അന്തോളജി മലയാള സിനിമയായ “ഫ്രീഡം ഫൈറ്റ് ” എന്നതിലെ “അസംഘടിതർ ” എന്ന ഭാഗത്ത് പറയുന്ന സ്ത്രീ തൊഴിലാളികളുടെ മൂത്രമൊഴിക്കാനുള്ള പ്രശ്നങ്ങളെ പറ്റിയുള്ള “മൂത്രപ്പുര സമരവും, ഇരിക്കല്‍ സമരവും ” എന്താണ് ?
അറിവ് തേടുന്ന പാവം പ്രവാസി
2005-2006 കാലയളവിലാണ് കോഴിക്കോട് മിഠായിത്തെരുവിലെ കടകളില്‍ പുരുഷ തൊഴിലാളികള്‍ക്കൊപ്പം സ്ത്രീ തൊഴിലാളികളും ജോലിക്കെത്തിയത്. മൂത്രമൊഴിക്കാനുള്ള അനുവാദമില്ല, ഉണ്ടെങ്കില്‍ തന്നെ അതിനുള്ള ഇടവുമില്ല- ഇതായിരുന്നു അന്നത്തെ അവസ്ഥ. മിഠായിത്തെരുവില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ ഇടമില്ലാത്ത പ്രശ്‌നം ആദ്യമായി പൊതുശ്രദ്ധയില്‍ കൊണ്ടുവരുന്നത് ‘പെണ്‍കൂട്ടി’ന്റെ നേതൃത്വത്തിലാണ്.പെണ്‍കൂട്ട് എന്ന കോഴിക്കോട്ടെ തൊഴിലാളി യൂണിയന്റെ നേതാവ് പി. വിജി നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമായാണ് സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശവും, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മൂത്രം ഒഴിക്കുന്നതിനുള്ള സൗകര്യങ്ങളും ലഭിച്ചത്.
2008ലെ അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് “ഞങ്ങള്‍ക്കും മൂത്രപ്പുര വേണം, ഞങ്ങള്‍ക്കും മൂത്രമൊഴിക്കണം, ഞങ്ങളും മനുഷ്യരാണ്. തൊഴിലാളികളാണ് ” എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍ സ്ത്രീതൊഴിലാളികള്‍ രംഗത്തെത്തിയത്. മൂത്രമൊഴിക്കാനുള്ള സ്ഥലത്തിനും , സമയത്തിനും വേണ്ടി 2008ല്‍ സമരം ചെയ്തവരാണ് കോഴിക്കോട്ടെ പെണ്‍കൂട്ടിന്റെ നേതൃത്വത്തിലുള്ള അസംഘടിതമേഖല തൊഴിലാളി യൂണിയന്‍. അന്ന് ഒരു ബില്‍ഡിങ്ങില്‍ പോലും മൂത്രപ്പുര സൗകര്യം ഇല്ലായിരുന്നു. മുഴുവന്‍ സ്ത്രീ തൊഴിലാളികള്‍ക്കും കടയുടമയുടെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങി ഏതെങ്കിലും ഹോട്ടലുകളില്‍ ചായകുടിക്കാനെന്ന പേരിലോ , പൊതുമൂത്രപ്പുരകളിലോ പോകണമായിരുന്നു.
കടയുടമകളുടെ അശ്ലീലച്ചുവയുള്ള കമന്റുകളെയും , ഭയപ്പെടുത്തലുകളേയും നേരിടാന്‍ ഭയന്നും , മൂത്രപ്പുര സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടും തിരിച്ചു വീട്ടിലെത്തുന്നതുവരെ മൂത്രമൊഴിക്കാതിരിക്കുയായിരുന്ന തൊഴിലാളി സ്ത്രീകള്‍ നടത്തിയ സമരം ഒരര്‍ഥത്തില്‍ വിജയമായിരുന്നു. ജില്ലാ കളക്ടര്‍ വിഷയത്തില്‍ നേരിട്ടിടപെട്ടു. 2010ല്‍ ആറുമാസത്തിനകം പരിശോധന നടത്തി നിലവിലെ കെട്ടിടങ്ങളില്‍ സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. മൂത്രപ്പുര പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെട്ടില്ലെങ്കിലും സമരം കൊണ്ട് കുറേയേറെ ഗുണമുണ്ടായി. മൂത്രം എന്ന് മിണ്ടാന്‍ മടിച്ചിരുന്ന സ്ത്രീകളെല്ലാം മൂത്രം ഒഴിക്കാന്‍ പോവണമെന്ന് ധൈര്യമായി ആവശ്യപ്പെടാന്‍ തുടങ്ങി. മൂത്രം ഒഴിക്കുന്നതിനുള്ള സൗകര്യമില്ലായ്മയെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാന്‍ മടിയില്ലാത്തവരായി. അവകാശങ്ങളെക്കുറിച്ച് ബോധവതികളായി.സമരത്തിന് ശേഷം മിഠായിത്തെരുവിലെ
ബില്‍ഡിങ്ങുകളിൽ മൂത്രപ്പുര വന്നു.
