ഹായ് കൂയ് പൂയ്!
ഞാനും മൈലങ്കോടന്‍ റഹ്മത്തലിയും പുല്ലാണി നിസാറും വെറുതെ നടക്കാനിറങ്ങിയതാണ്. ബാലവാടിയുടെ മുന്പിലെ ഇടവഴിയിലൂടെ ഇറങ്ങിയാല്‍ കരമ്പത്തോടും കടന്ന് പാടവരമ്പിലൂടെനടന്ന് കണ്ടിക്കുളത്തിന് ചാരിയുള്ള പാറപ്പുറന്ന് ചെന്നുരുന്ന് ഇച്ചിരി് നേരം സൊള്ളാം. പാടത്തിപ്പോഴുംചെറിയ തോതില്‍ നെല്‍കൃഷിയുണ്ട്. വരമ്പിനോട് ചാരി വാഴയും അല്ലറ ചില്ലറ പച്ചക്കറികളും. വെളുത്ത കൊക്കുകള്‍ താഴ്ന്നിറങ്ങും, കൂട്ടം കൂട്ടമായി.
ഇടവഴിയിലേക്ക് കയറുമ്പോള്‍ പൊട്ടത്തിസ്സൂറ ആടുകളുമായി അടുത്ത പറമ്പിലേക്ക് കയറുന്നു.
“വരവര ചോക്ക
ചെമ്പരത്തിച്ചോക്ക
ജനപുസ്.. ജനപുസ്…
തൊട്ടാവാടി മുല്ലപ്പൂ…!”
സൂറ ഒരാട്ടിന്‍കുട്ടിയെ കയ്യിലെടുത്തു.
“സൂറാ…”
118 total views, 1 views today

* ഒന്ന്
ഞാനും മൈലങ്കോടന്‍ റഹ്മത്തലിയും പുല്ലാണി നിസാറും വെറുതെ നടക്കാനിറങ്ങിയതാണ്. ബാലവാടിയുടെ മുന്പിലെ ഇടവഴിയിലൂടെ ഇറങ്ങിയാല്‍ കരമ്പത്തോടും കടന്ന് പാടവരമ്പിലൂടെനടന്ന് കണ്ടിക്കുളത്തിന് ചാരിയുള്ള പാറപ്പുറന്ന് ചെന്നുരുന്ന് ഇച്ചിരി് നേരം സൊള്ളാം. പാടത്തിപ്പോഴുംചെറിയ തോതില്‍ നെല്‍കൃഷിയുണ്ട്. വരമ്പിനോട് ചാരി വാഴയും അല്ലറ ചില്ലറ പച്ചക്കറികളും. വെളുത്ത കൊക്കുകള്‍ താഴ്ന്നിറങ്ങും, കൂട്ടം കൂട്ടമായി.
ഇടവഴിയിലേക്ക് കയറുമ്പോള്‍ പൊട്ടത്തിസ്സൂറ ആടുകളുമായി അടുത്ത പറമ്പിലേക്ക് കയറുന്നു.
“വരവര ചോക്ക
ചെമ്പരത്തിച്ചോക്ക
ജനപുസ്.. ജനപുസ്…
തൊട്ടാവാടി മുല്ലപ്പൂ…!”
സൂറ ഒരാട്ടിന്‍കുട്ടിയെ കയ്യിലെടുത്തു.
“സൂറാ…”
ഞാന്‍ വിളിച്ചു. അവള് തിരിഞ്ഞ് നോക്കി.
“ടാ.. ഇജ്ജോ…”
സൂറ അടുത്തേക്ക് വന്നു.
“ശുജായികളൊക്കെയുണ്ടല്ലോ…”
“എന്താ സൂറാ വര്‍ത്താനം..”
“എന്ത് വര്‍ത്താനം… ഞാനും ആടുകളും…. അങ്ങനെ…”
“അന്റെ കുട്ടി?”
“ഓള് ബാലവാടീലാ… നിങ്ങക്കൊക്കെ…?”
ആടുകള്‍ അടുത്ത പറമ്പിലേക്ക് നുഴഞ്ഞ് കയറുന്നു.
“സൂറാ അന്റെ ആട്…”
“ആടേ നിക്കവ്ടെ… ടീ കുഞ്ഞീനാാ…”
സൂറ ആടിന് പിന്നാലെ പാഞ്ഞു.
പാവം.
സൂറ, ഏഴാം ക്ലാസ് വരെ ഒപ്പം പഠിച്ചതാണ്.
സ്കൂളു മുഴുവന്‍ പാട്ടും പാടി നടക്കുന്ന, കുട്ടികളുടെയും അധ്യാപകരുടെയും പൊട്ടത്തിസ്സൂറ.
ഏഴില്‍ രണ്ടു തവണ തോറ്റപ്പോള്‍ പഠനം നിറുത്തി. പിന്നെ ആടുകളുടെ കൂടെ.
അതിനിടക്കെന്നോ, കല്‍പണിക്കെത്തി നാട്ടില്‍ താമസമാക്കിയിരുന്ന തമിഴ് നാട്ടുകാരനുമായിവിവാഹം. കിട്ടിയ പണവും പണ്ടവും അടിച്ചുമാറ്റി അയാള്‍ മുങ്ങുമ്പോള്‍ സൂറ ഗര്‍ഭിണി. ഇപ്പോള്കുട്ടിക്ക് വയസ്സ് നാലു കഴിഞ്ഞു.
“അളിയങ്കാക്ക വെളിയങ്കോട്
പോയി വരുമ്പോള്‍
ആപ്പ് സോപ്പ് സുറുമ കണ്ണാടി
കണ്ടാ കൊണ്ടരണേ…”
കരമ്പത്തോട് കടക്കുമ്പോള്‍ സൂറയുടെ പാട്ട് കാറ്റായി വീശുന്നുണ്ടായിരുന്നു.
* രണ്ട്
ശ്… ശ… ശാ… ശി… ശീ… ശൂ.. ശൂംംം…!
ഓമനടീച്ചര്‍ ഒന്ന് ശ്വാസം വിട്ടു.
“മിണ്ടാണ്ടിരിക്കിനെടാ…”
അവരലറി.
മുമ്പിലെ ബെഞ്ചിലാണ് കേമനായ ഞാനിരുന്നിരുന്നത.് മൈലങ്കോടന്‍ റഹ്മത്തലി എന്റെ നേരെബേക്കിലെ ബെഞ്ചിലും.
ഓമനടീച്ചര്‍ കാലുമ്മെക്കാലും കയറ്റിവെച്ച് വമ്പത്തിയായിട്ടിരിക്കുന്നു. റെജിസ്റ്റര്‍ ബുക്കിലെന്തോകുത്തിക്കുറിക്കുകയാണ്.
ഞാന്‍ തൊള്ളയും പൊളിച്ചിരുന്ന് ടീച്ചറുടെ വയലറ്റ് സാരിയിലെ വെളുത്തപൂക്കളുടെ എണ്ണമെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ക്ലാസില്‍ നിന്നും കിട്ടിയ ഒരു കാക്കത്തൂവലെടുത്ത് മൈലങ്കോടന്‍ എന്റെചെവിക്കുള്ളിലിട്ടൊരു തിരിക്കല്‍…!
“ഹായ്… കൂയ്… പൂയ്…!”
ഞാന്‍ ചാടിയെണീറ്റ് തുള്ളി. കുട്ടികളായ കുട്ടികളൊക്കെ കക്ക… കിക്കി… കുക്കു… ന്ന് തുപ്പല്തെറുപ്പിച്ചോണ്ടിളിച്ചു. ഓമന ടീച്ചറുടെ ഹാലിളകി. വാരിക മേശപ്പുറത്തേക്കാഞ്ഞൊരേറായിരുന്നു. ചാടിയെണീറ്റവര്‍ മൂക്ക് വിറപ്പിച്ചു.
“ഇവ്ടെ വരിനെടാ…”
അലര്‍ച്ച നില്‍ക്കുന്നതിന് മുമ്പെ ഞാനും മൈലങ്കോടനും ടീച്ചറുടെ മുമ്പില്‍ പാഞ്ഞെത്തിഭക്ത്യാദരവുകളോടെ തലയും താഴ്ത്തി തൊള്ളയും പൂട്ടി കയ്യും കെട്ടി നിന്നു. ടീച്ചറുടെ കൃഷ്ണമണികറങ്ങിത്തിരിഞ്ഞ് ഒരു മുഴുവട്ടം തീര്‍ത്ത് നിന്നു. മൂക്കിന്റെ ഓട്ടകള്‍ മൂന്നുവട്ടം വീര്‍ത്തു. തുപ്പല്തെറുപ്പിച്ചോണ്ടവര് വീണ്ടും അലറി.
