെ മനസമാധാനം നഷ്ട്ടമായുള്ള ഈ ജീവിതത്തില്‍ അയാള്‍ക്ക് മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു.അവധി ദിനങ്ങളെ അയാള്‍ പേടിച്ചു.ദിവസേനയുള്ള വഴക്കുകളും അതിനുശേഷമുണ്ടാകാറുള്ള അതിഭീകരമായ നിശ്ശബ്ദതയും, ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്നുള്ള ചിന്തയിലേക്ക് അയാളെ ഇടയ്ക്കിടെ എത്തിച്ചിരുന്നു.എങ്കിലും സ്വയം മരിക്കാന്‍ അയാള്‍ക്ക് പേടിയായിരുന്നു എന്നതായിരുന്നു സത്യം.
ദല്‍ഹി തണുത്തുറഞ്ഞു കിടക്കയായിരുന്നു.തന്റെ മാരുതി എണ്ണൂറില്‍ തികച്ചും അശ്രദ്ധമായി സഞ്ചരിക്കവേ,ഏതെങ്കിലും ഒരു വാഹനം വന്നു തന്റെ കാര്‍ തകര്‍ത്തു തരിപ്പണമാക്കും എന്നയാള്‍ വ്യാമോഹിച്ചു.പക്ഷെ ഒന്നും സംഭവിച്ചില്ല.
മൂന്നുവര്‍ഷത്തേക്കുള്ള ഉത്തരേന്ത്യന്‍ സ്ഥലംമാറ്റം ബാങ്കില്‍ നിന്ന് അറിയിച്ചപ്പോള്‍,സന്തോഷത്തോടെയായിരുന്നു അയാള്‍ സ്വീകരിച്ചത്. എന്താണ് കുട്ടികള്‍ ഉണ്ടാകാത്തത് എന്നുള്ള ചോദ്യത്തെ നേരിട്ട് മടുത്ത അവസരത്തില്‍ ഒരു മാറ്റം കൂടി ജീവിതത്തിനു അനിവാര്യതയായിരുന്നു. ഡല്‍ഹിയില്‍ വന്നിട്ടും ചികിത്സകള്‍ തുടര്‍ന്നിട്ടും ഫലമുണ്ടാകാത്ത അവസ്ഥയില്‍ കല്യാണിയോട് പലവട്ടം ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെ അയാള്‍ സംസാരിച്ചുവെങ്കിലും കല്യാണി അനുകൂലമല്ലായിരുന്നു.
ബാങ്കിലെത്തി അയാള്‍ രണ്ടു കത്തുകള്‍ തയാറാക്കി.ഒന്ന് കല്യാണിക്കും മറ്റൊന്ന് മേലുദ്യോഗസ്ഥനും.രണ്ടും കവറിലാക്കി അയാള്‍ കാറില്‍ തന്നെ വെച്ചതിനു ശേഷം നദിക്കരയിലേക്ക് പൊയി.യമുനാനദിയിലേക്ക് വണ്ടി ഓടിച്ചിറങ്ങാമെന്നും,വേദനാജനകമല്ലാത്ത ഒരു മരണത്തെ പുല്‍കാമെന്നും അയാള്‍ ഓര്‍ത്തു.
നദിയിലേക്ക് നയിക്കുന്ന ചെറിയ വഴിയിലൂടെ അവിടെ ചെല്ലുമ്പോള്‍ താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരാള്‍ കുളിക്കുന്നുണ്ടായിരുന്നു.അയാള്‍ കയറിപ്പോകട്ടെ എന്നുള്ള വിചാരത്തില്‍ വണ്ടി നിര്‍ത്തി പിന്നോട്ടു ചാരിക്കിടക്കവേ വീട്ടിലെ നമ്പരില്‍ നിന്നും ഫോണ്‍! വന്നു.കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം, കല്യാണിയുടെ മൊബൈല്‍ നമ്പരില്‍ നിന്നും ഒരു കാള്‍ കൂടിയെത്തി.കല്യാണിയോടു സംസാരിച്ചാല്‍ ചിലപ്പോള്‍ മരിച്ചേക്കാം എന്നുള്ള തീരുമാനം മാറ്റേണ്ടി വന്നാലോ എന്ന് ഭയപ്പെട്ടതിനാല്‍ ! അയാള്‍ ഫോണ്‍ ! എടുത്തില്ല.
