Nature
ഒരുമദ്ധ്യവർഗ്ഗ മലയാളി സ്ത്രീ ഏറ്റവും കുറഞ്ഞത് 8 മുതൽ 10 ടൺ പാറ ഉപയോഗിക്കുന്നുണ്ട് എന്നറിയാമോ ?
ഒരുമദ്ധ്യവർഗ്ഗ മലയാളി സ്ത്രീ ഏറ്റവും കുറഞ്ഞത് എത്ര ടൺ പാറ (Rock) ഉപയോഗിക്കുന്നുണ്ട് എന്നറിയാമോ? എട്ടു മുതൽ പത്ത് ടൺ വരെ! അഞ്ച് പവൻ സ്വർണ്ണം (40 ഗ്രാം) നിർമ്മിക്കാൻ പൊട്ടിച്ചെടുക്കുന്ന പാറയുടെ ആവറേജ്
360 total views

ആമസോൺ വനാന്തരങ്ങളിലെ ഒരു ചിത്രശലഭത്തിന്റെ ചിറകടി പോലും കേരളത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്നുവെന്ന സത്യം തിരിച്ചറിഞ്ഞ് വ്യസനിക്കുന്നവരോടാണ്. ഒരുമദ്ധ്യവർഗ്ഗ മലയാളി സ്ത്രീ ഏറ്റവും കുറഞ്ഞത് എത്ര ടൺ പാറ (Rock) ഉപയോഗിക്കുന്നുണ്ട് എന്നറിയാമോ? എട്ടു മുതൽ പത്ത് ടൺ വരെ! അഞ്ച് പവൻ സ്വർണ്ണം (40 ഗ്രാം) നിർമ്മിക്കാൻ പൊട്ടിച്ചെടുക്കുന്ന പാറയുടെ ആവറേജ് അളവാണത്. ഒരു താലിമാലയും ഈരണ്ട് വളകളും കാതിൽ കമ്മലും ധരിച്ച് പുറത്ത് കാണുന്ന ഓരോ സ്ത്രീയെയും കാണുമ്പോൾ പശ്ചിമഘട്ടത്തിൽ നിന്നിറങ്ങി വരുന്ന ഫുൾലോഡ് ടോറസ് ലോറിയെ നിങ്ങൾക്ക് ഓർമ്മ വരാത്തതെന്ത് കൊണ്ടാണ്? കൊച്ചിൻ ഹനീഫയുടെ ഗംഗാധരൻ മുതലാളി ചോദിച്ചത് പോലെ ആഫ്രിക്കയിലെ പാറകൾക്കെന്താ വിലയില്ലേ? പശ്ചിമഘട്ടത്തിനെപ്പറ്റി വിലപിക്കുന്നവരുടെ അലമാരയിലോ ലോക്കറിലോ തപ്പിയാൽ എത്രയെത്ര ടോറസ് ലോറി പാറകൾ കാണും? ഇനി സ്വർണ്ണം പോട്ടെ, അതൊരു അനാവശ്യയാഡംബര കമ്മോഡിറ്റിയാണെന്നങ്ങ് വെയ്ക്കാം, സ്വർണ്ണം എക്കോണമിയിൽ വഹിക്കുന്ന പങ്ക് മറന്നു കൊണ്ട്. നമുക്ക് ചെമ്പിന്റെ കാര്യമെടുക്കാം.
പിന്നെ സിമന്റ് ഉത്പാദിപ്പിക്കുന്നത് കൃഷി ചെയ്തിട്ടല്ലെന്ന വിവരം PhDക്കാർക്ക് മാത്രമല്ല അക്ഷരമറിയാത്തവർക്ക് പോലുമുണ്ട്. ലൈംസ്റ്റോണും ജിപ്സവുമൊക്കെ പൊട്ടിച്ചും കുഴിച്ചെടുത്തും തന്നെയാണ് നിർമ്മിക്കുന്നത്. എത്ര അയിര് ഖനനം ചെയ്യുന്നുവോ അത്രയും തന്നെ ഉപയോഗിക്കപ്പെടുന്നുവെന്നതാണ് സിമന്റിന്റെ പ്രത്യേകത.
നമ്മൾ കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും മരസാമഗ്രികളുമൊഴിച്ച് ബാക്കിയെല്ലാം ഈ ഭൂമിയിൽ നിന്ന് കുഴിച്ചോ പൊട്ടിച്ചോ എടുക്കുന്നതാണ്. അതിനി നിങ്ങൾ പ്രകൃതിസാഹിത്യം എഴുതുന്ന മൊബൈൽഫോണാണെങ്കിലും ശരി. സ്വർണ്ണം, ചെമ്പ്, അലുമിനിയം, കൊബാൾട്ട്, മാംഗനീസ്, ടാങ്സ്റ്റൻ ലിഥിയം തുടങ്ങി റ്റെല്ലാറിയം വരെയുള്ള മുപ്പതോളം ലോഹക്കൂട്ടുകളാണ് ഒരു മൊബൈൽ ഫോണിലുള്ളത്. പ്രകൃതിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ വേണ്ടി അതുപേക്ഷിക്കാൻ തയ്യാറുള്ളവരുണ്ടോ?