“ടായ്… ഒരു വടി കൊണ്ട് വാ…”
ലീഡര്‍ പാഞ്ഞു പോയി സ്കൂളിന്റെ ബേക്കിലെ കുറ്റിക്കാട്ടീന്നും ഒന്നാന്തരം രണ്ടു-മൂന്നു വടികള്‍ പറിച്ചുകൊണ്ടു വന്നു. ഞാനും മൈലങ്കോടനും മേശപ്പുറത്ത് കയറി തല താഴെ മുട്ടിച്ച് കുമ്പിട്ട് നിന്നു.
ടീച്ചറുടെ കലിയടങ്ങുവോളം ചടപടസടൂന്നടിയായിരുന്നു. കുട്ടികളൊക്കെ മൂക്കില്‍ നിന്നും ഒലിച്ചിറങ്ങിയമൂക്കട്ട നീട്ടിത്തുടച്ച് പീപ്പല്ലുകള് കാട്ടിക്കളിയാക്കി.
“ഹങ്ങനെ മാണം… ഹങ്ങനെ മാണം… ഹായ്… കൂയ്… പൂയ്…”
ഒറ്റക്ക് കിട്ടിയവരെയൊക്കെ നന്നായി പെരുമാറി വിട്ടു. കിട്ടേണ്ടത് കിട്ടിയവര്‍ പിന്നെ കളിയാക്കിപല്ലിളിക്കാന് വന്നില്ല.
“കാര്‍ത്തുവെന്റെ തോര്‍ത്തെവിടെ-
ന്നോര്‍ത്ത് നോക്കെടി കാര്‍ത്തൂ…
കാര്‍ത്തുവെന്റെ തോര്ത്തെങ്ങാനും
കൂര്‍ത്ത മുള്ളില്‍ കോര്‍ത്തോ…
കൂര്‍ത്ത മുള്ളില്‍ കോര്‍ത്തോ…”
പൊട്ടത്തിസ്സൂറ ഇന്ന് നല്ല ഹാപ്പിയിലാണ്. അവള് പാട്ടും പാടി വരാന്തയിലൂടെയങ്ങിനെ വിലസിനടക്കുകയാണ്.
“അന്നക്കൂട്ട്യല്ലെ
പൊന്നും കട്ട…
ഓളെക്കൊണ്ടല്ലേമ്മാ…
തൈ്വരക്കേട്…”
* മൂന്ന്
ഇന്റര്‍ബെല്ലിന്റെ നേരത്ത് ഞാനും മൈലങ്കോടനും സ്കൂളിന്റെ ബേക്കിലൂടെ ആപ്പീസ് മുറിയുടെജനാലന്റടുത്തെത്തി. തുറന്നിട്ട ജനാലക്ക് അഴികളൊന്നുമുണ്ടായിരുന്നില്ല. ജനാലക്കടുത്തുള്ള മേശമേല്ടീച്ചറുടെ ബേഗിരിക്കുന്നു. എന്റെ അമ്മായിക്ക് അമ്മായി കാക്ക വാങ്ങിക്കൊടുത്ത ബേഗ് മാതിരിയൊരുകാപ്പിക്കളര് ബേഗ്. ബേഗിന്റെ അടപ്പിന്റെ നടുക്കൊരു സ്വര്‍ണ്ണ നക്ഷത്രം.
ടീച്ചര്‍മാരും മാഷന്മാരും കുറച്ചപ്പുറത്ത് കൂട്ടം കൂടിയിരുന്ന് കമ കിമി കുമു വര്‍ത്തമാനത്തിലാണ്. ഞാന്ജനാലന്റെ ഇടയിലൂടെ കയ്യിട്ട് ബേഗിന്റെ അടപ്പു തുറന്നു. മൂന്ന് അറകളുണ്ട്. വലിയ അറയുടെ സിബ്ബ്ഒച്ചയില്ലാതെ മെല്ലെ വലിച്ചു തുറന്നു. ടീച്ചറുടെ ചോറ്റു പാത്രം!
“അത്ട്ക്ക്”
മൈലങ്കോടന്‍ ചെവിയില്‍ കുശുകുശുത്തു.
ഞാന്‍ ചോറ്റു പാത്രമെടുത്തു. ഞങ്ങള്‍ അടുത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് പാഞ്ഞു. അവിടെ ആനകുമ്പിട്ട് നിക്ക്ണ മാതിരിയൊരു ഹലാക്കന്‍ പാറയുണ്ട്. പാറപ്പുറത്തേക്ക് കുത്തിക്കയറി. ഒരു തടിയന്മരത്തിന്റെ മറവില്‍ കുത്തിയിരുന്ന് ഞാന്‍ പാത്രം തുറന്നു.
കണ്ടം മീന്‍ പൊരിച്ചത്, തേങ്ങാച്ചമ്മന്തി, കൊണ്ടാട്ടം മുളക്, പയറുപ്പേരി, കുത്തരിച്ചോറ്, ഒരു ചെറിയപാത്രത്തിലിത്തിരി സാമ്പാറും…!
`അ… ആ… ഇ… ഈ… ഉ… ഊ… ഋ…!’
രണ്ടു മൂന്നു സെക്കന്റുകള്‍ക്കകം ഞങ്ങളാ പാത്രമങ്ങ് കാലിയാക്കി. മരത്തിന്റെ താഴത്തെകൊമ്പിലിരുന്ന് `ഹമ്പട വിരുതന്മാരെ’ എന്ന മട്ടില്‍ ഒരു കറുമ്പാച്ചിക്കാക്ക കണ്ണുരുട്ടി.
`ക… ക്ക… ക്വ… ക്ക്വ…!”
മീന്‍ മുള്ള് കാക്കക്ക് കൊടുത്തിട്ട് റഹ്മത്തലി അവളെ സോപ്പിട്ടു.
“മോളേ… ആരോടും പറയല്ലേ…”
പാറപ്പുറത്ത് നിന്നും ചാടിയിറങ്ങുമ്പോള്‍ എനിക്കൊരു സൂത്രം തോന്നി.
“ഞമ്മക്കീ പാത്രത്തില്‍ മണ്ണ് നെറച്ചാലോ…”
“ഉഗ്രനൈഡ്യ…! ടീച്ചറ് മണ്ണെങ്കിലും തിന്ന് പള്ള നെറക്കട്ടെ. ഹായ്… കൂയ്… പൂയ്…!”
റഹ്മത്തലി മണ്ണ് മാന്തി. പാത്രത്തില്‍ മണ്ണ് നിറച്ച് ബെക്കം ടീച്ചറുടെ ബേഗില് കൊണ്ടു പോയിവെച്ചു. സിബ്ബ് വലിച്ചു പൂട്ടി. അടപ്പും.
ബെല്ലടിച്ചപ്പോള്‍ ഒന്നും തന്നെ നടക്കാത്ത മട്ടില്‍ ക്ലാസില്‍ ചെന്നിരുന്നു. ഉച്ചക്ക് ചോറ്തിന്നാനിരിക്ക്ണ ഓമനടീച്ചറുടെ- `ഓമനമുഖം’ മനതാരില്‍ തെളിഞ്ഞപ്പോള്‍ ചിരിപൊട്ടി.
“എന്ത്ടാ… ഇളിക്ക്ണ്… അനക്ക് കിട്ടീത് മത്യായ്ട്ട്ല്ലെ…”
അടുത്തിരിക്കണ പഴേടത്ത് റിയാസ് മൂക്കില്‍ മാന്തി.
“ഹില്ല… മത്യായ്ട്ട്ല്ലാ… ന്തേയ്…”
ഞാനവന്റെ നടോമ്പുറത്തൊര് ഇഞ്ചിക്കുത്ത് കൊടുത്തു.
“ഹൗ…!”
പിന്നെ അവനൊന്നും മിണ്ടിയില്ല.
ലാസ്റ്റ് ബെഞ്ചിന്റെ തലപ്പത്ത്, ക്ലാസിന്റെ അങ്ങേ മൂലക്കലിരുന്ന് പൊട്ടത്തിസ്സൂറ പാട്ട് പാടി.