കുളി കഴിഞ്ഞു താടിക്കാരന് വസ്ത്രങ്ങള്‍ മാറ്റി ധരിച്ചു.ശേഷം, കൈയിലുണ്ടായിരുന്ന ഭാണ്ടക്കെട്ടുമായി അടുത്ത് തന്നെയുള്ള ഒരു മരത്തണലില്‍ അയാള്‍ ചാരിയിരുന്നപ്പോള്‍,തന്റെ ഇംഗിതം നടക്കണമെങ്കില്‍ വേറെ എവിടെ എങ്കിലും പോകണം എന്ന് രഘുനാഥനു തോന്നി.തന്റെ കൈയില്‍ മിച്ചമുള്ള പണം അയാള്‍ക്ക് കൊടുക്കാമെന്നും.അല്ലെങ്കില്‍ തന്നെ മരിക്കാന്‍ പോകുന്നവന് എന്തിനു പണം ?
പേഴ്സില്‍ ഇരുന്ന പണം മുഴുവന്‍ അയാളുടെ നേരെ നീട്ടുമ്പോള്‍,താടിയും മുടിയും നീട്ടിയ അയാളുടെ മുഖത്ത് എന്തൊരു ശാന്തത എന്ന് രഘുനാഥന് അതിശയിച്ചു.പണം അയാള്‍ വാങ്ങിയില്ല പകരം’നിങ്ങള്‍ മരിക്കാന്‍ പോകുന്നോ’എന്നുള്ള ചാട്ടുളി പോലുള്ള ചോദ്യത്തില്‍ രഘുനാഥന്,ഒന്ന് പരുങ്ങി.തന്റെ മാനസികവ്യാപാരങ്ങള്‍ എങ്ങനെ ഈ മനുഷ്യന് മനസ്സിലാക്കി എന്നയാള്‍ അത്ഭുതപ്പെട്ടു.’ഈ ലോകത്തില്‍,ഓരോരുത്തര്‍ക്കും ഓരോ ദൌത്യം ഉണ്ടെന്നും,നിങ്ങളുടേത് എന്ത് എന്ന് നിങ്ങള്‍ക്കറിയാമോ’ എന്നുള്ള അയാളുടെ ചോദ്യത്തിന് ഉത്തരം തേടി രഘുനാഥന്റെ മനസ്സ് അലയവേ ഭാണ്ടക്കെട്ടുമായി അയാള്‍ നടന്നകന്നു.
വീട്ടിലേക്കു പോകാന്‍ അയാള്‍ക്ക് തോന്നിയില്ല. കരോള്‍ ബാഗിലുള്ള ജോസഫേട്ടന്റെ കടയില്‍ പോയി എന്തെങ്കിലും കഴിച്ചാലോ എന്ന ചിന്തയില്‍ വണ്ടി തിരിക്കുമ്പോള്‍ കല്യാണി എന്തിനായിരിക്കും വിളിച്ചിരിക്കുക എന്ന് ഒരു നിമിഷം അയാള്‍ ചിന്തിച്ചു.
ജോസഫേട്ടന്റെ കടയില്‍ എല്ലാവരും ടി.വി കാണുകയായിരുന്നു.ആ കടയുടെ പിന്നില്‍ തന്നെയുള്ള ഒരു തെരുവിനെ പറ്റി തന്നെയുള്ള ഒരു പ്രോഗ്രാം ആയിരുന്നു ടി.വിയില്‍ കാണിച്ചുകൊണ്ടിരുന്നത്.വളകളില്‍ ഡിസൈന്‍ ചെയ്യുന്ന ഒരു കുടുംബം.ഒരു ഡസന്‍ വളകളില്‍ മുത്തുകള്‍ ഒട്ടിച്ചാല്‍ എത്ര രൂപ കിട്ടും എന്ന ചോദ്യത്തിന്,പന്ത്രണ്ടോ പതിനഞ്ചോ വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടി രണ്ടു രൂപ എന്ന് മറുപടി നല്കി.ആറു അംഗങ്ങള്‍ ഉള്ള അവളുടെ കുടുംബം ഒരു ദിവസം എത്ര ഡസന്‍ ഉണ്ടാക്കും എന്ന ചോദ്യത്തിന് മുപ്പതോ നാല്‍പ്പതോ എന്ന മറുപടി കേട്ട് അറുപതോ എണ്‍പതോ രൂപയാണ്,ഒരു ദിവസത്തെ ആ കുടുംബത്തിന്റെ വരുമാനം എന്ന് തിരിച്ചറിവില്‍ രഘുനാഥന് സ്ഥബ്തനായി.വീട്ടില്‍ നിന്നും ബാങ്കില്‍ പോകാന്‍ വേണ്ടി പെട്രോള്‍ അടിക്കാന്‍ തന്നെ ഏകദേശം അത്ര തന്നെ വേണമല്ലോ എന്നയാള്‍ ഓര്‍ത്തു.മരണം എന്ന ഭീകരമായ അവസ്ഥയില്‍ നിന്നും എത്രയോ മഹത്തരമാണ് കഷ്ട്ടപ്പാട് നിറഞ്ഞതെങ്കിലും ജീവിതം എന്ന് അപ്പോള്‍ അയാള്‍ക്ക് തോന്നി.ഒരു സിനിമക്ക് പോയേക്കാം എന്ന ലാഖവത്തോടെ മരണത്തിലേക്ക് നടന്നു ചെല്ലാന്‍ തീരുമാനിച്ചതില്‍ ലജ്ജയും.ചെറിയ ചെറിയ വഴക്കുകളില്‍ വിഷമിച്ചു ജീവിതമൊടുക്കാന്‍ പോയ തന്റെ ചിന്തയെ അയാള്‍ സ്വയം പഴിച്ചു .