മൂത്രപ്പുരയുടെ മണം വരും എന്നും , കസ്റ്റമേഴ്‌സിന് ബുദ്ധിമുട്ടാവും എന്നും പറഞ്ഞ് ചിലത് പൂട്ടിയിട്ടു. പക്ഷെ പിന്നീട് പ്രശ്‌നമുണ്ടാക്കിയപ്പോള്‍ അത് വീണ്ടും തുറന്നു. പിന്നീടും ധാരാളം പ്രശ്നങ്ങൾ ഉണ്ടായി. പലയിടത്തും മൂത്രപ്പുരയില്‍ ഉപയോഗിക്കുന്ന വെള്ളം വളരെ മോശമാണ്. അത് ഉപയോഗിച്ചാല്‍ അണുബാധയോ , മറ്റ് വിഷയങ്ങളോ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പലര്‍ക്കും മൂത്രാശയരോഗങ്ങളും , ഗര്‍ഭാശയ രോഗങ്ങളും കാണാറുണ്ട്. പല ബില്‍ഡിങ്ങുകളിലും മൂത്രപ്പുരക്കായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളുണ്ട്. എന്നാല്‍ ഇവയെല്ലാം ചെറിയ കടമുറികളോ, സ്‌റ്റോര്‍ റൂമോ ഒക്കെയായി രൂപാന്തരപ്പെട്ടിരിക്കുന്നു. പലതും അധികൃതരുടെ ഒത്താശയോടെയാണ് നടക്കുന്നത് .
ബില്‍ഡിങ്ങില്‍ മൂത്രപ്പുര സൗകര്യം ഉണ്ടായിരിക്കണം എന്നുള്ളത് നിയമമാണ്. എല്ലാ ബില്‍ഡിങ്ങിന്റെയും പ്ലാനില്‍ ഇത് ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അനുമതി ലഭിച്ച് കഴിഞ്ഞാല്‍ പിന്നീട് ഈ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്കായി മാറ്റുകയാണ് പതിവ്.
മൂത്രപ്പുര സമരം നടക്കുന്നതിന് മുമ്പ് സ്ത്രീ തൊഴിലാളികളുടെ പെടാപ്പാടുകള്‍ ഭയങ്കരമായിരുന്നു. പ്രാഥികാവശ്യം നിറവേറ്റാനുള്ള ഇടമില്ലായിരുന്നു. അതിനാൽ പലരും വെള്ളം കുടിക്കാറില്ല. ഒരു ചെറിയ കുപ്പിയില്‍ വെള്ളം കൊണ്ടുവരും. അതില്‍ കുറേ ഭക്ഷണം കഴിച്ച് കൈകഴുകാന്‍ എടുക്കും. ബാക്കിയുള്ള കുറച്ച് വെള്ളം മാത്രം കുടിക്കും. വെള്ളം കൂടുതല്‍ കുടിച്ചാല്‍ മൂത്രമൊഴിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ എവിടെപ്പോവും? വേനല്‍ക്കാലത്ത് പോലും വെള്ളം കുടിക്കാതെ കഴിച്ചുകൂട്ടും. എന്നിട്ടും മൂത്രശങ്ക അടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ട്രീറ്റില്‍ തന്നെയുള്ള ഏതെങ്കിലും ഹോട്ടലില്‍ ചായകുടിക്കാനായി ഓടും. ഒരു ചായയും കുടിച്ച് കാര്യം സാധിച്ചിട്ട് പോരും.വെള്ളം കുടിക്കാതെ നിന്ന് എങ്ങനെയെങ്കിലും മൂത്രത്തെ തടഞ്ഞ് നിര്‍ത്താം. പക്ഷെ മൂത്രപ്പുരകളില്ലാത്ത ആര്‍ത്തവ ദിനങ്ങളെക്കുറിച്ചായിരുന്നു പലർക്കും വിഷമം. പെണ്ണുങ്ങള്‍ക്ക് മാസാമാസം വരുന്നതിനെ എങ്ങനെ തടുത്ത് നിര്‍ത്തും. ഈ സമയത്താണ് മൂത്രപ്പുര ഇല്ലാത്തതിന്റെ പ്രശ്‌നം രൂക്ഷം ആകുന്നത്. നാപ്കിന്‍ ചെയ്ഞ്ച് ചെയ്യാനോ, വൃത്തിയായിരിക്കാനോ പറ്റില്ല. രണ്ടും , മൂന്നും നാപ്കിന്‍ ഒന്നിച്ച് ഉപയോഗിച്ചാണ് പലരും ഈ അവസ്ഥയില്‍ പിടിച്ച് നില്‍ക്കുന്നത്. അതുകൊണ്ടുണ്ടാവുന്ന അലര്‍ജിയും , ഇന്‍ഫക്ഷനും എല്ലാം വേറെ.