“സുലൈമങ്കാക്കാ… സുലൈമങ്കാക്കാ…
കൊട്ടീലെന്താണ്…?
പവുത്ത മാങ്ങ… പവുത്ത മാങ്ങ…
പൈസക്ക് രണ്ടാണ്…!
മാങ്ങിക്കൊ മോളേ… മാങ്ങിക്കൊ മോളേ…
തൊള്ളക്ക് ചാതാണ്…!
മാണ്ടക്കാക്കാ… മാണ്ടക്കാക്കാ…
പള്ളക്ക് കേടാണ്…!”
* നാല്
ഉച്ചക്ക് ബെല്ലടിച്ചപ്പോള്‍ ഞാനും മൈലങ്കോടനും പെരയിലേക്കു പാഞ്ഞു. സ്ക്കൂളില്ഉച്ചച്ചോറുണ്ടായിരുന്നു. ഞങ്ങള്‍ പാത്രം കൊണ്ടു വന്നിരുന്നില്ല. പെരയില് നിന്നും ചോറ് തിന്ന്പള്ളയും ഫുള്ളാക്കി ശുജായികളായി രണ്ടാളും സ്കൂളിലെത്തി. ടീച്ചറുടെ ചോറും പ്രശ്നം ഇമ്മിണിബല്ല്യഗുലുമാലാകുമെന്നറിയാമെങ്കിലും അതൊന്നും മൈന്റ് ചെയ്യാതെ ഞങ്ങള്‍ വരാന്തയിലേക്ക് കയറി.
`അരിപ്പോം തിരുപ്പോം
ചോട്ട്ലെ മങ്ക
അട്പ്പീക്കെടക്ക്ണ
നീന്തറ വായ
ചുട്ട് കരിച്ചോ
കായാമ്മോളെ കമ്മോളെ
ആണ്ടിത്തോണ്ടി
കുഞ്ഞിക്കയ്യാലൊന്ന്
മലത്തി വെ ച്ചാ ട്ടെ…!’
പൊട്ടത്തിസ്സൂറയും കുറച്ച് പീക്കിരിക്കുട്ട്യാളും ഒന്നാം ക്ലാസിന് മുമ്പില്‍ വരാന്തയില്‍ പടിഞ്ഞിരുന്ന്അരിപ്പോം തിരുപ്പോം’ കളിക്കുകയാണ്. വരാന്തയുടെ അങ്ങേ മൂലക്കല് നാലാം ക്ലാസിലെ പെങ്കുട്ട്യാള്കൊത്തക്കല്ല് കളിക്കുന്നു. അവരുടെ കല്ലു വാരി വമ്പത്തരം കാട്ടാന്‍ ഞങ്ങളങ്ങോട്ട് നടക്കുമ്പോള്‍… അതാ… അവിടെ, ജതപളകി കയ്യിലൊരു വടിയുമായി ഓമനടീച്ചര്‍ ഉറഞ്ഞു തുള്ളുന്നു.
“ടായ്… ഇവ്ടെ വരിനെടാ…!”
പന്ത്രണ്ടര മീറ്റര്‍ അകലെ നിന്നും ടീച്ചര്‍ അലറിയപ്പോള്‍ തെറിച്ച തുപ്പലത്തിന്റെ `ചില്ലുകള്‍’ എന്റെമുഖത്ത് വന്നു തറച്ചു.
“കചടതപ…!”
ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല. അടിയോടടി.
പൊരിഞ്ഞടി…
` ഹായ്… കൂയ്… പൂയ്…!
ഞങ്ങള്‍ തുള്ളുകയും ഒപ്പം മുള്ളുകയും ചെയ്തു. എന്റെ ഇളം പച്ച ട്രൗസര്‍ നനഞ്ഞ് കടും പച്ചനിറമായി. മൈലങ്കോടന്റെ ഉണങ്ങി മെലിഞ്ഞ് നീണ്ട കാലുകളിലൂടെ മൂത്രം ഒലിച്ചിറങ്ങുന്നത് ഞാന്‍കണ്ടു.
കുട്ടികള്‍ ചുറ്റും മണ്ടിക്കൂടി. അവര്‍ കൈക്കൊട്ടിപ്പാടി…
“ഹങ്ങനെ മാണം… ഹങ്ങനെ മാണം… ഹായ്… കൂയ്… പൂയ്…!”
“അഹങ്കാരികള്‍!”
ടീച്ചറുടെ മേനിയാസകലം ഒന്നു വിറച്ചു.
“താനൊന്നും ഒരു കാലത്തും ഗുണം പിടിക്കത്തില്ല…”
ഊക്കില്‍ രണ്ടെണ്ണംകൂടി തന്ന് അവര്‍ തുള്ളിവിറച്ച് ആപ്പീസ് മുറിയിലേക്ക് പോയി.
കുട്ടികള്‍ കൂട്ടം കൂടി നിപ്പാണ്. സൂറയെ കാണുന്നില്ല. പാത്താന്‍ പോയതായിരിക്കും. അവള്ക്ക്ഇടക്കിടക്ക് പാത്താന്‍ പോണം. ഒരു പിരീഡില്‍ രണ്ടും മൂന്നും വട്ടം അവള് പാത്താന്‍ പോവും.
അതൊരു രോഗമാണെന്നാണ് തങ്കച്ചന് മാഷ് പറയുന്നത്.
“പേടിത്തൂറ്യാള്… വെറക്ക്ണ് കണ്ട്ല്ലെ…”
സമീര്‍ ഇളിച്ചു. സ്കൂള്‍ ലീഡറാണവന്‍. അതിന്റെ നെനഗാണവന്…!
“തൂറിട്ട്ല്ല… പാത്തീട്ടേള്ളു… ക ക്ക ക്ക…!”
കുട്ടികള്‍ ആര്‍ത്തു.
അടികിട്ടിയ പാടുകളില്‍ ഉഴിഞ്ഞ് ഉഴന്ന് നില്ക്കുമ്പോള് കുട്ടികളെ വകഞ്ഞ്മാറ്റി പൊട്ടത്തിസ്സൂറഅവിടേക്ക് വന്നു.
“വല്ലിപ്പാന്റെ വള്ളിട്ടൗസറ് ലെങ്കുന്നേ…
അതില്‍… മണി മണി ഈച്ചകള്‍
പാറുന്നേ…”
കുട്ടികള്‍ ചിരിയമിട്ടിന് തീ കൊടുത്തു.
“ഹായ്… കൂയ്… പൂയ്…!”
“ടീച്ചറ് അടിച്ചോ…”
അവള് ചോദിച്ചു.
“അടിച്ചോന്നോ… ഹ നല്ല കത! കാണേണ്ട അടിയായിരുന്നു മോളേ… കാണേണ്ട അടി… ഹ!”
സൂറക്ക് ചൂടായി.
“ടീച്ചറ് കോച്ചറ്
കുപ്പീത്തൂറി
കുപ്പി മറിഞ്ഞ്
കേറ്റ്ച്ചാടി…!”
സൂറ പാടി.
എനിക്കു ചിരിപൊട്ടി. മൈലങ്കോടന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. കുട്ടികള്‍ ആര്‍ത്തു ചിരിക്കുകയാണ്. ചിലര്‍ മണ്ണ് വാരി മാനത്തേക്കെറിഞ്ഞു.
ബെല്ലടിച്ചു. കുട്ടികള്‍ ക്ലാസിലേക്ക് പാഞ്ഞു.
“ചക്കപ്പയം
പവു… പവു… പവുത്തു…
ആയ്ച്ചക്കുട്ടി അറുത്തു
നബീസാക്കും കൊടുത്തു
അതിലുണ്ടൊരു വല്ലിപ്പ
വടീം കുത്തിപ്പുറപ്പെടുന്നേ…”
സൂറയും കൂട്ടരും ക്ലാസിലേക്ക് പുറപ്പെട്ടു. ഞങ്ങളും.
* അഞ്ച്
പിറ്റേന്ന്
മദ്രസ വിട്ട് ബെക്കം ചായയും മോന്തി സ്കൂളിലേക്കു പാഞ്ഞു. ഞങ്ങളവിടെ എത്തുമ്പോള്‍ ആപ്പീസ്മുറി തുറന്നിട്ടില്ല. കുട്ടികളൊന്നും എത്തിത്തുടങ്ങിയിട്ടില്ല. പൊട്ടിയ സ്ലേറ്റും കീറി മാലാച്ചിയായ ബുക്കുംവരാന്തയിലേക്ക് വലിച്ചെറിഞ്ഞ് ഞങ്ങള്‍ സ്കൂളിന് ബേക്കിലെ റബ്ബര്‍ തോട്ടത്തിലേക്ക് പാഞ്ഞു.