വീട്ടിലേക്കു പോകും മുന്നേ,ആ തെരുവില്‍ നിന്നും ഒന്നോ രണ്ടോ ഡസന്‍ വളകള്‍ വാങ്ങിയേക്കാം എന്നയാള്‍ തീരുമാനിച്ചു.വളകള്‍ ഉണ്ടാകുന്ന ആ കുടുംബത്തെ സഹായിക്കുക എന്നതും ഒരു കാരണമായിരുന്നു.സ്കൂളില്‍ പഠിക്കുന്ന പ്രായമുള്ള ഒരു പെണ്‍കുട്ടിയില്‍ നിന്നും രണ്ടു ഡസന്‍ വളകള്‍ വില പേശാതെ തന്നെ അയാള്‍ വാങ്ങി.ബാക്കി വന്ന രണ്ടു രൂപ എടുത്തോളാന്‍ പറഞ്ഞപോള്‍,അയാളെ തികച്ചും അത്ഭുതപ്പെടുത്തി ഒരു ചെറു ചിരിയോടെ ഒരു ഡസന്‍ കുഞ്ഞു കരിവളകള്‍ കൂടി അവള് നീട്ടി.രഘുനാഥന്റെ കണ്ണില്‍ ഒരു ചെറു കണ്ണീര്‍ക്കണം ഉരുണ്ടു കൂടി. ‘യെ നഹി ചായിയെ ബേട്ടി…ഹമേ ബച്ചേ നഹി ഹേ’ എന്നയാള്‍ വിഷമത്തോടെ പറഞ്ഞു.’ഫികര്‍ മത് കരോ..ഭഗവാന് ആപ്കോ ബച്ചേ സരൂര് ദേംഗേ ചാച്ചാജീ’എന്ന് പറഞ്ഞു നിര്‍ബന്ധിച്ചു അവള് വളകള്‍ അയാള്‍ക്ക് കൊടുത്തു.
ഫ്ലാറ്റ് നമ്പര്‍ പതിമൂന്നില്‍ കല്യാണി ഉണ്ടായിരുന്നില്ല.വാതില്‍ പൂട്ടിയിരുന്നു. തന്നോട് വഴക്കിട്ടു കല്യാണി എന്തെങ്കിലും കടുംകൈ ചെയ്തിട്ടുണ്ടാവുമോ എന്ന് അയാള്‍ ഭയന്നു.കാലത്തെ അവളെ കഠിനമായി വേദനിപ്പിക്കത്തക്കത് എന്തെങ്കിലും പറഞ്ഞുവോ എന്ന് തന്നോട് തന്നെ ചോദിച്ചു കൊണ്ട് അയാള്‍ കല്യാണിയുടെ മൊബൈലിലേക്ക് ഡയല് ചെയ്തു.
നീണ്ട ബെല്ലുകള്‍ക്ക് ശേഷം കല്യാണിയുടെ ക്ഷീണിച്ചതെങ്കിലും സന്തോഷം നിറഞ്ഞ സ്വരം അയാള്‍ കേട്ടു. ആശുപതിയില്‍ ആണ് എന്നവള്‍ പറഞ്ഞു. ദൈവം നമ്മുടെ പ്രാര്‍ത്ഥന കേട്ടു എന്നും.
കൈയിലിരുന്ന ചെറിയ കൂട് തുറന്നു കരിവളകള്‍ എടുത്തു ഉമ്മ വെക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .
153 total views, 2 views today
