feminism
‘പ്രിയപ്പെട്ടവളേ…എല്ലാ പിന്തുണയും’ , ഗീതാ തോട്ടത്തിന്റെ ഫേസ്ബുക് പോസ്റ്റ്

സ്ത്രീകൾ ലൈംഗികാതിക്രമത്തിന് വിധേയമായാൽ അവരുടെമേൽ കുറ്റമാരോപിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. കാലം എത്ര മുന്നോട്ടു ചലിച്ചു എന്ന് പറഞ്ഞിട്ടും കാര്യമില്ല, ചില മനസുകളുടെ യാത്ര ഇന്നും പിറകിലോട്ടാണ്. സ്ത്രീയുടെ മേൽ പുരുഷൻ ലൈംഗികാതിക്രമം കാണിച്ചാലും കുറ്റവാളിയെ തോജോവധം ചെയ്യാതെ ഇരയാക്കപ്പെട്ടവരെ മാത്രം കടന്നാക്രമിക്കുന്ന സമീപനം ഈ നൂറ്റാണ്ടിൽ മാറുമെന്ന് തോന്നുന്നില്ല. ഭാവനയുടെ വിഷയത്തിലും അതുതന്നെ സംഭവിക്കുന്നു. എഴുത്തുകാരിയായ ഗീതാ തോട്ടം ഫേസ്ബുക്കിൽ പങ്കുവച്ച ഈ കുറിപ്പ് അതിലേക്കു തന്നെയാണ് വിരൽ ചൂണ്ടുന്നത്. കുറിപ്പ് വായിക്കാം
ഗീതാ തോട്ടം
ലൈംഗിക പീഡനത്തിന് വിധേയരായ സ്ത്രീകളുടെ മുഖമോ പേരുവിവരങ്ങളോ വെളിപ്പെടുത്തരുതെന്നുള്ള സുപ്രീം കോടതി ഉത്തരവ് കൃത്യമായി പാലിക്കപ്പെട്ട ഒരു കേസായിരുന്നു സൂര്യനെല്ലി പെൺകുട്ടിയുടേത്.ഏതെങ്കിലും പത്രമാധ്യമങ്ങൾ അവളുടെ ചിത്രമോ പേരുവിവരങ്ങളോ പുറത്തുവിട്ടതായി അറിയില്ല.
ഒരു സ്ത്രീ ലൈംഗികാതിക്രമത്തിന് വിധേയയാകുന്നത് അവളുടെ കുറ്റം കൊണ്ടാണെന്ന തെറ്റായ ധാരണ 99 % പേരും പുലർത്തിയിരുന്ന അന്നത്തെ സമൂഹത്തിൽ അത് ഒരു നല്ല കാര്യമായിരുന്നു. മറിച്ചായിരുന്നെങ്കിൽ അത്തരം ‘ഇരകൾ’ തുടർന്നും സമൂഹമധ്യത്തിൽ പലവുരു കൂട്ടബലാൽസംഗത്തിന് വിധേയരാകുമായിരുന്നു.കത്തെഴുതിയും ഫോണിൽ ബന്ധപ്പെട്ടും വീട്ടുപടിക്കൽ കാവൽ കിടന്നും അധമൻമാരായ നീച പുരുഷൻമാർ ആ പെൺകുട്ടിയെ വീണ്ടും വീണ്ടും അപമാനിച്ചേനെ
അടങ്ങിയൊതുങ്ങി ജീവിച്ചില്ലെങ്കിൽ ഇതായിരിക്കും നിങ്ങളുടെ ഗതി എന്ന് ആ പേരും ചിത്രവും ദുരുപയോഗം ചെയ്ത് മാതാപിതാക്കളും മുതിർന്നവരും ഗുരുജനങ്ങളും ആത്മീയ മൊത്തവ്യാപാരക്കാരും അവളെ വീണ്ടും വീണ്ടും കരിവാരിത്തേച്ചേനെ.1996 ൽ നിന്ന് 2017 ഓളം സമൂഹം വളർന്നിട്ടും ഒരു പെണ്ണ് ലൈംഗിക അതിക്രമത്തിന് വിധേയയായിട്ടുണ്ടെങ്കിൽ അത് അവളുടെ തന്നെ കുറ്റമാണെന്ന ധാരണയ്ക്കു മാത്രം കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.നീണ്ട അഞ്ച് വർഷക്കാലം ‘ഇര’ എന്ന തിരശ്ശീലയ്ക്ക് മറവിൽ ഭയന്നും ശാപവാക്കുകൾ കേട്ടും,കേട്ടാലറയ്ക്കുന്നതും മുൻവിധിയോടു കൂടിയതുമായ വ്യാജ ആരോപണങ്ങൾ കേട്ടും തകർന്നും സ്വയം കുറ്റപ്പെടുത്തിയും ഭാവന എന്ന യുവനടിക്ക് ഇരുട്ടിൽ പതുങ്ങേണ്ടി വന്നു.