ടീച്ചര്‍ സാധാരണ നടന്നുവരാറുള്ള ഒരു നടപ്പാതയുണ്ടവിടെ. റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ ഒന്ന് രണ്ടടിവീതിയിലുള്ള ഒരിടവഴി. ഞങ്ങളാ വഴിയില്‍ നല്ല ആഴത്തിലൊരു കുഴിയുണ്ടാക്കി. മുകളില്ചുള്ളിക്കമ്പുകളും ഇലകളും മണ്ണും വെച്ച് ഒന്നാന്തരമൊരു ചതിക്കുഴി റെഡിയാക്കി. തൊട്ടടുത്ത് തന്നെഅത്യാവശ്യം വണ്ണവും നീളവുമുള്ള ഒരു വള്ളി ഊരാങ്കുടുക്കിട്ട് ഒരു റബ്ബര്‍ മരത്തില്‍ കെട്ടി വെച്ചു. പന്നിയെ പിടിക്കാന്‍ കെണിവെക്കുന്ന മാതിരി.
മാഷന്മാരും ടീച്ചര്‍മാരും കുട്ടികളും വന്നു തുടങ്ങിയിട്ടുണ്ട്. ഞങ്ങളൊരു പാറയുടെ മറവില്‍ ഒളിച്ചിരുന്നു.
“ടാ… ടീച്ചറ് ബരൂല്ലെ…”
“ബരാണ്ടിരിക്കൂല…”
പുളിയനുറുമ്പ് ഒരെണ്ണം കാലിലൂടെ മണ്ടിക്കയറി തുടയില്‍ വന്നിരുന്ന് ഒറ്റക്കടി…!
“ഹാ… ഹൗ…!”
ഉറുമ്പിനെ തള്ളവിരലും ചൂണ്ടു വിരലും കൂട്ടി ഞരടിയരച്ച് തുടയില്‍ അമര്ത്തിത്തടവിക്കൊണ്ടിരിക്കെഅതാ വരണു ഞമ്മടേ ലോക സുന്ദരി… ഹാ…!
“അക്കട പുക്കട തവളാച്ചി…”
വലത്തെക്കാല് വള്ളിക്കുരുക്കിലും ഇടത്തെക്കാല് ചതിക്കുഴിയിലുമായി മൂക്കും കൈകാല്‍ മുട്ടുകളുംനിലത്തുകുത്തി വളഞ്ഞ് തിരിഞ്ഞ് പുളഞ്ഞ് മറിഞ്ഞ് `പെറാന്‍ കിടക്ക്ണ എരുമന്റെ മാതിരി’ ടീച്ചറതാകിടക്കുന്നു.
തത്തരികിട ധിം!
“ഹെങ്ങനെങ്ങ്ടാ…”
“ഉസ്വാര്‍… ഉസ്വാര്‍… ഹായ്… കൂയ്… പൂയ്…!”
മൈലങ്കേടനെന്നെ കെട്ടിപ്പിടിച്ചു. ഞാനവന്റെ മെലിച്ച മോത്ത് ഒരു `സ്വീറ്റു കിസ്സു’ കൊടുത്തു. കുട്ടികള്‍ മണ്ടിക്കൂടി. ഒന്നിലും രണ്ടിലുമൊക്കെ പഠിക്കണ ചിന്നക്കുട്ടികള്‍ കൈകൊട്ടിപ്പാടി.
“ടീച്ചറ് ബൂണേ… ടീച്ചറ് ബൂണേ… ഹായ്… കൂയ്… പൂയ്…!”
ടീച്ചര്‍ക്ക് എഴുന്നേല്ക്കാന് കഴിയുന്നില്ല. ഒച്ചയും വിളിയും കേട്ട് ആപ്പീസ് മുറിയില്‍ നിന്നും അബുമാഷുംകുട്ടിട്ടീച്ചറും പാപ്പച്ചന് മാഷും മണ്ടിപ്പാഞ്ഞെത്തി. അവര്‍ ടീച്ചറെ പിടിച്ചെഴുന്നേല്‍പ്പിച്ചു. കയ്യിലുംകാലിലും മുഖത്തുമൊക്കെ മണ്ണ് പുരണ്ടിരുന്നു. കുട്ടിട്ടീച്ചറാണ് മണ്ണ് തട്ടിക്കളഞ്ഞത്. അപ്പോള്അവിടെയൊക്കെ ചോര പൊടിഞ്ഞു. വിയര്‍ത്തൊലിക്കുന്ന മാതിരി ചോര.
ബെരുത്തവും നീറ്റലും കടിച്ചിറക്കുന്ന ഒച്ച ഞങ്ങള്‍ കേട്ടു. കുട്ടികള്‍ ചുറ്റും കൂടി നില്‍ക്കുകയാണ്. വേദനയേക്കാള്‍ ടീച്ചറെ എടങ്ങേറാക്കിയത് കുട്ടികളുടെ ഈ കൂട്ടം കൂടി നില്‍പ്പാണ്.
വഷളത്തരം… ചമ്മല്…!
പാപ്പച്ചന് മാഷും കുട്ടിട്ടീച്ചറും ഒരു ഓട്ടോ വിളിച്ച് ഓമന ടീച്ചറെ ആസ്പത്രിയിലേക്ക് കൊണ്ടു പോയി.
* ആറ്
അബുമാഷ് മൂപ്പരെക്കാളും വലിയൊരു വടിയുമായി പുറത്തിറങ്ങി. ഞങ്ങളെ തെരയുകയാവും. ഞങ്ങള്ബല്ല്യഗമയില് ബേക്കിലേക്ക് കയ്യും കെട്ടി മൂപ്പരുടെ മുമ്പിലൂടെ ഞെളിഞ്ഞു നടന്നു. മൂപ്പിലാന് ഞങ്ങളെതൂക്കിയെടുത്തങ്ങ് പെരുമാറി.
“ഹാരെടാ… ടീച്ചര്‍ക്ക് കെണി വെച്ചത്”
“ആ ഞങ്ങക്കറീല്ല…”
മാഷ് മൈലങ്കോടനെ പിടിച്ച് നാലഞ്ചെണ്ണമങ്ങ് പൊട്ടിച്ചു.
“ഹോനാ… മാസ്റ്റേ… ഹോന്‍!”
മൈലങ്കോടന്‍ കൈകൊണ്ട് ചന്തിയില്‍ അമര്‍ത്തി തടവിക്കൊണ്ട് തുള്ളി.
`നീയാണോടാ…” മാഷ് എന്നെ ചെവിക്ക് പിടിച്ച് മോളോട്ടുയര്ത്തി.
“ഹാ… ഞാന്‍ തന്ന്യാ…” കേമത്വത്തോടെ ഞാന്‍ ഊരക്ക് കയ്യും കുത്തി നിന്നു. ശ്വാസമൊന്ന് വലിച്ചുവിട്ടു.
“ശ്വാഹ്… ഹൂ… ഹൂം!” അല്ല പിന്നെ.
ശ്വാസം മുഴുവന്‍ പുറത്തു വന്നില്ല. അതിനു മുമ്പെ മാഷിന്റെ ഇരുമ്പുലക്ക മാതിരിയുള്ള കൈയെന്റെചെപ്പക്കുറ്റിയില് ആഞ്ഞിടിച്ചു.
“ഹാക്ക്… അ്… ഉ… ഊ… ഹ്ംം…!”
കഴുത്തിന് മോളീന്നും തലതെറിച്ചു പോയോ…!
അബു മാഷിന് നടപ്പിരാന്ത്. നടുപ്പുറത്ത് ചുട്ട പെട. കുട്ടികള്‍ ആര്‍ത്തു. ഞാനലറിക്കരഞ്ഞു. ഒഴിക്കാനുള്ളിടത്തോളം മൂത്രമൊക്കെ ഒഴിച്ചു തീര്‍ത്തു. രണ്ടും നടന്നോന്നിച്ചിരി സംശയം.
“ഇങ്ങട്ട് വാടാ… ഇഞ്ഞി… ഇയ്യടി…”
മാഷ് മൈലങ്കോടനു നേരെ വടി നീട്ടി. അവന്റെ കൈ വിറച്ചു.
