മഹാരാഷ്ട്രയിലെ ഫാല്ഗാറില് രണ്ട് സന്യാസിമാരെയും (ഒരാൾ എഴുപതു കാരനായ വൃദ്ധന്) അവരുടെ ഡ്രൈവറെയും ഒരു കൂട്ടം ഗ്രാമീണര്‍ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ തല്ലി കൊന്നു. വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ആള്‍ക്കൂട്ട കൊലയുടെ വീഡിയൊ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. ജീവന് വേണ്ടി പൊലീസിന് മുന്നില്‍ കൈ കൂപ്പി നില്ക്കുന്ന ആ വൃദ്ധ സന്യാസിയുടെ മുഖം ജീവിതത്തിൽ മറക്കില്ല.
ഗുജറാത്ത് സൂറത്തിലേക്ക് ഒരു ശവ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഈ സന്യാസിമാര്‍ യാത്ര പോയിരുന്നത്. ലോക്ക് ഡൗണ്‍ മൂലം പ്രധാന പാതകള്‍ പോലീസ് അടച്ചിട്ടത് മൂലം വഴി തെറ്റിയ ഈ സന്യാസിമാര്‍ ഗ്രാമത്തിൽ എത്തിപ്പെടുകയായിരുന്നു. ആദിവാസികളായ നാട്ടുകാർ ഇവരെ തടഞ്ഞ് വെച്ചു. നാട്ടുകാർ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം എന്നതായിരുന്നു ആക്ഷേപം. പക്ഷേ നാമമാത്ര പൊലീസുകാര്‍ അവിടെ എത്തിയെങ്കിലും ജീവനുവേണ്ടി കേണപേക്ഷിച്ച സംഘത്തെ അക്രമി സംഘത്തിന് പോലീസ് അക്ഷരാര്‍ത്ഥത്തില്‍ വിട്ട് കൊടുക്കുകയായിരുന്നു.
കൊല നടത്തിയവർ ഹിന്ദു സമുദായക്കാരായിരുന്നുവെങ്കിലും വിഎച്ച്പി യും പ്രദേശിക ഹിന്ദുത്വ സംഘടനകളും ആദ്യം പതിവ് പോലെ ന്യൂനപക്ഷ വിഭാഗക്കാരാണ് അക്രമികള്‍ എന്ന് പ്രചാരണം നടത്തി. ചില വംശീയ ചാനലുകളുടെ വാര്‍ത്തയും ഉണ്ടായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദാവ് താക്കറെയും ആഭ്യന്തരമന്ത്രിയായ അനില്‍ ദേശ്മുകും സോഷ്യല്‍ മീഡിയ വഴി ഇതിനെതിരെ ഉടൻ രംഗത്ത് വന്നു എന്നതാണ് അല്പം ആശ്വാസം നല്‍കിയത്.
അത്യന്തം ഹീനമായ ഈ ആള്‍ക്കൂട്ട കൊലപാതകം അല്പം ചർച്ചക്ക് വഴി മരുന്നിട്ടു എന്നതാണ് പോസിറ്റിവ് ആയ വശം. സന്യാസിമാര്‍ക്ക് പോലും മോഡിയുടെ ഇന്ത്യയില്‍ രക്ഷയില്ല എന്ന മട്ടില്‍ കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെട്ട സന്യാസി സമൂഹം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. അതേ സമയം എന്ത് കൊണ്ട് അന്തി ചർച്ചയില്ല, എന്ത് കൊണ്ട് മെഴുകുതിരി പ്രതിഷേധമില്ല എന്നൊക്കെയാണ് ചാണക സംഘത്തിന്റെ ചോദ്യം. അത് നാട്ടുകാരോട് ചോദിച്ചിട്ട് കാര്യമില്ല. ദിനേശന് വാണ്ട്സ് ടു നോ എന്ന് കുരക്കുന്ന അർണാബ് കൗസാമിമാരോട് ചോദിക്കുക.!!