പൊതു ബാത്‌റൂം ഉണ്ട്.പക്ഷെ മിക്കയിടത്തും 10 മിനിറ്റിലധികം നടപ്പുണ്ട് അവിടേക്ക്. മുതലാളിയോട് ബാത്‌റൂമില്‍ പോവാനുള്ള അനുവാദവും ചോദിച്ച് നാപ്കിനും എടുത്ത് അങ്ങോട്ട് നടന്നെത്തുമ്പോഴായിരിക്കും അവിടെ വെള്ളം കാണില്ല. കുപ്പിവെള്ളവും ഏറ്റിപ്പെറുക്കി എത്രദൂരം നടന്ന് ചെന്നാലാണ് നാപ്കിന്‍ ഒന്ന് മാറ്റാന്‍ കഴിയുക? പുരുഷന്‍മാര്‍ കട മറവുകളോട് ഓരം പറ്റി മൂത്രശങ്ക തീര്‍ക്കുമ്പോള്‍ പെണ്ണുങ്ങള്‍ ആ ‘ശങ്ക’യ്ക്ക് ഇടകൊടുക്കാതിരിക്കാനായി വെള്ളം പോലും കുടിക്കാതെ പത്തും , പന്ത്രണ്ടും മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നു. മൂത്രം ഒഴിക്കാന്‍ സ്ഥലം ഇല്ലാത്തോണ്ട് ട്യൂബ് ഇട്ടവരും ഉണ്ട് . മിക്ക സ്ത്രീകളുടെയും ബാഗിൽ മൂത്രക്കുപ്പീം കാണാം. ഇത്തിരി പ്രായമായവര്‍ക്ക്, പ്രസവം കഴിഞ്ഞ് ചിലപ്പോ വെള്ളം കുടിച്ചില്ലേലും മൂത്രം നിയന്ത്രിക്കാന്‍ പറ്റീന്ന് വരില്ല. അങ്ങനെയൊള്ളോര് കുപ്പി കയ്യില്‍ കരുതുന്നുണ്ട്.മറവിലെവിടെയെങ്കിലും പോയി നിന്ന് മൂത്രമൊഴിക്കും.
പല കടകളില്‍ നിന്നും അരകിലോമീറ്ററിലധികം ദൂരത്തുള്ള പൊതു മൂത്രപ്പുരകളിൽ പല സ്ത്രീകളും പോവാന്‍ മടിക്കുന്നു. അത്രയും സമയം ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോള്‍ സ്ഥാപന ഉടമയ്ക്കുണ്ടാവുന്ന ഭാവ മാറ്റത്തെയും പലരും ഭയക്കുന്നു. ചില ബില്‍ഡിങ്ങുകളില്‍ മൂത്രപ്പുര സൗകര്യം ഉണ്ടെങ്കിലും അത് മറ്റ് കെട്ടിടങ്ങളിലോ , കടകളിലോ ഉള്ളവര്‍ക്ക് ഉപയോഗിക്കാനായി വിട്ടു നല്‍കുകയും ഇല്ല.