ആ സമയമെല്ലാം കുറ്റാരോപിതനായ ഒരുവൻ (റിമാൻഡിൽ കഴിച്ച വളരെ ചെറിയ ഒരു കാലയളവു നീക്കിയാൽ ) അയാളുടെ മേഖലയിൽ നിർഭയം നിസ്സങ്കോചം ആരാധകരുടെ കൈയ്യടി നേടി മുന്നേറുകയായിരുന്നു.വനിതകളുടെ വഴികാട്ടി എന്ന് വീമ്പിളക്കുന്ന പൊങ്ങച്ച മാസിക പോലും അയാളുടെ അഭിമുഖം പ്രസിദ്ധീകരിച്ചു പ്രചരിപ്പിച്ചു.നല്ല ഭർത്താവും അച്ഛനും കുടുംബ ബന്ധത്തിൻ്റെ കെട്ടുറപ്പിന് ഉദാഹരണവുമായിപ്പോലും അയാൾ വാഴ്ത്തപ്പെട്ടു.കുറ്റാരോപിതന് എല്ലാ ആനന്ദങ്ങളും ആഘോഷങ്ങളും അനുവദിച്ചു കൊടുത്ത സമൂഹം സർവ്വ ആഹ്ലാദങ്ങളും കവർന്നെടുക്കപ്പെട്ട ഒരു പെൺകുട്ടിയെ ഒന്നോർക്കുകയെങ്കിലും ചെയ്തിരുന്നോ?
ഇരുൾ മറയ്ക്ക് പിന്നിൽ അവൾ നഷ്ടപ്പെടുത്തിയ അവസരങ്ങളുടെ ആഹ്ലാദനിമിഷങ്ങളുടെ കേവലമായ സ്വാതന്ത്ര്യത്തിൻ്റെ നിമിഷങ്ങൾ…. അഞ്ച് വർഷങ്ങൾ നീണ്ട ഏകാന്ത ജീവിതം..ആയിരം കഷണങ്ങളായി നുറുങ്ങിച്ചിതറിപ്പോയ തൻ്റെ സ്വത്വത്തെ വല്ലവണ്ണവും ഒന്നു പെറുക്കിക്കൂട്ടിവയ്ക്കാൻ അവൾക്ക് വേണ്ടി വന്നത് ഇത്ര ദീർഘമായ ഒരു കാലയളവാണ്.WCC യുടെ ഉറ്റ സുഹൃത്തുക്കളുടെ കുടുംബത്തിൻ്റെ ഒക്കെ പിൻതുണയും സാമ്പത്തിക ഭദ്രതയും ഉള്ള താരതമ്യേന പ്രിവിലേജ് ഡ് ആയ (എന്ന് കരുതപ്പെടുന്ന ) ഒരുവളുടെ അവസ്ഥയാണിത് എന്നോർക്കണം❗ .അപ്പോൾ ഒരു സാധാരണക്കാരിയുടെയോ അതിലും താഴേക്കിടയിലുള്ളവരുടെയോ അവസ്ഥ എന്താവും ? പലരും ഗത്യന്തരമില്ലാതെ ആത്മസംഘർഷവും ബാഹ്യസമ്മർദ്ദവും താങ്ങാനാവാതെ സ്വയം ഒടുക്കിയിട്ടുണ്ടാവും.