“ഹെന്ത്ടാ… നോക്കി നിക്ക്ണ്… അടിക്കെടാ…”
അവന് കണ്ണടച്ച് പല്ലു കടിച്ചു. മെല്ലെ ഒരടി തന്ന് ക്ലാസിലേക്ക് പാഞ്ഞുപോയി. ഞാനാകെ തളര്‍ന്നു.
നാലാം ക്ലാസിലെ മിസ്ലയുടെ തട്ടം വാങ്ങി അബുമാഷ് ഒരു തൂണിലെന്നെ കെട്ടിയിട്ടു. യേശുകൃസ്തുവിനെ കുരിശില്‍ തറച്ച മാതിരി ഞാനാ തൂണില്‍ തൂങ്ങിക്കിടന്നു.
പൊട്ടത്തിസ്സൂറ ചാടിക്കിതച്ച് മാഷുടെ മുമ്പിലെത്തി.
“അബു മാസ്റ്റ് കൊബു മാസ്റ്റ്
പെണ്ണെട്ടി…
പെണ്ണ്നെ കാണാമ്പോയപ്പോ
തേങ്ങാപ്പൂളേറ്റ്
ഏറ്ട്ടി…!”
അബുമാഷിന് കലി മൂത്തു. മുഖം ചീര്‍ത്തു. നാവ് പെടച്ചു. കണ്ണുതുറിച്ചു.
“ശ്… ശ്… ശൂ…!”
ചൂരല്‍ ചീറി, വായു പുളഞ്ഞു.
സൂറ പാവാടയും പൊക്കി മണ്ടി.
“ആയ്ച്ചമോന്റെ കോയി
റോട്ട്മ്മെത്തൂറി…
അല്ല…!
അബുമാസ്റ്റെ കോയി
റോട്ട്മ്മെത്തൂറി…
പ്രും…പ്രും പ്രും…!”
അബുമാഷ് പിന്നാലെ ഓടി സൂറയെ പിടിച്ച് തലങ്ങും വിലങ്ങും അടിച്ചു. സൂറ വടിപിടിച്ച്ഒടിച്ചുകളഞ്ഞു.
“സൂറനോട് കളിച്ചാ ഞമ്മള് മാനം കെടും… മാഷ് ഇങ്ങട്ട് പോരിം…”
ശാരദ ടീച്ചര്‍ ഇടപ്പെട്ടു. പ്യൂണ്‍ തങ്കച്ചന് വന്ന് മാഷിനെ ആപ്പീസ് മുറിയിലേക്ക് കൊണ്ടു പോയി.
“ബ്രേ…” ചുണ്ട് കോട്ടി കൊഞ്ഞനം കാട്ടി സൂറ ക്ലാസിലേക്ക് പോയി.
ഒരു ഓട്ടോറിക്ഷ ഗ്രൗണ്ടിലൂടെ മണ്ടിവന്ന് ആപ്പീസ് മുറിക്ക് മുമ്പില്‍ കിതച്ചു നിന്നു.
കുട്ടിട്ടീച്ചറും പാപ്പച്ചന് മാഷും കൂടി ഓമന ടീച്ചറെ പിടിച്ചിറക്കി ആപ്പീസ് മുറിയിലേക്ക് കൊണ്ടുപോയി. ടീച്ചറുടെ കയ്യിലും കാലിലും മുഖത്തുമൊക്കെ മുറിയടയാളങ്ങള് പഞ്ഞി വെച്ച് കെട്ടിയിരിക്കുന്നു.
* ഏഴ്
ടീച്ചര്‍മാരും മാഷന്മാരും ആപ്പീസിലിരുന്ന് കുശുകുശുക്കണ നേരത്ത് മൈലങ്കോടന്‍ എന്റടുത്ത് വന്നു. അവനപ്പോള്‍ കരയുന്നുണ്ടായിരുന്നു.
“ടാ… അനക്കിഞ്ഞോട് ഈറണ്ടോ…?”
അവനെന്റെ മുഖത്ത് തൊട്ടു. അവന്റെ വിരലുകള്‍ക്ക് നല്ല തണുപ്പുണ്ടായിരുന്നു.
“ഹില്ല… ഇച്ചന്നോട് ഒരീറിംല്ല… ഞാനെന്ത്നാ അന്നോടീറക്ക്ണത്…”
“ഞാന്‍… ഞാനടി കിട്ടീപ്പോ… ബെര്ത്തം കൊണ്ട്…”
അവന് കണ്ണുതുടച്ച് മൂക്ക് ചീറ്റി.
“സാരല്ല… സാരല്ലെടാ… ഇജ്ജ് പൊയ്ക്കോ…”
“ഹില്ല… ഞാമ്പോണില്ല… ഞാന്‍ മാസ്റ്റോട് പറയാമ്പോവാ… ഞങ്ങള്‍ രണ്ടാളൂടാ ചെയ്തത്ന്ന്… ഇച്ചുംകിട്ടട്ടെ അടി. അനക്ക് മാത്രം! എത്ര അട്യാ അനക്ക് കിട്ടീത്. ബെര്ത്തംണ്ടോടാ… ബെര്…”
അവന്റെ തണുത്ത കൈകള്‍ നീര്‍ക്കോലിയായി എന്റെ മേനിയില്‍ ഇഴഞ്ഞു.
“ഇല്ല… ഇച്ചൊര് ബെരുത്തോംല്ല. ഇജ്ജ് പോയിരി.!”
എന്റെ കണ്ണും മൂക്കും പൊട്ടിയൊലിച്ചു. ഹൃദയവും.!
“പോ… പ്പോന്ന്”
ഞാനലറി.
അവന് പൊട്ടിക്കരഞ്ഞു കൊണ്ട് ക്ലാസിനകത്തേക്ക് പാഞ്ഞു പോയി. എനിക്കവനോട് ഒരുതുള്ളിപോലും ഈറ തോന്നിയില്ല. ഇഷ്ടം ഒത്തിരി കൂടുകയല്ലാതെ.
അന്ന് ഉച്ചച്ചോറുണ്ടായിരുന്നു. ഞാനും മൈലങ്കോടനും പാത്രം കൊണ്ടു വന്നിട്ടുണ്ട്. കുട്ടികളൊക്കെചോറും ചെറുപയറും വരിനിന്ന് വാങ്ങി കൂട്ടിക്കുഴച്ച് വാരിതിന്നുമ്പോള്‍ ഞാന്‍ തൂണില്‍ തളര്ന്ന്തൂങ്ങിക്കിടക്കുകയായിരുന്നു.
ക്ഷീണവും വിഷപ്പും കൊണ്ടാവാം ഞാനൊന്നു മയങ്ങിപ്പോയി. മൈലങ്കോടന്റെ ചൂടുനിശ്വാസം എന്നെഉണര്‍ത്തി.
“ടാ… നോക്ക്… ഇത് തിന്നോ…”
ചോറും ചെറുപയറും കൂട്ടിക്കുഴച്ച് ഉരുളകളാക്കി അവനെന്റെ വായിലേക്കു വെച്ചു തന്നു.
“ബേഗം തിന്നോ… മാസ്റ്റമ്മാരും ടീച്ചര്‍മാരും കാണ്ണീന് മുമ്പ്…”
അവന്റെ കണ്ണില്‍ നിന്നും കണ്ണീര് പാത്രത്തിലേക്കുറ്റി വീണുകൊണ്ടിരുന്നു. കണ്ണീര് കൂട്ടിക്കുഴച്ച ചോറ്റുരുളകള്‍ക്ക് വല്ലാത്തൊരു പുളിപ്പായിരുന്നു. നല്ല രസമുള്ള പുളിപ്പ്.
എന്നെ കളിയാക്കിക്കൊണ്ടിരുന്ന കുട്ടികളൊക്കെ ചോറ്റുരുളകള്‍ കയ്യില്‍ പിടിച്ച് ഞങ്ങളെയുംനോക്കിയിരിക്കുന്നു. അവരുടെ കണ്ണുകള്‍ നനഞ്ഞു മൂടുന്നത് ഞാന്‍ കണ്ടു.
“മതീയെടാ… മതി… ഇഞ്ഞി ഇജ്ജ് തിന്നോ… അനക്ക് പൈച്ച്ണ്ല്ലെ…”
“മാണ്ട… ഇജ്ജ് തിന്ന്… ഇച്ച് പൈച്ചണില്ല… ഞാന്‍ വെള്ളം കുടിച്ചോള…”
ചോറു മുഴുവന്‍ അവനെനിക്ക് വാരിത്തന്നു.