ടെക്‌സ്റ്റൈല്‍ മേഖലയിലെ സെയില്‍സ് ഗേള്‍സ് ചൂഷണത്തിനെതിരെ സംഘടിതമായ ഒരു നീക്കം ഉണ്ടാകുന്നത് ആദ്യ ഇരിക്കല്‍ സമരത്തോടു കൂടിയാണ്. അസംഘടിത മേഖലാ തൊഴിലാളി യൂണിയന്റെ (AMTU) നേതൃത്വത്തില്‍ 2014 മെയ് 1 ന് തുടക്കം കുറിച്ച ‘ഇരിക്കല്‍ സമരത്തെ’ തുടര്‍ന്നാണ് ടെക്‌സ്‌റ്റൈല്‍ മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ അനുഭവിച്ച നരകതുല്യമായ ജീവിതം ചര്‍ച്ച ചെയ്യപ്പെട്ടത്.രാവിലെ 8ഉം 9ഉം മണിക്ക് തൊഴില്‍ സ്ഥലത്തെത്തുന്ന തൊഴിലാളികള്‍ വൈകുന്നേരം 7ഉം-8ഉം മണിവരെ പണിയെടുക്കേണ്ടിവരുന്നു. ഈ സമയമത്രയും അവര്‍ ഒരേ നില്‍പ്പ് നില്‍ക്കണം എന്നതാണ് എഴുതപ്പെടാത്ത നിയമം. മൂത്രം ഒഴിക്കാന്‍ പോലും അനുവാദമില്ലാതെ മൂത്രതരിപ്പിലും പാവപ്പെട്ട വനിതാ തൊഴിലാളികള്‍ നില്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് 2014 മെയ് 1ന് ഇരിക്കല്‍ സമരം കോഴിക്കോട്ട് നടന്നത്.
സമരം വന്‍ വിജയമായിരുന്നു. കേരളത്തിന്റെ യുവജന കമ്മീഷന്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളുടെ ശ്രദ്ധയിലേക്ക്ക്ക് ഈ ചൂഷണം എത്തുകയും, സെയില്‍സ് ഗേള്‍സിന് അനുകൂലമായി ശമ്പള വര്‍ദ്ധനവും, ഇതര ആനുകൂല്യങ്ങളും അവകാശമാക്കിമാറ്റുവാന്‍ സമര പോരാളികള്‍ക്ക് കഴിയുകയും ചെയ്തു. 9.30 മുതല്‍ രാത്രി 8 മണി വരെയാണ് മിക്കവരുടെയും ജോലിസമയം. ഉദ്ദേശം 10 1/2 മണിക്കൂര്‍. ഇതിനിടയില്‍ ഒന്ന് ഇരിക്കാന്‍ പോലും കഴിയില്ല, ഒരേ നില്‍പ്പ്. ഭക്ഷണം കഴിക്കാന്‍ കിട്ടുന്ന 20 മിനിട്ട്, അതാണ് ഏക ആശ്വാസം. രണ്ടോ മൂന്നോ മിനിട്ട് വൈകിയാണ് ജോലിക്കു വന്നതെങ്കിൽ, ഒരു മാസത്തില്‍ രണ്ടു തവണ ആവര്‍ത്തിച്ചാല്‍ ഹാഫ് ഡേ ലീവ് രേഖപ്പെടുത്തും. പക്ഷേ ലീവാണെങ്കിലും അവിടെ ജോലി ചെയ്തിരിക്കണം. അങ്ങനെ കൂലി ഇല്ലാത്ത ജോലി. പി.എഫിലും , ക്ഷേമനിധിയിലും ഇടാന്‍ ശമ്പളത്തില്‍ നിന്നും കാശ് പിടിക്കുന്നുണ്ടെങ്കിലും അതിന് യാതൊരു രേഖയും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല.
💢വാൽ കഷ്ണം💢
ഇരിക്കൽ സമരവും , മൂത്രപ്പുര സമരവും കേരളം കണ്ട സ്ത്രീകളുടെ കരുത്തുറ്റ സമരമാർഗ്ഗമായിരുന്നു. പ്രധാനമായും വസ്ത്ര വിപണിയിൽ ജോലിയെടുക്കുന്ന തൊഴിലാളി സ്ത്രീകൾക്ക് ഇരിക്കാൻ കസേരയോ , മൂത്രമൊഴിക്കാൻ തോന്നുന്ന സമയത്ത് അതിനു പോകാനുള്ള സൗകര്യമോ ഒന്നും ലഭിക്കാറുണ്ടായിരുന്നില്ല. ശാരീരികമായി ഏറെ ബുദ്ധിമുട്ടനുഭവിച്ച അത്തരം സ്ത്രീകളുടെ ആവശ്യങ്ങൾക്കു വേണ്ടിയാണ് പെൺകൂട്ട് ആദ്യമായി സമരവുമായി ഇറങ്ങിയത്.