ഈ ലോഹങ്ങൾ ഖനിജമായുള്ള രാജ്യങ്ങളെല്ലാം , പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങൾ തങ്ങളുടെ സാമ്പത്തികപുരോഗതിയും പൗരരുടെ ക്വാളിറ്റി ഓഫ് ലൈഫും ഉയർത്തിയത് ഖനനം ഒന്ന് കൊണ്ട് മാത്രമാണ്. അത് കൊണ്ടാണ് ദശാബ്ദങ്ങൾ കൂടുമ്പോൾ പരശ്ശതം വർദ്ധിക്കുന്ന ജനസംഖ്യയെക്കണ്ട് ഒരു ഭരണകൂടവും ചകിതരാവാത്തത്. പ്രകൃതിചൂഷണം വൻവിപത്തായി തോന്നുകയാണെങ്കിൽ ഇന്നുള്ള ജനസഞ്ചയത്തെ ഇല്ലാതാക്കി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെപ്പോലെ വല്ല നൂറ്കോടിയിലോ മറ്റോ സ്ഥിരപ്പെടുത്തേണ്ടിവരും. ഇനി അതും ആവശ്യപ്പെടുമെന്നോയെന്നറിയില്ല. ജനങ്ങളുണ്ടെങ്കിൽ അവർക്ക് needs ഉണ്ടാവും, അത് പരിഹരിക്കാൻ മാർഗ്ഗങ്ങളു. പാറ പൊട്ടിക്കരുതെന്ന് ഒരു രാജ്യം തീരുമാനമെടുത്തിരുന്നെങ്കിൽ അവിടുത്തെ ഭരണാധികാരി ഇപ്പോഴും പല്ലക്കിൽ യാത്ര ചെയ്തേനെ, ഓലപ്പുരയിൽ നിയമസഭ കൂട്ടിയേനെ.
നമുക്ക് വേണ്ടതെന്താണ്? നിയതമായ രീതിയിൽ, കൺട്രോൾഡായി പ്രകൃതിയെ ഉപയോഗിച്ച് കൊണ്ട് മുന്നേറുകയാണ്. പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നത് വഴിയുണ്ടാകുന്ന നഷ്ടങ്ങൾ അതുണ്ടാക്കുന്ന ലാഭത്തിനെക്കാൾ അധികരിക്കുന്നുണ്ടോയെന്ന് മോണിട്ടർ ചെയ്ത് മുന്നേറലാണ്.
വിദ്യാഭ്യാസം കഴിഞ്ഞ് പത്ത് പതിനെട്ട് വർഷത്തോളം ഞാനും വലിയൊരു പ്രകൃതിതീവ്രവാദിയായിരുന്നു, തൊഴിലിടം base ചെയ്തിരിക്കുന്നത് ഖനനനവുമായി ബന്ധപ്പെട്ടെന്ന ചിന്ത പോലുമില്ലാതെ. സ്വന്തമായി വീടുണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് റിയാലിറ്റി ബോധ്യമായതും ആ അസുഖം തത്ക്കാലത്തേക്ക് മാറിയതും. വീട് നിർമ്മിക്കണമെങ്കിൽ പാറയും മണലും മറ്റ് ഖനിജവിഭവങ്ങളും തന്നെ വേണമെന്ന ബോദ്ധ്യം ആദ്യമായപ്പോൾ വന്നു. എന്റെ വീടിന് പാറപ്പൊടി പോരാ പുഴമണല് തന്നെ വേണമെന്ന നിർബന്ധവും. വീട്ടിലെ എസി വർക്ക് ചെയ്യണമെങ്കിൽ ഇന്ത്യയിലെ മാത്രമല്ല ആസ്ത്രേലിയയിലെ കൽക്കരി വരെക്കത്തിച്ച് അദാനിയോ ടാറ്റയോ ഉണ്ടാകുന്ന കറണ്ട് തന്നെ വേണമെന്ന അറിവും.
പിന്നെ വീട് പൂർത്തിയായി താമസം തുടങ്ങിയതോടെ വീണ്ടും എല്ലിന്റിടയിൽ പ്രകൃതിതീവ്രവാദം കുത്തിക്കഴയ്ക്കാൻ തുടങ്ങിയപ്പോഴാണ് സ്ഥലം പഞ്ചായത്ത് മെമ്പർ എന്റെ വീട്ടിലേക്ക് വരുന്ന റോഡ് കോൺക്രീറ്റ് ചെയ്യാൻ ആളെയിറക്കിയത്. അപ്പോൾ അസുഖത്തിന് തത്കാലം ശമനമുണ്ടായി. മുറ്റത്ത് വിരിച്ചിരിക്കുന്ന ടൈലുകളിൽ ചെളിചവിട്ടിക്കയറ്റുന്നത് മാറുമല്ലോ?
ഇനി വീണ്ടും ഇളകുമോ ആവോ?
ചിത്രത്തിൽ ലോകത്തിലെഏറ്റവും വലിയ ഓപ്പൺ പിറ്റുകളിൽ ഒന്നുരണ്ടെണ്ണം.
Bingham Canyon Copper Mine, USA & Fimiston Gold Mine, Australia
361 total views, 1 views today