പൊട്ടത്തിസ്സൂറ ചോറ് തിന്നാതെ എന്നെയും നോക്കിയിരിക്കുകയായിരുന്നു. അവള്, മൂച്ചിച്ചോട്ടില് ചോറ്കളഞ്ഞ് പാത്രം കഴുകി ക്ലാസിലേക്ക് പോവുന്നതു കണ്ടു.
അവളുടെ പാട്ടിനായി ചെവിവട്ടം പിടിച്ച് ഞാന്‍ കാത്തു. പക്ഷെ, ക്ലാസിന്റെ മൂലയില്‍ നിന്നും അപ്പോള്കേട്ടത് ഒരു തേങ്ങലിന്റെ വീര്‍പ്പുമുട്ടലായിരുന്നു.
* എട്ട്
വൈകുന്നേരം വരെ ഞാനാ തൂണില്‍ തൂങ്ങിക്കിടന്നു.
സ്കൂള്‍ വിടാന്‍ നേരമായപ്പോള്‍ എന്റെ വീട്ടിലേക്ക് ഒരു കുട്ടിയെ പറഞ്ഞയച്ചു, ആരോടെങ്കിലുമൊന്ന്വരാന് പറയാന്‍…!
അബുമാഷ് എന്നെ കെട്ടഴിച്ചു മാറ്റി ആപ്പീസ് മുറിയില്‍ കൊണ്ടു പോയി ഇരുത്തി.
വ്യാഴാഴ്ചയായതിനാല്‍ ഉപ്പ വീട്ടിലുണ്ടായിരുന്നു. ഉപ്പ വരുന്നത് കണ്ടപ്പോള്‍ പെരുത്ത് സന്തോഷംതോന്നി. ഉപ്പ ആളൊരു ഫുള്‍ ചൂടനാണ്. ഉപ്പയെ മെല്ലെ വളച്ചെടുത്ത് മാഷമ്മാരെയും ടീച്ചര്മാരെയുംനല്ല നാല് തെറി പറയിക്കണം… ഹാ…!
അബുമാഷ് ഉപ്പയെ കുറച്ചപ്പുറത്തേക്ക് മാറ്റി നിര്‍ത്തി കുനുകുനാണ് എന്തൊക്കെയോ കുശുകുശുത്തു.
ഉപ്പ ഓമനടീച്ചറുടെ അടുത്ത് ചെന്ന് എന്തോ പറഞ്ഞു. ടീച്ചര്‍ ഒരു വളിഞ്ഞ ചിരിയില്‍ “സാരല്ല” എന്ന്പറയുന്നതു മാത്രം ഞാന്‍ കേട്ടു.
ഉപ്പ എന്നെയും വലിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു. കലികയറി മൂപ്പരുടെ മീശ വിറക്കുകയും കണ്ണ്ചോക്കുകയും ചെയ്തിരുന്നു.
ഉപ്പയെ എങ്ങനെയെങ്കിലും മെരുക്കിയെടുക്കണം. അതിന്നായി ഈ നാലാംതരക്കാരന്റെ ഇമ്മിണിബല്ല്യ തലയില്‍ തോന്നിയ മുപ്പത്തിമൂന്നടവുകളും പയറ്റി. അന്നേ ഞാന്‍ നുണപറയാന്‍ മിടുക്കനാണ്.
ടീച്ചര്‍മാരെയും മാഷന്മാരെയും പറ്റി ഉള്ളതും ഇല്ലാത്തതുമായ ഒട്ടനവധി കഥകള്‍ പടച്ചുണ്ടാക്കി ഞാന്‍ഉപ്പയോട് പറഞ്ഞു.
“ഞാനല്ലത് ചെയ്തത്… ആരോ പന്നീനെ പിടിച്ചാന്‍ ബെച്ച കെണീല് ടീച്ചറ് കുട്ടങ്ങീതാ… മാസ്റ്റ് ഒരുപാട് തച്ചു. ഉച്ചക്ക് ചോറ് തിന്നാമ്പോലും സമ്മത്ച്ച്ല. ഹ്… ഹീ… ഹൂം…!”
ഞാന്‍ തേങ്ങിക്കരഞ്ഞു.
“നൊലോളിച്ചണ്ട”
ഉപ്പ കൂളായി. കണ്ണിലെ ചോപ്പ് മാറി. ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. ഉപ്പയുടെ കൈവിരലുകള്‍ എന്റെതലമുടിയിഴകള്ക്കിടയിലൂടെ ഇത്തിരിനേരമൊന്ന് വിലസി. പിന്നെ മൂപ്പരൊരു സിഗരിറ്റിന് തീപിടിപ്പിച്ചു. ഉപ്പയുടെ തല പുകഞ്ഞു.
സിഗരറ്റ് എരിഞ്ഞെരിഞ്ഞ് കുറ്റിയായി. ഒടുക്കത്തൊരു വലി ആഞ്ഞ് വലിച്ച് കുറ്റി ദൂരേക്കെറിഞ്ഞ് ഉപ്പനടത്തത്തിന് വേഗത കൂട്ടി. ഞാന്‍ പറഞ്ഞതൊക്കെ മൂപ്പര് വിശ്വസിച്ചിരിക്കുന്നു. എനിക്ക്ആഹ്ളാദവും അഭിമാനവും തെല്ല് അഹങ്കാരവും തോന്നി.
കോയാക്കാന്റെ മുട്ടായിപ്പീടികയിലെ കുപ്പി ഭരണികളിലെ കളര്‍ മുട്ടായികള്‍ കണ്ടപ്പോള്‍ നാവില്‍ ഉറവപൊട്ടി.
“ഇപ്പാ… ഇച്ചൊരു മുട്ടായി.”
“മുട്ടായി… ഹ്… കട്ടായ്യ്യാനക്ക്… ചെലക്കാതെ നടന്നോജ്ജ് ബേഗം…”
വീട്ടിലെത്തിയ ഉടനെ ഉപ്പ ഉമ്മയെ വിളിച്ചു.
“എടീ… ഓന് തിന്നാനെന്താച്ചാ കൊട്ക്ക്… ഉച്ചക്കൊന്നും തിന്ന്ട്ട്ല്ലാത്രെ…”
“എന്ത്നാ… മാസ്റ്റ് വുളുപ്പിച്ചേ…?”
ഉമ്മ ചോറ് വിളമ്പുന്നതിനിടെ ചോദിച്ചു.
ഉപ്പയും ഞാനും ഒന്നും മിണ്ടിയില്ല. ഉമ്മ പിന്നൊന്നും ചോദിച്ചതുമില്ല.
“ന്നാ… ബന്ന് നക്കിക്കോ…”
ഉമ്മ മൂക്ക് വിറപ്പിച്ച് അടുക്കളയിലേക്ക് പോയി. ഉമ്മയുടെ സാമ്രാജ്യത്തിലേക്ക്… ഉമ്മയുടെ സ്വന്തംസാമ്ര്യാജ്യത്തിലേക്ക്…!
“എടാ… അന്റെ ചോറ് തീറ്റ കയ്ഞ്ഞ്ലെ…”
മുറിക്കുള്ളില്‍ നിന്നും ഉപ്പ വിളിച്ചു ചോദിച്ചു.
“ആ… കയ്ഞ്ഞു…”
ഞാന്‍ മുറിക്കുള്ളിലേക്ക് പാഞ്ഞു ചെന്നു.
“പള്ളനെറച്ചും തിന്ന്ലെ…”
ഉപ്പ വാതിലടച്ച് കുറ്റിയിട്ടു.
“ഹാ…”
പെട്ടെന്ന്, മൂപ്പരുടെ കണ്ണ് ചോന്ന് ചോരക്കട്ടപ്പഴം മാതിരിയായി. മീശ വിറ വിറച്ചു. ഞാന്‍ ഞെട്ടിവിറച്ചു. ഉപ്പ മേശപ്പുറത്ത് നിന്നും പുളിങ്കമ്പെടുത്ത് വീശി… ഹാ അ്…!