രാജ്യാന്തര മാധ്യമമായ ബിബിസി ലോകത്തെ മികച്ച നൂറു സ്ത്രീകളെ തിരഞ്ഞെടുക്കുക, അതിലൊരാൾ കേരളത്തിലെ , അങ്ങ് കോഴിക്കോടുള്ള ഒരു തൊഴിലാളി സ്ത്രീ ആവുക, അതാണ് വിജി. വെറുതെ വിജി എന്ന് പറഞ്ഞാൽ ഒന്നുമാവില്ല, വിജി പെൺകൂട്ട് എന്ന് തന്നെ പറയണം. കാരണം വിജി ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്നത് ഇതേ പെൺകൂട്ട് എന്ന സംഘടനയിലൂടെയാണ്. അല്ലെങ്കിൽ വിജിയിലൂടെയാണ് പെൺകൂട്ട് അറിയപ്പെട്ടത് എന്നും പറയാം. എന്തായാലും രണ്ടു പേരുകളും പരസ്പരം വിട്ടു കളയാനാകാതെ ഒട്ടി ചേർന്നിരിക്കുന്നു.സ്ത്രീകൾക്കു വേണ്ടിയാണ് വിജി സമരത്തിനിറങ്ങിയത് മുഴുവൻ. ഇരിക്കൽ സമരം, മൂത്രപ്പുര സമരം എന്നിങ്ങനെ കേരളം കണ്ട അടിസ്ഥാന തൊഴിലാളി വർഗ്ഗ സ്ത്രീകളുടെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് വേണ്ടി കോഴിക്കോട് പെൺകൂട്ട് തുടങ്ങി വച്ച സമരം പിന്നീട് കേരളം മുഴുവൻ വ്യാപിച്ചു.
ഒടുവിൽ ഇനി മുതൽ ജോലി സമയത്ത് സ്ത്രീകൾക്കും ഇരിക്കാം, അവർക്ക് വിശ്രമം നൽകണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിയമങ്ങളാണെന്ന് തന്നെ സർക്കാർ ഭേദഗതി ചെയ്തു നൽകി. അടിസ്ഥാന തൊഴിലാളി സ്ത്രീ വർഗ്ഗത്തിന്റെ ശക്തമായ അത്തരമൊരു സമരത്തിന് നേതൃത്വം നൽകിയ വിജി പെൺകൂട്ടിനു അല്ലെങ്കിൽ മറ്റാർക്കാണ് ബിബിസി അന്താരാഷ്ട്ര അംഗീകാരം നൽകുക.
2005 മുതൽ പ്രസിദ്ധമായ മിഠായിത്തെരുവിലെ തയ്യൽ കടകളിലൊന്നിൽ ജോലി ചെയ്യുകയാണ് വിജി. തുഛം വേതനമായിരുന്നു ലഭിച്ചിരുന്നത്. രാവിലെ 9 മണി മുതൽ ജോലിക്ക് കയറിയാൽ വൈകിട്ട് എട്ടു വരെ പുരുഷൻമാരെ പോലെ തന്നെ അത്രയും സമയം അവർ ജോലിയിലുണ്ടാകും. പക്ഷേ, കൂലിയോ പുരുഷൻമാരുടേതിനേക്കാൾ തുലോം കുറവും. അന്ന് 300 രൂപയാണ് പുരുഷൻമാരുടെ കൂലിയെങ്കിൽ അത്രയും സമയം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വെറും 50 രൂപയായിരുന്നു കൂലി. അതിനേക്കാളുപരി മറ്റെവിടെയുമെന്ന പോലെ മിഠായി തെരുവിലും ജോലി ചെയ്തിരുന്ന നൂറുകണക്കിന് സ്ത്രീ തൊഴിലാളികൾക്ക് ഒരു മൂത്രപ്പുര പോലുമുണ്ടായിരുന്നില്ല. തുണിക്കടകളിലടക്കം ഒരിടത്തും ഇരിക്കാനൊരു കസേര പോലും ഉണ്ടായിരുന്നില്ല. സംഘടിത യൂണിയനുകൾക്ക് ഇവയൊന്നും വിഷയമേ ആയിരുന്നില്ല.