ജീവച്ഛവമായി കഴിഞ്ഞിരുന്ന ആ കാലയളവിൻ്റെ ഇരുളിൽ നിന്ന് നേരെ വെളളിവെളിച്ചത്തിലേക്കൊന്നുമല്ല അവൾ കാലെടുത്ത് വച്ചത്. പ്രാഞ്ചിപ്രാഞ്ചി വല്ലവിധവും ഒന്ന് എണീറ്റു നിൽക്കാൻ ശ്രമിക്കുകയാണ് അവൾ. ആത്മബലം ഒന്നുകൊണ്ടു മാത്രം.ഒരു നോട്ടം കൊണ്ടോ ചിന്ത കൊണ്ടോ പോലും അവളെ വേദനിപ്പിക്കാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്.ഒളിച്ചു കഴിയേണ്ട ഇരയല്ല താൻ എന്നും കുറ്റക്കാരിയും അപമാനിക്കപ്പെടേണ്ടവളുമല്ല എന്നും മറിച്ച് നീതി ലഭിക്കേണ്ടവളാണ് എന്നുമുള്ള ഉത്തമ ബോധ്യം അവളുടെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്.ആ ആത്മവിശ്വാസം അവളിൽ നിലനിർത്തേണ്ടത് സമുഹത്തിൻ്റെ കടമയും ഉത്തരവാദിത്തവുമാണ്.കോടതി കയറിയിറങ്ങിയ പതിനഞ്ച് ദിവസങ്ങളെ അവൾ അതികഠിനമായ മാനസിക സംഘർഷത്തോടെയാണ് ഓർത്തെടുക്കുന്നത്.
ഇരയുടെ മേൽ കൂട്ടത്തോടെ ചാടി വീഴുന്ന ചെന്നായ്ക്കളെപ്പോലെ അഭിഭാഷകരുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ചോദ്യമുനകൾ അവളുടെ ഹൃദയത്തിൽ തറഞ്ഞിറങ്ങിക്കാണും.അന്വേഷണോദ്യോഗസ്ഥരുടെ നിരന്തരമായ ചോദ്യം ചെയ്യലിൽ മാനസികനില തെറ്റിയ ഒരു പെൺകുട്ടി താൻ ബലാൽസംഗം ചെയ്യപ്പെട്ടു എന്ന് കളവായി പറഞ്ഞതായിരുന്നെന്ന് പറഞ്ഞതും കള്ളം പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിന് പിഴയൊടുക്കേണ്ടി വന്നതുമായ ഒരു ഇംഗ്ലീഷ് സീരീസ് ഈയിടെ കണ്ടിരുന്നു. അതും അതിലപ്പുറവും ഇവിടെ സംഭവിക്കും.
ലൈംഗിക അതിക്രമത്തിന് വിധേയരാകുന്നവരെ തെറ്റുകാരായി കണക്കാക്കുന്ന മനോഹരമായ ആചാരത്തിന് ഇന്നും ഇവിടെ ഒരു കുറവും വന്നിട്ടില്ല എന്ന് അവളുടെ അഭിമുഖത്തിൽ നിന്ന് മനസ്സിലാക്കാം. എന്തായാലും മുഖപടമില്ലാതെ ധീരയായി നമ്മുടെ മുന്നിൽ നിൽക്കുന്ന ഇവളെ ഒപ്പം ചേർത്തു പിടിക്കുന്നു.
ഇവൾ അപമാനത്തെ ഭയന്ന് മറവിലിരിക്കുന്ന അനേകർക്ക് പ്രചോദനമാവട്ടെ.അപമാനിക്കപ്പെടാൻ താൻ കുറ്റക്കാരിയല്ല എന്നും അതിജീവിച്ചവളാണ് താനെന്നുമുള്ള ആത്മവിശ്വാസം എന്നും അണുവിട ചോരാതെ ഒപ്പമുണ്ടാകട്ടെ
പ്രിയപ്പെട്ടവളേ,
എല്ലാ പിന്തുണയും
സ്നേഹവും അറിയിക്കുന്നു.❤️
***
FB POST >> https://www.facebook.com/geethathottam/posts/4950847088317978
1,165 total views, 12 views today