“അന്നെ ഇത്നാല്ലെ… ഇസ്കൂള്ക്ക് പറഞ്ഞയക്ക്ണത്… ഓ… ബല്ല്യ നിരപരാതി… പന്നീനെപിടിക്കാവെച്ച കെണീല്… എടാ… പന്നീ… അടങ്ങിയൊതുങ്ങി മാനോം മര്യാദക്കും ജീവിച്ചോണം… ഒലക്കാപ്പുണ്ണാക്ക്…! തേങ്ങന്റെ മൂട്… ഹ്… ഹും… പറയിപ്പിക്കാന്‍ നടന്നാണ്ടല്ലോ… കയ്യും കാലുംതല്ലിയൊടിച്ച് മൂലക്കലിടും… ഹാ… പറഞ്ഞേക്കാം…!”
ഉപ്പ അലറുകയായിരുന്നു.
കലിയടങ്ങുവോളം സട്ട്പുട്ട് മുട്ട്ന്നടി. തകര്‍പ്പനടി… ഞാനലറിക്കരഞ്ഞു.
തുള്ളിച്ചാടി കുത്തി മറിഞ്ഞു.
ഉമ്മ മണ്ടിവന്ന് വാതിലില്‍ തച്ച് നിലവിളിച്ചു.
“പടച്ചോനേ… ന്റെ കുട്ടിനെതാ. കൊല്ല്ണേ… മണ്ട്യര്യോയ്…!”
* ഒന്‍പത്
പഴയ കഥകളൊക്കെ ഓര്‍ത്തപ്പോള്‍ ഒത്തിരി വ്യസനം തോന്നി. ഓമന ടീച്ചറെ ഒന്ന് ചെന്ന്കാണാനും എല്ലാറ്റിനും മാപ്പ് ചോദിക്കാനും മനസ്സ് വെമ്പി.
എന്തെല്ലാം ക്രൂരതകളാണ് ടീച്ചറോട് ചെയ്തിട്ടുള്ളത്. ടീച്ചറുടെ ശാപം എന്നെ വിടാതെ പിന്തുടരുമെന്ന്ഞാന് ഭയപ്പെട്ടു. ജീവിതത്തിലുണ്ടായ സകല പരാജയങ്ങള്‍ക്കും കാരണം ആ നെറ്റിയില്‍ പൊടിഞ്ഞചോരത്തുള്ളികളാണെന്ന് ഞാനുറച്ച് വിശ്വസിച്ചു.
കൊല്ലങ്ങള്‍ക്ക് മുമ്പ് ടീച്ചര്‍ സ്ഥലം മാറിപ്പോയിരുന്നു. ഇപ്പോള്‍ എവിടെയാണെന്നൊരു പിടുത്തവുമില്ല.
ഒടുവില്‍ അബുമാഷ് എവിടെ നിന്നോ വീട്ടു വിലാസം തപ്പിപ്പിടിച്ച് തന്നു. മൂന്ന് മൂന്നര മണിക്കൂറുകളോളംയാത്ര ചെയ്ത് ആളൊഴിഞ്ഞ് കിടക്കുന്ന ഒരു തണുത്ത ഗ്രാമത്തില്‍ ഞാനെത്തി. മൂന്ന് ബസ്സുകള്കയറിയിറങ്ങേണ്ടി വന്നു അവിടെ എത്തിപ്പെടാന്‍… ഒരു പട്ടിക്കാട്!
ബസ്സിറങ്ങിയേടത്ത് വലിയൊരു മൂച്ചിയും ചെറിയൊരു പെട്ടിപ്പീടികയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂച്ചിയുടെ തണലില്‍ കവുങ്ങിന് തടികൊണ്ടുണ്ടാക്കിയ മൂന്നാല് പേര്‍ക്ക് വിസ്തരിച്ചിരിക്കാവുന്ന ഒരുഇരിപ്പിടമുണ്ടായിരുന്നു. അതൊരു ബസ്സ് സ്റ്റോപ്പാണെന്നതിന്റെ തെളിവായി ആ ഇരിപ്പിടം മാത്രമെഅവിടെ ഉണ്ടായിരുന്നുള്ളു. ടാര്‍ ചെയ്ത റോഡ് കഴുകിമോറിയ വൃത്തി.
ഒരു മെലിഞ്ഞ സ്ത്രീ തലയില്‍ വലിയ പുല്ലിന് കെട്ടും വെച്ച് മൂന്നാല് ആടുകളെയും മേച്ച് മുമ്പിലൂടെനടന്നു പോയി.
പെട്ടിപ്പീടികക്കുള്ളില് ബീഡി തെരച്ചുകൊണ്ട് ഒരു ഉണങ്ങിയ മനുഷ്യന് ഒടിഞ്ഞുകുത്തിയിരിപ്പുണ്ടായിരുന്നു. കോലം കണ്ടാല്‍ ഒരു വൃദ്ധനാണെന്ന് പറയാമെങ്കിലും അയാള്‍ക്ക് കൂടുതല്പ്രായമൊന്നും ആയിട്ടില്ലെന്നെനിക്ക് തോന്നി.
നല്ല ദാഹമുണ്ട്. അവിടുന്ന് ഒരു ഗ്ലാസ് മോരും വെള്ളം വാങ്ങിക്കുടിച്ചു. കള്ളിത്തുണി മാത്രമുടുത്ത ഒരുചെറുപ്പക്കാരന് കൈക്കോട്ടും തോളിലിട്ട് പീടികക്ക് മുമ്പിലൂടെ പോയി. പോവുമ്പോള്‍ അയാള്എന്നെയൊന്ന് തറപ്പിച്ചു നോക്കി. പീടികക്കാരനെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു.
പീടികക്കാരന് ഒന്നും മിണ്ടിയില്ല. മിണ്ടാന്‍ കഴിയില്ലായിരിക്കും…
പാവം…!
ഞാന്‍ പറയുന്നതിന് മുഴുവന്‍ അയാള്‍ തലയാട്ടിക്കൊണ്ടിരുന്നു. ഇടക്ക് ചെറുതായി പുഞ്ചിരിക്കുകയുംചെയ്തു.
ടീച്ചറെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ ടീച്ചറുടെ വീട് ചൂണ്ടിക്കാണിച്ചു തന്നു.
* പത്ത്
മലര്‍ന്നടിച്ച് കിടക്കുന്ന പഴയൊരു തറവാടായിരുന്നത്. അതിന് മുമ്പില്‍ പരന്ന് കിടക്കുന്ന മുറ്റമുണ്ട്. മുറ്റത്ത് ഉണങ്ങിയ ഇലകള്‍ ഒരു പാട് കുന്നുകൂടി കിടപ്പുണ്ട്. ഉമ്മറത്ത് മരത്തൂണില്‍ ചാരി ഉയരംകുറഞ്ഞ ഒരു കാരണവര്‍ ഇരിപ്പുണ്ടായിരുന്നു. ഉറക്കമിളച്ചതു കൊണ്ടോ എന്തോ ആ മുഖം വല്ലാതെചടച്ചിരുന്നു.
“ഞാന്‍ ടീച്ചറെ ഒന്ന് കാണാന്‍…”
കാരണവര്‍ എണീറ്റ് ഒന്നു പുഞ്ചിരിച്ചെന്നു വരുത്തി.
“ഹാ… മോന് കയറിയിരി…!”
ഉമ്മറത്തിട്ടൊരു കസാലയില്‍ ഞാനിരുന്നു. കാരണവര്‍ ആദ്യം ഇരുന്നിടത്ത് തന്നെ പടിഞ്ഞിരുന്നു.
“എവ്ട്ന്നാ…”
“കൊറച്ച് ദൂരന്നാ… കാളികാവ്… ടീച്ചറിന്നെ പഠിപ്പിച്ചിട്ട്ണ്ട്”
ഒരു തടിച്ച സ്ത്രീ വാതിക്കല്ക്കല് വന്ന് എത്തിനോക്കി അകത്തേക്ക് തന്നെ വലിഞ്ഞു. മുറ്റത്ത്നാലഞ്ച് ശബ്ദമുണ്ടാക്കാതെ എന്തൊക്കെയോ ചിക്കിപ്പൊറുക്കി.
“ടീച്ചര്‍…!?”
ഒരു നായയും നാലഞ്ച് നായക്കുട്ടികളും മുറ്റത്തൂടെ വന്ന് തൊടിയിലേക്ക് കയറിപ്പോയി. പിലാവിന്റെമോളീന്നും ഒരണ്ണാന് കുഞ്ഞ് ചിലച്ചു… ഛില്‍… ഛില്‍… ഛില്‍…!