തൊഴിലാളികൾ ഇരുന്നാൽ പണിയെങ്ങനെ നടക്കും എന്നു ചോദിച്ച മുതലാളിമാരുടെ നാടാണിത്. കോഴിക്കോട് നഗരത്തില്‍ സ്ത്രീകള്‍ക്ക് ടോയ് ലറ്റ് സംവിധാനത്തിനുവേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തിയ ഗ്രൂപ്പ് ആണ് പെണ്‍കൂട്ട് . മിഠായിത്തെരുവിലെ കടകളില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടു കൊണ്ടാണ് പെണ്‍കൂട്ട് അരങ്ങിലത്തെിയത്. മൂത്രപ്പുരക്കു വേണ്ടിയുള്ള സമരമായിരുന്നു ആദ്യമായി ‘പെണ്‍കൂട്ട് ‘ ഏറ്റെടുത്തത്.അങ്ങനെ വിജി പള്ളിത്തൊടിയെന്ന തയ്യൽക്കാരി വിജി പെൺകൂട്ട് എന്ന സാമൂഹിക പ്രവർത്തകയായി മാറി.
നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിയുടെ നേതൃത്വത്തില്‍ സുഹൃത്തിന്റെ തയ്യല്‍ക്കടക്കകത്തെ മുറി ഓഫിസാക്കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. സാധാരണ സംഘടനാ സംവിധാനത്തില്‍നിന്നും തികച്ചും വ്യത്യസ്തമായി പെണ്‍കൂട്ടിന് മെമ്പര്‍ഷിപ്പോ , രജിസ്റ്റര്‍ ചെയ്ത സംഘടനാ സംവിധാനമോ ഇല്ല. പ്രവര്‍ത്തനങ്ങള്‍ പ്രസ്ഥാനവത്കരിക്കപ്പെടാന്‍ ഇഷ്ടപ്പെടാത്ത, സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന ഒരു കൂട്ടം സ്ത്രീകളാണ് ഇതിന്റെ നെടും തൂണുകള്‍. ആവശ്യം ന്യായമെങ്കില്‍ എല്ലാവരും കൂടെ നില്‍ക്കുമെന്നും വിജയം നേടാനാകുമെന്നും മൂത്രപ്പുര സമരം പഠിപ്പിച്ചു. പുരുഷനെ അകറ്റി നിര്‍ത്തേണ്ടതില്ല. സ്ത്രീയും പുരുഷനും ലോകത്ത് ആവശ്യമാണ്. സ്ത്രീകള്‍ക്ക് മാത്രമായി ബസ്, പൊലീസ് സ്റ്റേഷന്‍, പാര്‍ക്ക് എന്നിവയൊന്നും ആവശ്യമില്ലെന്നും ഇവ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നകറ്റി പാര്‍ശ്വവത്കരിക്കുകയേയുള്ളൂ എന്നും നിയമങ്ങളും , അവകാശങ്ങളും സ്ത്രീയ്ക്കും, പുരുഷനും തുല്യമാണ് എന്നും നമ്മെ പഠിപ്പിക്കുന്നു.
കോഴിക്കോട് കോർട്ട് റോഡിലുള്ള ഐശ്വര്യ സ്റ്റിച്ച് വർക്ക്‌സ് എന്ന വിജിയുടെ ചെറിയ കടമുറിയിലേക്ക് ഒരിക്കലെങ്കിലും കടന്നുവന്നിട്ടില്ലാത്ത സ്ത്രീതൊഴിലാളികൾ മിഠായിത്തെരുവിൽ അപൂർവമാവും. പിന്നീട് അസംഘടിത മേഖലാ തൊഴിലാളി യൂണിയന്റേയും ഓഫീസുമുറി കൂടിയായി മാറിയ അതേ തയ്യൽക്കട.ഇപ്പോഴിതാ വിജിയും , കോഴിക്കോട് മിഠായിത്തെരുവിലെ ചരിത്രം കുറിച്ച മൂത്രപ്പുര സമരവുമൊക്കെ വീണ്ടും ഓർമ്മകളിൽ നിറയുകയാണ്.” ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ” സംവിധായകൻ ജിയോബേബിയുടെ നേതൃത്വത്തിൽ ഇറങ്ങിയ, അഞ്ച് കൊച്ചു ചലച്ചിത്രങ്ങൾ അടങ്ങിയ ‘സ്വാതന്ത്യസമരം’ എന്ന സിനിമയിലെ ‘അസംഘടിതർ’ എന്ന ചിത്രം പറയുന്നത് കോഴിക്കോട്ടെ ഈ ഐതിഹാസികമായ സമരത്തിന്റെ കഥയാണ്. അതിൽ തന്റെ കഥാപാത്രത്തെ അതേപടി അഭ്രപാളികളിൽ എത്തിച്ചിരിക്കുന്നതും വിജി തന്നെയാണ്. സോണി ലിവിൽ ഒ.ടി.ടി റിലീസ് ആയ ചിത്രം, നവമാധ്യമങ്ങളിലും തരംഗമായി.