“അമ്മുക്കുട്ട്യേ…”
കാരണവര്‍ അകത്തേക്ക് നോക്കി പതുക്കെയാണ് വിളിച്ചത്. എന്നിട്ടും ഒച്ച ഉയര്‍ന്നു കേട്ടു.
“ന്തേയ്…”
നേരത്തെ വന്നു നോക്കിപ്പോയ ആ തടിച്ച സ്ത്രീ വാതില്ക്കല് എത്തിനോക്കി.
“അകത്തേക്ക് ചെല്ല്”
ഞാന്‍ എണീറ്റ് ആ സ്ത്രീയുടെ കൂടെ നടന്നു. അകത്ത് വെളിച്ചം നന്നേ കുറവായിരുന്നു. വിസ്താരമില്ലാത്ത ഒരിടനാഴിയിലൂടെ ഞങ്ങള്‍ നടന്നു. എനിക്ക് വഴികാട്ടിയായി തടിച്ച സ്ത്രീ മുമ്പില്‍. അവരുടെ ബ്ലൗസും തുണിയും പഴകിയതും അവിടിവിടെ പിന്നിയതുമായിരുന്നു. തലമുടിപോലെത്തന്നെ തൊലിയും നരച്ച് പോയിരുന്നു.
“ടീച്ചറ്ടെ…”
ഞാനവരോട് ചോദിച്ചു.
“ആര്വല്ല… ന്ന… എല്ലാമാണ്ന്ന് കൂട്ടിക്കോ…”
“മനസ്സ്ലായ്ല്ലാ…”
“ഇവ്ടൊന്നും മനസ്സ്ലാവാന്ല്ല… മനസ്സിലാവൂല്ല…”
അവര്‍ അവിടെയും ഇവിടെയും തൊടാതെ എന്തൊക്കെയോ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. വേലക്കാരിയോ ബന്ധുക്കളിലാരെങ്കിലുമോ ആയിരിക്കും… ടീച്ചറുടെ അമ്മ ഞങ്ങള്‍ സ്കൂളില്‍പഠിക്കുന്ന കാലത്ത് തന്നെ മരിച്ച് പോയതെനിക്കറിയാം. അന്ന് ടീച്ചറുടെ ലീവുകള്‍ ഞങ്ങള്ആഘോഷിച്ചിട്ടുള്ളതാണ്…!
ഞങ്ങള്‍ ഒരു ഇടുങ്ങിയ മുറിക്കുള്ളിലെത്തി. മുകളിലെ ഒരോട്ടയില്ക്കൂടി അരിച്ചിറങ്ങുന്ന വെളിച്ചം മാത്രമെ ആ മുറിയിലുണ്ടായിരുന്നുള്ളു. അവിടെ ചുമരിനോട് ചാരി ഒരു കട്ടിലില്‍ ഒരു സ്ത്രീക്കോലം… ഒരസ്ഥികൂടം…! മരുന്നുകളുടെയും കുഴമ്പിന്റെയും മൂത്രത്തിന്റെയും തീട്ടത്തിന്റെയുമൊക്കെ കൂടിക്കലര്ന്നവല്ലാത്തൊരു മണമായിരുന്നു ആ മുറിക്കുള്ളില്‍.
* പതിനൊന്ന്
തടിച്ച സ്ത്രീ ഒരു ചിമ്മിനി വിളക്കുമായി വന്നു. വീര്‍പ്പുമുട്ടുന്ന ഇരുട്ട് തെല്ലൊന്നകന്നു. മണത്തിനൊരുകുറവൂല്ല. മനം പുരട്ടുന്ന മണം…!
“കെടപ്പന്നെ കെടപ്പ്… ബോധം തീരെല്ല… എടക്ക്ങ്ങട് ബോധം വരും.. പിന്നെ കരച്ചിലോട്കരച്ചിലാ.. ഇതാ നാളേക്ക് നാല് കൊല്ലം തെകയാമ്പോവാ…”
“എന്താണ്ടേയേ…”
“ഒക്കെ തകിടം മറിച്ചതാ ബസ്സപകടാ… കെട്ട്യോനവ്ട്ന്നന്നെ…! മോള് ആസ്പത്രീലെത്തീട്ട്… ഇവളുംപോവുംന്ന് കരുതീതാ… കാലന് കരുണ കാണിച്ചില്ല… അരക്ക് കീപ്പട്ട് തീരെ ജീവന്ല്ല. പകുതിജീവനായിട്ടീ കെടത്തം ഇനിയെത്ര നാളാണ് നിച്ചല്ല…”
അവര്‍ കരയുകയായിരുന്നു.
ഞാനവിടെ മുട്ടുകുത്തിയിരുന്നു ടീച്ചറുടെ തളര്‍ന്ന കാലില്‍ പിടിച്ചു. കാലുകളില്‍ മെല്ലെ അമര്‍ത്തിതടവി. എന്റെ കൈ വല്ലാണ്ട് വിറച്ചു. ഹൃദയവും.
“ടീച്ചര്‍…”
ചങ്കില് കോറാച്ചി മുള്ള് കോച്ചിവലിക്കുന്നു. ഹൃദയം ടപ്പ് ടപ്പെന്ന് മുട്ടുന്നു. കണ്ണുകള്‍ പൊട്ടിയൊലിച്ചു. ആ കാലുകളില്‍ തല ചേര്‍ത്ത് ഞാന്‍ തേങ്ങി.
“ടീച്ചര്‍…”
നീര് കെട്ടി വീര്‍ത്ത കാലുകള്‍ക്കുള്ളില്‍ എന്തോ ഒന്ന് പിടഞ്ഞു.
എന്റെ തലയിലൂടെ എന്തോ അരിച്ച് നടക്കുന്നപോലെ. ഒരു തളര്‍ന്ന കൈ. ഞാന്ഞെട്ടിപ്പിടഞ്ഞെണീറ്റു. ഞെരമ്പുകള്‍ ഉയര്‍ന്നു നില്ക്കുന്ന മെലിഞ്ഞ വിരലുകള്‍… ആ കൈകള്‍പിടിച്ച് ഞാന്‍ കണ്ണില്‍ വെച്ചു.
“ടീച്ചര്‍… ഓര്‍മ്മണ്ടോ… തിരിച്ചറീണ്ണ്ടോ…”
അവരുടെ കണ്ണുകള്‍ തുറന്നു. പതുക്കെ. അവിടെ നീര്മുത്തുകള് പൊടിയുന്നു. ആ ചുണ്ടുകള്‍ എന്തോപറയാനായി പ്രയാസപ്പെട്ടു. ചുണ്ടുകള്‍ കോടി. കണ്ണുകള്‍ അടഞ്ഞു. തല ഒരു വശത്തേക്ക് ഒടിഞ്ഞുതൂങ്ങി.
ഇനി എപ്പോഴാണ് ആ ബോധമൊന്ന് തെളിഞ്ഞു കിട്ടുക. ഞാനവിടെ കാത്തിരുന്നു… ആ കണ്ണൊന്ന ്തുറന്നു കാണാന്‍… ആ ചുണ്ടൊന്ന് ചലിച്ചു കാണാന്‍…!
* പന്ത്രണ്ട്
ഓമനടീച്ചര്‍ വാരികയും വായിച്ച് ക്ലാസിലിരിപ്പുണ്ട്. മെലങ്കോടന് കാക്കത്തൂവലുമായി പിന്നില്‍ വന്ന്നില്ക്കുന്നു. സമീറും ശിങ്കിടികളുമുണ്ട്. കുട്ടികളെല്ലാരുമുണ്ട്.
ചെവിക്കുള്ളില്‍ എന്തോ കിടന്ന് പിടക്കുന്നു. കാക്കത്തൂവല്‍…! മൈലങ്കോടന്‍ കാക്കത്തൂവല്‍ എന്റെചെവിക്കുള്ളിലിട്ട് തിരിക്കുകയാണ്.
ഞാനലറി.
ഹായ്… കൂയ്… പൂയ്…!
അപ്പോഴും സൂറ പാടുന്നുണ്ടായിരുന്നു.
“അപ്പിളിപ്പിളി സൈനബാ…
ഇച്ചും തര്വോ പത്തിരി…!
അപ്പം ചുട് ചുട് പാത്തുമ്മാ…
ഇപ്പം വരും പുത്യാപ്പള…
വന്ന പുത്യാപ്പള മടങ്ങിപ്പോയി…
ചുട്ട അപ്പം കരിഞ്ഞും പോയി…”
119 total views, 2 views today
